Thursday, November 17, 2011

ക്രോസ് -CROSS - ലഘു സിനിമ


കഴിഞ്ഞ വര്‍ഷമാണ് എന്റെ സുഹൃത്തും നാട്ടുകാരനുമായ സെന്തില്‍ രാജ് ഒരു ലഘു സിനിമയുടെ പ്രവര്‍ത്തനവുമായ് മുന്നിട്ടിറങ്ങുന്നത്. ഒപ്പം സിജി ഫിലിപ്പും ഉണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ സെന്തിലിന്റേയും സിജിയുടേയും മനസ്സില്‍ ഉണ്ടായിരുന്ന ഒരു ആശയത്തിന്റെ ആവിഷ്കാരമായിരുന്നു അത്. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാനും സെന്തിലും സിജിയും ഇതിന്റെ പ്രാരംഭപ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയെങ്കിലും അത് പൂര്‍ണ്ണമാക്കാന്‍ സാധിച്ചില്ല. ചെറുതോ വലുതോ ആകട്ടെ ഏതൊരു സിനിമാ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ്ണാവിഷ്കാരത്തിനു മുടക്ക് മുതല്‍ അത്യാവശ്യമെന്നിരിക്കെ അത്തരമൊരു സഹായത്തിനു കൂട്ടു നില്‍ക്കാന്‍ ആരേയും ലഭിക്കാത്തതുകൊണ്ട് ആദ്യ കുറേ വര്‍ഷങ്ങള്‍ ഈ സ്വപ്നത്തെ താലോലിച്ചു നടന്നിരുന്നു. പിന്നീട് ചില സുഹൃത്തുക്കളുടെ സഹായത്താല്‍ ചെറുതും വലുതുമായ സംഭാവകളില്‍ നിന്ന് ഈയൊരു ചെറു സിനിമ രൂപം കൊണ്ടു.


കഥാപാത്രങ്ങളായി ഞങ്ങള്‍ക്കിടയിലെത്തന്നെ ചില സുഹൃത്തുക്കളും. ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രം അവതരിപ്പിച്ചത് കലാനിലയം നാടകവേദിയിലെ മുന്‍ നടിയും ഇപ്പോള്‍ മലയാള സീരിയല്‍ - പരസ്യ രംഗത്ത് സാന്നിദ്ധ്യമുള്ള ‘കവിത’യാണ്. സിനിമാ- സീരിയല്‍ രംഗത്തുള്ള സനല്‍ പോറ്റിയും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.


സിജി ഫിലിപ്പ് ആയിരുന്നു തിരക്കഥ. മുന്‍പ് ചില ടി വി സംരംഭങ്ങള്‍ക്ക് എഴുത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിച്ച പരിചയവും സിജി ഫിലിപ്പിനുണ്ട്. സജി സുരേന്ദ്രന്‍, കെ കെ രാജീവ് എന്നീ സിനിമ -സീരിയല്‍ സംവിധായകരുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച കോഴിക്കോട് സ്വദേശി രൂപേഷ് രവി ഇതിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.


സാജനും അനൂപും എഡിറ്റിങ്ങിലും, മനോജ് സൌണ്ട് ഡിസൈനും ദീപക്ക് സംഗീതവും ഗിരീഷ് കൊടുങ്ങല്ലൂര്‍ കലാ സംവിധാനരംഗത്തും പ്രവര്‍ത്തിച്ചു. സിനറ്റ് സേവ്യര്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായും നന്ദന്‍(ഞാന്‍) ഡിസൈനിങ്ങിലും.

കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ചന്തയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം


ഇക്കഴിഞ്ഞ 2011 ഒക്ടോബര്‍  28, 29 തിയ്യതികളിലായി കൊച്ചിയില്‍ വെച്ച് നടന്ന ഡോണ്‍ ബോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം മത്സരത്തിനുണ്ടാവുകയും. സ്പെഷ്യല്‍ ജൂറി അവാര്‍ഡും കരസ്ഥമാക്കുകയും ചെയ്തു.


ആദ്യ സംരംഭമെന്ന നിലയില്‍ പോരായ്മകളേറെയുണ്ടെന്ന് തുറന്നു സമ്മതിക്കുന്നു. എങ്കിലും ഈ രംഗത്ത് സജ്ജീവമാകാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ആദ്യ സ്വതന്ത്ര സംരഭം എന്ന നിലയില്‍ ചിത്രത്തെ നോക്കിക്കാണണമെന്നും വിശദമായി വിലയിരുത്തണമെന്നും അഭ്യര്‍ത്ഥിക്കട്ടെ.


സ്നേഹപൂര്‍വ്വം, നന്ദന്‍
***********************************************************************************

Tuesday, October 25, 2011

തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - സമാപ്തം

ഈ ബ്ലോഗ് മീറ്റ് പോസ്റ്റ് ഇവിടേയും തീരുന്ന ലക്ഷണമില്ല. പക്ഷെ തീര്‍ക്കാതെന്തുചെയ്യും? കുറേ മാസങ്ങള്‍ക്ക് മുന്‍പായി പോങ്ങുമ്മൂടന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും പോയതാ എന്തു പറ്റി എവിടെപ്പോയി എന്നൊന്നും അന്വേഷിച്ചീട്ടില്ല. ആ ഭീമാകാരത്തെ കണ്ടെത്തിയിട്ടൂവേണം മൂകാംബികയിലും കുടജാദ്രിമലയിലും കയറിയ വിശേഷം പറയാന്‍.

അപ്പോ പറഞ്ഞ് വന്നത്, കൊച്ചിമീറ്റിലും പിന്നെ തൊടുപുഴമീറ്റിലുമായി പുലികളും എലികളും സിംഹങ്ങളും സിംഹികളുമായി ഒരുപാടെണ്ണത്തിനെ കണ്ടുമുട്ടി, സംസാരിച്ചു ചിരിച്ചു ഒരുമിച്ച് ഭക്ഷണം കഴിച്ചു. പശും ചത്തു മോരിലെ പുളിം പോയി എന്ന് പറഞ്ഞപോലെ സംഗതി കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ബസ്സിലും ബ്ലോഗിലുമിപ്പോ മീറ്റ് മീറ്റ് പിന്നെ ഈറ്റ് എന്നാണല്ലോ സംഗതി അപ്പോള്‍ രസകരമായൊരു കൂടിച്ചേരലിന്റെ സുഖം പറഞ്ഞില്ലെയെങ്കിലെങ്ങിനാ...

അന്നത്തെ പുലിപിടുത്തത്തിനുശേഷം പിന്നെ കണ്ടത് വെളുത്ത് തുടുത്തൊരു ബകനെയായിരുന്നു. ഘടോല്‍ക്കചന്‍ എന്നായിരിക്കും പേരെന്ന് കണക്ക് കൂട്ടി പരിചയപ്പെടാന്‍ ചെന്നപ്പോള്‍ കിളിശബ്ദത്തില്‍ മറുപടി..

“അരുണ്‍... അന്ന് നമ്മള്‍ കൊച്ചി മീറ്റിലും കണ്ടാരുന്നു”

ശ്ശെഡാ... ഇത്രേയുള്ളു സംഗതി. ഇക്കണ്ട ശരീരത്തിനാണീ അരുണെന്ന പേര്‍. അരുണോദയം പോലെ മുഖം പുറത്തേക് വരാന്‍ മടിക്കുന്ന മീശത്തുരുത്ത്.

പിന്നെ അവിടെ കണ്ടത് തിരൂര്‍ ബ്ലോഗ് മീറ്റിന്റെ സംഘാടകനും ചെണ്ടപ്പുറത്ത് കോലും വീഴുന്നോടത്തൊക്കെ ഉണ്ടാവും എന്ന് പഴമക്കാര്‍ പറയുന്നപോലെ എവിടെ ബ്ലോഗര്‍മാര്‍ ഒത്തുകൂടിയാലും ഏതുവണ്ടി പിടിച്ചും സദസ്സിലെത്തുന്ന ബ്ലോഗിന്റെ സ്വന്തം കൊട്ടോട്ടി.

സാബുവാണെന്നത്രെ ഈ മാന്യദേഹത്തിന്റെ പേരു.

ഈ തട്ടത്തുമലക്കാരനെ ബ്ലോഗ് മീറ്റില്‍ വന്നിട്ടുള്ളവരാരും മറക്കില്ല. 
തൂവെള്ള കുപ്പായവും വെണ്മയുള്ള മനസ്സും പെരുമാറ്റവുമായ മിതഭാഷിയും സുസ്മേര വദനവുമുള്ള  ഇ.എ.സജിം തട്ടത്തുമലയില്ലാതെ ഒരു ബ്ലോഗു മീറ്റും നടക്കില്ലത്രെ!

മീറ്റ് ആസ്വദിച്ചിരുന്നപ്പോഴാണ് തോളില്‍ ഒരു തോണ്ടല്‍ കിട്ടിയത്. തിരിഞ്ഞു നോക്കി. സംഗീതമയമായ മുഖം. മുഖത്ത് സംഗതികള്‍ ഭൃഗുവായി ഓടിക്കളിക്കുന്നു. (ഷഡ്ജം ഉണ്ടോന്ന് നോക്കിയില്ല. ഉണ്ടാവും!)
ഇതാരപ്പാ..


ഞാന്‍ ചെറിയനാടന്‍!
ശെഡാ ഈ വലിയവന്റെ പേരോ ചെറിയനാടന്‍. കൂടെ ഒരു ചെറിയനാട്ടുകാരിയുമുണ്ട്., ഇബ്രൂസ്. ചെറിയനാടന്‍ എന്ന ഈ നിശീകാന്തിന്റെ ജോലി ആഫ്രിക്കയിലും. എങ്കിലും മുഴുവന്‍ സമയം സംഗീതത്തില്‍. രചന, സംഗീതം എന്നു മാത്രമല്ല, ആലാപനവും കൂടി നടത്തിക്കളയും ഇഷ്ടന്‍.

കൂടെയൊരു ഉണ്ടമ്പൊരിയെക്കണ്ടപ്പോള്‍ ചോദിക്കാതിരിക്കാനായില്ല ആരാണെന്ന്.
യ്യോ മനസ്സിലായില്ലേ? ആ മുഖത്തൊന്നു നോക്കു എന്ന് നിശീ
ഞാനാ മുഖത്തേക്ക് തറപ്പിച്ചു നോക്കി.  ഗുരുവായൂര്‍ പപ്പടം പൊള്ളിച്ചപോലെ വീര്‍ത്തിരിക്കുന്ന കവിളുകള്‍. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത്വം. സപ്തസ്വരങ്ങളും വീശിയടിക്കുന്ന മുഖഭാവമുള്ള ഈ ഉരുണ്ടു വെളുത്ത ശരീരമാരാണാവോ?
"ഞാന്‍ ഡാനില്‍ ഡേവീഡ്!"

ഹോ!.. ഈ കൊച്ചു കുഞ്ഞിന്റെ ശരീരത്തിനാണോ ഈ പേര്‍?
പറഞ്ഞു വന്നപ്പോള്‍ ഇരിഞ്ഞാലക്കുടക്കാരനാണ്. പോരാത്തതിനു കല്യാണവും കഴിച്ചിട്ടില്ലത്രേ.

പെട്ടെന്നാണ്‍ ഹാളിന്റെ ഒരു വശത്തുകൂടെ കാലന്‍ കുടയും പുറത്ത് തൂക്കി ഒരാള്‍ ഒടിഞ്ഞു മടങ്ങി പോകുന്നത് കണ്ടത്. പിടിച്ചു നിര്‍ത്തി. കണ്ടു മറന്ന മുഖം.
നന്ദേട്ടനെന്നെ മനസ്സിലായില്ലേ? ഞാന്‍ ഒടിയന്‍.
ഹോ ഓര്‍മ്മ വന്നു കൊച്ചി മീറ്റിനു കണ്ടിട്ടുണ്ട്. സ്ഥലം പറഞ്ഞപ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ അയല്‍ക്കാരനാണ്‍ കക്ഷിയെന്നു മനസ്സിലായി.
വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു.
താടി തടവി പുറത്തേക്കൊന്ന് നോക്കി പുള്ളി ഒരൊറ്റ ചോദ്യാ..
അതാരാ....?

മീറ്റും ഈറ്റും കഴിഞ്ഞ് വട്ടം വളഞ്ഞുള്ള സംസാരത്തിലാണ് വെള്ളയും വെള്ളയും ധരിച്ചൊരു മനുഷ്യനെ കണ്ടത്. മീറ്റില്‍ കണ്ടില്ലല്ലോ നേരം വൈകിയതാണോ സ്ഥലം മാറി കയറിയതാണോ എന്നു സംശയിച്ച് പരിചയപ്പെട്ടു.
നല്ലീ...
ഹെന്ത്?!!!!
അതേ ഞാനാണ് നല്ലി. ബസ്സില്‍....
ഉവ്വുവ്വ്...കണ്ടിട്ടൂണ്ട്...മീറ്റിനെത്താന്‍ വൈകിയല്ലേ.
ഉവ്വ്. ഇത്തിരി വൈകി.
ഭക്ഷണം കഴിച്ചോ?
പിന്നേ, അത് വന്നെത്തിയപ്പോത്തന്നെ കഴിച്ചു.
(ഭയങ്കരന്‍!)

ആ ബസ്സറുടെ ഇടതുവശവും വലതു വശവും രണ്ട് ബസ്സര്‍മാരായിരുന്നു. കണ്ണടവെച്ചവര്‍, കലാസ്വാദകര്‍. വൈകിച്ചില്ല. ചെന്നു കേറി മുട്ടി.
വെളുത്തൊരു ചുള്ളന്‍ പയ്യന്‍. കണ്ടാലറിയാം കലാകാരനാണെന്ന്.
ഞാന്‍ നിവിന്‍.
ഹദ്ദാണ്. എന്റെ ഊഹം തെറ്റിയില്ല. (ആര്‍ ഊഹിച്ചു എന്ത് ഊഹിച്ചു. ഉവ്വ)

എതിര്‍ വശവും മറ്റൊരു സജ്ജീവ് ബസ്സര്‍ തന്നെ. പുള്ളിയുടെ ഷര്‍ട്ട് കണ്ടപ്പോഴെ ഞാന്‍ നോട്ടമിട്ടതാണ്. ആ ഷര്‍ട്ടെനിക്ക് ശ്ശി പിടിച്ചു. പരിചയപ്പെടാമെന്നു കരുതി ചെന്നു. പുള്ളിയുടേ മുഖമപ്പോള്‍ സ്വപ്നം കണ്ടിരിക്കുന്ന മട്ടിലാണ്. ഈ പകലിലും ബഹളത്തിലും സ്വപ്നം കാണുന്നവാരപ്പാ എന്നു സംശയിച്ച് പരിചയപ്പെട്ടും. ഊഹം തെറ്റിയില്ല.

ഞാന്‍....സ്വപ്നാടകന്‍...

(വെറുതെയല്ല ഉറക്കം തൂങ്ങിയ മട്ട്. )

ഹെന്തായാലും ചില മുഖങ്ങളെ മൌസ് ക്ലിക്കിലൊതുക്കാനും പരിചയം പുതുക്കാനും സന്തോഷിക്കാനും ബ്ലോഗ് മീറ്റുകള്‍ കാരണമായി. വളരെ സന്തോഷം. ഇനിയും മുഖങ്ങളെത്ര കിടക്കുന്നു ഫോള്‍ഡറില്‍, എന്റെ മൌസ് ക്ലിക്കിന്റെ വരയും കാത്ത്.
അതൊക്കെ മറ്റൊരിക്കല്‍.

|| ഇതി ബ്ലോഗ് മീറ്റ് ചിത്രവിശേഷം സമാപ്തം. ||

Saturday, September 17, 2011

തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - ഭാഗം രണ്ട്

തൊടുപുഴ മീറ്റും കഴിഞ്ഞു മീറ്റിലെ പുളിയും പോയി എന്നിട്ടിപ്പോ എന്തിനാ മീറ്റ് മീറ്റ് എന്നും പറഞ്ഞ് വരുന്നേ എന്നു ചോദിച്ചാല്‍ ‘ഇപ്പോ മീറ്റല്ലേ എവിടേയും എപ്പോഴും ..കണ്ണുര്‍ മീറ്റ്, തൃശ്ശൂര്‍ മീറ്റ്, എര്‍ണാളം മീറ്റ്... ഇനിയും മീറ്റുകള്‍ നടത്താന്‍ ബ്ലോഗര്‍മാരുടേയ്യും ബസ്സര്‍മാരുടേയും ജീവിതം ബാക്കി’ എന്ന മട്ടാണല്ലോ
അല്ലാതെ എന്റെ ബ്ലോഗില്‍ എഴുതാന്‍ എനിക്ക് സമയ-പ്രതിഭാ ദാരിദ്രം ഉള്ളതുകൊണ്ടും ഇങ്ങനെ വല്ല പോസ്റ്റുമിട്ട് വായനക്കാരെ പറ്റിക്കാം, ബ്ലോഗില്‍ സജ്ജീവമെന്ന് അടുത്ത ബ്ലോഗ്ഗ് കൂട്ടുകാര്‍ക്ക് തോന്നിക്കോളും എന്നുള്ള തെറ്റിദ്ധാരണജനകമായ കാരണങ്ങള്‍ കൊണ്ടൊന്നുമല്ല...:)

അപ്പോള്‍ മീറ്റ് ദിവസം വാഴ, മനോരാജ്, പാക്കരന്‍, ഞാന്‍ എന്നിവരെക്കൊണ്ട് ജോയുടെ കാര്‍ എറണാകുളം സൌത്തില്‍ നിന്നും പാലം കടന്ന് തൊടുപുഴയിലേക്ക്ക് കുതിക്കുമ്പോള്‍ കാറിനുള്ളില്‍ അലക്കിത്തേച്ച പാന്റും ഷര്‍ട്ടും ധരിച്ച് ഒരു സുസ്മേരവദനന്‍ ഇരിക്കുന്നുണ്ടായിരുന്നു. “ഇയാളേ അറിയില്ലേ? ‘ എന്ന ജോയുടെ ചോദ്യത്തിനും ആസനസ്ഥന്റെ നിറപുഞ്ചിരിക്കും എനിക്കയാളെ ഓര്‍ത്തെടുക്കാനായില്ല.

‘ബ്ലോഗറാണ്.... കൊച്ചി മീറ്റിനുണ്ടായിരുന്നു....പാട്ടൊക്കെ പാടിയത്...”
“ആഹാ..യെസ്..” എനിക്കോര്‍മ്മ വന്നു. പക്ഷേ പേരോര്‍മ്മകിട്ടിയില..”ബ്ലോഗറാല്ലേ? എന്താ പേര്‍?”
ദിമിത്രോവ് ...
“ഓഹോ..അതു ശരി. എന്താ ശരിക്കുള്ള പേര്‍?”
“അതന്നേ...ദിമിത്രോവ്?”
“ഏ? അത് പ്രൊഫൈല്‍ പേരല്ലേ?”
“ അല്ല ഇതാണെന്റെ ശരിക്കും പേര്‍”
എന്തായാലും സൌമ്യന്‍..സുന്ദരന്‍..ഗായകന്‍..

മീറ്റിനെത്തിയപ്പോഴാണ് ഒരു ചെറിയ കൈ തോളില്‍ പതിച്ചത്.
"നന്ദേട്ടനല്ലേ?"
ഞാന്‍ തിരിഞ്ഞ് നോക്കി. മുഖത്ത് ഒരു വക്രദൃഷ്ടി.. ഒരു ദൃഷ്ടി ദോഷം..
‘ധ..ധ......അങ്ങിനെയെന്താണ്ടല്ലോ പേര്‍?”
“അതേ..ധനേഷ്...വക്രദൃഷ്ടി ധനേഷ്”
"ഓര്‍മ്മണ്ട്, പണ്ട് ധനേഷും കൂട്ടുകാരനും കൂടി ശബരിമലയില്‍ പോയ അനുഭവം പോസ്റ്റായി എഴുതിയത് വായിച്ചിട്ടുണ്ട്. രസികന്‍ പോസ്റ്റ്. കണ്ടതില്‍ സന്തോഷം."
“എനിക്കും. “ 
പിന്നെ ബിരിയാണി കഴിക്കുന്ന തിരക്കില്‍ കണ്ടേങ്കിലും വായിലേക്ക് ചിക്കന്‍ പീസ് കയറ്റുന്നതിനിടയില്‍ മിണ്ടാന്‍ പറ്റിയില്ല.

കറുത്ത ഷര്‍ട്ട് ഇന്‍ ചെയ്തു നില്‍ക്കുന്ന മാന്യനെ കണ്ടപ്പോള്‍ അതൊരു ‘കൂതറ‘യായിരിക്കുമെന്ന് തോന്നിയില്ല.
‘ഹാഷിമേ..“ ഞാന്‍ പരിചയം പുതുക്കി
ഹാ.. ഹാഷിമെന്റെ തോളില്‍ കയ്യിട്ടു.  (ഇനി തോളില്‍ കയറി ചെവി തിന്നാനായിരിക്കുമോ?)
ചിലര്‍ കണ്ടാല്‍ മാന്യന്‍ ഉള്ളില്‍ കൂതറയായിരിക്കും., പക്ഷെ, ഇങ്ങേര്‍ പേരില്‍ കൂതറ, കണ്ടാലും പെരുമാറ്റത്തിലും ഒരു കൂതറത്തരവുമില്ല. അതുകൊണ്ട് ഇങ്ങേരെ ഞാന്‍ ഹാഷിമെന്നേ വിളിക്കൂ...കൂതറയെ ഞാന്‍ ഷിഫ്റ്റ് ഡെലിറ്റ് ചെയ്തു.

“നന്ദേട്ടാ‍ാ.. സുഖല്ലേ.. ഓര്‍മ്മണ്ടാ?”
ഷേക്ക് ഹാന്‍ഡിനു കൈ നീട്ടിക്കൊണ്ട് ഒരു പയ്യന്‍
ലിവന്‍ ജിക്കൂസല്ലേ.... ഒരു മറവിയുമില്ല. നല്ല പരിചയമല്ലേ. തിരൂരും, കൊച്ചിയിലും കണ്ട് നല്ല പരിചയം. ബ്ലോഗിലൂടെ ഏറെ പരിചയം.
ഹാ ജിക്കൂ...
ബ്ലോഗ് പോസ്റ്റും കമന്റുകളും വായിക്കുന്നപോലല്ല... ആളു പക്ഷെ ജിക്കു ശുദ്ധനാ കാണുമ്പോള്‍. ഒരു കുഴപ്പവും തോന്നില്ല. നിഷ്കളങ്കത ഒട്ടിച്ചു വെച്ച മുഖം. ഈപയ്യനില്‍ നിന്നോ ബോംബു സ്ഫോടനം പോലെയുള്ള കമന്റുകള്‍ വീഴുന്നത് ?


ഹാളിലെ ഇരുട്ടില്‍ ഒരു വെളുത്ത ടീഷര്‍ട്ട് നീങ്ങുന്നത് കണ്ട് ഞാന്‍ പിന്നാലെ വിട്ടു. ഷര്‍ട്ടിനുള്ളില്‍ പക്ഷെ ജിമ്മന്‍ ഉണ്ടായിരുന്നത് അടുത്തെത്തിയപ്പോഴാ കണ്ടത്. മറ്റാരുമല്ല
മത്തായി
മരട് സ്വദേശിയാണ്. സ്വന്തമായി ഒരു ചാനലുമുണ്ട്. മത്തായി വിഷന്‍ (രാത്രി ഒരുമണി മുതലേ സംപ്രേഷണം ഉണ്ടാവൂ ത്രേ!) കഴിഞ്ഞ വര്‍ഷം മത്തായിയെ എറണാകുളം പുസ്തകോത്സവത്തില്‍ കണ്ടതോര്‍ക്കുന്നു. എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ സജ്ജീവേട്ടന്റെ സ്പോട്ട് കാരിക്കേച്ചര്‍ ഉണ്ടായിരുന്നു. വന്നെത്തിയ മത്തായിക്കും വരക്കണം ഒരെണ്ണം. മത്തായിയെ ആകെയൊന്ന് നോക്കി നിരാശപ്പെട്ട് സജ്ജീവേട്ടന്‍ തല കുമ്പിട്ടു

"വരക്കുന്നില്ലേ സജ്ജീവേട്ടാ.". ഞാന്‍ തിരക്കി
"ബ്ലാക്ക് മാര്‍ക്കര്‍ പെന്‍ ഞാന്‍ കുറച്ചേ കൊണ്ടുവന്നിട്ടുള്ളൂ."
"അതിനെന്താ ഒരെണ്ണം വരച്ച് കൊട്, ഗൂഗിള്‍ ബസ്സ് സൂപ്പര്‍ താരമാണ്‍."
“ശരിക്കും?” സജ്ജീവേട്ടന്‍ കണ്ണൂ മിഴിച്ചു.
“പിന്നേ.. മത്തായി ഒരു ദിവസം ബസ്സിട്ടില്ലെങ്കില്‍ ബസ്സിണികള്‍ ഊണു പോലും കഴിക്കില്ലത്രേ!”
“ഹോ!, ഇവനാണ് ബസ്സേശ്വരന്‍” സജ്ജീവേട്ടന്‍ ഉവാച.
തുടര്‍ന്ന് സജ്ജീവേട്ടന്‍ യജ്ഞം ആരംഭിച്ചു
ഒന്ന്.....രണ്ട്......മൂന്ന്....
മത്തായിയെ വരച്ചു കഴിഞ്ഞപ്പോള്‍ മൊത്തം മൂന്ന് ബ്ലാക്ക് മാര്‍ക്കര്‍ പേനകള്‍ മഷി തീര്‍ന്ന് താഴെ നിലം പതിച്ചു കഴിഞ്ഞിരുന്നു.


മീറ്റിന്റെ തിരക്കില്‍ പലരേയും ചിരിച്ചും പുഞ്ചിരിച്ചും തൊളില്‍ തട്ടിയുമൊക്കെ പരിചയപ്പെട്ടൂം പുതുക്കി..
“അപ്പോ പോവല്ലേ?”
ശബ്ദം കേട്ട് നോക്കുമ്പോള്‍ പാക്കരന്‍. രാവിലെ എന്റെയൊപ്പം വന്ന പാക്കരന്‍.
പോവാലോ പാക്കരാ. തിരക്ക് കൂട്ടാതെ.
പാക്കരന്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി. കണ്ടാല്‍ പയ്യന്‍ ലുക്ക്, പക്ഷെ പറഞ്ഞാല്‍ വിശ്വസിക്കില്ല, കല്യാണം കഴിച്ചിട്ടൂണ്ട്ന്ന്.!!! പാക്കരന്റെ കല്യാണത്തിന്റന്ന് ചേര്‍ത്തല പ്രദേശം ഹര്‍ത്താലാചരിച്ചുവെന്ന് ന്യൂസ് ഉണ്ട്. ചോദിച്ചപ്പോള്‍ കണ്ണിറുക്കി പാക്കരന്‍ സമ്മതിച്ചു. ഹോ, ഒരു പ്രദേശം മുഴുവന്‍ ഹര്‍ത്താലാചരിച്ച് കല്യാണാം ആഘോഷിക്കുന്നത് ലോകചരിത്രത്തിലാദ്യമാകണം.

തല്‍ക്കാലം തലകള്‍ ഇത്രമാത്രം...ഇനിയും സമയവും സൌകര്യവും ഒക്കെ അനുവദിച്ചാല്‍ ഉടനെത്തന്നെ.....

(ചിത്രങ്ങള്‍ക്ക് റെഫറന്‍സ് ഹബ്ബിയുടെ ഈ ബ്ലോഗ് പോസ്റ്റ് )

Tuesday, August 30, 2011

തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും

‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം‘ എന്നോ മറ്റോ അല്ലേ പണ്ടൊരു കവി പാടിയിരിക്കുന്നത്?ഏതാണ്ടതുപോലെയാണ് ഗൂഗിള്‍ ബസ്സ് & ബ്ലോഗിലെ കാര്യങ്ങള്‍. ‘നാലുപേരു ചെയ്താല്‍ നാട്ടു നടപ്പായി‘ എന്ന് പണ്ടുള്ളവര്‍ പറഞ്ഞപോലെ ഓണ്‍ലൈനിലെ നാലു പേരൊത്തുകൂടിയാല്‍ അതിപ്പോ ബസ്സ് മീറ്റോ ബ്ലോഗ് മീറ്റോ ആയി. മീറ്റായാലും ഈറ്റുണ്ടായാലും സംഗതി രസകരം. ഒത്തുകൂടുന്ന തമ്മില്‍ക്കണ്ടിട്ടില്ലാത്ത സുഹൃത്തുക്കള്‍ക്ക് ഒരുമിച്ചു ചേരാനും പറയാനും പൊതുവായൊരു വിഷയമുണ്ടാവുന്നതു തന്നെ നല്ല കാര്യം. ഭിന്നാഭിപ്രായചര്‍ച്ചകളും വാഗ്വാദങ്ങളും തെറിവിളിയുമൊക്കെയുണ്ടെങ്കിലും ഒത്തുകൂടുന്നൊരു മീറ്റിന്റെയും ഈറ്റിന്റേയും കാര്യം പറഞ്ഞാല്‍ എല്ലാ അലങ്കാരങ്ങളും മാറ്റിവെച്ച് മുന്നിട്ടിറങ്ങുന്നത് ഓണ്‍ലൈന്‍ സൌഹൃദത്തിന്റെ വലിയൊരു കാര്യമാണ്. ബ്ലോഗില്‍ ജീവന്‍ പോയാലും അനോണിമിറ്റി കാത്തു സൂക്ഷിച്ചിരുന്നവരും അങ്ങിനെ വേണമെന്നു കരുതിയിരുന്നവരും വെര്‍ച്ചല്‍ ലോകത്തിന്റെ അനോണിമിറ്റി മുഖപടം മാറ്റി പ്രത്യക്ഷപ്പെടാനും ബസ്സ് സൌഹൃദം കാരണമായിട്ടുണ്ട് എന്നാണെന്റെ തോന്നല്‍.

സെപ്റ്റംബറിലെ ആദ്യ ആഴ്ചയില്‍ ബസ്സിലെ ഗഡികളും ബ്ലോഗിലെ പഴയ ഗഡികളും കൂടി മ്മടെ പ്രാഞ്ച്യേട്ടന്റെ നാടായ, പൂരങ്ങളുടെ....പൂരങ്ങളുടെ.... തൃശ്ശിവപ്പേരൂരില്‍ വെച്ച് ആര്‍മ്മാദിക്കാന്‍ പോണ്ണ്ട് എന്നൊരു ഡയലോഗ് ബസ്സീന്ന് കിട്ടിയിരുന്നു. ഇമ്മളേം വിളിച്ചിട്ടൂണ്ടായിരുന്നു. അന്ന് മീറ്റിനു വരണോരുടെ നല്ല ഭാഗ്യമോ എന്റെ നിര്‍ഭാഗ്യമോ സംഗതിവശാല്‍ എനിക്ക് ആ ഗഡ്യോള്‍ടെ ഒപ്പം എന്റെ കെല്പ് റോള്‍ കാണിക്കാന്‍ പറ്റില്ല്യാന്നു തോന്ന്ണു. കുടുമ്മോം കുട്ടീം പരാധീനതേം അതിന്റേടേല് ഓണോം കൂടി വന്നപ്പോള്‍ ഒരു രക്ഷേമില്ലാത്ത അവസ്ഥയായി.

അപ്പോ പറഞ്ഞു വന്നത്, ആദ്യ തൊടുപുഴ മീറ്റില്‍ പങ്കെടുത്തില്ലെങ്കിലും പിന്നീടുള്ള മീറ്റുകളിലും ചെറിയ ചെറിയ ബ്ലോഗ് സൌഹൃദ കൂട്ടായ്മകളിലും ആദ്യവും അവസാനവുമായി മനസ്സു കൊണ്ടും ശരീരം കൊണ്ടു ഫുള്‍ സപ്പോര്‍ട്ടായിരുന്നു ഞാന്‍. (ബ്ലോഗില്‍ മുടങ്ങാതെ പോസ്റ്റുകളെഴുതിയിരുന്ന ഞാനിപ്പോ മീറ്റും ഈറ്റും കമ്പനിയുമായി നടക്കുന്നുവെന്ന് അനോണിമസ് കമന്റായും മെയിലുകളായും പരാതികള്‍ വന്നു) ഇക്കഴിഞ്ഞ 2011 ജൂലൈ 31 നു തൊടുപുഴയില്‍  മഴയുടെ സിംഫണി തീര്‍ത്ത പശ്ചാത്തലത്തില്‍ നടന്ന മീറ്റിലും ഈയുള്ളവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഹരീഷിന്റെ കൂട്ടുകാര്‍ ഒരുക്കിത്തന്ന ബിരിയാണിയില്‍ തന്നെ ഞാനെന്റെ സ്നേഹവും പ്രകടിപ്പിച്ചിരുന്ന കാര്യം ഹരീഷും കൂട്ടൂകാരും ഓര്‍ക്കുമെന്ന് കരുതട്ടെ. ;)
അന്ന് അവിടെ കണ്ടുമുട്ടിയ ചില ഓണ്‍ലൈന്‍ സൌഹൃദങ്ങളെ ഞാനെന്റെ മനസ്സില്‍ കാപ്ചര്‍ ചെയ്തിട്ടുണ്ടായിരുന്നു. കണ്ണൂര്‍ മീറ്റും പിന്നെ പറഞ്ഞും പറയാതെയും നടത്താന്‍ പോകുന്ന മറ്റനേകം സൌഹൃദക്കൂട്ടായ്മയിലേക്ക് അന്ന് കണ്ടുമുട്ടിയ ചില മുഖങ്ങളെ മൌസിന്റെ കോറിവരയാല്‍ ഇവിടെ പ്രദര്‍ശിപ്പിക്കട്ടെ.


താഴെ കാണുന്ന ചിത്രങ്ങളില്‍ നിങ്ങളിലാരുടെയെങ്കിലും മുഖമില്ലെങ്കില്‍ വിഷമിക്കരുത്, വരക്കാന്‍ നേരം കിട്ടാത്തതുകൊണ്ടാണ്‍ എന്ന് കരുതിയേക്കണം. സമയവും സാഹചര്യവും ഒക്കെ ഒത്തുവരുമെങ്കില്‍ അടുത്ത പോസ്റ്റില്‍ നിങ്ങളിലാരെയെങ്കിലുമൊക്കെ വീണ്ടും കുത്തിവരക്കാന്‍ സാധിക്കട്ടെ.

ഹരീഷ് തൊടുപുഴ : 
മീറ്റില്‍ ആരോ കൈവിഷം കൊടുത്തിട്ടുണ്ടോ എന്ന് തോന്നിപ്പിക്കുന്ന പ്രകൃതം. ദിവസോം ഓരോ മീറ്റായാലോ എന്ന്  ചോദിച്ചാല്‍ ഒട്ടും മുഷിയില്ല, പക്ഷെ ഒരു നിര്‍ബന്ധമുണ്ടാകും മീറ്റ് എന്തായാലും എങ്ങിനെയായാലും ലത് തൊടുപുഴയില്‍ തന്നെ വേണം എന്ന്. ഒരു കൈ കൊണ്ട് കച്ചവടവും മറുകൈ കൊണ്ട് ക്യാമറയുമായി ഈ നാട്ടുപുറത്തുകാരന്‍  തൊടുപുഴയുടെ വിരിമാറിലൂടേ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കാത്ത സൌഹൃദങ്ങളുമായി ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പോടെ ബ്ലോഗിലും ബസ്സിലും ഒപ്പം തൊടുപുഴയുടെ വഴികളിലും നിറഞ്ഞ് നില്‍ക്കുന്നു.
 

സപ്ത വര്‍ണ്ണങ്ങള്‍ - 
എന്ന് പറഞ്ഞിട്ട് എല്ലാം കൂടിച്ചേര്‍ന്ന ഒരു വര്‍ണ്ണമേ കണ്ടുള്ളൂ. വിദേശത്തെവിടെയോ ആണെന്നു തോന്നുന്നു. പക്ഷെ കണ്ടപ്പോള്‍ വെള്ളമുണ്ടും അയഞ്ഞ ഷര്‍ട്ടുമിട്ട് ഒരു തനി നാട്ടിന്‍പുറത്തുകാരനായിരുന്നു. എന്തായാലും സൌഹൃദത്തിന്റെ ആ വിടര്‍ന്ന ചിരിക്ക് സപ്ത വര്‍ണ്ണങ്ങളുമുണ്ടായിരുന്നു.
 

അലക്സാണ്ടര്‍ :- 
എന്നെ വന്ന് പരിചയപ്പെടുകയായിരുന്നു ഈ പയ്യന്‍. വിടര്‍ന്ന ചിരിയുമായി മീറ്റ് കഴിയുവോളം. പരിചയപ്പെട്ടപ്പോള്‍ ഞാന്‍ പേര്‍ ചോദിച്ചു. “അലക്ഷാണ്ടര്‍’ ഹോ! ഈയൊരു ശരീരത്തിനോ ഈ പേര്‍ എന്ന് ഞാന്‍ മനസ്സില്‍ കരുതി പക്ഷെ പറഞ്ഞില്ല. എന്തിനാ വെറുതെ.
 

അനൂപ് :- 
കൊച്ചി മീറ്റിലാണ് പുലിയെ ആദ്യമായി കണ്ടത്. തൊടുപുഴ ബ്ലോഗ് മീറ്റില്‍ ഒരു അടിപൊളി ബ്ലാക്ക് ഷര്‍ട്ടിന്റെ സൌകുമാര്യത്തില്‍ സൌമ്യനായി നില്‍ക്കുന്നു. ഇങ്ങോട്ട് വന്ന് പരിചയം പുതുക്കുകയായിരുന്നു. കക്ഷി നിസ്സാരക്കാരനല്ല, സിനിമയാണ് മാദ്ധ്യമം. ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനവും ഫെസ്റ്റിവല്‍ പരിപടികളുമൊക്കെയാണത്രേ..
 

ദേവന്‍ - 
എന്നല്ല പറയേണ്ടത്, ദേവ ഗന്ധര്‍വ്വന്‍ എന്ന് പറയാം. നെറ്റിയിലെ ചന്ദനക്കുറിയും ഒരു കാതിലെ കടുക്കനും നിഷ്കളങ്കമായ ആ ചിരിയും ഈ പയ്യനെ സുന്ദരനാക്കുന്നു.  ഞാനെന്തോ വലിയ സംഭവമാണെന്ന് തെറ്റിദ്ധരിച്ചാണെന്ന് തോന്നുന്നു എന്നോട് പരിചയപ്പെടാനും സംസാരിക്കാനും തിടുക്കം കാട്ടിയിരുന്നു. (വേണ്ടിയിരുന്നില്ല എന്ന് അവസാനം തോന്നിക്കാണണം ദേവന്)
 

സിജീഷ് - 
കണ്ടാലറിയില്ലെ പുപ്പുലിയാണേന്ന്. കവിതകള്‍ മാത്രമല്ല, ഇംഗ്ലീഷില്‍ വരെ ഒരു ബ്ലോഗുണ്ടത്രേ പഹയനു! ഐ ടി കമ്പനിയിലെ ഡിസൈനിങ്ങോ അങ്ങിനെ എന്താണ്ടോ ആണ് പണി. വിവാഹിതനാണത്രേ, കണ്ടാല്‍ പറയില്ല! നീണ്ട മുടിയും നീണ്ട മുഖവും മെലിഞ്ഞ ശരീരവുമുള്ള ഈ ചെറുപ്പക്കാരനെ ഒരു സിനിമയുടെ ഫ്രെയിമില്‍ ചുമ്മാ നിര്‍ത്തിയാല്‍ മതി, സംഗതി ഒരു ക്യാരക്ടര്‍ തന്നെയാകും.
 

പുണ്യാളന്‍ - 
ബസ്സിലും ബ്ലോഗിലുമുള്ള സകല ഫോട്ടോ ആസ്വാദകരുടേയും ആരാധാനാപാത്രം. ഫോട്ടോകള്‍ കൊണ്ട് കവിത രചിക്കുക എന്നൊക്കെ പറഞ്ഞാല്‍ ക്ലീഷേയാകും അനിര്‍വ്വചനീയമായ ആസ്വാദന തലത്തിലെത്തിക്കുന്ന ഫോട്ടോകളാണ് ഈ ബഹുമുഖപ്രതിഭയുടെ പ്രത്യേകത. ഒട്ടേറെ വിദേശ രാജ്യങ്ങളിലെ വാസം കഴിഞ്ഞ് ഇപ്പോള്‍ കൊച്ചിയില്‍ കുറ്റിയടിച്ചിരിക്കുകയാണ്. ആ ക്യാമറയുടെ ഒരു ഫ്രെയിമില്‍ പതിയാന്‍ കൊതിക്കാത്ത ആളുകളുണ്ടോ? പുണ്യാളന്‍ എടുത്ത എന്റെ ചിത്രമെന്ന് കാണിക്കാന്‍ കൊതിക്കാത്തവരുണ്ടോ? ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫറെ നേരിട്ട് കണ്ട് പരിചയപ്പെടണമെന്ന് അത്യാഗ്രഹമുണ്ടായിരുന്ന കക്ഷിയാണ് എനിക്കിയാല്‍. സംഗതി തരപ്പെട്ടു. സരസന്‍, സംഭാഷണപ്രിയന്‍, ഭക്ഷണപ്രിയന്‍. പുള്ളിയുടെ പ്രൈവറ്റ് ബ്ലോഗിലേക്ക് പ്രവേശനം കാത്തുകാത്തിരിക്കുകയാണ് ബസ്സിലേയും ബ്ലോഗിലേലും പലരും.
 

വാഴക്കോടന്‍ - 
മീറ്റിന്റെ തലേദിവസം എന്റെ ഫ്ലാറ്റിന്റെ വാതില്‍ മുട്ടി എന്നോട് ആദ്യം പറഞ്ഞു : “ ഞാന്‍ വാഴ” ആഗതനെ ആകെയുഴിഞ്ഞ് ഞാന്‍ ചോദിച്ച് “കണ്ടിട്ട് പക്ഷെ, ഒരു വാഴക്കുലയോളമേ ഉള്ളൂലോ? സത്യത്തില്‍ ആരാ?” ക്ലീന്‍ ഷേവ് ചെയ്ത മുഖത്ത് നിന്നൊരു പൊട്ടിച്ചിരിയും എന്നെയൊരു ആലിംഗനവും “ ടേയ് നന്ദരേ.. ഞാനാണെടോ വാഴക്കോടന്‍” രണ്ടുമൂന്നു ദിവസം ഒരുമിച്ചുണ്ടായിരുന്നു സംസാരിച്ചു. എങ്കിലും സത്യമായിട്ടും ഇന്നും ഈ മനുഷ്യന്റെ ഒറിജിനല്‍ പേര്‍ എനിക്കറിയില്ല.


മത്താപ്പ് :- 
എന്ന് ഞാന്‍ പണ്ട് വിഷുവിനു മാത്രമേ കേട്ടിരുന്നുള്ളു. ഗൂഗിള്‍ ബസ്സ് വന്നു തുടങ്ങിയപ്പോള്‍ എന്നും പൊട്ടിത്തെറിക്കുന്ന മത്താപ്പൂക്കള്‍ കാണാന്‍ തുടങ്ങി. വരച്ചതില്‍ മൌസിനു വേണ്ടുവോളം സംതൃപ്തി തന്നത് ഈ മുഖമായിരിക്കും. കണ്ണടക്കുള്ളില്‍ കഞ്ചാവടിച്ചവന്റെ കണ്ണും, നീണ്ട മൂക്കും പൂത്തിരിയുടെ ഡിസൈന്‍ പോലുള്ള വരയന്‍ ടീഷര്‍ട്ടും ചുള്ളനാക്കിയിരിക്കുന്നു. മലയാളത്തില്‍ ഇനിയൊരു കാര്‍ട്ടൂന്‍ കഥാപാത്രം ചെയ്യണമെങ്കില്‍ മത്താപ്പിന്റെ ഈ രൂപമൊരു റെഫറന്‍സായിരിക്കും. തമാശയല്ല, ഇതും ഒരു ക്യാരക്ടര്‍ ആണ്.(ട്വിന്‍ ട്വിന്‍ പോലെ) വിപ്ലവ മുദ്രാവാക്യങ്ങള്‍ ക്യാമ്പസ്സില്‍ മുഴക്കുമെങ്കിലും ‘വള്ളുവനാടിന്റെ പാര്യമ്പര്യം‘ വാക്കുകളില്‍ ഭാഷകളില്‍ ആശയങ്ങളില്‍ പേറുന്നുണ്ട്. പ്രായം കൂടുമ്പോള്‍ പാകത്തിനൊത്ത ഉടുപ്പുകള്‍ തയ്പ്പിച്ചിടുമെന്ന് പ്രതീക്ഷിക്കാം. മത്താപ്പൊരു മത്താപ്പല്ല, ഒന്നൊന്നര മത്താപ്പൂവാണ്.
 
 
വിട്ടൂപോയവരെ വിടാതെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ട്. അതു വരെ ക്ഷമീ...:)


Wednesday, July 6, 2011

അനന്തമീ യാത്ര അനന്തപുരി യാത്ര - ഭാഗം രണ്ട്

(ഇക്കഴിഞ്ഞ 2010 ഒക്ടോബറില്‍ എന്റെ ജീവിതത്തില്‍ ബ്ലോഗ് സുഹൃത്തുക്കളോടൊപ്പം ചില യാത്രകളുണ്ടായി, ... ആ യാത്രാനുഭവങ്ങള്‍) 
കഴിഞ്ഞ പോസ്റ്റില്‍ നിന്നുംതുടര്‍ച്ച..

ശരിയാണ് പോങ്ങു നീങ്ങിയിടം നോക്കിയപ്പോള്‍ കറുത്ത പെയിന്റടിച്ച ഒരു ഗേറ്റ്. അപ്പോ ഇത്ര നേരം അവന്‍ നിന്നത് ഇവിടെയായിരുന്നോ? ഹോ!. ഒരു കാര്‍ കയറ്റാന്‍ വലിപ്പുമുണ്ടായിരുന്ന ഗെയ്റ്റ് പോങ്ങു വിരിഞ്ഞു നിന്നപ്പോള്‍ കോഴിക്കൂടിന്റെ വാതിലു പോലെയായിപ്പോയി. കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല. പോങ്ങുവിനെക്കൂടി കാറിന്റെ പുറകിലേക്കിട്ടു. പോങ്ങു കയറിയപ്പൊള്‍ കാറൊന്നു അമര്‍ന്നു. ബ്രഷ്നോവും ലതീഷ് രണ്ടാമത്തെ ഉറക്കമുണര്‍ന്നു. ബ്രഷ്നോവിനെ വട്ടം പുണര്‍ന്ന് പോങ്ങു അലറിച്ചിരിച്ചു. എല്ലാവരേയും വഹിച്ച് അച്ചായന്റെ കാര്‍ പോങ്ങുമ്മൂടെ ജംഗ്ഷനെ തനിച്ചാക്കി അനന്തപുരി നഗരത്തിലേക്ക് ചീറിപ്പാഞ്ഞു

***********************************************************************************

നഗരത്തിലെ കൊള്ളാവുന്നൊരു ഹോട്ടലില്‍ നേരത്തെ മുറി പറഞ്ഞു വെച്ചിരുന്നു പോങ്ങുമ്മൂടന്‍. അച്ചായന്‍ മുന്‍പ് വന്നപ്പോള്‍ താമസിച്ചതും അവിടെത്തന്നെ. അതുകൊണ്ടാകാം ഉള്ളതില്‍ വലുതും ഏറ്റവും നല്ലതുമായ എ സി മുറി തന്നെ കിട്ടി. മുറിയിലേക്ക്ക് ബാഗുകള്‍ ഒതുക്കി വെക്കുന്നതിനു മുന്‍പ് തന്നേ, ആദ്യം അകത്ത് കടന്ന ബ്രഷ്നോവും ശേഷം ലതീഷും ബാത്ത് റൂം ലക്ഷ്യമാക്കി ഓടി. ഒന്നും രണ്ടും വിശേഷങ്ങള്‍ പറഞ്ഞ് കുളിയും കഴിഞ്ഞാണ് ലതീഷ് അതിനകത്തു നിന്ന് വന്നത്, രണ്ടാമതു കയറിയ ബ്രഷ്നോവു വിട്ടില്ല. കുളി കഴിഞ്ഞ് അരയിലൊരു ബാത്ത് ടവല്‍ ചുറ്റി ബ്രഷ്നോവ്  സോഫയിലിരുന്നു.

“എവിടെ എനിക്കുള്ള നേര്‍ച്ച? പപ്പനാവനെ കാണാന്‍ കാഴ്ചദ്രവ്യമില്ലാതെ വന്നിരിക്കുന്നോ കശ്മലന്മാരെ?” പോങ്ങു നേരം വെളുപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് തോന്നുന്നു.

ബാഗില്‍ നിന്നും ബ്രഷ്നോവ് കാഴ്ചദ്രവ്യമായ സോമരസം പോങ്ങുവിന്റെ മുന്നില്‍ വെച്ചു. തന്റെ ബ്ലോഗ് പോസ്റ്റില്‍ ഒരു ബ്ലോഗിണിയുടെ ആദ്യ കമന്റ് വീണപ്പോഴുള്ള ആഹ്ലാദം പോലെ ഉറക്കച്ചടവിലും പോങ്ങുവിന്റെ മുഖം തിളങ്ങി. ഇരു കസേരകളിലും എതിരായിരുന്ന് പോങ്ങുവും ബ്രഷ്നോവും യുദ്ധം ആരംഭിച്ചു. ലതീഷ് താഴെ ബെഡ് വിരിച്ച് കൂര്‍ക്കം വലിക്കൊപ്പം ശയിച്ചു. ഞാനും അച്ചായനും ബെഡ്ഡിലിരുന്നു ചെസ്സുകളിക്കാരെപ്പോലെ അടുത്ത കരു നീക്കാനിരിക്കുന്ന പോങ്ങു - ബ്രഷ് പോരാളികള്‍ക്ക് കാഴ്ചക്കാരായി.
അന്തരിച്ച കവി അയ്യപ്പനും, അയ്യപ്പന്റെ തമാശകളും പോങ്ങു പതിവുപോലെ രസകരമായി പങ്കുവെച്ചു. സുഹൃദ് സദസ്സില്‍ പോങ്ങുമ്മൂടന്‍ സംസാ‍രിക്കുമ്പോള്‍ അങ്ങിനെയാണ്. സരസമായി പോങ്ങു അലയടിച്ചുകൊണ്ടിരിക്കും. നമ്മള്‍ക്കൊക്കെ നല്ല കേള്‍വിക്കാരാകാം. ഇടക്ക് പനമ്പട്ട തിന്ന് തൃപ്തിയായ ആനയെപ്പോലെ തലയാട്ടിക്കൊടുത്താല്‍ മതി.

അതിനിടയില്‍ ഞാന്‍ പറഞ്ഞു. “ ആ പോങ്ങു, ഞങ്ങള്‍ വരുന്ന വഴി നിന്നെ ഒരാള്‍ അന്വേഷിച്ചിരുന്നു”
പോങ്ങു ശ്രദ്ധാലുവായി “ അതാര്?”
“ നിന്റെ ഫാന്‍സില്‍ പെട്ട ആരോ. നിന്റെ ബ്ലോഗ് വായികുന്ന ഒരു ആരാ...”
“ആരാധികയൊ? അതാരാ നന്ദേട്ടാ.?”
“ആരാധികയാണെന്ന് നീയങ്ങു ഉറപ്പിച്ചോ? “
“പിന്നെ ആരാണ്. വേം പറ.. ആരാണ്. ശോ! എന്തിനാണ് വിളിച്ചത്?”
“നിന്നെ കെട്ടാന്‍ പറ്റുമോന്നറിയാന്‍ അല്ല പിന്നെ..” അച്ചായന്‍ പുതപ്പ് വലിച്ച് തലയിലേക്കിട്ടു.
“ ഒരു ബ്ലോഗറാണ് വിളിച്ചത്” ഞാന്‍ വീണ്ടു സസ്പെന്‍സില്‍ പിടിമുറുക്കി
പോങ്ങു ബ്രഷ്നോവിനെ വിട്ട് എന്റെ കിടക്കയിലേക്ക്ക് വന്നു. ആരാണെന്നറിയാന്‍ അവനു ആകെ പരവേശം. എന്നിട്ടെന്നോട് പതിയെ “ വല്ല ബ്ലോഗിണിയാണോ?”

“അല്ല ബ്ലോഗര്‍” ഞാന്‍ പറഞ്ഞു “

“ഓ!” കട്ടിലില്‍ നിന്നെഴുന്നേറ്റ് ബ്രഷ്നോവിനെതിരെയുള്ള കസേരയിലേക്ക് പോങ്ങു വീണു. അടൂത്ത ഗ്ലാസ്സ് ചെലുത്തി എന്നിട്ട് :
“ നന്ദേട്ട... ഈ പാതിരാ കഴിഞ്ഞ നേരത്ത് ഒരുമാതിരി....ചുമ്മാ മനുഷ്യനെ ആശിപ്പിച്ചു”

“ അയ്യടാ... ബ്ലോഗിണിമാര്‍ക്ക് വിളിക്കാന്‍ പറ്റിയ മൊതല്? ഉം . ഇത് അരയന്നങ്ങളുടേ നാട്ടിലെ സിജോ യാ. ലണ്ടനില്‍ നിന്ന്. അവന്‍ നാളെ വിളിക്കും നിന്നോട് നേരിട്ട് സംസാരിക്കണം, നിന്റെ കടൂത്ത ആരാധകന്‍“

“ആരാധകന്‍?” പോങ്ങുവിനു പക്ഷെ വിശ്വാസം വന്നില്ല.

പോങ്ങു ഗ്ലാസ്സ് വീണ്ടു നിറക്കുന്നു. ബ്രഷ്നോട് പൊടിച്ചു വരുന്ന സ്വന്തം മീശയെ ‘അവിടെത്തന്നെയില്ലെ’ എന്ന അര്‍ത്ഥത്തിലാകണം ഇടക്കിടെ പരതുന്നുണ്ട്

“അപ്പോ നാളത്തെ പരിപാടിയെന്താ പോങ്ങു? നാളെ നല്ലൊരിടത്തേക്ക് നീങ്ങണ്ടെ. അതോ ഇവിടെത്തന്നെ ഇരുട്ടി വെളുപ്പിക്കണോ?” അച്ചായന്‍ ഷെഡ്യൂല്‍ നിവര്‍ത്തി.

“ അതിപ്പോ അച്ചായാ, നാളെ അത്യാവശ്യമായി പാലാ വരെപോകണം. കുടുംബകാര്യമാണ്. പോയില്ലെങ്കില്‍, ഊണും ഉറക്കവും തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്നാക്കേണ്ടി വരും.”

“ഹയ്യൊ?! “ അച്ചായന്‍ തലയില്‍ കൈവെച്ചു “ അതെന്നാ വര്‍ത്താനമാ പോങ്ങു? നിങ്ങളിവിടെ ഉണ്ടാകും എന്ന് കരുതിയല്ലേ ഇക്കണ്ട ദൂരം വണ്ടിയോടിച്ചെത്തിയത്”

“ സംഗതി ശരിയാ അച്ചായാ. ഞാന്‍ വേണേല്‍ നില്‍ക്കാം. എന്റെ മുന്നില്‍ ഇപ്പോള്‍ രണ്ട് ഓപ്ഷനേയുള്ളൂ. ഒന്നുകില്‍ വീട്, അല്ലെങ്കില്‍ തമ്പാനൂര്‍. ഇതിലേത് വേണം?” പോങ്ങു പിന്നേയും ചെലുത്തി.

“എന്നാപ്പിന്നേ എന്തേലുമാകട്ടെ. നാളെ വിശദമായി സംസാരിക്കാം. “ അച്ചായന്‍ വീണ്ടു പുതപ്പിനുള്ളിലേക്ക് പൂണ്ടു.

“എന്തായി നന്ദേട്ടാ.. സിനിമാ കാര്യങ്ങള്‍ ? നന്നായി നടക്കുന്നുണ്ടൊ?”

“ഉം.. സിനിമ കാണല് നന്നായി നടക്കുന്നുണ്ട് “ ഞാനും കാല്‍ നിവര്‍ത്തി.

“ അല്ല പോങ്ങു, ഞാനീ പറഞ്ഞ് വന്നത്, അങ്ങിനെ പ്രത്യയശാസ്ത്രപരമായി നോക്കിയാല്‍...........” ബ്രഷ്നോവ് അടുത്ത സിഗററ്റ് കത്തിച്ച് പോങ്ങുവിനെ വിഷയത്തിലേക്ക് വലിച്ചു.

‘ഉം! അത് ശരി’ ഞാനാലോചിച്ചു ‘ പാതിരാത്രി കഴിച്ച് പുലര്‍ച്ചെയാകാറായി, സഖാവ് പ്രത്യയശാസ്ത്രവിശകലനത്തിനുള്ള തയ്യാറെടുപ്പിലാണ്. അച്ചായന്റെ പുതപ്പില്‍ നിന്ന് ഒരു വശം വലിച്ച് ഞാന്‍ ദേഹത്തിട്ടു. യാത്ര എന്നേയും തളര്‍ത്തിയിരുന്നു. ഇരുട്ട് മൊത്തം വ്യാപിക്കവേ....

ഹഹഹഹാഹഹഹഹ മുറിയാകെ മുഴങ്ങുന്ന പൊട്ടിച്ചിരി കേട്ടു

പുതപ്പു മാറ്റി ഞാനും അച്ചായനും ചാടിയെഴുന്നേറ്റു. കൂര്‍ക്കം വലിയെ കെട്ടിപ്പിടിച്ചു കിടക്കുന്നതുകൊണ്ടാകണം, ലതീഷ് എഴുന്നേറ്റില്ല. “ എന്താ..എന്താ..”

“ഹെന്ത്?” പോങ്ങുവും ബ്രഷും ഞങ്ങളെ നിസ്സാരമായി നോക്കി

“ശെഡാ അച്ചായാ.. ഞങ്ങള്‍ക്ക് ഒരു തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കാനും പറ്റില്ലേ?”

“ ഈ കൊച്ചു വെളുപ്പാന്‍ കാലത്താണോടാ നിന്റെ തമാശയും അലര്‍ച്ചയും” ഞാന്‍ കിടക്കയില്‍ നിന്ന് ചാടിയെഴുന്നേറ്റ് പോങ്ങുവിന്റെ തോളില്‍ കൈവെച്ചു,

ചെലുത്തിയ ഗ്ലാസ്സിന്റെ എണ്ണം കൂടിയതുകൊണ്ടാകാം, പോങ്ങു എന്നെ ചെരിഞ്ഞൊന്നു നോക്കി തന്റെ ബലിഷ്ടമായ കൈകൊണ്ട് ഒരു പൂച്ചക്കുഞ്ഞിനെ എടുക്കുന്ന പോലെ എന്റെ കയ്യെടുത്ത് മാറ്റിയിട്ട് എന്നോട് പറഞ്ഞു :

“ ദേ... നന്ദേട്ടാ ന്നു വിളിച്ച വായകൊണ്ട് വേറെ വല്ലതും വിളിപ്പിക്കരുത് ട്ടാ “

“എന്നാ.. എന്നാ പോളിറ്റ് ബ്യൂറോ നടക്കട്ടെ” എന്നും പറഞ്ഞ് അച്ചായന്‍ അവശേഷിപ്പിച്ചിരുന്ന പുതപ്പിന്റെ ഒരു കഷണത്തിനടിയിലേക്ക്ക് ഞാന്‍ നൂണ്ടു കയറി. അലര്‍ച്ചയും ചിരിയും അടക്കവും സിഗററ്റും മറ്റുമായി ബ്രഷ്നോവും പോങ്ങുവും ആ രാത്രിയെ പറഞ്ഞയച്ചു.

പിറ്റേന്ന് ഞാനെഴുന്നേറ്റത് ഇത്തിരി നേരം വൈകീട്ടാണ്. എല്ലാവരും യഥാസ്ഥാനത്തുണ്ട്. പക്ഷെ ഒരാളെ മാത്രം കണ്ടില്ല. സാക്ഷാല്‍ പോങ്ങുമ്മൂടനെ.

Monday, February 28, 2011

അനന്തമീ യാത്ര അനന്തപുരി യാത്ര

.
(ഇക്കഴിഞ്ഞ 2010 ഒക്ടോബറില്‍ എന്റെ ജീവിതത്തില്‍ ബ്ലോഗ് സുഹൃത്തുക്കളോടൊപ്പം ചില യാത്രകളുണ്ടായി, ... ആ യാത്രാനുഭവങ്ങള്‍)


ഉച്ചയൂണും കഴിഞ്ഞ് വിശാലമായൊരു ഉറക്കത്തിന്റെയവസാനത്തിലാണ് മൊബൈല്‍ റിങ്ങ് ചെയ്തത് കേട്ടത്. എടുത്തപ്പോള്‍ ബ്ലോഗിലെ ആസ്ഥാന സഞ്ചാരി അച്ചായന്‍, കോട്ടയത്തു നിന്നുള്ള വരവായിരിക്കുമോ?.
(ഭൂലോകം കറങ്ങും ബൂലോഗ സഞ്ചാരി അച്ചായന്‍)

“നന്ദാ ഞാന്‍ എറണാകുളത്തുണ്ട് , താനെവിടെ? റെഡിയായിരുന്നോ ഞാന്‍ ഫ്രീയായാല്‍ വിളിക്കാം“

“അച്ചായിനിവിടെയെത്തിയോ? ഫ്രീയാകുമ്പോ വിളി, ഞാനൊന്നു കുളിച്ച് ഫ്രഷായി ബാഗുമെടുത്ത് വരാം”

ബഹറിനില്‍ നിന്നും ലീവിനെത്തിയതാണച്ചായന്‍. പുള്ളിയെ ഒരാഴ്ചമുന്‍പ് തൊടുപുഴയില്‍ ഹരീഷിന്റെ വീട്ടില്‍ വെച്ച് കണ്ടതാണ് . പക്ഷെ ഹരീഷിന്റെ വീട്ടുകാര്‍ ഉണ്ടാക്കിത്തന്ന ചെണ്ടക്കപ്പ പുഴുങ്ങിയതും കാന്താരിച്ചമ്മന്തിയും,  അയില വറൂത്തതും, ഉണക്കമീന്‍ പൊരിച്ചതും പപ്പടം കാച്ചിയതുകൊക്കെ ഫിനിഷ് ചെയ്ത് കൈകൊണ്ട് പാത്രം മോറി തിരിച്ചു കൊടുക്കേണ്ട തിരക്കില്‍ അച്ചായനോടെന്നല്ല കൂടെയുണ്ടായിരുന്ന ബ്ലോഗര്‍മാരായ യൂസുഫ്ക, പ്രവീണ്‍, മനോരാജ്,  എന്നിവരോട് പോലും ഒരക്ഷരം മിണ്ടാന്‍ പറ്റിയില്ല. പറ്റിയതു പറ്റി. 
(ചിത്രത്തില്‍ : നന്ദന്‍, ഹരീഷ്, അച്ചായന്‍, പ്രവീണ്‍, മനോരാജ്, നാട്ടുകാരന്‍, യൂസുഫ്കാ)

ഊണിനുശേഷം  തൊടുപുഴയുടെ സൌന്ദര്യം കാണിച്ചു തരാമെന്നു പറഞ്ഞു ഹരീഷ് ഏതൊ കുന്നിന്റെ അറ്റത്തു കൊണ്ടു വന്നു നിര്‍ത്തി. “ഇതെന്താ ഹരീഷേ ലോകത്തിന്റെ അവസാനമാണോ” എന്നു ചോദിച്ചതു ഞങ്ങളെല്ലാവരും കൂടെയാണ്, കാരണം അതിനപ്പുറം ശൂന്യതയായിരുന്നു. അണ്ഡകടാഹം, പൊഹ.

ഇളം വെയിലില്‍ പാറപ്പുറത്തെ മരത്തണലില്‍ ഞാനും പ്രവീണും ഹരീഷും കുറേ നേരം കാറ്റു കൊണ്ടിരുന്നു, അതിനിടയില്‍ അച്ചായന്‍ തന്റെ കാറുമെടുത്ത് വിട്ടിരുന്നു. പിന്നെ വിളി വരുന്നത് ഇപ്പോഴാണ്. ദാ മൊബൈല്‍ വീണ്ടും ചിലച്ചു.

“നന്ദാ റെഡിയായില്ലേ? ഞാനും ഫ്രണ്ട്സും ഹൈകോര്‍ട്ടിനടൂത്തുണ്ട്, പാര്‍ക്കിങ്ങ് ഗ്രൌണ്ടിന്റെ ഓപ്പസിറ്റ് ഒരു കോഫീ ഷോപ്പില്‍”

“ദിപ്പ എത്തും അച്ചായാ” എന്നും പറഞ്ഞ് ബാഗെടുത്ത് തോളത്തിട്ട് റൂം പൂട്ടി സൌത്തില്‍ നിന്നൊരു ബസ്സില്‍ ഹൈകോര്‍ട്ട് ജംഗ്ഷനിലേക്ക് തിരിച്ചു.

യാത്രക്കൊരുങ്ങുകയാണ്. എവിടേക്ക്, എപ്പോള്‍ എന്നൊന്നും തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരത്തേക്കാവാം എന്നൊരു ധാരണ മാത്രമുണ്ട്. അല്ലെങ്കിലും അച്ചായനിങ്ങനെയാണ്. നാട്ടിലെത്തിയാല്‍ (ബഹറിലും സംഗതിയിതൊക്കെത്തന്നെ, ഹോ! ഇതിനുമാത്രം പണവും സമയവും ഈ മാപ്ലാര്‍ക്കെവിടുന്നാണാവോ?!) പിന്നെ കാറുമെടുത്തൊരു യാത്രയാണ്. ചില ചെറിയ യാത്ര കഴിഞ്ഞ് എറണാകുളത്തെത്തി ഞാനും മറ്റു ചില ഫ്രണ്ട്സും കൂടി ഇനി അടൂത്ത യാത്ര. തല്‍ക്കാലം തിരുവനന്തപുരത്തേക്ക്. സാക്ഷാല്‍ പോങ്ങുമ്മൂടനെ ദര്‍ശിക്കണം കൂത്താടണം. ഒരു ദിവസം അവന്റെ തമാശകള്‍ കേട്ട് സര്‍വ്വം മറന്ന് പൊട്ടിച്ചിരിച്ച് മദിക്കണം അത്രയേ ഇപ്പോള്‍ ഞങ്ങള്‍ ആലോചിച്ചിട്ടുള്ളു. ഒരുപക്ഷേ അനന്തപുരിയിലേക്കുള്ള യാത്രക്കിടയില്‍ വെച്ച് എങ്ങോട്ടുവേണമെങ്കിലും ദിശതിരിയാം ഡെസ്റ്റിനേഷന്‍ മാറാം. അതൊക്കെ അച്ചായന്റെ മനസ്സിലും തീരുമാനത്തിലുമാണ്. പോണ വഴിക്ക് പൂരം. അത്രേയുള്ളൂ പുള്ളീടെ കാര്യം. എവിടെ എന്ത് എന്നുള്ളതൊക്കെ പിന്നെ. കാറിന്റെ ബാക്കില്‍ തന്റെ സ്ഥാവരജംഗമ വസ്തുക്കളുമായിട്ടാണ് അച്ചായന്റെ സഞ്ചാരം. ഇത് സഞ്ചാരത്തിന്റെ അച്ചായരീതികള്‍.

ഹൈക്കോര്‍ട്ടില്‍ ബസ്സിറങ്ങി പാര്‍ക്കിങ്ങ് സ്ഥലത്ത് വന്ന് മൊബൈലെടുത്ത് ഞെക്കി...യില്ല. ആറടിനീളത്തില്‍ ഒരു സുസ്നേര വദനം കോഫീഷോപ്പിന്റെ മുന്‍പില്‍. അകത്ത് കടന്ന് ഉപവിഷ്ടനായപ്പോള്‍ അച്ചായന്‍ തന്റെ സുഹൃത്തുക്കളെ പരിചയപ്പെടൂത്തി
(ചിത്രത്തില്‍ : ബ്രഷ്നോവ്, അച്ചായന്‍, ലതീഷ്)

“ഇത് ലതീഷ്, കോട്ടയം, പണ്ടേയുള്ള സുഹൃത്താണ്”

കൈപിടിച്ചു കുലുക്കി

തൊട്ടടുത്ത് ഇരിക്കുന്ന കുറുകിയൊരു മനുഷ്യനെ ചൂണ്ടി അച്ചായന്‍ പറഞ്ഞു : “ അത് സഖാവ് ബ്രഷ്നോവ്”  താരം ഒന്നും പുഞ്ചിരിച്ചു. ഷേക്ക് ഹാന്‍ഡിനു പകരം കൈത്തലം നെറുകയില്‍ വെച്ച് എന്നെ സലാം ചെയ്തു (റെഡ് സല്യൂട്ട് ആണോ?!)

“ഉവ്വ് കേട്ടിട്ടുണ്ട്, ചരിത്രത്തില്‍. പണ്ട് കോള്‍ഡ് വാര്‍ നടന്നപ്പോള്‍ സോവിയറ്റ് യൂണിയനെ നയിച്ച സഖാവ്! പിന്നെ അനന്തപുരിയില്‍ വെച്ച് 120 കിലോയുള്ള പോങ്ങുവിനെ ചുട്ട നോട്ടം നോക്കി വിരല്‍ത്തുമ്പിലിട്ട് അമ്മാനമാടിയതും...അതേ സഖാവു തന്നല്ലേ?”

“യേസ്, അത് ഞാന്‍ തന്നെ....” നല്ല പരുക്കന്‍ ശബ്ദത്തില്‍ മറുപടി “ നന്ദുവിനെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട് അച്ചായനും പോങ്ങുവും“

“കൂടുതലും പരദൂഷണമാവും...” ഞാന്‍

“നന്ദനൊരു ചായ പറയട്ടെ” അച്ചായന്‍ സ്നേഹസ്വരൂപനായി “ ഒരു കട് ലറ്റ് കൂടേയായാലോ “

“ചായ വേണ്ട” ഞാന്‍ പറഞ്ഞു “ കട് ലറ്റ് രണ്ടെണ്ണമാകാം”

ഉള്ള സമയം കൊണ്ട് തന്നെ നാലു പേരും സൌഹൃദത്തിന്റെ വണ്ടി പൊട്ടിച്ചിരിയുടെ ഫസ്റ്റ് ഗിയറിലേക്കിട്ടു. പകല്‍ ഇരുട്ടിലേക്ക് വഴിമാറി, എറണാകുളം നഗരം വര്‍ണ്ണവെളിച്ചങ്ങളണിഞ്ഞു. നഗരം തിരക്കിലേക്കായി. നാല് വര്‍ സംഘം വണ്ടിക്കും ശരീരത്തിനും ഇന്ധനം നിറച്ച് നഗരത്തിരക്കില്‍ നിന്നും ദേശീയ പാതയിലേക്ക് കടന്നു. രാത്രി യാത്ര. അടുത്ത സ്ഥലം അനന്തപുരി, പോങ്ങുമ്മൂട ദര്‍ശനം.

പോകും വഴി പോങ്ങുമ്മൂടനെ ഓര്‍മ്മപ്പെടുത്താന്‍ മറന്നില്ല. അവനവിടേ രാവിലെ മുതലേ കാത്തിരിക്കുകയാണ്. എത്രയും നേരത്തെത്തുന്നോ അത്രയും നല്ലതെന്ന് അവന്‍. പോരുംവഴി പോങ്ങുമ്മൂടേത്തി വീടിനു മുന്നില്‍ നിന്ന് അവനെ എടൂത്ത് വണ്ടിയിലിട്ടേക്കാം എന്ന് അച്ചായന്റെ തീര്‍ച്ചപ്പെടുത്തല്‍. ഫോണിന്റെ അങ്ങേത്തലക്കല്‍ നിന്നൊരു പൊട്ടിച്ചിരി ഞാന്‍ കേട്ടു.

യാത്രയില്‍ ചര്‍ച്ച രാഷ്ട്രീയത്തില്‍ തുടങ്ങി. തിരഞ്ഞെടുപ്പു കഴിഞ്ഞ സമയമായതുകൊണ്ട് അതായിരുന്നു ഹോട്ട് ന്യൂസ്, പിന്നെ സിനിമയിലേക്കും ബ്ലോഗിലേക്കും അങ്ങിനെയങ്ങിനെ അപ്പോഴേക്കും പിന്‍ സീറ്റിലിരുന്ന ലതീഷും ബ്രഷ്നോവും ഉറക്കമായി. ഞാനും അച്ചായനും ബ്ലോഗ് പരദൂഷണങ്ങള്‍ പറഞ്ഞ്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്നൊരു മഴ തകര്‍ത്തു പെയ്തു. അതിശക്തമായ മഴ മുന്നിലെ വഴിപോലും കാണാനാവുന്നില്ല. കേരളത്തിലെ റോഡായതുകൊണ്ട് വഴിയേതാ കുഴിയേതാ എന്ന് ഈ പ്രളയത്തില്‍ തിരിച്ചറിയാമാവുന്നില്ല. ഇടക്കെപ്പോഴോ വണ്ടി ഒരു കുഴിയിലേക്ക് ചാടിക്കയറി. കാര്‍ കുലുങ്ങിയതും പിന്നില്‍ ഉറക്കത്തിലായിരുന്ന ബ്രഷ്നോവ് ചാടിയെണീറ്റു കണ്ണു തിരുമ്മി നോക്കിയപ്പോള്‍ ചുറ്റും വെള്ളം.

‘ഹയ്യോ!! ഹയ്യോ? ഇതെന്താ സജീ സുനാമിയോ?”

“സുനാമിയല്ലഡോ സഖാവേ പേമാരി, മഴയാണ്”

“നമ്മളിതെവിടെ? റോട്ടീലാണോ അതോ കായലിലോ?”

ഒരു രക്ഷയുമില്ല ബ്രഷ്, നല്ല മഴയാ റോഡൊന്നും കാണാന്‍ വയ്യ” അച്ചായന്‍ സ്പീഡ് കുറച്ച് വെള്ളത്തിലൂടേ ഞങ്ങളുടെ കാര്‍ ബോട്ടിനെപ്പോലെ ആടിയുലഞ്ഞ് നീങ്ങി. ഏറേ ദൂരം പോയപ്പോള്‍ ദേശീയപാത കഴുകി വെടിപ്പാക്കിയപ്പോലെ കറുകറുത്ത് തെളിഞ്ഞു കാണാം. ആ ഭാഗത്തേക്ക് മഴ അത്ര ശക്തമായിട്ടില്ല. പിന്നെപ്പിന്നെ മഴ കുറഞ്ഞു യാത്ര സുഗമമായി.

ഇടക്ക് ഹൈവേയിലൊരിടത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. ഞങ്ങളെ കണ്ടതും ഹോട്ടലിലെ ജീവനക്കാരെല്ലാം കോട്ടുവായിട്ടുകൊണ്ട് സ്വീകരിച്ചു. പാവങ്ങള്‍ കൊട്ടാരം പോലൊരു ഹോട്ടല്‍ പണിതിട്ടുണ്ടെങ്കിലും ആരെങ്കിലുമൊക്കെ കയറി വരണ്ടേ. അച്ചായന്‍ ലീവിനു വന്നത് അവരുടേ ഭാഗ്യം.

തിരിച്ചു വീണ്ടും യാത്ര തുടര്‍ന്നു ഇതിനിടയില്‍ വരില്ലേ വരില്ലേ നീ.. എന്ന ചോദ്യവുമായി പോങ്ങുവിന്റെ നിരവധി കോളുകള്‍ വന്നുകൊണ്ടിരുന്നു. എല്ലാത്തിനും മറുപടീ പറയാന്‍ ശ്രമിച്ച് ക്ഷമകെട്ട് അവസാനം അച്ചായന്‍ കര്‍ത്താവിനും മതത്തിനും നിരക്കാത്തത് അറിയാതെ പറയേണ്ടിവന്നെങ്കിലോ എന്ന് കരുതി ഫോണ്‍ എന്റെ കയ്യില്‍ തന്നു. ഭാഗ്യം അച്ചായന്റെ സഭ രക്ഷപ്പെട്ടു.

പാതിരാത്രി ആയിത്തുടങ്ങിയിട്ടൂണ്ടാകും ഞങ്ങള്‍ നഗരാ‍തിര്‍ത്തിക്കുള്ളില്‍ കയറാറായി. മയങ്ങിക്കിടന്ന എന്നെ തട്ടിയുണര്‍ത്തി അച്ചായന്‍ പറഞ്ഞു :
“ നന്ദാ.. നന്ദാ... ഇതേതാ സ്ഥലമെന്ന് നോക്കു. പോങ്ങുമൂട് എത്തിയോ? അവിടെ വീടിനു മുന്നില്‍ പോങ്ങു കാത്തു നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ട്.”

ഉറക്കച്ചടവില്‍ ഞാന്‍ തട്ടിപ്പിടന്നെഴുന്നേറ്റ്  പുറത്തേക്ക് നോക്കി. ആകെ ഇരുട്ട്,ഇതേത് സ്ഥലം തിരുവനന്തപുരവും കഴിഞ്ഞ് തെക്കോട്ട് പോയോ?! മുന്നില അരണ്ട വെളിച്ചത്തിലെ പച്ച ബോര്‍ഡുകള്‍ ഞാന്‍ നോക്കി. ഇല്ല. കോവളം ബൈപ്പാസിലേക്കും തിരുവനന്തപുരം നഗരത്തിലേക്കുമുള്ള കഴക്കൂട്ടം സിഗ്നല്‍ കണ്ടു.

“ലെഫ്റ്റെടുക്കച്ചായാ” കോട്ടൂവായക്കീടയിലും ഞാന്‍ അലറി

അച്ചായന്‍ കഴക്കൂട്ടവും കഴിഞ്ഞ് നഗരാതിര്‍ത്തിയിലേക്ക് കയറാറായി. ഞാന്‍ അച്ചായന്റെ മൊബൈലെടുത്ത് വീണ്ടും പോങ്ങുമ്മൂടനെ ഞെക്കി

“ ടാ ഞങ്ങളെത്തി അഞ്ച് മിനുട്ടിനുള്ളില്‍ പോങ്ങുമ്മൂടെത്തും നീ റോഡിലേക്കിറങ്ങി നില്‍ക്ക്”

“ നിങ്ങളാരടെ...*(&(*(&(*&%^^&%വെടെയാ...?” ഉറക്കപ്പിച്ചില്‍ അവന്റെ ഒടുക്കത്തെ തെറി.

“എടാ ദുഷ്ടാ കര്‍ത്താവിന്റെ നല്ലൊരിടയന്‍ കൂടെയുള്ളപ്പോള്‍ ഇമ്മാതിരി ഭാഷ പ്രയോഗിക്കാതെടാ.. ഞങ്ങളിപ്പെയെത്തും നീ വെയ്റ്റ് ചെയ്യ്”

10 മിനുട്ട് കഴിഞ്ഞിരിക്കണം ഞങ്ങള്‍ പോങ്ങുമ്മൂട് ജംഗ്ഷനില്‍ ബസ്സ് ഷെല്‍ട്ടറിന്റെ മുന്‍പിലെത്തി. തൊട്ടടുത്തതാണ് പോങ്ങുവിന്റെ വീട്. ഗെയ്റ്റില്‍ അവനുണ്ടാവും എന്ന് പറഞ്ഞിരുന്നു. ഞാനും അച്ചായനും വണ്ടി സൈഡൊതുക്കി പുറത്തിറങ്ങി. ഞാന്‍ ഇരുട്ടില്‍ പരതി.. അതാ അതാ.. ഒരു മതിലിനു മുകളില്‍ ഡബിള്‍ മുണ്ട് തോരാനിട്ടതുപോലെ പോങ്ങുമൂടന്‍ കമഴ്ന്നു കിടക്കുന്നു. കാറ്റത്താണോ അല്ലയോ എന്നറിയില്ല അരക്കു താഴോട്ട്  ചെറുതായി ആടുന്നുണ്ടായിരുന്നു.

“അച്ചായാ അതാ പോങ്ങു.....”

അച്ചായന്‍ ഇരുട്ടില്‍ സൂക്ഷിച്ചു നോക്കി. തലയില്ലാത്ത ഒരു ഭീമാകാരം ഒരു മതിലില്‍ (അതോ ഗയിറ്റിലോ?) ചാരിവെച്ചതുപോലെ.

“ഇതു തന്നെയാകുമോ ? “ അച്ചായന്‍ സംശയത്തിലാണ്

“ഇതായിരിക്കും, സ്ഥലം ഇതു തന്നെ. പക്ഷെ, അവന്‍ ഗയിറ്റില്‍ ചാരി കാത്തു നില്‍ക്കാമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. പക്ഷെ, ഇതിപ്പോ!”

ഞങ്ങള്‍ മൊബൈല്‍ റിങ്ങ് ചെയ്തു. ഷോക്കടിച്ചതുപോലെ ആ ഭീകരരൂപത്തിനു തല വന്നു, മൊത്തമനങ്ങി. നോക്കിയപ്പോള്‍ ഞങ്ങളേയും കാറീനേയും കണ്ടു

“അച്ചായാ...നന്ദേട്ട..” അലര്‍ച്ചയോടെ രൂപം മൊത്തം ഒന്നിളകി. ഞങ്ങള്‍ മുന്നോട്ട് നടന്നു ചെന്നു.

“എടാ നീ ഗെയിറ്റിനു മുന്നില്‍ കാത്തു നില്‍ക്കാമെന്നു പറഞ്ഞിട്ട്.....”

“ഗെയിറ്റിനു മുന്നില്‍ തന്നെ നന്ദേട്ട ഞാന്‍ നിന്നത്..”

“എന്നിട്ട് ഗെയിറ്റെവിടെ?” എന്റെ സംശയം മാറുന്നില്ല

“ഹേയ്! എന്താ ഈ പറയുന്നത്. ഞാന്‍ ഈ ഗെയിറ്റിനു മുന്നിലല്ലേ നിന്നത്” എന്നു പറഞ്ഞ് പോങ്ങുമ്മൂടന്‍ റോഡിലേക്കിറങ്ങി ഞങ്ങളോടൊപ്പം ചേര്‍ന്നു

ശരിയാണ് പോങ്ങു നീങ്ങിയിടം നോക്കിയപ്പോള്‍ കറുത്ത പെയിന്റടിച്ച ഒരു ഗേറ്റ്. അപ്പോ ഇത്ര നേരം അവന്‍ നിന്നത് ഇവിടെയായിരുന്നോ? ഹോ!. ഒരു കാര്‍ കയറ്റാന്‍ വലിപ്പുമുണ്ടായിരുന്ന ഗെയ്റ്റ് പോങ്ങു വിരിഞ്ഞു നിന്നപ്പോള്‍ കോഴിക്കൂടിന്റെ വാതിലു പോലെയായിപ്പോയി.

കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല. പോങ്ങുവിനെക്കൂടി കാറിന്റെ പുറകിലേക്കിട്ടു. പോങ്ങു കയറിയപ്പൊള്‍ കാറൊന്നു അമര്‍ന്നു. ബ്രഷ്നോവും ലതീഷ് രണ്ടാമത്തെ ഉറക്കമുണര്‍ന്നു. ബ്രഷ്നോവിനെ വട്ടം പുണര്‍ന്ന് പോങ്ങു അലറിച്ചിരിച്ചു. എല്ലാവരേയും വഹിച്ച് അച്ചായന്റെ കാര്‍ പോങ്ങുമ്മൂടെ ജംഗ്ഷനെ തനിച്ചാക്കി അനന്തപുരി നഗരത്തിലേക്ക് ചീറിപ്പാഞ്ഞു


(തുടരും..............എന്നാണ് വിചാരിക്കുന്നത്..... പറ്റിയാല്‍ തുടരാം..)

Sunday, November 28, 2010

അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബ്ലോഗ് പുസ്തകങ്ങളും

അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ ബ്ലോഗ് പുസ്തകങ്ങളുടെ ആദ്യ വില്പന നടന്നു.


സ്റ്റാള്‍ ഒരുങ്ങുന്നു : ബ്ലോഗര്‍മാരായ, നൊമാദ്, ഡോ. ജയന്‍ ഏവൂര്‍ സഹായങ്ങളുമായി...






റണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ എന്‍.ബി. പബ്ലിക്കേഷന്‍ ഒരിക്കിയിരിക്കുന്ന 124ആം സ്റ്റാളിലേക്ക് ബ്ലോഗര്‍മാരായ  നൊമാദ്, ഡോക്ടര്‍ ജയന്‍ ഏവൂര്‍, നന്ദന്‍, ജോഹര്‍,മനോരാജ്, സിജേഷ്, വീണ   തുടങ്ങിയവര്‍ ആദ്യ ദിവസം തന്നെ വന്നു ചേര്‍ന്നു.



ശ്രുതിലയം, കമ്യൂണിറ്റിയിലൂടെ കൂടുതലും അറിയപ്പെടുന്ന അനില്‍ കര്യാത്തിയായിരുന്നു ആദ്യം സ്റ്റാളില്‍ നിന്നും പുസ്തകം വാങ്ങിയത്. രണ്ടാമതായി ബ്ലോഗര്‍ കൂടെയായ റീമ അജോയ് പുസ്തകം വാങ്ങി.



എന്‍.ബി.പബ്ലിക്കേഷന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗവരദന്‍, എന്നിവക്കൊപ്പം കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്.. സിയെല്ലെസ് ബുക്ക്സിന്റെ ലൌലി ഡാഫോഡിത്സ്, നെയ്തിരികള്‍, പ്രയാണം, കണ്ണാടിവീടുകള്‍, സ്വപ്നങ്ങള്‍, മൃത്യുജ്ജയം, സാക്ഷ്യപത്രങ്ങള്‍, ദലമര്‍മ്മരങ്ങള്‍ എന്നിവയും ബുക്ക് റിപ്പബ്ലിക്കിന്റെ നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍, ഡില്‍ഡോ-6 മരണങ്ങളുടെ പള്‍പ്പ് പാഠപുസ്തകം എന്നിവയും എന്‍.ബി.പബ്ലിക്കേഷന്റെ 124 ആം നമ്പര്‍ സ്റ്റാളില്‍ ഡിസ്കൌണ്ട് വിലയില്‍ ലഭ്യമാണ്.


 സ്റ്റാളില്‍ എല്ലാ ദിവസവും വൈകീട്ട് 5 മണി മുതല്‍ എന്‍. ബി. പബ്ലിക്കേഷന്റെ ഏതെങ്കിലും ഒരു പുസ്തകം വാങ്ങുന്നവര്‍ക്ക് കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് വക  കാരിക്കേച്ചര്‍ സമ്മാനം!!

Thursday, November 25, 2010

ബ്ലോഗ് പുസ്തകങ്ങള്‍ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍

ബൂലോഗത്തിന്റെ സ്വന്തം പ്രസാധകരായ എന്‍ ബി പബ്ലിക്കേഷന്‍ പുറത്തിറക്കിയ ബ്ലോഗര്‍ ശ്രീ. അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗ വരദന്‍, ബ്ലോഗിലെ മറ്റൊരു പ്രസാധകരായ കൃതി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 28 ബ്ലോഗ് കഥാകൃത്തുകളുടെ 28 കഥകള്‍ അടങ്ങിയ മൌനത്തിനപ്പുറത്തേക്ക് എന്നീ കഥാസമാഹാരങ്ങളും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ നിന്നും ഡിസൌണ്ട് വിലയില്‍ ലഭിക്കും 

പുസ്തകോത്സവം 2010 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 6 വരെ.

Monday, August 16, 2010

ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം


ഹൈവേ ഗാര്‍ഡനിലേക്ക് ഫോര്‍ ദി പ്യൂപ്പിള്‍സ് ആയ ഞാന്‍, കുമാരന്‍, തോന്ന്യാസി, മുരളീ കൃഷ്ണ എന്നിവര്‍ സ്ലോമോഷനില്‍ നടന്നു ചെല്ലുമ്പോള്‍ കാണുന്ന കരളലിയിക്കുന്ന ആദ്യ കാഴ്ച ഞങ്ങള്‍ പുലികളില്ലാതെ മീറ്റ് തുടങ്ങിയിട്ട് അരമണിക്കൂറോളം ആയിരിക്കുന്നു എന്നതായിരുന്നു. മാത്രമല്ല പാവപ്പെട്ടവന്‍ ഒരു മൈക്കും പിടിച്ച് ഓരോരുത്തരെ പരിചയപ്പെടുത്താന്‍ ക്ഷണിക്കുന്നു, പരിമിതരായ ബ്ലോഗിണികളടക്കം പലരും പരിചയപ്പെടുത്തി കഴിഞ്ഞത്രേ. പാവപ്പെട്ടവന്‍ എന്നെയൊന്നു നോക്കി, ഞാന്‍ ഏറെ വൈകിയെന്ന പരാതിയായിരുന്നു ആ നോട്ടത്തില്‍.

പാവം പാവപ്പെട്ടവന്‍. എത്ര നാള്‍ മുന്‍പ് അദ്ദേഹം പ്ലാന്‍ ചെയ്ത മീറ്റായിരുന്നു. ആദ്യം എറണാകുളത്ത് പിന്നെ തൊടുപുഴക്ക് മാറി ഒടുക്കം കറങ്ങിത്തിരിഞ്ഞ് വീണ്ടും എറണാകുളത്ത്, പക്ഷെ ഊര്‍ജ്ജ്വസ്വലരായ ഒരു കൂട്ടം ചെറുപ്പക്കാരല്ലേ കൂടെയൂണ്ടായിരുന്നത്, സോ പാവപ്പെട്ടവനു ഒന്നനങ്ങേണ്ടി വന്നില്ല.


പതുക്കെ ഹാളിനകത്തേക്ക് കടക്കാം എന്ന ഒരേയൊരു വിചാരത്തോടെ ഒരു പാദസ്പര്‍ശം പോലും ഉണ്ടാക്കാതെ ഹാളിലേക്ക് കടന്ന എന്റെ ചുവപ്പ് ഷര്‍ട്ടില്‍ ആരോ പിടി മുറുക്കി പുറകോട്ട് വലിച്ചു. എന്റെ ഏതെങ്കിലും ഫാന്‍സ് ആയിരിക്കുമെന്ന അതിഗംഭീര സന്തോഷത്തില്‍ തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് മറ്റൊരു ഹൃദയഭേദകമായ രൂപമായിരുന്നു. കഷണ്ടി കയറിയ തല, തുടുത്ത കവിളുകള്‍, മുഖത്ത് ഒട്ടിച്ചു വെച്ചിരിക്കുന്ന മീശയും ബുള്‍ഗാനും നീണ്ട ചുവന്ന ജുബ്ബ. സംശയമില്ല. കവി തന്നെ.

സന്തോഷമടക്കി ഞാന്‍ മന്ത്രിച്ചു. : “കവിയല്ലേ?”

“എന്തൂട്ട്?” ചെറിയ കണ്ണടക്കുള്ളില്‍ കണ്ണ് തള്ളിയൊരു പകപ്പ്

“ പരിചയപ്പെടാനായതില്‍ സന്തോഷം” ഞാന്‍ വീണ്ടും “അല്ല, മുരുകന്‍ കാട്ടാക്കടയല്ലേ?”

“പോടോ... ഞാനൊരു കാട്ടാക്കടയുമല്ല പെട്ടിക്കടയുമല്ല, ഞാന്‍ യൂസുഫ്കാ!!”

ഈശ്വരാ യൂസുഫ്കാ, എത്ര കേട്ടിരിക്കുന്നു ഇടപ്പിള്ളി ബ്ലോഗ് മീറ്റിന്റെ ഈ സാരഥികളിലൊരാളിനെ. ഗുരുവായൂര്‍ സ്വദേശി, ചിത്രകാരന്‍, ഫോട്ടോഗ്രാഫി തല്‍പ്പരന്‍, കറകളഞ്ഞ സൌഹൃദം, ബ്ലോഗ് മീറ്റിന്റെ അഡ്മിനിസ്രേറ്റീവ് & ഫൈനാന്‍സ് കാര്യദര്‍ശി. കയ്യാലപ്പുറത്തിരുന്നിരുന്ന ഈ ബ്ലോഗ് മീറ്റിനെ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ട്  വിജയമീറ്റാക്കിയ ഊര്‍ജ്ജ്വസ്വലന്‍.

ഞാന്‍ യൂസുഫ്കയുടെ കൈപിടിച്ചു കുലുക്കി വിശേഷം പറഞ്ഞ് ഹാളിലേക്ക് നീങ്ങാന്‍ നോക്കി. ഇല്ല, യൂസുഫ്ക ഷേക്ക് ഹാന്റ് തന്ന കൈ വിടുന്നില്ല.

“എന്നാ യൂസുഫ്ക ശരിയപ്പോ...കാണാം”

കൈവിടാതെ യൂസുഫ്ക കാതില്‍ മൊഴിഞ്ഞു

“ട്രാ മോനേ...ഞാനീ വെള്ളത്തുണി വിരിച്ച് കുറേ പേപ്പറും വെച്ച് ഇവിടെ കുത്തിരിക്കണത് നിന്റെയൊക്കെ ജാഡ കാണാനല്ല, തന്നിട്ട് പോടാ മുന്നൂറുപ്പ്യ”

ആ ഒറ്റ ഡയലോഡില്‍ എന്റെ കരളിന്റെ അവശേഷിച്ച ചലനവും നിന്നു. പോക്കറ്റില്‍ നിന്ന് നൂറിന്റെ മൂന്ന് പച്ച നോട്ടുകള്‍ ഞാന്‍ മേശപ്പുറത്ത് വെച്ച് കാലിയായ പോക്കറ്റിനെ തടവി സദസ്സ്യര്‍ക്കിടയിലേക്ക് നടന്നു.

സദസ്സില്‍ നിന്ന് രണ്ടു കണ്ണുകള്‍ എന്നെ സാകൂതം നിരീക്ഷിക്കുന്നുണ്ടായിരുന്നു. കണ്ണടക്കു മീതേ നിന്നുള്ള് ആ സജസ്സന്‍ ഷോട്ട് കണ്ടപ്പോഴേ എനിക്കാളെ പിടികിട്ടി. ചിത്രനിരീക്ഷണം ഷാജി. മാസങ്ങളായി ഫോണ്‍ വിളികളും മെയിലയപ്പുമുണ്ടെങ്കില്‍ നേരിട്ടു കാണുന്നത് മീറ്റിലാണ്. സിനിമ ജീവിതവും ജീവിതം സിനിമയുമാണയാള്‍ക്ക്. മൂന്ന് മാസം മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹൃസ്വചിത്ര ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ ഒരു കൊച്ചു (അനിമേഷന്‍) ചിത്രത്തിന്റെ തിരക്കഥാകൃത്തും പങ്കാളിയുമാണ്. ഇക്കഴിഞ്ഞ ജൂണില്‍ കോഴിക്കോട് വെച്ച് മാതൃഭൂമി നടത്തിയ തിരക്കഥാശില്‍പ്പശാലയില്‍ പങ്കെടുത്ത 60 പേരില്‍ നിന്ന് തിരക്കഥായെഴുത്തില്‍ തിരഞ്ഞെടുത്ത അഞ്ചുപേരിലൊരാളാണ്. തീര്‍ച്ചയായും മലയാള സിനിമയുടെ വരും നാളുകളില്‍ ഈ ചെറുപ്പക്കാരന്റെ പേര് വെള്ളിത്തിരയില്‍ നമുക്ക് വായിച്ചെടുക്കാം.

സദസ്സ്യരെ നോക്കി പരിചയം പുതുക്കുമ്പോഴായിരുന്നു എന്നെ ഫോക്കസ്സ് ചെയ്യുന്ന ഒരു വീഡിയോ കാമറ കണ്ടത്. ഞാനൊന്നുകൂടി എയര്‍ പിടിച്ചിരുന്നു. മീറ്റിന്റെ വീഡിയോ ബ്ലോഗിലും പിന്നെ സിഡിയുമായിട്ടൊക്കെ വരുന്നതല്ലേ, -ഇനിയിപ്പോ ഉണ്ടാക്കാന്‍ പറ്റില്ലെങ്കിലും-ഇല്ലാത്ത ഗ്ലാമര്‍ ഉണ്ടെന്ന് വരുത്തിയിരുന്നപ്പോഴാണ് വീഡിയോയും കൊണ്ട് കഷണ്ടി കയറിയെങ്കിലും ‘ഞാന്‍ സമ്മതിക്കില്ല’ എന്ന വീറും വാശിയോടെയുമുള്ള ഹെയര്‍ സ്റ്റൈലുമായി ഗ്രാഫര്‍ എന്റെ നേര്‍ക്ക് കാമറ തന്നത്.

“ഇനി കൊറച്ച് നേരം നന്ദനൊന്ന് റെക്കോഡ് ചെയ്യ്, ഒന്നു പുറത്തേക്ക് പോണം”

ആ ബ്ലോഗര്‍ മറ്റാരുമായിരുന്നില്ല. ബൂലോഗത്തിന്റെ സ്വന്തം വീഡിയോഗ്രാഫര്‍, “നമ്മുടെ ബൂലോഗ“ത്തിന്റെ സാരഥി ജോഹര്‍ എന്ന ജോ.

ഡിസൈനര്‍, വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ ഇതിനൊക്കെപ്പോരാഞ്ഞ് ബ്ലോഗറും. അതാണ് ജോ. ഇടപ്പിള്ളി മീറ്റിന്റെ മറ്റൊരു സഹകാര്യദര്‍ശി, മൌനം ഭൂഷണമാക്കിയ സംഘാടകന്‍. പരാതികളും പരിഭവങ്ങളുമില്ലാതെ സംഘാടനത്തില്‍ തന്റെ പങ്കുകള്‍ വൃത്തിയായും ആത്മാര്‍ത്ഥമായും ചെയ്തു തീര്‍ക്കുന്ന ബ്ലോഗര്‍. കഴിഞ്ഞ ചെറായി മീറ്റും തന്റെ സംഘാടനപാടവം കൊണ്ട് വിജയത്തിലെത്തിച്ച ബ്ലോഗര്‍. പതിഞ്ഞ സ്വരം, മിത ഭാഷണം, ഏറെ അദ്ധ്വാനം. ചുരുങ്ങിയ വാക്കുകളില്‍ ജോ-യെ ഇങ്ങിനെ വിവരിക്കാം.


അതിനിടയിലാണ് സദസ്സിനു തൊട്ടുമുന്നില്‍ ഇടതുമാറി ഒരു കസേരയില്‍ വലതുമാറി ഞെരിഞ്ഞമര്‍ന്ന് ഒരാള്‍ ഇരിക്കുന്നതു കണ്ടത്. മെലിഞ്ഞ് നീണ്ടുയര്‍ന്ന രൂപം 80കളിലെ മലയാള സിനിമയിലെ നായകന്മാരെ അനുസ്മരിപ്പിക്കുന്ന നീണ്ടുവളഞ്ഞ കേശഭാരം, സ്കെയിലും കോമ്പസ്സുകൊണ്ടു അളന്ന് വടിച്ചേടുത്ത മീശയും താടിയും. മുന്നിലെ മേശയില്‍ ലാപ്പ്ടോപ്പ്, വെബ് കാമറ, നിരവധി കോഡുകള്‍ കുന്ത്രാണ്ടങ്ങള്‍ സകലം ബഹളമയം.
ഞാന്‍ തോളിലൊന്നു തൊട്ടതേയുള്ളു. വെട്ടിത്തിരിഞ്ഞുകളഞ്ഞു രൂപം. തലയിലും താടിയിലുമുള്ള ബഹുരോമക്കാടിനും കട്ടിക്കണ്ണടക്കുമിടയില്‍ അല്പം മാത്രം തെളിഞ്ഞു കാണുന്ന രൂപത്തെ ഞാന്‍ തിരിച്ചറിഞ്ഞു. മുള്ളു എന്ന മുള്ളൂക്കാരന്‍ എന്ന ഷാജി മുള്ളൂക്കാരന്‍.

ബ്ലോഗിന്റെ സ്വന്തം ടെക്നോപുലിയത്രേ വിദ്വാന്‍. ഇന്ദ്രധനുസ്സ് എന്ന തന്റെ സ്വന്തം ബ്ലോഗ് നിറയെ പുതിയ ബ്ലോഗേഴ്സിനും പഴയ ബ്ലോഗേഴ്സിനുമുള്ള ടിപ്പ്സ് & ട്രിക്സ് മാത്രമാണ്. ബ്ലോഗിലൂടേ, ചാറ്റിലൂടെ, മെയിലിലൂടെ എന്തിനു മൊബൈലിലൂടെപോലും ഈ പഹയന്‍ ബ്ലോഗേഴ്സിന്റെ സകല സംശയങ്ങളും നിവര്‍ത്തിച്ചു തരും. ഒരു ദിവസം കുറഞ്ഞത് 200 കിലോമീറ്ററെങ്കിലും ബൈക്കില്‍ യാത്രചെയ്യും. 24 മണിക്കൂറും ഓണ്‍ലൈനിലുണ്ടായിരിക്കും. സംശയം ചോദിച്ച് മെയില്‍/എസ് എം എസ്/കോള്‍ ചെയ്താല്‍ സ്വന്തം മൊബൈലില്‍ നിന്ന് ഉപഭോക്തൃബ്ലോഗറെ വിളിച്ചോളും. പരമ സാധു എന്നാല്‍ ഇന്റര്‍ നെറ്റ് ശിങ്കം. ചെറായിമീറ്റിലും ഈ ഇടപ്പിള്ളി മീറ്റിലുമുള്ള ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യവും സഹകരണവും മീറ്റിന്റെ വിജയഘടകങ്ങളാവുകയായിരുന്നു. സഹ സംഘാടകന്‍, ലൈവ് സ്ട്രീമിന്റെ അമരക്കാരന്‍.

പുറത്തെ ഫോട്ടൊയെടൂക്കല്‍ ബഹളം നോക്കിനില്‍ക്കുമ്പോഴാണ് ‘ഹായ് നന്ദന്‍ നേരം വൈകിയല്ലോ’ എന്നുമ്പറഞ്ഞ് ഒരു കുട്ടി ബ്ലോഗര്‍ വന്നത്. ഒരു കൊച്ചു കുട്ടി എന്നെ നന്ദന്‍ എന്നുവിളീച്ചതില്‍ എനിക്ക് തെല്ലൊരലോസരം ഇല്ലാതെ വന്നില്ല. അതു മുഖത്ത് കാണിച്ചില്ല. വെളുത്ത് തുടുത്ത മീശമുളക്കാത്ത ആ കൊച്ചുമുഖം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, കുറച്ചു നാള്‍ മുന്‍പ് ചെറായിയില്‍ വെച്ച് കണ്ടതാണ്. വിശദമായി പരിചയപ്പെട്ടില്ല.

കുട്ടി കൈ തന്ന്‍ പരിചയപ്പെടൂത്തി “ മനോരാജ് “

ഒരത്ഭുതം തോന്നി, പരിചയം പുതുക്കിയേക്കാം എന്ന് കരുതി ചോദിച്ചു :

“മോനെത്രേലാ പഠിക്കുന്നത്?”

“അയ്യോ അത്രയും ആയിട്ടില്ല, മൂന്ന് വയസ്സ് ആകുന്നതേയുള്ളൂ”

“അതല്ലാ, ഇയാള് എന്തിനാ പഠിക്കുന്നത്? കോളേജിലാ? ഈ മൂന്ന് വയസ്സ് എന്നു പറഞ്ഞത്.....?”
  
“ശ്ശോ ഞാന്‍ പഠിക്കല്ല നന്ദാ.. മൂന്നു വയസ്സ് എന്നു പറഞ്ഞത് എന്റെ മകന്റെ കാര്യമാ. അവനെ ഭാര്യയുടെ ഒപ്പം അവളുടേ വീട്ടില്‍ പറഞ്ഞു വിട്ടിട്ടാ ഞാനീ മീറ്റിനു വന്നത്”

ആ ഒരു സത്യാവസ്ഥ ശരിക്കും ഹൃദയഭേദകമായിരുന്നു. കരള്‍ പിളര്‍ക്കുന്ന നഗ്ന സത്യം!!

കുറച്ചു മാസമായി ഈ മീറ്റിന്റെ കാര്യങ്ങള്‍ക്ക് ഓടി നടക്കുന്ന വൈപ്പിന്‍ സ്വദേശി മനോരാജ്, സിമ്പ്ലന്‍, സുന്ദരന്‍, മനോരാജിന്റെ മുഖം കണ്ടാവണം “നിഷ്കളങ്കത” എന്നൊക്കെ കണ്ടുപിടീച്ചത്. മീറ്റിന്റെ സഹ സംഘാടകനും വിജയ ശില്പികളിലൊരാളും

പക്ഷെ, മീറ്റില്‍ നിറഞ്ഞു നിന്നത് മറ്റാരുമായിരുന്നില്ല. ഫോട്ടോകള്‍ കൊണ്ടും സംഘാടാടനം കൊണ്ടും ബ്ലോഗില്‍ വിരിഞ്ഞു നില്‍ക്കുന്ന, കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടനോട് തടിയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കയാണോ എന്ന് തോന്നിപ്പോകുന്ന, വലിയ ശരീരവും അതുനിറയെ സൌഹൃദവുമുള്ള കയ്യില്‍ കാമറയും തൂക്കി എല്ലാ ബ്ലോഗര്‍മാരുടേയും ബ്ലോഗിണിമാരുടേയും മുഖത്ത് ഒരു കണ്ണടച്ച് നോക്കിയ ഒരു തൊടുപുഴക്കാരന്‍ ഹരീഷ്.


കേരളത്തില്‍ നടന്ന മൂന്ന് ബ്ലോഗ് മീറ്റിന്റേയും മുഖ്യ സംഘാടകന്‍. ബ്ലോഗിന്റെ സ്വന്തം ഫോട്ടോഗ്രാഫര്‍. തൊടുപുഴയിലേക്ക് മീറ്റ് മാറ്റാം എന്ന തീരുമാനം ഈ ചെറുപ്പക്കാരന്റെ ഊര്‍ജ്ജവും നിശ്ചയദാര്‍ഢ്യവും സംഘാടക മികവും കണ്ടായിരുന്നു. പക്ഷെ വീണ്ടും എറണാകുളത്തേക്ക് മാറേണ്ടിവന്നപ്പോഴും മീറ്റിന്റെ പുറകില്‍ സകലകരുത്തുമായി നിറഞ്ഞു നിന്നത് ഈ ഫോട്ടോഗ്രാഫറും കൃഷിക്കാരനും നല്ലൊരു കുടുംബസ്ഥനും എപ്പോഴും തൊടുപുഴയുടെ പച്ചപ്പില്‍ ചിലവഴിക്കാനാഗ്രഹിക്കുന്ന ഈ നിര്‍മ്മല ഹൃദയനായിരുന്നു. ബ്ലോഗ് മീറ്റ് സമം ഹരീഷ് തൊടുപുഴ എന്നായിട്ടുണ്ട് ഇപ്പോള്‍ സമവാക്യം എന്നുപറഞ്ഞാല്‍ അതൊരു അതിശയോക്തിയല്ല.

സൌഹൃദവും തമാശയും ഭക്ഷണവുമായി, പൊറാടത്തിന്റെ ‘പ്രിയമുള്ളവളേ നിനക്കുവേണ്ടി..” എന്ന ഗാനാലാപനവും (സതീഷ് എന്ന് പൊറാടത്തെ, അതിമനോഹരമായിരുന്നു ആ ഗാനം. നിങ്ങള്‍ പാടിയ വേളയില്‍ ഞാനെന്റെ അസംഖ്യം -മുന്‍-കാമുകിമാരെ ഓര്‍ത്തുപോയി) ബ്ലോഗിണി പ്രയാണിന്റെ പ്രിയതമന്‍ പാടിയ ‘ പണ്ടു പാടിയ പാട്ടിലൊരീണം...” എന്ന ഗാ‍നാലാപനവും ഒക്കെ കണ്ടും കേട്ടും തൃപ്തിയോടെ എന്റെ ഫ്ലാറ്റിലേക്ക് തിരികെ നടക്കാന്‍ നേരം.... എന്റെ സപ്ത നാഡികളും തളര്‍ത്തിക്കളയുന്ന ഒരു ഘാടാഘടിയന്‍ ചോദ്യവുമായി ഒരു ചെറുപ്പക്കാരന്‍ എന്റെ മുന്നില്‍..

“എല്ലാവരേയും പറ്റി പറഞ്ഞു, പടവും വരച്ചു. എന്നിട്ടും...എന്നിട്ടുമെന്തേ എന്നെക്കുറിച്ച് പറഞ്ഞില്ല്ല....ഞാനെന്താടോ രണ്ടാംകുടീലുണ്ടായതാ??!”

ഇടപ്പിള്ളിമീറ്റിന്റെ ഊര്‍ജ്ജമായിരുന്ന പ്രവീണ്‍ വട്ടപ്പറമ്പത്തെന്ന അന്തിക്കാട്ടുകാരനായിരുന്നു അത്.


ബ്ലോഗ് വാഗ്വാദങ്ങളെ ബ്ലോഗില്‍ തന്നെ തീര്‍ക്കുന്ന, വിമര്‍ശനങ്ങളെ സൌഹൃദങ്ങളില്‍ പോറലേല്‍പ്പിക്കാത്ത  പ്രവീണ്‍, ഇടപ്പിള്ളി മീറ്റിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കാര്യങ്ങളിലും തമാശകളിലും ഭാഗഭാക്കായിരുന്നു. എന്തൊക്കെപ്പറഞ്ഞാലും ഈ ചെറുപ്പക്കാരന്റെ കൂടെ നില്‍ക്കുമ്പോള്‍ നമുക്കും ഒരു ഊര്‍ജ്ജം പകര്‍ന്നു കിട്ടുന്നുണ്ട്. ഒന്നിനും “നോ’ എന്നൊരു മറുപടിയില്ല, അസാദ്ധ്യമെന്നൊരു ചിന്തയില്ല. ബ്ലോഗിനും സൌഹൃദത്തിനും വേണ്ടി എന്തിനും തയ്യാര്‍, എപ്പോഴും..

മറ്റൊരു ബ്ലോഗ് കൂട്ടായ്മയുടെ പദ്ധതികളുമായി മീറ്റ് പകര്‍ന്നു നല്‍കിയ ഊര്‍ജ്ജവും ഉല്ലാസവും സ്നേഹവുമായി ഞങ്ങളെല്ലാവരും സ്വന്തം ഇടങ്ങളിലേക്ക് തിരിച്ചു,


|| ഇതി ഇടപ്പിള്ളി ബ്ലോഗ് മീറ്റ് വിവരണം സമാപ്തം ||

(ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രങ്ങള്‍ വലുതായി കാണാം)

Thursday, August 12, 2010

ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം

.
2010 ആഗസ്റ്റ് 7 ശനി
വൈകുന്നേരം 7 മണി



“എടാ തോന്ന്യാ..നീയാ കമ്പ്യൂട്ടര്‍ ഓഫ് ചെയ്തിട്ട് ഈ സവാള അരിയെടാ..”


“ ഒന്നു മിണ്ടാണ്ട്ക്ക് നന്ദേട്ടാ.... ഞാനീ സിനിമ മുഴുവനാക്കട്ടെ...”

“നിന്നെ ഞാന്‍ മുഴുവനാക്കും, നീ ഇങ്ങ്ട് വരണ്ണ്ടാ??”

“ ഈ മനുഷ്യന്‍!!.. തോന്ന്യാസി സിസ്റ്റം ഓഫ് ചെയ്തു “ഒരു പടം കാണാന്‍ സമ്മതിക്കില്ല”

രൊറ്റ വീക്ക് തന്നാല്‍ നീ പടമാകും. രാത്രീല് അഞ്ചാറ് പേരുണ്ടാവും അവന്മാര്‍ക്ക് കഴിക്കാന്‍ വല്ലോം ഉണ്ടാക്കണ്ടേ?. അല്ലാ, നിനക്ക് ബ്ലോഗ് മീറ്റെന്ന് കേട്ടാല്‍ പെട്ടീം തട്ടിയെടുത്ത് പുറപ്പെട്ടാല്‍ മതിയല്ലോ, നിന്നെയൊക്കെ സഹിക്കുന്ന.......”

“ ദേ നന്ദേട്ടാന്നു വിളിച്ച വായോണ്ട് വേറെ വല്ലതും വിളിപ്പിക്കണ്ട, എന്താ ആവശ്യം ന്ന്  പറ”

“ എടാ നീ ജെട്ടിയില്‍പോണം....”

“ ച്ചെ!... വൃത്തികെട്ട മനുഷ്യാ.. ഞാന്‍ ജെട്ടി  മാത്രമിട്ട്  ഞാന്‍ ഒരിടത്തും പോകില്ല...”

“എടാ അതല്ല. നീ ജെട്ടിയിട്ടില്ലെങ്കിലും കുഴപ്പമില്ല,,,നിന്റെ ശീലങ്ങള്‍ ഇനി ഞാനായിട്ട് മാറ്റുന്നില്ല...ഇത് ആ ജെട്ടിയല്ല..ബോട്ട് ജെട്ടി”

“അതെന്തിനാ അവിടെ? അവിടെയാണോ മീറ്റ്”

“മീറ്റല്ല...അടിയന്തിരം..നീ ഞാന്‍ പറയണത് കേട്ടാല്‍ മതി.. ജെട്ടിയിലാ മീനും ഞണ്ടും ചെമ്മീനുമൊക്കെ വില്‍ക്കുന്നത്”

“അയ്യേ അപ്പോ ഇവിടെയൊക്കെ കുട്ടയില്ലല്ലേ മീന്‍ വിക്കുന്നത്..”

“ പണ്ടാറടങ്ങാന്‍...” ഞാന്‍ കയിലു കയ്യിലെടുത്തു ” ഒരൊറ്റ ഏറു തന്നാല്‍ നീ ദാ ചുമരുമ്മേ വാള്‍പോസ്റ്റായി കിടക്കും...ഞാന്‍ പറയണതു കേക്ക്”




 

“എന്നാ പണ്ടാറമടങ്ങ്”

“അവിടെപോയി നീ കുറച്ചു തവളക്കാലു വാങ്ങണം. നല്ല തുടനോക്കി വാങ്ങണം”

“തുട നോക്കാന്‍ എനിക്കറിയാം, മുന്‍പ് മധുരയിലെ ആണ്ടിപ്പെട്ടിയില്‍ ഒരു പാട് തമിഴത്തികളുടെ തുട ഞാന്‍ നോക്കിയിട്ടുള്ളതാ..”

“വെറുതെയല്ല തമിഴന്മാര്‍ കയ്യ് വെക്കും മുന്‍പേ കമ്പനി നിന്നെ നാട്ടിലോട്ട് കെട്ടിയെടുത്തത്.. എടാ ഇത് തവളക്കാല്‍”

“അല്ലാ നന്ദേട്ടാ... ഇന്ന് തവളക്കാലാണോ സ്പെഷല്‍? നിങ്ങളെ സമ്മതിക്കണം”

“എടാ ഇത് ഒരു ബ്ലോഗര്‍ക്കുള്ള സ്പെഷലാ. നമ്മുടെ കുമാരനേ... അവന്‍ കണ്ണൂര്‍ന്ന് പുറപ്പെട്ടു. ഏതു നിമിഷവും അവനിവിടെ എത്തും. രാത്രി അവനുള്ള സ്പെഷ്യലാ തവളക്കാല്‍. അതവന്റെ ഒരു വീക്ക്നെസ്സാ...ആ നീ വേം വിട്ടോ നേരം വൈകിയാ ചിലപ്പോ തവള തീരും പിന്നെ ഒന്നും കിട്ടിയെന്നു വരില്ല”

“അപ്പോ തീര്‍ന്നാലെന്തു ചെയ്യും?” പാന്റ് വലിച്ചുകേറ്റുന്നതിനിടയില്‍ തോന്ന്യന്‍

“തീര്‍ന്നാല്‍ അപ്പുറത്തുള്ള കൊച്ചിക്കായലിലേക്ക് നീ ചാടിക്കോ! അവിടുന്ന് വല്ല ചൊറിത്തവളയോ പോക്കാച്ചിത്തവളെയേയോ പിടിച്ചോ.. അല്ല പിന്നെ.,  ഒരു കാര്യം പറഞ്ഞാല്‍ അതിന്റപ്പറുത്താ ചെക്കന്റെ വര്‍ത്താനം.. എടാ നീയാകെ രണ്ടടിയേയുള്ളല്ലോടാ..നിന്റെ നാക്കാണെങ്കീ രണ്ടു കിലോമീറ്ററും”

പെട്ടെന്ന് എന്റെ മൊബൈലടിച്ചു,....

“എടാ തോന്ന്യാ നീയാ മൊബൈലെടുത്തേ ഹരീഷോ ജുനൈദോ ആകും. ഞാന്‍ അടുക്കളയിലാണെന്നു പറ.“

“നന്ദേട്ടാ ഇത് കുമാരനാ..” തോന്ന്യന്‍ മൊബൈല്‍ കൈമാറി

“കുമാരാ നീയെത്തിയൊ? പ്രവീണില്ലേ സൌത്ത് സ്റ്റേഷനില്‍. അവന്റെ വണ്ടിയില്‍ കയറിക്കോ”

“ഞാനെത്തി...ഹൂ...ഹാ.. അയ്യോ.. നന്ദാ..ഞാന്‍ പ്രവീണിനെ..ഹെന്റമ്മേ..ആഹ്..... അവന്റെ വണ്ടിയിലാ...ഹൂ..ഊശ്...”

“എന്താടാ നീയെതിവിടെയാ? വല്ല ബിറ്റ് പടം കളിക്കുന്ന തിയ്യേറ്ററീലാണോ? എന്താടാ ഒരു സീല്‍ക്കാരം?”

“ഹെന്റമ്മേ ഞാനിപ്പോള്‍ പ്രവീണിന്റെ വണ്ടിയുടെ പുറകിലാ..ഹൂ..അയ്യോ..ഇടിച്ചു...ഇടിച്ചു...ഇല്ല..രക്ഷപ്പെട്ടു”

“എന്താടാ സംഭവം?”

“ ഇവിടുന്ന് എത്ര ദൂരമുണ്ട് ....ഹമ്മേ..പ്രവീണേ..പതുക്കെ വിടടാ...”



 

“ഒരു പത്ത് മിനുട്ടേയുള്ളു കുമാരാ..അടുത്തുതന്നെയാ....നീ പിടിച്ചിരുന്നോ”

“എടാ തോന്ന്യാസി, കുമാരന്‍ ആ പ്രവീണ്‍ വട്ടപ്പറമ്പത്തിന്റെ വണ്ടിയുടെ പുറകിലാ വരുന്നത് നീയാ മെഡിക്കല്‍ ട്രസ്റ്റിന്റേയും ആംബുലന്‍സിന്റേയും നമ്പര്‍ ഒന്ന് നോട്ട് ചെയ്തേ..അവര്‍ കുറച്ചു കഴിഞ്ഞാല്‍ ഇങ്ങോട്ട്..........”

പെട്ടെന്ന് വാതിലക്കല്‍ ഒരു മുട്ട് കേട്ടു

“നോക്കെടാ തോന്ന്യാ,...ഞാന്‍ മൊബൈല്‍ മേശപ്പുറത്ത് വെച്ചു.

 
വീഗാലാന്റിലെ റൈഡില്‍ കയറിയിറങ്ങിയ മട്ടില്‍ കുമാരനും വിജയശ്രീലാളിതനായി പ്രവീണും. പത്തുമിനുട്ടുകൊണ്ടെ എത്തേണ്ട സ്ഥലത്ത് രണ്ട് മിനിട്ടുപോലും തികച്ചെടുത്തില്ല. പ്രവീണിനെ ഞാന്‍ ആപാദചൂഡം നോക്കി.


“ഇത്ര പെട്ടെന്ന് എത്ത്യാ? ഞാന്‍ മൊബൈലു ഓഫ് ചെയ്തേയുള്ളു”

 
“ഇതിനേലും പെട്ടെന്ന് അങ്ങ് മോളിലെക്കെത്തിയേനപ്പാ” കുമാരന്‍ കസേരയിലേക്ക് വീണു.

“എന്തായി നന്ദേട്ടാ മെനു” പ്രവീണ്‍ അടുക്കളയില്‍ കടന്നു

 
“ഒരുഗ്രന്‍ സാമ്പാര്‍,  ഉരുളക്കിഴങ്ങ് മെഴുകുപുരട്ടി, കാബേജ് തോരന്‍, ഉണക്ക മുള്ളന്‍ വറുത്തത്, താറാവ് മുട്ട ഉലത്തിയത്.”

“ഇത്രപെട്ടെന്ന് ഒക്കെ ഒലത്തിയോ?”

 
“ ഉവ്വ ഒലത്തും, ഇതാണ് മെനു, ഇതാണുണ്ടാക്കാന്‍ പോണത്. വല്ല നോണ്‍ വെജ് വേണമെങ്കില്‍ പുറത്ത് നിന്ന് വാങ്ങിട്ടു വരണം, പിന്നെ രണ്ടോ മൂന്നോ ബോട്ടില്‍ മിനറല്‍ വാട്ടര്‍. വര്‍ത്താനം പറയുമ്പോ കൊറിക്കാന്‍ വല്ല ചിപ്സോ എന്തേലും”

“ഓക്കെ ഞാനേറ്റു നന്ദേട്ട ഞാനിപ്പോ കൊണ്ടരാ......കുമാരാ റെഡിയായിക്കോ ഒന്നു പുറത്തു പോയിട്ടു വരാം”

കുമാരനും പ്രവീണും വീണ്ടും വണ്ടിയെടൂത്ത് പുറത്തേക്ക് പോയി. തോന്ന്യാസിയും ഞാനും വീണ്ടു ടോമും ജെറിയുമായി...

**************************************************************************************************************

2010 ആഗസ്റ്റ് 7 ശനി
രാത്രി 8.30

“എന്തു രസമാ അല്ലേ പ്രവീണേ  കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല....എന്തു അഗാധതയാണാതില്‍?”


“എവ്ടേ? എവ്ടേ കുമാരാ? ആ മഴവില്‍ പാലത്തിലോ അതോഅവിടെ കായലില്‍ കിടക്കുന്ന ബോട്ടിലോ”


“എന്തേനു?” കുമാരന്‍ വീണ്ടു സ്വപ്നത്തിലാണ്


“എവിടെ അഗാധതയുണ്ടെന്നാ പറഞ്ഞത്? കായലിലല്ലേ? ശരിയാ നല്ല ആഴം കാണും”


“ഹാ അല്ലെഡപ്പാ..ഇങ്ങ് ള് ആ പെണ്ണിനെ നോക്കീന്. അവിടെ ബെഞ്ചില്‍ കക്ഷം കാണിച്ചോണ്ടു ഒരുത്തി ഇരിക്കണത് കണ്ടേനീ? ഹോ കാവ്യാ മാധവന്റെ കണ്ണുകള്‍ പോലെ “


“അത് ശരി, മോനേ കുമാരാ..കണ്ണുര്‍ക്ക് എപ്പഴാ അടുത്ത ടെയിന്‍?


“ എന്താണപ്പോ..ഇരിക്കിന്ന്..കുറച്ചു കഴിഞ്ഞിട്ട് പോകാന്ന്”


“പൊന്നു കുമാരാ...എനിക്ക് വേണേല്‍ നല്ല തല്ല് എന്റെ നാട്ടില്‍ അന്തിക്കാട് കിട്ടും. പിന്നെ എന്തിനാ കൊച്ചിയിലെ ക്വൊട്ടേഷന്‍ ടീമിന്റെ വെട്ട് കൊള്ളണത്. നിങ്ങളിവിടെ അവളുടേ അഗാധതയോ ആഴപ്പരപ്പോ നോക്കിയിരിക്ക്.ഞാന്‍ നന്ദേട്ടന്റെ ഫ്ലാറ്റില്‍ കാണും”


“നില്ലപ്പാ...എന്നാപ്പിന്നെ ഞാനുമുണ്ട്”

********************************************************************************************************************

2010 ആഗസ്റ്റ് 7 ശനി
രാത്രി 10.30

കൊച്ചുവര്‍ത്തമാനങ്ങളും പരദൂഷണവും കളിയാക്കലും കൊണ്ട് സമയമേറെ കടന്നുപോയി. തോന്ന്യനും കുമാരനും പ്രവീണും കൂടി മുറി വിറപ്പിച്ചു. ഞാന്‍ അടുക്കളയില്‍ കറി തിളപ്പിച്ചു അപ്പോഴേക്കും എന്റെ മൊബൈല്‍ വീണ്ടും ചിലക്കാന്‍ തുടങ്ങി.

“ നന്ദാ..ഇത് ഞാനാ ജുനെദ്. പറഞ്ഞ പോലെ ഞാന്‍ പള്ളിമുക്കിലിറങ്ങിയിട്ടുണ്ട്., ഇവിടുന്ന് എങ്ങിനെ? എങ്ങോട്ട്? ഇങ്ങോട്ട് വരുമോ?”

“ജുനൈദേ അവിടെ നിന്നോളു. നാലടി നടന്നാല്‍ എന്റെ ഫ്ലാറ്റായി. എന്നാലും ഞാനിത്തിരി ഫ്ലാറ്റായ കാരണം ഒരുത്തനെ അങ്ങോട്ട് വിടാം. പ്രവീണ്‍. രണ്ടുമിനിറ്റില്‍ അവിടെ എത്തും“

അല്പനേരത്തിനുള്ളില്‍ ജുനൈദും റൂമിലെത്തി.

“എടാ നന്ദപ്പാ” എന്നുള്ള ഒറ്റവിളിയൊടേ ജുനൈദ് എന്നെ വട്ടം പുണര്‍ന്നു.

പലരും പരസ്പരം ആദ്യമായി കാണുകയാണ്. പക്ഷെ സംസാരത്തിലും പെരുമാറ്റത്തിലും വര്‍ഷങ്ങളുടെ പരിചയമുണ്ടായിരുന്നു. പിന്നെ അവിടെ നടന്നത് ഒരു ബഹളമായിരുന്നു. രാവ് പകലാക്കി തോന്ന്യനും കുമാരനും ജുനൈദും പ്രവീണും കൂടി മുറിയെ ബഹളമയമാക്കി.

എന്റെ മൊബൈല്‍ വീണ്ടും ചിലച്ചു


“നന്ദേട്ടാ ഇത് ഞാനാ മുരളി മാലോത്ത്, ഞാനിപ്പോ ബസ്സിലാ..എപ്പോ എത്തുംന്ന് പറയാന്‍ പറ്റില്ല. വെളുപ്പിനെത്തുമായിരിക്കും.എവിടേക്കാ വരണ്ടേ”


“നീ ബസ്സെറങ്ങിയിട്ട് വിളിയെടാ... ഒക്കെ ശരിയാക്കം”


“മുരളി എത്താറായില്ലേ?” തോന്ന്യന്‍


“ഇല്ല അവന്‍ കാസര്‍ഗോഡ് നിന്ന് വരികയാണ് . ഇന്നലെ അവന്‍ സിനിമാ നടി റോമയുടെ കൂടെയായിരുന്നു”



“ അത്യോ!  ഹോ അവന്റെ ഒരു ഭാഗ്യം”  തോന്ന്യന്‍ കണ്ണു തുറിച്ചു

“പോടാ ശ്ശവീ,  ഇന്നലെ അവന്‍ ജോലി ചെയ്യുന്ന ഓണ്‍ലൈന്‍ മാഗസിന്റെ ലോഞ്ച് ആയിരുന്നു. ചീഫ് ഗസ്റ്റ് റോമയും, ആ പരിപാടി കഴിഞ്ഞു വരാണെന്ന്. അല്ലാണ്ട്..... കോഴിക്കോട് വരെ ഒരു ടാക്സിയില്‍. അവിടുന്ന് ബസ്സിലാണ്. വെളുപ്പിനെത്തുമായിരിക്കും”

അപ്പോഴേക്കും പ്രവീണ്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു കഴിഞ്ഞിരുന്നു. നെറ്റ് തുറന്ന് ബ്ലോഗുകളും പോസ്റ്റുകളും വായിക്കാനും കമന്റാനും തുടങ്ങി


“അല്ലാ തോന്ന്യന്റെ ബ്ലോഗ് ഏതാ” പ്രവീണ്‍ തോന്ന്യാസിയോട്


“തോന്ന്യാക്ഷരങ്ങള്‍”


“അതിന്റെ യൂ ആര്‍ എല്‍ പറഞ്ഞേ.. ഞാന്‍ നോക്കട്ടെ.. ഇതുവരെ കണ്ടിട്ടില്ല”


“യു ആര്‍ എല്‍...യു ആര്‍ എല്‍.....അതായത്  ഡബ്ലിയു ഡബ്ലിയു ഡബ്ലിയു“


“ഉം..പിന്നേ..” പ്രവീണ്‍ ടൈപ്പ് ചെയ്തു.


“ഡബ്ലിയു....ഡബ്ലിയു........ഡബ്ലിയു....”


“ഇതിപ്പോ അഞ്ചാറു ഡബ്ലിയു ആയല്ലോഡാ.. മുഴുവന്‍ വരട്ടേ..”


“അത് നന്ദേട്ട... പിന്നേ.. ശ്ശോ...എനിക്കോര്‍മ്മയുണ്ടാതാന്നേ..”


“ഹെന്ത്?” പ്രവീണ്‍ ഞെട്ടി” സ്വന്തം ബ്ലോഗിന്റെ യു ആര്‍ എല്‍ അറിയില്ലെന്നോ?”


“അറിയില്ലാന്നല്ല...ഞാന്‍ മറന്നു പോയതാ”


ഞങ്ങള്‍ മൊത്തം ഞെട്ടി. സ്വന്തം ബ്ലോഗിന്റെ യു ആര്‍ എല്‍ മറന്ന ഈ തോന്ന്യന്‍ ബ്ലോഗര്‍ നിസ്സാരനല്ലല്ലോ. പ്രവീണ്‍ അത്യാദരപൂര്‍വ്വം തോന്ന്യനെ ഒന്നു നോക്കി

“അല്ല പറഞ്ഞിട്ടു കാര്യമില്ല. സ്വന്തം ബ്ലോഗ് എങ്കിലും നോക്കിയിട്ട് കൊല്ലം കുറേയായി. ഒരു പോസ്റ്റ് ഇട്ടിട്ടും. എന്തിനേറെ ഒരു കമന്റ് ഇട്ടിട്ടെങ്കിലും കൊല്ലങ്ങളായിട്ടുണ്ടാവും..അല്ലേഡാ”


“ഓ പിന്നെ കൊല്ലങ്ങളേ.... അത്രൊന്നുമില്ല... ഒരു .....രണ്ടു കൊല്ലം”


“ നിന്നെ സമ്മതിക്കണല്ലോഡാ” ജുനെദ് തോന്ന്യന്റെ തോളില്‍ തട്ടി” രണ്ട് കൊല്ലമായിട്ട് ബ്ലോഗ് എഴുതാറീല്ല, കമന്റ് എഴുതാറീല്ല. ആരുടേയും ബ്ലോഗ് പോസ്റ്റ് വായിക്കാറില്ല. പക്ഷെ..വര്‍ഷാവര്‍ഷം നടക്കുന്ന സകല ബ്ലോഗ് മീറ്റുകളിലും പങ്കെടുക്കും”


“അതേ... “ ഞാന്‍ കൂട്ടിച്ചേര്‍ത്തു “ മെയിലയച്ചാലോ മൊബെലില്‍ വിളിച്ചാലോ കിട്ടില്ല. ഓണ്‍ലൈന്‍ കാണില്ല. പക്ഷെ ബ്ലോഗിന്റെ തലേന്ന് മീറ്റ് എവിടെയാണെങ്കിലും അവിടെ പ്രത്യക്ഷപ്പെട്ടോളും തോന്ന്യന്‍..സമ്മതിക്കണം.“

രാവേറെയായി നഗരം ഇരുട്ടിലലിഞ്ഞു. ഫ്ലാറ്റിനു പുറത്ത് നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് ചില ആംബുലെന്‍സുകളും പാണ്ടിലോറികളും മാത്രം പാഞ്ഞു.
ജുനൈദ് പ്രവീണിനൊപ്പം തൃപ്പുണിത്തുറയിലെ അവന്റെ ഫ്ലാറ്റിലേക്ക് പോയി. ഏറെ ക്ഷീണിച്ചതോണ്ടാവും ഞാനെന്റെ ബെഡില്‍ കമഴ്ന്നുവീണു കൂര്‍ക്കം വലിയുടെ ടോപ്പ് ഗിയറിട്ടു. കുമാരനും മറ്റൊരു മുറിയില്‍ ചുരുണ്ടു കൂടി. അപ്പോഴും അവന്റെ മുഖത്ത്  എത്രകണ്ടാലും മതിവരാത്ത കാവ്യാമാധവന്റെ കണ്ണൂകളില്‍ കണ്ട അഗാധതയുടെ ഓളങ്ങള്‍ ഉണ്ടായിരുന്നു. പാതിരാത്രി കഴിഞ്ഞിട്ടും പുലരാറായിട്ടും തോന്ന്യാസിമാത്രം ഇന്റര്‍നെറ്റില്‍ ഊളിയിട്ടുകൊണ്ടിരുന്നു. എന്തോ കാണാതെപോയ കുഞ്ഞിനെപ്പോലെ എന്തൊക്കെയോ തിരഞ്ഞുകൊണ്ടിരുന്നു.

*******************************************************************************************************************

2010 ആഗസ്റ്റ് 8 ഞായര്‍
രാവിലെ

കനത്തൊരു മഴയോടെ നഗരം പുലര്‍ന്നു. മടി വിട്ടുണരാതെ ഞങ്ങള്‍ നാലുപേര്‍  ആലസ്യത്തിലിരുന്ന് പിന്നെയും വെടിവട്ടത്തിനു മരുന്നു നിറച്ചു. ബ്ലോഗ് മീറ്റിന്റെ സമയമായെന്ന തിരിച്ചറിവില്‍ പെട്ടെന്ന് കുളിച്ച് ഡ്രസ്സ് മാറി, പെട്ടെന്ന് തയ്യാറാക്കിയ പച്ചമുളകും ചുവന്നുള്ളിയും വാളന്‍പുളിയും കറിവേപ്പിലയും ചേര്‍ത്തരച്ച ചമ്മന്തികൂട്ടി ഞാനും കുമാരനും പഴങ്കഞ്ഞികുടിച്ചു. സ്വതവേ പഴങ്കഞ്ഞികളായ തോന്ന്യനും മുരളിയും അത് കഴിച്ചില്ല. എം.ജി റോഡില്‍ നിന്നൊരു ഓട്ടോ പിടിച്ച് ബൂലോഗ സംഗമ സ്ഥലമായ ഇടപ്പള്ളി ഹൈവേ ഗാര്‍ഡനിലേക്ക് പറന്നു.പക്ഷെ, ഇടപ്പള്ളി ഹൈവേ ഗാര്‍ഡനില്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു.

കരള്‍ പിളര്‍ക്കുന്ന ആ കാഴ്ച്ചകള്‍ മറ്റൊരു ദിവസം......സത്യായിട്ടും :)