മൂന്നു മുഴം മുല്ലപ്പൂ
.
തൊണ്ണൂറുകളുടെ പകുതിയില്‍.
കയ്യിലൊരു ഡിഗ്രിയും, പിന്നെ കിലുക്കിക്കുത്തും ആന മയില്‍ ഒട്ടകമൊക്കെയായി കറങ്ങി നടന്നൊടുവില്‍ കൊടുങ്ങല്ലൂര്‍ ചെറുപട്ടണത്തില്‍ ഒരു ചെറു ജോലി തരപ്പെടുത്തി വാണരുളുന്ന കാലം.
വീട്ടില്‍ നിന്ന് രണ്ടുകിലോമീറ്ററോളം ദൂരമുണ്ട് അടുത്ത ജംഗ്ഷനിലേക്ക്. അവിടുന്ന് ബസ്സ് പിടിച്ചുവേണം കൊടുങ്ങല്ലൂരിലേക്ക്. രാവിലെ, അമ്മ റെഡിയാക്കിവെക്കുന്ന ചോറും തക്കാളി വാട്ടിയതും പിന്നെ വെളിച്ചെണ്ണയിലിട്ടു വറുത്തെടുത്ത വറ്റല്‍ മുളകിന്റെ ചമ്മന്തിയും കൂട്ടി ഉരുട്ടിയുണ്ട് , ഉച്ചയൂണിന് ഒന്നു പൊതിഞ്ഞെടുത്ത് ജംഗ്ഷനിലേക്ക് നടരാജ സര്‍വ്വീസ്. കളംകളം പൊഴിയുന്ന കിളിമൊഴികളും കേട്ട്, പുഞ്ചിരി പൊഴിയുന്ന കൊഞ്ചലുകളും രസിച്ച് ആര്‍മ്മാദിച്ച് ഒരു നടത്തം.
ആ നടത്തത്തിനു മറ്റൊരു വിശേഷതയുണ്ട്. വീട്ടില്‍ നിന്ന് ജംഗ്ഷനിലേക്കുള്ള നടത്തത്തിനിടയിലാണ് എനിക്ക് പണ്ടുമുതലേ പരിചയമുള്ള പെണ്‍കുട്ടിയുടെ വീട്. എന്നോടുള്ള ആരാധന മൂത്ത് മൂത്ത് തലക്കകത്ത് എന്തൊക്കെയൊ ആയ പരുവത്തിലാണ് ആ ആരാധിക. അവളെ കാണുക എന്നൊരു സദുദ്ദേശവും എനിക്കുണ്ടായിരുന്നു. പറ്റിയാല്‍ ഒരുമിച്ചൊരു നടത്തം, ജംഗ്ഷനിലേക്ക്. ഒരുമിച്ച് കളിച്ചു വളരാന്‍ പറ്റിയ പ്രായമൊന്നും അല്ലായിരുന്നെങ്കിലും സ്ക്കൂളില്‍ പോയിരുന്നപ്പോഴും അമ്പലത്തില്‍ പോകുമ്പോഴും വീട്ടിലെ വിശേഷാവശ്യങ്ങള്‍ക്കും ഒക്കെ ഒരുമിച്ചു കൂടുന്ന വീടും വീട്ടുകാരും, മൂത്തതൊരു ചെറൂക്കാന്‍ പത്താം ക്ലാസ്സോടെ പഠനം അവസാനിപ്പിച്ചു ബൈക്ക് വര്‍ക്ക് ഷോപ്പില്‍ ഉപരിപഠനം നടത്തുന്നു. രണ്ടാമത്തേതാണ് ഈ പെങ്കൊച്ച്. അവളിപ്പോള്‍ പ്രീഡിഗ്രിക്കു യൂണിവേഴ്സിറ്റിയെ കഷ്ടപ്പെടുത്തുന്നു. താഴെയുള്ള ചെറുക്കന്‍ സ്ക്കൂളില്‍. എല്ലാവരേയും ചെറുപ്പം മുതലേ അറിയാം. ടൌണില്‍ നിന്ന് എന്തെങ്കിലും സഹായമോ ഒക്കെ ഞാന്‍ തന്നെയായിരുന്നു. പിള്ളരുടെ, സ്ക്കൂളിലെ ഡ്രോയിങ്ങ് ബുക്കില്‍ പടം വരച്ചു കൊടുക്കുക, സ്ക്കൂളിലെ കലാപരിപാടികള്‍ക്ക് സഹായിക്കുക, സമ്മാനം വാങ്ങിച്ചു കൊടുക്കുക ഇതുകൊണ്ടൊക്കെ തന്നെ ഞാനാ വീട്ടിലെ ഇഷ്ടതാരമായിരുന്നു. മാത്രമല്ല വീട്ടുകാരനുമായി അങ്ങോട്ടും ഇങ്ങോട്ടും ചെറിയ ചെറിയ തുകകള്‍ സഹായിക്കുക, അങ്ങിനെ.
പതിവുപോലെയുള്ള ഒരു ദിവസം എന്റെ പ്രഭാത ഓട്ടത്തില്‍ വിശാലമായ പാടവരമ്പ് കയറി വരവേ, മഞ്ഞ പട്ടുപാവാടയില്‍ മുന്നിലവള്‍. കുളിമെടച്ചിലില്‍ മുടി മെടഞ്ഞിട്ട് നെറ്റിയിലൊരു ചന്ദനകുറിയൊക്കെ തേച്ച്, സൂര്യനെതിരെ, അതിനെ വെല്ലുന്ന വെളിച്ചത്തില്‍ ഇടവഴിയിലവള്‍.
"നീ കോളേജിലേക്കാണ്ടി? വരണ്ണ്ടാ ജംഗ്ഷനിലേക്ക്? " ഞാന്‍ ചോദിച്ചു.
" ഉം...... ദെന്തൂറ്റ് നടത്താ നന്ദ്വേട്ടന്‍ നടക്കണേ? ഒന്നു പതുക്കെ പൊക്കൂടെ? കൂടെ എത്തണങ്കീ ഞാന്‍ ഓടണല്ലാ"
" ഹഹ ശീലായടെണ്ണേ, നീ വാ" ഞാന്‍ നടത്തം പതുക്കെയാക്കി. " ഇന്ന് എന്തണ്ടി വിശേഷം? നീ ചുള്ളത്തി ആയിട്ടിണ്ടല്ലാ"
അതു കേട്ടതും അവളു ചിരിച്ചു. ഹൊ! പ്രഭത വെയിലിനെ തോല്‍പ്പിക്കുന്ന ചിരി. പച്ച പടര്‍ന്ന ഇടവഴിയില് മഞ്ഞ കോളമ്പിപ്പൂവ് മാതിരി അവള് വിടര്‍ന്നു നിന്നു.
"ഇന്നെന്റെ പെറന്നാളാ"
"ആണോടീ? അപ്പൊ ഹാപ്പി പെറന്നാള്‍ വിഷസ്" ഞാന്‍ പറഞ്ഞു.
"അങ്ങനൊന്നും വേറുതെ വിഷ് ചെയ്താ പോരാ, എന്തെങ്കിലും തന്നിട്ടേ വിഷ് ചെയ്യാമ്പാടു" അവള്‍ക്ക് കുസൃതി.
" ഉം തരും.. കൈ വീശിയൊന്നു തരും ഞാന്‍..." ഞാന്‍ കളിയായി കൈ വീശി. ചിരിച്ചു കൊണ്ടവള്‍ ഒഴിഞ്ഞുമാറിയപ്പോള്‍ ഇടവഴിയിലെ കൊങ്ങിണിചെടിപടര്‍പ്പിലവളുടെ മുടിയുടക്കി. മുള്ളില്‍ നിന്ന് മുടി വിടര്‍ത്തി നേരെയിട്ടുകൊടുക്കുമ്പോള്‍, ഞാന്‍ കണ്ടു. വേലിയിറമ്പില്‍ എന്നെ നോക്കി ചിരിക്കുന്നു ഓറഞ്ച് നിറത്തിലൊരു കൊങ്ങിണിപ്പൂവ്. ഒട്ടും താമസിച്ചില്ല പൂവ് പൊട്ടിച്ച് ഞാനവളുടെ തലയിലെ തുളസിക്കൊപ്പം ചൂടികൊണ്ട് പറഞ്ഞു.
" ദേഡി എന്റെ പെറന്നാള്‍ സമ്മാനം, അടിപൊളിയൊരു കൊങ്ങിണിപ്പൂവ്"
"ഉം" അമര്‍ത്തിമൂളി അവള്‍ വലതുകൈകൊണ്ട് തലയില്‍ തടവി. "ബെസ്റ്റ് ! പെറന്നാളിന് തരാന്‍ പറ്റിയ ഒരു പ്രെസന്റ്. നാണാവില്ലേ നന്ദ്വേട്ടാ..എച്ചിത്തരം കാണിക്കാന്‍?"
" എടീ അസത്തേ, ഇദന്നെ കിട്ടീത് നിന്റെ ഭാഗ്യാണ്ന്ന് വെച്ചോ, നിനക്കിനി ഗിഫ്റ്റ് തരണങ്കില്‍ ഞാന്‍ നിന്റെ അച്ഛന്റേന്ന് കാശ് കടം വേടിക്കണം"
ഞങ്ങള്‍ ജംഗ്ഷനിലേക്ക് നടന്നു നീങ്ങി.
മുന്‍പൊക്കെ കൂട്ടുകാരികളുടെ കൂടെ പോയിരുന്ന അവള്‍ മനപൂര്‍വ്വം അവരെ ഒഴിവാക്കാനോ മനപ്പൂര്‍വ്വം നേരം വൈകാനോ മുതിര്‍ന്നു. അതിനുള്ള ഏക കാരണം ഈയുള്ളവനായിരുന്നു. ഇടവഴിയില്‍ കാത്തുനില്‍ക്കുകയും ജംഗഷനിലേക്കു ഒരുമിച്ചു നടക്കുകയും പതിവായി.. ദിവസങ്ങളുടെ പ്രഭാത നടത്തത്തിനിടയില്‍ അവളുടെ ഇഷ്ടങ്ങളെനിക്കു പ്രഭാത ഭേരി പോലെ വെളിപ്പെട്ടു.
എന്റെ കൂടെ നടക്കണം
എന്നോട് മിണ്ടണം
എന്തേ ക്രിസ്മസ് കാര്‍ഡ് അയക്കാഞ്ഞേ?
ഞാന്‍ ന്യൂ ഇയര്‍ കാര്‍ഡ് അയച്ചത് കിട്ടിയോ?
ഒരൂസം നമുക്ക് കൊടക്കാപറമ്പ് അമ്പലത്തില്‍ പോവ്വാ?
ഇങ്ങിനെയൊക്കെ അവള്‍ക്കെന്നോടുള്ള ഇഷ്ടത്തിന്റെ സൂചനകള്‍ പരിഭവങ്ങളായി എനിക്കു കിട്ടിത്തുടങ്ങി.
അങ്ങിനെയങ്ങിനെ...ഒരു വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു വരുമ്പോള്‍ പതിവുപോലെ ഞാനവളുടെ വീട്ടിലെത്തി. കട്ടന്‍ ചായ കുടിച്ചിറക്കി വിശേഷങ്ങള്‍ പറയവേ അമ്മ അടുക്കളയില്‍ പോയ നേരം നോക്കി അവള്‍ എന്നോട് പറഞ്ഞു :
"നാളെ നന്ദ്വേട്ടന്‍ ഒരു കാര്യം ചെയ്യോ?"
" എന്തൂട്ടണ്ടി, നീ കാര്യം പറ, കാശ് ചെലവാവണ കാര്യൊഴിച്ച് വേറെ എന്തു വേണേ പറഞ്ഞോ"
" ഓ! ഒരു നക്കി!! ഇയ്ക്ക് കാശൊന്നും വേണ്ട. നാളെ കൊടൂങ്ങല്ലൂരീന്ന് വരുമ്പോ ഒരു സാധനം വേടിച്ചോണ്ടു വരണം. പറ്റോ?"
" എന്തൂറ്റ് സാനം?"
" കൊറച്ച് മുല്ലപ്പൂവ്. ഞാറാഴ്ച എനിക്കൊരു കല്ല്യണംണ്ട്. അയിനാ"
" അദണ് ?! ഞാന്‍ കൊണ്ടരാലാ.. എന്തോരം വേണം?"
"ഒരു മൂന്നു മൊഴം. നാളെ വൈകീട്ട് കൊണ്ടരണം. എന്നാലെ എനിക്ക് മറ്റന്നാ കാലത്തന്നെ ചൂടാന്‍ പറ്റൊള്ളോ"
"മൂന്നു മൊഴത്തിന് കാശെത്രാവൂടീ?"
"അയ്യോ'' അവള്‍ തലയില്‍ കൈവെച്ച് എന്തോ പറയാന്‍ തുടങ്ങി
"വേണ്ട വേണ്ട ഞാന്‍ വാങ്ങിച്ചോണ്ടു വരാം. നീ കെടന്നലറണ്ട"
പിറ്റേ ദിവസം ജോലി കഴിഞ്ഞ് കൊടുങ്ങല്ലൂരമ്പലത്തിന്റെ നടയിലെ പൂക്കാരനില്‍ നിന്ന് മൂന്നുമുഴം മുല്ലപ്പൂ വാങ്ങി പൊതിഞ്ഞു ഭദ്രമായി ബാഗില്‍ വേച്ചു. ബസ്സിലിരിക്കുമ്പോള്‍ ഇടക്കിടെ അതെടുത്ത് വാസനിക്കാനും ഞാന്‍ മറന്നില്ല. ഹൊ! നാളെ കല്യാണത്തിന് അവള് ചൂടുന്ന മുല്ലപ്പൂ ഞാന്‍ വേടിച്ചു കൊടൂത്തതാ മോനെ' എന്ന് ഞാന്‍ തന്നെ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.
സന്ധ്യകഴിഞ്ഞു അവളുടെ വീടീന്റെ പടി കടന്നു തിണ്ണയിലേക്ക് കയറുമ്പോള്‍ ഉമ്മറത്ത് അവളുടെ അച്ചന്‍. 'ഇങ്ങേരുണ്ടായിരുന്നോ ഇവിടെ?' ഞാന്‍ തല ചൊറിഞ്ഞു
"എന്ത്ണ്ട് ചേട്ടോ വിശേഷം? പണിയൊക്കെയിണ്ടാ?" ഞാന്‍
'എന്തൂറ്റ് വിശേഷംണ്ടക്കേ.. പണ്യോക്കെ കൊറവാ..ദേ അയിനെടക്ക് നാളെ ഒരു കല്ല്യാണം. അതു വേറെ ഒരു കുരിശ്. ഇനീപ്പോ അതിന് പോണം"
'ഉം. ഉം..... ചേച്ച്യേ' ഞാന്‍ അകത്തേക്ക് നോക്കി വിളിച്ചു. " ഞാന് ഇവ്ടെണ്ട് ട്ടാ. തെരക്കിലാവും ല്ലേ?"
"ടീ നന്ദൂനിത്തിരി ചായള്ളം കൊട്ക്കിടീ' ചേട്ടന്‍ അകത്തിക്ക് നോക്കി വിളിച്ചു പറഞ്ഞു, അവസാന പുകയെടുത്ത് ബീഡി മുറ്റത്തേക്ക് വലിച്ചെറീഞ്ഞു.
ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അകത്തേക്ക് ഏറുകണ്ണിട്ടു നോക്കി. അവളവിടെ എനിക്കു കാണാന്‍ പാകത്തിനു തന്നെ ഇരിക്കുന്നുണ്ട്. ചുമ്മ കയ്യിലൊരു പുസ്തകവും പിടിച്ച് ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്. പിന്നെ എന്നെ പണ്ടാറാക്കാന്‍ ഓരോ ചിരിയും. അവളുടെ അച്ഛന്‍ മുന്നിലിരിക്കുന്നതു കൊണ്ട് ഒന്നും ചോദിക്കാന്‍ വയ്യ. ചുമ്മാ ഒരു കുശലത്തിനായി ഞാന്‍ അകത്തേക്ക് നോക്കി വെറുതെ, വെറും വെറുതെ ചോദിച്ചു.
"നീ പോണില്ലെഡീ കല്ല്യാണത്തിന് ? ഓ ഇനീപ്പോ നാളെ ഭയങ്കര ചെത്തായിരിക്കും ലാ"
"ആ! ഇപ്പളല്ലേ നന്ദേട്ടാ ചെത്താന്‍ പറ്റൂ. നാളെ പോണം" അവള്‍ കട്ടക്കു കട്ട.
എന്തായാലും അങ്ങേരവിടെ ഇരിക്കുന്നതു കൊണ്ട് മുല്ലപ്പൂവിന്റെ കാര്യമൊന്നും പറയാന്‍ പറ്റില്ല. ഒരു പഞ്ചാരവാക്കും പറയാന്‍ പറ്റില്ലല്ലോ എന്റെ ആലുക്കത്തറ മുത്തീ! പിന്നെ ഞങ്ങള്‍ സംസാരം കണ്ണുകൊണ്ടാക്കി.
ഞാന്‍ മുല്ലപ്പൂ എന്റെ ബാഗിലുണ്ടെന്ന് കണ്ണുകൊണ്ട് കാണിച്ചു,
അച്ഛന്‍ ഇരിക്കുന്നുണ്ട് എന്ന് അവളുടെ മറുപടി
ഇങ്ങേരിതെപ്പോ ഇവിടെന്നെണീക്കും??
മറുപടിയായി അവള്‍ തല താഴ്ത്തി ശബ്ദമില്ലാതെ ചിരിച്ചു.
ഞാനിപ്പോ തരട്ടേ മുല്ലപ്പൂ?
അയ്യോ വേണ്ട. അച്ഛന്‍ കാണും, അച്ഛനറിയില്ല ഞാന്‍ വേടീക്കാന്‍ പറഞ്ഞ കാര്യം.
പിന്നെ ഞാനിതെന്തു ചെയ്യും
വെയ്റ്റ് ചെയ്യ്, നമുക്ക് നോക്കാം
അങ്ങിനെ കണ്ണുകൊണ്ട് കഥകളി കളിക്കുന്നതിടക്ക് അവളുടെ അച്ഛനോട് കാഷ്യലായിട്ട് ഞാനെന്തെക്കെയോ ചോദിക്കുന്നുണ്ട്. അങ്ങേരെന്തോ മറുപടി പറയുന്നുണ്ട്. പക്ഷെ മറുപടി കേള്‍ക്കാനല്ലല്ലോ ഞാന്‍ ചോദിക്കുന്നത്! അതിനിടയില്‍ അയാള്‍ അടുത്ത് ബീഡി കത്തിച്ചു. എന്റെ അവസാന പ്രതീക്ഷയും പോയി. എനിക്കാണെങ്കില്‍ പോയിട്ട് ഒരു പാട് കാര്യങ്ങളുണ്ട് വീട്ടില്‍. ഇതിനിടയില്‍ ഇങ്ങേരിതെഴുന്നേല്‍ക്കാന്‍ കാത്തിരുന്നാല്‍ മുല്ലപ്പൂവും കൊടുക്കില്ല ഞാന്‍ വീട്ടിലും പോകില്ല. ഒടുവില്‍ വരുന്നത് വരട്ടെ എന്ന് കരുതി ഞാന്‍ ബാഗ് തുറന്ന് മുല്ലപൂ പൊതിയെടുത്ത്
"ദേഡെണ്ണ്യേ.... ന്നാ പറഞ്ഞ സാനം"
എന്നു പറഞ്ഞ് അകത്തിരുന്ന അവളുടെ മടിയിലേക്ക് എറിഞ്ഞു. കൃത്യം അവളുടെ മടിയില്‍. അവളപ്പോള്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. അതു മൈന്‍ഡ് ചെയ്യാതെ ഞാനവളുടെ അച്ഛനോട് യാത്ര പറഞ്ഞ് പുറത്തെ ഇരുളിലേക്കിറങ്ങി. ഇരുട്ടിലൂടെ നടന്നു നീങ്ങുമ്പോള്‍ ഉമ്മറത്തിരുന്ന അവളുടെ അച്ഛന്റെ മുഴക്കം ഞാന്‍ കേട്ടു.
"എന്തുറ്റണ്ടീ ആ പൊതീല്?"
ദൈവമേ അങ്ങേര് സീരിയസ്സായിട്ടാണല്ലോ! മറുപടിയൊന്നും കേട്ടില്ല. കൂടുതലൊന്നും കേള്‍ക്കാന്‍ നില്‍ക്കാന്‍ ശേഷിയില്ലാതെ ഞാനെന്റെ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തുമ്പോഴും എനിക്കു ടെന്‍ഷനായിരുന്നു. ഇനി അവളുടെ അച്ഛന്‍ സംശയം വല്ലതും തോന്നിയിരിക്കുമോ? അയാള്‍ അവളെ ചീത്ത പറഞ്ഞിരിക്കുമോ? ഞാന്‍ വാങ്ങിയ മുല്ലപ്പൂ വാങ്ങി മുറ്റത്തേക്കെറിഞ്ഞിട്ടുണ്ടാവുമോ? സര്‍വ്വോപരി നാളെ അങ്ങേര് എന്റെ വീട്ടീല്‍ വന്ന് വഴക്കുണ്ടാക്കുമൊ? ഇന്നത്തോടെ ഈ ഒളിച്ചു കളി അവസാനിച്ച് സംഗതിമൊത്തം നാട്ടാരറിഞ്ഞ് നാണക്കേടാകുമോ?
തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാന്‍ ഉറങ്ങി-ഉറങ്ങിയില്ല എന്ന മട്ടില്‍ നേരം വെളുപ്പിച്ചു. ഞായറാഴ്ചയിലെ പതിവു പരിപാടികളില്‍ മുല്ലപ്പൂ പ്രശ്നം എന്റെ മനസ്സില്‍ നിന്ന് പോയി. അന്നു അവളെ കാണാന്‍ പറ്റിയില്ല. അതിന്റെ പിറ്റേ ദിവസം തിങ്കളാഴ്ച. പതിവുപോലെയുള്ള പ്രഭാത നടത്തത്തില്‍......
"നന്ദ്വേട്ടന്‍ എന്തൂറ്റ് പണ്യാ കാണിച്ചേ? ഞാനപ്പഴേ പറഞ്ഞാല്ലേ മുല്ലപ്പൂ അപ്പ തരണ്ടാന്ന്"
" എന്തേടീ അച്ഛന്‍ വല്ലതും പറഞ്ഞാ?" എനിക്കു ആധിയായി
"പിന്നെ പറയാണ്ട്?! ഇതൊക്കെ എന്തിനാ നന്ദ്വേട്ടനോട് പറഞ്ഞ വാങ്ങിപ്പിച്ചേ ന്നു ചോയിച്ചു"
"വേറെ എന്തെങ്കിലും പറഞ്ഞാ?"
" വേറെ കാര്യായിട്ട് ഒന്നും പറഞ്ഞില്ല. എന്തൂറ്റായാലും അച്ഛനത് അങ്ങ്ട് ഇഷ്ടായില്ലാന്നു തോന്നുണു. കുറേനേരം മോറും വീര്‍പ്പിച്ചിക്ക്ണ്ടായിരുന്നു."
ഞാനൊന്നും വേറെ പറഞ്ഞില്ല. അയ്യാള്‍ക്ക് എന്തു തോന്നിയോ ആവോ?
"അച്ഛന് വേറെ വല്ല സംശയം ഉണ്ടോടീ? "
"ആ എനിക്കറിയില്ല. എന്നോട് പിന്നേ കാര്യായിട്ടൊന്നും മിണ്ടിട്ടീല്ല"
എന്തോ അന്നത്തെ പ്രഭാതത്തിന് എനിക്കൊരു സൌന്ദര്യവും തോന്നിയില്ല. എന്തായാലും കുറച്ചു ദിവസം രാവിലെ ഒറ്റക്കു പോകുന്നതാകും ബുദ്ധി എന്നൊരു കുബുദ്ധി എനിക്കു തോന്നി. അബദ്ധവശാല്‍ ഇനി ഞങ്ങള്‍ രണ്ടാളും ഒരുമിച്ചു വരുന്നതു കൂടീ അയ്യാള്‍ കണ്ടാല്‍!!
പിറ്റേ ദിവസം മനപ്പൂര്‍വ്വം ഞാനിത്തിരി നേരം വൈകിയാണ് ഓഫീസിലേക്ക് പോയത്. അതുകൊണ്ട് തന്നെ അവളെ കൂട്ടു കിട്ടിയില്ല. അന്നു വൈകീട്ട് അവളുടെ വീട്ടിലും മനപ്പൂര്‍വ്വം പോയില്ല. പിറ്റേ ദിവസവും ഞാന്‍ നേരം വൈകിയാണ് ഓഫീസിലേക്ക് പോയത് അവള്‍ കൂട്ടില്ലാതെ. പക്ഷെ ജംഗഷനിലെത്തുന്നതിന്‍ മുന്‍പേ അവളുടെ ചേട്ടന്‍ സൈക്കിളില്‍ വരുന്നത് കണ്ടു. എന്നെ കണ്ടതും അവന്‍ :
" നന്ദ്വേട്ടാ, എന്റെ അച്ഛനെ കണ്ടാ? അച്ചന്‍ അന്വേഷിക്ക്ണ്ടായില്ലാ"
"നിന്റെ അച്ഛനാ? എന്തിന് ?
"അതറീയില്ല, നന്ദ്വേട്ടനെ കണ്ടാല്‍ അച്ഛന്‍ അന്വേഷിച്ചൂന്ന് പറയാന്‍ പറഞ്ഞു"
എന്റെ മനസ്സിലൊരു ഇടിവെട്ടി. 'ദൈവമേ' കഴിഞ്ഞു.. എല്ലാം കഴിഞ്ഞു. അയ്യാള്‍ എല്ലാം അറീഞ്ഞിരിക്കുന്നു' മനസ്സില്ലാ മനസ്സോടെ ഞാന്‍ ഓഫീസില്‍ പോയി. വൈകീട്ട് തിരികെ വരുമ്പോഴും ഞാനവളുടെ വീട്ടില്‍ മനപ്പൂര്‍വ്വം കയറിയില്ല. വീട്ടില്‍ എത്തി വൈകീട്ട് ടി.വി കണ്ടിരിക്കുമ്പോള്‍ അമ്മ പറഞ്ഞു
" ടാ.... ആ ........ചേട്ടന്‍ നിന്നെ അന്വേഷിച്ച് വന്നിട്ടുണ്ടായിരുന്നല്ലാ."
ഞാനൊന്നു ഞെട്ടി " എന്തിന് ? എന്നിട്ടെന്തൂറ്റാ പറഞ്ഞേ?"
" ആ, നിന്നെ ഒന്നു കാണണം ന്ന് പറഞ്ഞു. നീ വരുമ്പോള്‍ അയ്യാള് വന്നിരുന്നൂന്ന് പറയാന്‍ പറഞ്ഞു"
ഒരു വെള്ളിടി വെട്ടിയപോലെയായി ഞാന്‍. അപ്പോ അവളുടെ അച്ഛന്‍ എന്റെ വീട്ടിലും അന്വേഷിച്ചു വന്നിരിക്കുന്നു. അപ്പോ സംഗതി നിസ്സാരമല്ല. അയ്യാള്‍ സീരിയസ്സായി എടൂത്തിട്ടുണ്ട്.
" എന്തിനണ്ടാ അയ്യാള് നിന്നെ കാണാന്‍ ഇങ്ങ്ട് വന്നത്?" അമ്മ വിടാനുള്ള ഭാവമില്ല.
" ആ ആര്‍ക്കറീയാം, എന്തൂട്ടിനണാവോ?" ഞാന്‍ അറിയാത്ത മട്ട് ഭാവിച്ചു.
"ഉം." അമ്മയൊന്നു അമര്‍ത്തി മൂളി. "നോക്കീം കണ്ടും നടന്നാ എല്ലാവര്‍ക്കും നല്ലത്" എന്നു അര്‍ത്ഥം വെച്ച് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.
അമ്മയുടെ മറുപടീയില്‍ വല്ലതും ഒളിഞ്ഞിരിക്കുന്നുണ്ടോ? എനിക്കു സംശയമായി. പണ്ടാരടങ്ങാന്‍ പുലിവാലാകുമോ? എന്താപ്പോ ചെയ്യാ എന്നോലോചിച്ചപ്പോള്‍ അങ്ങേരെ കാണാതിരിക്കുക എന്ന ഒരു മറുപടീയാണ് മനസ്സില്‍ തെളിഞ്ഞത്. 'ഒന്നു രണ്ടു ദിവസം കാണാതിരുന്നാല്‍ സംഗതി ഒന്നു കലങ്ങിത്തെളിയും. അങ്ങേരത് മറക്കുകയും ചെയ്യും' എന്നു കരുതി ഞാന്‍ മനപൂര്‍വ്വം അയാളുടെ മുന്നിലെ പെടാതിരിക്കാന്‍ ഒളിച്ചു നടന്നു.
രണ്ടു ദിവസത്തിനപ്പുറം രാവിലെ ചോറും പൊതിയെടുത്ത് ജംഗ്ഷനിലേക്ക് ഓടവേ ഇടവഴിയില്‍ അതാ അവള്‍. ഒരു ചന്ദനക്കുറിയും ചൂടി, വിടര്‍ന്ന ചെമ്പക പൂ കണക്കേ ഇടവഴിയിലൊരു മന്ദഹാസത്തില്‍ നില്‍ക്കുന്നു.
" എത്രൂസായെന്നോ ഞാന്‍ കാത്തു നിക്കാന്‍ തൊടങ്ങീയിട്ട്? എന്തായിരുന്നു കൊറെ ദിവസായിട്ട് കാണാനില്ലല്ലാ?!"
" രാവിലെ എഴുന്നേല്‍ക്കാന്‍ നേരം വൈകൂടി പെണ്ണെ. അതാ"
"ഉം എല്ലാസോം സെക്കണ്ട് ഷൊ സിനിമക്ക് പോയിട്ടല്ലേ? അതോ ഇനി രാത്രി കക്കാന്‍ പോണ് ണ്ടാ രാവിലെ കെടന്നൊറങ്ങാന്‍?"
ഞാനൊന്നു ചിരിച്ചു കാണിച്ചു. ഉള്ളിലെ ഉദ്വേഗം അടക്കാന്‍ വയ്യാതെ ഞാന്‍ ചോദിച്ചു
"എടീ നിന്റച്ഛന്‍ അന്വേഷിക്കുണ്ടായിരുന്നു പറഞ്ഞൂല്ലാ.. എന്തിനാ?"
" ആ! എന്നോടൂം ചോയ്ച്ചു നന്ദ്വേട്ടനെ കണ്ടോന്ന്. ഞാന്‍ പറഞ്ഞു കാണാറില്ല്യാന്ന്. "
"എന്തിനാടീ അച്ഛന്‍ അന്വേഷിച്ചേ ആ മുല്ലപ്പൂവിന്റെ കാര്യാണോ?"
" ആ, എനിക്കറിയില്ല. എന്തിനണന്ന് അച്ഛനോട് ചോയ്ച്ചൊ, എനിക്കെങ്ങനെ അറീയാനാ?"
അവളുടെ ചോദ്യങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും ഒരു മൂളലില്‍ മറുപടിയൊതുക്കി ഞങ്ങള്‍ ജംഗ്ഷനിലെത്തി വഴിപിരിഞ്ഞു. ഞാന്‍ ഓഫീസിലേക്കും അവള്‍ കോളേജിലേക്കും പോയി. ഓഫീസിലിരിക്കുമ്പോഴും എന്റെ മനസ്സ് പെഴ്തൊഴിയാത്ത പേമാരി പൊലെയായിരുന്നു. 'ഞാനിതാ നാട്ടുകാരുടെ മുന്നില്‍ നാറാന്‍ പോകുന്നു...ഈശ്വരാാാാാാാ...'
അന്ന് വൈകീട്ട് ജോലി കഴിഞ്ഞ് ഞാന്‍ ജംഗ്ഷനില്‍ ബസ്സിറങ്ങി. വീട്ടിലേക്ക് നടക്കുമ്പോള്‍ അവിടെ കൂട്ടുകാരായ കൈലാസനും ഗിരീഷും വേറെ പലരും.
" ഡാ നന്ദോ, ഇന്ന് കാരുമാത്ര പൂയ്യം ല്ലേഡാ? പോണ്ടറാ നമുക്ക്?"
അന്നു മകരത്തിലെ പൂയ്യമായിരുന്നു. കാരുമാത്ര അമ്പലത്തിലെ തൈപ്പൂയ്യം. കാവടീയും, നാദസ്വരവും ബാന്റ് സെറ്റും എല്ലാം ചേര്‍ന്ന് ഒരു ബഹളമായിരിക്കും. പക്ഷെ എന്റെ മനസ്സിലെ തൈപ്പൂയം തുടങ്ങിയിട്ട് രണ്ടുമൂന്ന് ദിവസമായി. എന്നും നാദസ്വരം, കാവടിയാട്ടം, ശിങ്കാരിമേളം......
"പിന്നെ പോണ്ടെറാ.." ഞാന്‍ ആവേശിതനായി " പോയില്ലെങ്കി പിന്നെ എന്തൂട്ട് കോണത്തുകുന്നാര് ഡാ നമ്മളൊക്കെ"
"എന്നാ വാടാ, സന്ധ്യക്ക് ഞങ്ങള്‍ പോണ് ണ്ട് കാവടി സെറ്റിന്റെ കൂടെ, നീ വേം വീട്ടീ പോയിട്ട് വാടെക്കേ"
"എന്നാ ആ സൈക്കിള്‍ താടാ ഞാന്‍ വേം വീട്ടീപ്പൊയിട്ട് വരാ" അവരില്‍ നിന്നു സൈക്കിള്‍ വാങ്ങി ഞാന്‍ വീട്ടിലേക്കു തിരിച്ചു. അതുവരെയുണ്ടായിരുന്ന എല്ല വിഷമങ്ങളും അതോടെ തീര്‍ന്നു തുടങ്ങിയിരുന്നു. ഇന്നത്തെ രാത്രിയില്‍ കാവടീ സെറ്റിന്റെ കൂടെ കറങ്ങി നടന്ന് വെളുപ്പിന് വീട്ടിലെത്തി ഒന്നുറങ്ങിയാല്‍ നാളെ നേരം വെളുക്കുമ്പോഴേക്കും ഫ്രെഷായിട്ടുണ്ടാകും. ഒരു പുതിയ മനുഷ്യന്‍!!!
ഞാന്‍ സൈക്കിളെടുത്ത് കോണത്തകുന്ന് രാജ് ടാക്കീസും കഴിഞ്ഞ് ഹെല്‍ത്ത് സെന്ററിലെ ഇറക്കവും കഴിഞ്ഞ് ആലുക്കത്തറ മുത്തിയുടെ അമ്പലവും കഴിഞ്ഞ് മുന്നോട്ടു പോകവേ..എവിടെനിന്നാണെന്നറിയില്ല. അതാ എന്റെ മുന്നിലേക്ക് അയ്യാള്‍..... അവളുടെ അച്ഛന്‍!! സൈക്കിളൊന്ന് വെട്ടിച്ച് ഏതെങ്കിലും വളവിലേക്കു തിരിക്കാം എന്നു ആലോചിച്ചു തുടങ്ങുമ്പോഴേക്കും അയ്യാള്‍ എന്നെ കണ്ടു. കയ്യുയര്‍ത്തി എന്നെ വിളിച്ചു... " ടാാ..നന്ദ്വോ.."
'എന്റെ ആലുക്കത്തറ മുത്തീ...... കഴിഞ്ഞു. എല്ലാം ഇതാ അവസാനിക്കാന്‍ പോകുന്നു' ഞാന്‍ സൈക്കിള്‍ നിര്‍ത്തി
അയ്യാള്‍ വേഗം നടന്ന്നു വന്ന് എന്റെ അടുത്തെത്തി സൈക്കിളിന്റെ ഹാന്‍ഡില്‍ കൈവെച്ചു. ഞാന്‍ ഉള്ളില്‍ ചിരിച്ചെങ്കിലും അത് പുറത്തേക്ക് വന്നില്ല. വേറെ ഒരു വഴിയുമില്ല. ഞാന്‍ ആയുധം വെച്ചു കീഴടങ്ങി. 'സാരല്ല്യ നെപ്പോളിയനു വരെ ഇങ്ങിനെയൊരു അവസ്ഥ വന്നിട്ടുണ്ട് പിന്നെയാണോ ഞാന്‍. നത്തിങ്ങ് ഈസ് ഇമ്പോസിബിള്‍'' ഒരു നത്തും പ്രശ്നല്ലാന്ന്.
" ഞാനെത്ര ദിവസായെന്നറിയ്യോ നിന്നെ അന്വേഷിച്ചു നടക്കുന്നത്?"
"ആണോ.. ഞാനറിഞ്ഞില്ല ചേട്ടാ.." ഞാന്‍ സര്‍വ്വോത്തവനാകാന്‍ ശ്രമിച്ചു.
"ഞാന്‍ പിള്ളേരോട് പറഞ്ഞയച്ചിട്ടുണ്ടായിരുന്നല്ലാ.. പറഞ്ഞില്ലേ, ഞാന്‍ വീട്ടിലും വന്നിരുന്നു. അമ്മ പറഞ്ഞുകാണുലോ?"
" ആഹ്..ഉവ്വ്.. പറഞ്ഞു...ഞാന്‍ പിന്നെ. അത് പിന്നേ.."
"ഞാന്‍ ഒരു പ്രധാന കാര്യം പറയാനാ നിന്നെ അന്വേഷിച്ചേ"
'അതെനിക്കറീയാലാ ചേട്ടാ, എനിക്കല്ലേ അതറിയൂ' ഞാന്‍ മനസ്സില്‍ പറഞ്ഞു
"ഈ കാര്യത്തില്‍ നിനക്കല്ലാതെ വേറൊരാള്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ലാന്നറിയാലോ. ഈ കാര്യത്തില്‍ നീയൊന്നു അറിഞ്ഞു ചെയ്യണം" അയ്യാള്‍ വീണ്ടും
'ഇനി എന്തറിയാന്‍ ചേട്ടാ... എല്ലം അറിഞ്ഞില്ലേ' ഞാന്‍ വീണ്ടും മനസ്സില്‍
'നീ സമ്മതിച്ചു എന്ന് പറയാതെ എനിക്ക് മനസ്സമാധാനണ്ടാവില്ല്യ"
'ഈശ്വരാ ഇയാള്‍ എന്നെ കല്ല്യാണത്തിനു സമ്മതിപ്പിക്കുകയാണ്?' എനിക്കുള്ളില്‍ തീ കത്തി
" അല്ല നീയെന്താ ഒന്നും പറയാത്തത്?"
"അല്ല..അതു പിന്നെ, ചേട്ടാ. ഞാന്‍ അറിഞ്ഞുകൊണ്ട്...അതിപ്പോ ഞാനിതെങ്ങിനാ...സമ്മതിക്കാ..." ഞാന്‍ വിക്കി
എനിക്ക് കാര്യങ്ങളൊക്കെ ഏതാണ്ട് മനസ്സിലായി. സംഗതി ഇങ്ങേരറിഞ്ഞ സ്ഥിതിക്ക് എന്നെക്കൊണ്ട് മകളെ കെട്ടിക്കാന്‍ തന്നെയാണ് പ്ലാന്‍. ഈശ്വരാ ഇതീന്നെങ്ങിനെയാ ഒന്നു തലയൂരുക??!!
'ഒരു രക്ഷയുമില്ലല്ലോ ഭഗവാനേ' ഞാനൊന്ന് മനസ്സില്‍ സെര്‍ച്ച് ചെയ്ത് നോക്കി. ഒരു കീവേര്‍ഡും കിട്ടിയില്ല.
"അതിപ്പോ ചേട്ടാ.. എന്റെ അവസ്ഥ അറിയാലോ.. വീട്ടിലെ പ്രശ്നങ്ങള്‍. പിന്നെ ജോലീന്ന് പറയുമ്പോ ശമ്പളം കാര്യായിട്ട് ഒന്നുമില്ല. അങ്ങിനെ തട്ടിമുട്ടു ജീവിച്ചു പൂവ്വാന്നല്ലാതെ...." ഞാനെന്റെ അവസ്ഥ മനസ്സിലാക്കന്‍ ഒരു ശ്രമം നടത്തി.
"ഇതൊക്കെ എനിക്കറിയാത്തതല്ല നന്ദ്വോ, എന്നുവെച്ച് ഈ പ്രശ്നം ഇങ്ങിനെ നീട്ടികൊണ്ടോവാന്‍ പറ്റ്വൊ?
"അതെ അത് ശരിയാണ് ." ഞാന്‍ വിളര്‍ത്തു, അപ്പോ അങ്ങേര് എല്ലാം തീരുമാനിച്ച മട്ടാണ്.
"അതുകൊണ്ട് നന്ദു തന്നെ ഈ കാര്യം ഏല്‍ക്കണം, എന്നെ രക്ഷിക്കണം"
"അല്ല ചേട്ടന്‍ ഇപ്പോഴും കാര്യം...ഒന്നും ....പറഞ്ഞില്ല..." ഞാന്‍ ഒരു അവസാനവട്ടം ഒരു ശ്രമം നടത്തി
"കാര്യൊക്കെ നിനക്കറിയണതല്ലേ.. നീ പണ്ടുമുതലേ എന്റെ വീട്ടീ വരണതല്ലേ നന്ദ്വോ. നീയറിയാത്തതാ കാര്യങ്ങളൊക്കെ" അയ്യാളുടെ ശബ്ദം ഇത്തിരി കനത്തുവോ?! "
ഞാന്‍ ചിരിച്ചു ഒഴിഞ്ഞു. "ഞാന്‍.....ഞാന്‍... അതിപ്പോ...എങ്ങിനെ.. ഞാനെന്താ വേണ്ടത്" ഒടുവില്‍ എല്ലാം സഹിക്കാന്‍ ഞാനൊരുങ്ങി നിന്നു.
" മറ്റൊന്നും തോന്നരുത്.. നീ തന്നെ.... ഉടനെ ......."
"ചേട്ടന്‍ കാര്യംന്താന്ന്ച്ചാ പറ..." ടെന്‍ഷന്‍ കൊണ്ട് പൊറുതിമുട്ടിയ ഞാന്‍ അലറി.
അയ്യാള്‍ ഹാന്‍ഡിലില്‍ നിന്ന് കയ്യെടുത്ത് എന്റെ അരികിലേക്ക് ഒന്നുക്കൂടി നീങ്ങി നിന്നു. ഞാനന്നേരം ഓടാനുള്ള ഇടവഴിയോ പരിസരമോ ഉണ്ടോന്നു നോക്കി. രണ്ടു കാലും നിലത്തൂന്നി റെഡിയായി നിന്നു. വലതു കൈ അങ്ങേരുടെ ആദ്യത്തെ ഇടി തടുക്കാന്‍ സജ്ജമാക്കി..
"നീ...നീ.." അയ്യാള്‍ ചുറ്റും നോക്കി " നീയിപ്രാവശ്യം........"
ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി
"നന്ദൂ....നീ ഇത്തവണ എനിക്ക് ഒരു അയ്യായിരം ഉറുപ്പിക സംഘടിപ്പിച്ചു തരണം....."
................................???? !!!!!
"എന്തൂറ്റ്??"
അവിശ്വസനീയമായൊന്നു കേട്ട പോലെ ഞാന്‍ കണ്ണു വിടര്‍ത്തി
" അതേ, എവിടുന്നേങ്കിലും നീ എനിക്ക് അയ്യായിരം ഉറുപ്പ്യ ഉണ്ടാക്കി ത്തരണം"
ഞാന്‍ ചിരിക്കനോ കരയണോ എന്നറിയാതെ നിന്നു.
"നിനക്കറീയാലോ അവളുടെ(ഭാര്യയുടെ) കാര്യങ്ങള്‍. എന്നും ആസ്പത്രി തന്നെ. നാളത്തെകഴിഞ്ഞാല്‍ ആസ്പത്രീ പോണംന്ന് വിചാരിക്കുന്നു. ഇപ്രാവശ്യം അവളെ കുറ്ച്ചൂസം കെടത്തണ്ടി വരും. കയ്യിലാണെങ്കീ പത്ത് പൈസയില്ല.. ഇക്കാര്യത്തില്‍ നിനക്കേ എന്നെ സഹായിക്കാന്‍ പറ്റൂ" ഒറ്റ ശ്വാസത്തില്‍ അയ്യാള്‍ പറഞ്ഞു
ഹോ! ടയറിലെ കാറ്റ് പോയ സൈക്കിളിനെ പോലെ ഞാന്‍ ഭൂമിയിലൊന്ന് ഇരുന്നു. 'അപ്പ ഇതിനായിരുന്നോ ഇങ്ങേര്‍ എന്നെ അന്വേഷിച്ചത്?'
"ഇതായിരുന്നാ ചേട്ടന്‍ ചോദിക്കാന്‍ ഇരുന്നത്?" എന്റെ മനസ്സില്‍ ഒരു കുളിര്‍ തെന്നല്‍ വീശി.
"ആ! അയിന് നിന്നെ ഒന്നു കണ്ടു കിട്ടണ്ടേ, ഞാനെത്ര ദിവസായന്നറീയോ കൊറച്ച് കാശുണ്ടാക്കാന്‍ നോക്കണ് . ............നിന്നെക്കൊണ്ട് പറ്റോ ഇത്രേം കാശ്, പെട്ടെന്ന്"
"അതൊക്കെ ഞാനേറ്റു ചേട്ടാ. ഇതൊക്കെ ഒരു വലിയ പ്രശ്നമാണോ" വലിയൊരു വൈതരണി ഒഴിഞ്ഞ സന്തോഷത്തില്‍ ഞാനെന്തിനും തയ്യാറായിരുന്നു., അത്രയും വലിയൊരു തുക അന്ന് എനിക്കു സംഘടിപ്പിക്കാന്‍ അസാദ്ധ്യമായിരുന്നെങ്കിലും പ്രശ്നത്തില്‍ നിന്ന് തലയൂരിയ ഞാനെന്തിനും തയ്യാറായിരുന്നു,
"ചേട്ടന്‍ ധൈര്യായിട്ട് വീട്ടി പൊക്കോ, ഒക്കെ ഞാനേറ്റു"
കാശ് പിറ്റേ ദിവസം മതിയെന്ന് ചേട്ടന്‍ പറഞ്ഞെങ്കിലും അന്നക്കന്ന്, അന്ന് രാത്രിക്കു രാത്രി, അമരിപ്പാടത്തെ എന്റെ കൂട്ടുകാര്‍ നടത്തിയിരുന്ന ബ്ലെയ്ഡില്‍ നിന്ന് അയ്യായിരം രൂപ ഞാന്‍ കൊള്ളപലിശക്കെടുത്തു കൊടുത്തു; ജീവിതത്തിലാദ്യമായി.
ആ രാത്രിയോടെ കുറച്ചു ദിവസമായി എന്റെ മനസ്സില്‍ നിറഞ്ഞു കൊട്ടിയിരുന്ന ശിങ്കാരമേളത്തിന് കലാശക്കൊട്ടു വീണു,
ഹോ! മൂന്നു മുഴം മുല്ലപ്പൂ വരുത്തിയ വിന..
.
106 comments:
തൊണ്ണൂറുകളുടെ പകുതിയില്‍.
കയ്യിലൊരു ഡിഗ്രിയും, പിന്നെ കിലുക്കിക്കുത്തും ആന മയില്‍ ഒട്ടകമൊക്കെയായി കറങ്ങി നടന്നൊടുവില്‍ കൊടുങ്ങല്ലൂര്‍ ചെറുപട്ടണത്തില്‍ ഒരു ചെറു ജോലി തരപ്പെടുത്തി വാണരുളുന്ന കാലം.
അങ്ങിനെയങ്ങിനെയങ്ങിനെയൊരു പ്രണയ-പാര പര്‍വ്വം, നന്ദപര്‍വ്വത്തിലെ പൈങ്കിളി പര്‍വ്വം.
(പോസ്റ്റിന് നല്ല നീളമുണ്ട്, സഹിക്കാന്‍ കഴിയുന്നവര്‍ മാത്രം.....) :)
സ്നേഹത്തോടെ...
നന്ദന്
സകലബ്ലോഗ്ദൈഗങ്ങളേയും മനസ്സില്‍ ധ്യാനിച്ച് നല്ല ഐശ്വര്യാറായി ആയി തേങ്ങാ മൂന്നെണ്ണം.. ഠേ... ഠേ... ഠേ..
തേങ്ങയുടച്ച് വായന തുടങ്ങുകയാണ്.. ബ്ലോഗ് ദൈവങ്ങള്‍ എന്നെ അനുഗ്രഹിക്കട്ടെ..
മൂന്നാമതെങ്കില്‍ മൂന്നാമത്..... തേങ്ങയടീച്ചു,ഇത്ര നല്ല കഥ എനിക്കും ഒരൂ പ്രചോദനം ആയി. നന്നായിരിക്കുന്നു,ഒരു ചെറുകഥാ പ്രസിദ്ധീകരണത്തിനു ശ്രമിക്കാരുന്നില്ലെ?
സൂപ്പര്‍.. നോ നീഡ് റ്റു ഡിലിറ്റ്
ക്ലൈമാക്സ് ഊഹിക്കബിള്‍ ആയിരുന്നു :)
മൂന്നുമുഴം മുല്ലപ്പൂവിന് 5000 രൂപേം ഇന്ററസ്റ്റും!!! അങ്ങനെത്തന്നെ വേണം
“ടയറിലെ കാറ്റ് പോയ സൈക്കിളിനെ പോലെ ഞാന്‍ ഭൂമിയിലൊന്ന് ഇരുന്നു.“ - അതുതന്നെ എന്റെയും അവസ്ഥ. പൂത്തുവന്ന ഒരു അനുരാഗത്തിന്റെ സുഗന്ധം പെട്ടന്ന് ഇല്ലാണ്ടായപോലെ.
വേലിയിറമ്പില്‍ എന്നെ നോക്കി ചിരിക്കുന്ന ഓറഞ്ച് നിറത്തിലൊരു കൊങ്ങിണിപ്പൂവ് - പെട്ടന്ന് വാടിയപോലെ.
പെണ്ണിന്റെ അപ്പന്‍ ഇങ്ങനെ ഒരു കോമഡിയാക്കും എന്ന് കരുതിയില്ല.
എഴുത്ത് സുന്ദരം. എഴുത്തുപോലെ ലാളിത്യമുള്ള വരയും. നന്ദപരവ്വതത്തിലെ ഓര്‍മ്മക്കുറിപ്പിനെപ്പൊഴും ഒരു സുഗന്ധമുണ്ട്..
ഒരു ശാലീന പ്രണയ സൌഗന്ധിക* പാര.
*Interest applicable.
പഴയ നാട്ടു വഴിയില്‍ നിന്നൊരു കൊങ്ങിണി പൂമണം...
നന്നായിട്ടുണ്ട്.
ennitt .... ippo aval evide undu
pinne arkkokke poo vangi koduthu
ethra nalla postukal vayikkam ennu munkootti ariyamallo
:)
ചുമ്മാ ഒരു പഞ്ചാരയടി വരുത്ത്യ വിന!
അങ്ങനേം പറയാം അല്ലെ?
എന്നാലും ഗ്രാമ ഭംഗിയും ആസ്വദിച്ച് ഇടവഴിയിലൂടെ പ്രഭാതത്തിലുള്ള നടത്തം
അതിനിത്രയല്ലെ ചിലവുള്ളു
നന്ദു നന്നായി പറഞ്ഞു വച്ചു.
അഭിനന്ദനങ്ങള്‍!
എല്ലാ നന്മകളും ഈ പുതുവര്‍ഷത്തില്‍ കൂട്ടായിരിക്കട്ടെ!
നാട്ടുവഴിയും ,നാട്ടുപ്രേമവും എല്ലാം നന്നായി .ഞാന്‍ കരുതിയത് ആ അച്ഛന്‍ പെണ്ണിനെ പിടിച്ചു തരുമെന്നാ . പക്ഷേ എന്തൊരു അച്ചനാണ്ടേ ഇത് . കണ്മുന്നില്‍ വെച്ച് മോള്‍ക്ക് മുല്ലപ്പൂവ് കൊടുത്ത ചെക്കനോട് കായ് കടം വാങ്ങണ അച്ഛനോ ? അപ്പോള്‍ ഇതിന്റെ ബാക്കി ഭാഗം കാണുമല്ലോ :) .ഇതാണോ പിന്നെ താലി ചാര്‍ത്തിയ പെണ്ണ് ? :)
Great !! Excellent! . Valare nannayirikkunnu. Njan otta irippil vaayichu theerthu. You are really talented.
നന്ദന് മാഷേ ... പോസ്റ്റിന്‍റെ നീളം ബോറടിപ്പിച്ചില്ല..നല്ല ചിത്രങ്ങളും അതിനൊരു കാരണമായെന്ന് കൂട്ടിക്കോളൂ.. പിന്നെ മല പോലെ വന്നു എലി പോലെ പോയി എന്നില്ലേ.. അതുപോലെ നന്ദന്‍ കയര്‍ എടുത്ത് തൂങ്ങുമോ എന്ന് ഡൌട്ട് അടിച്ചപ്പോള്‍ സംഭവം അയ്യായിരം രൂപയില്‍ തൂങ്ങി....
കൊള്ളാം..ശരിക്കും സുഖിച്ചു...
ഓഫ്... ആന കൊടുത്താലും നന്ദാ... ആശ കൊടുക്കല്ലേ....
അവതരണവും (അതിലേറെ)ചിത്രീകരണവും വളരെ ഇഷ്ടമായി!
ആ പെങ്കൊച്ച് തലേലിരുന്നേനെ അല്ലേ...
നാടന്‍ പശ്ചാത്തലത്തിലെ പഴയ ആ കാലം ശരിയ്ക്കു മനസ്സില്‍ തെളിയുന്നുണ്ട്, വായിയ്ക്കുമ്പോള്‍... ഒപ്പം മനോഹരമായ ചിത്രങ്ങളും കൂടി ആയപ്പോള്‍ അടിപൊളി.
... ന്നാലും മൂന്നു മുഴം മുല്ലപ്പൂവും അയ്യായിരം രൂപേം... ഹൊ!
തന്നോടുള്ള ആരാധനയോ? എന്തു കണ്ടിട്ടാ ന്റെ സവരിവല മുരുകാ....!!!
;-)
നന്ദാ, കലക്കി കേട്ടോ!
പറയാതെ വയ്യ. നന്ദന്റെ പടങ്ങള്‍ നിറയെ ഭാവമാണ്. കഴിഞ്ഞ കഥയിലെ ഓട്ടക്കാരും, ഇതിലെ സൈക്കിളുകാരനും. ബോഡി ലാങ്ങ്ഗ്വേജിനു കൊടുത്തു കാണുന്ന ശ്രദ്ധയും അസ്സല്‍ ! ഫില്‍ട്ടറുകളെ വിശ്വസനീയമായി ഉപയോഗിക്കാറുള്ളതും വേറിട്ടു നില്‍ക്കുന്നു.
അല്ല, ഞാന്‍ ന്യൂ ഇയര്‍ ഗ്രീറ്റിങ്ങ്സ് അടുത്തിടെയെങ്ങാനും പറഞ്ഞിരുന്നതായി ഓര്‍ക്കുന്നോ ?
ഹാവൂ...നാടന്‍ മണമുള്ള മറ്റൊരു നന്ദപൂര്‍വ്വം.:))
എന്നാലും ആ കൊച്ചിനു പിന്നെന്തു പറ്റി എന്നു പറഞ്ഞില്ല.
കാരണവരു രണ്ടു തരുന്നത് കാത്ത് ആവേശപൂര്‍വം വായിച്ച് അവസാനം ഡെസ്പായി പോയി.. :))
എന്നിട്ട് ആയിരം രൂപ കൊടുത്തോ..
അയ്യോ പറയാന്‍ വിട്ടു
പടങ്ങള്‍ സൂപ്പര്‍ സൂപ്പര്‍ ഗഡി
നന്ദേട്ടാ................. അങ്ങനെ ഇതും കലക്കി.
ക്ലൈമാക്സ് ഏകദേസം ഇങ്ങനെ ആകും എന്ന് ഉറപ്പായിരുന്നു.
ആ ചിത്രങ്ങള്‍ എന്ത് മനോഹരം..
ഒരു നൊസ്റ്റാള്‍ജിക് ആയ അനുഭവം....
ആ ആരാധികയെ അങ്ങിനെ വിഷമിപ്പിക്കരുതായിരുന്നു എന്ന് പറയലോ അല്ലേ? അങ്ങനെ ഒരു സ്വാതന്ത്ര്യം അങ്ങ് എടുക്കുന്നു
:-)
നന്ദേട്ടാ...കലക്കിയല്ലോ!!!
പടങ്ങളും കഥയും ഒക്കെ കലക്കി...
മൂന്ന് മുഴം മുല്ലപ്പൂ കൊണ്ടുണ്ടാക്കിയ പ്രശ്നങ്ങള്‍ ഒരു അയ്യായ്യിരം രൂപ കൊടുത്ത് ഒതുക്കി എന്നു പറയാമല്ലേ....
ഹി..ഹി..ഹി...പാവം..കന്യാകുമാരിയിലിരിക്കുന്ന ആ ടീച്ചര്‍ ഇതു വല്ലോം അറിയുന്നുണ്ടോ ആവോ?
" ഹൊ! പ്രഭത വെയിലിനെ തോല്‍പ്പിക്കുന്ന ചിരി. പച്ച പടര്‍ന്ന ഇടവഴിയില് മഞ്ഞ കോളമ്പിപ്പൂവ് മാതിരി അവള് വിടര്‍ന്നു നിന്നു."
നന്ദേട്ടാ,
നല്ല ഉപമകളും മനോഹരമായ വരകൾകൊണ്ടും സമ്പന്നമായ ഒരു നല്ല അനുഭവകഥ. നന്നായി രസിച്ചു. ആ പെൺകുട്ടി ഇപ്പോൾ എന്തു ചെയ്യുന്നുവെന്നും അവളുടെ അച്ഛൻ വാങ്ങിയ 5000തിരിച്ച് കിട്ടിയോ എന്നുമൊക്കെ അറിയാൻ ആഗ്രഹമുണ്ട്. സത്യത്തിൽ അയാൾ തടഞ്ഞ് നിർത്തിയത് കടം ചോദിക്കാനോ അതോ കൂമ്പ് നോക്കി നല്ല ചാമ്പ് ചാമ്പാനോ? :)
“ എന്നിട്ട് ആയിരം രൂപ കൊടുത്തോ.. “
എന്ന മനുജിയുടെ ചോദ്യം മനസ്സിലായില്ല. ആയിരം രൂപ ആര് ആരോട് ചോദിച്ചു? ആര് ആർക്ക് കൊടുത്തു? :)
സപ്നേച്ചിക്ക് ഈ കഥ പ്രചോദമായതിൽ എനിക്ക് സന്തോഷമുണ്ട് നന്ദേട്ടാ, എന്നാൽ “ഒരു ചെറുകഥാ പ്രസിദ്ധീകരണത്തിന് ശ്രമിക്കാമായിരുന്നില്ലേ? “ എന്ന അവരുടെ പ്രചോദിപ്പിക്കലിൽ വീണ് പോവേണ്ട. :)
താങ്കൾ ഈ ബൂലോഗത്തിങ്ങനെ മനോഹരമായ കഥകളുമായി കുറച്ച് കാലം കൂടി തുടരുക. സ്വന്തം തട്ടകം മറക്കാതിരിക്കുക. :)
ഹോ! മൂന്നു മുഴം മുല്ലപ്പൂ വരുത്തിയ വിന
മൂന്നു മുഴം എന്നു പറഞ്ഞിട്ടു...
മുപ്പതു മുഴം ഉണ്ടല്ലോ...
എന്തായാലും അവസാന ബില്ഡപ്പ് നന്നായി..
പിന്നെ ചിത്രങ്ങള്‍...കലക്കി
മുല്ല പൂമ്പൊടിയേറ്റു കിടയ്ക്കും തല്ലിനുമുണ്ടാകാം ഒരു സൌകര്യം എന്ന് വിചാരിചൂ....
നിരാശയോടെ....
നന്നായെടാ...
ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു ഈ മുല്ലപ്പൂ ചരിതം... ! കൊള്ളാം...
നന്ദകുമാരാ ഇപ്പളും മോശമല്ലാട്ടൊ. :) ന്താ ഒരു ആരാധികമാരുടെ ബഹളം. അസൂയ അനസൂയ
കുറിപ്പ് എനിക്കിഷ്ടായി. പ്രത്യ്യെകിച്ചും ആയാസലളിതമായ എഴുത്ത്/
വളരെ നന്നായിട്ടുണ്ട് .
വായിച്ചു തീര്‍ന്നതറിഞ്ഞില്ല.
എന്നോടുള്ള ആരാധന മൂത്ത് മൂത്ത് തലക്കകത്ത് എന്തൊക്കെയൊ ആയ പരുവത്തിലാണ് ആ ആരാധിക
ഇതു ഞാന്‍ 101 ശതമാനവും വിശ്വസിച്ചു!!!
സംഭവം നായിക ആരാണെന്ന് എനിക്കു മനസ്സിലായി. ഇതിന്റെ ലിങ്ക് ഞാന്‍ അവളുടെ ആങ്ങളക്ക് കൊടുക്കുന്നുണ്ട്. അപ്പോ ഇനി ശാന്തി ഹോസ്റ്റ്പിറ്റലില്‍ വെച്ചു കാണാം
ആ പടങ്ങള്‍..ഹോ..എന്നാ വരയാഡേ
ചാത്തനേറ്:“രാവിലെ അമ്മ പൊതിഞ്ഞു തരുന്ന ചോറും ” രാവിലെയും പൊതിഞ്ഞ് തരുന്ന ചോറാണോ... പിന്നെ അവസാനം സംഭവം പിരിമുറുക്കി മുറുക്കി കൈയ്യീന്ന് പോയില്ലേന്നൊരു സംശ്യം....
കുട്ടിച്ചാത്തന്‍, താങ്ക് സ്. ആക്രാന്തം പിടിച്ചുള്ള എഴുത്തിന്റെ തിരക്കില്‍ അതു ശ്രദ്ധിച്ചില്ല. :) ഇപ്പോ തിരുത്തിയിട്ടുണ്ട്. അവസാനം വന്നപ്പോള്‍ കയ്യീന്ന് പോയോ എന്നു എനിക്കും സംശയം ഇല്ലാതില്ല. ബട്ട് സംഗതി നടന്നതാണ്. ;)
രാവിലെ, അമ്മ റെഡിയാക്കിവെക്കുന്ന ചോറും തക്കാളി വാട്ടിയതും പിന്നെ വെളിച്ചെണ്ണയിലിട്ടു വറുത്തെടുത്ത വറ്റല്‍ മുളകിന്റെ ചമ്മന്തിയും കൂട്ടി ഉരുട്ടിയുണ്ട് , ഉച്ചയൂണിന് ഒന്നു പൊതിഞ്ഞെടുത്ത് ജംഗ്ഷനിലേക്ക് നടരാജ സര്‍വ്വീസ്. കളംകളം പൊഴിയുന്ന കിളിമൊഴികളും കേട്ട്, പുഞ്ചിരി പൊഴിയുന്ന കൊഞ്ചലുകളും രസിച്ച് ആര്‍മ്മാദിച്ച് ഒരു നടത്തം.
ശരിക്കും പഴയകാലത്തിലേക്ക് പോയി, തക്കാളി വാട്ടിയതിന്റെ രുചി........ഓ....സമ്മതിച്ചു
പിന്നേയ്......
മൂന്നു മുഴം മുല്ലപൂവിന്റെ വില = മൂന്ന് ദിവസത്തെ ഉറക്കം + 5000 രൂപ + പലിശ ,
പ്രണയത്തിനകപ്പെട്ട് ആറ് മുഴം എങ്ങാനും വാങ്ങിയിരുന്നെങ്കില്‍ രൂപ കുറെ പോയി കിട്ടിയേനെ. അന്നൊക്കെ 1000 ന്നൊക്കെ പറഞ്ഞാ വല്യതുക അല്ല്യോ.....
nice pictures
മൂന്നു മുഴം മുല്ലപ്പൂ വരുത്തി വെച്ച ഒരു വിനയേ !പാവം ആ പെൺ കുട്ടി ഇപ്പോൾ എന്തു ചെയ്യണൂ ? വിവാഹിത ആയിക്കാണുമല്ലോ അല്ലേ.എന്നാലും ആ പെൺകുട്ടിയ്ക്ക് സ്വപ്നങ്ങൾ നെയ്യാൻ അവസരം നന്ദൻ ആയി ഉണ്ടാക്കി കൊടുത്തതല്ലേ . വഴിയിറമ്പിൽ നിൽക്കുന്ന കൊങ്ങീനി പൂ പൊട്ടിച്ച് തലയിലൊക്കെ വെച്ചു കൊടുക്കാൻ ഉള്ള സ്വാതന്ത്ര്യം ഒരു കാമുകനേ കാണിക്കൂ എന്നവൾക്ക് തോന്നി കാണും.
എന്തായാലും 5000 രൂപയും അതിന്റെ പലിശയും പോയത് എനിക്കിഷ്ടപ്പെട്ടു.അങ്ങനെ തന്നെ വേണം !
രണ്ടാം പകുതിയില്‍ പ്ലേറ്റ് തിരിഞ്ഞ ഒരു തിരിവേ :) എന്തായാലും കള്ളക്കാമുകന്‍മാര്‍ക്ക് ഇങ്ങനെ ചിലത് കിട്ടണം എന്നു തോന്നുന്നു :)
കലക്കി മാഷേ, കലക്കി.ഉം, പോരട്ടെ, ഓരോന്നായിട്ട്.കാര്യം അറിയുന്നതുവരെ അനുഭവിച്ച ഒരു ടെന്‍ഷനേയ്!
നന്ദേട്ടാ,
കൊതിപ്പിച്ചു കളഞ്ഞു ഗഡ്യേ!!!!
ആ നാട്ടുവഴികളിലൂടെ എന്നെയും നടത്തിപ്പിച്ചുകൊണ്ട്....
വരികളേക്കാള്‍ ഏറെ ഇഷ്ടമായത് വരകള്‍....
നന്ദന്‍, മനോഹരമായ എഴുത്തും, അതിനു ചേരുന്നവരയും, അവസാനം വരെ സസ്പെന്‍സ് വിടാതെയുള്ള വിവരണവുമായി ഈ കഥ ഒരു ക്ലാസിക് നന്ദന്‍ പോസ്റ്റ് തന്നെ. അഭിനന്ദനങ്ങള്‍.
ശ്രീലാലേ,ഐശ്വര്യാറായിയായ മൂന്നു തേങ്ങക്കു നന്ദി :)
സപ്ന : അങ്ങിനെ ഒരു സ്വപ്നം ഉറക്കത്തില്‍ പോലുമില്ല. കഥാസമാഹാരം ഇറക്കാന്‍ വേണ്ടുന്ന മിനിമം നിലവാരം പോലും എനിക്കില്ല എന്നാ എന്നെക്കുറീച്ച് എന്റെ വിലയിരുത്തല്‍ :)
ജോണ്ഡോട്ടര്‍ : താങ്ക്സ്ഡാ.. ;)
പ്രിയ : കുശുമ്പത്തീ, പുസ്തകം ഇറക്കിയതിന്റെ അഹങ്കാരം കണ്ടാ... ഉം ഉം. ആവട്ട് :)
വീണ്ടും ശ്രീലാല്‍ : വീണ്ടും നന്ദി. ഇനിയും അവസരം തരാം ;)
എം എസ് രാജ് : ഡാങ്കു ഡാ :)
സറീന : നന്ദി ;)
കാര്‍ വര്‍ണ്ണം ;) മിണ്ടരുത് :) ആവശ്യമില്ലാത്ത ഒന്നും ചോദിക്കരുത് ;)
മാണിക്യം : നന്ദി. പുതുവര്‍ഷ ആശംസ അങ്ങോട്ടും. ;)
കാപ്പിലാനേ, അവളെ കെട്ടിയില്ല, വേറെ ആണൊരുത്തന്‍ കെട്ടി ;)ഇതിനു ബാക്കിയില്ല. നന്ദി കമന്റിന്
തോമാസ് : താങ്ക്യൂ ഗഡ്യേ
ദീപക് രാജ് : ;-) ഇല്ല ആശ കൊടൂക്കല് നിര്‍ത്തി. എല്ലാം കഴിഞ്ഞില്ലേ ആശാനേ ;) നന്ദി
പാഞചാലി : നന്ദി കെട്ടോ
ശ്രീയേ : ആ കാശ് തിരിച്ചു തന്നൂ ട്ടാ അയ്യാള്‍. നല്ല മനുഷ്യനായിരുന്നു (ഞാനും) ;)
പ്രാരാബ്ദം : അന്നു ഞാന്‍ നല്ല ചുള്ളനായിരുന്നു ;) (അസൂയ വേണ്ടാട്ടാ) ;)
കാര്‍ട്ടൂണിസ്റ്റ് : ഒട്ടേറെ വിലമതിക്കുന്നു ഈ അഭിനന്ദനത്തിന്. ഈ അഭിപ്രായം ഒരു നിധി പോലെ സൂക്ഷിക്കുന്നു. ;) നന്ദി
മനു.ജി. : ഇങ്ങേര്‍ക്ക് നന്ദിയൊ? പോയ് വല്ല പണി നോക്കു മനുഷ്യാ. ;) ഡാങ്ക്സ് ഗഡ്യേ
ശങ്കര്‍ : അവസാനം എനികു പാളിപ്പോയെഡാ.. അതാ. നന്ദി. ഇനിയും വരിക.
ശ്രീഹരി : സംഭവം നടന്നിട്ട് കൊല്ലം കുറേയായില്ലേ. എല്ലാവരും അതു മറന്നു കാണും. ഞാനും, ;) അഭിപ്രായത്തിനു നന്ദി :)
ശ്രീ വല്ലഭന്‍ : അപ്പോ ;-)
അച്ചായത്തി : കന്യാകുമാരീലിരിക്കുന്ന ആ ടീച്ചറാ ഇതൊരു പോസ്റ്റാക്കി ബ്ലോഗില്‍ വീശാന്‍ പറഞ്ഞേ, ഈ കഥയുടെ ആദ്യവായനക്കാരിയും ആ ടീച്ചര്‍ തന്നെ ;)അഭിപ്രായത്തിനു നന്ദി
പോങ്ങുമൂടാ : ഓ നീയൊക്കെ ബ്ലോഗ്ഗിലെ പുലിയായില്ലേ? അല്ല വെല്ലൂര്‍ന്ന് എപ്പ വന്നൂ? ;) എന്നെ ചാമ്പാനോ? നെവര്‍. ഞാന്‍ ഉടക്കിയാല്‍ എന്നെ പിടിച്ചാ കിട്ടില്ല (കുതറി ഓടും) ;)
ശ്രീനു ഗൈ : അതന്നേന്നെ. ഒരു വിനയേ! ;)
ചെരാസന്‍ : മുപ്പതുമുഴം വായിക്കാന്‍ സമയം കണ്ടതിനു പ്രത്യേക നന്ദി. അഭിപ്രായത്തിനു നന്ദി
നോണ്‍സെന്‍സ് : ഒരു സെന്‍സുമില്ലാത്ത നിന്റെയീ നോണ്‍സെന്‍സുണ്ടല്ലോ...ഉം.. എന്നെ തല്ലുകൊള്ളിച്ചേ നീയൊക്കെ അടങ്ങൂ ല്ലേ? അഭിപ്രായത്തിനു നന്ദി.
പകല്‍കിനാവന്‍ : ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്തതിനും അഭിപ്രായത്തിനും നന്ദി
നൊമാദനീഷ് : ഉം ഉം എനിക്കും നിനക്കും മരുന്നില്ല ( എനിക്ക് കഷണ്ടി ഉണ്ട് ) :) അഭിപ്രായത്തിനു നന്ദി
ശ്രീകേഷ് : നന്ദീ ഡാ
പൈങ്ങോടാ : ഓ പിന്നേ!!! ഈ കഥ ആ പെണ്‍കൊച്ചല്ലാതെ വേറെ ആരു വായിച്ചാലും പുടി കിട്ടൂല്ല മോനെ, എന്നിട്ടാ നീ!! (അസൂയക്കും ഒരു പരിധിയുണ്ട് ട്ട ഗഡ്യേ) അഭിപ്രായത്തിനു നന്ദി
കുട്ടിച്ചാത്താ : അഭിപ്രായത്തിനു നന്ദി
സന്ദീപ് : അതു തന്നെ, പലിശക്കെടുത്തു കൊടുത്താലുമെന്താ അങ്ങേരു കൃത്യമായി മടക്കി തന്നു.അഭിപ്രായത്തിനു നന്ദി
സ്മിത : അഭിപ്രായത്തിനു നന്ദി
കാന്താരിക്കുട്ടി : മനസ്സു നന്നാവണം!!! ഒരു അസൂയയും കുശുമ്പും നോക്കപ്പോ!!! 5000 മടക്കി കിട്ടി, പോയില്ല ;) അഭിപ്രായത്തിനു നന്ദി
നന്ദ : കള്ള കാമുകനോ? ഞാനോ? ദൈവം പോലും പൊറുക്കില്ല. ഇനി ഞാന്‍ പ്രേമിച്ച മറ്റുള്ള പെണ്‍കുട്ടികള്‍ വരെ അങ്ങിനെ പറയൂല. ;( അഭിപ്രായത്തിനു നന്ദി :)
എഴുത്തുകാരി : മറ്റുള്ള കഥയൊക്കെ പറയാന്‍ നിന്നാല്‍ അതു മതി എനിക്ക് ഒരു കൊല്ലത്തേക്ക് പോസ്റ്റിന് :) അഭിപ്രായത്തിനു നന്ദി
രണ്‍ജിത് : താങ്ക്സ് ഗഡ്യേ ;)
ശിവ : അഭിപ്രായത്തിനു നന്ദി
അപ്പൂ : തുറന്ന അഭിപ്രായത്തിനു നന്ദി. ഇതൊരു മികച്ച പോസ്റ്റായി ഇപ്പോഴും തോന്നുന്നില്ല. എങ്കിലും കുറച്ചെങ്കിലും മെച്ചപ്പെടുത്തി എന്നു തോന്നുന്നു. അഭിപ്രായത്തിനു നന്ദി
നന്ദന് മാഷെ..
എത്രുസമായിന്നൊ കാത്തു നില്‍ക്കാന്‍ തുടങ്ങീട്ട്..ഈ വാക്കുകള്‍, വെറും രണ്ടു ദിവസം രണ്ടു മാസംപോലെ തോന്നിപ്പിക്കാന്‍ ഒരു കാമുക ഹൃദയത്തിനെ കഴിയൂ..ഈ ഒറ്റവരിയില്‍ നന്ദുവിന്റെ പോസ്റ്റിന്റെ ആഴം കാണാം, എന്നാല്‍
നല്ലൊരു റൊമാന്റിക് കഥ...അവസാനം സൈക്കിളില്‍ വന്നെത്തുന്നത്വരെ കാര്യങ്ങള്‍ ശരിക്കും നല്ല ഒഴുക്കും ശുദ്ധവും മുല്ലപ്പൂവിന്റെ സൌരഭ്യവും എന്നാല്‍ പിന്നീടുള്ള സംഭാഷണങ്ങള്‍ നാടകീയമായി തോന്നി...
പോസ്റ്റിനവസാനം ഒരു വാല്‍ക്കക്ഷണവും കൊടുക്കാമായിരുന്നു.
ചുള്ളാ..ചിത്രങ്ങള്‍ മാത്രം നോക്കിയാല്‍ കഥ പറയുന്നത് കാണാം, അത്രക്ക് മനോഹരമായിട്ടുണ്ട്. പുതുവത്സരത്തില്‍ നല്ലൊരു പോസ്റ്റ് ബൂലോഗത്തിന് നല്‍കിയതിന് നന്ദന് നന്ദി.
ഓ.ടി..ചോറ് പൊതിഞ്ഞുകൊടുക്കുകയെന്നു പറയുന്നത് തെറ്റായി തോന്നുന്നില്ല കാരണം അതൊരു നാടന്‍ പ്രയോഗമല്ലേ.....ഈ പോസ്റ്റിന് ആ വരികള്‍തന്നെയാണ് ചേര്‍ച്ച.
മുല്ലപ്പൂമണക്കുന്നല്ലോ നന്ദാ… നീ വരുമ്പോൾ…..
മൂന്നുമുഴം മുല്ലപ്പൂവിന്റെ മണം ബ്ലോഗിൽ ഒഴുകി നിൽക്കുന്നു. ഓർമ്മയിൽ നിന്നും അടർത്തിയെടുത്ത ഒരേട് ഇത്ര മനോഹരമായി വരച്ചു ചേർക്കാൻ നന്ദനു കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ. എല്ലാവരിലും ശേഷിക്കുന്ന ഇതുപോലെയുള്ള ഓർമ്മകളെ തൊട്ടുണർത്താൻ ഈ മൂന്നുമുഴത്തിനു കഴിഞ്ഞു. വാക്കുകളിൽ നിന്ന് വാക്കുകളിലേക്ക് കണ്ണോടുമ്പോൾ കഥ തീരുന്നതറിയുന്നില്ല. അത്ര മനോഹരമായിരിക്കുന്നു അതിന്റെ ഒഴുക്ക്. നാട്ടിൻ പുറത്തിന്റെ മണം പേറുന്ന ഇതുപോലെയുള്ള കുറിപ്പുകൾ ബ്ലോഗിൽ തുലോം വിരളമാണ്. ഒപ്പം തൃശൂർ മൊഴിയുടെ നിഷ്കളങ്കതയും…..
എടുത്തുപറയേണ്ടത് ചിത്രങ്ങളാണ്. രണ്ടുചിത്രങ്ങൾ സംയോജിച്ചിപ്പിച്ചെടുത്തതാണെന്നു തോന്നുന്നു. എങ്കിലും തിരിച്ചറിയാനാകാത്ത വിധം അതിന്റെ ചേർച്ച അതിമനോഹരമായിരിക്കുന്നു. വളരെ അദ്ധ്വാനം ചെയ്തിട്ടുണ്ടെന്നു തീർച്ച. ഒരെഴുത്തുകാരനേയും ഒരു ചിത്രകാരനേയും ഒരുമിച്ച് കാണാൻ ഈ പോസ്റ്റിൽ കഴിയുന്നുണ്ട്. രണ്ടിലും നന്ദന്റെ ക്രാഫ്റ്റ് പ്രകടമാകുന്നു.
എന്തിനും പ്രേരണയും പ്രോത്സാഹനവുമായി ഒരു ജീവിതപങ്കാളിയെക്കൂടി കിട്ടിയതിനാൽ ഇനിയും പല രഹസ്യങ്ങളും പരസ്യമാകുമെന്നും മറ്റു പല താപ്പാനകൾക്കും തുറന്നെഴുതാൻ ഇതു പ്രേരണയാകുമെന്നും കരുതുതട്ടേ.
ഇനിയും കൂടുതൽ മികച്ചതു പുറത്തുവരട്ടേ….
നന്ദനം, അഭിനന്ദനം…..
വര ഒന്നിനൊന്ന് മെച്ചം മാഷെ.
നാടന്‍ പ്രേമവും (ഇല്ലേ..? ഉണ്ടായിരുന്നില്ലേ..?), അതിന്റെ അവതരണവും ഒക്കെ റൈറ്റ്.
റിപ്പോര്‍ട്ടഡ് സ്പീച്ചില്‍ ചെറിയ എഡിറ്റിങ്ങിന് ഇനിയും സാധ്യത കാണുന്നുണ്ട്.
നന്നായി ഭായി പോസ്റ്റ്.
:-)
ഉപാസന
ഓഫ്: സജീവണ്ണന്‍ കണ്ണ് വെച്ചല്ലോ പരദൈവങ്ങളെ. ഭായി സൂക്ഷിക്കണം. പാര വരണ വഴി പറയാന്‍ പറ്റില്ല, സജീവേട്ടന്‍ വരണ വഴീം..!
attempt is gud! got some essence of past village life, like 'kongini poo' 'muthi......'! towards end its boring! laging is der! nice picts! thnx
“ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അകത്തേക്ക് ഏറുകണ്ണിട്ടു നോക്കി. അവളവിടെ എനിക്കു കാണാന്‍ പാകത്തിനു തന്നെ ഇരിക്കുന്നുണ്ട്. ചുമ്മ കയ്യിലൊരു പുസ്തകവും പിടിച്ച് ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്. പിന്നെ എന്നെ പണ്ടാറാക്കാന്‍ ഓരോ ചിരിയും. .....“
കര്‍ത്താവേ,
ഇതെത്ര തവണ അനുഭവിച്ചിട്ടൊള്ളതാ....
പിന്നെ കൈ പിന്നില്‍ കെട്ടി, വാതിലിന്നരികിലെങ്ങാന്‍ ചാരി നിന്നാല്‍, പണ്ടാറടങ്ങിയോള് പിന്നീന്ന് ആരുമറിയാതെ കയ്യില്‍ കേറി പീടിച്ചൊര് മേളമുണ്ട്....!
നന്ദാ, കുഞ്ഞൊരു കുളിരരുവി പോലെ...
പിന്നെ ആ വരകള്‍...
അരുവിക്കരയില്‍ പൂത്ത് നിക്കണ കൈത പോലെ....
നന്ദപ്പാ..
ആ ചമ്മന്തിയുടെ(വറ്റല്‍മുളക് വെളിച്ചെണ്ണയില്‍ വറുത്തത്) റെസീപ്പി ഉടന്‍ പോസ്റ്റാക്കുക അല്ലെങ്കില്‍.... ദയവുചെയ്ത്..മാഷെ കൊതിയായിട്ടുപാടില്ല..ഇതിനുവേണ്ടി ബൂലോഗരുടെ ഒരു മെമ്മോറാണ്ടം ഞാന്‍ സംഘടിപ്പിക്കും..
അപ്പോള്‍ അടുത്ത പോസ്റ്റ് ആ ചമ്മന്തി രഹസ്യം..ഓകെ...
രസകരമായി വായിച്ചു പോകാവുന്ന ഒരു നാടന്‍ പ്രേമത്തിന്റെ കഥ.അതിന് അനുയോജ്യമായ ചിത്രങ്ങളും.കഥക്ക് ഒരു റ്റെമ്പോ ഉണ്ടാക്കാനായി കാരണവരുടെ റൊള്‍ ലേശം പൊലിപ്പിക്കേണ്ടി വന്നത് മൊത്തത്തില്‍ കുറച്ച് സ്ഥൂലത ഉണ്ടാക്കി എന്നു തോന്നുന്നു.എന്റ്റെ മാത്രം തോന്നലാവാം.
രാവിലെ, അമ്മ റെഡിയാക്കിവെക്കുന്ന ചോറും തക്കാളി വാട്ടിയതും പിന്നെ വെളിച്ചെണ്ണയിലിട്ടു വറുത്തെടുത്ത വറ്റല്‍ മുളകിന്റെ ചമ്മന്തിയും കൂട്ടി ഉരുട്ടിയുണ്ട് , ഉച്ചയൂണിന് ഒന്നു പൊതിഞ്ഞെടുത്ത് ജംഗ്ഷനിലേക്ക് നടരാജ സര്‍വ്വീസ്. കളംകളം പൊഴിയുന്ന കിളിമൊഴികളും കേട്ട്, പുഞ്ചിരി പൊഴിയുന്ന കൊഞ്ചലുകളും രസിച്ച് ആര്‍മ്മാദിച്ച് ഒരു നടത്തം.
ഒലക്കഭൈരവാ.... പഴയ ഓര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുകയാണല്ലോ...
എത്ര കുപ്പി കള്ളു കുടിക്കാനുള്ള കാശാ മുല്ലപ്പൂ വാങ്ങിയതിന്റെ കേറോഫില്‍ ചെലവാക്കിയത്...
സുഖത്തിലുണ്ടാം സഖിമാരനേകം,
ദുഃഖം വരുമ്പോള്‍ പുനരാരുമില്ല;
ഖഗങ്ങള്‍ മാവില്‍ പെരുകും വസന്തേ,
വരാ ശരത്തിങ്കലതൊന്നുപോലും.
കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം
പ്രിയപ്പെട്ട നന്ദു,
കുറെനാളുകള്ക്ക് ശേഷം വീണ്ടും നാട്ടിലൂടെ നടന്ന അനുഭൂതി.
എഴുത്ത് നന്നായിട്ടുണ്...
" ഡാ നന്ദോ, ഇന്ന് കാരുമാത്ര പൂയ്യം ല്ലേഡാ? പോണ്ടറാ നമുക്ക്?"
മറ്റൊരു പൂയംകൂടി വരവായി നന്ദട്ടാ..
“രാവിലെ, അമ്മ റെഡിയാക്കിവെക്കുന്ന ചോറും തക്കാളി വാട്ടിയതും പിന്നെ വെളിച്ചെണ്ണയിലിട്ടു വറുത്തെടുത്ത വറ്റല്‍ മുളകിന്റെ ചമ്മന്തിയും കൂട്ടി ഉരുട്ടിയുണ്ട് , ഉച്ചയൂണിന് ഒന്നു പൊതിഞ്ഞെടുത്ത്...”
ഹോ ശരിക്കും നൊസ്റ്റാള്‍ജിയ അനുഭവിച്ചു ഈ വരികളില്‍. നല്ല പോസ്റ്റ്.
ഇല്ലസ്ട്രേഷന്‍ നന്നായിരിക്കുന്നു.
ഹൊ...എനിക്കാ പടങ്ങള്‍ കണ്ടിട്ടു വരണ അസൂയ...എന്തു രസായിട്ടാ വരച്ചിരിക്കുന്നതു..:)
മുല്ലപ്പൂ പോലെ സുഗന്ധമുള്ളയെഴുത്തു..ഇനിയും പോരട്ടെ ഇതു പോലുള്ള ഓര്‍മ്മകള്‍...:)
മനോഹരമായ വരികളും, വരകളും.
നന്നായിരിക്കുന്നു.
തിരോന്തരം കാരനായ എനിക്കീ ഭാഷ വായിച്ചിട്ട് വട്ടായി!! എന്തൂട്ട് ഭാഷേണിത്!?
വരകള്‍ കലകലക്കി..
സത്യസന്ധമായ ഒരഭിപ്രായം
അവസാനം ഇച്ചിരി നീട്ടി, എന്നാലും സ്റ്റൈലനെഴുത്താ..
ഓടൊ: അഭിപ്രായം ഏതു ബ്ലോഗര്‍ക്കും പറയാല്ലൊ നന്ദേട്ടാ..;)
പഴമ്പുരാണംസിനെ കാണു ഇത്ര നീളം എന്ന് കരുതിയ എനിക്ക് തെറ്റി. നന്ദപര്‍വ്വം പഴമ്പുരാണംസിനെക്കാളും നീളം കൂടുതലാ...
മൂന്നു മൊഴം മുല്ലപ്പൂവിന്റെ പൈസ എത്രയെന്ന് ചോദിച്ച ആള്‍, പിറന്നാളിനു കൊന്‍ങ്ങിണി പൂ സമ്മാനിച്ചവന്‍ അവസാനം വട്ടി പലിശയ്ക്ക് പൈസ കടം വാങ്ങിച്ച് കൊടുത്ത് തടി രക്ഷിച്ച കഥ വായിച്ചപ്പോള്‍ കാല്‍ കാശിന്റെ പൂച്ച മുക്കാല്‍ കാശിന്റെ പാലു കുടിച്ച സംഭവം ഓര്‍ത്തു പോയി.
ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്- പെനി വൈസ്, പൗണ്ട് ഫൂളിഷ്...നന്ദനു ചേരുമെങ്കില്‍ ഈ പഴഞ്ചൊല്ല് സ്വന്തമായിട്ട് എടുത്തോ കേട്ടോ
സസ്നേഹം,
പഴമ്പുരാണംസ്.
ഇതായിരുന്നാ ചേട്ടന്‍ ചോദിക്കാന്‍ ഇരുന്നത്?" എന്റെ മനസ്സില്‍ ഒരു കുളിര്‍ തെന്നല്‍ വീശി.
എത്ര മനോഹരമായ ആന്റിക്ലൈമാക്സ്...!
പ്രിയ നന്ദകുമാർ, അവിചാരിതമായാണു താങ്കളുടെ ബ്ലോഗിൽ എത്തിപ്പെട്ടത്.മറുമൊഴിയിൽ കുറെ കമന്റുകൾ കണ്ടപ്പോൾ ആരാ കക്ഷി എന്നറിയാൻ എത്തി നോക്കി.പോസ്റ്റിന്റെ നീളം കണ്ടപ്പോൾ ഒന്നു മടിച്ചു.മനോഹരമായ ആ ചിത്രങ്ങൾ എന്നെ മാടിവിളിച്ചു.അങ്ങനെയാണു മംഗലാപുരത്തു നിന്നും ചെന്നൈയിലേയ്ക്കുള്ള എന്റെ യാത്രാ മദ്ധ്യേ ഷൊർണ്ണൂരിലെത്തിയപ്പോൾ ഇതു വായിച്ചു തുടങ്ങിയത്.പിന്നെ പോസ്റ്റ് തീർന്നത് അറിഞ്ഞതേ ഇല്ല..മനോഹരമായ ഒരു നാടൻ പ്രണയം അതിന്റെ ഗൌരവം ഒട്ടും ചോർന്നു പോകാതെ അതിശയോക്തി ഒട്ടൂം കലരാതെ ഭംഗിയായി പറഞ്ഞിരിയ്ക്കുന്നു.
ഓർമ്മകളിലെവിടെയോ കൊങ്കിണിപ്പൂക്കൾ പുഞ്ചിരിച്ചു കൊണ്ട് കൈയാട്ടി നിൽക്കുന്ന ഊടുവഴികളിലൊന്നിൽ ഒരു പെൺകുട്ടി ആർദ്രമായ മിഴികളോടെ കാത്തു നിൽക്കുന്നതായി തോന്നുന്നു....!
നന്ദി നന്ദകുമാർ, ഈ മനോഹരമായ ആഖ്യാനത്തിനും അതിലേറെ വശ്യമായ വരകൾക്കും !!!
entha paraya nandettaaaa.... parayan vaakukal ella. sarikkum...... eniyum aa thoolikayil ninnum orupaadu ezhuthaanum varakkanum kazhiyatte.....
നന്ദന് ഭായി... സൂപ്പര്‍ ആയിട്ടുണ്ട് ട്ടോ..
"രാവിലെ, അമ്മ റെഡിയാക്കിവെക്കുന്ന ചോറും തക്കാളി വാട്ടിയതും പിന്നെ വെളിച്ചെണ്ണയിലിട്ടു വറുത്തെടുത്ത വറ്റല്‍ മുളകിന്റെ ചമ്മന്തിയും കൂട്ടി..."
"ഹോ! ടയറിലെ കാറ്റ് പോയ സൈക്കിളിനെ പോലെ ഞാന്‍ ഭൂമിയിലൊന്ന് ഇരുന്നു."
കഥയില്‍ ചെറിയ ഒരു തെറ്റ്...
" ഇന്ന് എന്തണ്ടി വിശേഷം? നീ ചുള്ളത്തി ആയിട്ടിണ്ടല്ലാ...." ഈ ചുള്ളത്തി എന്ന വാക്ക് തൊണ്ണൂറുകളില്‍ നമ്മുടെ നാട്ടിലെത്തിയിട്ടില്ല...
കാരുമാത്ര അമ്പലത്തിലെ തൈപ്പൂയ്യം ആകാറായി.. പോണില്ലേ...?
ഒരു കാര്യം പറയാന്‍ മറന്നു... പടങ്ങള്‍ ഒക്കെ സൂപ്പര്‍ ആയിട്ടുണ്ട് ട്ടാ...
ദുഷ്ടാ...
ഒരക്ഷരം പോലും മിണ്ടാതെ എന്തെല്ലാമാണ് പെണ്‍കുട്ടികളുമായി കണ്ണുകൊണ്ട് സംസാരിക്കുന്നത്.സമ്മതിച്ചിരിക്കുന്നു.
ഇതുപോലൊക്കെ എഴുതുന്നതിനും, വരയ്ക്കുന്നതിനും ഒരു കൈയ്യടി കൂടെ തരാതെ വയ്യ. ങ്ങക്കൊരു കാര്‍ട്ടൂണ്‍ ബ്ലോഗ് കൂടെ തുടങ്ങിക്കൂടെ ? ആശയങ്ങള്‍ ഞാന്‍ തരാം. വരച്ച് തന്നാല്‍ മതി. (ഓ..ഇനീപ്പോ നിന്നെപ്പോലുള്ള അക്ഷരമറിയാത്തവന്മാരുടെ ആശയം കിട്ടീട്ട് വേണ്ടേ എനിക്ക് വരക്കാന്‍ ! എന്ന് മനസ്സില്‍ ഇപ്പോള്‍ പറഞ്ഞ് കാണും. ഞാനതങ്ങ് ക്ഷമിച്ചു.)...:):)
അതൊക്കെ പോട്ടെ. കഥയുടെ ക്ലൈമാക്സ് എന്തായീന്ന് പറഞ്ഞില്ലല്ലോ ? 5000 രൂഭാ കൊടുത്ത് ഈ കേസ് ഒതുക്കിയതിനുശേഷം കന്യാകുമാരിക്ക് വണ്ടി കയറുന്നതിന് മുന്‍പ് ആ മഞ്ഞക്കോളാമ്പിപ്പൂവിന് എന്തായീന്ന് പറഞ്ഞില്ലല്ലോ ? അതല്ലേ യഥാര്‍ത്ഥ ക്ലൈമാക്സ് :)
ഇതൊക്കെ ‘കന്യാകുമാരി’ വായിക്കുന്നുണ്ടോ ? കാര്‍ബറേറ്ററില്‍ കരട് കയറാതെ എങ്ങിനെ ഒപ്പിക്കുന്നെടേ... ? :) :)
sorry for telling u onething,
thankalude pazhaya postukalude sandard ethinilla. like a pynkili story. but the pics.. thts amazing!very nice.
ഇതിപ്പോഴാണ് കണ്ടത്. കൊള്ളാം മുന്‍ പോസ്റ്റുകളുടെ ഗുമ്മില്ലെങ്കിലും ഒരു ഒഴുക്കുണ്ട് വായിച്ചു പോകാന്‍. ക്ലൈമാക്സ് ഊഹിക്കാമായിരുന്നു.
ചിത്രങ്ങള്‍ തരക്കേടില്ല എന്നു മാത്രം.
നന്ദാ,
നന്ദ : കള്ള കാമുകനോ? ഞാനോ? ദൈവം പോലും പൊറുക്കില്ല. ഇനി ഞാന്‍ പ്രേമിച്ച മറ്റുള്ള പെണ്‍കുട്ടികള്‍ വരെ അങ്ങിനെ പറയൂല. ;( അഭിപ്രായത്തിനു നന്ദി :)
എന്റെ കൊടുങ്ങല്ലൂര്‍ ഭഗവതീ, ഞാനെന്താ ഈ കേക്കണേ? കള്ളക്കാമുകനല്ല അല്ലേ. എന്ന്വച്ചാല്‍ ധാരാളം പെണ്‍കുട്ട്യോളെ ധാരാളമായിട്ട് അങ്ങു പ്രേമിക്യേം പരിണയിക്യേം ചെയ്തു അല്ലേ? :)
ഇനി കഥയിലേക്കു വരാം. അസ്സലായിട്ടുണ്ട്. വരിക്കൊത്ത വരേം.
അതെ, ഒരു കൈതപ്പൂപോലത്തെ പെണ്‍കുട്ടി. ഭ്രമരം പോലൊരു ചെക്കന്‍. അവനു അവളോടു തോന്നിയത് തീവ്രമായ അനുരാഗമായിരുന്നു; അല്ലെങ്കില്‍ പിന്നെ അവനെന്തിനാ അവളെ അടിക്കാതെ അടിച്ചത്? അവളുടെ ചികുരഭാരത്തില്‍ എന്തിനാണവന്‍ ആ കൊങ്ങിണിപ്പൂവണിയിച്ചത്? പൂവണിയിച്ചപ്പോള്‍ അവള്‍ അവനിലേക്കൊന്നൊതുങ്ങിയില്ലായിരുന്നോ. അവള്‍ക്കവനേയും ഇഷ്ടമായിരുന്നു. ഒരു കാക്കത്തൊള്ളായിരം തവണ അവള്‍ അവനോടു മൌനമായി മന്ത്രിച്ചു കാണും : “കൊലുന്നനെയുള്ള ചെക്കാ, എനിക്കു നിന്നോടു അത്രക്കത്രക്കിഷ്ടമാണു”
പക്ഷെ, അവന്‍ അവളെ ഇട്ടിട്ടോടിക്കളഞ്ഞു. വിദൂരതയിലേക്കു... കൈയെത്താദൂരത്തേക്കു!
നല്ല ഒന്നാംക്ലാസു കാമുകനാ അല്ലേ? ഹും!
സസ്നേഹം
ആവനാഴി
കുഞ്ഞാ : ഒരുപാട് നന്ദി. ഒരുപാടിഷ്ടമായെന്നു തോന്നുന്നു ആ കമന്റ് വായിച്ചിട്ട്. പഴയ ഒരു കാമുകനായതുകൊണ്ടാവും ഇങ്ങിനെ എഴുതാന്‍ പറ്റീത്.
പിന്നെ ആ ചമ്മന്തീടെ കാര്യം. ആലോചനയിലുണ്ട്. വ്യത്യസ്ഥങ്ങളായ പലതരം ചമ്മന്തികള്‍ എന്നൊരു പോസ്റ്റ് ആലോചനയിലുണ്ട്. നോക്കം സമയം പോലെ. അഭിപ്രായത്തിനു നന്ദി ;)
ചെറിയനാടന്‍ : എന്താമാഷെ പറയാ ഇത്രയും നല്ലൊരു നീണ്ട അഭിപ്രായത്തിന്?! തല കുനിക്കുന്നു ആ മനസ്സിനു മുന്‍പില്‍. ചിത്രങ്ങള്‍ : ക്യാരക്റ്റേര്‍സ് ഞാന്‍ കൈ കൊണ്ട് വരച്ചത് ബാക്ക്ഗ്രൌണ്ട് ഫോട്ടോ ആണ്. ഫോട്ടോഷോപ്പില്‍ ചെറിയൊരു എഫക്റ്റോടെ സംയോജിപ്പിച്ചു. അത്രേള്ളൂ. അഭിപ്രായത്തിനു നന്ദി ;)
ഉപാസന : പറയാനുണ്ടോ നാടനും കാടനും ഫോറിനുമായി കുറേയുണ്ട്. ;) സജ്ജീവ് ഭായിയുടെ ഒരു നല്ല അനുഗ്രഹം കിട്ടി എന്നു പറയാം.അഭിപ്രായത്തിനു നന്ദി ;)
സുധീഷ് : പഴയ സഹമുറിയാ!! ബോറ് ആയതിനു സങ്കടം എനിക്കു. നോക്കം ഇനി. അഭിപ്രായത്തിനു നന്ദി ;)
കൈതമുള്ള് : സന്തോഷം മാഷെ, എന്നെ തിരഞ്ഞു വന്നതില്‍. നമ്മുടെ ഭാഷ ആസ്വദിച്ചിട്ടൂണ്ടാകും എന്നൂഹിക്കുന്നു. ഹൃദയം നിറഞ്ഞ നന്ദി അഭിപ്രായത്തിനു ;)
മുസാഫിര്‍ : കൃത്രിമമായ ഒരു അവസാനമല്ല ഇത്. സത്യസന്ധമായ ഒരു പരിണാമം. ഇതിങ്ങിനെയല്ലാതെ പറയാന്‍ വയ്യ എനിക്ക്. എന്നാലും അഭിപ്രായത്തിനു നന്ദി ;)
തോന്ന്യാസി : കള്ളിന്റെ കാര്യം നീ പറയരുത്. ഒരു സല്‍ സ്വഭാവിയായ എന്നോടോ? അഭിപ്രായത്തിനു നന്ദി ;)
നട്ടപിരാന്തന്‍ മൊട്ടേട്ടാ : അഭിപ്രായത്തിനു നന്ദി ;) കവിതക്കും
കണ്ണന്‍ : മച്ചുനാ അഭിപ്രായത്തിനു നന്ദി ;)
സരിജാ: ജീവിച്ചിരിക്കുന്നുവല്ലേ സന്തോഷം. ചില കാര്യങ്ങളൊക്കെ അറിഞ്ഞു. ഉം..;) അഭിപ്രായത്തിനു നന്ദി ;)
റെയര്‍ റോസ് : അഭിപ്രായത്തിനു നന്ദി ;) അസൂയ വേണ്ട, എനിക്ക് കഷണ്ടി ഉണ്ട്.
ഷാംസ് : അഭിപ്രായത്തിനു നന്ദി ;)
പ്രയാസി : പ്രയാസപ്പെട്ട് ഈ തൃശ്ശൂര്‍ ഭാഷ വായിച്ചോ? ആ പ്രയാസവായനക്കിരിക്ക്ട്ടേ ഒരു പൊന്‍ തൂവല്‍. ഭാഷ ശരിക്കും പിടികിട്ടിയില്ലേ?
അഭിപ്രായത്തിനു നന്ദി ;) അഭിപ്രായം ഏതു ബ്ലോഗര്‍ക്കും എന്നല്ല ഏതു വായനക്കാരനും/ക്കാരിക്കും പറയാം. ഒരു വിഷമവുമില്ല. വിമര്‍ശനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. ;)
സെനു പഴമ്പുരാണം : പണ്ടെ ‘നീളക്കുടുതല്‍’ (പോസ്റ്റിനേ) എന്ന ഭീഷണി ഉള്ള ആളാ ഞാന്‍ ;) എന്നാലും അക്കാര്യത്തിലെങ്കിലും സെനുവിനെ ഞാന്‍ വെട്ടീച്ചല്ലോ;) അഭിപ്രായത്തിനു നന്ദി ;) പഴഞ്ചൊല്ല് ഞാനങ്ങോട്ട് എടുത്തു ;)
സുനില്‍ കൃഷ്ണന്‍ : അപ്രതീക്ഷിതമായി വന്നെത്തിയ അതിഥി, വായനക്കാരാ നിങ്ങള്‍ക്കു നമോവാകം. പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം. അഭിപ്രായത്തിനു നന്ദി ;)
കണ്ണന്‍സ് : നന്ദീടാ.. നാട്ടീല്‍ പോയി പാട്ടാക്കല്ലേ ;)അഭിപ്രായത്തിനു നന്ദി ;)
സനീഷ് :എന്റെ എന്നത്തേയും ബ്ലോഗ് വായനക്കാരാ സന്തോഷം. ചുള്ളത്തി, ചുള്ളി ആ വാക്കുകള്‍ അന്നും നാട്ടിലുണ്ട്. ഉറപ്പ്. ഇത് നടക്കുന്നത് 1996 ല്‍ ആണ്. അഭിപ്രായത്തിനു നന്ദി ;)
നിരക്ഷരാ : ആന്റിക്ലൈമാക്സ് ഞാന്‍ പറയണോ. എല്ല പ്രേമകഥയിലുമെന്ന പോലെ. കന്യാകുമാരി അറിയാത്ത കഥയൊന്നുമില്ല. സത്യത്തില്‍ നിങ്ങളുടെയൊക്കെ കമന്റ് അവരെയാണ് ഏറ്റവും ആഹ്ലാദവതിയാക്കുന്നത്. ഈ പോസ്റ്റിന്റെ കാരണം തന്നെ അവളുടെ നിര്‍ബന്ധം ആണ്. അഭിപ്രായത്തിനു നന്ദി ;)
ജയാ ; മുന്‍പേ പറഞ്ഞിരുന്നുവല്ലോ ഇതൊരു പൈങ്കിളിയാണെന്ന്. ഇപ്പോഴും മാറ്റമില്ല. ഇതു പൈങ്കിളി തന്നെ. എന്റെ ആദ്യ കമന്റെ നോക്കുക. അഭിപ്രായത്തിനു നന്ദി ;)
സന്തോഷ് : പഴയ എഴുത്തുകളാണോ ഇപ്പോള്‍ എഴുതുന്നതാണോ നല്ലതെന്ന് എനിക്കറിയില്ല. എല്ലാം നിങ്ങള്‍ വായനക്കാര്‍ തീരുമാനിക്കുക. പടങ്ങള്‍ നന്നാവാത്തതിനു കാരണം ഞാനൊരു നല്ല ചിത്രകാരനല്ല തന്നെ. അഭിപ്രായത്തിനു നന്ദി ;)
ആവനാഴി : ഇത്രയും നീണ്ടൊരു കമന്റിനു ഞാനെന്തു മറുപടി പറയാനാണ്? അത്രയും ഈ കമന്റ് എന്നെ സന്തോഷിപ്പിച്ചു. ഞാനൊരു കള്ളക്കാമുകനോ? യേയ്യ്! ഭഗവാന്‍ കൃഷ്ണന്‍ പോലും സമ്മതിച്ചു തരില്ല അത് ! ;) വിലപിടിച്ച ഈ അഭിപ്രായം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അഭിപ്രായത്തിനു നന്ദി ;)
''പച്ച പടര്‍ന്ന ഇടവഴിയില് മഞ്ഞ കോളമ്പിപ്പൂവ് മാതിരി അവള് വിടര്‍ന്നു നിന്നു''
സുന്ദരം ഈ വരികള്‍. നല്ല ചിത്രം, വാക്ക് കൊണ്ടും വര കൊണ്ടും. ഭാവുകങ്ങള്‍ നന്ദേട്ടാ....
തൊണ്ണൂറുകളിലെ പ്രണയത്തിന്റെ വശ്യത എഴുത്തിലൂടെ അനുഭവവേദ്യമാകുന്നുണ്ട്. വരയെപ്പറ്റി പറയാതിരിക്കാന്‍ വയ്യ. കഥയെ കടത്തിവെട്ടിയില്ലേ എന്നൊരു സംശയം.
നന്ദന്‍ ഇത് മുള്‍മുനയില്‍ നിറുത്തീലൊ....ഉഷാറായിറ്റിണ്ട്.
ഓട്ടക്കഥയെക്കാൾ വളരേ ഇഷ്ടപ്പെട്ടത് ഇതാണ്. നീളത്തിൽ ഏതാണ്ട് ഒപ്പത്തിനൊപ്പമെങ്കിലും ഓട്ടകഥയെ പോലെ വല്ലതെ ഓടിയ ഫീലിങ് ഉണ്ടായില്ല. [except അവസാനം കഥാനായകനും നായികയുടെ അച്ഛനുമായുള്ള സസ്പെൻസ് സംഭാഷണം]
ചിത്രങ്ങൾ അതിമനോഹരം. അതിന്റെ പശ്ച്ചാത്തലത്തിന് ആ blurred look എങ്ങിനെ കൊടുത്തു?! വിശേഷിച്ചും നന്ദനും മഞ്ഞക്കോളാമ്പിപ്പൂവും കൂടിയുള്ള ആ ചിത്രത്തിൽ? കൈകൊണ്ട് ചെയ്തതാണെങ്കിൽ എന്റമ്മോ!!!!! നമിച്ചെന്റെ മാഷെ
നന്ദന്‍...
പോസ്റ്റ് പോലെ തന്നെ നീണ്ട നന്ദികളുടെ മുപ്പതു മൊഴി മുല്ലപൂക്കള്‍ കണ്ടു...
അതില്‍ എന്നെ ഉള്‍പെടുത്തിയില്ലാ...
സാരമില്ല..
നന്ദിയെന്തിനു നാനാഴി...
Cheraasen : ആരു പറഞ്ഞു ഉള്‍പ്പെടുത്തിയില്ല എന്ന്? എന്റെ ആദ്യ മറുപടി കമന്റ് ഒന്നു വായിച്ചു നോക്കു. (ദാ ഇതാണ് ആ മറുപടി
“ചെരാസന്‍ : മുപ്പതുമുഴം വായിക്കാന്‍ സമയം കണ്ടതിനു പ്രത്യേക നന്ദി. അഭിപ്രായത്തിനു നന്ദി“)
സോറി...
ഇത്രേം ആയ സ്ഥിതിക്ക്....
ഒന്നു വന്നു നോക്കി കമ്ന്റിയേച്ച് പൊക്കൂടെ..?
പുതിയ ബൂലോകവാസിയാണ്....
മുരളിക : അഭിപ്രായത്തിനു നന്ദി. വരകള്‍ ഇഷ്ടപ്പെട്ടതില്‍ സന്തോഷം. വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു
മോഹന്‍ പുത്തന്‍ ചിറ : അപ്പോ നമ്മുടെ നാട്ടൂകാരാനാണല്ലേ ! ;) ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടതില്‍ സന്തോഷം. അഭിപ്രായത്തിനു നന്ദി.
യൂസുഫ : സന്തോഷം. അഭിപ്രായത്തിനു നന്ദി.
ലക്ഷ്മി : നന്ദി. സന്തോഷം. ചിത്രത്തിലെ ക്യരക്റ്റേഴ്സ് ഞാന്‍ കൈ കൊണ്ട് വരച്ചതാണ്. (ഞാനും നായികയും, അവരുടെ അച്ഛനും)പിന്നെ സ്കാന്‍ ചെയ്ത് ഫോട്ടോഷോപ്പില്‍ കളര്‍ ചെയ്തു. ബാഗ്രൌണ്ട് ആയി ഉപയോഗിച്ചത് ഒപ്പുകടലാസ്സ് അനീഷിന്റെ ബ്ലോഗിലെ ചിത്രങ്ങളാണ്, അദ്ദേഹത്തിന്റെ അനുവാദത്തോടെ. അതില്‍ ഫോട്ടോഷോപ്പിലെ ചില ഇഫക്റ്റ്സ് ഉപയോഗിച്ചു, ഒരു ക്രയോണ്‍ ഇല്ലസ്ട്രേഷന്‍ ഫീല്‍ വരാന്‍ വേണ്ടി. അഭിപ്രായത്തിനു ഒരു പാടു നന്ദി ;)
വരാന്‍ അല്പം ലേറ്റായി.
രസികന്‍ അവതരണം, രസികന്‍ ശൈലി.
നന്ദി നന്ദന്‍ ഈ മൂന്നുമുഴം മുല്ലപ്പൂവിനു.
തീരുമാനിച്ചു .ഇനി ഈ ബ്ലോഗും വായനയില്‍ നിന്നും ഒഴിവാക്കണില്ല നന്ദേട്ടാ ........
നന്ദേട്ടാ,
ഒറ്റയിരിപ്പിനു വായിച്ചു. അത്രയ്ക്കു രസമുണ്ടായിരുന്നു. ഇതൊക്കെ നടന്നതു തന്നെയോ? ഏതായാലും വളരെ സുഖമുള്ള ഓർമ്മകൾ...
ചിത്രങ്ങളും ഉഗ്രൻ...
ആശംസകളോടെ....
Aa 5000 roopa thirichu kittiyo?
he..he..athu kalakki...
moonnu muzham mullappoovu....ishtaayi..
നന്നായിരിക്കുന്നു!!!!
നീളത്തിലൊന്നും യാതൊരു കാര്യവുമില്ല. ഒറ്റയിരിപ്പിന് സാധനം തീർന്നു. ഇനിയിപ്പോ എന്താ പറയുക?
ജീവിതം റീവൈൻഡ് ചെയ്യാൻ പറ്റില്ലാന്നാരാ പറഞ്ഞത്? ഞാൻ കഴിഞ്ഞ മണിക്കൂറുകൾ നന്ദന്റേയും പേരറിയാത്ത മഞ്ഞപ്പട്ടു പാവാടക്കാരിയുടേയും കൂടെയായിരുന്നു. തൊണ്ണൂറുകളിൽ. കുറേ ചിരിക്കുകയും ചെയ്തു.
പക്ഷേ ഒരു നിരാശ. ആഹ്! ചിലപ്പോൾ കാലം കടന്നു പോയതിലോ അതോ ഇനി ചിലപ്പോൾ നിങ്ങളില്ലാത്ത ആ പാടവരമ്പത്ത് ഒരു മുഴം മുല്ലപ്പൂവുമായി അദൃശ്യനായി ഞാൻ നിൽക്കുന്നത് കൊണ്ടോ ആവാം.
പടങ്ങൾ വളരെ നന്നായി. നിറങ്ങൾ മനസിന്റെ ആർക്കൈവ് മുഴുവൻ കുത്തിച്ചികഞ്ഞ് വലിച്ചു വാരി പുറത്തിട്ടിട്ടുണ്ട്.
“ഹാറ്റ്സ് ഓഫ്”
മുന്‍പൊക്കെ കൂട്ടുകാരികളുടെ കൂടെ പോയിരുന്ന അവള്‍ മനപൂര്‍വ്വം അവരെ ഒഴിവാക്കാനോ മനപ്പൂര്‍വ്വം നേരം വൈകാനോ മുതിര്‍ന്നു. അതിനുള്ള ഏക കാരണം ഈയുള്ളവനായിരുന്നു. ഇടവഴിയില്‍ കാത്തുനില്‍ക്കുകയും ജംഗഷനിലേക്കു ഒരുമിച്ചു നടക്കുകയും പതിവായി.. ദിവസങ്ങളുടെ പ്രഭാത നടത്തത്തിനിടയില്‍ അവളുടെ ഇഷ്ടങ്ങളെനിക്കു പ്രഭാത ഭേരി പോലെ വെളിപ്പെട്ടു.
എന്റെ കൂടെ നടക്കണം
എന്നോട് മിണ്ടണം
എന്തേ ക്രിസ്മസ് കാര്‍ഡ് അയക്കാഞ്ഞേ?
ഞാന്‍ ന്യൂ ഇയര്‍ കാര്‍ഡ് അയച്ചത് കിട്ടിയോ?
ഒരൂസം നമുക്ക് കൊടക്കാപറമ്പ് അമ്പലത്തില്‍ പോവ്വാ?
ഇങ്ങിനെയൊക്കെ അവള്‍ക്കെന്നോടുള്ള ഇഷ്ടത്തിന്റെ സൂചനകള്‍ പരിഭവങ്ങളായി എനിക്കു കിട്ടിത്തുടങ്ങി.
നന്ദേട്ടാ പഴയ ഓര്‍മകളിലേക്ക് മടക്കി കൊണ്ടു പോയതിനും, അമ്മ റെഡിയാക്കിവെക്കുന്ന ചോറും തക്കാളി വാട്ടിയതും പിന്നെ വെളിച്ചെണ്ണയിലിട്ടു വറുത്തെടുത്ത വറ്റല്‍ മുളകിന്റെ ചമ്മന്തിയും കൂട്ടി ഞങ്ങളെ ഊട്ടിയതിനും ഒത്തിരി നന്ദി. എന്ത് സുഗന്ധമാണ് നന്ദേട്ടാ ഈ മൂന്ന് മുഴം മുല്ലപ്പൂവിനു . മൂന്നല്ല മൂവായിരം വട്ടം വായിച്ചാലും വാടില്ല ഈ മുല്ലപ്പൂവിന്റെ സുഗന്ധം, നന്ദി.
nice narration bai..the end part is bit predictable..Still it is good..write more
വേലിയിറമ്പില്‍ എന്നെ നോക്കി ചിരിക്കുന്നു ഓറഞ്ച് നിറത്തിലൊരു കൊങ്ങിണിപ്പൂവ്. ഒട്ടും താമസിച്ചില്ല പൂവ് പൊട്ടിച്ച് ഞാനവളുടെ തലയിലെ തുളസിക്കൊപ്പം ചൂടികൊണ്ട് പറഞ്ഞു.
" ദേഡി എന്റെ പെറന്നാള്‍ സമ്മാനം, അടിപൊളിയൊരു കൊങ്ങിണിപ്പൂവ്"
നന്നായിട്ടുണ്ട് ... ചിത്രങ്ങളും അടിപൊളി .... ആ കുട്ടിക്ക് പിന്നീട് എന്ത് സംഭവിച്ചു .... അറിയാന്‍ ഒരു ആകാംക്ഷ ...
AA MANJAKKOLAAMBIKKU...
ORU KONGINI PPOVU KODUTHU PATTICHALLE?
NANNAAYITUNDUTTO....
NALLA RASAM UNDAARNNU VAAYIKKAAN....
KODUNGALLUREVIDAARNNU JOLI...
NALLA MULLAPPOVINTE MANAM...
(ENNAALUM KALLAKKAAMUKAN AANU..
ISTAM PARANJO MANJAKOLAAMBIYODU?
ഇത്രയും ആള്‍ക്കാര്‍ വന്നു ഇത്രയൊക്കെ പറഞ്ഞിട്ട് പോയിടത്ത്, ഇനി ഈയുള്ളവന്‍ എന്ത് പറയാന്‍?
എങ്കിലും പറയാതിരിക്കാന്‍ വയ്യാത്തതിനാല്‍ പറയട്ടെ...
കഥ മനോഹരം. കഥയില്‍ ഇടക്കിടെ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ അതിലും മനോഹരം. നന്ദന്‍ വരയ്ക്കുന്നതാണോ, ഈ ചിത്രങ്ങള്‍? ഏതായാലും, ഈ ഒരു സ്റ്റൈല്‍ ഞാന്‍ ആദ്യമായാണ് ബ്ലോഗില്‍ കാണുന്നത്. നന്നായിട്ടുണ്ട്. കഥയിലെ സംഭവങ്ങള്‍ ഭാവനയില്‍ കാണണ്ട, ഇതാ ഇങ്ങനെയാണ്... എന്ന് കാണിച്ചു തരുന്നത് പോലെ. (പിന്നെ, ഈ ക്ലൈമാക്സ് ആദ്യമേ തന്നെ പ്രതീക്ഷിച്ചിരുന്നു... കേട്ടോ)
njaan ivivde vannittu kurachu naalaayi...
ellam arichu perukki...
ippalaa kazhinjathu....
nice posts.....
i like it
മൂന്നുമുഴം മുല്ലപ്പൂവിനു അയ്യായിരം രൂപ വില ആയതോ പോട്ടെ കലുക്ഷിത മനസ്സിനു ആര് സമാധാനം പറയും?
രസിച്ചു
കുറുമാന്‍ ജി :-)
Sujoy :-)
താമര/Thamara :-)
Deliberately Thoughtless :)
Smitha adarsh :-)
മുഹമ്മദ് സഗീര്‍ :-)
മുണ്ഡിത ശിരസ്കന്‍ :-)
കുറുപ്പിന്റെ കണക്കു പുസ്തകം :-)
നെന്മേനി :-)
Rani Ajay :-)
പിരിക്കുട്ടി :-)
ആര്യന്‍ :-)
അരുണ്‍ കായംകുളം :-)
വന്നതിനും നീളമുള്ള ഈ പോസ്റ്റ് വായിക്കാന്‍ സന്മനസ്സ് കാട്ടിയതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി. സന്തോഷം. വീണ്ടും വരിക
മറ്റു പലരെയും പോലെ എനിക്കും പടങ്ങളാണു കൂടുതല്‍ ഇഷ്ടപ്പെട്ടത് - മനോഹരം.
(കഥയുടെ നീളം കുറച്ച് പടങ്ങള്‍ കൂട്ടി ഒരു സചിത്ര ചെറുകഥയാക്കാമായിരുന്നു എന്നെനിക്കുതോന്നി.)
നന്ദേട്ടാ, ഒത്തിരി ഇഷ്ടമായി പോസ്റ്റ് :)
ആദ്യമായാണ് ഈ വഴി...മുന്പേ എന്ത് കൊണ്ടു കണ്ടില്ല എന്ന സങ്കടം ബാക്കി :(
ഞാന് ചിരിച്ചു ഒഴിഞ്ഞു. "ഞാന്‍.....ഞാന്‍... അതിപ്പോ...എങ്ങിനെ.. ഞാനെന്താ വേണ്ടത്" ഒടുവില്‍ എല്ലാം സഹിക്കാന്‍ ഞാനൊരുങ്ങി നിന്നു.
nanda... excellent.. too late to read this but it is really worth to come over here and spend some time.
നന്നായിട്ടുണ്ട് സഖാവെ ....
നീളം കൂടുതലാണെങിലും ബോറടി ഇല്ല..
നന്നായെഴുതീട്ടുണ്ട്..എഴുതാന്‍ വിചാരിച്ചതൊക്കെ പലരും കമന്റി..
പടങ്ങളും നന്ദന്‍ ജി വരച്ചതാല്ലേ?:-)
ഉഗ്രന്‍
നന്ദേട്ടോ,
ഇപ്പഴാട്ടാ ബ്ലോഗ് കണ്ടെ..നന്നായിണ്ട്..ഒരൽപം നീളം അങ്ങ്ട് കുറക്കായിരുന്നു..പെട്ടെന്നു നാട്ടിലെ ഇടവഴിയിലോക്കെ ഒന്നു ചുറ്റിക്കറങ്ങിയ പോലെ..
Zebu bull/മാണിക്ക്യന്‍ : ;)സന്തോഷം. ചിത്ര കഥക്കു സ്കോപ്പില്ല. ഇതു തന്നെ ആളെക്കുട്ടാന്‍ ചെയ്ത പരിപാടീയല്ലെ! ;)
മേരിക്കുട്ടി : സങ്കടപ്പെടണ്ട, ഇനീം സമയമുണ്ടല്ലോ. പതുക്കെ എല്ലാ പോസ്റ്റും വായിച്ചു നോക്യാല്‍ മതി ;) കമന്റിനു നന്ദി.
മുക്കുവന്‍ : സമയം വൈകിയിട്ടൊന്നുമില്ല. പതുക്കെ വായിച്ചാല്‍ മതി. ;) വായനക്കും അഭിപ്രായത്തിനും നന്ദി.
Malpaso : നന്ദി സഖാവേ.. ഇനീം വരണം. വായിക്കണം.
ആഗ്നേയ : ആരു പറഞ്ഞു എല്ലാവരും പറഞ്ഞെന്ന്? ഒരു ഡയലോഗങ്ങ്ട് കാച്ച്ന്ന്. ;) സന്തോഷം കേട്ടോ വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
സായന്തനം : നീളം കുറച്ച് കുറച്ച് ആണ് ഇത്രയുമെങ്കിലുമായത് ;) ഇനി പറ്റാഞ്ഞിട്ടാണ്. സന്തോഷം മാന്‍...
ശരിക്കും ഞാന്‍ ഏന്റെ നാട്ടിലൂടെ ഒന്നു പോയിവന്ന പോലെ തോന്നി. നന്ദേട്ടാ....
ഇനിയും ഗ്രാമത്തിന്റെ, പുതുമണ്ണിന്റെ... ഓര്‍മ്മകള്‍ നല്‍ കുന്ന പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
നന്ദന്, മുല്ലപ്പൂ വാടീത്തുടങ്ങി!! ;) പുതിയ മുല്ലപ്പൂവോ റോസാപ്പൂവോ ഇല്ലേ? എവിട് പുതിയ പോസ്റ്റ്. വേഗം പോരട്ടെ ഈ മുല്ലപ്പൂ മണം മാറും മുന്‍പ്. വായനക്കാര്‍ അക്ഷമരായിരിക്കുന്നു ;)
സമ്മതിക്കില്ലാ.... ഈ കമന്റ്ബോക്സ് എനിക്കുള്ളതാണ്.....
അന്നൊരു ചൊവ്വാഴ്ചയായിരുന്നു. ബൂലോകത്തിലെ ഒരു സാധാരണ ദിനാന്ത്യം. ഇടി വെട്ടി മഴ പെയ്യുന്ന ജനുവരിയിലെ ഒരു തണുത്ത രാത്രി. ദിവസം മുഴുവന്‍ മുഴുവന്‍ ബ്ലോഗ് ചെയ്തും കമന്റിട്ടും ഒരു ജോലിയും ചെയ്യാതെ ബ്ലോഗര്‍മാരെല്ലാം തളര്‍ന്നു ഉറങ്ങാന്‍ തുടങ്ങും നേരം. ബൂലോകം ശാന്തം, ചെറുതായി മഞ്ഞും കമന്റും വീണുകൊണ്ടിരുന്നു. ഞാന്‍ എന്റെ ബ്ലോഗ് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. അങ്ങിങ്ങായി ചില ബ്ലോഗുകളില്‍മാത്രം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം കാണാം. ദൂരെ വയലിന്‍ കരയിലെ ബ്ലോഗുകളില്‍ വെട്ടുകിളികള്‍ ഓരിയിട്ടുകൊണ്ടിരുന്നു. അങ്ങിങ്ങായി ചില അനോണികള്‍ മാത്രം രക്തം കുടിക്കാനായി ബ്ലോഗുതോറും കയറിയിറങ്ങി കമന്റു തേടി നടക്കുന്നുണ്ടായിരുന്നു. മിഡില്‍ ഈസ്റ്റ് ബ്ലോഗുകളും എന്തോ അന്ന് നേരത്തെ പടിപ്പുര അടച്ചിരുന്നു എന്ന് തോന്നി. വിരലിലെണ്ണാവുന്ന അമേരിക്കന്‍ ബ്ലോഗുകളില്‍ വിളക്കു തെളിഞ്ഞുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ പതിവുപോലെ കമന്റുപഠനവും(എന്റെ തന്നെ ബ്ലോഗിലെ) കഴിഞ്ഞ് ബ്ലോഗിന്റെ തൌക്കുട്ടി* ഇടാന്‍ പോകുകയായിരുന്നു. പെട്ടന്നാണ് ആ ശബ്ദം എന്റെ ചെവിയിലെത്തിയത്.. ദൂരെ ബാനസ്‌വാടി വയലിന്റെ അക്കരെ, ഓള്‍ഡ് മഡ്രാസ് റോഡിന്റെയും അക്കരെ ഒരു ബ്ലോഗില്‍ ഒരു നവജാത പോസ്റ്റിന്റെ കരച്ചില്‍....രാത്രിയുടെ ഏകാന്തതയില്‍ ദൂരെ നിന്നും ആ കരച്ചില്‍ എന്റെ ചെവിയില്‍ അലയടിച്ചു. ആദ്യമായി ഈ ബൂലോകത്തേക്ക് പിറന്നുവീണ ഒരു പിഞ്ചുപോസ്റ്റിന്റെ നിഷ്കളങ്കമായ കരച്ചില്‍.. എന്തോ ഒരു പ്രത്യേകത അപ്പോള്‍ ത്തന്നെ എനിക്ക് തോന്നിയിരുന്നു. പണ്ട് മഹാഭാരതം ടിവി സീരിയലില്‍ ഒക്കെ ഭീമന്‍ ജനിച്ചവാര്‍ത്ത കേട്ട് മറ്റ് കഥാപാത്രങ്ങള്‍ ഞെട്ടുന്നസമയത്തുള്ള ഒരു തരം മ്യൂസിക്കും എക്സ്പ്രഷനും തനിയേ എന്റെ മുഖത്ത് വന്നപോലെ തോന്നി. എന്റെ മനസ്സ് തുടിച്ചു.. വേഗം ഞാന്‍ ചെന്നു. ബ്ലോഗ്മുഖത്ത് സന്തോഷത്തോടെ ഉലാത്തുന്നു പോസ്റ്റ്കുഞ്ഞിന്റെ അച്ഛന്‍. ആരും എത്തിയില്ല. ആദ്യമായി എത്തുന്നത് ഞാന്‍.
ഗൂഗിളമ്മയ്ക്കും പോസ്റ്റ് കുഞ്ഞിനും സുഖം !.
“മൂന്നു മുഴം മുല്ലപ്പൂ..” എന്നാണ് പോസ്റ്റുകുഞ്ഞിനിട്ട പേര്. ഇവന്റെ വരവറിയിച്ചപ്പോള്‍ ത്തന്നെ എന്റെ മനസ്സില്‍ ഒരു നേര്‍ച്ചയുണ്ടായിരുന്നു. അതാ ഇങ്ങനെ പേരിട്ടത്.”
“നല്ല പേരുതന്നെ. ചുരുക്കി ട്രിപ്പിളെം എന്നും വിളിക്കാലോ..!. ഞാനൊന്ന് കണ്ടോട്ടെ ?“
“തീര്‍ച്ചയായും. കുഞ്ഞിനു നല്ല നീളമുണ്ട്, സഹിക്കാന്‍ കഴിയുന്നവര്‍ മാത്രം.....“ എന്ന് പോസ്റ്റിന്റച്ഛന്‍.
നല്ല ലക്ഷണമൊത്ത ഒരു കുഞ്ഞ്. പ്രകാശം പരത്തുന്ന മുഖം. ഇവന്‍ നൂറു കമന്റു കടക്കും.. എന്റെ മനസ്സ് മന്ത്രിച്ചു. സകല ബ്ലോഗ് ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ഒരു കമന്റങ്ങ്ട് ഇട്ടു.
എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. ഇന്ന് ആ അന്നത്തെ പോസ്റ്റ്കുഞ്ഞിന്റെ നൂറാം കമന്റ് ദിവസമാണ്. അതിനും ഞാന്‍ തന്നെ എത്തണമെന്ന് ദൈവനിയോഗമാവാം ( ഞാന്‍ തന്നെ ദൈവം)
അനുമോദനങ്ങള്‍ , ആശംസകള്‍, ആന്ദോളനങ്ങള്‍, ദോളനങ്ങള്‍ (യെന്തരോ എന്തോ ? )
തൌക്കുട്ടി* - കമന്റില്‍ ഈ വാക്കിന്റെ അര്‍ത്ഥം പറയുന്നയാള്‍ക്ക് എന്റെ വക സമ്മാനം ഉറപ്പ്.. നോക്കട്ടെ.
നൂറിന്റെ നിറവില്‍ ?
നൂറ്റിയൊന്നാമത്തെ ക്രെഡിറ്റ് എനിക്കിരിക്കട്ടേ നന്ദാ....
നല്ലതെന്നും ശ്രദ്ധിക്കപ്പെടും... എവിടായാലും...
മനസ്സറിഞ്ഞെഴുതുന്ന വാക്കുകൾക്ക് ജീവൻ ഉണ്ടാകും...
ഈ നിലവാരം കാത്തു സൂക്ഷിക്കുക...
എല്ലാ ആശംസകളും നേരുന്നു...
സ്നേഹത്തോടെ...
കഷ്ടം... ഇതൊരു കൊലച്ചതിയായിപ്പോയി... സെക്കന്റുകളുടെ വ്യത്യാസത്തിൽ മുസ്സാഫിറു കൊണ്ടുപോയല്ലോ....
ആഹ് , എങ്കിൽ നൂറ്റിരണ്ടും മൂന്നും ഇരിക്കട്ടേ...
അല്ലാപിന്നെ.... :)
ചങ്കില്‍ കുത്തുന്ന വാക്കുകള്‍ അയയ്ക്കുക എന്നത് നിങ്ങളുടെ ഒരു അജണ്ടയാണോ? അറിയാന്‍ മേലാതെ ചോദിക്കുകയാണ്?
ഇന്നേ വരെ ഒരു ഹാഫ് സെഞ്ച്വറി പോലും അടിക്കാന്‍ (അടിക്കാന്‍ അനുവദിക്കാത്ത)അനുവദിക്കാതെ എന്നെ ബൂലോഗത്തില്‍ ഒറ്റപ്പെടുത്തുന്നവരല്ലെ നിങ്ങള്‍......എന്നും ത്രിപ്പിള്‍ സെഞ്ച്വറി അടിക്കുന്ന എന്റെ ഖമറുന്നീസയെ പോലും നിങ്ങള്‍ 28 തികയ്ക്കാന്‍ അനുവദിച്ചില്ലല്ലോ.
എന്റെ ആരാധകരെ സങ്കടപ്പെടുത്തുന്ന ആ രഹസ്യം ഞാനിവിന്റെ വെളിപ്പെടുത്താന്‍ പോവുന്നു...
നട്ടപിരാന്തന്റെ ബ്ലോഗ് ഭക്തിപ്രസ്ഥാനത്തിലേക്ക് തിരിയുന്നു. “നഗ്ന”യൊക്കെ കരിസ്മാസ്റ്റിക്ക് പ്രസ്ഥാനത്തിലേക്ക് വരുമ്പോല്‍.....ഒരു ഖമറുന്നീസയല്ല അത്തരം നഗ്നകളെ വച്ച് ഞാന്‍ എല്ലാ കളികളിലും ത്രിപ്പില്‍ സെഞ്ച്വറിയടിക്കും.......അതിനാല്‍ ഇത്തരം ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കരുതു........ജാഗ്രതെ.........
നന്ദേട്ടാ..നമിച്ചു...
നന്ദേട്ടന്റെയും, ആ പെണ്‍കുട്ടിയുടേയും യാത്രാ വിവരണങ്ങള്‍ എന്നെ എന്റെ സ്കൂള്‍ കാലഘട്ടത്തിലേക്ക് കൊണ്ട് പോയി...
എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം..
ഒരു നിമിഷം നന്ദേട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നോ എന്നു തോന്നി പോയി...
കൊടുങ്ങല്ലൂരിനടുത്തുള്ള ഒരു സ്ഥലത്ത് ഒരു പഞ്ചായത്ത് റോഡിലൂടെ 2 വര്‍ഷത്തോളം ഞാനും ഇതുപോലെ നടന്നിട്ടുണ്ട്...ഒരായിരം നന്ദി...
ആസ്വദിച്ചു വായിച്ചു..കൂടുതൽ പ്രതീക്ഷിച്ചു.
Post a Comment