Thursday, July 24, 2008

പറയാന്‍ മറന്നത്...

.
മൊബൈല്‍ നിര്‍ത്താതെ ചിലച്ചുകൊണ്ടിരുന്നു. തെല്ലൊരു ഈര്‍ഷ്യയോടെ മൊബൈലെടുക്കാന്‍ ഞാന്‍ കൈനീട്ടി. അപ്പോഴും ഭദ്രയുടെ കൈകള്‍ എന്നെ പുണര്‍ന്നിരുന്നു. മൊബൈലെടുത്തു ഞാന്‍ കണക്റ്റ് ചെയ്തു.

" വിളിക്കരുത് എന്ന് പറഞ്ഞിട്ടല്ലേ പോന്നത് "

അപ്പുറത്തെ ശബ്ദം കേട്ടതും ഞാന്‍ ചീറി.

"ഞാന്‍ വന്നേക്കാം, ചത്തില്ലെങ്കില്‍.." ഡിസ്കണക്റ്റ് പോലും ചെയ്യാതെ മൊബൈല്‍ ഞാന്‍ സോഫയിലേക്കെറിഞ്ഞു.

"ആരായിരുന്നു?" എന്നില്‍ നിന്നും അടര്‍ന്നുമാറി സോഫയിലിരുന്ന് ഭദ്ര ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല.

"അവളായിരിക്കും അല്ലേ? " എന്റെ മൌനം കണ്ടപ്പോള്‍ ഭദ്ര വീണ്ടും " അവള്‍...... നിങ്ങളിങ്ങോട്ടാ പോന്നതെന്ന് അറിഞ്ഞിരിക്കുമല്ലോ!" ഭദ്ര ചിറി കോട്ടി.

ഞാന്‍ മൌനം തുടര്‍ന്നു. കടന്നുപോയ കുറച്ചുനിമിഷങ്ങളെ ഞാന്‍ മനസ്സിലിട്ടു നുണഞ്ഞു. തിരിഞ്ഞ് ഭദ്രയെ പുണരാന്‍ ശ്രമിച്ചു.

"മതി... എന്തെങ്കിലും കഴിച്ചിട്ടാവാം.." ഭദ്ര താല്‍പ്പര്യമില്ലാത്ത മട്ടില്‍ എഴുന്നേറ്റു.

അനവസരത്തില്‍ ഫോണ്‍ വന്നത് ഭദ്രയെ അനിഷ്ടപ്പെടുത്തി എന്നെനിക്കു മനസ്സിലായി. ഡ്രിങ്ക്സ് പകരുന്ന ഭദ്രയെ ഞാന്‍ തിരിഞ്ഞു നോക്കി. നേര്‍ത്ത നിശാവസ്ത്രത്തിനും മറയ്ക്കാനാവാത്ത അവളുടെ ശരീര ഭംഗി എന്റെ അലോസരങ്ങളെ വേരോടെ പിഴുതെറിഞ്ഞു.



"വരൂ ഡ്രിങ്ക്സ് വേണ്ടേ? ഭദ്ര ചോദിച്ചു.

നിറഞ്ഞ ഗ്ലാസ്സ് ഭദ്രയെനിക്കു നീട്ടി. ഒരു സിപ്പെടുത്ത് ഞാനത് ടേബിളില്‍ വച്ചു. 'വോഡ് ക'. ഭദ്രയുടെ പ്രിയപ്പെട്ട ഡ്രിങ്ക്.

"വോഡ്ക കഴിക്കുന്നതത്ര നന്നല്ല" ഞാന്‍ പാതി കളിയായി പറഞ്ഞു.

"അറിയാം മറ്റൊന്നിന്റേയും രുചി എനിക്കു പിടിക്കില്ല"

എന്റെ നോട്ടം കണ്ടതുകൊണ്ടാകാം ഭദ്ര വീണ്ടും എന്റെ അരികില്‍ ചേര്‍ന്നിരുന്നു. എന്റെ തോളില്‍ കയ്യിട്ട് പതിയെ ചോദിച്ചു.

"ആരായിരുന്നു ഫോണില്‍ വിളിച്ചത്?"

തീര്‍ത്തും അപരിചിതത്തോടെ ഞാനവളെ നോക്കി. അടുത്ത സിപ്പില്‍ ഞാന്‍ ഗ്ലാസ്സ് പകുതിയാക്കി. ഞാന്‍ മിണ്ടിയില്ല.

"എനിക്കറിയാം അത് നിങ്ങളുടെ ഭാര്യയായിരുന്നുവെന്ന്......... എന്നെ കാണാന്‍ വരുമ്പോളെങ്കിലും നിങ്ങള്‍ക്കീ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തുകൂടെ?" അവള്‍ മുഖം എന്റെ കവിളില്‍ ചേര്‍ത്തുവച്ചു.

തെല്ലുനേരത്തെ മൌനത്തിനു ശേഷം വിഷയം മാറ്റാനായി ഞാന്‍ ചോദിച്ചു.

"എന്നാ നിന്റെ റെഡ്ഢി തിരിച്ചു വരുന്നത്?"

"നാളെ ഈവനിങ്ങ് ഫ്ലൈറ്റിന്. നാളെ രാവിലെ ഏതോ സിംഗപ്പൂര്‍ കമ്പനിയുമായി ഒരു മീറ്റിംഗ് ഉണ്ടത്രേ. രാത്രിയാകും ഇവിടെ ഫ്ലാറ്റിലെത്തുമ്പോള്‍..."

ഭദ്ര കണ്ണുകളടച്ച് കണ്‍പീലികള്‍ കൊണ്ട് എന്റെ കവിളിലുരസി. പക്ഷെ അനവസരത്തില്‍ വന്ന മൊബൈല്‍ കോള്‍ എന്റെ മനസ്സിന്റെ ഭാവത്തെ ചോര്‍ത്തിക്കളഞ്ഞിരുന്നു. ഭദ്ര വിരലുകളാലും ചുണ്ടുകളാലും എന്നെ പൊതിയാന്‍ തുടങ്ങി. ഞാന്‍ കണ്ണുകളടച്ച് ആ നിശ്ശ്വാസങ്ങളൊക്കെ ഏറ്റുവാങ്ങാന്‍ ശ്രമിച്ചു.

ഞാന്‍ സോഫയിലേക്ക് തലചെരിച്ചു കിടന്നു. അല്പനിമിഷത്തെ മൌനത്തിനു ശേഷം ഭദ്ര ചോദിച്ചു. :

"എന്തേ ? എന്തേ ഇന്നിങ്ങനെ? ആ ഫോണ്‍ കാള്‍ വന്നതാണോ?"

ഞാന്‍ കണ്ണുകളടച്ചു കിടന്നു.

"ഞാന്‍ ഒരു ഡ്രിങ്ക്സ് കൂടി എടുക്കട്ടെ" മറുപടിക്കു കാത്തുനില്‍ക്കാതെ ഭദ്ര എഴുന്നേറ്റു.


ഭദ്രയുമൊത്തുള്ള ആദ്യ സമാഗമത്തിനു ശേഷം എനിക്കു കുറ്റബോധം തോന്നിയിരുന്നുവോ? അന്ന് ആദ്യമായി ഭദ്രയുടെ ഫ്ലാറ്റില്‍ നിന്ന് വീട്ടിലേക്കു മടങ്ങുമ്പോള്‍, തിരക്കിട്ട നഗരവീഥിയില്‍ വെച്ച് എന്റെ കാറിന്റെ നിയന്ത്രണം പലവട്ടം പിഴച്ചതെന്തിന്?

പക്ഷെ ഞാനത് ഒരു സ്വകാര്യമായി എന്നില്‍ത്തന്നെ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അധികനാളത് തുടരാനായില്ല. പല രാത്രികളിലും ഞാന്‍ വീട്ടില്‍ തിരിച്ചെത്താതായപ്പോള്‍, ദീര്‍ഘനേരമുള്ള ഫോണ്‍ കോളുകളില്‍ ഒക്കെ അവള്‍ മനസ്സിലാക്കി. പക്ഷെ എന്നെ ചോദ്യം ചെയ്യാനൊന്നും പോയില്ല. കുറേ നേരത്തെ മൌനത്തിനു ശേഷം ഒരു തേങ്ങള്‍ ഞാന്‍ കേട്ടുവോ? പക്ഷെ, തിരയൊടുങ്ങാത്ത കടല്‍ പോലെ അതിജീവനത്തിനപ്പുറം ആത്മഹര്‍ഷത്തിന്റെ തിരതള്ളലില്‍ ഈ നഗരജീവിതത്തോട് പൊരുത്തപ്പെടാന്‍ ഞാനന്നേ ശീലിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കരച്ചിലിനും പരിഭവങ്ങള്‍ക്കും ഞാനൊരു പരിഗണയും കൊടുത്തിരുന്നില്ല.

പക്ഷെ ഇന്ന്.....

അറിയില്ല. ഇന്നെന്താണ് പറ്റിയത്? ആ ഫോണ്‍ കാള്‍ എന്തിനാണെന്നെ അസ്വസ്ഥനാക്കുന്നത്? ഇനി അവള്‍ പറഞ്ഞതൊക്കെയും.......അതു പോലെ ചെയ്യുമോ.....? എനിക്കു പിടി തരാത്ത വണ്ണം എന്റെ മനസ്സെവിടേക്കോ പോകാന്‍ തുടങ്ങി.. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

***************************************

സന്ധ്യയുടെ കടും ചുവപ്പില്‍ ചെമ്പരത്തിക്കാടിനും മന്ദാരപ്പൂക്കള്‍ക്കുമിടയില്‍ കൊലുസിന്റെ കിലുക്കം പോലെ ഒരു പട്ടുപാവാടക്കാരി എന്നോടു ചോദിച്ചു :

"കല്യാണം കഴിഞ്ഞാല്‍ എന്നേം കൊണ്ടോവ്വോ അങ്ങ്ട് ?"

"പിന്നേ, അല്ലെങ്കില്‍ പിന്നെന്തിനാ ഞാന്‍ നിന്നെ കല്യാണം കഴിക്കണേ?"

അവള്‍ നാണിച്ചു തലകുമ്പിട്ടു. ചിരിപ്പൂക്കള്‍ അവിടെങ്ങും നിറഞ്ഞു.

"ഞാന്‍ വന്നിട്ടുണ്ട് പണ്ട്. " അവള്‍ തുടര്‍ന്നു. "സ്ക്കൂളീന്ന് എസ്കര്‍ഷന് വന്നപ്പോ. ആ വല്ല്യ പാലസിലൊക്കെ വന്നിട്ടുണ്ട്."

"പാലസ് അവിടല്ലാ, അത് മൈസൂരിലാ. " ഞാന്‍ ചിരിച്ചു.

" ആ! എനിക്കറിഞ്ഞൂടാ, എന്തായാലും എന്നേം കോണ്ടോണം അങ്ങ്ട്."

" എന്തിനാ ഇനി പിന്നെയാക്കുന്നേ, ഇപ്പോ തന്നെ കൊണ്ടോവാലോ നിന്നെ....."

" ഏയ്..ഏയ്....വിട്..വിട്. ...........ആരെങ്കിലും വരൂട്ടോ........ ശ്ശൊ! "

ആ വിടര്‍‌ന്ന കണ്ണുകളിലെ സ്നേഹത്തിന്റെ കടല്‍‌ അയാളെ അതിന്റെ ആഴങ്ങളിലേക്കു വലിച്ചെടുത്തു.

"എനിക്കു വയ്യല്ലോ അത്രേം കാത്തിരിക്കാന്‍"

"ഉം...കാത്തിരിന്നേ പറ്റൂ.............. അതേയ്..ഞാന്‍ പോട്ടെ, എനിക്ക് അമ്പലത്തില്‍ പൂവ്വാനുള്ളതാ, ദീപാരാധനക്ക്.....പൊക്കോട്ടെ..?"

ദീപ്തമായ ഒരു നോട്ടമെറിഞ്ഞ് ആ പട്ടുപാവാടക്കാരി മന്ദാരച്ചെടികളെ വകഞ്ഞുമാറ്റി പച്ചിലച്ചെടികള്‍ക്കപ്പുറത്തേക്ക് നടന്നു. അകലെ മുള്ളുവേലിക്കപ്പുറം തിരിഞ്ഞു നിന്ന് അവളെനിക്കൊരു പുഞ്ചിരി സമ്മാനിച്ചു.

***************************************

"ഇന്നധികം കഴിച്ചില്ലല്ലോ പിന്നെന്തേ?" കിടക്കയില്‍ എന്നോടു ചേര്‍ന്നു കിടക്കുമ്പോള്‍ ഭദ്ര ചോദിച്ചു.

എന്തോ അന്നാദ്യമായി ഭദ്രയുടെ നിശ്വാസങ്ങള്‍ക്ക് മദ്യത്തിന്റെ മണം എനിക്കനുഭവപ്പെട്ടു. ശരീരത്തിനു തണുപ്പു തോന്നി. അവളുടെ നഗ്നമേനിക്കും ചുംബനങ്ങള്‍ക്കും എന്റെ ശരീരത്തെ ചൂടു പിടിപ്പിക്കാനായില്ല.

"എന്തുപറ്റി? കുറച്ചുമുന്‍പു കണ്ട ആളല്ലല്ലോ ഇപ്പോള്‍?"

"നിനക്കു തോന്നുന്നതാകും" മനസ്സിനെ മറച്ചുവെച്ച് ഞാനവളെ ഗാഢമായി പുണരാന്‍ ശ്രമിച്ചു. എങ്കിലും എന്റെ ശരീരത്തിലെവിടെയോ തണുപ്പു പടരുന്നത് എനിക്കറിയാനായി. പക്ഷെ, ഭദ്ര ആളിക്കത്തുന്ന അഗ്നിയായിരുന്നപ്പോള്‍. എന്റെ ചുണ്ടുകള്‍ അവളുടെ നഗ്നഭൂമികയില്‍ സഞ്ചരിക്കുമ്പോളും മനസ്സ് ദൂരേക്കെവിടെയോ സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു.

"ഈയൊരു രാത്രിയേ ഉള്ളു നമുക്ക് " ഭദ്ര മന്ത്രിച്ചു.

സിരകളില്‍ പടര്‍ന്ന ലഹരിയോടെ അവളെന്റെ ശരീരത്തിലേക്ക് പടര്‍ന്നുകയറി. പൂര്‍ണ്ണതയിലെത്താറായ അവളുടെ ശരീര താളത്തിനും നിശ്വാ‍സത്തിനുമിടയില്‍ പെട്ടെന്ന് എന്റെ മൊബൈല്‍ ശബ്ദിച്ചു.

ഭദ്രയുടെ ശരീരത്തെ കുടഞ്ഞെറിയാന്‍ ശ്രമിച്ച് ഞാന്‍ മൊബൈല്‍ കയ്യിലെടുത്തു.

"ഹലോ"

മറുപടിയായി ഒറ്റവാചകം മാത്രം. ഒരൊറ്റ വാചകം. ഫോണ്‍ കട്ടായി. പെട്ടെന്ന് എന്റെ ശരീരം തണുത്ത് നിശ്ചലമായി.

ഭദ്രയുടെ കണ്ണുകളില്‍ വെറുപ്പിന്റെ കനലുകള്‍ പടരുന്നത് കണ്ടില്ല എന്നു നടിച്ച്, എന്നെ പുണര്‍ന്നിരുന്ന അവളുടെ ശരീരത്തെ തള്ളിയകറ്റി ഞാനെഴുന്നേറ്റു.

തിരക്കിട്ടു വസ്ത്രമുടുക്കുമ്പോള്‍ ദേഷ്യത്തോടെ അവള്‍ ചോദിച്ചു :


"എവിടേക്ക്?.......തിരക്കിട്ട് എവിടേക്ക്? "

ഞാനൊന്നും മിണ്ടിയില്ല. വസ്ത്രമണിഞ്ഞ് ഞാന്‍ മുറിക്കു പുറത്തേക്ക് പാഞ്ഞു.

"പ്ലീസ്.. എന്നോടൊന്നു പറഞ്ഞിട്ടെങ്കിലും പോ."

വാതില്‍ കൊട്ടിയടച്ച് ലിഫ്റ്റിറങ്ങി വണ്ടി പുറത്തേക്കെടുക്കുമ്പോള്‍ സലാം തന്ന സെക്യൂരിറ്റിയെ കണ്ടില്ല എന്നു നടിച്ചു.

നഗരമപ്പോഴും ഉറങ്ങിയിട്ടില്ല. റോഡില്‍ തിരക്ക് ഒട്ടും കുറഞ്ഞിട്ടുമില്ല. മൊബൈല്‍ സൈഡ് സീറ്റിലേക്കെറിഞ്ഞ് ആക്സിലേറ്ററില്‍ കാലമര്‍ത്തി, ഞാന്‍ തിങ്ങി നിറഞ്ഞ വാഹനവ്യൂഹത്തിലേക്ക് ഊളിയിട്ടു.

കഥാകൃത്തിന് പറയാനുള്ളത് :

നഗരമപ്പോഴും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. റോഡില്‍ തിരക്ക് ഒട്ടും കുറഞ്ഞിരുന്നുമില്ല. മൊബൈല്‍, സൈഡ് സീറ്റിലേക്കെറിഞ്ഞ് ആക്സിലേറ്ററില്‍ കാലമര്‍ത്തി അയാള്‍ തിങ്ങി നിറഞ്ഞ വാഹനവ്യൂഹത്തിലേക്ക് ഊളിയിട്ടു. കാറിന്റെ ഹോണ്‍ നിര്‍ത്താതെ ശബ്ദിച്ച് അയാള്‍ മുന്നിലുള്ള വാഹനങ്ങളെ മറികടക്കാന്‍ ശ്രമിച്ചു. വഴിതരാത്ത വാഹനങ്ങളെ നോക്കി അയാള്‍ എന്തൊക്കെയോ പുലമ്പി. പെട്ടെന്ന് ......എതിരെ അതിവേഗം പാഞ്ഞുവന്ന ഒരു വാഹനത്തിന്റെ പ്രകാശം അയാളുടെ കണ്ണുകളെ പൊള്ളിച്ചു. ആ വെളിച്ചത്തെ എതിരിടാനാവാതെ അയാളുടെ നിയന്ത്രണം തെറ്റി. പാഞ്ഞടുത്ത ആ വെളിച്ചവ്യൂഹത്തിന് വേണ്ടി അയാള്‍ തന്റെ കാര്‍ ഇടത്തോട്ടൊതുക്കാന്‍ ശ്രമിക്കവേ, തലയില്‍ ചുവന്ന വെളിച്ചം വിതറിയ ആ വെളുത്ത വാഹനം അലറിവിളിച്ചുകൊണ്ട് അയാളുടെ കാറിനെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്നു പോയി.

.

44 comments:

nandakumar July 24, 2008 at 12:09 PM  

ദീപ്തമായ ഒരു നോട്ടമെറിഞ്ഞ് ആ പട്ടുപാവാടക്കാരി മന്ദാരച്ചെടികളെ വകഞ്ഞുമാറ്റി പച്ചിലച്ചെടികള്‍ക്കപ്പുറത്തേക്ക് നടന്നു. അകലെ മുള്ളുവേലിക്കപ്പുറം തിരിഞ്ഞു നിന്ന് അവളെനിക്കൊരു പുഞ്ചിരി സമ്മാനിച്ചു.

പ്രണയത്തിനും കാമത്തിനുമിടയില്‍ ജീവിച്ചുതീരുന്ന ജീവിതങ്ങള്‍..ആകസ്മിതകള്‍
പുതിയ കഥ. കഥയിലെ ഒരു പരീക്ഷണം...
നന്ദപര്‍വ്വത്തിലെ പുതിയ പോസ്റ്റ്.

G.MANU July 24, 2008 at 12:12 PM  

Nanda..
inna keralathil ninnulla fresh thenga..

Kotta thenga from Cafe...

:::::ttttttttteeeeeeeee::::::::

G.MANU July 24, 2008 at 12:13 PM  

നന്ദാ..ഇന്ന കേരളത്തില്‍ നിന്നുള്ള ഫ്രെഷ് തേങ്ങ......... കഫേയിലെ കൊട്ട തേങ്ങ....


.....ഠേ..........

Sandeepkalapurakkal July 24, 2008 at 12:59 PM  

ഉല്‍കണ്ഠ് നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍...... തലയില്‍ ചുവന്ന വെളിച്ചം വിതറിയ ആ വെളുത്ത വാഹനം അലറിവിളിച്ചുകൊണ്ട് അയാളുടെ കാറിനെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്നു പോയി.

"ആ വാഹനം പിന്നെ തിരിച്ചു വന്നോ...."

എന്നാലും ഒരു ഫോണ്‍ കോളിനു പിന്നാലെ പോരേണ്ടിയിരുന്നില്ല....
അതും "കാമുകിയെ തനിച്ചാക്കി........"

ശ്രീ July 24, 2008 at 1:18 PM  

എന്നെന്നേയ്ക്കുമായി കാമുകിയില്‍ നിന്നും ഭാര്യയിലേയ്ക്കാണോ ആ യാത്ര?

കാവലാന്‍ July 24, 2008 at 2:07 PM  

വായനയില്‍ പരീക്ഷണമായി തോന്നുന്നില്ല നന്ദാ,നല്ല വഴക്കത്തോടെ തന്നെ എഴുതിയിരിക്കുന്നു.
അവസ്ഥാന്തരങ്ങള്‍ക്കിടയിലെ പരിഭ്രമം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

കാവലാന്‍ July 24, 2008 at 2:08 PM  

അഭിനന്ദങ്ങള്‍ പറയാന്‍ വിട്ടു പോയി......
തുടരുക നന്ദ പര്‍വ്വം ഭാവുകങ്ങള്‍.

മാപ്ല July 24, 2008 at 2:34 PM  

ഇനി തിരു ച്ചു പോകുന്നില്ലെന്നു തീരു മാനിച്ചെങ്കില്‍, ആ ഭദ്രയുടെ അഡ്രസ്സ് ഒന്നു തരുമോ?

SUDHEESH KRISHNAN July 24, 2008 at 3:21 PM  

Gud!! true life style of metro city. wht i felt is there is a conflict of minds that of metro and a silly village girl! moreover the writer(u) tried to show the real, rather a metro life which may lead somebody to a disastr in their life.!!! no... ok... its only ma thinking!
sudheesh

Typist | എഴുത്തുകാരി July 24, 2008 at 3:34 PM  

ശ്രീ പറഞ്ഞതുപൊലെ കാമുകിയില്‍നിന്നു ഭാര്യയിലേക്കുള്ളതാവട്ടെ, ആ യാത്ര.

Rare Rose July 24, 2008 at 5:01 PM  

നഗരജീവിതത്തിലെ പ്രലോഭനങ്ങളും ,ഗ്രാമത്തിന്റെ നിഷ്കളങ്ക വിശുദ്ധിയും തമ്മിലുള്ള സംഘട്ടനവും അതിനിടയില്‍ പെട്ടു കുഴങ്ങുന്ന മനസ്സും നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു....പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള മനസ്സ് ആ യാത്രയ്ക്കേകാന്‍ കഴിയട്ടെ......:)

പ്രിയ ഉണ്ണികൃഷ്ണന്‍ July 24, 2008 at 7:12 PM  

പ്രണയത്തിനും കാമത്തിനുമിടയിലെ ജീവിതം... നന്നായിട്ടുണ്ട്

siva // ശിവ July 24, 2008 at 8:04 PM  

ഈ കഥ ഇഷ്ടമായി...എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...

സസ്നേഹം,

ശിവ.

Anonymous July 24, 2008 at 9:16 PM  

Nandu

Nannaayittundu.
Ithile aareyokkeyo ariyavunnathu pole...

Thonnal aavum, alle?
;) :)

ദിലീപ് വിശ്വനാഥ് July 24, 2008 at 9:19 PM  

വളരെ നല്ല ആഖ്യാനശൈലി. നന്നായി ആവിഷ്കരിച്ചിരിക്കുന്നു.

വിക്രമാദിത്യന്‍ July 24, 2008 at 11:25 PM  

രാജാവേ
ഒറ്റവാക്കിലെ ഫോണ്‍ സന്ദേശം 'കഴിഞ്ഞു ' എന്നായിരിന്നു നമ്മിലെ വായനക്കാരന്‍ ഭാവനചെയ്തത്. രംഗബോധമില്ലാത്ത കോമാളിയുടെ വരവറിയിക്കുന്ന വാക്ക്. അത് തന്നെയല്ലേ ഉദ്ദേശിച്ചതും? വൈകി പോയ ഒരു തിരിച്ചു പോക്ക്?
കഥ ഇഷ്ടപ്പെട്ടു. എവിടെയൊക്കെയോ നമ്മുടെ ജീവിതത്തോടു സാമ്യം തോന്നിയത് പോലെ...
ഭാവന തുടരട്ടെ
ആശംസകളോടെ
വിക്രമാദിത്യന്‍

Sherlock July 25, 2008 at 12:10 AM  

പട്ടുപാ‍വാടക്കാരി...അവള്‍ ആത്മഹത്യ ചെയ്തോ?

നരിക്കുന്നൻ July 25, 2008 at 12:48 AM  

കമന്റാതിരിക്കാന്‍ തോന്നുന്നില്ല. കാമവും പ്രണയവും തന്മയത്വത്തോടെ പറഞ്ഞിരിക്കുന്നു. ഈ ശൈലി വളരെ ഇഷ്ടപ്പെട്ടു.

സുപ്രിയ July 25, 2008 at 9:56 AM  

വിഷയത്തില്‍ ഒരു പുതുമയുമില്ലെങ്കിലും വായിക്കുമ്പോള്‍ ബോറടിക്കുന്നില്ല. അവതരണവും കൊള്ളാം



പരീക്ഷണങ്ങള്‍ ഇനിയും തുടരട്ടെ.

തോന്ന്യാസി July 25, 2008 at 12:42 PM  

അങ്ങനെ നന്ദേട്ടന്‍ കളം മാറ്റിച്ചവിട്ടിയിരിയ്ക്കുന്നു...

കശ്മലാ ഒരൊറ്റ ഫോണ്‍ കോളില്‍ കുടുംബം ഞാന്‍ തറവാടാക്കും........

കളം മാറിയെങ്കിലും സംഭവം പൊളപ്പനായിട്ടുണ്ട്....

ചോദിയ്ക്കാതെ വയ്യ എങ്ങെനെ സാധിക്കുന്നു?

Senu Eapen Thomas, Poovathoor July 25, 2008 at 2:13 PM  

നന്ദന്‍ പിന്നെയും എന്തൊക്കെയോ പറയാന്‍ മറന്നു.

ആ അലറി വിളിച്ചു കൊണ്ട്‌ പോയ ചുവന്ന വെളിച്ചം പടര്‍ത്തി പോയ വണ്ടി, ഹിമവല്‍ ഭദ്രാനന്ദജിയുടേതായിരുന്നോ മാഷെ...മാഷിറങ്ങിയ തക്കത്തിനു അവന്‍ ഭദ്രയുടെ അടുത്തേക്കാണോ ചീറി പാഞ്ഞത്‌.

നന്ദാ; നന്ദനു സീരിയസ്സ്‌ കഥകള്‍ പറഞ്ഞിട്ടില്ല. ഇനി ഇങ്ങനെ സീരിയസ്സായി കഥകള്‍ പറഞ്ഞാല്‍ സത്യമായും ഞാന്‍ തേങ്ങാ ഉടയ്ക്കും...മറ്റ്‌യെങ്ങുമല്ല.....തലയ്കിട്ട്‌ തന്നെ ഉടയ്ക്കും. സത്യം...

പഴമ്പുരാണംസ്‌.

Kichu Vallivattom July 25, 2008 at 3:28 PM  

പതിവ് പോലെ കൊമഡി ആയിരിക്കുമെന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത്...
ഇത് വളരെ സീരിയസ് ആണ്... വളരെ നന്നായിട്ടുണ്ട്..

ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ ഭാഗം..

"സന്ധ്യയുടെ കടും ചുവപ്പില്‍ ചെമ്പരത്തിക്കാടിനും മന്ദാരപ്പൂക്കള്‍ക്കുമിടയില്‍ കൊലുസിന്റെ കിലുക്കം പോലെ ഒരു പട്ടുപാവാടക്കാരി എന്നോടു ചോദിച്ചു :
.........................
........................
.......................
ദീപ്തമായ ഒരു നോട്ടമെറിഞ്ഞ് ആ പട്ടുപാവാടക്കാരി മന്ദാരച്ചെടികളെ വകഞ്ഞുമാറ്റി പച്ചിലച്ചെടികള്‍ക്കപ്പുറത്തേക്ക് നടന്നു. അകലെ മുള്ളുവേലിക്കപ്പുറം തിരിഞ്ഞു നിന്ന് അവളെനിക്കൊരു പുഞ്ചിരി സമ്മാനിച്ചു

മച്ചുനന്‍/കണ്ണന്‍ July 25, 2008 at 4:25 PM  

ഓഹ്..ഞാന്‍ ഉദ്യാന നഗരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍..ഒരു നാട്ടിന്‍പുറത്തുകാരി പെണ്ണ് ആത്മഹത്യ ചെയ്തു,ഞാനറിയുന്ന കുട്ടിയായിരുന്നു...
അതിന്റെ പിന്നാലെയായിരുന്നു ഇതുവരെ..
അതിനുകാരണക്കാരനായ മഹാനെ ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ടായിരുന്നു..ഇപ്പൊ ആളെ കിട്ടി..
Mr.Nandakumar താനെങ്ങനെ മാറിപ്പോയീ...?
പ്രിയമുള്ളവരേ അവളുടെ സാരിതലപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ട ഒരു കുറിപ്പ് എനിക്കു കിട്ടിയിട്ടുണ്ട്, അത് ഇവിടെ പരസ്യപ്പെടുത്താന്‍ അവസരം നല്‍കണം...

കുറുമാന്‍ July 25, 2008 at 4:25 PM  

എതിരെ വന്ന വണ്ടി ഹോസ്പ്റ്റലില്‍ എത്തി, കാഷ്വാലിറ്റി അറ്റന്റേഴ്സ് സ്ട്രെച്ചറുമായി പാഞ്ഞെത്തി. ഡോക്ടേഴ്സ് എല്ലാ തയ്യാറെടുപ്പുമായി കാത്തിരുപ്പുണ്ടായിരുന്നു. ഭാഗ്യം അല്പം കൂടി വൈകിയാല്‍ ഒരു ജീവന്‍ പൊലിയുമായിരുന്നു.

അവന്‍ ഓപ്പറേഷന്‍ തിയറ്ററിനു മുന്നില്‍ അക്ഷമനായി കാത്ത് നിന്നു. ഇടക്കിടെ പുക വലിക്കാന്‍ പുറത്തോട്ട് പോയി. കാത്തിരുപ്പിനൊടുവില്‍ ഒരു ഡോക്ടര്‍ പുറത്തേക്ക് വന്നു.

ഗോഡ് ബ്ലെസ്സ്ഡ്. അല്ലെങ്കില്‍!!!!

അവന്റെ ഫോണില്‍ റിങ്ങ് ടോണ്‍ മുഴങ്ങി. ഒപ്പം വിളിക്കുന്ന ആളുടെ പേരും. ഭദ്ര!!

അവന്‍ ഫോണ്‍ അതിശക്തമായി തറയില്‍ എറിഞ്ഞു. പിന്നെ ബെഞ്ചില്‍ ഇരുന്ന് ഇരുകൈകളിലും മുഖം താങ്ങി പൊട്ടികരയാന്‍ തുടങ്ങി.

നന്നായിരിക്കുന്നു നന്ദ.

The Common Man | പ്രാരബ്ധം July 25, 2008 at 5:14 PM  

ഒരു വായനക്കാരനു പറയാനുള്ളതു:

അരുതു. ആ ഭാര്യയെ കൊല്ലരുതു. ശ്രീ കുറുമാന്‍ കൂട്ടിചേര്‍ത്തതു കഥാകൃത്തും അംഗീകരിക്കണം എന്നപേക്ഷിക്കുന്നു.

[ഭദ്രേട്ടത്തിയുടെ കാര്യം ഞാന്‍ നോക്കിക്കോളാം!]

പൊടിക്കുപ്പി July 25, 2008 at 7:16 PM  

ഒട്ടും നന്നായില്ല. സിന്ധുവിനും മുന്‍പത്തെ പോസ്റ്റുകള്‍ എഴുതിയ ആളാണെന്ന് തോന്നുകയേയില്ല. ഒരുപക്ഷേ ആദ്യം വായിച്ചിരുന്ന പോസ്റ്റ് ഇതായിരുന്നെങ്കില്‍ കമന്റേ ഇടില്ലായിരുന്നു.
നായകന്റെ ഭാഗത്ത് നിന്ന് കഥ പറയുമ്പോള്‍ ഇത്രയും പ്ലെയിന്‍ ആവേണ്ട കാര്യമില്ല. മാനസാന്തരപ്പെട്ട ഹീറോ ഇന്നസെന്റ് ഹീറോയിനിലേയ്ക്ക് തിരിച്ച് പോവുമ്പോള്‍ ഒരു പാട് പറഞ്ഞ്/കേട്ട്/കണ്ട് മടുത്തത്. ഏക്താ കപൂര്‍ സോപ്. എനിക്ക് തോന്നുന്നത് നശിച്ച f***** എണീറ്റുപോയ സന്തോഷത്തില്‍ ഭദ്രയുടെ ആംഗിളില്‍ നിന്ന് എഴുതിയിരുന്നേ ഒരുപക്ഷേ നന്നായേനെ ;)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM July 25, 2008 at 10:44 PM  

ഈ മൊബയില്‍ കൊണ്ടുണ്ടാകുന്ന ഓരോ‍രോ പുകിലുകള്, അതും പൂര്‍ണ്ണതയിലേക്കെത്താന്‍ പോകുന്ന നിമിഷത്തില്‍. ഒതുക്കത്തോടെയുള്ള കഥ പറച്ചില്‍ നന്നായി.

കുഞ്ഞന്‍ July 25, 2008 at 11:54 PM  

ഇത് ഒരു സിനിമയായിരുന്നെങ്കില്‍ കുറുമാനെഴുതിയതായിരിക്കും ക്ലൈമാക്സ്..!

എന്തായാലും ആഖ്യാന ശൈലി ഇഷ്ടമായി നന്ദന്‍ മാഷെ

Unknown July 26, 2008 at 2:23 AM  

നന്നായിരിക്കുന്നു മാഷെ

ഹരീഷ് ശിവരാമൻ (പോങ്ങ്സ്) July 26, 2008 at 3:55 PM  

എനിക്കിഷ്ടമായി. :)

Anonymous July 26, 2008 at 7:18 PM  

ഇതാര് ബ്ലോഗിലെ പമ്മനോ? അശ്ലീല സാഹിത്യം ബ്ലോഗിലും... ലഞ്ജാവഹം

Sarija NS July 27, 2008 at 8:26 PM  

നന്ദേട്ട,
ഇത് സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ ഫ്രെയിം പോലെയുണ്ടല്ലൊ. അപ്പൊ ഇപ്പോഴും ആ ഫീല്‍ഡ് വിട്ടിട്ടില്ല. ‘സിന്ധു തൊടുപുഴ‘യുമായുള്ള ബന്ധവും മനസ്സിലായി.

ഏതു ഭാഗത്തു നിന്നു പറഞ്ഞാല്‍ ശരിയാകുമെന്നൊന്നും എനിക്കറിയില്ല , പക്ഷെ ഒന്നറിയാം... നന്ദേട്ടണ്ടെ കഴിവില്‍ ഒരംശം പോലും ഇതിലുപയോഗിക്കേണ്ടി വന്നില്ല എന്ന്. ഒരു നേരമ്പോക്ക് അല്ലെ ?

നന്നായി അവതരിപ്പിച്ചിരിക്കുന്നു.

Anonymous July 28, 2008 at 1:16 PM  

ഞാന്‍ അന്നേ പറഞ്ഞതാണു വെറുതെ എന്തിനാ വല്ല അനോണികളുടേന്നു കേള്‍ക്കണേ .പറഞ്ഞാല്‍പ്പോരേ നിറച്ചും ഞാന്‍ തരൂലേ!
ഇതു വലിയ ഒരു വിവാദമാകണേ കര്‍ത്താവേ!
പരിമിതമായ ചുറ്റുപാടില്‍ ഒരു നല്ല കഥ എങ്ങനെ പറഞ്ഞു ഫലിപ്പിക്കണം എന്നു !
ക്ലൈമാക്സ് വായനക്കാര്‍ തന്നെ കണ്ടെത്തുന്ന രീതിയിലേക്ക്കു !
എന്തൊക്കെയോ സൂചനകള്‍ എവിടെയൊക്കെയോ തന്നിട്ട് പോകുന്നു!
മനോഹരം!

നിരക്ഷരൻ July 28, 2008 at 10:12 PM  

കല്യാണം പോലും കഴിച്ചിട്ടില്ല. അതിനിടയില്‍ എന്നാ അലക്കാണീ ചെക്കന്‍ വെച്ചലക്കുന്നത് ? ഇതൊക്കെ എങ്ങനെ സാധിക്കുന്നു മകാനേ...

പ്രമേയം പഴയതാണെങ്കിലും നിലവാരമുള്ള ശൈലി. നോവലൊരെണ്ണം എഴുതിക്കൂടെ ചങ്ങായീ...

nandakumar July 30, 2008 at 11:50 AM  

ഗി.മനു, സന്ദീപ് കളപ്പുരക്കല്‍, ശ്രീ, കാവലാന്‍, മര്‍ക്കോസ് മാപ്ല, സുധീഷ് കൃഷ്ണന്‍, എഴുത്തുകാരി, റെയര്‍ റോസ്, പ്രിയ ഉണ്ണികൃഷ്ണന്‍, ശിവ, എം എം, വാല്‍മീകി, വിക്രംസ് ദര്‍ബാര്‍, ജിഹേഷ്, നരിക്കുന്നന്‍, സുപ്രിയ, തോന്ന്യാസി, സെനു, കിച്ചു വള്ളിവട്ടം, മച്ചുനന്‍, കുറുമാന്‍, പ്രാരാബ്ദം, പൊടിക്കുപ്പി, മോഹന്‍ പുത്തന്‍ ചിറ, കുഞ്ഞന്‍, അനൂപ്, പോങ്ങുമ്മൂടന്‍.. എല്ലാവര്‍ക്കും എന്റെ നന്ദി.

nandakumar July 30, 2008 at 11:51 AM  

അസുരന്‍ :) (എവിടെയാണ് അശ്ലീലം എന്നു ചൂണ്ടികാണിക്കുമോ?) സരിജ, അരുണ്‍ പ്രസാദ്, നിരക്ഷരന്‍ വീണ്ടും വീണ്ടും നന്ദി :)

പ്രയാസി August 2, 2008 at 6:37 PM  

കലക്കി മാഷെ..
കുറെ നാളായി ഇതുപോലൊരെണ്ണം വായിച്ചിട്ട്..
അടുത്ത പോസ്റ്റില്‍
അസുരന്‍ പറഞ്ഞ ആ സാധനം ലേശം കൂടിയാലും ഒട്ടും കുറയരുത് ..;)

Anonymous August 2, 2008 at 9:00 PM  

what a waste of time period

The Common Man | പ്രാരബ്ധം August 4, 2008 at 1:00 PM  

രണ്ടാഴ്ച മുമ്പ്, ഒരു സായാഹ്ന സംഭാഷണത്തിനിടയില്‍ ഞാന്‍ പങ്കു വെച്ച ഒരു കഥയുടെ തിരി, എന്റെ അനുവാദമില്ലാതെ വികസിപ്പിച്ചു സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച നന്ദനെതിരേ പ്രതികരിക്കണമെന്നും, പുള്ളിയുടെ മുഖത്തു വെള്ള-വാരം ആചരിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു!!![ ആ മുഖത്തു ഇനി എങ്ങോട്ട് കരി തേക്കാനാ?]

@നന്ദന്‍

എല്ലാം പറഞ്ഞതു പോലെ.കമന്റുകള്‍ 200 കഴിയുമ്പോ നമ്മള്‍ എല്ലാം കോംപ്ലിമെന്റ്സ് ആക്കും.

nandakumar August 4, 2008 at 1:28 PM  

@ കോമണ്‍ മാന്‍ / പ്രാരാബ്ദം

നിന്റെ യഥാര്‍ത്ഥ ജീവിതം(ബാംഗ്ലൂര്‍ ലൈഫ്) നീയറിയാതെ ഞാന്‍ കഥയാക്കി ബ്ലോഗില്‍ പോസ്റ്റി എന്നതെല്ലേ സത്യം?? ഞാനതു ബൂലോകത്തു വെളിപ്പെടുത്തണോ? നിന്നെ ഞാന്‍ നാറ്റിക്കണോ? ( ഓ ! നിന്നെ ഞാനിനി എന്നാ നാറ്റികാനാ?? നാറാനിനി എന്നാ ബാക്കിയൊള്ളേ?) :)

Rasheed Chalil August 4, 2008 at 5:08 PM  

എന്തിലൊക്കെയോ സമാധാനവും സന്തോഷവും കണ്ടെത്താന്‍ ഓടുന്നവരുടെ ഛായ ചിത്രം പോലെ...

നന്നായിരിക്കുന്നു....

Anonymous September 24, 2008 at 11:02 AM  

ബ്ലോഗുകളുടെ പതിവുചേരുവകളില്‍ നിന്നും വിട്ടുനില്‍ക്കുന്നു.കാല്പനികതയുടെ കെട്ടുപാടുകളില്‍ നിന്നും മാറി ജീവിതത്തെ നേര്‍ക്കുനേര്‍ കാണുന്ന പ്രതീതി...സ്വയം സന്തോഷം കണ്ടെത്താനും,നല്‍കാനും കഴിയാതത ധര്‍മ്മസങ്കടം..! ആശംസകള്‍!!!!!!!!

പിരിക്കുട്ടി January 23, 2009 at 2:20 PM  

PAAVAM PATTUPAAVAADAKKARI....

METRO LIFIL INGANOKKE VENO?
ALLEL LIFE AAKILLE?

PUTHIYA BANDANGAL THEDIPPOKUMBOL...
ORIKKAL THANTE BHAARYAUM PUTHIYATHAATIRUNNU ORU NAAL THANIKKU ENNU...
EE NARAADHAMANMAAR OARKKUNNILLALLO?" BHADRA" KAALIKALUM????

മാനസ December 11, 2009 at 12:35 AM  

കുറുമാഷ് പറഞ്ഞ ക്ലൈമാക്സ് മതി.
പ്ലീസ്.........