Friday, September 5, 2008

ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രെസ്സ് ( ഫ്രം ഇരിങ്ങാലക്കുട ടു ബാംഗ്ലൂര്‍ )

.
2008 ജൂലൈ 13 ഞായറാഴ്ച
ഇരിങ്ങാലക്കുട, കേരളം

ദേശാടനക്കിളികള്‍ കൂടുകൂട്ടിയ അനേകം വൃക്ഷങ്ങളുള്ള ഇരിങ്ങാലക്കുട റെയില്‍ വേ സ്റ്റേഷന്‍. സമയം വൈകീട്ട് ആറര കഴിഞ്ഞപ്പോള്‍ ഞാനും ചേട്ടനും ചേട്ടന്റെ ഒരു ലൊടുക്കു ചേതക്ക് സ്ക്കൂട്ടറില്‍ സ്റ്റേഷനില്‍ വന്നിറങ്ങി. ചേക്കേറിയ ദേശാടനക്കിളികളുടെ കലപില ശബ്ദം. അയലന്റ് എക്സ്പ്രസ്സിന്റെ ഒരു ബാംഗ്ലൂര്‍ ടിക്കറ്റെടുത്ത് ഞാനും, ടിക്കറ്റെടുക്കാതെ ചേട്ടനും പ്ലാറ്റ്ഫോമിലെ ഒരു സിമന്റ് ബഞ്ചില്‍ വന്നിരുന്നു. പറഞ്ഞുതീരാത്ത ഒരു പാട് വീട്ടുകാര്യങ്ങളും പദ്ധതികളുമായി സംസാരിച്ചിരിക്കെ, അയലന്റ് എക്സ്പ്രസ് സ്റ്റേഷനില്‍ കിതച്ചെത്തി. കമ്പാര്‍ട്ടുമെന്റിനുള്ളില്‍ നാലു പൂരത്തിനുള്ള ആളുകള്‍.

"ഇതിനകത്ത് എങ്ങനെ കേറാനണ്ടാ?"

" ഇതിനുപോണ്ട, അടുത്തേനു പോകാം എന്നു പറയാന്‍ ഇത് ബസ്സല്ലല്ലോ, എനിക്കിന്ന് പോകാതെ പറ്റില്ല"

"നീയിതിനകത്തു എങ്ങനെ കേറാനാ? വാതിക്ക വരെ ആളല്ലേ?"

"അത് സാരല്യ, ഞാന്‍ കേറി പൊക്കോളാം, എന്നാ നീ വിട്ടോ"

ഒരു വള്ളിയില്‍ നിന്നെ അടുത്തതിലേക്ക് ടാര്‍സന്‍ പറന്നിറങ്ങും പോലെ, പ്ലാറ്റ്ഫോമില്‍ നിന്ന് ഞാന്‍ കമ്പാര്‍ട്ടുമേന്റിന്റെ ഉള്ളിലേക്ക് ഊര്‍ന്നിറങ്ങി ഒറ്റക്കാലില്‍ ലാന്റ് ചെയ്തു. ജീവിതത്തിലിന്നേവരെ കാണാത്തവരോട് ഭയങ്കര പരിചയം ഉള്ള പോലെ വിശാലമായൊന്നു പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു.

"എവ്ടെക്ക്യാ?"

"ബാംഗ്ലൂര്‍ക്കാ"

രക്ഷയില്ല. ഒരു സീറ്റ് തരപ്പെടുത്തിയേ പറ്റൂ. ഇനി അങ്ങോട്ട് ആളുകള്‍ കൂടിവരികയേ ഉള്ളൂ.കുറയില്ല. തൃശ്ശൂരും പാലക്കാടുമെത്തിയാല്‍ ഒരു രക്ഷയുമില്ല. മുജ്ജന്മ സുകൃതം എന്നേ പറയേണ്ടു. ബര്‍ത്തിലിരുന്ന ഒരു ചേട്ടന്‍ തൃശ്ശൂര്‍ ഇറങ്ങാനുള്ളതാണെന്ന് അന്വേഷണത്തില്‍ മനസ്സിലായി.

"ചേട്ടാ, ദിപ്പഴേ എറങ്ങി ഡോറിന്റെവ്വിടെ നിന്നോ. തിരക്കു വന്നാപ്പിന്നെ എറങ്ങാമ്പറ്റില്ല്യ." ചേട്ടനോടു ഞാനൊരു ടിപ്പ് ആന്റ് ട്രിക്സ് പറഞ്ഞു കൊടുത്തു.

എന്റെ മാനസികാവസ്ഥ മനസ്സിലായിട്ടോ അതോ ഞാന്‍ പറഞ്ഞത് വിശ്വസിച്ചിട്ടോ അറിയില്ല, ചേട്ടന്‍ താഴെയിറങ്ങി ചെരുപ്പിട്ട് ഡോറിനെ ലക്ഷ്യമാക്കി തിക്കിത്തിരക്കി നടന്നു. സീറ്റു കിട്ടിയ ആഹ്ലാദത്തില്‍ ഞാന്‍ ബര്‍ത്തിലേക്ക് ചാടികയടി ഇരുപ്പുറപ്പിച്ചു.

തൃശ്ശൂര്‍ന്ന് ഒരു പൂരപ്പട. പാലക്കാട് നിന്നും രണ്ടു പൂരത്തിനുള്ള പട. കോയമ്പത്തൂരെത്തിയപ്പോഴേക്കും എളിയില്‍ കൈക്കുഞ്ഞുമായി സ്ത്രീകളടങ്ങിയ ഒരു വന്‍ സംഘം. മുകളില്‍ നിന്ന് പൂഴിയിട്ടാല്‍ താഴെ വീഴില്ല. അതു മാതിരി ജനം. താഴെ ഇരുന്നവരെ വന്നുകയറിയവര്‍ എഴുന്നേല്‍പ്പിക്കാന്‍ ബഹളം. ഉറങ്ങിത്തുടങ്ങിയവര്‍ക്ക നീരസം. ബാത്ത് റൂം അന്വേഷിച്ച് വന്നവര്‍ അവിടേക്കുള്ള മാര്‍ഗ്ഗം ഇല്ലാഞ്ഞിട്ട് തിരിച്ചു പോയി.( ഇന്നത്തേം നാളത്തേം കൂടി നാളെ ബാംഗ്ലൂര് ചെന്നിട്ട് പൂര്‍ത്തിയാക്കം എന്ന് സമാധാനിച്ചിട്ടുണ്ടാവും!) കോയമ്പത്തൂര്‍ നിന്ന കയറിയ കൊച്ചുങ്ങളെ എടുത്ത സ്തീകള്‍ നില്‍ക്കാന്‍ പോലും ഇടമില്ലാതെ ബഹളമായി. ഒക്കത്തിരുന്ന കുഞ്ഞുങ്ങള്‍ വലിയ വായിലേ അലമുറയിട്ടു. സീറ്റില്‍ അഡ്ജസ്റ്റ് ചെയ്തിരിക്കാത്തവരോട് തമിഴന്മാര്‍ അലമ്പുണ്ടാക്കാന്‍ തുടങ്ങി. കമ്പാര്‍ട്ട്മെന്റ് മൊത്തത്തില്‍ ഒരു ലോകമഹായുദ്ധത്തിന്റെ പ്രതീതി. ചുളുവില്‍ സീറ്റ് ഒപ്പിച്ചെടുത്ത് ബര്‍ത്തിലിരുന്ന ഞാന്‍ ബഹളമെല്ലം ഒരു ഹൈ ആംഗിള്‍ ഷോട്ടിലൂടെയെന്ന വണ്ണം വീക്ഷിച്ചിരുന്നു.

കോയമ്പത്തൂര്‍ കഴിഞ്ഞ് കുറേ കഴിഞ്ഞപ്പോള്‍ ബഹളങ്ങള്‍ അവസാനിച്ചു തുടങ്ങി. കുട്ടികള്‍ ഉറങ്ങി. സ്ത്രീകള്‍ കിട്ടിയ സ്ഥലത്ത് ഇരുന്നു. ചിലര്‍ ബാത്തുറൂമിന്റെ പുറത്തും അകത്തുമായി ഇരുന്നു കിടന്നു. സീറ്റു കിട്ടിയ ഭാഗ്യവന്മാര്‍ ഉറക്കം പിടിച്ചു. ബര്‍ത്തിലിരുന്നവര്‍ പൂര്‍ണ്ണമായും ഉറങ്ങിത്തുടങ്ങി.കുതിച്ചുപായുന്ന ട്രെയിനിന്റെ ശബ്ദവും, മുരളുന്ന ഫാനിന്റെ ശബ്ദവും മാത്രം.

എനിക്ക് ഉറക്കം വന്നില്ല. വേര്‍തിരിച്ചെടുക്കാനാവാത്ത എന്തൊക്കെയോ ദൃശ്യങ്ങള്‍ എന്റെ മനസ്സിലൂടെ ട്രെയിനേക്കാള്‍ വേഗത്തില്‍ പാഞ്ഞു. സന്തോഷവും ആഹ്ലാദവും പകരുന്ന എന്തൊക്കെയോ സങ്കല്‍പ്പങ്ങളുടെ വര്‍ണ്ണ ചിത്രങ്ങള്‍...

ഞാന്‍ ഓര്‍മ്മകളിലേക്കു പോയി.

******************************************

2008 ജൂണ്‍ 1 ഞായറാഴ്ച
മാധവപുരം ഗ്രാമം, കന്യാകുമാരി.


ഹോട്ടലിനു മുന്‍പില്‍ ഒരു ഒട്ടോ വന്നു നിന്നു. റിസപ്ഷനിലിരുന്ന ഞങ്ങളെ ഓട്ടോ ഡ്രൈവര്‍ ഭവ്യതയോടെ കൂട്ടിക്കൊണ്ടുപോയി. കന്യാകുമാരി ബീച്ചില്‍ നിന്നും ഞങ്ങളെ വഹിച്ച് ഓട്ടോ മാധവപുരം ഗ്രാമം ലക്ഷ്യമാക്കി പോയികൊണ്ടിരിരുന്നു.

നിരനിരയായ കൊച്ചുവീടുകള്‍ കടന്ന് ഓട്ടോ ചെറിയ ഒരു ഗ്രാമവീഥിയിലേക്കു കയറി. ഇരുവശവും പനകള്‍ നിരന്നു നിന്ന ആ വഴി എന്നെ ഒരു പാലക്കാടന്‍ ഗ്രാമത്തെ ഓര്‍മ്മിപ്പിച്ചു.

ഓട്ടോ ഒരു കൊച്ചു വീടിനു മുന്‍പില്‍ വന്നു നിന്നു. ആ വീടിനും മുറ്റത്തിനും ഒരു കേരളീയ പശ്ചാത്തലം തോന്നിച്ചു. മുറ്റത്ത് ഒരു വലിയ മുല്ല. അത് വീടിനു മുകളിലേക്കും വശങ്ങളിലേക്കും പടര്‍ത്തി വിശാലമായ ഒരു മുല്ലപ്പന്തല്‍ തന്നെ തീര്‍ത്തിരിക്കുന്നു. അതിനു സമീപംലൌ ബേര്‍ഡ്സിന്റെ കലപില ശബ്ദം. വീടിനോടു ചേര്‍ന്നു തന്നെ ഹാന്‍ഡിക്രാഫ്റ്റിന്റെ ഒരു വര്‍ക്ക് ഷോപ്പ്. അതില്‍ വിവിധ കലാ-കൌതുക വസ്തുക്കള്‍, ബാംബു മാറ്റില്‍ ചെയ്തിരിക്കുന്ന പെയ്ന്റിങ്ങുകള്‍.

ഞങ്ങള്‍ അകത്തേക്കു കയറി. കുലീനതയോടെ ഗൃഹനാഥനും നായികയും ഞങ്ങളെ സ്വീകരിച്ചു. ഉപചാരങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഗൌരവമായി കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി.

".................... എന്നാല്‍ പിന്നെ എല്ലാവരുടെയും സൌകര്യാര്‍ത്ഥം ജൂലൈ 12 നു തന്നെ നിശ്ചയിക്കാം"

"അത് മതി. മറ്റു കാര്യങ്ങളും തിയതിയും അന്ന് നിശ്ചയിക്കാം"


കുറച്ചു നേരത്തെ ഗൃഹസന്ദര്‍ശനത്തിനും, ചര്‍ച്ചകള്‍ക്കും ശേഷം ഞങ്ങള്‍ മാധവപുരം ഗ്രാമത്തില്‍ നിന്നു തിരിച്ചു പോയി. ഏറെ വൈകാതെ കന്യാകുമാരിയില്‍ നിന്നും.

***************************************************

2008 ജൂലൈ 12 ശനി.
ചാലക്കുടി, കേരളം

അന്നെന്റെ വിവാഹ നിശ്ചയമായിരുന്നു.

ചാലക്കുടിയിലെ തറവാട്ടില്‍ വെച്ച് രാവിലെ 10.45 ന്റെ മുഹൂര്‍ത്തത്തില്‍ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ 'സരിഗ'യുടെ വിരലില്‍ ഞാന്‍ വിവാഹമോതിരം അണിയിച്ചു. തിരിച്ചും.

********************************************

2008 സെപ്തംബര്‍ 6 ശനി

എന്റെ വിവാഹം

കന്യാകുമാരി സ്വദേശി 'സരിഗ'യാണ് വധു. കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം സ്ക്കൂള്‍ അദ്ധ്യാപിക.

രാവിലെ 10.45 നും 11 മണിക്കും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ചാലക്കുടി കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വെച്ച്.

അനുഗ്രഹാശ്ശിസ്സുകള്‍ പ്രതീക്ഷിക്കുന്നു, സാന്നിദ്ധ്യം കൊണ്ടും മനസ്സു കൊണ്ടും...

*************************