Monday, December 1, 2008

ഓടടാ ഓട്ടം

.
അനുഭവിച്ചാല്‍ മാത്രം തീരുന്ന സൂക്കേടാണ് വെളുപ്പിനെയുള്ള ഓട്ടം എന്ന് ഞാന്‍ മുന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ.

എട്ടാം ക്ലാസ്സിലെ ആ "ഓപ്പറേഷന്‍ ഓട്ടം ഇന്‍ വെളുപ്പിന്" എന്ന പദ്ധതിക്കു ശേഷം പലപ്പോഴും ഈ ഓട്ട പരിപാടി ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കായികലോകത്തിന്റെ നിര്‍ഭാഗ്യം ഒന്നുകൊണ്ടു മാത്രം അത് നടക്കാതെപോയി. തോമാസേട്ടന്റെ വഴക്ക് പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിക്കുകയും പഴയ തെറികളുടെ സ്ഥാനത്ത് കടിച്ചാല്‍ പൊട്ടാത്ത് യമണ്ടന്‍ തെറികള്‍ വന്നതിനാലും ബാബുവുമായൊത്ത് വീണ്ടുമൊരു പരീക്ഷണത്തിന് മുതിരാന്‍ എന്റെ മനസ്സും ശരീരവും തീരെ സമ്മതിച്ചില്ല. "പയ്യോളി എക്സ്പ്രെസ്സ്" പോല കായികകേരളത്തിന് ലഭിക്കേണ്ടിയിരുന്ന "പൈങ്ങോട് എക്സ്പ്രെസ്സ്" അതുകൊണ്ടും മാത്രം ലഭിക്കാതെ പോയി.

പൈങ്ങോട് സ്ക്കൂളിലെ നാലുവര്‍ഷവും കല്‍പ്പറമ്പ് സ്ക്കൂളിലെ ആറു വര്‍ഷവും കഴിഞ്ഞ് ഉപരി പഠനാര്‍ത്ഥം ഞാന്‍ കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം കോളേജില്‍ ഉഴപ്പുന്ന കാലം. യാദൃശ്ചികമായൊരു ദിവസം എന്റെ മനസ്സിലെ ഡാവ് -സ്പോര്‍ട്ട്സ് മാന്‍ സ്പിരിട്ട്- സടകുടഞ്ഞെഴുന്നേറ്റു. പഴയതു പോലല്ല, ഇപ്പോ കോളേജിലാ പഠിക്കുന്നത്. സുന്ദരിമാരുടെ കൃപാകടാക്ഷത്തിന് ഖദര്‍മുണ്ടിന്റെ സിമ്പ്ലിസിറ്റി മാത്രം പോരാ. അവര്‍ക്കതിലൊന്നും ഇപ്പോ വല്യ കമ്പമില്ല. മല്ലികാ ഷെരാവത്തിന്റെ ബോഡീഷെയ്പിനിണങ്ങും വിധമാണ് അന്നെന്റെ ശരീര വണ്ണം. മഷിയിട്ടു നോക്കിയാല്‍ പോലും കാല്‍ കഴഞ്ചു മസില്‍,കാണാവുന്നതും കാണിക്കാത്തതുമായ ഒരു ഭാഗത്തുമില്ല.കാണാത്തതവിടെ നിക്കട്ടെ,കാണാവുന്ന ഭാഗത്ത് എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടി കാണാന്‍ കൊള്ളാവുന്ന ഒരുത്തനാവണമെന്ന് അന്നൊരാഗ്രഹം. ക്ലബ്ബ് - നാടകാദി പ്രവര്‍ത്തനങ്ങള്‍ കാര്യമായൊന്നും ഇല്ലാതിരുന്ന ആ സമയത്ത് പ്രധാന കൂട്ടുകാരനും കുടുംബസുഹൃത്തുമായിരുന്ന സരസനും സഹൃദയനുമായ 'സന്തോഷ്' എന്റെ വീട്ടിലൊരു ദിവസം വന്നപ്പോള്‍ ഞാന്‍ കാര്യമവതരിപ്പിച്ചു.

" ഡാ സന്ത്വോ, നമുക്ക് വെളുപ്പിന്‍ എഴുന്നേറ്റ് ഓട്യാല്ലോഡാ?"

"വെളുപ്പിനാ? ഓടാനാ? ഞാനാ?"

ഒറ്റകുറ്റി പുട്ടില്‍ മൂന്നു കഷണങ്ങള്‍ എന്ന പോലെ ഒറ്റ മറുപടിയില്‍ മൂന്നു ചോദ്യങ്ങള്‍ അവനെന്റെ മുന്നില്‍ ആവിയോടെ കുത്തിയിട്ടു.

"എന്തേഡാ? വെളുപ്പിന്‍ ഓടണത് നല്ലതല്ലേ, ഞാന്‍ പണ്ട്........."

മുഴുവനാക്കാന്‍ സമ്മതിക്കാതെ അവന്‍ പറഞ്ഞു :

" അതേയ്, ഞാനും ഓടിയിട്ടുണ്ട് വെളുപ്പിന്‍. അന്ന് നിര്‍ത്തിയതാ. പിന്നെ ഇതുവരെ...ഈ നിമിഷം വരെ...ങേ ഹെ."

" അതെന്തേഡാ... പിന്നെ ഓടിയില്ലേ?" ഞാന്‍

അവനെന്നെ ദയനീയമാംവിധം ഒന്നു നോക്കി . മുന്നിലിരുന്ന ആറിത്തണുത്ത കട്ടന്‍ ചായയുടെ ബാക്കി ഒറ്റവലിക്ക് കുടിച്ച് അവനെന്നോട് അതിദാരുണമായ ആ കഥ പറഞ്ഞു. സാക്ഷാല്‍ ഒസാമ ബിന്‍ലാദന്‍ പോലും തോക്ക് താഴെ വെച്ച് തേങ്ങിപ്പോകുന്ന ആ 'ഓട്ട്'ത്തിന്റെ കഥ.

കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവനും തോന്നിയിരുന്നു വെളുപ്പിനേയുള്ള ഓട്ടത്തിന്റെ അസ്കിത. മറ്റൊന്നുമല്ല കരൂപ്പടന്ന ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ അവിടെത്തന്നെ പഠിക്കുന്ന അമരിപ്പാടത്തെ ചില പിള്ളേര്‍ വെളുപ്പിന്‍ എഴുന്നേറ്റ് ഓടുന്നുണ്ടെന്നറിഞ്ഞ സന്തോഷിന് ഇരിക്കപ്പൊറുതിയില്ലാതെയായി.

' ഓടണം...വീട് വിട്ട് ഓടണം..വെളുപ്പിനേ ഓടണം. ചിരട്ടക്കുന്ന്-അമരിപ്പാടം-കോണത്തുകുന്ന് വഴി കറങ്ങി ചിരട്ടക്കുന്നില്‍ തിരിച്ചെത്തുന്നവരെ ഓടണം.'

കൂട്ടിന് സന്തോഷ് തന്റെ അയല്‍ വാസിയുമായ മധുവിനെ വിളിച്ചു. ചെറുപ്പം മുതലേയുള്ള കൂട്ടുകാരനാണ് മധു. ഒരേ പ്രായം, ഒരേ വലിപ്പം, ഒരേ ചിന്ത. രണ്ടാളും കൂടി ചിന്തിച്ചുറപ്പിച്ചു. 'നാളെ മുതല്‍ നമുക്കും വെളുപ്പിന്‍ എഴുന്നേറ്റ് ഓടണം' എന്തായാലും അവര്‍ മൂന്നാമതൊരുത്തനെ വിളിച്ചില്ല. മൂന്നുപേരു മുന്നിട്ടിറങ്ങിയാല്‍ ...മൂ...മൂ...മൂവന്തിയായിപ്പോകുമെന്നോ മറ്റോ ഉള്ള ചില പഴഞ്ചന്‍ ധാരണകളായിരുന്നു അതിനു പിന്നില്‍.

വെളുപ്പിന് ആദ്യം എഴുന്നേല്‍ക്കേണ്ടതും വിളിച്ചുണര്‍ത്തേണ്ടതും സന്തോഷാണ്. കുറ്റം പറയരുതല്ലോ വാച്ച്, ക്ലോക്ക്, ടൈമ്പീസ്, ഇത്യാദികളൊന്നും കാര്യമായൊന്നും പ്രചാരത്തിലില്ലാതിരുന്ന ആ കാലത്തും സന്തോഷിന്റെ ടൈം സെറ്റിഗ്സ് കറക്ടായിരുന്നു, വാച്ച് ഉപയോഗിച്ചിരുന്നില്ലെങ്കിലും. പല വീടുകളിലും ആകെ ഒരു ക്ലോക്കോ അല്ലെങ്കില്‍ ഒരു ടൈമ്പീസോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൊബൈലൊന്നും സങ്കല്‍പ്പത്തില്‍ പോലുമുണ്ടാവാതിരുന്ന ആ കാലത്ത് പക്ഷെ, സമയത്തെക്കുറിച്ച് ആളുകളുടെ കാല്‍ക്കുലേഷന്‍ പലപ്പോഴും കറക്ടായിരുന്നു. സന്തോഷിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് പഴയൊരു ടൈമ്പീസായിരുന്നു. രാത്രി ഒമ്പതുമണിയോടെ ഊണുകഴിച്ചു കിടന്നുറങ്ങുന്ന ഫാമിലി രാവിലത്തെ അതിഭീകരമായ അലാറം കേട്ടായിരുന്നു ഉണര്‍ന്നിരുന്നത്, സന്തോഷിന്റെ വീടുമാത്രമല്ല തൊട്ടയല്‍പ്പക്കത്തെ അഞ്ചാറു ഫാമിലികളും.

സന്തോഷ് വെളുപ്പിന് എഴുന്നേറ്റു. കിഴക്ക് ഉദയത്തിന്റെ മുന്നൊരുക്കം കാണാം. അവന്‍ സമയത്തിന്റ്റെ കാല്‍കുലേഷന്‍ കറക്റ്റാക്കി മധുവിനെ വിളിച്ചു. ചിരട്ടകുന്ന് പണിക്കശ്ശേരി അമ്പലത്തിനു മുന്നിലൂടെ അമരിപ്പാടം വെള്ളടാങ്കി ജംഗ്ഷന്‍ വഴി കോണത്തുകുന്നിലേക്ക് ഓടി അവിടുന്ന് പൈങ്ങോട് വഴി തിരിഞ്ഞ് ചിരട്ടകുന്നില്‍ വീടിനു മുന്നിലെ റോഡില് ഏകദേശം നാലഞ്ച് കിലോമീറ്ററോളം ഓടി പൂര്‍ത്തിയാക്കി. അപ്പോഴേക്കും നേരം പരപരാന്നു വെളുത്തു തുടങ്ങി.

" നാളെ കൊറച്ചും കൂടി നേരത്തെ എഴ്ന്നേല്‍ക്കണടാ..." സന്തോഷ് ആവേശഭരിതനായി.

" ശരിയാ.. നമുക്കപ്പോ രണ്ടു റൌണ്ട് ഓടാം." മധുവിനും ആവേശം

ഓട്ടം പൂര്‍ത്തിയാക്കി വീട്ടില്‍ പോയി പല്ലുതേച്ച് കുളിച്ച് പഴങ്കഞ്ഞി കുടിച്ച് രണ്ടു പഴങ്കഞ്ഞികളും കരൂപ്പടന്ന് സ്ക്കൂളിലേക്ക് നീരു വീര്‍ത്ത കാലുമായി നിരങ്ങി നീങ്ങി.

അങ്ങിനെ ഓട്ടം ആദ്യത്തെ ദിവസം സൂപ്പര്‍ ഹിറ്റ് , രണ്ടാമത്തെ ദിവസം മൊത്തം രണ്ടു റൌണ്ട് ഓടി മെഗാ ഹിറ്റായി, മൂന്നാമത്തെ ദിവസവും രണ്ട് റൌണ്ട് ഓടി ബമ്പര്‍ ഹിറ്റ്. നാലാമത്തെ ദിവസം.......നാലാമത്തെ ദിവസം, ഊ..ഊ..ഉജ്ജ്വലമായിരുന്നു പ്രകടനം!!

പതിവുപോലെ തലേ ദിവസം അത്താഴവും കഴിഞ്ഞ് ഒമ്പതുമണിയോടെ ഉറങ്ങാന്‍ കിടന്ന സന്തോഷ് പതിവു പോലെയുള്ള റൂട്ടിന്‍ അനുസരിച്ച് ഉള്‍വിളിയാലെ വെളുപ്പിന് എഴുന്നേറ്റ് മധുവിന്റെ വീട്ടിലെത്തി മധുവിനെ വിളിച്ച് ചിരട്ടക്കുന്ന് റോഡിലൂടെ ഓടാന്‍ തുടങ്ങി.

ചിരട്ടക്കുന്ന് , അമരിപ്പാടം, കോണത്തുകുന്ന്, പൈങ്ങോട് വഴി നാലഞ്ചുകിലോമീറ്റര്‍ ഓടി സ്റ്റാര്‍ട്ടിങ്ങ് പോയിന്റില്‍ എത്തി. വീണ്ടും രണ്ടാം റൌണ്ടിനൊരുങ്ങി. പഴയപോലെ ഒരു റൌണ്ടുകൂടിയെടുത്തു തിരിച്ചെത്തി. മൊത്തം പത്തുകിലോമീറ്ററോളം. എന്നിട്ടും ഇരുട്ട് മാറിയില്ല. സൂര്യേട്ടന്‍ ഉദിക്കാനൊരു ഭാവവുമില്ല.

" ഇന്നിത്തിരി നേരത്തെയാണോടാ നമ്മള്‍? " മധു കിതപ്പോടെ ചോദിച്ചു.

" ആവേരിക്കും" സന്തോഷ് " എന്നാപിന്നെ നമുക്ക് ഒരു റൌണ്ടും കൂടി ഓട്യാലോ?"


പഴയ റൂട്ടിലോടെ നാലഞ്ചുകിലോമീറ്റര്‍ ഒന്നുകൂടി ഓടി സന്തോഷും മധുവും ഉല്‍ഭവസ്ഥാനത്ത് തിരിച്ചെത്തി. കൂരാകൂരിട്ടായിരുന്ന ആകാശം നോക്കി മധു ചോദിച്ചു :

" ഇതെന്താണ്ടാ നേരം വെളുക്കാത്തെ? നമ്മളിന്ന് മൂന്ന് റൌണ്ട് ഓടീലാ!"

" ആ! ചെലപ്പ മഴക്കാറ് ആയിരിക്കുഡെക്കേ" സന്തോഷിന്‍ സംശയം " എന്നാപിന്നെ നമുക്കൊരു റൌണ്ട് കൂടി ഓട്യാലോഡാ മധൂ"

എന്റമ്മേ ഞാനില്ലഡക്കേ. മതീരാ ഓടീത്. വീട്ടിപ്പോകാം" വയറിനു രണ്ടു വശത്തുകൂടീ കൈചേര്‍ത്ത് മധു പറഞ്ഞു.

അപ്പോഴും സന്തോഷിന്റെ സംശയം മാറിയിരുന്നില്ല 'മൂന്നു റൌണ്ടായി ഏകദേശം പത്തു പതിനഞ്ചു കിലോമീറ്റര്‍ ഓടിക്കാണും...പിന്നെ..'

" അല്ലഡാ സാധാരണയായി രണ്ടു റൌണ്ട് ഓടിക്കഴിഞ്ഞാല് നേറം വെളുക്കാറില്ലേഡാ.. ഇന്നെന്തെണ്ടാ നേരം വെളുക്കാന്‍............"

" നീയൊരു കോപ്പും പറയണ്ടഡാ... മനുഷ്യനിവിടെ വയറുവേദന എടുക്ക്വാ"

" നമ്മളിന്ന് ഭയങ്കര സ്പീഡിലോടീഡെക്കെ അതാ" സന്തോഷ് അനുനയിപ്പിച്ചു.

" എന്തൂട്ട് പണ്ടാറായാലും ഞാനില്ലെഡെക്കെ, ഇമ്മ്ക്ക് വീട്ടീപ്പോകാം"

ഉദിക്കാതിരുന്ന സൂര്യനെ രണ്ടു തൊള്ള ചീത്ത പറഞ്ഞ് സന്തോഷും മധുവും വീട്ടിലേക്ക് തിരിച്ചു പോയി. വീട്ടിലെത്തിയിട്ടൂം സൂര്യന് ഉദിക്കാനുള്ള ഭാവം ഉണ്ടായില്ല. വീട്ടിലെത്തിയിട്ടും,വീണ്ടും കിടന്നിട്ടും സന്തോഷിന് സംശയം മാറിയില്ല 'ഇന്നെന്തായിരിക്കും പറ്റീത്?'

കിടന്നിട്ടും കിടക്കപൊറുതിയില്ലാണ്ടായപ്പോ സന്തോഷ് പതുക്കെ എഴുന്നേറ്റു. 'സമയം നോക്കുക തന്നെ' ടൈമ്പീസ് അച്ഛന്റെ മുറിയിലാണ്‍. സന്തോഷ് അച്ഛന്റെ മുറിയിലേക്ക് നടന്നു. ചാരി വെച്ച ഓലവാതില്‍ ഒരു വശത്തേക്ക് നീക്കി അവനകത്തു കടന്നു.ഇരുട്ടില്‍ തീപ്പെട്ടി കണ്ടെടുത്ത് ഉരച്ച് ചിമ്മിനി വിളക്കു കത്തിച്ചു. അച്ഛന്റെ പായയുടെ തലക്കലിരുന്ന ടൈമ്പീസെടുത്തു സന്തോഷ് സമയം നോക്കി. വിശ്വാസം വരുന്നില്ല.. ..

' ഏയ് അങ്ങിനെയാവോ?'

കണ്ണു തിരുമ്മി അവന്‍ വീണ്ടും സമയം നോക്കി. സമയം 2-10.....പാതിരാത്രി കഴിഞ്ഞ് 2.10........

പുധ്ദ്ധുതുമ്മം.......

വല്ലാത്തൊരു ശബ്ദത്തോടെ സന്തോഷും ചിമ്മിനി വിളക്കും കൂടെ ടൈമ്പീസും പുറകിലെ ചുമരിലേക്കു മറിഞ്ഞു .

" അപ്പോ ഈ നട്ട പാതിരിക്കായിരുന്നോ പത്തുപതിനഞ്ചു കിലോമീറ്റര്‍ ഞാന്‍ ഓടീത് എന്റെ മുത്തപ്പാപ്പാപ്പാപ്പാ‍ാ‍ാ‍ാ......"

Wednesday, November 19, 2008

ഓര്‍മ്മണ്ടഡാ ശ്ശവ്യേ ഈ മൊഗം?

..
ജീവിതത്തില്‍ ഒരു സ്പോര്‍ട്ട്സ്മാനാകുക എന്നത് എന്റെ എക്കാലത്തേയും വലിയ ഒരു സ്വപ്നമേ അല്ലായിരുന്നു. പത്രത്തില്‍ വല്ല സ്പോര്‍ട്സ് മാന്റെ പടം കാണുമ്പോളോ സ്ക്കൂളിലെ ഏതെങ്കിലും കൂട്ടുകാരന് ഓട്ടത്തിന് സമ്മാനം കിട്ടുമ്പോഴോ പിന്നെ ടി.വിയില്‍ ഒളിമ്പിക്സ് കാണുമ്പോഴോ എന്റെ ഉള്ളിന്റെയുള്ളില്‍ ഉറക്കഗുളിച്ച് കഴിച്ച് ഉറങ്ങിക്കിടക്കുന്ന അവന്‍ സ്പോര്‍ട്ട്സ് മാന്‍- പതുക്കെ കോട്ടുവായിട്ട് ഉണരും. കുറേ കഴിയുമ്പോള്‍ വീണ്ടും ഉറങ്ങും. അത്രതന്നെ. പണ്ട് പൈങ്ങോട് എല്‍.പി.സ്ക്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 100 മീറ്റര്‍ ഓട്ടത്തിന് പങ്കെടുത്ത് തോറ്റതും കല്‍പ്പറമ്പ് ഹൈസ്ക്കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 100 മീറ്ററില്‍ 8-മനായി ഓടി അവസാനിപ്പിച്ചതും (ആകെ 8 പേരായിരുന്നു ഓടാന്‍) ഒഴിച്ചുനിര്‍ത്തിയാല്‍, കല്പറമ്പില്‍ അതിരാവിലെ ട്യ്യൂഷന് പോകുമ്പോള്‍ കല്ലേരിപാടത്തുവെച്ച് പട്ടി ഓടിപ്പിച്ചപ്പോള്‍ ഓടിയതും വീടിനു കഷ്ടി 50 വാര അകലെയുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ രാത്രിയില്‍ പോകുമ്പോഴും വരുമ്പോഴും പേടി കാരണം ഓടിയതുമൊഴിച്ചാല്‍ കാര്യമായ മറ്റ് ഓട്ടങ്ങളൊന്നും എന്റെ കായിക ജീവിതത്തിലുണ്ടായിട്ടില്ല.
എന്നാലും മറ്റു സ്പോര്‍ട്ട്സ്മാന്മാര കാണുമ്പോള്‍ എന്നിലെ സ്പോര്‍ട്ട്സ്മാന്‍ ഒരിക്കലെങ്കിലും, ഒരു നിമിഷമെങ്കിലും അവരെപ്പോലെ ഓടണമെന്നും നാലാള്‍ കാണുന്ന സദസ്സില്‍ നിന്ന് സമ്മാനം വാങ്ങണമെന്നും കലശലായി മുട്ടിയിട്ടുണ്ടെങ്കിലും അതിലേക്കുള്ള പരിശ്രമമോ മറ്റോ ഒന്നും നടത്തിയിട്ടില്ല.



ഞാനന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ഏഴാം ക്ലാസ്സ് മുതലേ നാട്ടിലുള്ള കൂട്ടുകാരുമായി ക്ലബ്ബ് , പൂക്കളമത്സരം, കഥ-കവിത- ചിത്രരചന, നാടകാദി പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. അന്നുമതേ മേലനങ്ങാതെയുള്ള പരിപാടിക്ക് നമ്മളെപ്പോഴും ഊര്‍ജ്ജസ്വലനാണ്. അന്നത്തെ ക്ലബ്ബിലെ സഹാംഗവും നാടക സുഹൃത്തുമായിരുന്നു ശ്രീമാന്‍ ബാബു. എന്റെ വീടിന്റെ ഏതാണ്ട് 200 മീറ്റര്‍ അകലെയാണ് അവന്റെ വീട്. അവന് പ്രായം എന്നെക്കാള്‍ താഴെ, വായില്‍ നാക്ക് എന്നേക്കാള്‍ കൂടുതല്‍.

ക്ലബ്ബും, നാടകവും മറ്റു കലാപടിപാടികളുമായി നീങ്ങവേ ഒരു ദിവസം മീശമുളച്ചുതുടങ്ങുന്ന ഏതൊരു പയ്യനും, മീശ ഇന്നും മുളക്കും നാളെ മുളക്കും മറ്റന്നാള്‍ മുളക്കും എന്നു പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങളെപ്പോലെയുള്ളവര്‍ക്കും അക്കാലയളവില്‍ പിടിപെടുന്ന ഒരു സൂക്കേട് -അനുഭവിച്ചാല്‍ മാത്രം തീരുന്ന സൂക്കേട് - ഞങ്ങള്‍ക്കും പിടിപെട്ടു. മറ്റൊന്നുമല്ല. "ഓട്ടം". ശരീരത്തിന്റെ കാരിരുമ്പാര്‍ന്ന ഉറപ്പിന്‍ വെളുപ്പിനേ എഴുന്നേറ്റ് ഓടുക!! മനസ്സും ശരീരവും മാത്രമല്ല, ഇനിയുള്ള അവസരങ്ങളില്‍ സ്ക്കൂളിലെ കായികോത്സവത്തില്‍ പങ്കെടുത്ത് വളരെ ഈസിയായി സമ്മാനവും വാങ്ങാം. അന്നു ഞങ്ങള്‍ക്കു മാത്രമല്ല, ഹൈസ്ക്കൂള്‍ തലം മുതല്‍ വിവാഹപ്രായമെത്തിയവര്‍ക്കു വരെ ഉണ്ടായിരുന്ന ഒരു അസുഖമായിരുന്നു വെളുപ്പിനെ എഴുന്നേറ്റ് ഓടുക എന്നത്. പക്ഷെ, മൂന്ന് ദിവസം കൊണ്ടോ മൂന്നാഴ്ച കൊണ്ടോ പല ഓട്ടപരിപാടികളും അവസാനിക്കുകയാണ് പതിവ്.

ഒരു ദിവസം, ക്ലബ്ബിന്റെ മീറ്റിങ്ങ് കഴിഞ്ഞ് രാത്രി എട്ട്-എട്ടരയ്ക്ക് വീട്ടിലേക്കുള്ള തിരിച്ചു വരവില്‍ ബാബുവാണ് ആ ആശയം പറഞ്ഞത്.

" ടാ നന്ദ്വോ, നമുക്ക് ഓട്യാലോ ടാ?"

" എവ്ട്ക്ക്? കുടുമ്മത്തിക്കാ? നടന്നാ പോരെ?" ഞാന്‍

"അല്ലെടാ ശവീ, നമുക്ക് വെളുപ്പിന് എഴുന്നേറ്റ് ഓട്യാലോ ? "

കൊള്ളാലോ സംഗതി. ഇത്തിരി ബുദ്ധിമുട്ടുള്ള പരിപാടിയാനെങ്കിലും ഒന്നു രണ്ടു മാസം കൊണ്ട് ബെന്‍ ജോണ്‍സനൊ കാള്‍ ലൂയീസോ ആയി മാറുന്നത് എന്റെയുള്ളില്‍ ഇന്റര്‍ കട്ട് ഷോട്ടെന്ന പോലെ വന്നു. എന്റെ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന സ്പോര്‍ട്ട്സ്മാനെ ഞാന്‍ വിളിച്ചുണര്‍ത്തി : ' ടാ..മോനെ..ടാ എനീക്കെട... ടാ കുട്ടാ..'

" ടാ നന്ദ്വോ പൈങ്ങൊട്ടിലേം അമരിപ്പാടത്തേം ചെല പിള്ളാര് ഇപ്പ ഓടാന്‍ തൊടങ്ങീട്ട്ണ്ട് റാ" ബാബു വീണ്ടും.

"എന്നാപ്പിന്നെ നമുക്കെന്തറാ ഓട്യാല് ? നാളെ മൊതല് നമുക്കും ഓടാടാ ബാബോ" എനിക്കും ആവേശം

"പക്ഷെ ഒരു കൊഴപ്പണ്ടടാ നന്ദ്വോ" ബാബു റോഡിലെ സര്‍വ്വേരിക്കല്ലില്‍ കുന്തിച്ചിരുന്നു. " നമ്മള് രണ്ടാളായിട്ട് എങ്ങനെണ്ടാ ഓടാ? നമുക്ക് ഷണ്മുഖേട്ടന്റവിടത്തെ ഷനിലിലെ വിളിക്കാറാ"

"ഷനിലിനാ??!!" ഞാന്‍ തലയില്‍ കൈവച്ചു ( രാത്രി ഇരുട്ടായതുകൊണ്ടും കൈ എന്റേതായതുകൊണ്ടും ബാബുവത് കണ്ടില്ല) പണ്ട് കോണത്തകുന്നില്‍ ട്യ്യൂഷനുപോയപ്പോള്‍ ഷനിലിനെ കിടക്കപ്പായേന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് മുഖം കഴുകിച്ച് ട്യൂഷനു കൊണ്ടുപോയ കാര്യമോര്‍ത്തപ്പൊള്‍...

"അവന്‍ വരോടാ? അവനാ നേരത്ത് എനീക്കോ?" എനിക്ക് സംശയം

"ഞാന്‍ വിളിച്ചാ അവന്‍ വരോടക്കേ" ബാബുവിന് തെല്ലുമില്ല സംശയം

"എന്നാപ്പിന്നെ നാളെത്തന്നെ നമുക്ക് ഓടാറാ" ഞാന്‍

ഇനിവരാനുള്ള ദിവസങ്ങളിലൂടെയുള്ള ഓട്ട പ്രാക്റ്റീസിലൂടെ ഞാനൊരു മികച്ച ഓട്ടക്കാരനാകുന്നതും സ്ക്കൂളിലെ സ്പോര്‍ട്ട്സ് ഡേക്ക് 100,200,400,1000 മീറ്റര്‍ ഇനങ്ങളില്‍ ഒന്നാം സ്ഥാനത്തിനര്‍ഹനാകുന്നതും, ബീനാതോമാസും, അജിതയും, നിഷയും ജോയ്സി പോളുമൊക്കെ എന്നെ ആരാധനയോടെ നോക്കുന്നതും ഞാന്‍ കണ്ടു, വലതു-ഇടതുകയ്യില്‍ സമ്മാനം കിട്ടിയ കപ്പുകള്‍ പിടിച്ച് സ്ക്കൂള്‍ വരാന്തയിലൂടെ അവരെയൊക്കെ നോക്കി ഓരോ പുഞ്ചിരി സമ്മാനിച്ച് നടന്ന് വരവ്വേ...

"ടാ...എനീക്കെടാ..ടാ..ചെക്കാ..എനീക്കിനില്ലേ? ഓടാന്‍ പൂവ്വാന്‍ വെളുപ്പിന് വിളിക്കണന്ന് നീയല്ലേടാ പറഞ്ഞത്...."

ഹോ! നശിപ്പിച്ചു. എന്റെ നോട്ടം, പുഞ്ചിരി ഒക്കെ കാത്തുനിന്നിരുന്ന കല്‍പ്പറമ്പിലേയും അരിപ്പാലത്തേയും ചാമക്കുന്നിലേയും പെണ്‍കിടാങ്ങളൊക്കേയും നിരാശപ്പെടുത്തിക്കൊണ്ട് അമ്മ എന്നെ കുലുക്കി വിളിച്ചു.

ആദ്യം ഞാനാണ് എഴുന്നേല്‍ക്കേണ്ടത്. എന്നിട്ട് ബാബുവിന്റെ വീട്ടില്‍ ചെന്ന് അവനെ വിളിക്കും. പിന്നെ ഞങ്ങളൊരുമിച്ച് ഷനിലിനെ വിളിക്കും. പിന്നെ മൂവരും തൊട്ടപ്പുറത്തെ മെയിന്‍ റോഡിലുള്ള കൃഷ്ണപ്പന്റെ കടയുടെ മുന്നില്‍ നിന്ന് പൈങ്ങോട്ടിലെ കുഞ്ഞിവറീതെട്ടന്റെ റേഷന്‍ കടയുടെ അവിടേക്ക് കൃത്യം ഒരു കിലോമീറ്റര്‍ ഓടും. അവിടെ നിന്ന് തിരിച്ചും. പിന്നേയും നേരം വെളുക്കാന്‍ സമയമുണ്ടെങ്കില്‍ നേരെ പൂവ്വത്തുംകടവ് റോഡിലേക്ക് ഓടി എം.എസ്. മേനോന്‍ സ്റ്റോപ്പില്‍ ചെന്ന് അവിടുന്ന് തിരിക്കും. തിരിച്ച് കൃഷ്ണപ്പന്റെ കടയുടെ മുന്നില്‍ വന്ന് അന്നത്തെ ഓട്ടമവസാനിപ്പിക്കും. അതാണ് 'ഓപ്പറേഷന്‍ ഓട്ടം ഇന്‍ വെളുപ്പിന് '.

കൊച്ചുവെളുപ്പിന് ഞാനെഴുന്നേറ്റ് ഇരുട്ടിലൂടെ നടന്ന് ബാബുവിന്റെ വീട്ടിലെത്തി അവിടെയവന്‍ എഴുന്നേറ്റിട്ടില്ല എന്നല്ല ഒരു വെളിച്ചം പോലുമില്ല. റോഡില്‍ നിന്നും ഞാനവനെ വിളിച്ചു.

"ബാബോ...ടാ ബാബോ.."

"ങും റും ങ്രുദം ങ്ങ് " ഉമ്മറത്തു നിന്നും ഒരു മുരള്‍ച്ച.

"ദൈവമേ അവന്‍ പട്ടിയെ വാങ്ങിച്ചോ? ഇവനിതെപ്പൊ വേടിച്ചു ശ്ശവം..!"

"ബാബൂ..." ഞാന്‍ വീണ്ടും

"ആരാണ്ടാത്?" ഉമ്മറത്തെ ഇരുട്ടില്‍ നിന്നും വീണ്ടും.

'ഈശ്വരാ...അത് പട്ടിയല്ല..അതവന്റപ്പന്‍ തോമാസേട്ടനാ..'

" ഞാനാ ബാബൂനെ...ഓടാന്‍...വിളിക്കാന്‍"

"ടാ ചെക്കാ...ദേ ആരാണ്ട് ഓടാന്‍ വിളിക്കണടാ.. " ഇരുട്ടിലൂടെ തോമാസേട്ടന്‍ ഉറക്കെ പറഞ്ഞു കൂടെ പതിയെ ' ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ വെളുപ്പിന്?' എന്നും പറയുന്നത് കേട്ടു.

തോമാസേട്ടന്റെ ആത്മഗതം കേട്ടതും ഞാന്‍ ഒരു ശങ്കയിലായി. മറ്റൊന്നുമല്ല രാത്രി എട്ടരമണിക്ക് ആരംഭിക്കുന്ന തോമാസേട്ടന്റെ ‘കഥാപ്രസംഗം’ രാത്രി 11 മണിയാകും കഴിയുമ്പോള്‍. ഭാര്യക്കുമാത്രമുള്ള എക്സ്ക്ലൂസീവ് കഥാ പ്രസംഗമാണെങ്കിലും നാട്ടുകാര്‍ക്കും ഫ്രീയായി കേള്‍ക്കാമായിരുന്നു. കൊടുങ്ങല്ലൂര്‍ ഭരണിയെപ്പോലും വെല്ലുന്ന ഇമ്പമാര്‍ന്ന പാട്ടുകള്‍ മുറുകിമുറുകി ഉച്ഛസ്ഥായിയിലെത്തുമ്പോഴേക്കും ഭാര്യ പായയും തലയിണയും ഉമ്മറത്തേക്ക് എറിഞ്ഞ് വാതിലടച്ചിട്ടുണ്ടാകും. അതുകൊണ്ട് തന്നെ കഥയുടെ ക്ലൈമാക്സിലേക്ക് കരുതിവെച്ചിരുന്ന 916 ഹാള്‍മാര്‍ക്ക്ഡ് തെറികള്‍ കിടക്കപ്പായിലേക്ക് വീണുകൊണ്ടും പിന്നെ കിടന്നുകൊണ്ടുമായിരികും തോമാസേട്ടന്‍ പറയുക. അപ്പോഴും കിക്ക് ഇറങ്ങിയിട്ടുണ്ടാവില്ല.

ഇനിയിപ്പോ അതിന്റെ ലഹരിയിലെങ്ങാനും കഥയുടെ ബാക്കി എന്നോടെങ്ങാനും പറയുമോ ഭഗവാനേ എന്നു ചിന്തിച്ചപ്പോഴേക്കും അകത്ത് ചിമ്മിനി വെളിച്ചം തെളിഞ്ഞു. കണ്ണും തിരുമ്മി തലയും ചൊറിഞ്ഞ്കൊണ്ട് ബാബു പുറത്തേക്ക് വന്നു.

"ഷനിലിനെ വിളിച്ചോടാ?" കോട്ടുവായിട്ട് ബാബു എന്നോട്.

"പോടക്ക്യേ...ഞാന്‍ വിളിക്കില്ലാന്ന് പറഞ്ഞാല്ലേ, ഞാന്‍ വേണെല്‍ കൂടെ വരാം”

ഞങ്ങള്‍ രണ്ടു പേരും പോയി, ബാബു ഷനിലിനെ വിളിച്ചു കൊണ്ടു വന്നു, മൂവരും കൂടി കൃഷ്ണപ്പന്റെ കടയുടെ മുന്നില്‍ വന്നു. ആദ്യം പൈങ്ങോട്ടിലേക്കോടാം എന്ന കൂട്ടായ തീരുമാനത്തോടെ ഞങ്ങള്‍ കൂര്‍ത്ത മെറ്റല്‍ ഇളകികിടന്നിരുന്ന വഴിയിലൂടെ ഓടാന്‍ തുടങ്ങി.

ഏതാണ്ട് ഒരു പത്തിരുപതുമീറ്റര്‍ ഓടിക്കാണും...’ഒരു രക്ഷയുമില്ല... നിലത്ത് കാല്‍ കുത്താന്‍ നിവൃത്തിയില്ല..’

“പണ്ടാറടങ്ങാന്‍...” കൊച്ചു വെളുപ്പിനെ ഞാന്‍ കൊച്ചു വായില്‍ പറഞ്ഞു. കാലിനേറുകൊണ്ട പട്ടിയെപ്പോലെ ഞാന്‍ ഒരുകണക്കിന്‍ ഓടിത്തുടങ്ങി. ഏതാണ്ട് അരകിലോമീറ്റര്‍ ഓടിയപ്പോഴേക്കും എനിക്കു മനസ്സിലായി. ‘ ഇന്നെന്റെ അടപ്പൂരും.. ഒറപ്പ്..’ വെളുപ്പിന്‍ എഴുന്നേറ്റ് ഓടി കാള്‍ ലൂയീസാവാനുള്ള എന്റെ തീരുമാനത്തെ ഞാന്‍ തന്നെ മനസ്സ ശപിക്കുകയല്ലാതെ വേറൊരു നിവൃത്തിയുമുണ്ടായിരുന്നില്ല. എനിക്കു മുന്നേ ഓടിയ ശ്ശവികളോട് ‘ ടാ നിക്കടാ.. പതുക്കെ ഓടറാ..” എന്നൊക്കെ പറയണമെന്നുണ്ട്. പക്ഷെ ഇന്നത്തെപ്പോലെ അന്നുമുള്ള ദുരഭിമാനം അതിന്‍ സമ്മതിച്ചില്ല. കൂര്‍ത്ത മെറ്റലില്‍ ചവിട്ടി പാരഗണ്‍ വള്ളി ചെരുപ്പിന്റെ വള്ളി ഊരിപോയി. വാങ്ങിച്ചിട്ട് വെറും ഒരു വര്‍ഷമായതോണ്ടും അടുത്ത് സ്ക്കൂള്‍ തുറക്കലിനുമാത്രമേ വേറൊരണ്ണം കിട്ടുകയുള്ളൂ എന്നറിയാമായതോണ്ടും ഊരിയ വള്ളി തിരിച്ചിട്ട് വീണ്ടും ഓടുകയും വീഴാന്‍ പോകുമ്പോള്‍ വായുവില്‍ ബാലന്‍സ് ചെയ്തും ഒരു കണക്കിന്‍ ഞാന്‍ അവന്മാരുടെ ഒപ്പമെത്തി. നോക്കുമ്പോള്‍ സ്വതവേ തുറിച്ച കണ്ണുകളുള്ള ബാബുവിന്റെ കണ്ണ് പുറത്തേക്ക് തള്ളി ഇപ്പോ താഴെ വീഴും എന്ന മട്ടിലാണ്. ഓട്ടത്തെക്കുറിച്ച് എന്തെങ്കിലും ചോദിക്കാമെന്നു കരുതിയപ്പോള്‍ എന്തിനാ ശവത്തില്‍ കുത്തുന്നത് എന്നോര്‍ത്ത് അവനോട് ഞനൊന്നും ചോദിക്കാതെ ഓട്ടം തുടര്‍ന്നു.

അങ്ങിനെ ഒരു കണക്കിന്‍ ഓടിയും ഇടക്ക് ഞൊണ്ടിയും പലപ്പോഴും താഴെ വീഴാതെയും കൃത്യം ഒരു കിലോമീറ്റര്‍ പൈങ്ങോട് കുഞ്ഞുവറീതേട്ടന്റെ റേഷന്‍ പീടികക്കടുത്തുള്ള മൈല്‍ക്കുറ്റിയുടെ അടുത്തെത്തി. ’പനച്ചിക്കല്‍ ചിറ 2 കി.മീ.’ എന്ന മൈല്‍ കുറ്റി കണ്ടതും കോണ്‍ വെന്റ് സ്ക്കൂളില്‍ നിന്നും ഗവ്. മിക്സഡ് കോളേജില്‍ എത്തപ്പെട്ടവനെപ്പോലെ മനസ്സിലൊരു കുളിരു പടരുകയും ആക്രാന്തത്തോടെ രണ്ടടിയോടെ ആ മൈല്‍ക്കുറ്റിക്കുമെല്‍ പതിച്ചതും പെട്ടന്നായിരുന്നു.

‘മതീഡെക്കെ….ഒരു..കിലോമീറ്ററായി” എന്നുമ്പറഞ്ഞ് ഞാന്‍ മൈല്‍കുറ്റിയിലിരുന്ന് കിതച്ചു. ബാബുവും ഷനിലും എന്റെ കിതപ്പിന്‍ കോറസ്സായി. മൊത്തം കോറസ്സിന്റെ ഒരു സിംഫണി. സാക്ഷാല്‍ ബീഥോവനു പോലും ക്രിയേറ്റ് ചെയ്യാന്‍ പറ്റാത്ത കിതപ്പിന്റെ ഒരു പെര്‍ഫെക്റ്റ് സിംഫണി. ഒരേ ഈണം. ആരോഹണവും അവരോഹണവും കറക്റ്റ്. സംഗതികളെല്ലാം കിറുകൃത്യം. ഒട്ടും തന്നെ ഫ്ലാറ്റല്ലാത്ത റൊമ്പ റൊമ്പ ഫന്റാസ്റ്റിക് ഏന്റ് ബംബ്ലാസ്റ്റിക്ക് ഏന്റ് ഇലാസ്റ്റിക് കിതപ്പ്.

“കൊറേനേരം ഇരുന്നിട്ട് തിരിച്ചോടാഡാ..” എന്റെ അപേക്ഷ യാതൊരു തടസ്സവുമില്ലാതെ അംഗീകരിക്കപ്പെട്ടു. മൈല്‍ക്കുറ്റിയിലും റോഡിന്റെ വശങ്ങളിലും ഇരുന്നും പാതികിടന്നും ഞങ്ങള്‍ കിതപ്പാറ്റാന്‍ തുടങ്ങി. അന്നേരം ആ വഴി പോയ ഒരു പട്ടി ‘ഇവറ്റകളേത് പട്ടികളണ്ടാ’ എന്ന മട്ടില്‍, കുടുമ്മത്ത് കാശും പോരാത്തതിന് തൊലിവെളുപ്പുമുള്ള പെമ്പിള്ളാരുടെ ഒരു ജാതി നോട്ടം പോലെ പരമ പുച്ഛത്തോടെ ഞങ്ങളെ നോക്കി കടന്നു പോയി.

അഞ്ച് മിനുട്ടിന്‍ ശേഷം ഞങ്ങള്‍ തിരിഞ്ഞോടാന്‍ തുടങ്ങി. തുടങ്ങിയപ്പോള്‍ നടത്തിയത് ഓട്ടമായിരുന്നെങ്കില്‍ തിരിച്ചുള്ളത് ‘ഞൊണ്ടോട്ട’മായിരുന്നു. അതായത് പലപ്പോഴും ഞൊണ്ടി ഞൊണ്ടിയും ഇടക്കിത്തിരി ഓട്ടവും. ഓട്ടത്തിടയില്‍ ഞാന്‍ എന്നേയും പിന്നെ ബാബുവിനേയും പ്രാകുകയായിരുന്നു. അതല്ലതെ ആ നേരത്ത് ഞാനെന്തു ചെയ്യാന്‍?! അങ്ങിനെ ഞൊണ്ടോട്ടം ഞൊണ്ടി ഞൊണ്ടി വീണ്ടും കൃഷ്ണപ്പന്റെ പീടികക്കു മുന്നില്‍ തിരിച്ചെത്തി. കടയുടെ മുന്നിലെ കടത്തിണ്ണയിലേക്ക് ആദ്യം മറിഞ്ഞു വീണത് മറ്റാരുമായിരുന്നില്ല, ഈ ഞാനെന്ന ബെന്‍ ജോണ്‍സണായിരുന്നു!!

“ അങ്ങനെ കെടക്കാണ്ട് ഇത്തിരി നീങ്ങടാ… ഞങ്ങള്‍ക്കും കെടക്കണം” ബാബുവിന്റെ അലര്‍ച്ച.
ഒരാള്‍ക്കു നീണ്ടു നിവര്‍ന്നു കിടക്കാന്‍ പാകമില്ലാത്ത ആ നാലടി നീളമുള്ള തിണ്ണയില്‍ വരും കാലത്തിന്റെ മൂന്ന് ഓട്ടരാജാക്കന്മാര്‍ നാക്ക് പുറത്തേക്കിട്ട് കണ്ണും തള്ളി കിതപ്പാറ്റാന്‍ കുറേ നേരം കിടന്നു.

‘ഓപ്പറേഷന്‍ ഓട്ടം ഇന്‍ വെളുപ്പിന്‍’ ആദ്യ ദിവസം അങ്ങിനെ കഴിഞ്ഞെങ്കിലും രണ്ടാമത്തേയും മൂന്നാമത്തേയും ദിവസം വലിയ കുഴപ്പമില്ലാതെ ഓടാന്‍ കഴിഞ്ഞു. ഞങ്ങളുടെ ആത്മവിശ്വാസം പതിയെപതിയെ ഒന്നരയില്‍ നിന്ന് ക്വാര്‍ട്ടറിലേക്കും പിന്നെ പൈന്റിലേക്കും അവിടെനിന്ന് ഫുള്ളിലേക്കും കയറികയറി വന്നു.

അതെ, അന്ന് ‘ഓപ്പറേഷന്‍ ഓട്ട’ത്തിന്റെ നാലാം ദിവസം.

പതിവുപോലെ ഞാന്‍ കൊച്ചുവെളുപ്പിന്‍ എഴുന്നേറ്റ് ബാബുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു, കൂരാകൂരിരുട്ടിലും ചീവീടിന്റെ മെലഡി. ബാബുവിന്റെ വീട്ടുപടിക്കലെത്തി ഞാന്‍ പതിവു പോലെ വിളിച്ചു.
“ബാബോ…..ഡാ..ബാബോ..”

പതിവുപോലെ ഒരു മുരള്‍ച്ച ഇരുട്ടില്‍ നിന്നും.

ഞാനത് മൈന്‍ഡ് ചെയ്യാതെ വീണ്ടും വിളിച്ചു :

“ബാബോ…ഡാ എണീക്കെഡാ..”

“ആഴാണ്ടാ ത്??..” ഇരുട്ടില്‍ നിന്ന് കുഴഞ്ഞുമറിഞ്ഞ ഒരു ചോദ്യം.

“ഞാനാ…ബാബൂനെ ഓടാന്‍ വിളിക്കാന്‍….”

“നിനക്കൊന്നും കുഴുമ്മത്ത് വേഴെ പണിയില്ലേഡാ ക്ടാവേ…?” തോമാസേട്ടന്റ് ശബ്ദം കുഴഞ്ഞിട്ടുണ്ടെങ്കിലും പതിവില്ലാത്ത മൂര്‍ച്ച. ഞാനുറപ്പിച്ചു. ഇന്നലത്തെ വഴക്ക് ‘എന്‍ഡ് ഓഫ് ദി പാര്‍ട്ട്’ ആവുമ്പോഴേക്കും തോമാസേട്ടന്‍ വീണു പോയിട്ടുണ്ടാകും, അതാണ് സംഗതി. എന്നാലും എനിക്ക് ബാബുവിനെ വിളിക്കാതിരിക്കാന്‍ പറ്റില്ലല്ലോ!

“ അല്ല തോമാസേട്ടാ പിന്നെ….. ഞങ്ങള്‍… എല്ലാ ദിവസവും… ഇങ്ങിനെ……..”

“ഫാ!!!! 7*(&&#%^%$^#$ വെളുപ്പിനേ മനുഷ്യന്റെ ഒറക്കം കളയാനായിട്ട് ഓരോരുത്തര്‍…. പോയി കെടന്നൊറങ്ങടാ…”&^%&^%^“

ഞാനൊന്നു നിശ്ശബ്ദനായി. നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ചീവീടുകളുടെ ശബ്ദം മാത്രം. അവറ്റകളക്കറിയില്ലല്ലൊ തോമാസേട്ടനെ.

കുറച്ചു നേരം കഴിഞ്ഞ് ഞാന്‍ വീണ്ടും പതിയെ വിളിച്ചു.

“ബാബോ…ഡാ… ബാബോ..”

“ഫാ….. പോയില്ലേഡാ കുരിപ്പേ… നീയൊക്കെ..@@^%^@&%^*(&(*&)( നിന്നെയൊന്നും അങ്ങിനെയല്ല പറയേണ്ടത്..നീയൊക്കെ…*&*(^%&^%%#%...”

ഒരു പുളിച്ച രസം എന്റെ നാവിലുണരുകയും കാതടപ്പിക്കുന്ന ഡ്രം ബീറ്റ് ചെവിയില്‍ മൂളുകയും ചെയ്തപ്പോള്‍ എനിക്ക് കാര്യം വളരെ വ്യക്തമായി. ഇന്നലെ തോമാസേട്ടനും ഭാര്യയും തമ്മിലുള്ള വഴക്ക് ക്ലൈമാക്സ്സിലെത്തുമ്പോഴേക്കും, ആവനാഴിയില്‍ ഒരുക്കിവെച്ച തെറിയുടെ ബ്രഹ്മാസ്ത്രങ്ങള്‍ പുറത്തെടുക്കുമ്പോഴേക്കും പെണ്ണുമ്പിള്ള പായ പുറത്തേക്കിട്ട് വാതിലടച്ചുകാണും. അന്നേരം പറയാന്‍ പറ്റാതെ ബാക്കിയായ തെറികളാണ് കൊച്ചു വെളുപ്പിന്‍ അതും വെറും വയറ്റില്‍ നില്‍ക്കുന്ന എനിക്കിട്ട് തട്ടുന്നത്.

സമാനതകളില്ലാത്ത ആ തെറിഘോഷം കേട്ടതും ഞാന്‍ പിന്തിരിഞ്ഞ് വീട്ടിലേക്കുള്ള വഴിയില്‍ വലതുകാല്‍ ഉയര്‍ത്തി വെച്ച്, പിന്നത്തെ ഇടം കാല്‍ കുത്തുമ്പോള്‍ ഞാനെന്റെ വീടിന്റെ പടിഞ്ഞാമ്പുറത്ത്.

ഒരക്ഷരം പോലും മിണ്ടാതെ എന്റെ മുറിയുടെ വാതില്‍ തുറന്ന് പുതച്ചു മൂടി കിടക്കാനൊരുങ്ങുമ്പോള്‍..
“എന്തേടാ.. ഇന്ന് ഓടമ്പോയില്ലേ? ഇത്രവേഗം ഓടികഴിഞ്ഞാ..?” അമ്മ

“ഊം ഓടി… പെട്ടെന്ന് തീര്‍ത്തു” എന്ന് ഹതാശനായി പറഞ്ഞ് പുതപ്പുകൊണ്ട് പൂണ്ടടക്കം മൂടി കിടക്കുമ്പോഴും തോമാസേട്ടന്റെ തെറി എന്റെ തലക്കു ചുറ്റും പ്രകമ്പനം കൊണ്ടിരുന്നു.

“ഓപ്പറേഷന്‍ ഓട്ടം ഇന്‍ വെളുപ്പിന്‍’ അന്നത്തോടെ തീര്‍ന്നു.

********************************

കാലചക്രം കാളവണ്ടി ചക്രം പോലെ തിരിഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം പല നഗരങ്ങലലഞ്ഞ് ഞാന്‍ ബാംഗ്ലൂരിലെത്തി. നാട്ടില്‍ പല പണികള്‍ ചെയ്ത് ഒടുവില്‍ ബാബു ഗള്‍ഫിലും.
ഒരവധിയില്‍ നാട്ടില്‍ പോയപ്പോള്‍ പഴയ കൃഷണപ്പന്റെ പീടികക്കുമുന്നില്‍ യാദൃശ്ചികമായി ബാബുവിനെ കണ്ടു. അവന്‍ ഗള്‍ഫില്‍ നിന്നും ലീവിനെത്തിയിരിക്കുന്നു. എന്നെ കണ്ടതും കണ്ണ് വിടര്‍ത്തി അവനെന്റരികില്‍ വന്നു.

“ഓര്‍മ്മണ്ടഡാ ശ്ശവ്യേ ഈ മൊഗം?”

ഞാന്‍ ചിരിച്ചു. ‘പിന്നെഡാ ഓര്‍മ്മല്യേഡാ ബാബൊ?”

“ഉവ്വഡാ ഓര്‍മ്മ കാണില്ല..ബാംഗ്ലൂരില്‍ കൊറേ മൊഗങ്ങള്‍ കാണണതല്ലേ… മ്മളൊന്നും ഓര്‍മ്മണ്ടാവില്യ”

ഞാന്‍ വലിയ വായില്‍ ചിരിച്ചു. സൌഹൃദം തേച്ചു മിനുക്കി സംസാരിച്ചു കഴിഞ്ഞ് പോകാന്‍ നേരം അവന്‍ ചോദിച്ചു :

“ഡാ നന്ദ്വോ… നമുക്ക് പഴേ പോലെ വെളുപ്പിന് എഴുന്നേറ്റ് ഓട്യാല്ലോഡാ..”

“യ്യോ വേണ്ടഡാ.. അന്ന് നിന്റപ്പന്‍ തോമാസേട്ടന്റെ വായീന്ന് കേട്ട തെറിയുടെ പുളി....ദാ…..ദിപ്പളും എന്റെ നാക്കിന്തുമ്പത്തുണ്ട്”

“ഹ ഹ!! ശ്ശവീ, ചുളുവിന് എന്റെ അപ്പനെ വിളിച്ചൂല്ലെഡാ..”

“ഹ ഹ..ഹ”


കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്‍! കണ്ടുമുട്ടലുകളുടെ കാറ്റ് വീശുമ്പോള്‍ അവിടെ സ്നേഹത്തിന്റെ സൌരഭ്യം പരക്കുന്നു!
.

Friday, October 31, 2008

തീപ്പെട്ടിക്കൂടുകള്‍ (അവസാന ഭാഗം)

.
ചില ദിവസങ്ങളില്‍ രാവിലെ വല്ല്യച്ചന്‍ ചായ പീടികേല് പോയിട്ടുവരുമ്പോള്‍ പാത്രത്തില്‍ അരഗ്ലാസ്സ് ചായയുണ്ടാവും ചായ പീടികയില്‍ (ഹോട്ടല്‍) നിന്നു കൊണ്ടുവരുന്നത് കാരണം ഞങ്ങളതിനെ 'പീട്യേ ചായ' എന്നാണ് പറയുക. ചില ദിവസം ചായക്കൊപ്പം ഒരു കഷണം പൂട്ട് (പുട്ട്/പിട്ട്) ഉണ്ടാകും. അതൊക്കെ എനിക്കുള്ളതായിരിക്കും. പീട്യേ ചായയും പൂട്ടും കഴിച്ചാല്‍ എനിക്കു തന്നെ തോന്നും ഞാനിവിടത്തെ വിരുന്നുകാരനാണെന്ന്. ചില വൈകുന്നേരങ്ങളില്‍ ചേട്ടന്മാര്‍ പണി കഴിഞ്ഞ് വരുമ്പോള്‍ കപ്പലണ്ടിയോ മുറുക്കോ കൊണ്ടുവരും. അതൊക്കെയായിരുന്നു അന്ന് വിരുന്നുകാരനുള്ള പലഹാരങ്ങള്‍.

പതിവുപോലൊരു ദിവസം ഉച്ചയൂണിനു ശേഷം ഞാന്‍ പതിയെ നടക്കാനിറങ്ങി. വല്യമ്മയുടെ വീട്ടില്‍ വന്ന് കുറെ ദിവസമായതുകൊണ്ടാവും പരിസരത്തൊക്കെ ഒറ്റക്ക് പോകാന്‍ തുടങ്ങി. വല്യമ്മയുടെ രണ്ട് വീടിനപ്പുറം, പണിതീരാറായ (എന്നാല്‍ താമസമുള്ള) ഒരു വീടിനു പുറകിലെ ചെറിയൊരു ഓലപ്പുര അപ്പോഴാണ് ഞാന്‍ കാണുന്നത്. അതിനു മുന്‍പു ഞാനാ വീട് കണ്ടിട്ടുണ്ടായിരുന്നില്ല. ഞാന്‍ പതിയെ ആ വീടിനടുത്തെക്ക് നടന്നു. ഓലമേഞ്ഞ മേല്‍ക്കൂര, മണ്ണുകൊണ്ടു പണിത ചുമര്‍. തറ ചാണകം മെഴുകിയിരിക്കുന്നു. ഞാനെത്തിയത് വീടിന്റെ പുറകുവശത്താണ്. അതിനു മുന്‍പോ ശേഷമോ ഞാനാ വീടിന്റെ മുന്‍ വശം കണ്ടിട്ടില്ല. ആ വീടിന്റെ ഇറയത്ത് പ്രായം ചെന്ന ഒരു ചേച്ചി ഇരുന്ന് എന്തോ ചെയ്യുകയാണ്. ചേച്ചിക്കു മുന്‍പില്‍ വയലറ്റു നിറത്തില്‍ ചെറിയ ചതുരപ്പെട്ടികളുടെ ഒരു കൂമ്പാരം. എനികത്ഭുതവും കൌതുകവും തോന്നി. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു ഇറയത്തിരുന്നു.

"എന്തുറ്റാ ണ്ടാക്കണത്?

"ഇതാ..ഇത് തീപ്പെട്ടി" ആ ചേച്ചി ചെയ്യുന്ന ജോലിയില്‍ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

എനിക്ക് അത്ഭുതം കൊണ്ട് പൊറുതിമുട്ടി. ജീവിതത്തില്‍ ആദ്യമായാണ് ഒരു തീപ്പെട്ടി ഉണ്ടാക്കുന്നത് കാണുന്നത്. ആ പ്രായത്തില്‍ തീപ്പെട്ടി ഒരു അത്ഭുത വസ്തുവായിരുന്നു. ജീവിതത്തില്‍ എപ്പോഴും ഉപയോഗിക്കുന്ന ഒരു തീപ്പെട്ടിയുടെ നിര്‍മ്മാണം ഞാനാദ്യം കാണുകയായിരുന്നു. അതുവരെ അത് ലോകത്തിലെവിടെയോ ഒരു കമ്പനിയില്‍ ഉണ്ടാ‍ക്കുന്ന ഒരു വസ്തുവായിരുന്നു. അന്ന് പൊതുവേ രണ്ടോ മൂന്നോ തരത്തിലുള്ള തീപ്പെട്ടിയേ ഞാന്‍ കണ്ടിട്ടുള്ളൂ. ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന 'ബേബി മോള്‍' കൂടാതെ അമ്പും വില്ലും പടമുള്ള "ആരോ' അങ്ങിനെയെന്തെക്കെയോ? പക്ഷെ ഓര്‍മ്മയിലുള്‍ലത് 'ബേബി മോള്‍' തീപ്പെട്ടി. അക്കാലത്ത് അതായിരുന്നു എല്ലാവരും ഉപയോഗിച്ചിരുന്നത്.

"ഇതേത് തീപ്പെട്ട്യാ?"

അപ്പോളവരെനിക്ക് സമീപത്തിരുന്നിരുന്ന അവരുടെ വീട്ടില്‍ ഉപയോഗിക്കുന്ന ഒരു തീപ്പെട്ടിയെടുത്തു തന്നു. ഞാനത് നോക്കിയപ്പോള്‍ എനിക്കത്ഭുതം വീണ്ടും. അത് 'ബേബി മോള്‍' തീപ്പെട്ടിയായിരുന്നു. വെളുത്ത ഒരു കൊച്ചുപെണ്‍കുട്ടി മേലുടുപ്പില്ലാതെ നില്‍ക്കുന്ന ഒരു പടമായിരുന്നു അതിന്. മുടി മെടഞ്ഞ് മുന്നിലേക്കിട്ട് അതില്‍ പൂവ് ചൂടിയിട്ടുണ്ടായിരുന്നു. നല്ല ഓമനത്തമുള്ള മുഖമായിരുന്നു ആ കൊച്ചുപെണ്‍കുട്ടിക്ക്.

"ആയ്.. നല്ല രസംണ്ട് ല്ലേ ഈ ക്ടാവിനെ കാണാന്‍?"

"ഇണ്ടാ? എന്നാ നീ കല്യാണം കഴിച്ചോടാ..ഹ ഹ"

അവര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. അതുകേട്ടതും അലക്കു കല്ലിന്റെയവിടെ തുണിയലക്കി നിന്നിരുന്ന ചേച്ചിയും കൂടി ചിരിച്ചു. ഞാനാകെ നാണം കൊണ്ട് ചുളിഞ്ഞു. പെട്ടെന്നുള്ള അവരുടെ മറുപടി ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത് കേട്ടതും ഇനിയെന്തു ചോദിക്കണം എന്നു എനിക്കറിയാതെയായി. തീപ്പെട്ടി ഉണ്ടാക്കുന്നത് കാണണം എന്നുണ്ട്. പക്ഷെ അവരുടെ കളിയാക്കലില്‍ ഞാന്‍ ചൂളിപോയതുകാരണം എനിക്കവിടെ ഇരിക്കാന്‍ പറ്റാതെയായി. ഞാന്‍ വേഗം വല്യമ്മയുടെ വീട്ടിലേക്ക് ഓടിപോയി.

പിന്നീട് രണ്ടു ദിവസം ഞാനങ്ങോട്ട് പോയില്ലെങ്കിലും തീപ്പെട്ടി ഉണ്ടാക്കുന്ന സൂത്രം എനിക്ക് നേരില്‍ കാണണം എന്ന മോഹം കലശലായി വന്നു. അതുകൊണ്ട് തന്നെ കുറച്ചു ദിവസത്തിനു ശേഷം ഞാന്‍ വീണ്ടും പോയി.

"എവ്ട്യായിരുന്നെടാ കണ്ണാ രണ്ടൂസം? നീ ചായെള്ളം കുടിച്ചാ?"

ഞാന്‍ തലയാട്ടി തീപ്പെട്ടി ഉണ്ടാക്കുന്നത് നോക്കിയിരുന്നു. തീപ്പെട്ടിക്കുള്ളിലെ കോലുകള്‍ സൂക്ഷിച്ചുവെയ്ക്കുന്ന പെട്ടിയായിരുന്നു അവര്‍ ഉണ്ടാക്കിയിരുന്നത്. മുന്നില്‍ പലകയില്‍ ഉറപ്പിച്ചു വെച്ചിരുന്ന ഒരു ചതുര കഷണത്തില്‍ (ഡൈ) അവര്‍ ആദ്യം നീളമുള്ള ഒരു നേര്‍ത്ത മരകഷണം നാലുമൂലകളിലും മടക്കി ചേര്‍ത്തു വെയ്ക്കും അതിനു മീതെ അരികില്‍ ചതുരത്തില്‍ വെട്ടിയിട്ടിരിക്കുന്ന നേര്‍ത്ത ഒരു മര‍കഷണം വെയ്ക്കും അതിനും മീതെ വയലറ്റ് നിറത്തിലുള്ള, ചതുരകഷണങ്ങളായി വെട്ടിയിട്ടിരിക്കുന്ന കടലാസ്സുകഷണം അടുത്തിരിക്കുന്ന പശപ്പാത്രത്തില്‍ നിന്ന് ഇത്തിരിയെടുത്ത് തേച്ച് മരപ്പലകയില്‍ വച്ച നേര്‍ത്ത കനമുള്ള മരക്കഷണത്തിന്റെ മുകളില്‍ വയ്ക്കും എന്നിട്ട് നാലു വശത്തേക്കി മടക്കി ഒട്ടിക്കും. അതു ഊരിയെടുത്താല്‍ തീപ്പെട്ടിയുടെ അകത്തെ കൂടായി, എന്നിട്ട് നീണ്ടു നില്‍ക്കുന്ന കടലാസ്സു കഷണത്തിന്റെ ഭാക്കി അകത്തേക്ക് മടക്കി വെച്ച് ഒട്ടിക്കും.

വളരെ വേഗതയിലാണവര്‍ ചെയ്തുകൊണ്ടിരുന്നത്. ഒരു മെഷീന്‍ ചെയ്യുന്ന പോലെ. 'തീപ്പെട്ടി ഉണ്ടാക്കുന്നത് ഒന്നു കാണിച്ചു തരോ' എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അവരെനിക്ക് വളരെ പതുക്കെ അതുണ്ടാകുന്ന വിധം കാണിച്ചുതന്നു. എനിക്കന്നു വലിയ സന്തോഷമായിരുന്നു. ലോകത്തിലെ വലിയൊരു സംഗതിയുടെ നിര്‍മ്മാണ രഹസ്യം ഞാന്‍ അറിഞ്ഞിരിക്കുന്നു!! കണ്ടിരിക്കുന്നു !!!

പിന്നീടുള്ള ദിവസങ്ങള്‍ ഞാനവിടത്തെ സന്ദര്‍ശകനാ‍യി. രാവിലെ ചായ കുടിച്ചു കഴിഞ്ഞാല്‍ ഞാനവിടെ ചെന്നിരിക്കും. തീപ്പെട്ടി ഉണ്ടാക്കുന്നത് നോക്കിയിരിക്കും. എന്താണന്നെറിയില്ല അതുണ്ടാക്കുന്ന ചേച്ചിയെ എന്നും മുഷിഞ്ഞ വസ്ത്രത്തിലേ കണ്ടിരുന്നുള്ളു. മിക്കപ്പോഴും ഒരേ സാരി തന്നെയായിരിക്കും. ആ ചേച്ചിയെ വീടിന്റെ ഇറയത്ത് തീപ്പെട്ടിക്കൂടുകള്‍ ഉണ്ടാക്കുന്നതല്ലാതെ മറ്റൊരു രീതിയിലും ഞാന്‍ കണ്ടിരുന്നില്ല.തീപ്പെട്ടിഒക്കൂടുണ്ടാക്കുന്നത് എപ്പോ തുടങ്ങുന്നുവെന്നൊ അവസാനിക്കുന്നുവെന്നോ അറിയില്ലായിരുന്നു.

ചില നേരങ്ങളില്‍ എനിക്കും ചായ തരും. കട്ടന്‍ ചായ. ആദ്യമൊക്കെ ഞാന്‍ വേണ്ടാ വേണ്ടാ എന്നു പറഞ്ഞെങ്കിലും പിന്നീട് അതു കുടിക്കാന്‍ എനികു മടി തോന്നിയില്ല. പതുക്കെപതുക്കെ തീപ്പെട്ടിക്കൂടുണ്ടാക്കുന്ന വിദ്യ ഞാനും വശമാക്കാന്‍ തുടങ്ങി. ഒരു ദിവസം ഞാന്‍ ചോദിച്ചു :

"ഒരണ്ണം ഞാനും ണ്ടാക്കട്ടെ."

എന്നോടുള്ള വാത്സ്യല്യം കാരണമാകാം അവര്‍ സമ്മതിച്ചു. ഒരുപാട് സമയമെടുത്ത് ഞാനും ഉണ്ടാക്കി ഒരെണ്ണം. അതു ഉണ്ടാക്കികഴിഞ്ഞപ്പോളുണ്ടായ വികാരം പറഞ്ഞറിയിക്കാനാവില്ല. ലോകം കീഴടക്കിയ ആവേശം.... ലോകത്തിലെ എല്ലാവരും ഉപയോഗിക്കുന്ന തീപ്പെട്ടിയുടെ കൂട് ഞാന്‍ ഒറ്റക്ക് ഉണ്ടാക്കിയിരിക്കുന്നു. !!.. എന്റെ സമപ്രായക്കാര്‍ക്ക് പലര്‍ക്കും കിട്ടാത്ത ഭാഗ്യം!! അന്ന് രാത്രി ഞാനൊരുപാട് നേരം ഉറങ്ങിയില്ല..

പിന്നീട് പല ദിവസങ്ങളില്‍ ഞാന്‍ തീപ്പെട്ടിയുടെ അകം കൂട് ഉണ്ടാക്കികൊണ്ടിരുന്നു. അതുണ്ടാക്കാന്‍ ചേച്ചി എനിക്കു മറ്റൊരു പലക (ഡൈ) തന്നു. ഞാനുണ്ടാക്കുന്ന തീപ്പെട്ടിക്കൂടുകളില്‍ ഞാന്‍ ചിലപ്പോള്‍ മനപ്പൂര്‍വ്വം എന്തെങ്കിലും വ്യത്യസ്ഥത ഉണ്ടാക്കാന്‍ ശ്രമിക്കും. കടലാസ്സിന്റെ മൂല ചെരിച്ചൊട്ടിച്ചോ ഒരു ഭാഗം കുറച്ച് കീറിമാറ്റിയോ മറ്റോ. മറ്റൊന്നിനുമല്ല, പിന്നീട് ആ തീപ്പെട്ടി യാദൃശ്ചികമായെങ്ങാനും എന്റെയോ കൂട്ടുകാരുടേയോ കയ്യില്‍ വന്നാലോ?! അപ്പോളെനിക് അഭിമാനത്തോടെ പറയാലോ 'അത് ഞാനുണ്ടാക്ക്യ തീപ്പെട്ട്യാ' എന്ന്.

തീപ്പെട്ടിക്കൂട് ഉണ്ടാക്കാനുള്ള സാധനങ്ങളും മറ്റും അടുത്തുള്ള ഒരു തീപ്പെട്ടി കമ്പനി കൊടുക്കുന്നതാണത്രെ. ഇത്ര കൂട് ഉണ്ടാക്കികൊടുത്താല്‍ ഇത്ര കാശ്. അതാണ് കണക്ക്. ഇതുപോലെ പലവീടുകളിലും അവര്‍ കൊടുക്കുമത്രെ. പക്ഷെ, ഒരുപാട് ദിവസം അതുണ്ടാക്കിയിട്ടും മരുന്നു തേക്കുന്ന, തീപ്പെട്ടിപ്പടം ഒട്ടിക്കുന്ന ഭാഗം ഉണ്ടാക്കാനോ, കൊള്ളികള്‍ മരുന്നു പുരട്ടി വയ്ക്കുന്നത് ഉണ്ടാക്കാനോ കഴിഞ്ഞില്ല. അതൊക്കെ കമ്പനിക്കാര്‍ തന്നെ അവരുടെ കമ്പനിയില്‍ വെച്ച് ചെയ്യുമത്രെ. ഇതെല്ലാം അവിടെ കൂടു ഉണ്ടാക്കുമ്പോള്‍ ചേച്ചി പറഞ്ഞു തന്ന കാര്യങ്ങളാണ്.

ഒരു ദിവസം തീപ്പെട്ടിമരം കൊണ്ടും കടലാസ്സു കൊണ്ടും ഒരു വലിയ ചതുരപ്പെട്ടി എനിക്ക് ഉണ്ടാക്കിതന്നിട്ടു ചേച്ചി പറഞ്ഞു :
"ഇന്നറാ കാശുകുടുക്ക. നിനക്ക് കിട്ടുന്ന കാശൊക്കെ ഇതിനകത്തിട്ടു വെച്ചൊ"

വയലറ്റു കടലാസ്സുകൊണ്ട് പൊതിഞ്ഞ ഒരു ചതുരപ്പെട്ടി. അതിലൊരു വശത്ത് നാണയങ്ങള്‍ ഇടാന്‍ പാ‍കത്തിന് ഒരു ചെറിയ ദ്വാരം. മനോഹരമായ ആ 'കാശുകുടുക്ക' കൊണ്ട് ഞാനോടി വല്യമ്മയുടെ വീട്ടിലേക്ക്. പലദിവസങ്ങളിലായി എനിക്കു കിട്ടിയ രണ്ടിന്റെയും മൂന്നിന്റേയും അഞ്ചിന്റേയും പൈസകള്‍ ഞാനതില്‍ സൂക്ഷിച്ചു വെച്ചു. കാശുകുടുക്ക ആരും എടുക്കാതിരിക്കാനും കാണാതിരിക്കാനും വേണ്ടി ഞാനത് ഓലമറച്ച മേല്‍ക്കൂരക്കിടയില്‍ ഒളിപ്പിച്ചു വെച്ചു. എത്ര ദിവസം കഴിഞ്ഞിട്ടും അതില്‍ പത്തോ പതിനഞ്ചില്‍ കൂടുതലോ പൈസ ആയില്ല. പിന്നെപ്പിന്നെ കാശു കിട്ടാതയപ്പോള്‍ ഞാനത് മറന്നു.

ഒരുപാടു ദിവസങ്ങള്‍‍ക്കു ശേഷം,

നേരം സന്ധ്യയായപ്പോള്‍ ആകാശം കറുത്തു. കാലവര്‍ഷത്തിന്റെ തുടക്കമെന്നോണം മഴ പെയ്യാനുള്ള ലക്ഷണമാണ്.

"ടാ അസത്തെ..മഴ പെയ്യണേനു മുന്നെ ഈ പട്ടയും ഓലയൊക്കെ എടുത്ത് വെയ്ക്കടാ.." ലതചേച്ചി തറക്കു മുകളില്‍ നിന്നു പറഞ്ഞു.

ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കുന്ന തിരക്കിലായിരുന്നു ഗിരിജേച്ചി. ഞാനോടി ഓലയും പട്ടയുമൊക്കെ പറക്കി അടുക്കളയില്‍ കൊണ്ടിട്ടു. പതിയെ പതിയെ മഴ അരിച്ചിറങ്ങാന്‍ തുടങ്ങി. കനത്ത ഇടിമിന്നലോടെ മഴ തകര്‍ത്തുപെയ്തു. രാത്രി മുഴുവനും നല്ല മഴയും മിന്നലുമുണ്ടായിരുന്നു. മേല്‍ക്കുരയിലെ ഓലക്കീറിനിടയിലൂടെ ഞാനിടക്ക് പുറത്തെ വെള്ളിമിന്നലുകളെ കണ്ടു. അടുക്കളയില്‍ ചോരുന്നിടത്തൊക്കെ പാത്രം നിരത്തിവെച്ച് ചേച്ചിമാര്‍ വെള്ളം അകത്ത് പടരാതിരിക്കാന്‍ നോക്കി. ഞാന്‍ തല വഴി പുതച്ചു മൂടി കിടന്നു.

നേരം വെളുത്തപ്പോള്‍ പറമ്പിലവിടവിടെ വെള്ളം. പുതുമണ്ണിന്റെ മണം. തറയുടെ അരികിലായി വെളുത്ത കൂണുകള്‍ തലപൊന്തിച്ചിരിക്കുന്നു. ഉമിക്കരികൊണ്ട് പല്ലുതേച്ച് , കട്ടന്‍ ചായയും, അരിയും നാളികേരവും കൂട്ടിക്കുഴച്ചു ചുട്ട ഓട്ടടയും കഴിച്ച് ഞാന്‍ തറയില്‍ പോയിരുന്നു കൂണുകളെ നോക്കാന്‍ തുടങ്ങി.

"വേണ്ടാത്തതൊക്കെ ചെയ്തോട്ടാ.. അതിലൊക്കെ വെഷംണ്ടാവ്ടാ. വേറെ എന്തോരം സ്ഥലം കെടക്ക്ണ് കളിക്കാന്‍...ഇങ്ങ്ട് മാറ്ടാ" വല്ല്യമ്മയാണ്.

ഞാന്‍ തറയുടെ അവിടെ തന്നെ ചുറ്റിപറ്റി നിന്നു,

"ദേ നോക്ക്യേടാ കണ്ണാ.. ദാരണ്ടാ വരണേന്ന് നോക്ക്യേ" ലതചേച്ചി ഉമ്മറത്തുനിന്ന് വിളിച്ചു പറഞ്ഞു.

ഞാന്‍ റോഡിലേക്ക് നോക്കി. അമ്മ.

കയ്യിലൊരു സഞ്ചിയും ചുരുട്ടിയ കുടയുമായി അമ്മ റോഡു കഴിഞ്ഞു പറമ്പിലേക്ക് വന്നു.

എന്നെ കൊണ്ടു പോകാനുള്ള വരവാണ്. ഇന്ന് ഉച്ചയ്ക്കലെ ഊണും കഴിഞ്ഞ്, വൈന്നാരത്തെ ചായയും കുടിച്ച് ഒരു അഞ്ചു മണിയാകുമ്പോഴേക്കും ഞങ്ങള്‍ മടങ്ങും. അതിനായിരിക്കണം അമ്മ വന്നത്. എന്നെ കണ്ടതും അമ്മ ചിരിച്ചു. അമ്മയുടെ സഞ്ചിയിലായിരുന്നു എന്റെ കണ്ണ്.
'എന്തെങ്കിലും പലാരമായിരിക്കും. എന്തുട്ടായിരിക്കും?' ആലോചിച്ചിട്ട് എനിക്കൊരു ഊഹവും ഉണ്ടായില്ല.

അമ്മയ്ക്ക് ചായകൊടുക്കുമ്പോള്‍ ലത ചേച്ചി പലഹാരങ്ങളൊക്കെ കിണ്ണത്തില്‍ എടുത്ത് വിളമ്പി. നേന്ത്രപ്പഴം, പിന്നെ മുറുക്ക്. അതിനോടൊപ്പം അന്നു രാവിലെ ചുട്ട ഓട്ടടയും അമ്മക്ക് കൊടുത്തു. ഒപ്പം എനിക്കും.

അന്ന് ഉച്ചക്ക് ഊണിന് മീന്‍ കൂട്ടാന്‍ ഉണ്ടായിരുന്നു. മെഴുക്ക് പുരട്ടിയും. അമ്മയും വല്ല്യമ്മയും ഒരുപാട് വിശേഷങ്ങള്‍ പറഞ്ഞിരുന്നു. അന്നത്തെ ദിവസം ഞാനെങ്ങും കളിക്കാന്‍ പോയില്ല. വൈകുന്നേരത്തെ ചായകുടി കഴിഞ്ഞ് ഞങ്ങള്‍ പോകാനൊരുങ്ങി. വല്ല്യമ്മയുടെ വീട്ടില്‍ വന്നപ്പോള്‍ ഞാനിട്ടിരുന്ന ട്രൌസറും ഷര്‍ട്ടും ഞാനെടുത്തിട്ടു. അമ്മയ്ക്ക് കൊണ്ടുപോകാന്‍ ലതചേച്ചി എന്തൊക്കെയോ സാധനങ്ങള്‍ അമ്മയുടെ സഞ്ചിയില്‍ വച്ചു കൊടുത്തു.

പുതിയ ഷര്‍ട്ടൂം ട്രൌസറുമിട്ട് ഞാന്‍ തെക്കേലെ വീട്ടിലേക്കൊടി. അവിടെയപ്പോഴും ആ ചേച്ചി തീപ്പെട്ടിക്കൂടുകളുണ്ടാക്കുന്നുണ്ടായിരുന്നു.

"ആ! പുത്യേ കുപ്പായക്കൊ ഇട്ട് ട്ട് ണ്ടല്ലാ?!"

"ആ..ഞങ്ങളിന്ന് പൂവ്വാ..ന്റെ വീട്ടിക്ക്." ഞാന്‍ പറഞ്ഞു.

"അതേ?, അതിനണ് അമ്മ വന്നത്?"

"ഉം. അട്ത്താഴ്ച ഉസ്ക്കൂളു തൊറക്കും."

"എന്നാ പോയിട്ട് വാ.. നിന്റെ കാശുടുക്കേല് കൊറേ കാശൊക്കെ ആയാ? "

അപ്പോഴാണ് ഞാന്‍ മറന്നുപോയ ആ കാശുകുടുക്കയുടെ കാര്യമോര്‍ത്തത്. ഞാനവിടെ നിന്നും വേഗം ഓടി വല്ല്യമ്മയുടെ വീട്ടില്‍ വന്നു. ഓലക്കീറിനിടയില്‍ തിരയാന്‍ തുടങ്ങി.

"ഈ പോണ നേരത്ത് നീയ്യെവ്ടെ പോയിരിക്കാര്‍ന്ന്ടാ.. എന്തുറ്റാ നീ നോക്കണ്?"

അമ്മ ചോദിച്ചെങ്കിലും ഞാനത് കേള്‍ക്കാത്ത് മട്ടില്‍ കാശുകുടുക്ക തിരഞ്ഞു. പക്ഷെ അതവിടെ ഉണ്ടായിരുന്നില്ല.. ഞാനു വീണ്ടും വീണ്ടും തിരഞ്ഞു. പക്ഷെ കാശുകുടുക്ക കണ്ടെത്തിയില്ല.

എനിക്കാകെ സങ്കടം വന്നു. തീപ്പെട്ടി ഉണ്ടാക്കിയതും അതുകൊണ്ട് കാശുകുടുക്ക ഉണ്ടാക്കി തന്നതുമൊക്കെ വീട്ടില്‍ ചെന്നിട്ടും സ്ക്കൂളില്‍ ചെന്നിട്ടും പറയേണ്ടതാണ്. വിശ്വസിക്കാത്തവര്‍ക്ക് അതുകൊണ്ട് ഉണ്ടാക്കിയ കാശുകുടുക്ക കാണിച്ച് കൊടുത്തിട്ടു വേണം വിശ്വസിപ്പിക്കാന്‍. അതിനേക്കാളുമപ്പുറം ജീവിതത്തില്‍ ആദ്യമായിട്ട് എനിക്കു വേണ്ടി ഒരാള്‍ ഉണ്ടാക്കി തന്നെ സമ്മാനമാണ്. പോരാത്തതിന് അതില്‍ ഇരുപതു പൈസയോളമോ മറ്റോ ഉണ്ടായിരുന്നു. അതൊക്കെയാണ് ഒറ്റ നിമിഷം കൊണ്ട് കാണാതായത്.. ആലോചിക്കുന്തോറും എന്റെ കണ്ണ് നിറയാന്‍ തുടങ്ങി.സങ്കടമാണെങ്കില്‍ സഹിക്കാന്‍ പറ്റ്ണില്ല്യ.

ഞാന്‍ വീണ്ടും വീണ്ടും തിരഞ്ഞു. മേല്‍ക്കുരയിലും വശത്ത് ചുമരാക്കിയ ഓലകള്‍ക്കിടയിലും, താഴെ പെട്ടികള്‍ക്കും തുണികള്‍ക്കുമിടയിലും ഞാന്‍ നോക്കി. ഒരിടത്തും എന്റെ കാശുകുടുക്കയില്ല..

അപ്പോഴേക്കും യാത്ര പറഞ്ഞ് അമ്മയെന്റെ കൈ പിടിച്ചു. ഞാനും സങ്കടകണ്ണീരിന്റെ മറക്കുള്ളില്‍ നിന്നുകൊണ്ട് വല്ല്യമ്മയോടും വല്ല്യച്ചനോടും ലതച്ചേച്ചിയോടും ഗിരിജേച്ചിയോടും യാത്ര പറഞ്ഞു.

"ഇനി എപ്പഴണ്ടാ ഇങ്ങ്ട് വരാ??" ലത ചേച്ചി ചോദിച്ചു.

"അടുത്തൊല്ലം. ഉസ്ക്കൂളു പൂട്ടുമ്പോ" ഞാന്‍ പറഞ്ഞു.

അതു പറഞ്ഞതിനെന്തിനാണാവോ അവരൊക്കെ ചിരിച്ചു, അമ്മയും.

"പോട്ടടെണ്ണ്യേ.. ഇപ്പ പോയാല് നേരം നേരം കരിപ്പാവണേല് മുന്‍പ് വീടെത്താം" അതു പറഞ്ഞ് അമ്മ നടന്നു.

ഞാനപ്പോഴും കാശുകുടുക്ക കാണാതായതിനെ പറ്റി ആലോചിക്കുകയായിരുന്നു. അമ്മയെന്റെ കയ്യില്‍ മുറുകെ പിടിച്ച് റോഡിലേകിറങ്ങി. റോഡിലെത്തിയപ്പോള്‍ അമ്മയും ഞാനും തിരിഞ്ഞു നോക്കി. ലതേച്ചിയും ഗിരിജേച്ചിയും എനിക്ക് റ്റാ റ്റാ തന്നു. അവര്‍ക്കും റ്റാ റ്റാ കൊടുത്ത് ഞാനും അമ്മയും അരിപ്പാലം സെന്ററിലേക്ക് നടന്നു. സെന്ററും പള്ളിയും കഴിഞ്ഞ് പനച്ചിക്കല്‍ ചിറ പാടത്തിലേക്കുള്ള റോഡിലൂടെ ആഗ്ലോ ഇന്ത്യന്‍സിന്റെ വീടും പള്ളിയും കഴിഞ്ഞ് ഇഞ്ചിപുല്ലുകള്‍ വളര്‍ന്നു നിന്ന ചെമ്മണ്‍ വഴിയിലൂടെ പൊളിഞ്ഞ പാലത്തിനടുത്തെത്തി. അപ്പോഴേക്കും പൊളിഞ്ഞ പാലത്തിന്റെ പേടിപ്പേടുത്തുന്ന ഓര്‍മ്മ വന്നു. അതെന്റെ മനസ്സിലെ കാശുകുടുക്കയെ നിശ്ശേഷം വലിച്ചെറിഞ്ഞു. അമ്മയുടെ കൈ മുറുകെ പിടിച്ച് പാലം കടന്ന് ശീമക്കൊന്നകള്‍ വളര്‍ന്ന് ഇരുവശവും ഇരുളാക്കിയിരുന്ന ഇടവഴിയിലേക്ക് ഞങ്ങള്‍ നടന്നു തുടങ്ങി..

.

Friday, October 17, 2008

തീപ്പെട്ടിക്കൂടുകള്‍ ( ആദ്യ ഭാഗം)

.


വളരെ പഴയൊരു ഓര്‍മ്മയാണ്.

ഞാനന്ന് ഒന്നാം ക്ലാസ്സിലോ അതോ രണ്ടിലോ കൃത്യമായി ഓര്‍മ്മയില്ല. ഒരു മദ്ധ്യവേനലവധിയില്‍ ഞാനെന്റെ വല്യമ്മയുടെ (അമ്മയുടെ ചേച്ചി) വീട്ടില്‍ കുറേ ദിവസങ്ങളോളം വിരുന്നു പാര്‍ക്കാന്‍ പോയി.

എന്റെ ഗ്രാമമായ പൈങ്ങോട്ടില്‍ നിന്നും നടന്നു വേണം അരിപ്പാലം എന്ന അയല്‍ ഗ്രാമത്തിലെത്താന്‍. പൈങ്ങോട് പാടവും കഴിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ ഒന്നര കിലോമീറ്റര്‍ നടന്നെത്തിയാല്‍ പനച്ചിക്കല്‍ ചിറ പാടമായി. അവിടെ ഇരുഗ്രാമങ്ങളേയും വേര്‍തിരിക്കുന്ന വലിയൊരു തോടുണ്ട്. തോടിനു മുകളില്‍ നടുഭാഗം കുറച്ച് പൊളിഞ്ഞുപോയ ഒരു സിമന്റുപാലം. നടുഭാഗം ഉയര്‍ന്ന് 'റ' രൂപത്തിലായിരുന്നു ആ പാലം. അതിന്റെ നടുവിലെ പൊളിഞ്ഞുപോയ ഭാഗത്തിലൂടെ നോക്കിയാല്‍ താഴെ തോട്ടിലൂടെ വെള്ളമൊഴുകുന്നതു കാണാം. പേടിപെടുത്തുന്ന ഒരു പൌരാണികതയുണ്ടായിരുന്നു ആ പാലത്തിന്. അമ്മയുടെ കയ്യില്‍ നിന്നും സ്വത്രന്ത്രനായി ചെടിത്തണ്ടൊടിച്ചും മച്ചിങ്ങ തട്ടിക്കളിച്ചും നടക്കുന്ന ഞാന്‍ ആ പാലമെത്തുമ്പോള്‍ അമ്മയുടെ കൈത്തണ്ടയില്‍ മുറുകെ പിടിക്കും. പാലത്തിനു മുകളിലെത്തുമ്പോള്‍ 'ആ ഓട്ടയിലൂടെ നോക്കാന്‍ തോന്നിക്കല്ലേ ഈശ്വരാ.." എന്ന് പ്രാര്‍ത്ഥിക്കും. പക്ഷെ എന്തോ കൃത്യം അവിടെയെത്തുമ്പോള്‍ താനെ താഴേക്കു നോക്കിപ്പോകും. കാലുകളില്‍ വിറയല്‍ അനുഭവപ്പെടും. കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാനാകാതെയാകും. പാലം കടന്ന് വീണ്ടും ചെമ്മണ്‍ പാതയിലെത്തുമ്പോള്‍ അമ്മയുടെ കൈവിട്ട് സ്വതന്ത്രനാകും. കുറച്ചു നേരം നടന്നു കഴിയുമ്പോള്‍ വല്ലാത്തൊരു ദുര്‍ഗന്ധം അനുഭവപ്പെടും.

"ശ്ശോ ദെന്തൂട്ട് മണാ..ദെവട്ന്ന്ണ് ഈ ചൂര് വര്ണ്? "ഞാന്‍ അമ്മയോട് ചോദിക്കും

" ദാ അവ്ട്ന്നാ" വലതുവശത്തെ വെളിമ്പറമ്പില്‍ ഒറ്റക്കു നില്‍ക്കുന്ന പൊട്ടിപ്പൊളിഞ്ഞ ഒരു പഴയകെട്ടിടത്തിലേക്ക് അമ്മ കൈ ചൂണ്ടും " അവ്ടെ ആടിനേം പോത്തിനേമൊക്കെ എറച്ചിവെട്ടാര് അറക്കണ സ്ഥലാ"

ഭീതിയുളവാക്കുന്ന ഒരു വന്യതയുണ്ടായിരുന്നു ആ പറമ്പിനും കെട്ടിടത്തിനും. തൊഴുത്താണോ വീടാണോ എന്നു തിരിച്ചറിയാനാകാത്ത ആ കെട്ടിടത്തിന്റെ പൊളിഞ്ഞടര്‍ന്ന കുമ്മായച്ചുമരില്‍ എന്തോ ഒലിച്ചിറങ്ങിയ പാടുകള്‍ കാണാം. 'ചോരയായിരിക്കുമോ?' 'അറുത്ത പോത്തീന്റേം ആടിന്റേമൊക്കെ ചോര?' 'രാത്രിയാകുമ്പോള്‍ അവറ്റകളുടെ പ്രേതം വര്വോ?' ഇങ്ങിനെ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ എന്റെ മനസ്സിലുണരും. ആ കെട്ട മണം മാറാന്‍ റോഡിന്റെ വശങ്ങളിലെ നല്ല ഗന്ധം പരത്തുന്ന ഇഞ്ചിപുല്ലിന്റെ ഇല പൊട്ടിച്ചെടുത്ത് കൈയ്യില്‍ തിരുമ്മി മണക്കും ' ആഹാ! ഇപ്പോ എന്തൊരു മണാ!'


ആ ചെമ്മണ്‍ പാതയിലൂടെ കുറേ ദൂരം ചെന്നെത്തുമ്പോള്‍ ഇടതുവശത്തായി ആംഗ്ലോ ഇന്ത്യന്‍സിന്റെ ഒരു പള്ളി കാണാം. പറങ്കികളുടെ പള്ളി എന്നാണ് പണ്ട് ഞങ്ങളതിനെ വിളിച്ചിരുന്നത്. എല്ലാ കൃസ്ത്യാനികളും ആ പള്ളിയില്‍ പോകില്ലാത്രെ! ആ പള്ളിയാകട്ടെ യാതൊരു പകിട്ടുമില്ലാതെ ഒരു ഗാംഭീര്യവുമില്ലാത്ത മുഷിഞ്ഞ ഒരു കെട്ടിടമായിരുന്നു അന്ന്. ആ വഴിക്കു ഇരുപുറവും ചിലവീടുകളില്‍ ആംഗ്ലോ ഇന്ത്യന്‍സും ചിലതില്‍ സായിപ്പന്മാരും താമസിച്ചിരുന്നു. വിശാലമായ പൂന്തോട്ടവും പലതരം ചെടികളും, ബാറ്റ്മിന്‍ഡന്‍ കോര്‍ട്ടും ആ വീടുകളിലാണ് ഞാനാദ്യം കാണുന്നത്. മുട്ടോളം ഇറക്കം വരുന്ന ഉടുപ്പിട്ട വെളുവെളുത്ത ഒരു മദാമ്മയെ ഒരു വീടിന്റെ ഉമ്മറത്തെ കസാരയില്‍ കാണാമായിരുന്നു പലപ്പോഴും. ആ വഴിയിലെ ഒരു വീട്ടില്‍ റോഡിനോട് ചേര്‍ന്ന് പറമ്പിന്റെ ഒരു മൂലയില്‍ നിറയെ മഞ്ഞ മുളകള്‍ ആയിരുന്നു. ജീവിതത്തിലാദ്യമായാണ് ഞാന്‍ മഞ്ഞ നിറത്തിലുള്ള മുളകള്‍ കാണുന്നത്.

അവിടെയെത്തുമ്പോള്‍ മുളകളെ നോക്കി കുറേനേരം ഞാന്‍ നില്‍ക്കും. അമ്മയെന്റെ കൈ പിടിച്ച് വലിച്ച് വീണ്ടും മുന്നോട്ട് നടത്തിക്കും. കുറച്ചുകൂടി മുന്നോട്ടു നടന്നാല്‍ അരിപ്പാലം സെന്റര്‍ എത്താറായി. മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ വലതുവശത്തായി പല വര്‍ണ്ണങ്ങള്‍ പൂശിയ വലിയൊരു പള്ളി കാണാം. അതാണ് അരിപ്പാലം പള്ളി. ആ പള്ളിയില്‍ എന്നും ഒരുപാടാളുകള്‍ കാണാമായിരുന്നു. ചിലപ്പോള്‍ പ്രസംഗമോ പാട്ടോ കേള്‍ക്കാമായിരുന്നു. മുറ്റത്ത് ഒരുപാട് സൈക്കിളുകളും സ്ക്കൂട്ടറുകളും വിശ്രമിക്കുന്നുണ്ടാകും.(പിന്നീടാണ് അതാണ് റോമന്‍ കത്തോലിക്കരുടെ പള്ളി എന്നു മനസ്സിലാക്കുന്നത്) പള്ളിക്കു മുന്‍പിലൂടെ കുറച്ചുനടന്നാല്‍ അരിപ്പാലം സെന്റര്‍. മൂന്നു ദിശകളിലേക്ക് വഴി പിരിയുന്ന ആ സെന്ററില്‍ നിന്ന് കിഴക്ക് വെള്ളാങ്കല്ലൂര്‍-ചാലക്കുടി വഴി, പടിഞ്ഞാറ് പടിയൂര്‍-മതിലകം വഴി, വടക്ക് എടക്കുളം-ഇരിങ്ങാലക്കുട വഴി. ഞങ്ങള്‍ക്ക് പോകേണ്ടത് വടക്കോട്ടാണ്. ആ വഴിയിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ വലതുവശത്തായി മുഷിഞ്ഞ കുമ്മായച്ചുവരുകളുള്ള ഓല മേഞ്ഞ ഒരു ചെറിയ കെട്ടിടം കാണാം അത് അരിപ്പാലം സര്‍ക്കാര്‍ എല്‍.പി.സ്ക്കൂള്‍ ആയിരുന്നു. അവിടെ നിന്ന് അവിടെ നിന്നും കുറേക്കൂടി മുന്നോട്ട് നടന്നുകഴിഞ്ഞാല്‍ വല്ല്യമ്മയുടെ വീടായി.

പ്രായമായ വല്ല്യമ്മക്കും വല്ല്യച്ചനും പുറമെ ആറു മക്കളില്‍ രണ്ട് ചേട്ടന്മാരും രണ്ട് ചേച്ചിമാരുമാണ് അന്ന് അവിടെയുണ്ടായിരുന്നത്. ഓല കൊണ്ട് മറച്ച ഒരു വീടായിരുന്ന് വല്ല്യമ്മയുടെ അന്നത്തെ വീട്. മുകളിലും വശങ്ങളിലും ഓല മേഞ്ഞിരുന്നു. വീട്ടിനുള്ളില്‍ ഓല കൊണ്ട് തന്നെ മുറികള്‍ പകുത്തിരുന്നു. താഴെ ചാണകം മെഴുകിയ തറ. മുറികളില്‍ എപ്പോഴും ഇരുട്ടാണ്. പകല്‍ സമയത്തും. വീടിനുള്ളില്‍ ചാണകത്തിന്റേയും മുഷിഞ്ഞ വസ്ത്രങ്ങളുടേയും ഗന്ധം തങ്ങിനിന്നിരുന്നു. ചില ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണാം, ഓല കുത്തിനിര്‍ത്തിയിരുന്ന ഇടങ്ങളില്‍ തറയില്‍നിന്ന് ചിതലുകള്‍ വളരാന്‍ തുടങ്ങുന്നത്. അപ്പോള്‍ തന്നെ അത് കാലുകൊണ്ട് തട്ടി നിരപ്പാക്കും. വല്യമ്മയുടെ വീടിനു മുന്നില്‍ വലിയൊരു 'തറ' പണിതുകിടപ്പുണ്ടായിരുന്നു. പുതിയതായി പണിയാന്‍ പോകുന്ന വീടിന്റെ 'തറ' യാണത്രെ. രണ്ടാമത്തെ ചേട്ടന്‍ ഗള്‍ഫില്‍ പോയതിനുശേഷമാണ് തറ പണിതത്. ഇനി അടുത്ത പ്രാവശ്യം കാശ് വരുമ്പോള്‍ വീട് പണി തുടങ്ങുമെന്ന് വല്യമ്മ പറയും. തറക്കു മുകളില്‍ പട്ടയും ഓലയുമൊക്കെ ഉണങ്ങാനിട്ടിരുന്നു. ചില നേരങ്ങളില്‍ അലക്കിയ തുണികളും.

വല്ല്യമ്മയുടെ വീട്ടില്‍ എല്ലാവരും എന്നേക്കള്‍ ഒരുപാട് മുതിര്‍ന്നവരാണ്. സമപ്രായക്കാര്‍ ആരുമില്ല. ഞാന്‍ മാത്രം കുട്ടി. എപ്പോഴും ഒറ്റക്കിരുന്ന് കളിച്ച് മടുക്കും. അപ്പുറത്തും ഇപ്പുറത്തും വല്ല്യ വല്ല്യ വീടുകളുണ്ട് . പക്ഷെ അവിടേക്കൊന്നും പോകണ്ടാന്ന് ചേച്ചിമാര് പറയും. വീടിന്റെ എതിര്‍ വശത്ത് റോഡിനപ്പുറം സമ്പന്നരായ കൃസ്ത്യന്‍ കുടുംബങ്ങളായിരുന്നു. വല്ല്യമ്മയുടെ പ്രധാന അയല്‍ വാസി നേരെ എതിര്‍ വശത്തെ ഒരു കൃസ്ത്യന്‍ കുടുംബമാണ്. അവിടത്തെ ഗൃഹനാഥന്‍ കുറേ കൊല്ലങ്ങളായിട്ട് ഗള്‍ഫിലാണത്രെ. അതായിരിക്കണം ആ വീട് വലിയതും ഭംഗിയുള്ള പെയിന്റ് പൂശിയതുമായത്. മുറ്റത്ത് കുറേ ചെടികളുള്ള പൂന്തോട്ടം. മതിലും അതിനൊരു ഗയ്റ്റും. രാവിലെ എട്ട് എട്ടരയാകുമ്പോള്‍ മീന്‍ കാരന്റെ 'പൂ....യ്യ്...ഹാ..' വിളി കേള്‍ക്കാം. എന്നും ആ വീടിനു മുന്നില്‍ അയാള്‍ നില്‍ക്കും വാതില്‍ തുറന്ന് വെളുത്ത സുന്ദരിപ്പെണ്ണുങ്ങള്‍ മീന്‍ വാങ്ങാന്‍ ഇറങ്ങി വരും. മീന്‍ വാങ്ങി അവര്‍ വല്ല്യമ്മയുടെ വീട്ടിലേക്ക് നോക്കി വിളിച്ചു ചോദിക്കും.

"ലതേച്ചീ...മീന്‍ വേടിക്കിണില്ലേ??"

" ഇല്ലെടെണ്ണ്യേ... ഞാന്‍ സാമ്പാറ് അടപ്പത്ത് വെച്ചു"

ലതചേച്ചി ഇവിടന്ന് വിളിച്ച് പറയും.'ഇന്ന് സാമ്പാറോ?' എന്ന് അതിശയപ്പെട്ട് ഞാന്‍ അടുക്കളയില്‍ കയറി നോക്കുമ്പോള്‍ അരി അടുപ്പത്തിട്ട കലം മാത്രം കാണാം. 'എവ്ടെ സാമ്പാറ് ?' എന്ന് കണ്ണും മിഴിച്ച് ഞാന്‍ ചേച്ചിയെ നോക്കുമ്പോള്‍ ചേച്ചി മുഖം കോട്ടി പറയും :

" ഓ പിന്നേ, കല്ല്യാണല്ലേ സാമ്പാറ്ണ്ടാക്കാന്‍! അരച്ചലക്കി കൂട്ടി ചോറുണ്ടാ മതി. മീനൊക്കെ ഭയങ്കര വെലാ.."

അതും പറഞ്ഞ് ചേച്ചി മുഷിഞ്ഞ തുണിക്കെട്ടെടുത്ത് അലക്കുകല്ലിനടുത്തേക്ക് പോകും.

ഉച്ചക്ക് ഊണുകഴിഞ്ഞാല്‍ പലരും കുറച്ചു നേരം കിടന്നുറങ്ങും ഉറക്കം വരാതാകുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ 'തറ'യില്‍ പോയിരുന്ന് കളിക്കും ഒരു ദിവസം ഒറ്റക്ക് കളിച്ച് മടുത്തപ്പോള്‍ പതുക്കെ തെക്കേലെ വീട്ടില്‍ പോയി. അവരുടെ വടക്കേപ്പുറത്ത് ഇരുമ്പം പുളി മരമുണ്ട്. ഇരുമ്പന്‍ പുളിയും ഉപ്പും കൂട്ടി തിന്നാന്‍ ഭയങ്കര രസമായിരിക്കും. വടക്കേപ്പുറത്ത് പുളിമരത്തിന് ചുറ്റും പുളി പരതി നടന്നപ്പോള്‍ അടുക്കളയില്‍ നിന്ന്‍ അവിടത്തെ ചേച്ചിയുടെ ശബ്ദം :

"എന്തൂട്ടന്റാ നോക്കണത്? ഇങ്ങ്ട് വാടാ കണ്ണാ.." ഞാന്‍ മടിച്ച് മടിച്ച് അടുക്കളയിലേക്ക് ചെന്നു.

"നീ ചോറുണ്ടാ?" ഞാന്‍ തലയാട്ടി.

"എന്തുറ്റായിരുന്നു കൂട്ടാന്‍?"

"അരച്ചലക്കി" ഞാന്‍ നിഷ്കളങ്കമായി പറഞ്ഞു. അപ്പോളെന്തിനാവോ അവരൊന്നു ചിരിച്ചു. എന്നിട്ട് ചോദിച്ചു :

"അപ്പൊ മീന്ണ്ടായിര്ന്നില്ലേ?"

"ഉം.." ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

"നിന്‍ക്ക് മീങ്കൂട്ടാന്‍ കൂട്ടി ചോറുണ്ണണോ ഇവ്ട്ന്ന്?"

മീന്‍ കൂട്ടാന്‍ എന്നു കേട്ടതും ഭയങ്കര കൊതി തോന്നിയെങ്കിലും അധികം പരിചയമില്ലാത്ത വീടല്ലേ, ആള്‍ക്കാരല്ലേ, അവ്ട്ന്ന് ചോറുണ്ണാണ്‍ പാടുണ്ടോ, ചോറുണ്ടാല്‍ വല്ല്യമ്മയോ ചേച്ചിമാരോ ചീത്ത പറയുമോ എന്നൊക്കെയുള്ള പേടി കാരണം ഞാന്‍ ചോറുണ്ണാന്‍ നിന്നില്ല. പുളി പെറുക്കി വീട്ടില്‍ വന്നു. ഉപ്പെടുക്കാന്‍ അടുക്കളയില്‍ കയറിയതും...

"എവ്ടെ പോയെടാ.. ഈ ഉച്ച നേരത്ത്?" ഇരുട്ടില്‍ നിന്നും ഗിരിജേച്ചിയുടെ ശബ്ദം.

" ദേ ദപ്രത്ത്, ഇരുമ്പന്‍ പുളി പെറുക്കാന്‍." ഉപ്പെടുക്കവേ ഞാന്‍ പറഞ്ഞു.

"ആ! ഇനി അതും കൂടി വേണ്ടു. ഉപ്പും പുളീം തിന്ന് വയറെളക്കം പിടിച്ചോട്ടാ... എന്നെ വിളിക്കണ്ട രാത്രീല്.."

ഞാനൊന്നും മിണ്ടാതെ കല്ലുപ്പു വാരിയെടുത്തു.

"അവര് വല്ലോം ചോയ്ച്ചോടാ?

അവര്‍ എന്തുറ്റാ കൂട്ടാന്‍ എന്നൊക്കെ ചോദിച്ചതും മീങ്കൂട്ടാന്‍ കൂട്ടി ചോറുണ്ണാന്‍ വിളിച്ചതും എല്ലാം ഞാന്‍ വിശദമായി പറഞ്ഞതും...

" അസത്തേ... സാമ്പാറാണെന്ന് പറഞ്ഞൂടായിരുന്നെടാ നെനക്ക്? നാണക്കേടാക്കി കുരുത്തം കെട്ടോന്‍"

അതോടെ ഗിരിജേച്ചി ഉറക്കം നിര്‍ത്തി എണീറ്റിരുന്നു. ഞാന്‍ ഉപ്പ് വാരിയെടുത്ത് പുറത്തേക്കോടി. നേരെ 'തറ'യില്‍ വന്നിരുന്നു. ഒരു ഭാഗം വെടിപ്പാക്കി കയ്യിലെ ഉപ്പ് കൊട്ടിയിട്ട് കീശയില്‍ നിന്ന് ഇരുമ്പന്‍ പുളി ഓരോന്നായി പുറത്തെടുത്ത് ഉപ്പില്‍ മുക്കി കടിച്ചു തിന്നാന്‍ തുടങ്ങി. കൊതികാരണം വായീന്ന് തുപ്പലം തെറിച്ചു. നാവിലെവിടെയോ കൂട്ടിക്കടിച്ചു, അതൊന്നു കാര്യമാക്കാതെ ഞാന്‍ കീശയിലെ പുളി ഓരോന്നായി തീര്‍ക്കാന്‍ തുടങ്ങി.




(തുടരും)

.

Monday, October 13, 2008

ദൃശ്യപര്‍വ്വം-2 (കന്യാകുമാരി കാഴ്ചകള്‍)

..
എന്തായാലും പുലര്‍ച്ചെ തന്നെ നമുക്ക് കന്യാകുമാരിയില്‍ എത്താന്‍ പറ്റി. അതുകൊണ്ട് സൂര്യോദയവും കാണാന്‍ പറ്റി.




ആര്‍ത്തലച്ചുവരുന്ന തിരമാലകളെ ഫ്രെയിമിലൊതുക്കാന്‍ ശ്രമിക്കുന്ന ഒരു സഞ്ചാരി

എന്തായാലും ഇത്രടം വന്നതല്ലേ. വിവേകാനന്ദ പാറയും സ്മാരകവും കൂടി കണ്ടിട്ടു പോകാം. വിവേകാനന്ദ സ്മാരകവും വള്ളുവര്‍ പ്രതിമയും, ഒരു വിദൂര ദൃശ്യം.


വിവേകാനന്ദ സ്മാരകത്തിന്റെ വിവിധ ദൃശ്യങ്ങള്‍




എന്തായാലും തൊട്ടടുത്ത വിവേകാനന്ദ കേന്ദ്രത്തിലും കൂടിയൊന്നു കയറിയിട്ടു പോകാം. മനോഹരമായ ഉദ്യാനവും, മയില്‍ വളര്‍ത്തല്‍ സങ്കേതവും, വിവേകാനന്ദ സ്മൃതിയും കണ്ടിട്ട് പോകാം.






വിവേകാനന്ദ കേന്ദ്രത്തില്‍ നിന്നൊരു വിദൂര ദൃശ്യം


അസ്തമയവും കൂടി കാണാതെ പോകുന്നതെങ്ങിനെ??



.


.

Monday, October 6, 2008

ദൃശ്യപര്‍വ്വം.1- നാട്ടിലെ കാഴ്ചകള്‍

.

ഒരു മാസം നാട്ടിലായിരുന്നു. (വിശേഷങ്ങളൊക്കെ കഴിഞ്ഞ പോസ്റ്റിലുണ്ടായിരുന്നല്ലോ.) വിവാഹവും, വിരുന്നും കഴിഞ്ഞിപ്പോള്‍ വിരഹത്തിലാണ്. ഒരുമാസമായി അടച്ചിട്ടിരുന്ന ബ്ലോഗ് പൊടിതട്ടിയെടുത്തേക്കാം എന്നൊരു അഹങ്കാരം. അതുകൊണ്ട് നാട്ടിലായിരുന്നപ്പോള്‍ ക്യാമറയില്‍ പതിഞ്ഞ ഏതാനും ചിത്രങ്ങളായേക്കം എന്നു തോന്നി. (ഫോട്ടോഗ്രാഫറല്ലാത്തതുകൊണ്ടും, ക്യാമറയുടെ ‘നിലവാരം’ കൊണ്ടും എന്നെക്കൊണ്ട് ഇത്രയേ പറ്റൂ)
തൃശ്ശൂര്‍ ജില്ലയിലെ മതിലകം കനാല്‍. കനോലികനാലിന്റെ ഒരു കൈവഴി. മതിലകം പാലത്തില്‍ നിന്നെടുത്ത ദൃശ്യങ്ങള്‍.


തൃശ്ശൂര്‍-ഊരകം- കടലാശ്ശേരി ഗ്രാമത്തില്‍ നിന്ന്. ഒരു നാട്ടിടവഴി, പുഴയിലേക്കുള്ള പടികളും. ഒപ്പം സന്ധ്യയുടെ പശ്ചാത്തലത്തില്‍ പുഴ.


യാത്രകള്‍ അവസാനിച്ചത് ഇരിങ്ങാലക്കുട റെയില്‍ വേ സ്റ്റേഷനില്‍. മറ്റൊന്നിനുമല്ല. യാത്ര കന്യാകുമാരിയിലേക്ക് തന്നെ. അയലന്റ് എക്സ്പ്രെസും കാത്തുള്ള നില്‍പ്പാണ്.

ഇരിങ്ങാലക്കുട റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് കിഴക്കോട്ട് നോക്കിയാല്‍ കാണുന്ന പ്രകൃതി ദൃശ്യം.
‘ട്രെയിന്‍ വരുന്നതിനു മുന്‍പ് ഒന്നു മുറുക്കിയേക്കാം’

നാട്ടിലെ ദൃശ്യങ്ങള്‍ തീരുന്നു. ഇനി കന്യാകുമാരിയില്‍ ചെന്നിട്ട് കാണാം. അവിടത്തെ ദൃശ്യങ്ങള്‍ മറ്റൊരിക്കല്‍..

.

Friday, September 5, 2008

ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രെസ്സ് ( ഫ്രം ഇരിങ്ങാലക്കുട ടു ബാംഗ്ലൂര്‍ )

.
2008 ജൂലൈ 13 ഞായറാഴ്ച
ഇരിങ്ങാലക്കുട, കേരളം

ദേശാടനക്കിളികള്‍ കൂടുകൂട്ടിയ അനേകം വൃക്ഷങ്ങളുള്ള ഇരിങ്ങാലക്കുട റെയില്‍ വേ സ്റ്റേഷന്‍. സമയം വൈകീട്ട് ആറര കഴിഞ്ഞപ്പോള്‍ ഞാനും ചേട്ടനും ചേട്ടന്റെ ഒരു ലൊടുക്കു ചേതക്ക് സ്ക്കൂട്ടറില്‍ സ്റ്റേഷനില്‍ വന്നിറങ്ങി. ചേക്കേറിയ ദേശാടനക്കിളികളുടെ കലപില ശബ്ദം. അയലന്റ് എക്സ്പ്രസ്സിന്റെ ഒരു ബാംഗ്ലൂര്‍ ടിക്കറ്റെടുത്ത് ഞാനും, ടിക്കറ്റെടുക്കാതെ ചേട്ടനും പ്ലാറ്റ്ഫോമിലെ ഒരു സിമന്റ് ബഞ്ചില്‍ വന്നിരുന്നു. പറഞ്ഞുതീരാത്ത ഒരു പാട് വീട്ടുകാര്യങ്ങളും പദ്ധതികളുമായി സംസാരിച്ചിരിക്കെ, അയലന്റ് എക്സ്പ്രസ് സ്റ്റേഷനില്‍ കിതച്ചെത്തി. കമ്പാര്‍ട്ടുമെന്റിനുള്ളില്‍ നാലു പൂരത്തിനുള്ള ആളുകള്‍.

"ഇതിനകത്ത് എങ്ങനെ കേറാനണ്ടാ?"

" ഇതിനുപോണ്ട, അടുത്തേനു പോകാം എന്നു പറയാന്‍ ഇത് ബസ്സല്ലല്ലോ, എനിക്കിന്ന് പോകാതെ പറ്റില്ല"

"നീയിതിനകത്തു എങ്ങനെ കേറാനാ? വാതിക്ക വരെ ആളല്ലേ?"

"അത് സാരല്യ, ഞാന്‍ കേറി പൊക്കോളാം, എന്നാ നീ വിട്ടോ"

ഒരു വള്ളിയില്‍ നിന്നെ അടുത്തതിലേക്ക് ടാര്‍സന്‍ പറന്നിറങ്ങും പോലെ, പ്ലാറ്റ്ഫോമില്‍ നിന്ന് ഞാന്‍ കമ്പാര്‍ട്ടുമേന്റിന്റെ ഉള്ളിലേക്ക് ഊര്‍ന്നിറങ്ങി ഒറ്റക്കാലില്‍ ലാന്റ് ചെയ്തു. ജീവിതത്തിലിന്നേവരെ കാണാത്തവരോട് ഭയങ്കര പരിചയം ഉള്ള പോലെ വിശാലമായൊന്നു പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു.

"എവ്ടെക്ക്യാ?"

"ബാംഗ്ലൂര്‍ക്കാ"

രക്ഷയില്ല. ഒരു സീറ്റ് തരപ്പെടുത്തിയേ പറ്റൂ. ഇനി അങ്ങോട്ട് ആളുകള്‍ കൂടിവരികയേ ഉള്ളൂ.കുറയില്ല. തൃശ്ശൂരും പാലക്കാടുമെത്തിയാല്‍ ഒരു രക്ഷയുമില്ല. മുജ്ജന്മ സുകൃതം എന്നേ പറയേണ്ടു. ബര്‍ത്തിലിരുന്ന ഒരു ചേട്ടന്‍ തൃശ്ശൂര്‍ ഇറങ്ങാനുള്ളതാണെന്ന് അന്വേഷണത്തില്‍ മനസ്സിലായി.

"ചേട്ടാ, ദിപ്പഴേ എറങ്ങി ഡോറിന്റെവ്വിടെ നിന്നോ. തിരക്കു വന്നാപ്പിന്നെ എറങ്ങാമ്പറ്റില്ല്യ." ചേട്ടനോടു ഞാനൊരു ടിപ്പ് ആന്റ് ട്രിക്സ് പറഞ്ഞു കൊടുത്തു.

എന്റെ മാനസികാവസ്ഥ മനസ്സിലായിട്ടോ അതോ ഞാന്‍ പറഞ്ഞത് വിശ്വസിച്ചിട്ടോ അറിയില്ല, ചേട്ടന്‍ താഴെയിറങ്ങി ചെരുപ്പിട്ട് ഡോറിനെ ലക്ഷ്യമാക്കി തിക്കിത്തിരക്കി നടന്നു. സീറ്റു കിട്ടിയ ആഹ്ലാദത്തില്‍ ഞാന്‍ ബര്‍ത്തിലേക്ക് ചാടികയടി ഇരുപ്പുറപ്പിച്ചു.

തൃശ്ശൂര്‍ന്ന് ഒരു പൂരപ്പട. പാലക്കാട് നിന്നും രണ്ടു പൂരത്തിനുള്ള പട. കോയമ്പത്തൂരെത്തിയപ്പോഴേക്കും എളിയില്‍ കൈക്കുഞ്ഞുമായി സ്ത്രീകളടങ്ങിയ ഒരു വന്‍ സംഘം. മുകളില്‍ നിന്ന് പൂഴിയിട്ടാല്‍ താഴെ വീഴില്ല. അതു മാതിരി ജനം. താഴെ ഇരുന്നവരെ വന്നുകയറിയവര്‍ എഴുന്നേല്‍പ്പിക്കാന്‍ ബഹളം. ഉറങ്ങിത്തുടങ്ങിയവര്‍ക്ക നീരസം. ബാത്ത് റൂം അന്വേഷിച്ച് വന്നവര്‍ അവിടേക്കുള്ള മാര്‍ഗ്ഗം ഇല്ലാഞ്ഞിട്ട് തിരിച്ചു പോയി.( ഇന്നത്തേം നാളത്തേം കൂടി നാളെ ബാംഗ്ലൂര് ചെന്നിട്ട് പൂര്‍ത്തിയാക്കം എന്ന് സമാധാനിച്ചിട്ടുണ്ടാവും!) കോയമ്പത്തൂര്‍ നിന്ന കയറിയ കൊച്ചുങ്ങളെ എടുത്ത സ്തീകള്‍ നില്‍ക്കാന്‍ പോലും ഇടമില്ലാതെ ബഹളമായി. ഒക്കത്തിരുന്ന കുഞ്ഞുങ്ങള്‍ വലിയ വായിലേ അലമുറയിട്ടു. സീറ്റില്‍ അഡ്ജസ്റ്റ് ചെയ്തിരിക്കാത്തവരോട് തമിഴന്മാര്‍ അലമ്പുണ്ടാക്കാന്‍ തുടങ്ങി. കമ്പാര്‍ട്ട്മെന്റ് മൊത്തത്തില്‍ ഒരു ലോകമഹായുദ്ധത്തിന്റെ പ്രതീതി. ചുളുവില്‍ സീറ്റ് ഒപ്പിച്ചെടുത്ത് ബര്‍ത്തിലിരുന്ന ഞാന്‍ ബഹളമെല്ലം ഒരു ഹൈ ആംഗിള്‍ ഷോട്ടിലൂടെയെന്ന വണ്ണം വീക്ഷിച്ചിരുന്നു.

കോയമ്പത്തൂര്‍ കഴിഞ്ഞ് കുറേ കഴിഞ്ഞപ്പോള്‍ ബഹളങ്ങള്‍ അവസാനിച്ചു തുടങ്ങി. കുട്ടികള്‍ ഉറങ്ങി. സ്ത്രീകള്‍ കിട്ടിയ സ്ഥലത്ത് ഇരുന്നു. ചിലര്‍ ബാത്തുറൂമിന്റെ പുറത്തും അകത്തുമായി ഇരുന്നു കിടന്നു. സീറ്റു കിട്ടിയ ഭാഗ്യവന്മാര്‍ ഉറക്കം പിടിച്ചു. ബര്‍ത്തിലിരുന്നവര്‍ പൂര്‍ണ്ണമായും ഉറങ്ങിത്തുടങ്ങി.കുതിച്ചുപായുന്ന ട്രെയിനിന്റെ ശബ്ദവും, മുരളുന്ന ഫാനിന്റെ ശബ്ദവും മാത്രം.

എനിക്ക് ഉറക്കം വന്നില്ല. വേര്‍തിരിച്ചെടുക്കാനാവാത്ത എന്തൊക്കെയോ ദൃശ്യങ്ങള്‍ എന്റെ മനസ്സിലൂടെ ട്രെയിനേക്കാള്‍ വേഗത്തില്‍ പാഞ്ഞു. സന്തോഷവും ആഹ്ലാദവും പകരുന്ന എന്തൊക്കെയോ സങ്കല്‍പ്പങ്ങളുടെ വര്‍ണ്ണ ചിത്രങ്ങള്‍...

ഞാന്‍ ഓര്‍മ്മകളിലേക്കു പോയി.

******************************************

2008 ജൂണ്‍ 1 ഞായറാഴ്ച
മാധവപുരം ഗ്രാമം, കന്യാകുമാരി.


ഹോട്ടലിനു മുന്‍പില്‍ ഒരു ഒട്ടോ വന്നു നിന്നു. റിസപ്ഷനിലിരുന്ന ഞങ്ങളെ ഓട്ടോ ഡ്രൈവര്‍ ഭവ്യതയോടെ കൂട്ടിക്കൊണ്ടുപോയി. കന്യാകുമാരി ബീച്ചില്‍ നിന്നും ഞങ്ങളെ വഹിച്ച് ഓട്ടോ മാധവപുരം ഗ്രാമം ലക്ഷ്യമാക്കി പോയികൊണ്ടിരിരുന്നു.

നിരനിരയായ കൊച്ചുവീടുകള്‍ കടന്ന് ഓട്ടോ ചെറിയ ഒരു ഗ്രാമവീഥിയിലേക്കു കയറി. ഇരുവശവും പനകള്‍ നിരന്നു നിന്ന ആ വഴി എന്നെ ഒരു പാലക്കാടന്‍ ഗ്രാമത്തെ ഓര്‍മ്മിപ്പിച്ചു.

ഓട്ടോ ഒരു കൊച്ചു വീടിനു മുന്‍പില്‍ വന്നു നിന്നു. ആ വീടിനും മുറ്റത്തിനും ഒരു കേരളീയ പശ്ചാത്തലം തോന്നിച്ചു. മുറ്റത്ത് ഒരു വലിയ മുല്ല. അത് വീടിനു മുകളിലേക്കും വശങ്ങളിലേക്കും പടര്‍ത്തി വിശാലമായ ഒരു മുല്ലപ്പന്തല്‍ തന്നെ തീര്‍ത്തിരിക്കുന്നു. അതിനു സമീപംലൌ ബേര്‍ഡ്സിന്റെ കലപില ശബ്ദം. വീടിനോടു ചേര്‍ന്നു തന്നെ ഹാന്‍ഡിക്രാഫ്റ്റിന്റെ ഒരു വര്‍ക്ക് ഷോപ്പ്. അതില്‍ വിവിധ കലാ-കൌതുക വസ്തുക്കള്‍, ബാംബു മാറ്റില്‍ ചെയ്തിരിക്കുന്ന പെയ്ന്റിങ്ങുകള്‍.

ഞങ്ങള്‍ അകത്തേക്കു കയറി. കുലീനതയോടെ ഗൃഹനാഥനും നായികയും ഞങ്ങളെ സ്വീകരിച്ചു. ഉപചാരങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഗൌരവമായി കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി.

".................... എന്നാല്‍ പിന്നെ എല്ലാവരുടെയും സൌകര്യാര്‍ത്ഥം ജൂലൈ 12 നു തന്നെ നിശ്ചയിക്കാം"

"അത് മതി. മറ്റു കാര്യങ്ങളും തിയതിയും അന്ന് നിശ്ചയിക്കാം"


കുറച്ചു നേരത്തെ ഗൃഹസന്ദര്‍ശനത്തിനും, ചര്‍ച്ചകള്‍ക്കും ശേഷം ഞങ്ങള്‍ മാധവപുരം ഗ്രാമത്തില്‍ നിന്നു തിരിച്ചു പോയി. ഏറെ വൈകാതെ കന്യാകുമാരിയില്‍ നിന്നും.

***************************************************

2008 ജൂലൈ 12 ശനി.
ചാലക്കുടി, കേരളം

അന്നെന്റെ വിവാഹ നിശ്ചയമായിരുന്നു.

ചാലക്കുടിയിലെ തറവാട്ടില്‍ വെച്ച് രാവിലെ 10.45 ന്റെ മുഹൂര്‍ത്തത്തില്‍ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ 'സരിഗ'യുടെ വിരലില്‍ ഞാന്‍ വിവാഹമോതിരം അണിയിച്ചു. തിരിച്ചും.

********************************************

2008 സെപ്തംബര്‍ 6 ശനി

എന്റെ വിവാഹം

കന്യാകുമാരി സ്വദേശി 'സരിഗ'യാണ് വധു. കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം സ്ക്കൂള്‍ അദ്ധ്യാപിക.

രാവിലെ 10.45 നും 11 മണിക്കും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ചാലക്കുടി കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വെച്ച്.

അനുഗ്രഹാശ്ശിസ്സുകള്‍ പ്രതീക്ഷിക്കുന്നു, സാന്നിദ്ധ്യം കൊണ്ടും മനസ്സു കൊണ്ടും...

*************************

Thursday, August 14, 2008

ഒരു കൈനറ്റിക്ക് ഹോണ്ടയും, എന്റെ ഒടുക്കത്തെ പ് രാക്കും

.
ഒരു ബൈക്ക് സ്വന്തമാക്കണം എന്നത് എന്റെ എക്കാലത്തേയും ആഗ്രഹമായിരുന്നു. പക്ഷെ ഈയടുത്തകാലത്തോ ഈ ജന്മത്തിലോ അത് സാദ്ധ്യമാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല. പക്ഷെ ബാംഗ്ലൂരില്‍ വന്ന് ഒരു കൊല്ലം തികയുന്നതിന് മുന്‍പ് ഞാനൊരു ടൂ വീലര്‍ വാങ്ങി. സംഗതി കൈനറ്റിക്ക് ഹോണ്ടയാണെങ്കിലും ടൂ വീലര്‍ തന്നാണല്ലോ? ( രാത്രിയായാല്‍ മാത്രം 'ത്രീ വീല്‍' ആകും. ഹോണ്ടയും പുറത്തു ഞാനും!) വാങ്ങാനുള്ള സാഹചര്യം മറ്റൊന്നായിരുന്നില്ല.ആദ്യം ജോലി ചെയ്തിരുന്ന കമ്പനി ഒരു മലയാളി കമ്പനി ആയിരുന്നു. സ്റ്റാഫെല്ലം മലയാളികള്‍ ‘എന്ന് റിസൈന്‍ ചെയ്തൂന്ന് ‘ ചോദിച്ചാല്‍ മതി. അതായിരുന്നു അവസ്ഥ.! ക്ഷമയുടെ നെല്ലിപ്പലകയും, കട്ട് ളയും, അസ്ഥിവാരവും കണ്ടപ്പോള്‍ മറ്റൊരു ജോലി സംഘടിപ്പിക്കാന്‍ ശ്രമിച്ചു. ഒരു സുഹൃത്തിന്റെ സഹായത്താല്‍ പുതിയൊരു ജോലിക്ക് ശ്രമിച്ചു തുടങ്ങി. എനിക്കാണെങ്കില്‍ മാതൃഭാഷ നല്ലവണ്ണം വശം. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ എല്ലം പച്ചവെള്ളം പോലെ ഒരു തുള്ളിയറിയില്ല! പിന്നെ ഹൈസ്ക്കൂള്‍ മുതല്‍ തമിഴ് സിനിമ കണ്ടു പഠിച്ചതിന്റെ ഗുണമായി അല്പം തമിഴും പേശും. ഭാഷയല്ലല്ലോ ജോലിയല്ലേ വലുത്! ജീവിതമല്ലേ വലുത്. എന്നും എക്കാലത്തും കൂട്ടിനുണ്ടായിരുന്ന കരളുറപ്പും തൊലിക്കട്ടിയും കൈമുതലാക്കി ബാംഗ്ലൂര്‍ നഗരത്തിലെ പല പരസ്യകമ്പനിയിലും കയറിയിറങ്ങി. അപ്പോഴാ മറ്റൊരു തമാശ!!! ബാഗ്ലൂരിലെ ഒരു കമ്പനിയിലെ ഒരു അവന്മാര്‍ക്കും മലയാളം അറിയില്ല. ശ്ശോ!! എന്റെ ദൈവമേ, ഇനി എന്നാണ് ഇവനൊക്കെ മലയാളം പഠിക്കുന്നത് എന്നു സഹതപിച്ച് ഇംഗ്ലീഷിലുള്ള അവരുടെ ചോദ്യങ്ങള്‍ക്ക് " യാ യാ.“ ..“ങേ.?“ “ ഉം ഉം..“. “ഓ പിന്നേ!" എന്നൊക്കെ തട്ടിമൂളി ഒരുവിധം ഒപ്പിച്ചു പോന്നു. ഒടുവില്‍ ഒരു പരസ്യകമ്പനിയില്‍ ഇന്റര്‍വ്യൂ തരപ്പെടുന്നു. ഉടമസ്ഥരിലൊരാള്‍ മലയാളി. (അവരുടെ ഭാഗ്യം അല്ലെങ്കില്‍ ഇന്റര്‍വ്യൂവിന് അവര്‍ തെണ്ടിപ്പോയേനെ!) അങ്ങിനെ അവിടെ ജോലി തര്വായി.

താമസം വിനാ താമസവും മാറ്റി. ഒരു സുഹൃത്തിന്റെയൊപ്പം. ഇഷ്ടം പോലെ മല്ലു മെസ്സ് ഉള്ളതുകൊണ്ടോ മല്ലുമെസ്സില്‍ മത്തിക്കറി, മത്തിഫ്രൈ കിട്ടുന്നതുകൊണ്ടോ എന്താന്നറിയില്ല താമസസ്ഥലത്തിന്റെ പേര് 'മത്തിക്കരെ' എന്നായിരുന്നു. ഒരു പത്തു പന്ത്രണ്ടു കിലോമീറ്റര്‍ അകലെ ഇന്ദിരാനഗറിലാണ് ഓഫീസ്.ആദ്യമാദ്യം ബസ്സിലാണ് ഓഫീസില്‍ പോയിരുന്നത്. ഒരാഴ്ചകൊണ്ട് സംഗതി ശരിയാവില്ലെന്ന് മനസ്സിലായി. ഈ 'വാഗണ്‍ ട്രാജഡി' എന്നൊക്കെ നമ്മള്‍ സ്ക്കൂളില്‍ പഠിച്ചിട്ടേയുള്ളൂ നേരിട്ട് അനുഭവിക്കുന്നത് ബാംഗ്ലൂരില്‍ ബസ്സില്‍ പോയിത്തുടങ്ങിയപ്പോഴാണ്. ഓഫീസിനടുത്തു വേറെ വീടു നോക്കാന്‍ മാര്‍ഗ്ഗമില്ലെങ്കിലും അറ്റകൈക്ക് അതും നോക്കി. നോ റിസള്‍ട്ട്, നമ്മുടെ പോക്കറ്റിലൊതുങ്ങുന്നത് കിട്ടിയില്ല. എന്നാപിന്നെ ബസ്സെങ്കില്‍ ബസ്സ്. നാടും നഗരവും കാണാമല്ലോ എന്നു സമാധാനിച്ചു. അപ്പോഴാ വേറൊരു പ്രശ്നം. കന്നഡയില്‍ ചോദിച്ചാലേ ബസ്സ് ജീവനക്കാര്‍ക്കും ലോക്കത്സിനും മനസ്സിലാകൂ അല്ലെങ്കില്‍ ഹിന്ദി വേണം. ഷര്‍ട്ട് തൂക്കിയിട്ട ഹാങ്കര്‍ പോലത്തെ ഹിന്ദി അക്ഷരങ്ങള്‍ പണ്ടേ എന്റെ ശത്രുവാ! കന്നഡയിലെ ഏതാണ്ട് ചില വാക്കുകളോക്കെ കാണാപാഠം പഠിക്കാന്‍ തുടങ്ങി.

രണ്ട് ബസ്സ് മാറികയറണം ഓഫീസിലേക്ക്. ഒന്ന് ശിവാജി നഗറിലേക്ക് അവിടുന്ന് ഇന്ദിരാ നഗറിലേക്ക്. ഒരു ദിവസം മത്തിക്കരെ സ്റ്റോപ്പില്‍ ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ ഒരു ബസ്സ് വന്നു. എവിടെക്കാണെന്ന് ഒരു പിടുത്തവുമില്ല. മുന്നില്‍ മൂന്നക്ക നമ്പര്‍ മാത്രം. ആരോടു ചോദിക്കും??!! രണ്ടും കല്‍പ്പിച്ച് ബസ്സിലിരുന്ന ഒരു ചേട്ടനോട് കന്നഡയില്‍ ഞാന്‍ ചോദിച്ചു.

"ഗുരോ.. ഈ.....ബസ്സ്....ശിവാ‍ജി നഗര്‍...ഹോ...ഹോഗുമോ?"

ബസ്സിലെ ചേട്ടന്‍ ഒന്നു മന്ദഹസിച്ചു എന്നിട്ടു പറഞ്ഞു : " ആ! ഹോഗുമായിരിക്കും എനിക്കറീല്ല്യ "

ദൈവമേ മലയാളി!!!! അങ്ങേരോടാണോ ഞാനീ കന്നഡ കഷ്ടപ്പെട്ടു പറഞ്ഞത്. എന്തായാലും കന്നഡിഗകള്‍ ആരും കേള്‍ക്കാതിരുന്നത് ഭാഗ്യം. ഭാഷ വികൃതമാക്കി എന്ന ഒറ്റക്കാരണം മതി ബാംഗ്ലൂരില്‍ കലാപമുണ്ടാകാന്‍.

മത്തിക്കരെയില്‍ നിന്ന് ശിവാജിനഗറിലേക്ക് രാവിലെ ബസ്സുകള്‍ കുറവ്. ഉള്ളതു നമ്മള്‍ കുളിച്ചൊരുങ്ങി വരുമ്പോഴേക്കും പോയിട്ടുണ്ടാകും. പിന്നെ നാട്ടുകാര്‍ 'ബാംഗ്ലൂര്‍ ട്രിപ്പ്' ' എന്നു വിളിക്കുന്ന ഒരു ബസ്സാണ് ഉള്ളത്. ഒരു ദിവസം അതില്‍ കയറി. ബാംഗ്ലൂര്‍ നോര്‍ത്ത്-ഈസ്റ്റ് ഏരിയ മൊത്തം കണ്ടു. വെറും ഏഴു കിലോമീറ്റര്‍ അകലമുള്ള ശിവാജിനഗറിലെത്താന്‍ ഒരു മണിക്കൂര്‍ പതിനഞ്ചു മിനുട്ട്. മത്തിക്കരെ, യശ്വന്ത്പുരം, മല്ലേശ്വരം, റെയ്സ് ഹോഴ്സ്, മജെസ്റ്റിക്ക്, വസന്ത നഗര്‍, കന്റോണ്മെന്റ് ഏരിയായിലെ മൊത്തം വീടും കടകളും മരങ്ങളും എന്തിനു വീട്ടിലെ കുളിമുറിയും വരെ കാണിച്ചു തന്നു.. ഇനിയും അരമണിക്കൂര്‍ വേണം ഇന്ദിരാനഗറിലെത്താന്‍. അതും വേറെ ബസ്സില്‍. ഈശ്വരാ! 'പാപി ചെല്ലുന്നിടം പാതാളം' എന്നൊക്കെ എഴുതി വെച്ചത് എന്റെയീ അവസ്ഥ മുന്‍ കൂട്ടി കണ്ടാണോ?

തിരിച്ചുവരുന്ന അവസ്ഥയും മറ്റൊന്നല്ല. ഇന്ദിരാ നഗറില്‍ നിന്ന് ഒന്നുകില്‍ ശിവാജി നഗറിലേക്കു വരണം രണ്ടുകില്‍ മജെസ്റ്റിക്കിലേക്ക്. അവിടുന്നേ മത്തിക്കരെയിലേക്ക് ബസ്സു കിട്ടു. ശിവാജി നഗറിലെത്തിയാല്‍ കാണുന്ന കാഴ്ച, തൃശൂര്‍ പൂരം കഴിഞ്ഞാല്‍ അത്രയും ആളുകളെ ഒന്നിച്ചു കാണുന്നത് ശിവാജി നഗര്‍ ഏഴാം നമ്പര്‍ പ്ലാറ്റ് ഫോമിലാണ്. പണ്ട് കോളേജില്‍ ബസ്സിനു പോയിരുന്നത് എത്ര നന്നായെന്ന് അപ്പോള്‍ ഓര്‍ത്തു. വെറുതെയല്ല നിത്യാഭ്യാസി ദിനോസറിനേയും എടുക്കും എന്നു പറയുന്നത്. ദിനോസറിനെ മാത്രമല്ല ബി.എം.ടി.സി ബസ്സിലും കയറും.

മുറിയിലെത്തിയാല്‍ സഹമുറിയനുമായും തൊട്ടടുത്തു താമസിക്കുന്ന ഹൌസ് ഓണര്‍ 'അങ്കിളു'മായി കൂലംകഷമായ ചര്‍ച്ച.

" വണ്ടി വേണം അല്ലെങ്കീ ഞാന്‍ തെണ്ടിപ്പോകും"

ഒരു ദിവസം അങ്കിള്‍ എന്നോട് ഒരൊറ്റ ചോദ്യം.. "എടോ ഒരു കൈനറ്റിക്ക് ഉണ്ട് നോക്കുന്നോ?"

"എത്ര വേണ്ടി വരും" ഞാന്‍

"ഒരു എട്ട് എട്ടര പറയുന്നു. ഏഴിന് ചോദിച്ചു നോക്കാം. വണ്ടി കണ്ടീഷന്‍"

വീണ്ടും ആലോചനകള്‍ കണക്കെടുപ്പുകള്‍.

എന്തിനേറെ പറയുന്നു, ഒടുവില്‍ വണ്ടി വാങ്ങിച്ചു എന്നല്ലേ പറയേണ്ടു. വണ്ടിയും അതിന്റെ സ്ഥാവര ജംഗമവുമെല്ലാം അന്നു രാത്രി തന്നെ ഏര്‍പ്പാടാക്കി.

രാത്രി ഉറക്കം വന്നില്ല! എങ്ങിനെ വരും? ഇന്നു രാത്രി മുതല്‍ ഞാനൊരു ടൂ വീലറിന്റെ ഓണറാണ്. സ്വന്തമായൊരു വാഹനം. ഓഫീസിലേക്ക് പോകുന്നു, വരുന്നു. സുഹൃത്തിനെ കാണാന്‍ പോകുന്നു വരുന്നു, ഷോപ്പിങ്ങിന് പോകുന്നു വരുന്നു. ഒത്താല്‍ ഒരു ഗേള്‍ഫ്രെണ്ടിനേയും പുറകിലിരുത്തി ബാംഗ്ലൂര്‍ നഗരം ചുറ്റുന്നു (അമ്മ്യാണേ ഇതുവരെ നടന്നിട്ടില്ല, സത്യം!!)

പറയാന്‍ വിട്ടു ഒരു പ്രധാന കാര്യം, ഇന്നേവരെ ഒരു ഡി.എല്‍ അഥവാ ഡ്രൈവിങ്ങ് ലൈസന്‍സ് കണ്ടിട്ടുള്ളതല്ലാതെ, ങേഹെ! ഒരെണ്ണം സ്വന്തമാക്കിയിട്ടില്ല.

കുറച്ചു ദിവസത്തെ യാത്രയില്‍ ബാംഗ്ലൂരില്‍ വണ്ടിയോടിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ പഠിച്ചു :

ഓട്ടോറിക്ഷ, ബി.എം.ടി.സി. ബസ്സ്; അതിന്റെ പുറകെ ഫോളോ ചെയ്യാന്‍ നില്‍ക്കണ്ട. ഈ ജന്മത്തില്‍ അവന്‍ സൈഡ് തരില്ല. ഏതെങ്കിലും വിധത്തില്‍ എന്തു റിസ്കെടുത്തും ഓവര്‍ ടേയ്ക് ചെയ്ത് രക്ഷപ്പെടുക. സ്പെഷ്യലി ഓട്ടോറിക്ഷയുടെ പുറകില്‍ പെട്ടാല്‍ ജീവന്‍ പണയം വെച്ചും മുന്നില്‍ കയറി രക്ഷപ്പെടുക. കാരണം അവന്‍ ഇടത്തോട്ടോ വലത്തോട്ടോ വണ്ടി തിരിക്കുമെന്നോ അവിടെത്തന്നെ സഡന്‍ ബ്രേക്കിടുമെന്നോ അവനു തന്നെ നിശ്ചയമില്ല. 'എല്‍' (L) എന്ന ചുവന്ന സ്റ്റിക്കര്‍ കാണുന്ന ആക്ടീവ, സ്ക്കൂട്ടി, കൈനറ്റിക്ക് ഹോണ്ട മുതലായവയില്‍ യാത്ര ചെയ്യുന്ന അംഗലാവണ്യമാര്‍ന്ന തരുണീമണികള്‍ മുന്നില്‍ പെട്ടാല്‍ "എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദര്‍ന്മാരാണ് " എന്നു മൂന്നുവട്ടം മനസ്സില്‍ ഉരുവിട്ട് വേഗം ഓവര്‍ടേയ്ക്ക് ചെയ്ത് സ്ക്കൂട്ടാവുക. അല്ലെങ്കില്‍ ഇടം വലം സ്പേസ് കണ്ടെത്തുക. അല്ലെങ്കില്‍ ഒരു സഡ്ഡന്‍ ബ്രേക്കിനു സാധ്യത ഉണ്ട്. അല്ലെങ്കില്‍ ഉച്ചക്കകം ഓഫീസ് പൂകുമെന്ന് പൂതി വേണ്ട. പുറകില്‍ പ്രായമായ അച്ഛന്‍, അമ്മ എന്നിവരുമായി യാത്രചെയ്യുന്ന ബൈക്കു യാത്രക്കാര്‍, പഴയ സ്ക്കൂട്ടറില്‍ ഇപ്പോഴും യാത്ര ചെയ്യുന്ന മദ്ധ്യവയസ്കര്‍ ഇവരെയൊക്കെ ഒഴിവാക്കി ഇടം വലം തിരിഞ്ഞോ, വലതുമാറി ഇടതുമാറിയോ ഞെരിഞ്ഞമര്‍ന്നോ ഓവര്‍ടേയ്ക്ക് ചെയ്തു പോകണം. അല്ലെങ്കില്‍ ഒരു സഡന്‍ ബ്രേക്ക്, അരമണിക്കൂര്‍ ട്രാഫിക്ക് ജാമില്‍ ഇതിനു സാദ്ധ്യത.

ഓര്‍ക്കേണ്ട മറ്റൊരു പ്രധാന കാര്യം, അന്യസംസ്ഥാന റജിസ്ട്രേഷന്‍ (ഉദാ:കെ.എല്‍, ടി.എന്‍, പി.എന്‍) ഡോക്യുമെന്റ്സ് കയ്യിലില്ലാത്തവര്‍, നമ്പര്‍ ബോര്‍ഡ് ഇല്ലാത്തവര്‍ കഴിവതും വാഹനവൂഹത്തിന്റെ നടുക്കു വേണം യാത്ര ചെയ്യാന്‍. ട്രാഫിക്ക് സിഗ്നലിലോ റോഡിന്റെ ഇരുവശങ്ങളിലോ എവിടെയെങ്കിലും പതിയിരിക്കുന്ന പോലീസ് ചേട്ടന്‍മാരുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രമാണിത്. ചേട്ടന്മാര്‍ ചെക്കിങ്ങിനായി സ്ഥിരം തങ്ങുന്ന ഏരിയായകള്‍ കവര്‍ ചെയ്യാതെ ഷോര്‍ട്ട് / ലോങ്ങ് കട്ടുകള്‍ കണ്ടുപിടിക്കുന്നത് പോക്കറ്റിനു വളരെ നല്ലതാണ്.

കുറച്ചുമാസങ്ങള്‍ക്കു ശേഷം ഒരു ദിവസം, ഒരു വെള്ളിയാഴ്ച.

ബുധനാഴ്ചമുതല്‍ എന്റെ വയറിനെ പിടികൂടിയ സുനാമി തീരെ അങ്ങ്ട് ശമിക്കുന്നില്ല. രണ്ടു ദിവസം പിടിച്ചു നിന്നു. വെള്ളിയാഴ്ച ജോലിയെല്ലാം നേരത്തെ തീര്‍ന്നപ്പോള്‍ നേരത്തെ വീട്ടില്‍ പോകാം എന്നു തോന്നി. ഡോക്ടറെ കാണണം റെസ്റ്റ് എടുക്കണം. ഭക്ഷണം വീട്ടില്‍ തന്നെ ഉണ്ടാക്കാറാണ് പതിവ്. സമയ-ഗ്യാസ്-വെള്ളം ഇത്യാദികളുടെ ദൌര്‍ലഭ്യം കാരണം ചിലദിവസങ്ങളില്‍ നമ്മുടെ പ്രിയപ്പെട്ട കന്നഡികാ ഗഡികളുടെ ഭോജന ശാലയെ ഡിപ്പെന്‍ഡു ചെയ്യേണ്ടി വരും. അവിടെനിന്നും രണ്ടു നേരം ഭോജിച്ചാല്‍ ആറു നേരം കക്കൂസില്‍ സ്പെന്‍ഡു ചെയ്യേണ്ടിവരാറുണ്ട്. ശീലമായതുകൊണ്ട് അതിലൊരു അത്ഭുതവും തോന്നാറില്ല.

പക്ഷെ ഇത്തവണ സംഗതി അതു മാത്രമല്ല. വേദന നന്നായിട്ടുണ്ട്. എന്നാല്‍ 'കാര്യങ്ങള്‍' എപ്പഴും അങ്ങ്ട് സാധിക്കുന്നില്ല താനും. ഒരു തരം വര്‍ണ്ണ്യത്തിലാശങ്ക കണക്കേ. ഒടുക്കത്തെ വേദന ചില നേരങ്ങളില്‍.

ഓഫീസില്‍ നിന്നും പെര്‍മിഷന്‍ വാങ്ങി നേരത്തെ സ്ക്കൂട്ടറും കൊണ്ട് സ്ക്കൂട്ടായി.

സന്ധ്യാ സമയം! ബാംഗ്ലൂരില്‍ വന്നതിനുശേഷം സന്ധ്യാനേരം കാണാറുള്ളത് ഞായറാഴ്ചകളില്‍ മാത്രമായിരുന്നു.

ആഹാ!!! ആകാശത്തിനെന്തു ഭംഗി. സ്വയം പറഞ്ഞു. സന്ധ്യകഴിഞ്ഞാല്‍ മുഖത്ത് ചായം പൂശി പബ്ബിലേക്കിറങ്ങുന്ന ബാംഗ്ലൂര്‍ സുന്ദരിമാരേപോലെ അങ്ങ്, അള്‍സൂര്‍ ലെയ്ക്കിനപ്പുറം നമ്മുടെ സൂര്യേട്ടന്‍!

"കമ കമ കമ കമലാക്ഷി
ജല ജല ജല ജലജാക്ഷി
മിനു മിനു മിനു മീനാക്ഷി
പട പട പട പഞ്ചറാംഗി
ബാരേ.....അയ്ത്തലെക്കിഡി ബാരേ......"

ഒരു സൂപ്പര്‍ ഹിറ്റ് കന്നഡ ഗാനവും പാടി ഞാന്‍ വണ്ടി കത്തിച്ചു വിട്ടു. സിഗ്നലില്‍ ആളു കുറവ്, ട്രാഫിക്ക് കുറവ്, മര്‍ഫി റോഡും, അള്‍സൂര്‍ ലെയ്ക്കും, ബെന്‍സന്‍ ടൌണും കഴിഞ്ഞ് എന്നെ വഹിച്ച് എന്റെ കൈനി, ജെ.സി. നഗര്‍ ലക്ഷ്യമാക്കി നീങ്ങവേ......

അതാ ആരോ കൈ കാണിക്കുന്നു....

'വയറ്റിലൊരു സുനാമീം കൊണ്ട് പോകുമ്പോള്‍ ഏത് ശവ്വ്യണ്ടാ വണ്ടിക്ക് കൈ കാണിക്കണത്?" ഞാന്‍ മനസ്സില്‍ പ്രാകി

"ദൈവമേ"

മുപ്പത്തിമുക്കോടി ദൈവങ്ങളേയും ചേര്‍ത്തുള്ള ഒരൊറ്റ വിളിയായിരുന്നു എന്റെ.

മുന്നിലതാ ലവന്‍....ലവന്‍ തന്നെ...ഡാവ്... നമ്മടെ ട്രാഫിക്ക് പോലീസ് ചുള്ളന്‍. നോ കട്ട് വഴി! നോ സൈഡ് വഴി!!, കീഴടങ്ങുക തന്നെ വഴി!!!

ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങിനെയൊരു അനുഭവം. അതും മറുനാട്ടില്‍ വെച്ച്. കയ്യിലുള്ള മലയാളവും, സിനിമ കണ്ട് പഠിച്ച തമിഴും ഇവിടെ വിലപോകില്ലെന്ന് മനസ്സിലായി. വേറൊരു ഭാഷ അറിയില്ലതാനും.

ചേട്ടന്‍ വണ്ടി നിര്‍ത്തിച്ചു അരികില്‍ വന്നു, താക്കോള്‍ ഊരിയെടുത്തു കന്നടയില്‍ എന്തോ കല്‍പ്പിച്ചു..

എനിക്ക് മനസ്സിലായില്ല " വാട്ട്? വാട്ട് സാര്‍?"

"ഓയ് ........വണ്ടി സൈഡോതുക്കഡേ, ഡി. എല്‍. കാണിക്ക്, ഇന്‍ഷുറന്‍സ്, പൊലൂഷന്‍, സകല ഡോക്യുമെന്റ്സും കാണിക്കെഡേയ്. ഇത് ഹൈക്കോര്‍ട്ട് ഓര്‍ഡറാണ്. എല്ലാം കാണിച്ചിട്ടു പോയാ മതി..കേട്ടോഡാ..?"

കീഴടങ്ങിയാല്‍ ലോകത്തിലെ ഏതു ഭാഷയും നമുക്കു മനസ്സിലാകുമെന്ന് അന്നെനിക്കു മനസ്സിലായി.

ഞാനാദ്യം പരുങ്ങി. (എനിക്ക് ലൈസന്‍സില്ലല്ലോ, പക്ഷെ ബാക്കി എല്ലാ ഡോക്യുമെന്റ്സും ഉണ്ട്!)

" ഹൈക്കോര്‍ട്ട് ഓര്‍ഡറാണ്, വേഗമെടുക്കെടാ"

സാറിന്റെ കയ്യില്‍ നിന്നു കീ വാങ്ങി ഞാന്‍ വണ്ടിയുടെ കാബിന്‍ തുറന്നു.

'എന്റീശ്വരാ‍രാ‍രാ‍രാ‍രാ‍രാ‍രാ‍!!'

അധികാരത്തിലേറിയ പുതിയ സര്‍ക്കാര്‍ ഖജനാവു തുറന്നപ്പോള്‍ കണ്ട കാഴ്ച പോലെ, അതിനകം ശൂന്യമായിരുന്നു.

കഴിഞ്ഞയാഴ്ച വണ്ടി സര്‍വ്വീസിനു കൊടുത്തപ്പോള്‍ ഡോക്യുമെന്റ്സെല്ലാം വണ്ടിയില്‍ നിന്നെടുത്ത് അലമാരയില്‍ വെച്ചത് ഒരു മിന്നായം പോലെ ഓര്‍മ്മയില്‍ മിന്നി.

" സാര്‍,.....ഡോക്യുമെന്റ്സ് വീട്ടിലാണ്"

"എവിടെ വീട്?"

"മത്തിക്കരെ"

" വണ്ടി സൈഡൊതുക്കിയിട്, ബസ്സിലോ ഓട്ടോയിലോ പോയി ഡോക്യുമെന്റ്സ് എടുത്തിട്ടു വാ.. ഡേയ് ഹൈക്കോര്‍ട്ട് ഓര്‍ഡറാണ്"

പെട്ടെന്നോര്‍മ്മ വന്ന നമ്പര്‍ ഇറക്കാമെന്നു കരുതി

" സാറെ, രാമയ്യ ഹോസ്പിറ്റലില്‍ ഒരു സുഹൃത്തിനു രക്തം കൊടുക്കാന്‍ പോകുന്നതാ... പറഞ്ഞുവിടണം. ഞാന്‍ അടുത്ത ദിവസം........"

"ഓട്ടോറിക്ഷക്കു പൊയ്ക്കോ, വണ്ടി ഇവിടെ ഇരിക്കട്ടെ. പേപ്പേഴ്സ് കാണിച്ചിട്ട് വണ്ടി കോണ്ടുപോകാം"

ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങാന്‍ തോന്നിയതിനേയും അതിനു കാരണമായ വയറു വേദനയേയും മനസ്സാ ശപിച്ചു. കാരണവന്മാര്‍ ഉണ്ടാക്കിവെച്ച എല്ലാ ചൊല്ലുകളും അന്വര്‍ത്ഥമാണെന്ന് അന്ന് മനസ്സിലായി.

"സാറെ....സാറെ..എന്തെങ്കിലും അഡ്ജസ്റ്റ്മെന്റ്?"

"എന്തോന്നു അഡ്ജ്സ്റ്റ്മെന്റ്? വല്ല ഡോക്യുമെന്റ്സും ഉണ്ടോഡേ? ഇല്ലേല്‍ ഒരു നാലായിരം കെട്ടിക്കോ.."

"നാലായിരോ? പൊന്നു സാറെ എന്തേലും....എങ്ങിനേലും...ഒരു...പ്ലീസ്.."

" ഉം ശരി ശരി....ഒരു ഒരു ആയിരം കൊട്...അതു മതി."

"എന്റമ്മോ...സാറെ അത്രയും വേണോ? ഒരു നൂറ്....അല്ലേല്‍ ഇരുന്നൂറ്..അതു പോരെ...?"

"ഓയ്.......ഒരു ഡോക്യുമെന്റ്സും ഇല്ലാതെ നൂറു രൂപായോ?? ഡേയ് ഇത് ഹൈക്കോര്‍ട്ട് ഓര്‍ഡറാണ്."

ഞാന്‍ പഴ്സ് തുറന്നു. തുറന്നില്ലെങ്കില്‍ വീട്ടീപ്പോകാനും പറ്റില്ല, ഡോക്ടറെകാണാനും പറ്റില്ല.. തുറന്നപ്പോള്‍....കഷ്ടകാലത്തിന് പാമ്പല്ല പെരുമ്പാമ്പ് വിഴുങ്ങാന്‍ അതിലാണെങ്കില്‍ ഒരു അഞ്ഞൂറിന്റെ നോട്ടും ഒരു പത്തു രൂപാ നോട്ടും..!!!

എടുക്കേണ്ടി വന്നില്ല. ചേട്ടന്‍ തന്നെ സഹായിച്ചു. ചുള്ളന്‍ അഞ്ഞൂറു രൂപാ സ്വന്തം പോക്കറ്റിലേക്ക് കട്ട് ആന്റ് പേസ്റ്റ് ചെയ്തു.! സാമദ്രോഹി!

"അഞ്ഞൂറെങ്കില്‍ അഞ്ഞൂറ്...ങാ നീ പോ" അണ്ണന്‍ കീ കൈമാറി.

ബ്രേക്ക് ഏത്, ആക്സിലേറ്റര്‍ ഏത് എന്നറിയാതെ ഞാന്‍ പരുങ്ങി. കണ്ണിലിരുട്ട് കയറിയിട്ട് ഒന്നും കാണാന്‍ വയ്യ. ദൈവമേ! ഇത്ര വേഗം ഇരുട്ടായോ? വേദനയോ തളര്‍ച്ചയോ? അതോ രണ്ടും കൂടിയതോ??!!

ഒരു കണക്കിന് വണ്ടി സ്റ്റാര്‍ട്ടാക്കി ഒരു മുപ്പത് വാര അകലെ കൊണ്ടുവന്നു നിര്‍ത്തി. സങ്കടവും വിഷമവും എല്ലാംകൊണ്ടും ഞാന്‍ ഒരു പരുവമായി. അവനോടുള്ള ധാര്‍മ്മിക രോക്ഷം ആളിക്കത്തി.

'എന്റെ കൊടുങ്ങല്ലൂരമ്മേ, ഡോക്ടറെ കാണാനും മരുന്നു വാങ്ങാനും പെട്രോളടിക്കാനും വച്ച കാശായിരുന്നല്ലോ ആ ബാംഗ്ലൂര്‍ സാമദ്രോഹി അടിച്ചെടുത്തത്.'

വണ്ടി നീങ്ങുന്നില്ല. ഒരൊറ്റ നിമിഷം കൊണ്ട് ഒന്നും കാണാതായി. ഇരുട്ട് തന്നെ ഇരുട്ട്. ഞാന്‍ പിന്തിരിഞ്ഞു നോക്കി. ആ അരണ്ട വെളിച്ചത്തിലും ഞാന്‍ കണ്ടു. ലവന്‍ അടുത്ത ഇരയ്ക്കു നേരെ കൈ നീട്ടുന്നത്.

"ഹെന്റെ ദൈവമേ..." മുപ്പത്തിമുക്കോടു ദൈവങ്ങളേയും അവരുടെ ബന്ധുമിത്രാദികളേയും ഒരുമിച്ചു വിളിച്ചു.

സത്യം പറയാലോ, ജനിച്ച നാള്‍ തൊട്ട് ഇന്നേ വരെ ഞാന്‍ അങ്ങിനെ ദൈവത്തെ വിളിച്ചിട്ടില്ല.

'കൊടുങ്ങല്ലൂരമ്മേ, ദേവീ, നീ കാണുന്നില്ലേ ഈ പകല്‍ കൊള്ള?! അകാരണമായി ഈ ഭക്തനെ ദ്രോഹിച്ച ആ പോലീസുകാരനെ......ഒരു ദാക്ഷിണ്യവുമില്ലാതെ അഞ്ഞൂറു രൂപാ തട്ടിപ്പറിച്ച ആ പണ്ടാറക്കാലനെ തക്കശിക്ഷ നല്‍കണേ ദേവീ....അവന്‍......അവന്‍...പണ്ടാറമറങ്ങിപ്പോകണേ....

ജീവതത്തിലാദ്യമായി മനസ്സുരുകി ഒരുത്തനെ പ് രാകി. പ്രാക്കെന്നു പറഞ്ഞാല്‍ ഒടുക്കത്തെ പ്രാക്ക്!!

കൊടുങ്ങല്ലൂരമ്മ എന്നെ കൈവിടാറില്ല.

ആ പോലീസുകാരനു വല്ലതും പറ്റിയോ ആവോ, ഇപ്പോ ജീവിച്ചിരിക്കുന്നുണ്ടോ ആവോ!? ആ! ആര്‍ക്കറിയാം? ഞാനന്വേഷിക്കാന്‍ പോയില്ല...!!

.

Monday, August 4, 2008

ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രെസ്സ്

.


"ചേട്ടാ ഇവിടെ ആളില്ലല്ലോ ല്ലേ? ഒന്നഡ്ജസ്റ്റ് ചെയ്തിരിക്കാമോ"

"എന്തരണ്ണാ, ഇവിടെ ആളിരിക്കണത് കണ്ടില്ലേ, ലോ ദവിടെങ്ങാനും പോയി നോക്കണ്ണാ"

"ചേട്ടോ ഒന്നഡ്ജസ്റ്റ് ചെയ്യാമോ? ഒരാള്‍ക്ക് കൂടി ഇരിക്കലോ ല്ലേ?"

"പറ്റത്തില്ല ചേട്ടാ, ഇപ്പത്തന്നെ ഫുള്ളാ, ഇനിയെന്നാ അഡ്ജസ്റ്റ്മെന്റ് ചെയ്യാനാ?"

"അയ്യോ!! ഇതെന്താണ് ഏട്ടോ!!" പെട്ടെന്നൊരു അലര്‍ച്ച "എവ്ടെ നോക്ക്യാണ് ങ്ങ് ള് നടക്കണത്?"

എന്റെ ഷൂസ് ഒരുത്തന്റെ കാലില്‍ അമര്‍ന്നപ്പോള്‍ അവന്‍ അമറിയതാണ്.

"സോറി ചേട്ടാ, ഞാന്‍ കണ്ടില്ല"

" ഇദ്ന്താണ്ടോ കര്‍മ്മം!! ഇവിടെ സീറ്റൊന്നും ഇല്ല്യാന്ന്, നിങ്ങള് വേറോടത്ത് നോക്കിട്ടോളീന്‍"

"ചേട്ടാ ഈ ബര്‍ത്തില് ആളില്ലാല്ലേ, ഞാനിരിക്കിണുണ്ടേ..?

"എന്തുവാ ചേട്ടാ? ഇവിടെ തോനെ ആളിരിക്കണത് കണ്ടില്ല്യോ? അങ്ങത്തെങ്ങാനും പോയി നോക്ക് "

'ശ്ശെടാ, ഇതെന്താ, കേരള സംസ്ഥാനം മുഴുവന്‍ ഈ ട്രെയിനകത്താണല്ലോ!! ഇതിനകത്തു ഒരു സീറ്റ് ഒപ്പിക്കാനെന്താപ്പാ ചെയ്യാ??!!'

"ചേട്ടാ, അവിടെ ബര്‍ത്തില് ആളില്ലല്ലോ? ഞാനിരുന്നോട്ടെ?"

"ഇല്ല, ഇവിടെ ആളുണ്ട്. ബാഗ് വച്ചിട്ട് പോയിരിക്കുവാ."

"എന്നാലും ഒന്നു അഡ്ജസ്റ്റ് ചെയ്തൂടെ ചേട്ടാ??"

"പറ്റത്തില്ല ചേട്ടാ, ഇനി ഇവിടെ ഇരിക്കാനൊന്നും പറ്റത്തില്ല. ചേട്ടന്‍ വേറെ സീറ്റ് നോക്ക് "

"ചേട്ടാ ഇവിടെ ഒന്ന് അഡ്ജസ്റ്റ് ചെയ്തിരിക്കാവോ?"

"പറ്റില്ല്യാട്ടാ ഗഡ്യേ, ഇവ് ടെ ഒരാളുണ്ട് ട്ടാ . ബാഗിരിക്കണ് കണ്ടില്ല്യേ."

ശെടാ! എവിടയാ ഒന്നിരിക്കുന്നേ എന്നാലോചിച്ച് കമ്പാര്‍ട്ടുമെന്റ് മൊത്തം കറങ്ങി. ഒക്കെ ഫുള്ളാ. 'ദൈവമേ ബാംഗ്ലൂരിലെ മൊത്തം ആളുകളു ഇന്നു തന്നെയാണോ കേരളത്തിലേക്ക് പോകുന്നേ? സൂക്ഷിച്ചു നോക്കിയപ്പോ നാലുപേരിരിക്കുന്ന ബഞ്ചില്‍ ഒരിത്തിരി സ്ഥലം.

"ചേട്ടാ! ഒന്നഡ്ജ്സ്റ്റ് ചെയ്തേ, ഒന്നിരുന്നോട്ടേ."

എന്താവോ ഭാഗ്യം. ആ മസിലുചേട്ടന്‍ അഡജസ്റ്റ് ചെയ്തു. ഇത്തിരി കിട്ടിയ സ്ഥലത്ത് ഞാന്‍ അരച്ചന്തി വച്ചിരുന്നു. 'ദൈവമേ ബാംഗ്ലൂര്‍ന്ന് കന്യാകുമാരിക്കാ ടിക്കറ്റ് എടുത്തിരിക്കുന്നത്. കന്യാകുമാരിയില് ഇനി എപ്പോഴാണാവോ എത്തുക? അവിടെ വരെ അര ചന്തി പുറത്തിട്ടിരിക്കേണ്ടി വരുമോ ആവോ?'

'എക്സൂസ്മീ, ഇവിടെ ആളുണ്ടോ?"

ഒരു കുയില്‍ നാദം. ഒരു മുക്കാല്‍ പാന്റും ടീ ഷര്‍ട്ടും ഇട്ട മല്ലു കൊച്ച്. പുറത്തു ബാഗൊക്കെ തൂക്കിയിട്ട്. ഒഴിഞ്ഞിരിക്കുന്ന ബര്‍ത്തിലെ ചേട്ടനോടാണ് ചോദ്യം.

"ഏയ്! അധികം ആളില്ല. വേണേല്‍ അഡ്ജസ്റ്റ് ചെയ്തിരിക്കാം." ബര്‍ത്തിലേ ചേട്ടന്‍ പെട്ടെന്ന് വിനീത്കുമാറായി. കേട്ട പാതി, പെണ്‍കൊച്ച് ബര്‍ത്തില്‍ പിടിച്ചു കയറി.

'ശ്ശെടാ നീ ആളു കൊള്ളാമല്ലോ ചേട്ടാ! ഞാന്‍ ചോദിച്ചപ്പോ അവിടെ സീറ്റുണ്ടായിരുന്നില്ല. രണ്ടു മിനിറ്റിനികം സീറ്റു വന്നോ?? ഭയങ്കരാ..' ഞാന്‍ മനസ്സിലവനെ പ്രാകി.

പെങ്കൊച്ചു വന്നപ്പോള്‍ പുന്നെല്ലു കണ്ട എലിയെപ്പോലെയായി അവന്റെ മുഖം. കൊച്ചാണെങ്കില്‍ കീഴറ്റം ലൂസായ ഒരു പാന്റും അതാണെങ്കില്‍ മുട്ടു വരെ തെരുത്തു കയറ്റി വച്ചിരിക്കുന്നു. റെയില്‍ വേ ഗാര്‍ഡ് കൊടിവീശും പോലെ അതിങ്ങനെ ആടിക്കൊണ്ടിരുന്നു.

സമയം ഒമ്പതു മണിയേ ആയിട്ടുള്ളൂ. അതിനു മുന്‍പേ കമ്പാര്‍ട്ടുമെന്റ് ഫുള്ളായി. വണ്ടി ഏതാണ്ട് വാഗണ്‍ ട്രാജഡിയുടെ പരുവമായി.'ഇനിയുള്ള സ്റ്റേഷനില്‍ നിന്നുള്ള ആളുകളൊക്കെ എവിടെയാണാവോ കയറുക?! ഗാപ്പി ഗാപ്പ്യേ' 'ച്യായ് ച്യായ് 'വിളി അന്തരീക്ഷത്തില്‍.

എങ്ങിനെയെങ്കിലും നേരമൊന്നു വെളുപ്പിച്ചുകിട്ടണമല്ലോ എന്റെ തൃപ്രയാറപ്പാ!! കയ്യിലിരിക്കുന്ന ബാഗ് സൈഡില്‍ തൂക്കിയിട്ടേക്കാം എന്നു കരുതി കൈ പൊക്കി നോക്കിയതും....എന്റെ ദൈവമേ! ആ പെങ്കൊച്ച് അപ്പുറത്തെ ബര്‍ത്തിലിരുന്ന് എന്റെ തലക്കു മുകളിലെ ബര്‍ത്തിലേക്ക് കാലും നീട്ടിയിരിക്കുന്നു. നോക്കിയപ്പോള്‍ എന്താ കഥ!? കൊച്ചിന്റെ ബാംഗ്ലൂരു മുതല്‍ കന്യാകുമാരി വരെ കാണാം.

"പെങ്ങളേ ഈ കാലൊന്നു മടക്കി വച്ചിരുന്നെങ്കില്‍......"

കൊച്ചു നേരെ ചമ്രം പടിഞ്ഞിരുന്നു. ഇരുന്നപ്പോള്‍ തൊട്ടടുത്തിരുന്ന ചെറുക്കന്റെ ദേഹം പെണ്‍കുട്ടിയുടെ ദേഹത്തു മുട്ടിയുരുമ്മി.

"എക്സ്ക്യൂസ് മീ.......പ്ലീസ്." പെണ്‍കുട്ടി ഇത്തിരി നീരസത്തോടെ അവനോട്.

"സോറി" ചമ്മിയ ചിരി ചിരിച്ച് അവന്‍ അല്പം അനങ്ങിയിരുന്നു. അവര്‍ക്കിടയില്‍ ഒരു രണ്ടിഞ്ചു അകലത്തില്‍ ഒരു അലിഖിത നിയന്ത്രണ രേഖ കാണാറായി.

അരച്ചന്തിയില്‍ അഡ്ജസ്റ്റ് ചെയ്തു ഞാനിരുന്നു. രണ്ട് കാലിന്മേലാണ് എന്റെ ബാലന്‍സ് മുഴുവന്‍. തൊട്ടുമുന്നിലെ സീറ്റില്‍ പ്രായമായ ഒരു അമ്മച്ചിയും കൂടെ അവരുടെ മകളോ മരുമകളൊ ആയ ഒരു ചേച്ചിയും. ശരിക്കിരുന്ന് പോകാന്‍ പറ്റാത്തതില്‍ അമ്മച്ചിക്ക് തെല്ലു വിഷമമുള്ളതു പോലെ. അതിന്റെ ക്ഷീണം തീര്‍ക്കാനെന്നോണം മകളോട് എന്തൊക്കെയോ മുറുമുറുക്കുന്നുണ്ട്. മുറുമുറുക്കല്‍ ഇടക്കിടക്ക് ഉച്ചത്തിലാവുമ്പോള്‍ മകളായ സ്ത്രീ ചമ്മല്‍ കൊണ്ടോ എന്തോ ചുറ്റും നോക്കുന്നു. തൊട്ടടുത്തിരുന്നവര്‍ അമ്മച്ചിയുടെ വര്‍ത്താനം കേള്‍ക്കാന്‍ ഉത്സാഹപ്പെട്ടിരിക്കുകയാണ്,

"അമ്മച്ചിക്ക് കഴിക്കാനെന്തെലും വാങ്ങട്ടേ?" എടുത്തടിച്ചപോലെ, പെട്ടെന്ന് ആ സ്ത്രീ അമ്മച്ചിയോട് ഒരു ചോദ്യം.

മരുമകളു തന്നെ. ഉറപ്പിച്ചു. അമ്മച്ചിയുടെ വായടപ്പിച്ചു വെക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ലെന്ന് ആ മരുമോളു കരുതിയിരിക്കം. അപ്പോള്‍ തന്നെ ഒരു പാക്കറ്റ് പൊറോട്ടയും മുട്ടക്കറിയും വാങ്ങി അമ്മച്ചിക്കു കൊടുത്തു. അമ്മച്ചി പാക്കറ്റ് അഴിക്കുയായിരുന്നില്ല, കീറിപ്പൊളിക്കുകയായിരുന്നു. പൊറോട്ട കീറി കഷണങ്ങളാക്കി അമ്മച്ചി അണ്ണാക്കിലേക്കെറിയാന്‍ തുടങ്ങി.

ഞാനൊരുവിധം ബാലന്‍സ് ചെയ്തിരുന്ന് കമ്പാര്‍ട്ടുമെന്റിനകം വീക്ഷിക്കാന്‍ തുടങ്ങി. ഉറങ്ങാന്‍ പറ്റിയില്ലെങ്കില്‍ കണ്ണിനു കുളിര്‍മ്മയേകുന്ന വല്ല കളറുകളുമുണ്ടോ എന്ന്? ഏയ്.! എവ്ടെ! അന്നത്തെ ദിവസം എന്റെയായിരുന്നില്ല എന്നു തോന്നുന്നു. അല്ലെങ്കില്‍ ദൈവം തമ്പുരാന്‍ ഇമ്മാതിരി ചതി എന്നൊടു കാണിക്കുമായിരുന്നോ? കമ്പാര്‍ട്ടുമെന്റ് ഏതാണ്ട് കമ്പ്ലീട്ട് സി.സി അടഞ്ഞു തീരാറായ ഇനങ്ങളാണ്. പറ്റിയതു പറ്റി എന്നും ചിന്തിച്ചിരിക്കുമ്പോള്‍.....

"ങ് ഹ്...ങ്ഹ്... ഹ്യാ.."

ദൈവമേ, ഇതെന്തോന്നു ശബ്ദം?? നോക്കിയപ്പോള്‍ അമ്മച്ചി പോറോട്ട തോണ്ടയില്‍ തടഞ്ഞ് എക്കിളിടുന്നു. പണ്ടാറമടങ്ങാന്‍! അതെങ്ങാനും തട്ടിപ്പോകുമോ? തട്ടിപ്പോയാല്‍ ട്രെയിന്‍ കാന്‍സലാക്കുമോ? എങ്കില്‍ എനിക്ക് നാളെ കന്യാകുമാരിയിലെത്താന്‍ പറ്റുമോ? ഞാനങ്ങിനെ സെല്‍ഫിഷായി ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന ഒരു പയ്യന്‍ അമ്മച്ചിക്ക് മിനറല്‍ വാട്ടര്‍ ബോട്ടില്‍ കൊടുത്തു. അടപ്പ് തുറന്ന് ഒരു കവിള്‍ വെള്ളം കുടിച്ചതും അമ്മച്ചി കുപ്പിയിലോട്ടു നോക്കി, എന്നിട്ടു ചെറുക്കനോടൊരു ചോദ്യം .

"ഖൊ ഖൊ ഖോളയില്ലെ മ്വാനേ?"

'അയ്യോ, ഈ അമ്മച്ചിക്കിതെന്തിന്റെ കേടാ? അന്ത്യകൂദാശക്കു അച്ചനു അഡ്വാന്‍സും കൊടുത്തിരിക്കുന്ന അമ്മച്ചിക്ക് ഇനി ഗൊ ഗൊ ഗോളയില്ലാഞ്ഞിട്ടാ! ഉള്ള വെള്ളം തൊള്ളേലൊഴിച്ച് ശ്വാസം വിടാന്‍ നോക്ക് അമ്മച്ചീ' ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്റെ പ്രാക്ക് കൊണ്ടാണോ എന്തോ ട്രെയിന്‍ ബാംഗ്ലൂരു വിട്ടു. ഓരോ സ്റ്റേഷന്‍ കഴിയുമ്പോഴും ആളുകള്‍ കൂടികൂടി വന്നു. 'പണ്ടാറടങ്ങാന്‍' എന്നു ഇടക്കിടെ മനസ്സില്‍ പറഞ്ഞ് ഞാന്‍ സഹിച്ചിരുന്നു.

ഒരു പ്രധാനപ്പെട്ട ആവശ്യത്തിനും തീരുമാനത്തിനുമായാണ് ഞാനന്ന് രാത്രി ബാംഗ്ലൂരു നിന്ന് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. ടിക്കറ്റു ബുക്കു ചെയ്യാനും സാധിച്ചിരുന്നില്ല, മാത്രമല്ല, ഇരിങ്ങാലക്കുട സ്റ്റേഷനില്‍ നിന്ന് എന്റെ ചേട്ടനും പിറ്റേ ദിവസം യാത്രയില്‍ പങ്കുചേരും. ചേട്ടനാണെന്റെ ഏറ്റവും അടുത്ത ഫ്രണ്ട്. എന്റെ നല്ല കമ്പനി. പക്ഷെ, ആള്‍ക്കാണെങ്കില്‍ ട്രെയിന്‍ യാത്ര വലിയ പരിചയമില്ല.ടിക്കറ്റു ബുക്കുചെയ്തു വരാനോ ലോക്കലില്‍ വരാനോ ചേട്ടനോടു പറഞ്ഞാല്‍ പുള്ളിക്ക് ഒറ്റ മറുപടിയേ ഉണ്ടാവുള്ളൂ....' എന്നാലേ, നീയങ്ക്ട് ഒറ്റക്ക് പോയാ മതി, എനിക്ക് വല്ല മേക്കുത്തിക്കഴപ്പല്ലേ!' എന്ന്.

അന്നാണെങ്കില്‍ കന്യാകുമാരി എക്സ്പ്രസില്‍ ഒടുക്കത്തെ തിരക്ക്. കൂടുന്നതല്ലാതെ തിരക്ക് ഒട്ടും കുറയുന്നില്ല. എനിക്കാണെങ്കില്‍ ഉറങ്ങാനും വയ്യ ഉറങ്ങാതിരിക്കാനും പറ്റില്ല എന്ന സ്ഥിതിയായി.

'ഹോ! എന്റെ കാര്യം പോക്കാ ' ഞാന്‍ നെടുവീര്‍പ്പിട്ടു. 'ട്രെയിന്‍ യാത്രക്കിടെ ഉറക്കം കിട്ടാതെ മരിച്ച യുവാവിന്റെ ജഡം കന്യാകുമാരി റെയില്‍വെ സ്റ്റേഷനില്‍'... എന്ന് പിറ്റേ ദിവസത്തെ പത്രത്തിലുണ്ടാവുമോ ആവോ!? എന്തായാലും കാര്യങ്ങളൊക്കെ ദൈവത്തിനു വിട്ടുകൊടുത്ത് ഞാനവിടെത്തന്നെയിരുന്നു (ഇടക്കിടെയുള്ള തിരക്കില്‍ ചന്തിയുടെ ബാക്കി ഭാഗം സീറ്റിലേക്ക് തിരുകികയറ്റാനൊക്കെ നോക്കി. എവ്ടെ? അടുത്തിരിക്കുന്നത് സല്‍മാന്‍ ഖാന്റെ മരുമോനാണെന്നു തോന്നുന്നു!)

കിടക്കാന്‍ പറ്റിയില്ലെങ്കിലും മര്യാദക്കൊന്ന് ഇരിക്കാന്‍ പറ്റിയില്ലെങ്കിലും ഉറക്കം വന്നാല്‍ ഉറങ്ങിയതു തന്നെ.. ഞാനും എപ്പോഴോ ഉറങ്ങിയിട്ടുണ്ടാവണം. രാത്രി ഒരു പാടു കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് തിരുപ്പൂരോ സേലം സ്റ്റേഷനോ, അറിയില്ല, പെട്ടെന്ന് കണ്ണുതുറന്നു. ചുമ്മാ മുകളിലേക്ക് നോക്കിയപ്പോള്‍....നിയന്ത്രണ രേഖ വച്ചു അകലം പാലിച്ചിരുന്ന ചെറുക്കന്റെ തോളില്‍ ആ പെങ്കൊച്ച് തല ചായ്ചു കിടക്കുന്നു. അവന്റെ കൈ അവളുടെ തുടയില്‍ വിശ്രമിക്കുന്നു. രണ്ടാളും നല്ല ഉറക്കം. കൊള്ളാം! വെറുതെയല്ല ഈ പാക്കിസ്ഥാനൊക്കെ നിയന്ത്രണ രേഖയൊക്കെ ഭേദിക്കുന്നത് !!.ചിലപ്പോ നുഴഞ്ഞുകയറ്റക്കാരെയും വിടും. എത്ര നാളെന്നു വെച്ചിട്ടാ ഈ പാക്കിസ്ഥാനൊക്കെ ക്ഷമിക്കുന്നത് !

കോയമ്പത്തൂരെത്തിയപ്പോഴാണ് മര്യാദക്കൊന്നിരിക്കാന്‍ പറ്റിയത്.അപ്പോഴേക്കും നേരം വെളുത്തിരുന്നു. പലപ്രാവശ്യം ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് ഈ വാഗണ്‍ ട്രാജഡിയില്‍ പോയിട്ടുള്ളതു കൊണ്ട് തിരക്കും ഉറക്കമൊഴിക്കലും അത്ര പ്രശ്നമായി തോന്നിയില്ല. തൃശ്ശൂരെത്താന്‍ ഇനീം സമയമുണ്ട്. ഒന്നുറങ്ങിക്കളയാം എന്നു കരുതി. വിശാലമായിട്ടൊന്നു(വിശാലമനസ്കനല്ല) ഉറങ്ങി. തൃശൂരെത്തിയപ്പോള്‍ കൃത്യം എഴുന്നേറ്റു. തിരക്ക് ചെറുതായി കുറഞ്ഞിരിക്കുന്നു. എന്നാലും പറയത്തക്ക മാറ്റമൊന്നുമില്ല. ബാഗ്, സീറ്റില്‍ വെച്ച് വാതിക്കല്‍ പോയി നിന്നു. ഒല്ലൂരും പുതുക്കാ‍ടും കഴിഞ്ഞാല്‍ ഇരിങ്ങാലക്കുടയായി. അവിടുന്ന് ചേട്ടന്‍ കയറും.എനിക്കാണെങ്കില്‍ ഞാന്‍ കയറിയ കമ്പാര്‍ട്ടുമെന്റ് ഏതു നമ്പറാണെന്നറിയില്ല, മുന്നിലാണോ പിന്നിലാണോ എന്നും നോക്കിയില്ല. എന്തായാലും വാതില്‍ക്കല്‍ വന്ന് നിന്ന് കൈ കാണിക്കാം.

വണ്ടി ഇരിങ്ങാലക്കുട സ്റ്റേഷനില്‍ എത്തി.

'ദാ നിക്ക്ണ് ചേട്ടന്‍'

ദിങ്ങോട്ട് കേറീക്കോ ന്ന് പറഞ്ഞ് ചേട്ടനെ പിടിച്ചു കയറ്റി, ഒപ്പമിരുത്തി. വണ്ടി ഇരിങ്ങാലക്കുട സ്റ്റേഷനും വിട്ടു. രാവിലെ ഓഫീസ് സമയമായതോണ്ട് നല്ല തിരക്കായിത്തുടങ്ങി. ചാലക്കുടിയും ആലുവയും അങ്കമാലിയും കഴിഞ്ഞ് ട്രെയിന്‍ എറണാകുളത്തെത്തിയപ്പോഴേക്കും ഒരു പൂരത്തിനുള്ള തിരക്കായി. അവിടെ കുറച്ചു നേരം വിശ്രമമുണ്ട്.

'കാപ്പി കുടിക്കണോടാ?' ചേട്ടന്റെ ചോദ്യം.

"പിന്നെ വേണ്ടെ? കാപ്പി മാത്രാക്കണ്ടാ ഒരു വടേം വേടിച്ചോ" ഞാന്‍

ഞാനാണെങ്കില്‍ ഇന്നലെ രാത്രി 9 മണിക്ക് കയറിയതാ. നേരം വെളുത്ത് ഇത്ര നേരമായിട്ടും (വി.കെ.എന്‍. പറഞ്ഞപോലെ) ദന്തപ്രക്ഷാളനമോ, ചെറിയ ശങ്ക മുതല്‍ വലിയ ശങ്ക വരെയുള്ള കാളീകൂളികളൊന്നും നടത്തിയിട്ടില്ല.

'ഓ! ഇനിപ്പോ അതില്ലാത്തതിന്റെ കേടാ.. "ചേട്ടോ ഒരു വടകൂടിയെടുത്തോ? " ഞാന്‍ പെട്ടെന്ന്.

"അതെന്തിനാഡാ?" ചേട്ടന്‍

"ഒരെണ്ണം പല്ല് തേക്കാനും ഒരെണ്ണം കഴിക്കാനും" ഞാന്‍.

ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ ഉച്ച 12 മണി.

"ഇനി ഇതിപ്പോ കന്യാകുമാ‍രീല് എപ്പ എത്താനണ്ടാ?" ചേട്ടന്‍ ചോദിച്ചു.

"ഒരു നാലു മണി ആവേരിക്കും" ഞാന്‍

ട്രെയിന്‍ ചെങ്ങന്നൂരും, കായംകുളവും, കരുനാഗപ്പിള്ളിയും കൊല്ലവും കഴിഞ്ഞ് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെത്തിയപ്പോള്‍ 3 മണി കഴിഞ്ഞു.

"ഓ ഇനീപ്പോ അധികം സ്റ്റേഷനുണ്ടായിരിക്കില്ലാന്നാ തോന്നണേ.. കന്യാകുമാരീല് അഞ്ച് മണി ആവുമ്പഴക്കും എത്തും. അഞ്ചു മണി ആവണംന്നില്ല്യ " എനിക്കുറപ്പ്.

ഇതിനിടയില്‍ ചെറിയ ചെറിയ മയക്കങ്ങള്‍, കാപ്പി, പഴമ്പൊരി, വട, ടോയ് ലറ്റില്‍ പോകല്‍ എല്ലാം മുറക്ക് നടക്കുന്നുണ്ട്.

ട്രെയിന്‍ തിരുവനന്തപുരം വിട്ടതും യാത്രക്കാരുടെ വേഷവിധാനങ്ങള്‍ പെരുമാറ്റങ്ങള്‍, സംസാരങ്ങള്‍ ഒക്കെ മാറിത്തുടങ്ങി. തമിഴ് കലര്‍ന്ന സംസാരം, തമിഴരുടെ വേഷങ്ങള്‍. കളിയിക്കവിളയും പാറശ്ശാലയും കഴിഞ്ഞ് ട്രെയില്‍ നാഗര്‍കോവിലേക്ക് പ്രവേശിച്ചു. ഇരുവശങ്ങളിലും അതു വരെ കാണാതിരുന്ന ഒരു പ്രകൃതി ഭംഗി അപ്പോള്‍ കണ്ടു. പച്ചച്ച പാടങ്ങള്‍, തെങ്ങിന്‍ തോപ്പുകള്‍, വാഴ തോപ്പുകള്‍, മറ്റനേകം കൃഷിയിടങ്ങള്‍.. അകലേ നീല നിറത്തില്‍ മലകള്‍ ആകാ‍ശത്തോടു തൊട്ടു നില്‍ക്കുന്നു.




ഞാനും ചേട്ടനും സീറ്റില്‍ നിന്ന് എഴുന്നേറ്റ് വാതിക്കല്‍ പോയി നിന്നു. തിരുവനന്തപുരം കഴിഞ്ഞതോടു കൂടി തിരക്കു നന്നായി കുറഞ്ഞിരുന്നു. ശരിക്കും പറഞ്ഞാല്‍ ഒരു രാത്രി ഉറക്കമില്ലാതെ, ശ്വാസം പോലും വിടാനാവാതെ യാത്ര ചെയ്ത എനിക്ക് ആ ദൃശ്യം വല്ലാത്തൊരു കുളിര്‍മ്മയേകി.

നാഗര്‍കോവില്‍ കഴിഞ്ഞാല്‍ പിന്നെ കന്യാകുമാരിയാണ്. കന്യാകുമാരി എക്സ്പ്രെസ് അവസാനിക്കുന്ന സ്റ്റേഷന്‍. വണ്ടി പതിയെ കന്യാകുമാരി സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ഞാന്‍ സമയം നോക്കി. വൈകീട്ട് ആറരയാകാന്‍ അഞ്ചുമിനുട്ട്. മരങ്ങള്‍ തണല്‍ വിരിച്ച, സിമന്റു ബഞ്ചുകളുള്ള പ്ലാറ്റ് ഫോം. സന്ധ്യയുടെ ചുവപ്പ് രശ്മികള്‍ ചാരുബെഞ്ചില്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. അത്രക്കു വിശാലമല്ലെങ്കിലും ആധുനികമായ സ്റ്റേഷന്‍. സ്റ്റേഷനപ്പുറം പ്രധാന ഹൈവേ. അതിനപ്പുറം ബീച്ച്.

സന്ധ്യയായി. ഇപ്പോള്‍ നേരെ ബീച്ചിലേക്കു വിട്ടാല്‍ അസ്തമയത്തിന്റെ അവസാന ദൃശ്യങ്ങള്‍ കാണാം. പക്ഷെ വയ്യ. ഇനി മുറിയെടുക്കണം. മാത്രമല്ല അസ്തമയവും ഉദയവും കാണാനല്ലല്ലോ നമ്മളിവിടെ വന്നത്. പ്രധാന കാര്യം മറ്റൊന്നല്ലേ. വേണേല്‍ നാളെ ഉദയം കാണാം.
മുറിയെടുത്തു, കുളിച്ചു, പുറത്തുപോയി ഭക്ഷണം കഴിച്ചു, തിരികെ ബീച്ചിലേക്ക് വിട്ടു. കന്യാകുമാരി ക്ഷേത്രത്തില്‍ അപ്പോഴും തിരക്ക്. ടൂറിസ്റ്റുകള്‍ ഒരുപാടുണ്ട്. ഇന്നത്തോടെ വെക്കേഷന്‍ തീരുകയാണ്. നാളെ ജൂണ്‍ ഒന്ന്. ടൂറിസ്റ്റുകളില്‍ ഭൂരിഭാഗവും നോര്‍ത്ത് ഇന്ത്യക്കാരാണ്. അധികനേരം ചിലവഴിക്കാന്‍ നിന്നില്ല. യാത്രക്ഷീണം അത്രക്കുണ്ട്. മുറിയില്‍ വന്നു നേരത്തെ എഴുന്നേല്‍ക്കാന്‍ അലാറം വെച്ചു കിടന്നു. കിടന്നതറിയാതെ ഉറങ്ങിപ്പോയി.


******************************************************


അന്നു പതിവിലും നേരത്തെ എഴുന്നേറ്റു. കുളിയൊക്കെ വന്നിട്ടാകം എന്നു കരുതി ഞങ്ങള്‍ നേരെ ബീച്ചിലേക്ക് വിട്ടു. ഉദയം കാണാന്‍ വന്നവരുടെ തിരക്കായിരുന്നു അവിടെ. കുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെ നേരത്തെ സ്ഥലം പിടിച്ചിരിക്കുന്ന. ഞാന്‍ കാമറയുമായി കടലിന്റേയും മറ്റും ചിത്രമെടുക്കാന്‍ തുടങ്ങി.





നിമിഷങ്ങള്‍ കഴിയവേ അങ്ങ് കിഴക്കേ ചക്രവാളത്തില്‍ ചുവന്ന പൊട്ട് പ്രത്യക്ഷമാകാന്‍ തുടങ്ങി. ഇരുളില്‍ നിന്നും ചുവന്ന സൂര്യന്‍ തലയുയര്‍ത്തി വന്നു. താഴെ കടലില്‍ ചുവന്ന വെള്ളം. കടലിനു വലതു വശത്തു കറുത്ത നിറത്തില്‍ വിവേകാനന്ദ സ്മാരകവും, തിരുവള്ളുവര്‍ പ്രതിമയും തലയുയര്‍ത്തി നിന്നു.








സ്വദേശികളും വിദേശികളുമായ ഒരു പാടു ടൂറിസ്റ്റുകള്‍. സുനാമി തകര്‍ത്ത കടപ്പുറമാണെന്നു പറയാനാവാത്ത രീതിയില്‍ അതു പുതുക്കി പണിതിരിക്കുന്നു. സുനാമിയില്‍ ബലിചെയ്യപ്പെട്ടവരുടെ സ്മരണക്ക് ഒരു സ്മരണ കുടീരവും പാര്‍ക്കും.

കുറേനേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചു പോയി.കുളിയും പ്രഭാത ഭക്ഷണവും കഴിച്ച് ഞങ്ങള്‍ ഒരുങ്ങിയിറങ്ങി.

മാധവപുരം ഗ്രാമം. ആ ഗ്രാമത്തിലേക്കാണ് ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നത്. ഒരു ഓട്ടോയില്‍ ആ ഗ്രാമത്തിലേക്ക് പോയി. ഒരു മണിക്കൂറിലധികം അവിടെ ചിലവഴിച്ചിരുന്നു. ഒരു പാട് അഭിപ്രായങ്ങളും തീരുമാനങ്ങളും വേണ്ടിയിരുന്ന ഒരു സന്ദര്‍ശനമായിരുന്നു അത്.

ശേഷം കന്യാകുമാരി ജില്ലയിലെ മാധവപുരം ഗ്രാമത്തില്‍ നിന്ന് ഞങ്ങള്‍ ഹോട്ടല്‍ മുറിയിലേക്കും തിരികെ ബസ്റ്റാന്റിലേക്കും തിരിച്ചു. അപ്പോഴേക്കും കനത്ത വെയില്‍ ബീച്ചിനെ പൊതിഞ്ഞിരുന്നു.



സ്വാമി വിവേകാനന്ദന്‍ ഭാരതമാകെ സഞ്ചരിച്ച് ഒടുക്കം കന്യാകുമാരി കടല്‍തീരത്തെത്തി. കരയില്‍ നിന്നും തെല്ലകലെ നീങ്ങി കടലില്‍ നിലകൊണ്ട ഒരു പാറക്കൂട്ടത്തെ കണ്ട് അത്ഭുതപ്പെട്ടു. ശക്തമായ തിരകളുള്ള കടലിലേക്കിറങ്ങി നീന്തി അദ്ദേഹം ആ പാറക്കു മുകളിലെത്തി. അവിടെ മൂന്നു ദിവസം ധ്യാന നിരതനായി ഇരുന്നു. ധിഷണാശാലിയായ ആ വേദാന്തി ഭാരതത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും, ജനങ്ങളെക്കുറിച്ചും, ആത്മീയതയെക്കുറിച്ചുമൊക്കെ ആലോചിച്ചു, വേദന പൂണ്ടു. പരിഹാരവും കണ്ടു. ആ മൂന്നു ദിവസത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ ചിക്കാഗോ യാത്രയും പ്രസിദ്ധമായ ചിക്കാഗോ പ്രസംഗവും നടന്നത്.

കന്യാകുമാരിയില്‍ നിന്നും തിരികെ നാട്ടിലേക്കുള്ള ബസ്സ് യാത്രയില്‍ വെച്ച് കുട്ടിക്കാലത്തു കേട്ട ഈ വിവേകാനന്ദ കഥ എന്റെ മനസ്സില്‍ അറിയാതെ ഓടിയെത്തി. കടലില്‍ തലയുയര്‍ത്തിനിന്ന ആ സ്മാരകം ബസ്സ് യാത്രയില്‍ കുറേനേരം എന്നോടൊപ്പമുണ്ടായിരുന്നു..പിന്നെപ്പിന്നെ ഞാന്‍ അറിയാതെ ഉറങ്ങിപ്പോയി....ബസ്സ് തിരുവനന്തപുരം നഗരം ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു.




പറയാന്‍ ബാക്കിയുള്ളത് :

ഇത്രയൊക്കെ പറഞ്ഞെത്തിച്ചിട്ട് ഞാനെന്തോ പറയാന്‍ ബാക്കി വെച്ചല്ലോ എന്നല്ലേ നിങ്ങളിപ്പോള്‍ ചിന്തിച്ചത്?! അതെ.. ഞാനിതില്‍ പറയാന്‍ അല്പം ബാക്കി വെച്ചിട്ടുണ്ട്. എന്തിനു കന്യാകുമാരിയിലേക്ക് പോയി, എന്തിന് മാധവപുരം ഗ്രാമം സന്ദര്‍ശിച്ചു......ഇതൊക്കെ എനിക്ക് നിങ്ങളോട് പറയേണ്ടതായുണ്ട്. പക്ഷെ ഇപ്പോഴല്ല. പിന്നീട്. എന്റെ ജീവിതത്തില്‍ സംഭവിച്ച തികച്ചും അപ്രതീക്ഷിതമായ ആ കന്യാകുമാരി യാത്ര, അതൊക്കെ ഞാന്‍ പറയാം, അടുത്ത പോസ്റ്റില്‍ അല്ലെങ്കില്‍ അതിനടുത്ത പോസ്റ്റില്‍. ഇതൊക്കെ നിങ്ങളോട് പറയാതെ ഞാനെവിടെപോകാന്‍? പക്ഷെ അതിനെനിക്ക് ഇത്തിരി സമയം വേണം. :)