Wednesday, July 29, 2009

ചെറായിയിലെ സൌഹൃദത്തിന്റെ കടല്‍ത്തീരത്ത്

.
ജൂലൈ 25 പകല്‍


ടിംണീം...ടിംണീം...ടിംണീം...ടിംണീം...
എന്റെ മൊബൈലിലൊരു മിസ് ഡ് കാള്‍. എനിക്ക് മിസ്ഡ് കോള്‍ അടിക്കുന്ന ഊപ്പ ദരിദ്രവാസിയാരെഡേ എന്നാലോചിച്ച് ഞാന്‍ മൊബൈലെടത്തു നോക്കി.

സംശയമില്ല. പോങ്ങുമ്മൂടന്‍ തന്നെ..

ബംഗലൂരില്‍ നിന്നും കൊടുങ്ങല്ലൂരിലെത്തി റോമിങ്ങിലുള്ള ഞാന്‍ മൊബൈലെടുത്തു വിളിച്ചു. : “എന്തെഡേ? എവിടേ? വൈകീട്ടെത്തില്ലേ?”

“നന്ദേഴാ....ഞാനെഴ്ത്തി.. ഞാനിവിഴെ..എഴണാകുഴത്തുണ്ട്”

തീര്‍ച്ചയായും സത്യം തന്നെ..അഴകൊഴമ്പന്‍ ശബ്ദത്തില്‍ നിന്നും പോങ്ങു എറണാകുളത്തെത്തി, കുളത്തിലിറങ്ങി നനഞ്ഞുവെന്നു മനസ്സിലായി.

“സംഗതികള്‍ കുളമാക്കാ‍തെ നിന്നെയിനി എപ്പോള്‍ കെട്ടിയെടുക്കും?”

നന്ദേഴ്ട്ടാ...ഞാനവിടെ എത്തിക്കോഴാം.. നന്ദേട്ടന്‍ പുറപ്പെട്ടില്ലേ? നമുക്ക് റൂം കിട്ടില്ലേ?”

“നീ ഗോശ്രീ പാലം കയറി ഞാറക്കല്‍ വഴി ചെറായിലേക്ക് വാ, ഞാന്‍ പറവൂരെത്തി ചെറായിലേക്കെത്തിക്കോളാം. നിരക്ഷരന്‍ അമരാവതി റിസോര്‍ട്ടില്‍ നിനക്കൊരു ഡബിള്‍ റൂമും എനിക്കൊരു സിംഗിളും എടുത്തിട്ടുണ്ട്.”

“ഓക്കെ... എങ്കില്‍ ഞാന്‍ ഈ ഫുള്ളു തീര്‍ന്നാലുടന്‍ എഴ്ത്തിക്കോഴാം”

മൊബൈല്‍ കട്ടുചെയ്തു പായ്ക്കു ചെയ്ത ബാഗ് തോളിലിട്ട് പുറത്തിറങ്ങാന്‍ നേരം വീണ്ടും ടിംണീം...ടിംണീം...ടിംണീം...ടിംണീം...

‘ശ്ശോ ഈ ഫോണെടുത്തത് എടാകൂടാമായല്ലോ, ഇതാരാണാവോ!‘

“നന്ദേട്ട... ഇത് ഞാനാ..ജിഹേഷ് എടാകുടം”

ലതു കറക്റ്റ്, അവനൊരുമിച്ച് ചെറായിലേക്ക് വിടാം എന്നായിരുന്നു തീരുമാനം. “നീയിതെവിടെ?”

“ഞാനിന്നു കാലത്തു ബാംഗ്ലൂരില്‍ നിന്ന് ലാന്‍ഡ് ചെയ്തേ ഉള്ളൂ....ചെറിയൊരു പ്രശ്നം എനിക്കിന്നു വരാന്‍ പറ്റില്ല... ഞാന്‍ നാളെ മീറ്റിനെത്തിക്കോളാം..”

“എടാ........കൂടമേ....ഈ അവസാന നേരത്താണോടാ പ്ലാന്‍ മാറ്റുന്നത്. നീയിതു ഏതു എടാകൂടത്തിലാ പെട്ടത്”

“ഒക്കെ വന്നിട്ടൂ പറയാം..അപ്പ നാളെ കാണാട്ടാ”

മൊബൈല്‍ കട്ട് ചെയ്ത് ഞാന്‍ കൊടുങ്ങല്ലൂരിലേക്ക് വിട്ടു. കൊടുങ്ങല്ലുരില്‍ നിന്ന് ഒരു എറണാകുളം ഫാസ്റ്റില്‍ കയറി പറവൂരിറങ്ങി.അവിടെകണ്ട ഒരു ലോക്കലിനോടു വിവരം തിരക്കി ഒരു ലോക്കല്‍ ബസ്സില്‍ കയറി ചെറായി ലോക്കല്‍ ജംഗ്ഷനിലിറങ്ങി.

ഞാന്‍ വീണ്ടും മൊബൈലെടുത്തു പോങ്ങനെ വിളിച്ചു. ടിംണീം...ടിംണീം...ടിംണീം...ടിംണീം... റിങ്ങ് ചെയ്യുന്നുണ്ട്. പക്ഷെ പോങ്ങന്‍ എടുക്കുന്നില്ല. വീണ്ടും വിളിച്ചു ടിംണീം...ടിംണീം...ടിംണീം...ടിംണീം...

“ഹായ് നന്ദേഴ്ട്ടാ‍.. പുഴപ്പെട്ടോ? “ പോങ്ങന്റെ കുഴഞ്ഞ ശബ്ദം.

‘പുറപ്പെട്ടു പുറപ്പെട്ടു, നീയിനിയും പുറപ്പെട്ടില്ലേ? നീയെതെന്തിനുള്ള പുറപ്പാടാ??”

“ നന്ദേട്ടാ‍ ഷിനുവുമായി ഒരു ഫുള്ള് തീഴ്ത്ത് ഞാന്‍ നീന്തിയും ഇഴഞ്ഞും ഹൈക്കോര്‍ട്ടിനു മുന്നിലെത്തി, നന്ദേട്ടനെപ്പോഴാ വരുന്നേ? ഇനി വഴാതിരിക്കുമോ”

“എടാ പോങ്ങാ... ഞാനിതിവിടെ എത്തി നിന്നെ വെയ്റ്റ് ചെയ്യാ..നിന്നെ ഇന്നെങ്കിലും കെട്ടിയെടുക്കൊ? എടാ വൈപ്പിന്‍ വഴിയുള്ള മുനമ്പം ബസ്സിലോ പറവൂര്‍ ബസ്സിലോ കേറി പോരാന്‍ നോക്കഡേ”

ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് നിരക്ഷരനെ വിളിച്ചു. ടിംണീം...ടിംണീം...ടിംണീം...ടിംണീം...

“ മനോജ് ഭായി, ഞാന്‍ ചെറായിലെത്തി, ഇവിടെനിന്നെങ്ങിനെ? എങ്ങോട്ട്? ഏതു വഴി?”

“ ആഹാ!! നന്ദാ ഒരു പതിനഞ്ചു മിനിട്ട് വെയ്റ്റ് ചെയ്താല്‍ ഞാന്‍ വണ്ടിം കൊണ്ടുവരാം, ഞാനിപ്പോള്‍ എറണാകുളത്തു നിന്ന് പുറപ്പെട്ടു”

“മനോജ് ഭായ് പുറപ്പെടാന്‍ വരട്ടെ..... ആ ഹൈക്കൊര്‍ട്ട് ജംഗ്ഷനില്‍ ഒരു സാധനം കിടപ്പുണ്ട്. ഒരു ബ്ലോഗര്‍....നമ്മുടെ പോങ്ങു, കോടതിക്കു മുന്നില്‍ കിടന്നു ഇക്ഷ, ഇഞ്ഞ, ഇത്ത വരക്കുന്നുണ്ട്. ഒന്നു പൊക്കിയെടുത്തു വരാമോ?”

“അയ്യോ ഞാന്‍ പുറപ്പെട്ടല്ല്ലോ നന്ദാ... ഗോശ്രീ പാലത്തില്‍ കയറി, ഞാനൊന്നു വിളിച്ചു നോക്കാം ഇല്ലേല്‍ ചെറായി ജംഗഷനില്‍ നിന്ന് ഓട്ടോക്കു വരാന്‍ പറ. നന്ദനവിടെ നിക്ക് ഞാനിപ്പോ വരാം”

നിര്‍ദ്ദേശിച്ച പ്രകാരം ഞാന്‍ ചെറായി ബീച്ചിലേക്കുള്ള റോഡിലേക്ക് നടന്നു. മൂന്നു ഗോള്‍ഡ് ഫ്ലേക്ക് വലിച്ചു തീര്‍ത്തപ്പോഴേക്കും നിരക്ഷരന്റെ കാറെത്തി, ഞാന്‍ ഡോര്‍ തുറന്നു.

“പുറകില്‍ കയറിക്കോ” ഞാന്‍ നോക്കിയപ്പോള്‍ മുന്‍ സീറ്റില്‍ നിരക്ഷരന്റെയൊപ്പം എന്തോ ഒരു വലിയ ചാക്ക് ഇരിക്കുന്നു. ‘ നാളത്തെ ബ്ലോഗ് മീറ്റിനുള്ള എന്തെങ്കിലും കനപ്പെട്ടത് വാങ്ങിക്കൊണ്ടു വരുന്നതാകും’ ഞാന്‍ ആലോചിച്ചു.

“ഇതെന്താ മനോജ് ഭായി ഈ ചാക്കില്‍? നാളത്തെ പരിപാടിക്കുള്ള സ്പെഷ്യല്‍??”

“ചാക്കോ? ഇതോ?” മനോജ് വാ പൊളിച്ചു എന്നിട്ട് ചാക്കിന്റെ തലഭാ‍ഗം പിടിച്ച് ഉയര്‍ത്തി പിന്നിലേക്ക് കുറച്ച് വലിച്ചിട്ടു, പുറകിലിരുന്ന ഞാന്‍ മുന്നിലേക്ക് എത്തിനോക്കി

“ഈശ്വരാ...........പോങ്ങുമ്മൂടന്‍..”

ചാക്കുകെട്ടാണെന്നു കരുതിയ ഞാന്‍ കണ്ടത് കെട്ടിറങ്ങാത്ത പോങ്ങുവിനെ...

കായലുകളുടെ തുള്ളാട്ടം കണ്ട്, ചുവപ്പു പടര്‍ന്ന ചക്രവാളത്തിനു നേരെ നിരു ഞങ്ങളെ വഹിച്ച് കാര്‍ പായിച്ചു. പരദൂഷണങ്ങളും കളിയാക്കലുകളും പറഞ്ഞ് ഞങ്ങള്‍ കടല്‍തീരത്തേക്ക് പോകവേ വീണ്ടും എന്റെ പോക്കറ്റില്‍ ടിംണീം...ടിംണീം...ടിംണീം...

ഹോ യേതവനാഡേ ഈ നേരത്ത്. സുന്ദരമായ സായംകാലം ഇവന്മാരായിട്ടു നശിപ്പിക്കും. ഈ ബ്ലോഗര്‍മാരുടെ ഓരോ തോന്ന്യാസം‘ രണ്ടും കല്‍പ്പിച്ച് ഞാന്‍ അറ്റന്‍ഡ് ചെയ്തു.

“നന്ദേട്ടാ...ഇത് ഞാനാ തോന്ന്യാസി..ഞാനിവിടെ ചെറായി ദേവസ്വം നടയില്‍ നിക്കാ. ഇനി എന്താ ചെയ്യണ്ടേ?”

“നീയവിടെ നാലു മണിക്കുറ് നിക്കഡാ പോത്തേ... നിനക്കൊരു 5 മിനിട്ടു മുന്‍പ് വിളിക്കാരുന്നില്ലേഡാ ശ്ശവീ..ഞങ്ങളിപ്പോ അവ്ടന്ന് പോന്നേ ള്ളു.”

ഞങ്ങള്‍ വീണ്ടും വണ്ടി തിരിച്ചു ജംഗഷിനിലെത്തി. ഇലക്ട്രിക്ക് പോസ്റ്റില്‍ തെങ്ങിന്റെ കവണം പട്ട ചാരി നിര്‍ത്തിയ മാതിരി പോസ്റ്റില്‍ ചാരി നില്‍ക്കുന്നു രണ്ടടി ഉയരവും ഒന്നരയിഞ്ചു വീതിയുമുള്ള ബൂലോക തോന്ന്യാസി..അതിനെ കോരിയെടുത്ത് കാറിലിട്ട് ഞങ്ങള്‍ കടപ്പുറത്തേക്ക് തെറിച്ചു

കാറ് കടല്‍തീരത്തെത്തി, വെള്ളിയരഞ്ഞാണങ്ങള്‍ തീരത്തേക്ക് വലിച്ചെറിഞ്ഞ്, നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് ചെറായി കടപ്പുറം ഋതുമതിയായ പെണ്‍കിടാവിനെപോലെ സുന്ദരിയായിരിക്കുന്നു.

മുന്‍വശം അലറുന്ന കടലും പിന്നില്‍ നിശ്ശബ്ദമായ കായലിനുമിടയിലായി അമരാവതി റിസോര്‍ട്ട്. ഞങ്ങളെ സ്വീകരിക്കാന്‍ പ്രിയപ്പെട്ട ലതിച്ചേച്ചുയും സുഭാഷേട്ടനും മുറ്റത്ത്. കുറച്ചു നേരത്തെ വിശ്രമത്തിനു വേണ്ടി ഞങ്ങള്‍ മുകളിലെ മുറിയിലേക്ക് കയറി.

“ചെന്നോളു അവിടെ മറ്റൊരു ബ്ലൊഗറും കാണും” നിരക്ഷരന്‍ പറഞ്ഞു.

പോങ്ങു കട്ടിലിലേക്ക് മറിഞ്ഞു ഞാന്‍ തോന്ന്യനും ഒരോ കസേരയിലേക്കും.

“ഡേയ് ഇന്ന് രാത്രി കീച്ചാന്‍ സാധനമൊന്നും കൊണ്ടുവന്നില്ലേഡേ?’ ഒരു ഗോള്‍ഡനെ ചുണ്ടത്തു തിരുകി തീ കൊളുത്തുന്നതിനിടയില്‍ ഞാന്‍ തോന്ന്യനോട് ചോദിച്ചു.

മറുപടി പറയാന്‍ തോന്ന്യന്‍ വാ പോളിച്ചതും റൂമിലെ ബാത്ത് റൂമീല്‍ നിന്ന് ധാരധാരയായി എന്തോ ഒഴുകുന്നശബ്ദം.

ഞങ്ങള്‍ അലെര്‍ട്ടായി. ‘ഇനി വല്ല ചാവേര്‍? ഭീകരന്‍? മനുഷ്യ ബോംബ്? പറയാന്‍ പറ്റില്ല നാളെ ബ്ലോഗ് മീറ്റല്ലേ.. ബ്ലോഗ് മീറ്റുള്ളിടത്ത് ഭീകരാക്രമണമുണ്ടാക്കുമെന്നും ചാവേറുകള്‍ വരുമെന്നും പത്ര പ്രവാചകര്‍ ഈയ്യിടെ പ്രവചിച്ചിരുന്നതേയുള്ളു. അവരുടെ പ്രവചനം ഒരിക്കലും വെറുതെയാവില്ലല്ലോ‘

‘ആരോ മുള്ളിക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു.“ ശബ്ദത്തെ അനലൈസ് ചെയ്ത് തോന്ന്യന്‍ പറഞ്ഞു.

ധാരധാരയുടെ ശബ്ദം നിലച്ചതും കുറച്ചു നിമിഷത്തിനു ശേഷം ബാത്ത് റൂമില്‍ നിന്നും നീണ്ടു നിവര്‍ന്ന് താടി ജഡാദികള്‍ വളര്‍ത്തിയ കൃശഗാത്രന്‍ കൈയ്യും മുഖവും തുടച്ചു കൊണ്ട് വന്ന് ഞങ്ങള്‍ക്ക് നേരെ കൈ നീട്ടി.

“ഹായ്, ഞാന്‍ മുള്ളൂക്കാരന്‍”

“അത് മുള്ളിക്കൊണ്ടിരിക്കുന്നത് കണ്ടപ്പൊഴേ തോന്നി” ഞാന്‍ തിരിച്ചും കൈനീട്ടി.

“ഇത്...ഇതെന്താ സാധനം?” കിടക്കയിലെ ഭീമാകാരത്തെ നോക്കി മുള്ളൂക്കാരന്‍ ചോദിച്ചു,

“സംശയിക്കേണ്ട ബ്ലോഗര്‍ തന്നെ... ബ്ലോഗ്ഗര്‍ പോങ്ങുമ്മൂടന്‍“

“ചേട്ടാ‍... പോങ്ങേട്ടാ.....” ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് മുള്ളൂക്കാരന്‍ പോങ്ങന്റെ ഭീമാകാര ശരീരത്തിലേക്ക് ചാടി വീണു,

വിഷ് ചെയ്യാനാണ്......


..........................................................................................................


ജൂലൈ 25, രാത്രി,
ചെറായി കടപ്പുറം. ഇരുട്ടില്‍ തിരമാലകളുടെ നിലക്കാത്ത ആരവം. അകലെ അമരാവതിയില്‍ വെളിച്ചക്കീറുകള്‍.

“.......അങ്ങിനെ ആണ്ടിപ്പെട്ടിയില്‍ നിന്ന് അരക്ഷണനായി ഞാന്‍ നാട്ടിലെത്തി,. ഇപ്പോ പെരിന്തല്‍ മണ്ണയില്‍ മാതൃഭൂമിയില്‍ ഒരു ജോലി തരപ്പെട്ടു.”

തന്റെ കഥ പറഞ്ഞ് തോന്ന്യാസി ഗോള്‍ഡ് ഫ്ലേക്കിന്റെ കുറ്റി മണല്‍ തീരത്തേക്ക് വലിച്ചെറിഞ്ഞു.

“നിങ്ങളെയൊകെ കാണാം, ഒരുമിച്ചു കൂടാം എന്നു കരുതിമാത്രമാ ഞാന്‍ തിരുവനന്തപുരത്തുനിന്ന് ഇന്നു തന്നെ കാലത്തേ പുറപ്പെട്ടത്” തന്റെ അടുത്ത ഗ്ലാസ്സ് നിറച്ച് പോങ്ങു പറഞ്ഞു

“എന്തായാലും ഇന്ന് വന്നത് നന്നായി. ഇതാണ് ശരിക്കും മീറ്റ്. ഇന്നത്തെ രാത്രി, കടലിന്റെ തീരം, സൌഹൃദത്തിന്റെ ആള്‍ രൂപങ്ങള്‍..” ഞാന്‍ ഗ്ലാസ്സിലെ അവസാന സിപ്പെടുത്ത് ഗ്ലാസ്സ് മണലില്‍ വെച്ചു, ഒരു പുകകൂടിയെടുത്തു.

അമരാവതിയിലേക്ക് വീണ്ടും കാറുകള്‍ വന്നുകൊണ്ടിരുന്നു, മുകളിലെ മുറിയുടെ മുന്നില്‍ ആള്‍പെരുമാറ്റങ്ങള്‍.

“മനുജിയും മാലോത്തുമായിരിക്കുമൊ, ഒന്നെഴുന്നേറ്റ് നോക്ക്യേഡാ തോന്ന്യാ” മണലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പരാജയപ്പെട്ട് പോങ്ങന്‍ പറഞ്ഞു, ഒറ്റവലിക്ക് ഗ്ലാസ്സ് കാലിയാക്കി.

ടിംണീം...ടിംണീം...ടിംണീം... പോങ്ങന്റെ മൊബൈലില്‍ നിരക്ഷരന്‍

“ഡേയ് രണ്ടുമണിക്കുറായല്ലോ കടപ്പുറത്തേക്ക് കുപ്പീം ഗ്ലാസ്സുമായി പോയിട്ട്. വെള്ളത്തിലാണൊ? “ നിരക്ഷരന്‍

“അതേ മനോജേട്ടാ ഇപ്പോ അകത്തും പുറത്തും വെള്ളം” പോങ്ങു

“ ഇങ്ങോ‍ട്ട് വാ സകലരും എത്തിയിട്ടുണ്ട്.“ നിരു.

കുപ്പിയും ഗ്ലാസ്സുമെടുത്ത് മണലിലൂടെ വേച്ച് വേച്ച് ഞങ്ങള്‍ അമരാവതിയുടെ പടി കയറി. അവിടെ ഒരു സിഗ്നേച്ചറിന്റെ കഴുത്തൊടിച്ച് വട്ടം വളഞ്ഞിരിക്കുന്നു ബ്ലോഗ് സുഹൃത്തുക്കള്‍.

“ഹായ് നന്ദേട്ടാ..” മുരളി മാലോത്ത് എന്റെ തോളില്‍ ചാഞ്ഞു. വീഴാതിരിക്കാന്‍ ഞാന്‍ റിസോര്‍ട്ടിന്റെ തൂണില്‍ ചാരി.

“മാഷേ........ “ മനു ജി എന്നെ വട്ടം പുണര്‍ന്നു “ എന്താ മാഷെ ഒരു മണം, മൂന്നു മുഴം മുല്ലപ്പൂവിന്റേതാണോ?”

“അല്ല മനു മാഷെ മൂന്നു ലാര്‍ജ്ജ് ബ്രാണ്ടിപ്പൂവിന്റെതാ” ഞാന്‍

കസേരയില്‍ ഒരു വെളുത്ത രൂപം. അറ്റ്ലസ് രാമചന്ദ്രനെ പോലെ, ജോയ് ആലുക്കാസിനെ പോലെ, അംബാനിയെപ്പോലെ ഒരു ബിസിനസ്സ് മാനെന്നു തോന്നിക്കുന്ന കയ്യിലും കഴുത്തിലും സ്വര്‍ണ്ണച്ചങ്ങലുയുള്ള വെളുത്തു തുടുത്ത പണക്കാരനായ ഒരു ബിസിനസ്സ് കാരനെപോലെ തോന്നിക്കുന്ന ഒരു രൂപം

ഞാനയാള്‍ക്ക് കൈ കൊടുത്തു പറഞ്ഞു “ ഞാന്‍ നന്ദന്‍, നന്ദപര്‍വ്വം..താങ്കള്‍?”

“ഞാന്‍ പാവപ്പെട്ടവന്‍..” അയാള്‍ മൊഴിഞ്ഞു

“പാവ.....??”

“പ്പെട്ടവന്‍”

ഞാനയാളെ സൂക്ഷിച്ചു നോക്കി. പണ്ടു മുതലേ ഞാന്‍ പഠിച്ച ‘പാവപ്പെട്ടവന്‍‘ എന്ന വാക്കിന്റെ അര്‍ത്ഥം ഈയിടെ മാറ്റിയോ ദൈവമേ?

പെട്ടെന്ന് കാമറയുമായി ഒരു രൂപം എന്റെ അടുത്ത് വന്നു. രാത്രിയിലും തിളങ്ങുന്ന കണ്ണൂകള്‍. ഉഷാറായ മുഖഭാവം. മുഖത്ത് മൂര്‍ച്ചയില്ലാത്ത ബ്ലെയ്ഡ് കൊണ്ട് ഷേവു ചെയ്ത പോലെ താടിയുടെ സ്ഥാനത്ത് ചില വരകള്‍ മാത്രം!!

‘ഇയാളാരാ.. ഉറക്കത്തിന്റെ ഒരു ലക്ഷണവുമില്ലാതെ രാത്രിയിലും ഉണര്‍ന്നിരിക്കുന്ന ഈ രൂപം??”

“ഞാന്‍ പകല്‍ കിനാവന്‍” അയാള്‍ പരിചയപ്പെടുത്തി.

നിരക്ഷരനും, പകല്‍കിനാവനും, പാവപ്പെട്ടവനും, മനു ജിയും, മുരളീ കൃഷ്ണയും, തോന്ന്യാസിയും, പോങ്ങുമ്മൂടനും, മുള്ളൂര്‍ക്കാരനും കൂടിച്ചേര്‍ന്ന് രാത്രിയെ പകലാക്കി, കവിതകളും, പാട്ടുമായി, സൌഹൃദവും സന്തോഷവും ആഹ്ലാദവുമായി ആരവുമായി പുലരുവോളം ഇരുന്നു. പിന്നെ, പതിയെ പലരും അവരവരുടെ മുറിയിലേക്കു പോയി.

ഡബിള്‍ ബെഡ്ഡിന്റെ മൂന്നില്‍ രണ്ടര ഭാഗം പോങ്ങുമ്മൂടന്‍ കയ്യടക്കി,. ബാക്കിയുള്ള ഭാഗത്ത് ഞാനുംകൂടിയായപ്പോള്‍.....

“ഞാന്‍ പിന്നെ ആരടെ അടുപ്പിലാ കിടക്കാ? ഇതേ എനിക്കും കൂടി കിടക്കാനുള്ളതാ. അങ്ങ്ട് ഒതുങ്ങികിടക്ക് പണ്ടാറങ്ങളേ...” തോന്ന്യന്‍ ഗര്‍ജ്ജിച്ചു.

“ഉള്ള സ്ഥലത്ത് കിടന്ന് ഒറങ്ങാന്‍ നോക്കടാ കുരിപ്പേ” എന്നും പറഞ്ഞ് ഞാന്‍ കൂറക്കം വലിയുടെ ടോപ്പ് ഗിയറിട്ടു.


..............................................................................................................


ടിംണീം...ടിംണീം...ടിംണീം..

എന്റെ മൊബൈല്‍ അതിരാവിലെ തന്നെ എന്ന് വിളിച്ചുണര്‍ത്തി.

“ഹെന്റെ കൊടുങ്ങല്ലൂരമ്മേ..... സകല അലവലാതികള്‍ക്കും വിളിക്കാന്‍ എന്റെയീ നമ്പറെ കിട്ടിയൂള്ളൂ ഒറ്റദിവസം കൊണ്ട് എന്റെ മൊബൈലിലെ കാശു തീരോലോ ഈശ്വരാ...” റോമിങ്ങിലുള്ള എന്റെ കണക്ഷനെ കുറിച്ചോര്‍ത്ത് ഞാന്‍ മൊബൈല്‍ ഞെക്കി.

“നന്ദേട്ടാ... ഇത് ഞാനാ സീര്‍കാല്‍... കണ്ണൂര്‍ന്ന് ദിപ്പ ആലുവയിലെത്തി, പറഞ്ഞപോലെ ബസ്സിന് പറവൂര്‍ക്കും, ഇനിയെന്താ ചെയ്യണ്ട്? ഇങ്ങളെവിട്യാണ്?”

“ഡേയ് ചെറായിലേക്കുള്ള ബസ്സില്‍ കയറി, ജംഗഷനിലിറങ്ങി ഒരു ഓട്ടോ പിടിച്ച് അമരാവതി റിസോര്‍ട്ടിലേക്ക് വാഡേ... നിന്റെ കുളീം തെളീം ഇവിടാവാം’“

ഞാനൊരു സിഗററ്റ് കൊളുത്തി പത്രമെടുത്ത് നിവര്‍ത്തിയപ്പോഴേക്കും മുറ്റത്ത് ഓട്ടോയെത്തി അതില്‍ നിന്നും ഫോട്ടോബ്ലോഗര്‍ ശ്രീലാല്‍ എന്ന സീര്‍കാല്‍ പുറത്തിറങ്ങി, മുകളിലേക്ക് കയറി, ഒറ്റനിമിഷംകൊണ്ട് എല്ലവരേയും പരിചയപ്പെട്ട്, മുള്ളൂക്കാ‍രന്റെ മുറിയിലെ ബാത്ത് റുമീല്‍ കയറി വാതിലടച്ചു,

........................................................................................................................


ജൂലായ് 26 , ചെറായി ബ്ലോഗ് മീറ്റ്

മീറ്റിനെ കുറിച്ച് പറയാന്‍ വാക്കുകളില്ല. അതുകൊണ്ട് അത് ചിത്രങ്ങളിലൂടെ പകര്‍ത്തുന്നു.’അനുഭവിച്ചാലും’


നിരുവിന്റെ കാറില്‍ ചെറായിയിലെ അമരാവതി റിസോര്‍ട്ടിലേക്ക്





എഴുത്തുകാരി : “കേട്ടോ കുട്ടികളെ, ബൂലോകത്തെ ഏതു പുലിയായാളും കൊള്ളാം, പുപ്പുലിയായാലും കൊള്ളാം. ഇവിടെ 250 രൂപ തന്ന് രജിസ്റ്റര്‍ ചെയ്തിട്ട് ഹാളില്‍ കയറ്റിയാല്‍ മതി”




വാഴക്കോടന്‍ : “ജുനൈദേ, വെറും ഒരു ചാണ്‍ നീളമല്ലേയുള്ളൂ ഈ കാമറക്ക്! ഇതിനകത്തു ഈ പോങ്ങുവിനെ കിട്ടുമൊ?”

അപ്പുറത്ത് മനു.ജി മണികണ്ഠനോട് : “ കേട്ടോ മണികണ്ഠാ....നാളെ പോസ്റ്റുമ്പോള്‍ എന്റെ....കേട്ടോ എന്റെ മാത്രം ഫോട്ടോ ചേര്‍ത്താല്‍ മതി”




കാര്‍ട്ടൂണിസ്റ്റ് “ ഒരു കസേര സഹായം കിട്ടുമോ?”
രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കാന്‍ വേണ്ടി ‘വൈദ്യസഹായ’ത്തിന്റെ ബഞ്ചില്‍ കയറിയപ്പോള്‍...... (ബഞ്ചിനുമില്ലേ താങ്ങാനുള്ള ഒരു പരിധി...!!)





സുനില്‍ കൃഷ്ണന്‍ : “വിട് പോങ്ങുമ്മൂടാ..പ്ലീസ്..എന്നെ ഒന്നും ചെയ്യരുത്”
പോങ്ങുമ്മൂടന്‍ : “ഇനി എന്റെ ബ്ലോഗ് പോസ്റ്റില്‍ വന്ന് എന്നെ ചീത്ത പറഞ്ഞ് കമന്റിട്ടാല്‍.........ഉം.”
പോങ്ങുമ്മൂടന്‍ സുനിലിനെ ഒരു ധൃതരാഷ്ട്രാലിംഗനത്തിലൂടെ ഒതുക്കാന്‍ നോക്കിയപ്പോള്‍...





തിങ്ങിനിറഞ്ഞ സദസ്സിന്റെ ഫോട്ടോയെടുത്തതാണ്. പക്ഷെ സദസ്സിന്റെ ഏതോ ഒരു മൂലയില്‍, ഒരുപാടകലെ പോങ്ങുമ്മൂടന്‍ നിന്നിരുന്നു.!!!!!





“കുറച്ചു കസേര കൂടി കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍........ഒന്നിരിക്കാമായിരുന്നുന്നുന്നുന്നു....”

അഞ്ചാറുകസേരകള്‍ കൂട്ടിയിട്ടിരിക്കുന്ന കാര്‍ട്ടൂണിസ്റ്റ്. ഞാന്‍ ഒരു പത്തടി അകലത്തിലായിരുന്നത് കൊണ്ട് കാര്‍ട്ടൂണിസ്റ്റിനെ ഫ്രെയിമിലൊതുക്കാന്‍ പറ്റിയില്ല. ഒരു ഇരുപത്തഞ്ചടികൂടി കിട്ടിയിരുന്നെങ്കില്‍ ഒന്നു നോക്കാമായിരുന്നു.





പകല്‍ കിനാവന്‍ : “ ഷംസിക്കാ, അവിടെ നോക്കിക്കോ ഞാനിവിടെ നോക്കിക്കോളാം... ഫോട്ടോയെടുക്കാന്‍ വല്ലതും കിട്ടാതിരിക്കില്ല”
ഫോട്ടോയെടുത്ത് ഇരുവഴിക്കു പിരിഞ്ഞ രണ്ടു ഫോട്ടോഗ്രാഫര്‍മാര്‍






‘മോനേ കാര്‍ട്ടൂണിസ്റ്റേട്ടാ...അങ്ങിനെ അധികം ചിരിക്കണ്ട. ചേട്ടന്റെ കഴിവുകള്‍ മറികടക്കാന്‍ എനിക്കു കഴിയില്ലെങ്കിലും തടിയില്‍ ഞാന്‍ വെട്ടിച്ചു” പോങ്ങുവിന്റെ ആത്മഗതം.





സജ്ജീവേട്ടന്‍ : “ ഹോ തന്റെ പടം വരച്ച് എന്റെ മാര്‍ക്കറിലെ മഷി മുഴുവന്‍ തീര്‍ന്നല്ലോഡോ”
(ഭാരക്കൂടുതല്‍ കാരണം കുറച്ച് നേരം നില്‍ക്കാന്‍ പോലും ശരീര ഭാരം അനുവദിക്കാത്ത സജ്ജീവേട്ടന്‍ ബ്ലോഗ്ഗര്‍മാരുടെ കാര്‍ക്കേച്ചര്‍ വരക്കാന്‍ വേണ്ടി മണിക്കൂറുകള്‍ നിന്നപ്പോള്‍)





തോന്ന്യാസിയും പോങ്ങുമ്മൂടനും.
തോന്ന്യാസിയെ ഒരു കസേരയില്‍ കയറ്റി നിര്‍ത്തി കമ്പോസു ചെയ്തിട്ടും ചിലപ്പോള്‍ പോങ്ങുവിന്റെ മുഖം നഷ്ടപ്പെടും, അല്ലെങ്കില്‍ പോങ്ങുവിനെ ഫ്രെയിമിലൊതുക്കിയാല്‍ തോന്ന്യനെ കിട്ടില്ല. രണ്ടിനേയും ഒരുമിച്ച് കമ്പോസ് ചെയ്ത് ഒരു കീച്ചു കീച്ചിയപ്പോള്‍.....





“വീട്ടില്‍ പോകാന്‍ ബസ്സ് കാശില്ല സുഹൃത്തുക്കളെ. ആരെങ്കിലും ഒരു അഞ്ചുരൂപ തന്നാല്‍ ഞാനത് മാജിക്കിലൂടെ അമ്പത് രൂപയാക്കി ബസ്സിനു പൊക്കോളാം.”
ബിലാത്തിപട്ടണത്തിന്റെ മാജിക്. അതിന്റെ കണ്‍കെട്ട് കാമറയിലൂടെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന വീഡിയോഗ്രാഫര്‍!!!





ബിന്ദു കെ.പി യുടെ ആത്മഗതം : ‘ഇങ്ങേരിതാരുടെ പടമാണ് എടുക്കുന്നത്? കാലത്തുതന്നെ മെയ്ക്കപ്പൊക്കെ ചെയ്ത് ഇവിടെയെത്തിയിട്ട് ഈ പെണ്ണുങ്ങളുടെ പടമെടുക്കാന്‍ ഒരു ഫോട്ടോഗ്രാഫറുമില്ലേ ഇവിടെ....?”




അമരാവതി റിസോര്‍ട്ടീലെ റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം റെഡിയായിട്ടുണ്ട് എന്ന നിരക്ഷരന്റെ അറിയിപ്പു കേട്ട് റെസ്റ്റോറന്റിലേക്ക് ഓടുന്ന ബ്ലോഗ്ഗേസ്.





കൊഞ്ച് വടയും അച്ചാറും ബ്ലോഗേസ്ഴിനു സപ്ലൈ ചെയ്യാന്‍ ബ്ലോഗര്‍ കിച്ചുവിനെ ഏല്‍പ്പിച്ചപ്പോള്‍ (വെറും അഞ്ച് മിനുട്ട് കൊണ്ട് കിച്ചു കൊഞ്ചുവടയുടെ പാത്രം കാലിയാക്കി!!!!)





കരിമീന്‍ വാരിത്തിന്ന് അണ്ണാക്കില്‍ തടഞ്ഞ് കണ്ണുതള്ളിപ്പോയ ബ്ലോഗര്‍ ശ്രീലാല്‍!!!





കരിമീനും പപ്പടവും വെച്ച ഈ ഭക്ഷണക്കൂമ്പാരത്തിനു പുറകില്‍ ഇരിക്കുന്നത് ബ്ലോഗര്‍ പോങ്ങുമ്മൂടനാണ്. ഭക്ഷണത്തിന്റെ കൂമ്പാരം കാരണം പോങ്ങുവിനെ ഫ്രെയിമില്‍ കിട്ടിയില്ല!!!





വാഴക്കോടന്റെ മിമിക്രി കേട്ട് ബ്ലോഗേഴ്സ് പുറത്തേക്കോടിയപ്പോള്‍!!!





ഗ്രൂപ്പ് ഫോട്ടോ എടുക്കാറായപ്പോള്‍ ഫ്രെയിമില്‍പ്പെടാന്‍ തള്ളിക്കയറുന്ന ബ്ലോഗേഴ്സിന്റെ തിക്കും തിരക്കും!!





തോന്ന്യാസിയുടെ ആത്മഗതം : ‘ഇങ്ങേരിത് കൊറേനേരായില്ലോ ഞെക്കാന്‍ തുടങ്ങിയിട്ട്...’
ജിഹേഷ് എടാകൂടത്തിന്റെ ആത്മഗതം.: ‘പണ്ടാറടങ്ങാന്‍... ഈ നട്ടാപ്പറവെയിലത്ത് പത്തു പതിനഞ്ച് ഫോട്ടോയെടുത്തിട്ടും ഒരെണ്ണം പോലും ഇതിനകത്ത് കേറിയില്ലല്ലോ‘





അപ്പു : “അങ്ങ്ട് കേറി നിക്ക്... ഇങ്ങിനെ നിന്നാല്‍ ഫ്രെയിമില്‍ കിട്ടില്ല..നീങ്ങി നില്‍ക്കൂ....”
ഹരീഷ് ടച്ച് റിവര്‍ : “ ദൈവമേ! ആ സജ്ജീവേട്ടനേയും പോങ്ങുമ്മൂടനേയുമൊക്കെ എങ്ങനെയാ ഈ ഫ്രെയിമിലൊതുക്കാ..??!!”

...................................................................................................


ജൂലൈ 26 സായാഹ്നം


“ഹയ്യോ ഇതാര്? ഭീകരനോ? ചാവേറോ?” ചുവന്ന ഓവര്‍ക്കോട്ടും ഹെല്‍മെറ്റും താടിയും ജഡയുമായി ബൈക്കില്‍ കയറാന്‍ പോയ മുള്ളൂക്കാരനെ നോക്കി ഞാന്‍ ചോദിച്ചു.

“ എടേയ് മുള്ളൂക്കാര്‍... ഈ വേഷമൊക്കെ ഇട്ട് നീ ബൈക്കില്‍ പാലക്കാട്ടേക്ക് തനിച്ചു പോകണ്ടാ കെട്ടോ...നിനക്കറിയാഞ്ഞിട്ടാ ഈ സ്ഥലം“

“എന്താ ചേട്ടാ ഈ സ്ഥലത്തിനു കുഴപ്പം?” ബൈക്കിനെ കവച്ച് കാല്‍ക്കീഴില്‍ വെച്ച് മുള്ളൂക്കാരന്‍ ചോദിച്ചു,

“മോനെ, ഇത് സ്ഥലം ചെറായിയാ.. കണിച്ചുകുളങ്ങര എന്നൊക്കെ കേട്ടിട്ടില്ലേ? ഹിമാലയ? പറവൂര്‍ വഴിയാണോ പോകുന്നത്? അവിടെ വെടിമറ എന്നൊരു സ്ഥലം കേട്ടിട്ടുണ്ടോ? പറവൂരിനപ്പുറം കൊടുങ്ങല്ലൂര്‍. രാഷ്ടീയ സംഘട്ടങ്ങള്‍ മുറക്ക് നടക്കുന്ന കൊടുങ്ങല്ലൂര്‍? നീ ഈ വേഷത്തിലൊക്കെ പോയാല്‍ വല്ല ഭീകരനാണെന്നു കരുതി വല്ല പോലീസുകാരും...??!” ഞാന്‍ മുള്ളൂക്കാരന്റെ ബൈക്കിനെ തടവി നിന്നു.

“ചേട്ടന്‍ പറഞ്ഞു വരുന്നത്....?”

“ അല്ല..നീ ഒറ്റക്കു പോകണ്ടാ‍ന്നു പറയായിരുന്നു. നിന്നെകണ്ടാല്‍ നിന്റെ വേഷം കണ്ടാല്‍.....നിയമപാലകര്‍ക്ക് വല്ല സംശയവും തോന്നിയാല്‍..അതുകൊണ്ട് ഞാന്‍ വേണേല്‍ നിന്റെ കൂടെ വരാം. ഞാനാണെങ്കില്‍ അടുത്ത നാടായ കൊടുങ്ങല്ലൂര്‍ക്കാരനല്ലെ. അത്യാവശ്യം പ്രാദേശിക സ്വാധീനമൊക്കെയുണ്ട്....അതുകൊണ്ട്......“

“അതുശരി...അപ്പോ അതാണ് കാര്യം....” മുള്ളൂക്കാരന്‍ ഹെല്‍മറ്റ് ഊരി കയ്യില്‍ വെച്ചും :“ ചേട്ടനപ്പൊ എന്റെ ബൈക്കില്‍ പറവൂര്‍ക്കോ കൊടുങ്ങല്ലൂര്‍ക്കോ വരണം അല്ലേ?”

“അതെ നിന്റെ ഒരു രക്ഷക്ക്”

“എന്റെ രക്ഷ അവിടെ നിക്കട്ടെ..... ചേട്ടന് തിരിച്ച് വീട്ടില്‍പോകാന്‍ കയ്യില്‍ കാശില്ല എങ്കില്‍ അതു പറഞ്ഞാപോരെ ചേട്ടാ....” മുള്ളു എന്റെ കള്ളി പൊളിച്ചു,

“അപ്പോ....നിനക്ക് സംഗതി മനസ്സിലായി..ലേ...? “

“എന്റെ പൊന്നു ചേട്ടാ...ചേട്ടനെ ഞാന്‍ ഇന്നലെ മുതലേ നിരീക്ഷിക്കുന്നതാ.. പോങ്ങുവിന്റെ ചിലവില്‍ ഒരു ഫുള്ള് ബോട്ടില്‍, തോന്ന്യാസിയുടെ വകയില്‍ സിഗററ്റ്, പാവപ്പെട്ടവന്‍ പകുതി ബാക്കിവെച്ച സിഗ്നേച്ചര്‍, രജിസ്ട്രേഷന് ജി.മനുച്ചേട്ടന്റെ പോക്കറ്റീന്ന് 250 രൂപാ, ബാംഗ്ലൂര്‍ക്ക് തിരിച്ചു പോകാന്‍ കാശില്ലാതായപ്പോള്‍ ശ്രീലാലിന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ 200 രൂപ...ഹെന്റെ പൊന്നു ചേട്ടാ.... ഓസിലായിരുന്നല്ലേ ഈ ബ്ലോഗ് മീറ്റ് മൊത്തം.....??”

“എടേയ്...പതുക്കെ.....പതുക്കെ പറയഡെ.. പറഞ്ഞെന്നെ നാറ്റിക്കല്ലെഡേ....ആരുമറിയണ്ടടാ... നീയെന്നെ ആ പറവൂര്‍ ജംഗ്ഷനിലറക്കിയാ മതി ഏതെങ്കിലും ലിമിറ്റഡ് സ്റ്റോപ്പില്‍ ഞാന്‍ കൊടുങ്ങല്ലൂര്‍ക്ക് പൊക്കോളാം.”

“ഉം...ശരി ശരി.... ഒരു പാവം ബ്ലോഗറായിപ്പോയില്ലേ.....കയറിക്കൊ.” മുള്ളൂക്കാരന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി. ആരും കേട്ടില്ലെന്ന് ഉറപ്പുവരുത്തി ഞാനവന്റെ പുറകില്‍ വലിഞ്ഞു കയറി. അവന്‍ അതിവേഗം ബൈക്ക് വിട്ടു.

..................................................................................................................


മൈലുകള്‍ക്കപ്പുറത്തിരുന്ന് ഭാഷാച്ചരടില്‍ കോര്‍ത്തെടുത്ത സൌഹൃദത്തിന്റെ സ്നേഹമാല പോലെ ബ്ലോഗിലെ സുഹൃത്തുക്കള്‍ ചിരിച്ചും, കളിച്ചും, രസിച്ചും പരിചയപ്പെട്ടും, പരിചയം പുതുക്കിയും സായാഹ്നസൂര്യന്‍ ചക്രവാളത്തിലേക്ക് പോകുന്നതിനു മുന്‍പ് വഴിപിരിയാന്‍ തുടങ്ങി.

ജോലിയുടേയും, ജീവിതത്തിന്റേയുമൊക്കെ അലോസരങ്ങള്‍ ഒരു ദിവസത്തേക്ക് വേണ്ടി മാറ്റിവെച്ച്, കേരളത്തിന്റെ വടക്കു-തെക്കേയറ്റത്തുനിന്നും ജീവിതത്തിലിന്നേവരെ കാണാത്ത സുഹൃത്തുക്കളെ തേടി ചെറായിയുടെ മണല്‍പ്പരപ്പില്‍ വന്നത് എന്തിനാവാം? എന്താവാം അവരെ കൂട്ടിയിണക്കിയ കണ്ണികള്‍?? ഗള്‍ഫില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും മറ്റു ദൂരങ്ങളില്‍ നിന്നും മണിക്കൂറുകളുടെ സംഗമത്തിന് ഇവിടെയെത്തിയതും, ഇനിയുമൊരുമിച്ച് വീണ്ടും കാണാമെന്നുപറഞ്ഞ് പിരിഞ്ഞതും ഭാഷയുടെ കാണാച്ചരടില്‍ കോര്‍ത്ത സ്നേഹത്തിന്റെ സൌഹൃദത്തിന്റെ തിളങ്ങുന്ന വജ്രങ്ങള്‍ കൊണ്ടുതന്നെയാകാം.
.