തീപ്പെട്ടിക്കൂടുകള്‍ (അവസാന ഭാഗം)
.
ചില ദിവസങ്ങളില്‍ രാവിലെ വല്ല്യച്ചന്‍ ചായ പീടികേല് പോയിട്ടുവരുമ്പോള്‍ പാത്രത്തില്‍ അരഗ്ലാസ്സ് ചായയുണ്ടാവും ചായ പീടികയില്‍ (ഹോട്ടല്‍) നിന്നു കൊണ്ടുവരുന്നത് കാരണം ഞങ്ങളതിനെ 'പീട്യേ ചായ' എന്നാണ് പറയുക. ചില ദിവസം ചായക്കൊപ്പം ഒരു കഷണം പൂട്ട് (പുട്ട്/പിട്ട്) ഉണ്ടാകും. അതൊക്കെ എനിക്കുള്ളതായിരിക്കും. പീട്യേ ചായയും പൂട്ടും കഴിച്ചാല്‍ എനിക്കു തന്നെ തോന്നും ഞാനിവിടത്തെ വിരുന്നുകാരനാണെന്ന്. ചില വൈകുന്നേരങ്ങളില്‍ ചേട്ടന്മാര്‍ പണി കഴിഞ്ഞ് വരുമ്പോള്‍ കപ്പലണ്ടിയോ മുറുക്കോ കൊണ്ടുവരും. അതൊക്കെയായിരുന്നു അന്ന് വിരുന്നുകാരനുള്ള പലഹാരങ്ങള്‍.
പതിവുപോലൊരു ദിവസം ഉച്ചയൂണിനു ശേഷം ഞാന്‍ പതിയെ നടക്കാനിറങ്ങി. വല്യമ്മയുടെ വീട്ടില്‍ വന്ന് കുറെ ദിവസമായതുകൊണ്ടാവും പരിസരത്തൊക്കെ ഒറ്റക്ക് പോകാന്‍ തുടങ്ങി. വല്യമ്മയുടെ രണ്ട് വീടിനപ്പുറം, പണിതീരാറായ (എന്നാല്‍ താമസമുള്ള) ഒരു വീടിനു പുറകിലെ ചെറിയൊരു ഓലപ്പുര അപ്പോഴാണ് ഞാന്‍ കാണുന്നത്. അതിനു മുന്‍പു ഞാനാ വീട് കണ്ടിട്ടുണ്ടായിരുന്നില്ല. ഞാന്‍ പതിയെ ആ വീടിനടുത്തെക്ക് നടന്നു. ഓലമേഞ്ഞ മേല്‍ക്കൂര, മണ്ണുകൊണ്ടു പണിത ചുമര്‍. തറ ചാണകം മെഴുകിയിരിക്കുന്നു. ഞാനെത്തിയത് വീടിന്റെ പുറകുവശത്താണ്. അതിനു മുന്‍പോ ശേഷമോ ഞാനാ വീടിന്റെ മുന്‍ വശം കണ്ടിട്ടില്ല. ആ വീടിന്റെ ഇറയത്ത് പ്രായം ചെന്ന ഒരു ചേച്ചി ഇരുന്ന് എന്തോ ചെയ്യുകയാണ്. ചേച്ചിക്കു മുന്‍പില്‍ വയലറ്റു നിറത്തില്‍ ചെറിയ ചതുരപ്പെട്ടികളുടെ ഒരു കൂമ്പാരം. എനികത്ഭുതവും കൌതുകവും തോന്നി. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു ഇറയത്തിരുന്നു.
"എന്തുറ്റാ ണ്ടാക്കണത്?
"ഇതാ..ഇത് തീപ്പെട്ടി" ആ ചേച്ചി ചെയ്യുന്ന ജോലിയില്‍ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
എനിക്ക് അത്ഭുതം കൊണ്ട് പൊറുതിമുട്ടി. ജീവിതത്തില്‍ ആദ്യമായാണ് ഒരു തീപ്പെട്ടി ഉണ്ടാക്കുന്നത് കാണുന്നത്. ആ പ്രായത്തില്‍ തീപ്പെട്ടി ഒരു അത്ഭുത വസ്തുവായിരുന്നു. ജീവിതത്തില്‍ എപ്പോഴും ഉപയോഗിക്കുന്ന ഒരു തീപ്പെട്ടിയുടെ നിര്‍മ്മാണം ഞാനാദ്യം കാണുകയായിരുന്നു. അതുവരെ അത് ലോകത്തിലെവിടെയോ ഒരു കമ്പനിയില്‍ ഉണ്ടാക്കുന്ന ഒരു വസ്തുവായിരുന്നു. അന്ന് പൊതുവേ രണ്ടോ മൂന്നോ തരത്തിലുള്ള തീപ്പെട്ടിയേ ഞാന്‍ കണ്ടിട്ടുള്ളൂ. ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന 'ബേബി മോള്‍' കൂടാതെ അമ്പും വില്ലും പടമുള്ള "ആരോ' അങ്ങിനെയെന്തെക്കെയോ? പക്ഷെ ഓര്‍മ്മയിലുള്‍ലത് 'ബേബി മോള്‍' തീപ്പെട്ടി. അക്കാലത്ത് അതായിരുന്നു എല്ലാവരും ഉപയോഗിച്ചിരുന്നത്.
"ഇതേത് തീപ്പെട്ട്യാ?"
അപ്പോളവരെനിക്ക് സമീപത്തിരുന്നിരുന്ന അവരുടെ വീട്ടില്‍ ഉപയോഗിക്കുന്ന ഒരു തീപ്പെട്ടിയെടുത്തു തന്നു. ഞാനത് നോക്കിയപ്പോള്‍ എനിക്കത്ഭുതം വീണ്ടും. അത് 'ബേബി മോള്‍' തീപ്പെട്ടിയായിരുന്നു. വെളുത്ത ഒരു കൊച്ചുപെണ്‍കുട്ടി മേലുടുപ്പില്ലാതെ നില്‍ക്കുന്ന ഒരു പടമായിരുന്നു അതിന്. മുടി മെടഞ്ഞ് മുന്നിലേക്കിട്ട് അതില്‍ പൂവ് ചൂടിയിട്ടുണ്ടായിരുന്നു. നല്ല ഓമനത്തമുള്ള മുഖമായിരുന്നു ആ കൊച്ചുപെണ്‍കുട്ടിക്ക്.
"ആയ്.. നല്ല രസംണ്ട് ല്ലേ ഈ ക്ടാവിനെ കാണാന്‍?"
"ഇണ്ടാ? എന്നാ നീ കല്യാണം കഴിച്ചോടാ..ഹ ഹ"
അവര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. അതുകേട്ടതും അലക്കു കല്ലിന്റെയവിടെ തുണിയലക്കി നിന്നിരുന്ന ചേച്ചിയും കൂടി ചിരിച്ചു. ഞാനാകെ നാണം കൊണ്ട് ചുളിഞ്ഞു. പെട്ടെന്നുള്ള അവരുടെ മറുപടി ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത് കേട്ടതും ഇനിയെന്തു ചോദിക്കണം എന്നു എനിക്കറിയാതെയായി. തീപ്പെട്ടി ഉണ്ടാക്കുന്നത് കാണണം എന്നുണ്ട്. പക്ഷെ അവരുടെ കളിയാക്കലില്‍ ഞാന്‍ ചൂളിപോയതുകാരണം എനിക്കവിടെ ഇരിക്കാന്‍ പറ്റാതെയായി. ഞാന്‍ വേഗം വല്യമ്മയുടെ വീട്ടിലേക്ക് ഓടിപോയി.
പിന്നീട് രണ്ടു ദിവസം ഞാനങ്ങോട്ട് പോയില്ലെങ്കിലും തീപ്പെട്ടി ഉണ്ടാക്കുന്ന സൂത്രം എനിക്ക് നേരില്‍ കാണണം എന്ന മോഹം കലശലായി വന്നു. അതുകൊണ്ട് തന്നെ കുറച്ചു ദിവസത്തിനു ശേഷം ഞാന്‍ വീണ്ടും പോയി.
"എവ്ട്യായിരുന്നെടാ കണ്ണാ രണ്ടൂസം? നീ ചായെള്ളം കുടിച്ചാ?"
ഞാന്‍ തലയാട്ടി തീപ്പെട്ടി ഉണ്ടാക്കുന്നത് നോക്കിയിരുന്നു. തീപ്പെട്ടിക്കുള്ളിലെ കോലുകള്‍ സൂക്ഷിച്ചുവെയ്ക്കുന്ന പെട്ടിയായിരുന്നു അവര്‍ ഉണ്ടാക്കിയിരുന്നത്. മുന്നില്‍ പലകയില്‍ ഉറപ്പിച്ചു വെച്ചിരുന്ന ഒരു ചതുര കഷണത്തില്‍ (ഡൈ) അവര്‍ ആദ്യം നീളമുള്ള ഒരു നേര്‍ത്ത മരകഷണം നാലുമൂലകളിലും മടക്കി ചേര്‍ത്തു വെയ്ക്കും അതിനു മീതെ അരികില്‍ ചതുരത്തില്‍ വെട്ടിയിട്ടിരിക്കുന്ന നേര്‍ത്ത ഒരു മരകഷണം വെയ്ക്കും അതിനും മീതെ വയലറ്റ് നിറത്തിലുള്ള, ചതുരകഷണങ്ങളായി വെട്ടിയിട്ടിരിക്കുന്ന കടലാസ്സുകഷണം അടുത്തിരിക്കുന്ന പശപ്പാത്രത്തില്‍ നിന്ന് ഇത്തിരിയെടുത്ത് തേച്ച് മരപ്പലകയില്‍ വച്ച നേര്‍ത്ത കനമുള്ള മരക്കഷണത്തിന്റെ മുകളില്‍ വയ്ക്കും എന്നിട്ട് നാലു വശത്തേക്കി മടക്കി ഒട്ടിക്കും. അതു ഊരിയെടുത്താല്‍ തീപ്പെട്ടിയുടെ അകത്തെ കൂടായി, എന്നിട്ട് നീണ്ടു നില്‍ക്കുന്ന കടലാസ്സു കഷണത്തിന്റെ ഭാക്കി അകത്തേക്ക് മടക്കി വെച്ച് ഒട്ടിക്കും.
വളരെ വേഗതയിലാണവര്‍ ചെയ്തുകൊണ്ടിരുന്നത്. ഒരു മെഷീന്‍ ചെയ്യുന്ന പോലെ. 'തീപ്പെട്ടി ഉണ്ടാക്കുന്നത് ഒന്നു കാണിച്ചു തരോ' എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അവരെനിക്ക് വളരെ പതുക്കെ അതുണ്ടാകുന്ന വിധം കാണിച്ചുതന്നു. എനിക്കന്നു വലിയ സന്തോഷമായിരുന്നു. ലോകത്തിലെ വലിയൊരു സംഗതിയുടെ നിര്‍മ്മാണ രഹസ്യം ഞാന്‍ അറിഞ്ഞിരിക്കുന്നു!! കണ്ടിരിക്കുന്നു !!!
പിന്നീടുള്ള ദിവസങ്ങള്‍ ഞാനവിടത്തെ സന്ദര്‍ശകനായി. രാവിലെ ചായ കുടിച്ചു കഴിഞ്ഞാല്‍ ഞാനവിടെ ചെന്നിരിക്കും. തീപ്പെട്ടി ഉണ്ടാക്കുന്നത് നോക്കിയിരിക്കും. എന്താണന്നെറിയില്ല അതുണ്ടാക്കുന്ന ചേച്ചിയെ എന്നും മുഷിഞ്ഞ വസ്ത്രത്തിലേ കണ്ടിരുന്നുള്ളു. മിക്കപ്പോഴും ഒരേ സാരി തന്നെയായിരിക്കും. ആ ചേച്ചിയെ വീടിന്റെ ഇറയത്ത് തീപ്പെട്ടിക്കൂടുകള്‍ ഉണ്ടാക്കുന്നതല്ലാതെ മറ്റൊരു രീതിയിലും ഞാന്‍ കണ്ടിരുന്നില്ല.തീപ്പെട്ടിഒക്കൂടുണ്ടാക്കുന്നത് എപ്പോ തുടങ്ങുന്നുവെന്നൊ അവസാനിക്കുന്നുവെന്നോ അറിയില്ലായിരുന്നു.
ചില നേരങ്ങളില്‍ എനിക്കും ചായ തരും. കട്ടന്‍ ചായ. ആദ്യമൊക്കെ ഞാന്‍ വേണ്ടാ വേണ്ടാ എന്നു പറഞ്ഞെങ്കിലും പിന്നീട് അതു കുടിക്കാന്‍ എനികു മടി തോന്നിയില്ല. പതുക്കെപതുക്കെ തീപ്പെട്ടിക്കൂടുണ്ടാക്കുന്ന വിദ്യ ഞാനും വശമാക്കാന്‍ തുടങ്ങി. ഒരു ദിവസം ഞാന്‍ ചോദിച്ചു :
"ഒരണ്ണം ഞാനും ണ്ടാക്കട്ടെ."
എന്നോടുള്ള വാത്സ്യല്യം കാരണമാകാം അവര്‍ സമ്മതിച്ചു. ഒരുപാട് സമയമെടുത്ത് ഞാനും ഉണ്ടാക്കി ഒരെണ്ണം. അതു ഉണ്ടാക്കികഴിഞ്ഞപ്പോളുണ്ടായ വികാരം പറഞ്ഞറിയിക്കാനാവില്ല. ലോകം കീഴടക്കിയ ആവേശം.... ലോകത്തിലെ എല്ലാവരും ഉപയോഗിക്കുന്ന തീപ്പെട്ടിയുടെ കൂട് ഞാന്‍ ഒറ്റക്ക് ഉണ്ടാക്കിയിരിക്കുന്നു. !!.. എന്റെ സമപ്രായക്കാര്‍ക്ക് പലര്‍ക്കും കിട്ടാത്ത ഭാഗ്യം!! അന്ന് രാത്രി ഞാനൊരുപാട് നേരം ഉറങ്ങിയില്ല..
പിന്നീട് പല ദിവസങ്ങളില്‍ ഞാന്‍ തീപ്പെട്ടിയുടെ അകം കൂട് ഉണ്ടാക്കികൊണ്ടിരുന്നു. അതുണ്ടാക്കാന്‍ ചേച്ചി എനിക്കു മറ്റൊരു പലക (ഡൈ) തന്നു. ഞാനുണ്ടാക്കുന്ന തീപ്പെട്ടിക്കൂടുകളില്‍ ഞാന്‍ ചിലപ്പോള്‍ മനപ്പൂര്‍വ്വം എന്തെങ്കിലും വ്യത്യസ്ഥത ഉണ്ടാക്കാന്‍ ശ്രമിക്കും. കടലാസ്സിന്റെ മൂല ചെരിച്ചൊട്ടിച്ചോ ഒരു ഭാഗം കുറച്ച് കീറിമാറ്റിയോ മറ്റോ. മറ്റൊന്നിനുമല്ല, പിന്നീട് ആ തീപ്പെട്ടി യാദൃശ്ചികമായെങ്ങാനും എന്റെയോ കൂട്ടുകാരുടേയോ കയ്യില്‍ വന്നാലോ?! അപ്പോളെനിക് അഭിമാനത്തോടെ പറയാലോ 'അത് ഞാനുണ്ടാക്ക്യ തീപ്പെട്ട്യാ' എന്ന്.
തീപ്പെട്ടിക്കൂട് ഉണ്ടാക്കാനുള്ള സാധനങ്ങളും മറ്റും അടുത്തുള്ള ഒരു തീപ്പെട്ടി കമ്പനി കൊടുക്കുന്നതാണത്രെ. ഇത്ര കൂട് ഉണ്ടാക്കികൊടുത്താല്‍ ഇത്ര കാശ്. അതാണ് കണക്ക്. ഇതുപോലെ പലവീടുകളിലും അവര്‍ കൊടുക്കുമത്രെ. പക്ഷെ, ഒരുപാട് ദിവസം അതുണ്ടാക്കിയിട്ടും മരുന്നു തേക്കുന്ന, തീപ്പെട്ടിപ്പടം ഒട്ടിക്കുന്ന ഭാഗം ഉണ്ടാക്കാനോ, കൊള്ളികള്‍ മരുന്നു പുരട്ടി വയ്ക്കുന്നത് ഉണ്ടാക്കാനോ കഴിഞ്ഞില്ല. അതൊക്കെ കമ്പനിക്കാര്‍ തന്നെ അവരുടെ കമ്പനിയില്‍ വെച്ച് ചെയ്യുമത്രെ. ഇതെല്ലാം അവിടെ കൂടു ഉണ്ടാക്കുമ്പോള്‍ ചേച്ചി പറഞ്ഞു തന്ന കാര്യങ്ങളാണ്.
ഒരു ദിവസം തീപ്പെട്ടിമരം കൊണ്ടും കടലാസ്സു കൊണ്ടും ഒരു വലിയ ചതുരപ്പെട്ടി എനിക്ക് ഉണ്ടാക്കിതന്നിട്ടു ചേച്ചി പറഞ്ഞു :
"ഇന്നറാ കാശുകുടുക്ക. നിനക്ക് കിട്ടുന്ന കാശൊക്കെ ഇതിനകത്തിട്ടു വെച്ചൊ"
വയലറ്റു കടലാസ്സുകൊണ്ട് പൊതിഞ്ഞ ഒരു ചതുരപ്പെട്ടി. അതിലൊരു വശത്ത് നാണയങ്ങള്‍ ഇടാന്‍ പാകത്തിന് ഒരു ചെറിയ ദ്വാരം. മനോഹരമായ ആ 'കാശുകുടുക്ക' കൊണ്ട് ഞാനോടി വല്യമ്മയുടെ വീട്ടിലേക്ക്. പലദിവസങ്ങളിലായി എനിക്കു കിട്ടിയ രണ്ടിന്റെയും മൂന്നിന്റേയും അഞ്ചിന്റേയും പൈസകള്‍ ഞാനതില്‍ സൂക്ഷിച്ചു വെച്ചു. കാശുകുടുക്ക ആരും എടുക്കാതിരിക്കാനും കാണാതിരിക്കാനും വേണ്ടി ഞാനത് ഓലമറച്ച മേല്‍ക്കൂരക്കിടയില്‍ ഒളിപ്പിച്ചു വെച്ചു. എത്ര ദിവസം കഴിഞ്ഞിട്ടും അതില്‍ പത്തോ പതിനഞ്ചില്‍ കൂടുതലോ പൈസ ആയില്ല. പിന്നെപ്പിന്നെ കാശു കിട്ടാതയപ്പോള്‍ ഞാനത് മറന്നു.
ഒരുപാടു ദിവസങ്ങള്‍ക്കു ശേഷം,
നേരം സന്ധ്യയായപ്പോള്‍ ആകാശം കറുത്തു. കാലവര്‍ഷത്തിന്റെ തുടക്കമെന്നോണം മഴ പെയ്യാനുള്ള ലക്ഷണമാണ്.
"ടാ അസത്തെ..മഴ പെയ്യണേനു മുന്നെ ഈ പട്ടയും ഓലയൊക്കെ എടുത്ത് വെയ്ക്കടാ.." ലതചേച്ചി തറക്കു മുകളില്‍ നിന്നു പറഞ്ഞു.
ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കുന്ന തിരക്കിലായിരുന്നു ഗിരിജേച്ചി. ഞാനോടി ഓലയും പട്ടയുമൊക്കെ പറക്കി അടുക്കളയില്‍ കൊണ്ടിട്ടു. പതിയെ പതിയെ മഴ അരിച്ചിറങ്ങാന്‍ തുടങ്ങി. കനത്ത ഇടിമിന്നലോടെ മഴ തകര്‍ത്തുപെയ്തു. രാത്രി മുഴുവനും നല്ല മഴയും മിന്നലുമുണ്ടായിരുന്നു. മേല്‍ക്കുരയിലെ ഓലക്കീറിനിടയിലൂടെ ഞാനിടക്ക് പുറത്തെ വെള്ളിമിന്നലുകളെ കണ്ടു. അടുക്കളയില്‍ ചോരുന്നിടത്തൊക്കെ പാത്രം നിരത്തിവെച്ച് ചേച്ചിമാര്‍ വെള്ളം അകത്ത് പടരാതിരിക്കാന്‍ നോക്കി. ഞാന്‍ തല വഴി പുതച്ചു മൂടി കിടന്നു.
നേരം വെളുത്തപ്പോള്‍ പറമ്പിലവിടവിടെ വെള്ളം. പുതുമണ്ണിന്റെ മണം. തറയുടെ അരികിലായി വെളുത്ത കൂണുകള്‍ തലപൊന്തിച്ചിരിക്കുന്നു. ഉമിക്കരികൊണ്ട് പല്ലുതേച്ച് , കട്ടന്‍ ചായയും, അരിയും നാളികേരവും കൂട്ടിക്കുഴച്ചു ചുട്ട ഓട്ടടയും കഴിച്ച് ഞാന്‍ തറയില്‍ പോയിരുന്നു കൂണുകളെ നോക്കാന്‍ തുടങ്ങി.
"വേണ്ടാത്തതൊക്കെ ചെയ്തോട്ടാ.. അതിലൊക്കെ വെഷംണ്ടാവ്ടാ. വേറെ എന്തോരം സ്ഥലം കെടക്ക്ണ് കളിക്കാന്‍...ഇങ്ങ്ട് മാറ്ടാ" വല്ല്യമ്മയാണ്.
ഞാന്‍ തറയുടെ അവിടെ തന്നെ ചുറ്റിപറ്റി നിന്നു,
"ദേ നോക്ക്യേടാ കണ്ണാ.. ദാരണ്ടാ വരണേന്ന് നോക്ക്യേ" ലതചേച്ചി ഉമ്മറത്തുനിന്ന് വിളിച്ചു പറഞ്ഞു.
ഞാന്‍ റോഡിലേക്ക് നോക്കി. അമ്മ.
കയ്യിലൊരു സഞ്ചിയും ചുരുട്ടിയ കുടയുമായി അമ്മ റോഡു കഴിഞ്ഞു പറമ്പിലേക്ക് വന്നു.
എന്നെ കൊണ്ടു പോകാനുള്ള വരവാണ്. ഇന്ന് ഉച്ചയ്ക്കലെ ഊണും കഴിഞ്ഞ്, വൈന്നാരത്തെ ചായയും കുടിച്ച് ഒരു അഞ്ചു മണിയാകുമ്പോഴേക്കും ഞങ്ങള്‍ മടങ്ങും. അതിനായിരിക്കണം അമ്മ വന്നത്. എന്നെ കണ്ടതും അമ്മ ചിരിച്ചു. അമ്മയുടെ സഞ്ചിയിലായിരുന്നു എന്റെ കണ്ണ്.
'എന്തെങ്കിലും പലാരമായിരിക്കും. എന്തുട്ടായിരിക്കും?' ആലോചിച്ചിട്ട് എനിക്കൊരു ഊഹവും ഉണ്ടായില്ല.
അമ്മയ്ക്ക് ചായകൊടുക്കുമ്പോള്‍ ലത ചേച്ചി പലഹാരങ്ങളൊക്കെ കിണ്ണത്തില്‍ എടുത്ത് വിളമ്പി. നേന്ത്രപ്പഴം, പിന്നെ മുറുക്ക്. അതിനോടൊപ്പം അന്നു രാവിലെ ചുട്ട ഓട്ടടയും അമ്മക്ക് കൊടുത്തു. ഒപ്പം എനിക്കും.
അന്ന് ഉച്ചക്ക് ഊണിന് മീന്‍ കൂട്ടാന്‍ ഉണ്ടായിരുന്നു. മെഴുക്ക് പുരട്ടിയും. അമ്മയും വല്ല്യമ്മയും ഒരുപാട് വിശേഷങ്ങള്‍ പറഞ്ഞിരുന്നു. അന്നത്തെ ദിവസം ഞാനെങ്ങും കളിക്കാന്‍ പോയില്ല. വൈകുന്നേരത്തെ ചായകുടി കഴിഞ്ഞ് ഞങ്ങള്‍ പോകാനൊരുങ്ങി. വല്ല്യമ്മയുടെ വീട്ടില്‍ വന്നപ്പോള്‍ ഞാനിട്ടിരുന്ന ട്രൌസറും ഷര്‍ട്ടും ഞാനെടുത്തിട്ടു. അമ്മയ്ക്ക് കൊണ്ടുപോകാന്‍ ലതചേച്ചി എന്തൊക്കെയോ സാധനങ്ങള്‍ അമ്മയുടെ സഞ്ചിയില്‍ വച്ചു കൊടുത്തു.
പുതിയ ഷര്‍ട്ടൂം ട്രൌസറുമിട്ട് ഞാന്‍ തെക്കേലെ വീട്ടിലേക്കൊടി. അവിടെയപ്പോഴും ആ ചേച്ചി തീപ്പെട്ടിക്കൂടുകളുണ്ടാക്കുന്നുണ്ടായിരുന്നു.
"ആ! പുത്യേ കുപ്പായക്കൊ ഇട്ട് ട്ട് ണ്ടല്ലാ?!"
"ആ..ഞങ്ങളിന്ന് പൂവ്വാ..ന്റെ വീട്ടിക്ക്." ഞാന്‍ പറഞ്ഞു.
"അതേ?, അതിനണ് അമ്മ വന്നത്?"
"ഉം. അട്ത്താഴ്ച ഉസ്ക്കൂളു തൊറക്കും."
"എന്നാ പോയിട്ട് വാ.. നിന്റെ കാശുടുക്കേല് കൊറേ കാശൊക്കെ ആയാ? "
അപ്പോഴാണ് ഞാന്‍ മറന്നുപോയ ആ കാശുകുടുക്കയുടെ കാര്യമോര്‍ത്തത്. ഞാനവിടെ നിന്നും വേഗം ഓടി വല്ല്യമ്മയുടെ വീട്ടില്‍ വന്നു. ഓലക്കീറിനിടയില്‍ തിരയാന്‍ തുടങ്ങി.
"ഈ പോണ നേരത്ത് നീയ്യെവ്ടെ പോയിരിക്കാര്‍ന്ന്ടാ.. എന്തുറ്റാ നീ നോക്കണ്?"
അമ്മ ചോദിച്ചെങ്കിലും ഞാനത് കേള്‍ക്കാത്ത് മട്ടില്‍ കാശുകുടുക്ക തിരഞ്ഞു. പക്ഷെ അതവിടെ ഉണ്ടായിരുന്നില്ല.. ഞാനു വീണ്ടും വീണ്ടും തിരഞ്ഞു. പക്ഷെ കാശുകുടുക്ക കണ്ടെത്തിയില്ല.
എനിക്കാകെ സങ്കടം വന്നു. തീപ്പെട്ടി ഉണ്ടാക്കിയതും അതുകൊണ്ട് കാശുകുടുക്ക ഉണ്ടാക്കി തന്നതുമൊക്കെ വീട്ടില്‍ ചെന്നിട്ടും സ്ക്കൂളില്‍ ചെന്നിട്ടും പറയേണ്ടതാണ്. വിശ്വസിക്കാത്തവര്‍ക്ക് അതുകൊണ്ട് ഉണ്ടാക്കിയ കാശുകുടുക്ക കാണിച്ച് കൊടുത്തിട്ടു വേണം വിശ്വസിപ്പിക്കാന്‍. അതിനേക്കാളുമപ്പുറം ജീവിതത്തില്‍ ആദ്യമായിട്ട് എനിക്കു വേണ്ടി ഒരാള്‍ ഉണ്ടാക്കി തന്നെ സമ്മാനമാണ്. പോരാത്തതിന് അതില്‍ ഇരുപതു പൈസയോളമോ മറ്റോ ഉണ്ടായിരുന്നു. അതൊക്കെയാണ് ഒറ്റ നിമിഷം കൊണ്ട് കാണാതായത്.. ആലോചിക്കുന്തോറും എന്റെ കണ്ണ് നിറയാന്‍ തുടങ്ങി.സങ്കടമാണെങ്കില്‍ സഹിക്കാന്‍ പറ്റ്ണില്ല്യ.
ഞാന്‍ വീണ്ടും വീണ്ടും തിരഞ്ഞു. മേല്‍ക്കുരയിലും വശത്ത് ചുമരാക്കിയ ഓലകള്‍ക്കിടയിലും, താഴെ പെട്ടികള്‍ക്കും തുണികള്‍ക്കുമിടയിലും ഞാന്‍ നോക്കി. ഒരിടത്തും എന്റെ കാശുകുടുക്കയില്ല..
അപ്പോഴേക്കും യാത്ര പറഞ്ഞ് അമ്മയെന്റെ കൈ പിടിച്ചു. ഞാനും സങ്കടകണ്ണീരിന്റെ മറക്കുള്ളില്‍ നിന്നുകൊണ്ട് വല്ല്യമ്മയോടും വല്ല്യച്ചനോടും ലതച്ചേച്ചിയോടും ഗിരിജേച്ചിയോടും യാത്ര പറഞ്ഞു.
"ഇനി എപ്പഴണ്ടാ ഇങ്ങ്ട് വരാ??" ലത ചേച്ചി ചോദിച്ചു.
"അടുത്തൊല്ലം. ഉസ്ക്കൂളു പൂട്ടുമ്പോ" ഞാന്‍ പറഞ്ഞു.
അതു പറഞ്ഞതിനെന്തിനാണാവോ അവരൊക്കെ ചിരിച്ചു, അമ്മയും.
"പോട്ടടെണ്ണ്യേ.. ഇപ്പ പോയാല് നേരം നേരം കരിപ്പാവണേല് മുന്‍പ് വീടെത്താം" അതു പറഞ്ഞ് അമ്മ നടന്നു.
ഞാനപ്പോഴും കാശുകുടുക്ക കാണാതായതിനെ പറ്റി ആലോചിക്കുകയായിരുന്നു. അമ്മയെന്റെ കയ്യില്‍ മുറുകെ പിടിച്ച് റോഡിലേകിറങ്ങി. റോഡിലെത്തിയപ്പോള്‍ അമ്മയും ഞാനും തിരിഞ്ഞു നോക്കി. ലതേച്ചിയും ഗിരിജേച്ചിയും എനിക്ക് റ്റാ റ്റാ തന്നു. അവര്‍ക്കും റ്റാ റ്റാ കൊടുത്ത് ഞാനും അമ്മയും അരിപ്പാലം സെന്ററിലേക്ക് നടന്നു. സെന്ററും പള്ളിയും കഴിഞ്ഞ് പനച്ചിക്കല്‍ ചിറ പാടത്തിലേക്കുള്ള റോഡിലൂടെ ആഗ്ലോ ഇന്ത്യന്‍സിന്റെ വീടും പള്ളിയും കഴിഞ്ഞ് ഇഞ്ചിപുല്ലുകള്‍ വളര്‍ന്നു നിന്ന ചെമ്മണ്‍ വഴിയിലൂടെ പൊളിഞ്ഞ പാലത്തിനടുത്തെത്തി. അപ്പോഴേക്കും പൊളിഞ്ഞ പാലത്തിന്റെ പേടിപ്പേടുത്തുന്ന ഓര്‍മ്മ വന്നു. അതെന്റെ മനസ്സിലെ കാശുകുടുക്കയെ നിശ്ശേഷം വലിച്ചെറിഞ്ഞു. അമ്മയുടെ കൈ മുറുകെ പിടിച്ച് പാലം കടന്ന് ശീമക്കൊന്നകള്‍ വളര്‍ന്ന് ഇരുവശവും ഇരുളാക്കിയിരുന്ന ഇടവഴിയിലേക്ക് ഞങ്ങള്‍ നടന്നു തുടങ്ങി..
.