Tuesday, April 28, 2009

സ്വര്‍ഗ്ഗയാത്ര

.
കല്പറമ്പ് സ്ക്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് വീണ്ടും ആ
അത്യാഗ്രഹം മനസ്സിലേക്ക് വന്നത്. ഇത്തവണ യൂത്ത് ഫെസ്റ്റിവലിന് ഒരു നാടകം കളിക്കണം, സമ്മാനം വാങ്ങണം. ഏഴാം ക്ലാസ്സില്‍ വെച്ചും ഒരു നാടകം കളിച്ചെങ്കിലും സമ്മാനമൊത്തില്ല. നാട്ടിലാണെങ്കില്‍ ഞാന്‍ ക്ലബ്ബ് പ്രവര്‍ത്തനവുമായി അഹോരാത്രം കലാകാരനായി ജീവിക്കുമ്പോള്‍, സ്ക്കൂളിലും ആ പ്രതിഭ തെളിയിച്ചില്ലെങ്കില്‍ മോശമല്ലേ, ഉള്ളിലെ കലാകാരന്‍ വരണ്ടുണങ്ങിപോകില്ലേ, അവനോട് ചെയ്യുന്ന പാതകമല്ലേ എന്നു ചിന്തിച്ച് തയ്യാറെടുപ്പുകള്‍ തുടങ്ങി. മുന്‍ വര്ഷം നാട്ടിലെ ക്ലബ്ബ് വാര്‍ഷികത്തിന് കൂട്ടുകാരന്‍ രാധാകൃഷ്ണന്റെ രചനാ-സംവിധാനത്തില് അരങ്ങേറിയ ‘ഉത്സവം’ എന്ന നാടകം തന്നെ ചെയ്യാം. രാധകൃഷ്ണന് പക്ഷെ മറ്റൊരു സ്ക്കൂളിലാണ് പഠനം (നടവരമ്പ് ഹൈസ്ക്കൂളില്) അവനില്ലെങ്കിലും സ്ക്രിപ്ത് ഞങ്ങളുടെ കയ്യിലുണ്ട്. നാടകം ഒരു പ്രാവശ്യം കളിച്ച പരിചയവും. അതു തന്നെ ചെയ്യാം. ഞാന്, കൂടെ പഠിക്കുന്ന ജോഷി, താഴെ ക്ലാസ്സിലെ ബാബു, സുരേഷ്, തുടങ്ങിയവരാണ് അഭിനേതാക്കള്‍. നാടകം, ഇന്ത്യയുടെ അന്നത്തെ അവസ്ഥയും ഭരണകൂടവും വര്‍ഗ്ഗീയതയുമൊക്കെ സിമ്പോളിക്കായിട്ടുള്ള സിമ്പിള് നാടകം. ക്ലാസ്സ് വിട്ടതിനുശേഷം ഒഴിഞ്ഞ ക്ലാസ്സ് റൂമില്‍ റിഹേഴ്സല്‍. പ്രധാന വേഷത്തില് ഞാനും ജോഷിയും, പിന്നെയുള്ള പ്രധാന താരങ്ങളില് ബാബുവും സുരേഷുമാണ്. മറ്റുള്ള നടന്മാര്ക്ക് ആളു തികയാതെ വന്നപ്പോള് ക്ലാസ്സിലെ പലരേയും വിളിച്ചു നോക്കി. പക്ഷെ അവര്‍ക്ക് നാടകം അഭിനയിക്കുന്നതിനേക്കാളിഷ്ടം അത് കണ്ട് പുറത്തിരുന്ന് കൂവുന്നതിലാണ് . എങ്കിലും പലരേയും പല പ്രലോഭനങ്ങളും പറഞ്ഞ് റിഹേഴ്സലിനു വിളിച്ചു വരുത്തി. പക്ഷെ ഇന്നു വന്നവന്‍ നാളെ വരില്ല, നാളെ വന്നവന്‍ മറ്റന്നാള്‍ വരില്ല. തവളയെപിടിച്ച് എണ്ണം വെച്ചതുപോലെയാണ് കാര്യങ്ങള്‍. ഞാനും ജോഷിയും ബാബുവും ആക്ടിവായി രംഗത്തുണ്ട്. സുരേഷ് പിന്നെ ഞങ്ങള്‍ പറഞ്ഞാല്‍ എങ്ങിനെയോ അങ്ങിനെ.

റിഹേഴ്സല്‍ രണ്ടു ദിവസം നടന്നു. റിഹേഴ്സല്‍ കണ്ട് പത്താം ക്ലാസ്സിലെ പല ചേട്ടന്മാരും വരുന്നുണ്ട്. ഞങ്ങള്‍ പിള്ളേരായതു കൊണ്ട്. അവന്മാരുടെ വക ഓരോരോ നിര്‍ദ്ദേശങ്ങള്‍. പിന്നെ പതിയെ പതിയെ വരുന്നവനും പോകുന്നവനും എന്തിനേറെ ചില ദിവസങ്ങളില്‍ സ്ക്കൂളിലെ പ്യൂണ്‍ വരെ വന്നു ഡയറക്റ്റ് ചെയ്യാന്‍ തുടങ്ങി. ആരോടും മറുത്തൊന്നും പറയാനും പറ്റുന്നുമില്ല. അവര്‍ ഞങ്ങളേക്കാള്‍ മുതിര്‍ന്നവരും നാടകം ചെയ്തു ശീലമുള്ളവരും,. നാടകത്തിലാണെങ്കില്‍ മൊത്തം പത്തു പേര്‍ വേണം അഭിനയിക്കാന്‍ . റീഹേഴ്സല് 4 ദിവസം പിന്നിട്ടിട്ടും ആളെ തികയുന്നുമില്ല. മുന്നോട്ടു പോകുന്നുമില്ല. ഒടുവില്‍ ഒരു റിഹേഴ്സല്‍ ദിവസം ജോഷി ദിഗന്തങ്ങള്‍ നടുങ്ങുമാറുച്ഛത്തില്‍ ഒരു പ്രഖ്യാപനം നടത്തി :

“ നാടകം നമ്മള്‍ മാറ്റാന് പോകുന്നു”

ഞങ്ങള്‍ പരസ്പരം നോക്കി. ആറ്റുനോറ്റുണ്ടാക്കിയ നാടകം മാറ്റാന് പോവേ? അപ്പോ ഈ വര്ഷം??

“നമ്മള്‍ ‘ഉത്സവം‘ മാറ്റി പകരം ‘സ്വര്‍ഗ്ഗയാത്ര‘ ചെയ്യാന്‍ പോകുന്നു” ജോഷി നെഞ്ചു വിരിച്ചു

‘സ്വര്‍ഗ്ഗയാത്രയോ? അത് അത്ര നല്ല നാടകമാണോടാ? “ ഞാന്‍ ചോദിച്ചു. “ ഉത്സവം നല്ല സബ്ജക്റ്റാ. പ്രൈസ് ഉറപ്പാ”

“ അതിന് അളുണ്ടാ? ബാക്കിയുള്ളോരെ നീ കൊണ്ടരോ? സ്വര്‍ഗ്ഗയാത്രയാകുമ്പോ അധികം ആളുവേണ്ട” ജോഷി ചൂടായി.

ആലോചിച്ചപ്പോ ശരിയാണ്. കൂടാതെ അത് മുന്‍പ് പൈങ്ങോട് സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനത്തിലും കഴിഞ്ഞ കൊല്ലം ക്ലബ്ബിന്റെ വാര്‍ഷികത്തിലും ചെയ്തിട്ടുള്ളതാ. തരക്കേടില്ലാത്ത നാടകം എന്നാലും ഉത്സവത്തിന്റെ അത്രയും വരില്ല. സ്ക്രിപ്പ്റ്റ് കയ്യിലുണ്ട്., ഡയലോഗെല്ലാം കാണാപ്പാഠം.

“ഇത് ഇത്രയും ദിവസം റിഹേസ്ഴല്‍ നടത്തിയിട്ട്....” ബാബുവിന് സംശയം.

‘മതി.. സ്വര്‍ഗ്ഗയാത്ര മതി.. അത് നമ്മള് രണ്ട് പ്രാവശ്യം കളിച്ചിട്ടുണ്ട്.ഒരു കുഴപ്പവും വരില്ല. “ ജോഷി കോണ്‍ഫിഡന്‍സില്‍.

“ അപ്പോ ഉത്സവം?? അതെന്തു ചെയ്യും?”

“അത് നമുക്ക് വേറെ ഏതെങ്കിലും പിള്ളര്‍ക്ക് കൊടുക്കാം” ജോഷിക്കും അതിനും മറുപടി.

‘ എന്നാ അങ്ങിനെ ചെയ്യാം” മനസ്സില്ലാ മനസ്സോടെ ഞങ്ങള് ജോഷിയെ പിന്താങ്ങി

രാജാവും മന്ത്രിയും പരിവാരങ്ങളും ഒരു സന്യാസിയുമടങ്ങുന്നതാണ് നാടകം. അന്നത്തെ ബോഡി ഫിഗറ് വെച്ച് ജോഷി രാജാവും ഞാന്‍ മന്ത്രിയും, സുരേഷ് ഭടനും ബാബു സൈന്യാധിപനോ മറ്റോ ആണ്. മുന്‍പ് രണ്ടു പ്രാവശ്യം കളിച്ചപ്പോളും സന്യാസിയായി ഗിരീഷായിരുന്നു അഭിനയിച്ചത്. (അവനെ കൊണ്ട് അഭിനയിപ്പിക്കുകയായിരുന്നു) ദുര്‍ ഭരണം നടത്തുന്ന രാജാവിനെ ഉപദേശിക്കാന്‍ ഒരു സന്യാസി വരുന്നു. ഒടുക്കം രാജാവ് മാനസാന്തരപ്പെടുന്നു. അവസാനം എല്ലാവരും സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നു. അങ്ങിനെയെന്തൊക്കെയോ ആയിരുന്നു കഥ. അതിലും എന്തൊക്കെയോ സിമ്പോളിക്കായി ഉണ്ടെന്നാണ് രാധാകൃഷ്ണന് പറഞ്ഞിരുന്നത്. ആ! ആര്‍ക്കു മനസ്സിലാവാന്‍??

ജോഷിയുടെ തീരുമാനം ഞങ്ങളെ തൃപ്തിപ്പെടുത്തിയില്ലെങ്കിലും മനസ്സില്ലാമനസ്സോടെ ഞങ്ങള് അഭിനയിക്കാന്‍ തുടങ്ങി. ‘ഉത്സവം’ എന്ന നാടകം ഒമ്പതാം ക്ലാസ്സിലെ വേറെ ചില പരിചയക്കാര്‍ക്കു കൊടുത്തു. ഒരു സ്ക്റ്റിപ്റ്റ് കിട്ടാതെ ക്ലാസ് കട്ട് ചെയ്യാന്‍ പറ്റാതിരുന്ന അവര്‍ക്ക് ബഹൂത്ത് ഖുശി. അവര്‍ ആളെ സംഘടിപ്പിച്ച് നാടകം റിഹേഴ്സല്‍ തുടങ്ങി. ഞങ്ങളുടെ റിഹേഴ്സല്‍ തുടങ്ങിയതും ദാ, പിന്നേം ആ പ്യൂണ്‍ വന്നു ഡയറക്ഷന്‍ തുടങ്ങി. ‘ചേട്ടാ!! ഞങ്ങളിതു രണ്ടു പ്രാവശ്യം കളിച്ചതാ’ എന്നൊക്കെ പറഞ്ഞെങ്കിലും ചേട്ടന് പിന്മാറാന്‍ തയ്യാറായില്ല. റിഹേഴ്സല്‍ മാക്സിമം കുളമാക്കാന്‍ ചേട്ടന്‍ അശ്രാന്ത പരിശ്രമം നടത്തി. ഞങ്ങള്‍ മനസ്സില്‍ പ്രാകിയെങ്കിലും തല്ക്കാലം അങ്ങേരെ സഹിച്ചു നിന്നു ‘ എന്തായാലും സ്റ്റേജില് കളിക്കാന്‍ അങ്ങേര് വരില്ലല്ലോ’ അതു മാത്രമായിരുന്നു ആശ്വാസം.

സന്യാസിയായി വീണ്ടും ഗിരീഷിനെ വിളിച്ചെങ്കിലും അവനു തീരെ ഇന്‍ഡ്രസ്റ്റ് ഇല്ല. സേമിയ ഐസ്, ഐസ് കേക്ക്, സ്റ്റിക്കര് പടം എന്നൊക്കെ പല പ്രലോഭനങ്ങള്‍ നീട്ടീയെങ്കിലും അവന്‍ കയ്യാലപുറത്തെ തേങ്ങ പോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന മട്ടില്‍ നിന്നു. പല ദിവസം ക്ലാസ്സ് കഴിഞ്ഞ് മുങ്ങാന്‍ ശ്രമിച്ചെങ്കിലും ക്ലാസ്സ് കഴിഞ്ഞ് ഓടാന് തയ്യാറെടുക്കുന്ന അവനെ വട്ടം പിടിച്ച് ഞാന്‍ റിഹേഴ്സല്‍ ക്ലാസ്സിലെത്തിച്ചു. സുരേഷാണ് ഭടന്‍. അവനെകൂടാതെ മറ്റൊരു ഭടന് കൂടി വേണം. കര്‍ട്ടന്‍ ഉയരുമ്പോള്‍ രണ്ടു ഭടന്മാരും അങ്ങോട്ടു മിങ്ങോട്ടും ഉലാത്താണം എന്നാലേ സ്റ്റേജില് ഒരു രാജ സദസ്സ് ഫീല് ചെയ്യുകയുള്ളു. ഭടനാവാന് ആളെ കിട്ടിയില്ല. വേണേല്‍ രാജാവിന്റെ വേഷം കെട്ടാം ഭടനാവാന്‍ വയ്യത്രേ, ആര്‍ക്കും. ഒടുക്കം എന്റെ ക്ലാസ്സിലെ രാജേഷിനെ ഞാന്‍ പിടിച്ച പിടിയാലെ കൊണ്ടുവന്നു, 4.45 ന്റെ സെന്റ് ജോര്ജ്ജില് അവന് പടിയൂരിലെ വീട്ടില്‍ പോണമെന്ന് കരഞ്ഞു പറഞ്ഞെങ്കിലും നീയില്ലെങ്കില്‍ ഈ നാടകം ഞങ്ങള്‍ കളിക്കില്ല എന്നു ഞാനും കരഞ്ഞു പറഞ്ഞു. ഒടുക്കം അവന്‍ സമ്മതിച്ചു; എല്ലാ റിഹേഴ്സലിനും അവന്‍ വരില്ല എന്ന അവന്റെ ഡിമാന്റില്‍.

തവളയെപിടിച്ച് ചാക്കിലിട്ട് പോലെ ആളുകളെ പിടിച്ച് കഥാപാത്രമാക്കിയെങ്കിലും പ്യൂണിന്റെ ആക്രമണം തീരെ നിലക്കുന്നില്ല. ‘ആ ശ്ശവിയെ ഓടിച്ചില്ലെങ്കില് ഞാനീ കല്പ്പറമ്പ് സ്ക്കൂളില് നിന്ന് ടി സി വാങ്ങീ പോകും’ എന്നു വരെ ബാബു ഭീഷണിപ്പെടുത്തി തുടങ്ങി. ജോഷിക്കാണെങ്കില്‍ ക്ലാസ്സ് റൂമിലും റിഹേഴ്സര് റൂമിലും ഇരുപത്തിനാലു മണിക്കൂറും രാജാവിന്റെ ഭാവഹാവാദികളോടെ നടക്കാനെ നേരമുള്ളു. ‘ ജോഷീ, നമുക്ക് റിഹേഴ്സല് തുടങ്ങാം’ എന്നാരെങ്കിലും പറഞ്ഞാല്. കാലുകള് അല്പം അകത്തിവെച്ച് വലതുകൈമുഷ്ടി ഇടതു കൈത്തലത്തില് അമര്‍ത്തി ഇടിച്ച് “ ഉം... ഉം.. ആവട്ടെ... നമുക്കുടന്‍ റിഹേഴ്സല്‍ തുടങ്ങിക്കളയാം..” എന്നമട്ടിലാണ് പെരുമാറ്റം. ഊണിലും ഉറക്കത്തിലും എന്തിനേറെ കക്കൂസില് പോകുമ്പോള്‍പോലും അവനിപ്പോ രാജാവിനെപോലെയാണ് പെരുമാറുന്നത് എന്നായി സംസാരം. ഒടുക്കം പ്യൂണിന്റെ ശല്യം ഒഴിവാക്കാന്‍ ക്ലാസ്സ് റൂമുകള് മാറ്റി മാറ്റി നോക്കിയെങ്കിലും അയിലത്തല മണത്ത പട്ടിയെപോലെ പ്യൂണ്‍ അവിടെയൊക്കെ വന്നു ഡയറക്റ്റ് ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ കൂട്ടുകാരോട് ഞാനൊരു പരിഹാരം പറഞ്ഞു “

“ എഡാ ജോഷ്യേ ബാബു, നമ്മളൊക്കെ ഒരേ ഭാഗത്ത്ന്ന് വരണോരല്ലേ, രാജേഷ് മാത്രല്ലേ വേറെ സ്ഥലത്തുന്നുള്ളൂ, നമുക്ക് റിഹേഴ്സല് നമ്മടവിടെ ആക്ക്യാലോ”

“അത് ശര്യണലാ.... രാജേഷാണെന്ന്കില്‍ ഭടനല്ലേ ‘അടിയന് ‘ എന്ന ഡയലോഗ് മാത്രല്ലേ ള്ളൂ. പക്ഷെ എവിടെ വെച്ച് റിഹേഴ്സല് നടത്തും?”

“ജോഷീടെ വീട്ടിലോ അല്ലെങ്കില് കല്ലേരി പാടത്ത് വെച്ചോ നടത്താലോ. അവിടക്ക് ഈ പണ്ടാര പ്യൂണ്‍ വരില്ലല്ലോ’ ഞാന് വീണ്ടും

അതൊരു എമണ്ടന്‍ തീരുമാനമാണെന്ന നിഗമനത്തില് ഞങ്ങള്‍ പിന്നെ റിഹേഴ്സല്‍ ഞങ്ങളുടെ നാട്ടിലാക്കി. പക്ഷെ ഗിരീഷ് പതിവുപോലെ ഉഴപ്പാന്‍ തുടങ്ങി. അവനധികം ഡയലോഗില്ല എന്നതു മാത്രമാണ് ആശ്വാസം പക്ഷെ ഉള്ള ഡയലോഗൊന്നും അവന് അറിയില്ലാ എന്നുള്ളത് നഗ്ന സത്യം.

ഒരു ദിവസം കല്ലേരിപ്പടത്തേക്കുള്ള വരവില് ബാബു എന്നൊട് ഒരു രഹസ്യം പറഞ്ഞു :

“ഡാ നന്ദ്വോ, ഉത്സവം മാറ്റി സ്വര്‍ഗ്ഗയാത്ര കളിക്കാന്ന് ജോഷി പറഞ്ഞതെന്തിനാണന്നറിയൊ?”

“ഇല്ല്യാ” അതിലൊരു ഹിഡന്‍ അജണ്ടയുള്ളതായി അതുവരേക്കും എനിക്ക് തോന്നിയില്ലായിരുന്നു

“ ഡാ ശ്ശവീ, സ്വര്‍ഗ്ഗയാത്രേല് ആരാ നായകന്? ജോഷി. ഉത്സവത്തിലാണെങ്കീ നമ്മള്ക്കെല്ലാവര്‍ക്കും ഒരേപോലത്തെ റോളാ. ഒറ്റക്ക് ഷൈന് ചെയ്യാന് പറ്റില്ല, മനസ്സിലായാ??’
“ ബാബോ ശര്യാണല്ലോ, സ്വര്‍ഗ്ഗയാത്രയാണെങ്കീ അവന്‍ രാജാവാ.. അവന് ശരിക്കും ഷൈന് ചെയ്യാം.. ശ്ശേഡാ”

“ അതന്നേ, അതോണ്ടന്ന്യാ അവനീ നാടകം മാറ്റ്യേ..നാടകം പൊളിഞ്ഞാലും അവന്റെ റോള് അവന്‍ പെടപ്പനാക്കും നീ നോക്കിക്കോ” ബാബു ഗദ്ഗത കണ്ടന് പൂച്ചയായി പറഞ്ഞു

“ശ്ശേഡാ തെണ്ടീ... ഞാനതപ്പോ ഓര്‍ത്തില്ല.. ഇനീപ്പോ നാടകം മാറ്റാന്‍ പറ്റോ?”

“എവ്ട്ന്ന്? യൂത്ത് ഫെസ്റ്റിവലിന് ഇനി കൊറച്ചു ദിവസല്ലേ ള്ളൂ. ഒര് രക്ഷേല്ല്യ”

“ ഹോ ഉത്സവത്തിന്റെ സ്ക്രിപ്റ്റ് കിട്ടിയ പിള്ളാര് അത് കലക്കും, പെട സ്ക്രിപ്റ്റ് ആണത്”

അവിടന്നോട്ടുള്ള റിഹേഴ്സല്‍ ക്യാമ്പുകളില് എന്റേയും ബാബുവിന്റേയും മുഖം പതിവിലേറെ കറുത്തു ( ഇനിയങ്ങോട്ടു കറുക്കാന് ബാക്കിയുണ്ടായിരുന്നില്ല!!) ഗതികെട്ട ബ്ലോഗര്‍ പുലി അനോണിയായും സ്വന്തം ബ്ലോഗില് കമന്റിടും എന്ന് പറഞ്ഞപോലെ, സ്വര്‍ഗ്ഗയാത്ര കളിക്കാന്‍ ഇഷ്ടമില്ലെങ്കിലും ഗതികേടുകൊണ്ട് ഞങ്ങള്‍ റിഹേഴ്സല്‍ നടത്തി.

യൂത്ത് ഫെസ്റ്റിവല്‍ അടുത്തെത്തി. റിഹേഴ്സല്‍ പരിസമാപ്തിയിലായി. രണ്ടേ രണ്ടു പ്രശ്നം മാത്രം. സന്യാസിയായ ഗിരീഷ് പല റിഹേഴ്സലിലും പങ്കെടുത്തില്ല എന്നുമാത്രമല്ല ഡയലോഡ് കാണാപ്പാഠം അറിയില്ല. ഭടനായ രാജേഷ് റിഹേഴ്സലിനു വന്നില്ല എന്നല്ല, നാടകത്തിന്റെ അന്നു വരുമോ എന്നു തന്നെ സംശയം. ജോഷിയാണെങ്കില്‍ ഇതിലൊന്നും തീരെ വറീഡാവാതെ ഇടതു കൈത്തലത്തില് വലതു കൈമുഷ്ടി ഇടിച്ചു നടന്നു,

ഒടുവില്‍ യൂത്ത് ഫെസ്റ്റിവല്‍ വന്നെത്തി.

നാടകത്തിന്റെ മെയ്ക്കപ്പ്, ആര്‍ട്ട് എന്നിവക്കു പുറമേ മറ്റൊരു ഉത്തരവാദിത്വവും കൂടി എനിക്കുണ്ടായിരുന്നു. സന്യാസിയാകുന്ന ഗിരീഷിനെ കാലത്തുതന്നെ വീട്ടില്‍ നിന്നും വിളിച്ചിറക്കി സുരക്ഷിതനായി മേക്കപ്പ് റൂമില്‍ എത്തിക്കുക എന്ന ഓപ്പറേഷന്‍. വര്‍ണ്ണ കടലാസ്സ് ഒട്ടിച്ച കുന്തവും, രാജാവിനും മന്ത്രിക്കുമുള്ള കിരീടം, അരപ്പട്ട, കയ്യങ്കി, പിന്നെ മേക്കപ്പ് സാമഗ്രികള്‍, കൂടാതെ രാജാവിനും മന്ത്രിക്കും ഉടുക്കാനുള്ള സാരി ഇത്യാദികളുമായി ഞാന്‍ കലപ്പറമ്പ് സ്ക്കൂള് ലക്ഷ്യമാക്കി സൈക്കിള്‍ വിട്ടു. പാതി വഴിയില്‍ വെച്ച് ഗിരീഷിന്റെ വീട്ടിലെത്തി. ഉച്ചക്കുള്ള ചോറും കറിയുമൊക്കെ പാത്രത്തിലെടുത്ത് അപ്പുറത്തെ പെണ്‍പിള്ളാരുമായി സൊള്ളുകയാണ് ചുള്ളന്‍. ഇന്ന് നാടകമുണ്ടെന്ന യാതൊരു വികാരവും അവന്റെ മുഖത്തില്ല. അവനെ വലിച്ച് പുറകിലിരുത്തി സ്ക്കൂളിലേക്ക് വിട്ടു.

മേക്കപ്പിനെടുത്ത ക്ലാസ്സ് റൂമില് ബാബുവിന്റെ അവസാന റിഹേഴ്ഷല് . ജോഷിയാണെങ്കില് വലതു മുഷ്ടി ഇടതു കൈത്തലത്തില് ഇടിച്ച് ക്ലാസ്സ് റൂമിനെ വലം വെക്കുന്നു. ഞാന്‍ ക്ലാസ്സ് റുമില്‍ കടന്നതും..

“ എന്ത്??? നന്ദന്‍ വരാനിത്ര വൈകിയെന്നോ?” ജോഷി രാജാവ്.

“ പോടാ.^&*^&^&*..... പിന്നെ മെയ്ക്കപ്പും കോപ്പും നിന്റപ്പന്‍ കൊണ്ടരോ?” ടെന്‍ഷന്‍ കാരണം എന്റെ വായില്‍ തെറിയേ വന്നുള്ളു.

“ തെറി പറയാണ്ട് മേക്കപ്പ് തൊടങ്ങാന് നോക്കഡാ &%**^&%%$ കളേ.. നമ്മടെ നാടകം നാലാമത്തേയാ” ബാബു ഒരു തെറി കൂടി പറഞ്ഞു

താമസിയാതെ ഞാന് മേക്കപ്പ് തുടങ്ങി, രാജാവിനു മീശവെച്ചു, സാരി മടക്കി ഉടുപ്പിച്ചു അരപ്പട്ടയണിയിച്ചു, സന്യാസിക്കു താടിയും മീശയും ജഡയും വെച്ചു, ഭടന്മാര്‍ക്ക് മീശ വരച്ചു, ഒടുക്കം ഞാനും മീശ വെച്ചു ജോഷിയും ഞാനും വര്‍ണ്ണക്കടലാസ്സിന്റെ കിരീടവും വെച്ചു.

“നാടകം നമ്പര്‍ നാല്, ജോഷി ആന്റ് പാര്ട്ടി അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗയാത്ര“

സേവ്യര്‍ മാഷുടെ ശബ്ദം മൈക്കിലൂടെ ധാരധാരയായി ഒഴുകി വന്നു. കുന്തവും സ്ക്രിപ്റ്റുമായി ഞങ്ങള് സ്റ്റേജിനു പുറകിലേക്കൊടി.

“ഡാ നന്ദോ എടക്ക് ഡയലോഗ് പറഞ്ഞെരണട്ടാ എനൊക്കൊരു ഓര്‍മ്മയുമില്ല’ ആ അവസാന നിമിഷത്തില് ഗിരീഷ് എന്റെ നെഞ്ചിലെ ആധിയിലേക്ക് പെട്രോളൊഴിച്ചു.

“ എന്റെ കണ്ടാരന്‍ മുത്തപ്പാ പു……….ന്നാര മോനേ ഗിരീഷേ, ചതിക്കല്ലേടാ..” ഞാന് ഗ്ലിസറിനില്ലാതെ കരയുമെന്ന അവസ്ഥയായി.

“ ദേ ഞാനൊന്നും മിണ്ടില്ലാട്ടാ.. ‘ആരവിടെ‘ ന്ന് വിളിച്ചാല് ‘അടിയന്‍‘ ന്ന് മാത്രം പറയും. എപ്പഴാ വരണ്ടേ പോണ്ടേ എന്നൊക്കെ പിന്നീന്ന് പറഞ്ഞരണം.” പെട്രോളിനു പുറമേ രാജേഷ് മണ്ണെണ്ണയും ഊറ്റിയൊഴിച്ചു.

എന്തൂറ്റ് പണ്ടാറേങ്കിലും കാണിക്ക് എന്നു പറഞ്ഞ് ഞാന് രാജേഷിനെയും സുരേഷിനേയും സ്റ്റേജില് നിര്‍ത്തി. പരിചയമുള്ള ഒരു കൂട്ടുകാരനെ സ്റ്റേജിനു പുറകിലിരുത്തി സ്ക്രിപ്റ്റ് കൊടുത്ത് ഗിരീഷിന്റെ മുഖത്ത് ഇളകികിടന്ന താടി അമര്‍ത്തി ഒട്ടിച്ച് കര്‍ട്ടന്‍ പൊക്കാന്‍ സിഗ്നല് കൊടുത്തു. കര്‍ട്ടന് പൊങ്ങിയതും രാജേഷും സുരേഷും കുന്തം പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താന്‍ തുടങ്ങി. സദസ്സില്‍ നിന്ന് നല്ല കൂവല്. ഞാന് കണ്ണുയര്‍ത്തി ബാബുവിനെ നോക്കി.

“അതുണ്ടാവും. നാടകം തൊടങ്ങ്യല്ലേ ള്ളൂ” ബാബു സമാധാനപ്പെടുത്തി.

പക്ഷെ ഭടന്മാരുടെ ഉലാത്തലിന് ‘ടക് ടക്; എന്ന ബാഗ്രൌണ്ട് സ്കോര്‍. അത് എന്താണെന്ന് എനിക്കു പിടികിട്ടിയില്ല. അല്പം കഴിഞ്ഞ് ജോഷി, രാജാവിന്റെ പ്രൌഢിയില്‍ രംഗത്തേത്ത് വന്നു. സദസ്സില്‍ നിന്ന് നിര്‍ത്താത്ത കൈയ്യടി. ‘ഹോ ആശ്വാസം’ സ്റ്റേജിന്റെ രണ്ടു മൂലയിലേക്കും ഓരോ തവണ നടന്ന് പിന്നെ സ്റ്റേജിന്റെ ഒത്ത നടുവിലേക്ക് വന്ന് ( മൈക്ക് അവിടേയുള്ളൂ) ജോഷി ഗര്‍ജ്ജിച്ചു.

“ആരവിടെ

സുരേഷ് ഭവ്യനായി, വിധേയനായി നടു വളഞ്ഞു ജോഷിക്കരികില്‍ വന്ന് ജോഷി മാത്രം കേള്‍ക്കേ പറഞ്ഞു : “ അടിയന്‍”

“ഒന്ന് ഒറക്കെ പറയഡാ സുരേഷേ” സദസ്സില് നിന്ന് ഏതോ ഒരുത്തന്‍

കല്‍പ്പന കൊടുക്കാന്‍ തുടങ്ങിയ ജോഷിയുടെ ചുണ്ടില് പെട്ടെന്ന് ഒരു പൊട്ടിച്ചിരി വന്നതും അവനത് കടിച്ച് പിടിച്ച് വീണ്ടും ഗര്‍ജ്ജിച്ചു : “ മന്ത്രിയെ വിളിക്കൂ”

“ഉത്തരവ് പോലെ” സുരേഷ് വീണ്ടും മന്ത്രിച്ചു.

“സുരേഷേ, ഒറക്കെ പറയെഡാ ഞങ്ങളും കേള്‍ക്കട്ടേഡാ..”

ചുണ്ടില്‍ വന്ന ചിരി മറക്കാന്‍ ജോഷി രണ്ടു വട്ടം ഒന്നു ഉലാത്തി.

മന്ത്രിയായ ഞാന് സ്റ്റേജില് വന്നു വണങ്ങി.

‘ ഇത് നമ്മടെ നന്ദകുമാറല്ലേഡാ പൂയ്.. നന്ദകുമാറേ.” സദസ്സില് നിന്നും ഏതോ പരിചയക്കാരനാണ്

“ മഹാരാജന്‍ വിളിച്ചോ?” ഞാനെന്റെ ആദ്യ ഡയലോഗ് കീച്ചി ജോഷിയുടെ മുഖത്ത് നോക്കുമ്പോള്‍ സദസ്സിന്റെ കമന്റ് കേട്ട് ചിരിക്കാന്‍ പൊട്ടി നില്ക്കുകയാണ് അവന്റെ മത്തങ്ങാ മോറ്.

പിന്നീടുള്ള എന്റേയും ജോഷിയുടേയും കൌണ്ടറുകള്‍ ഒരു കുഴപ്പവുമില്ലാതെ മുന്നേറി. ഇടക്കെപ്പോഴോ ജോഷി ഭടനെ വിളിച്ചപ്പോള്‍ രാജേഷ് ഭയഭക്തി ബഹുമാനത്തോടെ വന്നു വണങ്ങി നിന്നു. സദസ്സില് നിന്ന് അപ്പോള് നിര്‍ത്താത്ത കൂവല്.

“ ഹോ! രാജാവിനേക്കാള് കേമനാണല്ലോടാ ഭടന്.. അത് ഏതണ്ടാ ചെരുപ്പ് രാജേഷേ?”

അപ്പോഴാണ് ഞാന്‍ രാജേഷിന്റെ കാലിലേക്ക് നോക്കിയത്. തേഞ്ഞു തീരാറായ രണ്ടു വള്ളിച്ചെരുപ്പ് അവന്റെ കാലില്‍. ‘ദൈവമേ സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് അവനിത് മാറ്റിയില്ലായിരുന്നൊ? ഇതായിരുന്നല്ലേ ‘ടക് ടക് ‘ബാഗ്രൌണ്ടായിരുന്നത് ’ നാടകത്തിനിടയിലും ഞാനവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ‘ ഞാന്‍ മറന്നെഡാ’ എന്ന മറുപടി അവന്റെ കണ്ണില്‍. പറ്റിയത് പറ്റി. തടിക്കൊന്നും വരുത്താതെ ഇതില്‍ നിന്നൊന്നൂരികിട്ടിയാല്‍ മതിയായിരുന്നു മുത്തപ്പാ..

കൂവലിലും ചിരിയിലുമായി നാടകം മുന്നോട്ടു പോയി. ഡയലോഗുകളുടെ തീപ്പൊരി പടര്‍ന്നും ഗതിവിഗതികളിലൂടെ കഥ വഴിമാറി വരികയാണ്. വഴിത്തിരിവായ സന്യാസി രംഗത്തു വരാന്‍ പോകുന്നു.

“ആ സന്യാസിയെ വിളിക്കൂ” എന്ന ആജ്ഞ കിട്ടിയതും ഭടന്‍ സന്യാസിയായ ഗിരീഷിനെ സ്റ്റേജില്‍ കൊണ്ടു വന്നു നിര്‍ത്തി. താടിയും ജഡയും കാവിമുണ്ടുമായി ഗിരീഷ് ഒന്നാന്തരമൊരു സന്യാസിയായിട്ടുണ്ട്. സദസ്സിന്റെ കൈയ്യടി.

രാജാവിന്റെ ഏതോ കല്‍പ്പന കേട്ടിട്ട് ഗിരീഷിന്റെ സന്യാസി രണ്ടും കയ്യും മുകളിലേക്കുയര്‍ത്തി ഒരു ഡയലോഗുണ്ട്. ജോഷിയുടെ കല്‍പ്പന കേട്ടതും “അരുത് രാജന്‍ അരുത്” എന്ന ഡയലോഡ് കീച്ചി ഗിരീഷ് തന്റെ രണ്ടു കൈയ്യും ഉയര്‍ത്തി. പെട്ടെന്ന് സദസ്സില്‍ നിന്ന് നിര്‍ത്താത്ത കൂവല്‍. എന്താണെന്ന് ഒരു പിടിയുമില്ല. കര്‍ട്ടന്‍ വലിക്കുന്ന പാണ്ടന്‍ പ്രദീപ് ഒരു കൈ കൊണ്ട് വാ പൊത്തി ചിരിക്കുന്നു. ജഡ്ജ് ചെയ്യന്‍ ഇരുന്ന ടീച്ചര്‍മാര്‍ ചിരിയോട് ചിരി. എന്താപ്പോ ഇത്ര ചിരിക്കാന്‍ എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. ഗിരീഷിന്റെ ഡയലോഗ് കേട്ട് അവനെ നോക്കിയ ജോഷി ചിരി കടിച്ചമര്‍ത്താന്‍ നോക്കി എന്നിട്ടും പറ്റാതായപ്പോ സ്റ്റേജിന്റെ ഒരു മൂലയിലേക്ക് നോക്കി. ഇതൊക്കെകണ്ടതും കയ്യുയര്‍ത്തി രാജാവിനെ തടയാന്‍ നിന്ന ഗിരീഷ് സന്യാസിയെ ഞാനും നോക്കി..” എന്റെ ഗുരുവായൂരപ്പാ‍ാ‍ാ‍ാ.... സര്‍വ്വ സംഗ പരിത്യാഗിയായ.......ലൌകീക സുഖം ത്വജിച്ച സന്യാസി വര്യന്റെ ഇടം കൈയ്യില്‍ അതാ വെള്ളി നിറത്തില്‍ വെട്ടിത്തിളങ്ങുന്നു ഉഗ്രനൊരു റിസ്റ്റ് വാച്ച്......”

ഞാന്‍ ഗിരീഷിനെ നോക്കിയതും ‘ ഞാനെന്തൂട്ട് ചെയ്യാനാ’ എന്ന മട്ടില്‍ അവന്‍ തിരിച്ചു നോക്കി. വേറെ വഴിയില്ലാത്തതു കൊണ്ട് ഞാന്‍ സദസ്സിന്റെ ഏതോ മൂലയിലേക്ക് നോക്കി. ജോഷിയുടെ അടുത്ത ഡയലോഗ് കേട്ടിട്ടും ഗിരീഷെന്തോ തപ്പിത്തടയുകയാണ്. അവന്റെ ഡയലോഗിന്റെ തുടക്കം വെച്ച് ഞാനൊരു ഡയലോഡ് എടുത്തിട്ടെങ്കിലും അവനു അതും മനസ്സിലായില്ല. അവന്‍ രണ്ട് സ്റ്റെപ്പ് പിറകിലേക്ക് നീങ്ങി. പുറകില്‍ നിന്നുള്ള പ്രോംപ്റ്റ് കിട്ടാന്‍ വേണ്ടിയാണ്. പുറകില്‍ നിന്ന് ഡയലോഗ് കേട്ടതും ഗിരീഷ് അത് ആവര്‍ത്തിച്ചു. പിന്നെ ഞാന്‍. പിന്നെ ജോഷി.

“ആരവിടെ?” ജോഷിയുടെ അലര്‍ച്ച. രാജേഷ് ഭടന്‍ വീണ്ടും അവതരിച്ചു. രാജേഷ് വന്നപ്പോള്‍ അതിഭയങ്കരമായ കൂവല്‍. ഞാന്‍ നോക്കിയപ്പോള്‍ അവന്‍ കാല്‍ ചെരുപ്പ് ശൂന്യം‍. ആദ്യത്തെ കൂവല്‍ കാരണം അകത്തു പോയ തക്കത്തില്‍ ചെരുപ്പൂരിയിട്ടിട്ടാണ് വന്നിരിക്കുന്നത്. അത് കണ്ടാല്‍ സദസ്സ് വെറുതെയിരിക്കുമ്മോ?

ഒടുവില്‍ ഡയലോഗെല്ലാം ഒരുവിധം പറഞ്ഞൊപ്പിച്ച് കൂവലും കയ്യടിയും (എവ്ടേ) കിട്ടി ഞങ്ങള്‍ സ്വര്‍ഗ്ഗയാത്രക്ക് ഇരുകൈകളുമുയര്‍ത്തി ആകാശ ഗമനത്തിനു തയ്യാറായി. ആ പോസില്‍ കര്‍ട്ടന്‍ വീണു, നാടകം കഴിഞ്ഞതും മുഖത്തെ താടിയും മീശയും വലിച്ചെറിഞ്ഞ് ഗിരീഷ് ഓടിയതു കാരണം അവന്റെ കൊരവള്ളിക്കു പിടിക്കാനുള്ള ചാന്‍സ് എനിക്കു കിട്ടിയില്ല..


പിറ്റേ ദിവസം നാടക മത്സരത്തിന്റെ റിസള്‍ട്ട് മൈക്കിലൂടെ ഒഴുകിവന്നു : നാടകം ഒന്നാം സമ്മാനം.......... പത്താം ക്ലാസ്സിലെ ചേട്ടന്മാര്‍ അവതരിപ്പിച്ച ഒരു കിടിലന്‍ നാടകത്തിനു തന്നെ........ രണ്ടാം സമ്മാനം.... രണ്ടാം സമ്മാനം..... മനോജ് ആന്റ് പാര്‍ട്ടി അവതരിപ്പിച്ച ‘ഉത്സവം’ .....”

അതേ, അതുതന്നെ.!! ഞങ്ങള്‍ കളിക്കാതെ മറ്റു കൂട്ടുകാര്‍ക്ക് വെറുതെ കൊടുത്ത അതേ നാടകത്തിനു രണ്ടാം സ്ഥാനം...ഞങ്ങള്‍ക്ക് ഒന്നുമില്ല.. കിട്ടിയ കൂവല്‍ മാത്രം മിച്ചം.

“എടാ തെണ്ടീ.......” ഞാനും ബാബുവും കൂടി ജോഷിയുടെ നേരെ കയ്യോങ്ങി ഓടിയടുത്തു

“എന്തൂറ്റാ എന്റെടുത്ത്? ഞാനുന്തൂട്ടാ ചെയ്തേ? കാലില്‍ വള്ളിച്ചെരുപ്പിട്ട് വരാന്‍ ഞാമ്പറഞ്ഞാ?? സന്യാസീടെ കയ്യില്‍ വാച്ച് കെട്ടീത് ഞാനാ?” എന്നോട് പറയണ്ട, അവരോട് പോയി പറ” ജോഷി സുഖമായി കൈയ്യൂരി

ഞാനും ബാബുവും റിസഷന്‍ ടൈമില്‍ റിലീവിങ്ങ് ഓര്‍ഡര്‍ കിട്ടിയവരെപോലെ സ്ക്കൂള്‍ വരാന്തയുടെ പടിയില്‍ ഇരുന്നു. ‘ഇനി അടുത്ത വര്‍ഷം മാത്രം...”

.......................................................................................................................................

വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞു, നാടകങ്ങള്‍ പിന്നേയും കളിച്ചു, സമ്മാനങ്ങളും കൈയ്യടിയും വാരിക്കൂട്ടി, പലരും പലനാടുകളിലായി. പലരുമായി ബന്ധങ്ങള്‍ പോലും അറ്റു. പലരേയും വല്ലപ്പോഴുമൊരിക്കല്‍ ആകസ്മികമായി കണ്ടെങ്കിലായി. സ്റ്റേജിലെ നാടകത്തില്‍ നിന്ന് ജീവിതത്തിന്റെ തിരുവരങ്ങില്‍ ഇപ്പോഴും ജീവിത നാടകങ്ങള്‍ ആടിക്കൊണ്ടിരിക്കുന്നു.

പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം പിന്നീടെന്നോ രാജേഷിനെ കണ്ടു. മുബൈയിലായിരുന്നു അവന്‍. പിന്നീട് മുബൈയിലേക്ക് തന്നെ തിരിച്ചു പോയതായും അറിഞ്ഞു. അതിനപ്പുറം ഒരുപാടു വര്‍ഷങ്ങളായി അവനെ കുറീച്ച് ഒരു അറിവും കിട്ടിയില്ല.

സുരേഷ്, പിന്നീട് ഞങ്ങളുടെ നാടകങ്ങളില്‍ ചെറുവേഷങ്ങള്‍ ചെയ്തിരുന്നു, പത്താം ക്ലാസ്സ് മുഴുവനാക്കാന്‍ അവന്‍ സാധിച്ചില്ല. പഠിപ്പില്‍ മോശമായിരുന്നു. പിന്നീട് ലോട്ടറി വില്‍പ്പനകാരനായി പിന്നേയും വേറെന്തോ ജോലികള്‍ ചെയ്തു. വിവാഹവും കഴിഞ്ഞു, കുട്ടികളായി. വര്‍ഷങ്ങളേറെയായിരിക്കുന്നു അവനെ കണ്ടിട്ട്.

ഗിരീഷ് പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഒരു സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫര്‍ അസിസ്റ്റന്റായി. പ്രണയവും വരയുമായി അവന്‍ കുറേ നാള്‍ എന്നോടൊപ്പമുണ്ടായിരുന്നു. പിന്നെ ഉപജീവനത്തിന്റെ അലച്ചിലില്‍ ഞാനെന്ന കണ്ണി വിട്ടു. അപ്പോഴേക്കും ഒരു പ്രണയവും അതിനെതുടര്‍ന്നുള്ള വിവാഹവും കഴിഞ്ഞ് അവന്‍ ഗള്‍ഫിലേക്കെത്തിയിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി അവന്‍ സ്വന്തമായൊരു സ്റ്റുഡിയോ തുടങ്ങി. ഭാര്യയും കുട്ടിയും സ്റ്റുഡിയോയുമായി അവനിപ്പോഴും നാട്ടില്‍

ബാബുവും ഞാനും പിന്നേയും ക്ലബ്ബ്, നാടകം എന്നും പറഞ്ഞ് നടന്നു. പിന്നെ കോളേജും പഠനവുമായി ഞാന്‍ നീങ്ങിയപ്പോള്‍ അവന്‍ ഓട്ടോറിക്ഷ ഓടിക്കാ‍നും പിന്നെ ഗള്‍ഫിലേക്കും കടന്നും. തിരികെ വന്നു വീണ്ടും ഓട്ടോയെടുത്തു പിന്നേയും ഗള്‍ഫിലേക്ക് പോയി. കഴിഞ്ഞ ഡിസംബറില്‍ അവനും വിവാഹിതാനായി അവധി കഴിഞ്ഞ് മണലാരണ്യത്തിലേക്ക് തിരിച്ചു പോയി.

പ്രീഡിഗ്രി കഴിഞ്ഞ് ജോഷി വേറൊന്നും ചെയ്തില്ല.. ക്ലബ്ബും നാടകവുമായി കുറേക്കാലം അവനുമുണ്ടായിരുന്നു എന്റെ കൂടെ. അതിനിടയില്‍ കേരളോത്സവത്തില്‍ മിമിക്രിയും മോണോ ആക്റ്റും അവതരിപ്പിച്ച് അവന്‍ കലാതിലകമായി, ജില്ലാ തലത്തിലും ഒന്നാമനായി, പിന്നെ മിമിക്രി താരമായി കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നു മലയാളി ഉള്ളിടത്തൊക്കെ ചിരിയുടെ അമിട്ടുകള്‍ വാരി വിതറി ഒടുവിലവന്‍ കലാഭവന്‍ ജോഷിയായി. കാസറ്റുകളിലൂടെയും ചാനലി(സിനിമാല)ലൂടെയും അവന്‍ കേരളീയര്‍ക്ക് സുപരിചിതനായി, വിവാഹമൊക്കെ കഴിഞ്ഞ് ഒരു കുട്ടിയുടെ പിതാവായി.

കാലം നമുക്കു മുന്നില്‍ എത്ര നാടകമാടുന്നു?!! അതോ നമ്മള്‍ കാലത്തിനൊപ്പം നാടകം കളിക്കുന്നോ??

.

Monday, April 6, 2009

"സ്റ്റാര്‍ട്ട് ആക്ഷന്‍...........കട്ട് "

.
തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ നിന്നു കോവളത്തെ സമുദ്ര ഹോട്ടലിലേക്ക് ജനപ്രിയ ബ്ലോഗര്‍ പോങ്ങുമ്മൂടന്റെ കാറില്‍ പോകൂമ്പോള്‍ എന്റെ മനസ്സ് , പോസ്റ്റിട്ട ദിവസം തന്നെ നൂറ് കമന്റ് കിട്ടീയ ബ്ലോഗറെപ്പോലെ ആഹ്ലാദം കൊണ്ട് തിരതല്ലുകയായിരുന്നു. ഒരു പക്ഷെ ചരിത്രത്തിന്റെ കരി പിടിച്ച കുമ്മായചുവരില്‍ കരിക്കട്ട കൊണ്ട് എന്റെ പേര്‍ തെളിയുമായിരിക്കും! ഞാനൊരു ഗോള്‍ഡ് കിങ്ങിന് തീ കൊളുത്തി വെളിയിലേക്ക് നോക്കിയിരുന്നു. പച്ചത്തലപ്പുകള്‍ അതിവേഗം പിന്നിലേക്കോടുന്നു, പിടിതരാതെ. ഞാന്‍ പതിയെ കണ്ണടച്ചു സീറ്റിലേക്ക് ചാരി, കാറില്‍ ഗസലിന്റെ നേരിയ സംഗീതം.

“അല്ല! നന്ദേട്ടനൊന്നും പറഞ്ഞില്ല, എന്താ ഈ വരവിന്റെ ഉദ്ദേശമെന്നും എന്തിനു എന്റെ വീട്ടിലേക്ക് വരാതെ സമുദ്ര ഹോട്ടലില്‍ റൂമെടുക്കുന്നുവെന്നും”

പുകയൂതി ചാരം വെളിയിലേക്ക് തട്ടി ഞാനൊന്നു മന്ദഹസിച്ചു.

“നന്ദേട്ടന്‍ വരുമെന്നു കരുതി ഞാന്‍ മത്തി കറിയും കരിമീന്‍ പൊള്ളിച്ചതും പിന്നെ നന്ദേട്ടന്റെ പ്രിയപ്പെട്ട ‘അരച്ചലക്കി’യും ‘തക്കാളി വാട്ടിയതു’മൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്., ഇപ്പോഴും കാര്യം പറഞ്ഞില്ല.“

“തീര്‍ച്ചയായും പോങ്ങു, ഞാന്‍ രാത്രി വരും ഒരു 9 മണി കഴിയുമ്പോള്‍. ബട്ട് അതിനു മുന്‍പ് എനിക്ക് ചില അത്യാവശ്യകാര്യങ്ങള്‍ ഇവിടെ തീര്‍ക്കാനുണ്ട്. അതിനുവേണ്ടിയാണ് ഞാനീ നഗരത്തിലെത്തിയത്. “

“നന്ദേട്ടനെന്താ പഴയ ജോസ് പ്രകാശിന്റെ പോലെ സംസാരിക്കുന്നത്? അല്ല ഈ സമുദ്ര ഹോട്ടലില്‍ താമസിക്കാന്നു പറയുമ്പൊ?” കണ്ണുതുറിച്ച് പോങ്ങു സംശയം പ്രകടിപ്പിച്ചു.

“യെസ്, ബട്ട് ഞാനാദ്യം മസ്കറ്റ് ഹോട്ടല്‍ ആണ് പ്രിഫെര്‍ ചെയ്തത്, ഈ ഇലക്ഷന്‍ കാരണം കേന്ദ്രത്തിലേയും കേരളത്തിലേയും രാഷ്ട്രീയക്കാര്‍ ബുക്ക് ചെയ്തിരിക്കുന്നതു കാരണം കിട്ടിയില്ല. അതുകൊണ്ടാ സമുദ്ര ആക്കാമെന്നു വെച്ചത്. ഇന്നത്തെ എന്റെ ആവശ്യത്തിന് അതില്‍ കുറഞ്ഞൊന്നും പ്രാപ്തമല്ല”

എന്റെ ഭാഷ കേട്ടതു കൊണ്ടാവണം പോങ്ങു ഡ്രൈവിങ്ങിനിടയിലും എന്നെ തിരിഞ്ഞു നോക്കി വാ പൊളിച്ചു. ആ കൈപ്പള്ളിയുടെ ആ ഗോമ്പറ്റീഷനില്‍ പങ്കെടുത്തതിനു ശേഷം ഇങ്ങേര്‍ക്കിത് വട്ടായോ എന്നായിരിക്കണം അവന്‍ ചിന്തിച്ചിരിക്കുക. അന്തമില്ലാത്ത അവന്റെ ചിന്തയിലും വലുതല്ലല്ലോ എന്റെ കാര്യമെന്നു ഞാന്‍ ചിന്തിച്ച് അടുത്ത പുകയെടുത്തിട്ടു ഞാനാ കാര്യം പറഞ്ഞു.

“ഞാന്‍ ഇന്ന് ഒരു ബ്ലോഗറെ കാണാനാണ് ഇവിടെയെത്തിയത്. വൈകീട്ട് ഏഴുമണിക്കാണ് മീറ്റിങ്ങ്. രാത്രി ഒന്‍പത് ഒമ്പതരവരെ അത് നീളും. അതു കഴിഞ്ഞ് ഞാന്‍ നിന്റെ വീട്ടില്‍ വരാം, ആ പിന്നെ, കരിമീന്‍ നന്നായി മൊരിഞ്ഞതാ എനിക്കിഷ്ടം’

‘ബ്ലോഗറോ ആര്‍? ഏത് ബ്ലോഗര്‍? ജി.മനുവോ അതോ അച്ചായനോ ? ബ്ലോഗറെ കാണാനാണോ സമുദ്ര ഹോട്ടലില്‍ റൂമെടുക്കുനത്?”

“യെസ് പോങ്ങു. ബ്ലോഗര്‍ തന്നെ, ബട്ട് അതീ പറഞ്ഞ അലവലാതികളൊന്നുമല്ല. അവരെ കാണാന്‍ ഞാനെന്റെ കയ്യിലെ കാ‍ശുമുടക്കി ഇങ്ങോട്ടു വരുമോ? ഇത് മറ്റൊരു ബ്ലോഗറാണ്. ഈയടുത്ത് ബ്ലോഗ് തുടങ്ങിയ പുതിയ ബ്ലോഗര്‍ ആദ്യപോസ്റ്റില്‍ തന്നെ നൂറിലധികം കമന്റും നൂറിലധികം ഫോളോവേഴ്സുമുള്ള മലയാളം ബ്ലോഗിലെ ഒരേയൊരു സൂപ്പര്‍ ബ്ലോഗര്‍, .. ഗ്ലാമര്‍ താരം... ബ്ലോഗ് വായനക്കാര്‍ കമന്റിടാന്‍ കാത്തിരിക്കുന്ന ഒരേയൊരു ബ്ലോഗര്‍”

“ വിശാല മനസ്കനാ??”

“പോഡേയ്.. എനിക്കെന്താ വട്ടാണോ അങ്ങേരെ കാണാന്‍ ഈ തിരോന്തരത്തു വരാന്‍?”

‘പിന്നെയാര്‍? ഇത്ര ഭയങ്കര ബ്ലോഗര്‍?”

ഒരു പുകകൂടിയെടുത്ത് പുറത്ത് വിട്ട് ഞാന്‍ നാടകീയമായി തലവെട്ടിച്ച് അല്പം ബാസ്സ് ഉയര്‍ത്തി പറഞ്ഞു “ ബ്ലോഗര്‍ മമ്മൂട്ടി”

ക്ച്ച്കീച്ച്ക് ക്രൊക്രീടുംടും............

ഞാന്‍ ചുണ്ടോടുപ്പിച്ചിരുന്ന സിഗററ്റ് വായുവിലുയര്‍ന്ന് വെളിയിലേക്ക് തെറിച്ചുപോയി, എന്റെ മടിയിലിരുന്ന ബ്രീഫ്കെയ്സ് താഴെ എന്റെ കാലിലേക്ക് വീണു, എന്താ സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനു മുന്‍പ് മുന്നിലെ ദൃശ്യങ്ങളെല്ലാം സ്റ്റഡികാം കാമറയില്‍ സ്റ്റണ്ട് സീനെടുത്തപ്പോലെ വിറകൊണ്ടു, ഞാന്‍ കണ്ണടച്ചു ‘എന്റെ കൊടുങ്ങല്ലൂരമ്മേ” എന്നു മൂന്നുവട്ടം വിളിച്ചിരിക്കണം. കണ്ണുതുറക്കുമ്പോള്‍ എന്റെ മുന്നില്‍ കോവളം 2 കിമീ എന്നെഴുതിയ മൈല്‍ കുറ്റി

“ഈശ്വരാ ഞാന്‍ കോവളത്തെത്തിയോ?” കിടന്ന കിടപ്പില്‍ ഞാന്‍ കണ്ണുതുറന്നു നോക്കി. മലയാളം ആല്‍ബം സോങ്ങ്സിലെ ടിപ്പിക്കല്‍ ഫ്രെയിം പോലെ 45 ഡിഗ്രി ആക്സിസില്‍ ചെരിഞ്ഞ ഹൈവേ, ഇടതുവശത്ത് അതിഭീമമായൊരു ചെരിഞ്ഞ മരം, ചെരിഞ്ഞൊരു മതില്‍, തൊട്ടുമുന്നില്‍ കാക്കതൂറിയ ഒരു ചെരിഞ്ഞ മൈല്‍കുറ്റി.

ഒരു സെക്കന്റ് കഴിഞ്ഞ് ഞാന്‍ ശ്വാസം എടുത്തു. കാറിനും മൈല്‍കുറ്റിക്കും ഇടയിലായി കിടന്നിരുന്ന എന്റെ ബോഡിയെ ഞാന്‍ യോഗസനം ചെയ്യുന്നവനെപ്പോലെ വളച്ചൊടിച്ച് പുറത്തെടുത്തു. എന്താ സംഭവിച്ചത് എന്നറിയാന്‍ നിവര്‍ന്നുനിന്നു നോക്കിയ ഞാന്‍ കാറിനേയും അതിലെ സ്റ്റിയറിങ്ങിന്റേ പുറത്തു വീണു കിടക്കുന്ന പോങ്ങുമൂടനേയും കണ്ടു.

കയ്യിലെ വാട്ടര്‍ ബോട്ടില്‍ നിന്ന് വെള്ളമെടൂത്ത് തളിച്ച് ബോധമില്ലാത്ത (ബോധം പോയ) പോങ്ങുമ്മുടനെ ഉണര്‍ത്തി. സ്ഥലകാല ബോധം വീണു കിട്ടിയ പോങ്ങു എന്നോട് ഒന്നേ ചോദിച്ചുള്ളു.

“നന്ദേട്ടാ, നന്ദേട്ടന്‍ പറയുന്നത് സത്യമോ അതോ മിഥ്യയോ?”

“നീയെന്തെണ്ടാ ഒരുമാതിരി യുക്തിവാദികളുടെ പുസ്തകത്തിന്റെ പേരു പോലെ ചോദിക്കുന്നത്? ആദ്യം നീയീ കാറിന്റെ നിജസ്ഥിതി മനസ്സിലാക്ക് എന്നിട്ടെന്റെ നിജസ്ഥിതി ഞാന്‍ നിന്നെ മനസ്സിലാക്കാം”

ചെനപിടിച്ച പശുവിനെ പരിശോധിക്കുന്നപോലെ പോങ്ങുമ്മൂടന്‍ അടിയിലും മുകളിലും പിന്നെ സൈഡിലുമായി കാറിനെ സസ്മൂഷം വീഷിച്ച് പത്തുമിനുറ്റ് കൊണ്ട് കാറിനെ വീണ്ടും റോഡിലേക്കിറക്കി. ഭാഗ്യം! കാറിനൊന്നും കാര്യമായി പറ്റിയിരുന്നില്ല. അപ്രതീഷിതമായത് കേട്ടപ്പോള്‍ കൈവിറച്ചതു മൂലം കാറ് ഒന്നു തെന്നിയതാണ്. ഫുട്പാത്തില്‍ കയറി കാറൊന്നു വിശ്രമിച്ചു. അതിന്റെ സെക്കന്റിലൊരംശം കൊണ്ട് പോങ്ങുവിന്‍ ബോധം പോയി.

“ പോങ്ങു, വണ്ടി സ്റ്റാര്‍ട്ടാക്കന്‍ വരട്ടെ, ഇനിയൊരു റിസ്ക്കെടുക്കാന്‍ വയ്യ. അതിനു മുന്‍പ് നീയീ സത്യം കേള്‍ക്കണം”

“പറയൂ നന്ദേട്ടാ... ഞനിപ്പോള്‍ എന്തും സഹിക്കാനുള്ള മൂഡീലാണ്. തലയും മനസ്സും മരവിച്ച പോലെ. പറയൂ എന്താണാ ഞെട്ടിക്കുന്ന സത്യം? തള്ളേ ഇതൊള്ളത് തന്നെ??”

“ അതേ, നീ കേള്‍ക്കു, മലയാളത്തിലാദ്യമായി....” പോങ്ങു ഇമവെട്ടാതെ വാ പൊളിച്ച് എന്നെ നോക്കിയിരിപ്പായി. വരാനിരിക്കുന്ന ഏതു സത്യത്തേയും ഉള്‍ക്കൊള്ളാനുള്ള കരുത്തുമായി.

“........മലയാളത്തിലാദ്യമായി മലയാളം ബ്ലോഗില്‍ നിന്ന് ബ്ലോഗര്‍മാര്‍ അണി നിരക്കുന്ന ഒരു മലയാളം സിനിമ പുറത്തിറങ്ങുന്നു”

തുറന്നു വെച്ചിരിക്കുന്ന പോങ്ങുവിന്റെ വായിലേക്ക്ക് ഇത്തിരി വെള്ളം കമഴ്ത്തി ഞാന്‍ ബാക്കി കൂടെ പറഞ്ഞു :

“ നന്ദകുമാറെന്ന ഞാനെന്ന ബ്ലോഗര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന എന്റെ ആദ്യ മലയാള സിനിമയില്‍ മറ്റൊരു ബ്ലോഗറായ മമ്മൂട്ടി നായകനാകുന്നു”

ബ്രിജ് വിഹാരം മനുവിന്റെ പ്രൊഫൈല്‍ ഫോട്ടോയിലെ പോലെ സ്റ്റിയറിങ്ങ് പറിച്ചെടുക്കുന്ന പോസില്‍ പോങ്ങുമൂടന്‍ തെല്ലിട ഇരുന്നു. ഇവനിതു പറിച്ചും കൊണ്ടു ഓടിപ്പോയ്ക്കളയുമോ എന്നു പേടിച്ച് ഞാനവന്റെ തോളില്‍ തട്ടി. പോങ്ങു അവിശ്വസനീയതോടെ എന്നെ തല തിരിച്ചു നോക്കി

“ നന്ദേട്ടാ എനിക്കിപ്പോഴും വിശ്വാസം വരുന്നില്ല. കൈവിറച്ചിട്ട് ഞാനിനിയെങ്ങിനെ സമുദ്ര വരെ ഡ്രൈവ് ചെയ്യും? “

“എല്ലാ‍ത്തിനും അതിന്റേതായ സമയമുണ്ട് പോങ്ങു, ബ്ലോഗനയില്‍ പോസ്റ്റ് വരുന്നതു പോലെയല്ല ബ്ലോഗര്‍ ഒരു സിനിമ ചെയ്യുന്നത് എന്ന് നിനക്കിപ്പോഴും മനസ്സിലായില്ലേ? അതും ഒരു സൂപ്പര്‍ സ്റ്റാറിനെ വെച്ച്..”

“ അതേ നന്ദേട്ടാ അന്ന് ബ്ലോഗനയില്‍ വന്നത് വിളിച്ച് പറഞ്ഞതിലും അത് ഒരു പോസ്റ്റാക്കി ഇട്ടതിലും ഞാന്‍ ഇപ്പോള്‍ ലജ്ജിക്കുന്നു. ഞാനീ വിവരം ഒരു പോസ്റ്റാക്കി ഇടട്ടെ? ബ്ലോഗില്‍ നിന്ന് ആദ്യത്തെ സിനിമ എന്ന ടൈറ്റിലില്‍?”

“ നീ ഒരു കുന്തോം ചെയ്യണ്ട തല്‍ക്കാലം വണ്ടി സമുദ്രയിലേക്ക് വിട്, ഇതേ സിനിമയാ അതും മലയാള സിനിമ, എന്തു സംഭവിക്കുമെന്ന് ദൈവം തമ്പുരാന് പോലും പ്രവചിക്കാന്‍ പറ്റില്ല”

പോങ്ങു വണ്ടി വീണ്ടും ഹൈവേയിലേക്കെടുത്തു, നഗര ദൃശ്യങ്ങള്‍ പിന്‍ വാങ്ങി ഞങ്ങള്‍ ഹോട്ടല്‍ സമുദ്രയിലെത്താറായി.

“ പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍ വിട്ടു പോങ്ങു” ഞാന്‍ ഒന്നു ചുമച്ച് ശബ്ദം വീണ്ടും ബാസ്സിലാക്കി “ എനിക്കീ സിനിമയില്‍ ഒരു അസിസ്റ്റന്റ് ഡയറക്റ്ററെ ആവശ്യമുണ്ട്, മാത്രമല്ല ഒരു ഡ്രൈവറേയും, എന്റെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് ചെയ്തു തരാന്‍ പറ്റുന്ന ഒരാള്‍. ചുരുക്കത്തില്‍ എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍. ഞാന്‍ മനസ്സില്‍ കാണുന്നത് മി. പോങ്ങുവിനേയാണ്...”

ട്രീട്രീട്രീട്രീട്രീട്രീശൂറ്ര് ക്കും...............വണ്ടി ഒരു മുരളലോടെ ചവിട്ടിയമര്‍ന്നു

“എന്തു പറ്റി സകലതും കഴിഞ്ഞാ??” വിദൂരതയിലേക്ക് തുറിച്ചു നോക്കുന്ന പോങ്ങുവിനോടായി ഞാന്‍

“ നന്ദേട്ടാ ഈ പറയുന്നത് ................?? എനിക്കു തീരെ വിശ്വസിക്കാന്‍ പറ്റുന്നില്ല... ഞാന്‍.....ഞാന്‍... ഞാനീ കാലുകളില്‍ ഒന്നു തൊട്ടോട്ടെ??” എനിക്ക് തടുക്കാനാവുന്നതിനും മുന്‍പ് പോങ്ങു തന്റെ 120 കിലോയുള്ള ശരീരം വളച്ചു കഴിഞ്ഞു.

“ഏയ്.... ഏയ് .....എന്തൂറ്റ് പണ്യാ നീ കാണിക്കണത്? ഞാന്‍ പോങ്ങുവിനെ നിവര്‍ത്തിയെടുത്തു. അവന്റെ കണ്ണുകള്‍ സോഡയൊഴിച്ചു നിറച്ച മദ്യഗ്ലാസ്സ് പോലെ നിറഞ്ഞു തുളുമ്പാറായിരിക്കുന്നു.

“ നീ അത്ഭുതപ്പെടണ്ട, ബ്ലോഗില്‍ നിന്നും ഞാന്‍ സിനിമയിലേക്കു വരുമ്പോള്‍ നമ്മുടെ കൂടെയുള്ള ആരെയെങ്കിലുമൊക്കെ സഹായിക്കണ്ടേ? നിനക്കറീയോ ഈ സിനിമയിലേക്ക് പാട്ടുകളെഴുതുതാന്‍ ബോഗര്‍ ജി.മനുവും, ബ്ലോഗര്‍ മുരളി കൃഷ്ണ മാലോത്തും, ഫൈനാന്‍സ് കണ്ട്രോളര്‍ തോന്ന്യാസി, സ്റ്റില്‍ സ് ചിത്രപ്പെട്ടി ബ്ലോഗര്‍ ശ്രീലാല്‍, അവരൊക്കെയാണ് ഉദ്ദേശിക്കുന്നത്. എത്രനാളെന്നു വച്ചാ അവരീ ബ്ലോഗില്‍ തന്നെ ചെരണ്ടോണ്ടിരിക്കുന്നത്. അവര്‍ക്കും വേണ്ടെ ഒരവസരം. പിന്നെ എന്റെ ഈ ആദ്യ സിനിമയുടെ പോസ്റ്റര്‍ ചെയ്യുന്നത് നമ്മുടെ ഗായത്രി അശോകേട്ടനാണ് കേട്ടോ “

ഞാന്‍ അടുത്ത സിഗററ്റിലേക്കും പോങ്ങുമ്മൂടന്‍ സ്റ്റിയറിങ്ങിലേക്കും ശ്രദ്ധതിരിച്ചു. വണ്ടി സമുദ്രയിലേക്കുള്ള നീണ്ട പാത കടന്നു.




സമുദ്രയുടെ സ്യൂട്ട് റൂമില്‍ കടന്നപ്പോള്‍ സ്ഥലജല വിഭ്രാന്തി പിടിപെട്ട ദുരോധനനെപ്പോലെയായി പോങ്ങുമ്മൂടന്‍. ഇരിക്കണോ കിടക്കണോ ചാടണോ ടി വി കാണണോ എന്നറിയാതെ കറക്കിവിട്ട പമ്പരം കണക്കെ അവനവിടെ ഉരുണ്ടു കളിച്ചു. സ്യൂട്ട് കെയ്സ് ഭദ്രമായി വെച്ച് ഒരു കുളിയും കഴിഞ്ഞ് വസ്ത്രം മാറി ഞാന്‍ കിടക്കയിലമര്‍ന്നു, ടി വി ഓഫ് ചെയ്ത് പോങ്ങു എന്റെ കൂടെ വന്നിരുന്നു

“ നീ കുളിക്കുന്നില്ലേഡാ യാത്ര ചെയ്തതല്ലേ...വല്ലപ്പോഴും ഒന്നു നനഞ്ഞൂടെടാ?” ഞാന്‍ പോങ്ങുനെ ഒന്നു തോണ്ടി

“വേണ്ടണ്ണാ, സ്യൂട്ട് റൂമില്‍ കുളിച്ച് കഥ നമ്മക്കറിയാം. വെറുതെയല്ല മാസാം കുറേയായിട്ടും മനു ജിയും മുരളീ കൃഷ്ണയും തല ഉഴിഞ്ഞോണ്ടു നടക്കുന്നത്! അല്ല നന്ദേട്ടാ എപ്പോഴാ മമ്മൂട്ടി വരിക? എനിക്കൊന്ന് കാണാന്‍ പറ്റുമോ? മിണ്ടാന്‍ പറ്റുമോ?”

“7 മണിക്ക് ചിലപ്പോ 10 മിനിട്ട് വൈകിയേക്കും, കാണിക്കാം. നീയെന്റെ പിഏ അല്ലേ. നീയിവിടെ തന്നെ നിന്നോ.”

റിസപ്ഷനില്‍ നിന്ന് കോള്‍ വന്നപ്പോഴെ എനിക്കു മനസ്സിലായി എന്റെ അതിഥിയാണെന്ന്, ഞാന്‍ ഒന്നുകൂടി മെയ്ക്കപ്പ് ശരിയാക്കി രണ്ടു വട്ടം സ്പ്രേ പൂശി മൂന്നുവട്ടം ഉടുപ്പു ശരിയാക്കി നാലു വട്ടം കണ്ണാടിയില്‍ നോക്കി.

വാതില്‍ തുറന്ന് മലയാളത്തിന്റെ മഹാ നടന്‍, മെഗാസ്റ്റാര്‍, മമ്മൂട്ടി മന്ദം മന്ദം സമാഗതനായി.

“ഹായ് മിസ്റ്റര്‍ നന്ദന്‍, ഗ്ലാറ്റ് മീറ്റ് യൂ” എന്റെ കൈത്തലം കവര്‍ന്ന് മമ്മൂട്ടി സോഫയില്‍ ചെരിഞ്ഞു “ പിന്നെ, യാത്രയൊക്കെ എങ്ങിനെയുണ്ടായിരുന്നു?”


“ ഒക്കെ സുഖം മമ്മുക്കാ, എല്ലാം തടസ്സമില്ലാതെ നടന്നു. എങ്ങിനെയുണ്ടായിരുന്നു ഷൂട്ടിങ്ങ്? “

“ ഓ! ഇങ്ങിനെ പോകുന്നു. ഞാന്‍ രണ്ടു ദിവസം മുന്‍പ് സിംഗപ്പൂരില്‍ നിന്നും വന്നതേയുള്ളു ഒരു സോങ്ങ്സ് സീന്‍. ഞാനും നായികയുമായുള്ള ഡാന്‍സ്. എന്റെ ഡാന്‍സൊക്കെ ഇപ്പോ ഹിറ്റായിക്കൊണ്ടിരിക്കല്ലേ” മമ്മൂട്ടി ആത്മവിശ്വാസത്തോടെ ചിരിച്ചു.

“ അതേയതെ, പിന്നെ നമ്മുക്ക് പ്രൊജക്സ്റ്റ് ഉടനെ ആരംഭിക്കണം. ബ്ലോഗില്‍ നിന്ന് ഒരു സിനിമ വരുമ്പോള്‍ എന്തായാലും പ്രീ പബ്ലിസിറ്റി കിട്ടൂമല്ലോ” ഞാന്‍ നേരെ വിഷയത്തിലേക്ക് കടന്നു.

“യെസ് യെസ്. ഡെഫനിറ്റിലി, നമുക്കപ്പോ കാര്യങ്ങള്‍ സംസാരിക്കാം ബൈ ദ് ബൈ ആരാ ഈ തടിയന്‍?” പോങ്ങുവിനെ ചൂണ്ടി മമ്മൂട്ടി ചോദിച്ചു

“അത് മമ്മുക്കാ അത് പോങ്ങുമ്മൂടന്‍ എന്റെ അസിസ്റ്റന്റ് കം ഡ്രൈവര്‍ കം പി എ. പിന്നെ... പിന്നെ ആളൊരു ബ്ലോഗറാണ്. ജനപ്രിയ ബ്ലോഗര്‍”

“ ഏത് പോങ്ങനായാലും സോറി മിസ്റ്റര്‍ നന്ദന്‍, നമുക്കിടയിലുള്ള പ്രൊജക്റ്റ് മീറ്റിങ്ങില്‍ മറ്റൊരാളുണ്ടാവുന്നത് എനിക്കിഷ്ടമല്ല, “

“അത് മമ്മുക്കാ... അത് പിന്നെ..”

“ഏത് പിന്നെ? വാത്തഫക്ക് യു തിങ്കിങ്ങ് എബൌട്ട് മി മിസ്റ്റര്‍? നിങ്ങളുടേയും ഫ്രണ്ടിന്റേയും മുന്നില്‍ വെച്ച് എന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ എന്നെ കിട്ടുമെന്നൊ? നോ മിസ്റ്റര്‍ നന്ദന്‍, ദിസീസ് മമ്മൂട്ടി....... അയാം.....”

“സോറി സാര്‍ സോറി, ഞാനോര്‍ത്തില്ല” ഞാന്‍ പോങ്ങുവിനോട് തിരിഞ്ഞ് കണ്ണുകൊണ്ട് കാണിച്ചു. മനസ്സില്ലാ മനസ്സോടെ പോങ്ങു പുറത്തേക്ക് പോയി, വാതിലടഞ്ഞു

“നന്ദന്‍, താങ്കളൊരു ബ്ലോഗ്ഗറായതുകൊണ്ടാണ് ഞാന്‍ താങ്കള്‍ക്ക് എന്റെ ഡേറ്റ് തന്നത് കാരണം ഞാനുമൊരു ബ്ലോഗര്‍ തന്നെ. ബട്ട് വളരെ പേര്‍സണല്‍ ആയിരിക്കണം നമ്മുടെ മീറ്റിങ്ങ് എന്നു പറഞ്ഞിരുന്നു ഞാന്‍. അതുകൊണ്ടാണ് സെറ്റില്‍ നിങ്ങള്‍ വരാമെന്ന് പറഞ്ഞിട്ടും മീറ്റിങ്ങ് ഇവിടെ ആക്കാ‍ന്‍ ഞാന്‍ പറഞ്ഞത്, ഒകെ ഡോണ്ട് റിപ്പീറ്റ് ഇറ്റ്”

“ ഇല്ല മമ്മുക്കാ, അവനെന്റെ പി എ ആയതുകൊണ്ടാണ് ഞാനിവിടെ കൂടെ നിര്‍ത്തിയത്. ഇനിയതുണ്ടാവില്ല. പിന്നെ, തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. അതിന്റെ കോപ്പി എന്റെ കൈവശമുണ്ട്. മമ്മുക്കക്കു വേണമെങ്കില്‍ കൊണ്ടുപോകാം. മറ്റു കാര്യങ്ങള്‍ കൂടുതലൊന്നും നിശ്ചയിച്ചിട്ടില്ല. നാളെ പ്രൊഡൂസറുമായിട്ട് മീറ്റിംഗ്. പിന്നെ പ്രൊഡക്ഷന്‍ കണ്ട്രോളറെ നിശ്ചയിച്ച് മറ്റു കാര്യങ്ങള്‍ തീരുമാനിക്കും മിക്കവാറും അടുത്ത ആഴ്ചയോടെ പലര്‍ക്കും ടോക്കന്‍ അഡ്വാന്‍സ് കൊടുക്കും”

“ തിരക്കഥ കുത്തിയിരുന്നു വായിക്കാനൊന്നും സമയമില്ല മിസ്റ്റര്‍, അതിന്റെ ഒരു വണ്‍ലൈന്‍ മാത്രം പറഞ്ഞാല്‍ മതി, പിന്നെ മൊത്തം എനിക്കെത്ര സീന്‍സ്, എന്റെ കോമ്പിനേഷന്‍സ്, അതറഞ്ഞിട്ടൂവേണം എനിക്കെന്റെ ഡെയ്റ്റ് അഡ്ജസ്റ്റ് ചെയ്യാന്‍. ടെല്‍ മീ ഫാസ്റ്റ് ”

“92 സീനുള്ള ഈ സിനിമയില്‍ 85 സീനിലും മമ്മുക്കയുണ്ട്. മൊത്തം 5 പാട്ടുകള്‍, നായികയുമായുള്ള ആദ്യ സോങ്ങ് സീന്‍ പൊള്ളച്ചിയില്‍ അത് ഒരു അടിപൊളി ഗാനമായിരിക്കും”

“കൊള്ളാം ഡാന്‍സ് ഒക്കെ ഉണ്ടാകുമല്ലോ അല്ലേ”

‘ഉവ്വ്, പിന്നെ മറ്റൊരണ്ണം മൌറീഷ്യസ് ബീച്ചില്‍ അതിന്റെ ചരണവും അനുപല്ലവിയും സിംഗപ്പൂരിലും കോലാലമ്പൂരിലും ഷൂട്ട് ചെയ്യും”

“വെരിവെല്‍ , നായികയെ നിശ്ചയിച്ചു കഴിഞ്ഞോ?”

“ഒന്നുമായിട്ടില്ല, എല്ലാം പതിയെ മതി, നൃത്തത്തിനു പ്രാധാന്യമുള്ള ഒരു നായികയുടെ ഫ്ലാഷ് ബാക്ക് ഇതിലുണ്ട്. അവരോടൊപ്പം ഒരു സോങ്ങും, പല സീനിലും മമ്മുക്ക കളര്‍ഫുള്‍ ആയ ഡ്രെസ്സും കൂളിങ്ങ് ഗ്ലാസും, പിന്നെ ഡാന്‍സും”

“മതി മതി! സൂപ്പര്‍ ഹിറ്റ് ആകുമെന്ന് ഉറപ്പാണല്ലോ അല്ലേ, നല്ല പ്രീ പബ്ലിസിറ്റി കൊടൂക്കണം, കഴിവതും സിനിമ ഇറങ്ങുതിനുമുന്‍പേ നിരൂപണം എഴുതാന്‍ ബ്ലോഗിലെ നിരൂപകന്മാരോട് പറയണം, അവരതില്‍ മിടുക്കന്മാരാണല്ലോ ”

കഥയുടെ ഏകദേശരൂപവും സഹതാരങ്ങള്‍ ആരൊക്കെയാവണമെന്നുള്ള എന്റെ അഭിപ്രായവും ഷൂട്ടിങ്ങിന്റെ ഏകദേശ സമയവും പറഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ മീറ്റിങ്ങ് അവസാനിപ്പിച്ചു. പോകാന്‍ നേരം വീണ്ടും കൈ തന്ന് മമ്മൂട്ടി പറഞ്ഞു

“ ഓകെ മിസ്റ്റര്‍ നന്ദന്‍, അപ്പോ ഞാനിറങ്ങുന്നു, മറ്റു കാര്യങ്ങള്‍ ഒക്കെ ആയാല്‍ വിളിക്കു, എഗ്രിമെന്റിന്റെ കോപ്പിയുമായി എക്സ്കൂട്ടിവിനെ ലൊക്കേഷനിലേക്കയച്ചയച്ചാല്‍ മതി. മറ്റു കാര്യങ്ങള്‍ അതിന്റെ പതിവു പോലെ”

“ സന്തോഷം മമ്മുക്കാ, മമ്മൂക്കയുടെ ഡേറ്റ് കിട്ടിയ ഞാനെത്ര ഭാഗ്യവാനാണ്. എന്റെ ആദ്യ സിനിമ........”

“നൊ നൊ മിസ്റ്റര്‍ നന്ദന്‍, ഒന്നുമില്ലേലും നമ്മളൊക്കെ ബ്ലോഗേര്‍സല്ലേ!! പിന്നെ, നന്ദപര്‍വ്വം എങ്ങിനെ പോകുന്നു, കമന്റുകളൊക്കെ നല്ലവണ്ണം ഉണ്ടല്ലോ അല്ലേ, ഞാന്‍ അന്ന് ആ മൂന്നുമുഴം മുല്ലപ്പൂ വായിച്ചതാണ്. പിന്നീട് ബ്ലോഗില്‍ കയറാന്‍ നേരം കിട്ടിയില്ല, “

“എല്ലാം നല്ലരീതിയല്‍ പോകുന്നു മമ്മുക്കാ”

മമ്മൂട്ടിയെ ഞാന്‍ റിസപ്ഷന്‍ വരെ അനുഗമിച്ചു, പുറത്ത് പോങ്ങുമ്മൂടനപ്പോള്‍ കാറിന്റെ സൈഡില്‍ ചാരി നിന്ന് ഒരു സിഗററ്റ് വലിക്കുകയായിരുന്നു, ഞങ്ങളെ കണ്ടതും സിഗററ്റ് താഴെയിട്ട് ചവുട്ടി കെടുത്തി ഭവ്യനായി

“ മമ്മുക്കാ ഇതാണ് പോങ്ങുമ്മൂടന്‍, എന്റെ അസിസ്റ്റന്റ് കം ഡ്രൈവര്‍ കം......”

“ ആ കേട്ടിട്ടുണ്ട്, ഹലോ മിസ്റ്റര്‍ പോങ്ങന്‍, താങ്കളല്ലേ, എന്റെ ആദ്യപോസ്റ്റിനെ വിമര്‍ശിച്ച് മറുപോസ്റ്റ് ഇട്ട് കയ്യടി വാങ്ങിയ ആള്‍ “ മമ്മൂട്ടി ഗൌരവം പൂണ്ടു.

“അ...ആ....അതെ...” പോങ്ങു വിറച്ചു വിറച്ചു ചുണ്ടനക്കി

“ ആ, ഈ പേര്‍ എനിക്ക് നല്ലപോലെ ഓര്‍മ്മയുണ്ട്, കേട്ടോ മിസ്റ്റര്‍ നന്ദന്‍, വിഗ്രഹങ്ങളെ കല്ലെടുത്തെറിഞ്ഞാലല്ലേ ആളുകളുടെ കയ്യടി കിട്ടൂ, നന്ദന്റെ ബ്ലോഗിനെ വിമര്‍ശിച്ചാല്‍ ആര് വായിക്കാനാ? മമ്മൂട്ടിയാകുമ്പോള്‍ പ്രചാരം കൂടുമല്ലോ, അല്ലേ പോങ്ങന്‍”

“ അയ്യോ മമ്മുക്കാ അവനോട് ദ്വേഷ്യമൊന്നും തോന്നരുത്, അവനന്ന്.....” ഞാന്‍ ഇടയില്‍ കയറി

“ ഹേയ് എന്തു ദേഷ്യം?! എന്നാലും പടച്ച തമ്പുരാന്‍ കണ്ണുള്ളവനാണടോ പോങ്ങാ, ബ്ലോഗില്‍ നിന്നുള്ള ആദ്യസിനിമയില്‍ ഞാന്‍ അഭിനയിക്കുക, അത് തന്റെ സുഹൃത്ത് നന്ദന്‍ ഡയറക്റ്റ് ചെയ്യുക അതില്‍ ഒരു അസിസ്റ്റന്റായും ഡ്രൈവറായും താന്‍ എത്തിപ്പെടുക.. ദൈവത്തിന്റെ ഓരോ മറിമായങ്ങളെ...” മമ്മൂട്ടി അല്പം പരിഹാസത്തോടെ ചിരിച്ചു

മറുപടിയൊന്നും പറയാതെ പോങ്ങു തറയില്‍ ചേന വരച്ചു നിന്നു. ദഹിച്ച കണ്ണുകള്‍കൊണ്ട് ഞാന്‍ പോങ്ങുവിനെ നോക്കി. മമ്മൂട്ടി പോയിക്കഴിഞ്ഞപ്പോള്‍ പോങ്ങു പറഞ്ഞു

“ ഹും നല്ല കടുപ്പം ല്ലേ?”




“അതേ നല്ല കടുപ്പം, എന്നാലും നന്നായി മൊരിഞ്ഞിട്ടുണ്ട്” കരിമീന്‍ ഒരു കഷണം കടിച്ചെടൂത്ത് ഞാന്‍ പറഞ്ഞു. പോങ്ങു എന്റെ ഒഴിഞ്ഞ ഗ്ലാസ്സില്‍ വീണ്ടും നിറച്ചു. കരിമീനും ചാളക്കൂട്ടാനും കൂട്ടി ഞാന്‍ നന്നായി ഊണു കഴിച്ചു, ബ്ലോഗര്‍മാരെ കുറിച്ച് കുറച്ചു പരദൂഷണവും പറഞ്ഞ് അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും സമുദ്രയിലേക്ക് പോയി. നേരം വെളുക്കും വരെ എന്റെ ആദ്യസിനിമയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പറഞ്ഞു.



ദിവസങ്ങള്‍ കടന്നു പോയതറിഞ്ഞില്ല. പ്രൊഡ്യൂസര്‍ എല്ലാവര്‍ക്കും ടോക്കന്‍ അഡ്വാസും കൊടുത്തു യൂണിറ്റും ബുക്ക് ചെയ്ത് പൂജയുടെ ദിവസം വരെ നിശ്ചയിച്ചു. പൂജയുടെ അന്നു തന്നെ 5 ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്യും. പൂജക്കു മലയാള സിനിമയിലെ പ്രമുഖരും മലയാളം ബ്ലോഗില്‍ നിന്നുള്ളവരും പങ്കെടുക്കും. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാല്‍ ഷൂട്ടിങ്ങ്. ആദ്യ ഷെഡ്യൂള്‍ ഒറ്റപ്പാലത്ത്.



ഹോട്ടലിന്റെ തണുത്തമുറിയില്‍ ഞാനും പ്രൊഡ്യൂസറും കൂടെ പോങ്ങുവുമുണ്ടായിരുന്നു. ഏസിയുടെ തണുപ്പു കൂടുതലായതുകൊണ്ടാണൊ എന്നറിയില്ല പോങ്ങു ചെറുതായീ വിറക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് കൈ.

“ ഏ സി കുറച്ചിടണോഡാ?” ഞാനവനോടു ചോദിച്ചു

“ഏയ് വേണ്ട നന്ദേട്ടാ ഇതതിന്റെ അല്ല, കാലത്തു തന്നെ രണ്ടെണ്ണം വിടാത്തതിന്റേയാ” പോങ്ങു എന്നെ കണ്ണിറുക്കി കാണിച്ചു. ‘നീ നന്നാവില്ലെഡാ‘ എന്നു പറഞ്ഞു ഞാന്‍ നേരെ കാര്യത്തിലേക്ക് കടന്നു

" അല്ല നന്ദന്‍ നമ്മളിപ്പോഴും നായികയെ നിശ്ചയിച്ചില്ല.” പ്രൊഡ്യൂസര്‍ പറഞ്ഞു “ അത് ആരെന്ന് നിശ്ചയിക്കാത്തതുകൊണ്ട് സാറല്പം നീരസത്തിലാ...”

“ നമ്മളെന്തു ചെയ്യാന പ്രൊഡ്യൂസറെ, പറ്റിയ ഒരെണ്ണത്തിനെ കിട്ടണ്ടേ? ബോളിവുഡില്‍ നിന്ന് ഞാനൊരണ്ണത്തിനെ നോക്കുന്നുണ്ട്.” ഞാന്‍ പറഞ്ഞു

“ ഹിന്ദിയില്‍ നിന്നാണെങ്കില്‍ സോനം കപൂറിനെ നോക്കിയാലോ സാര്‍. അവരിപ്പോ ഹിറ്റല്ലേ”

‘ഹൂര്ര്ര്മ്മ്ം...’ എന്നൊരു ശബ്ദം കേട്ടപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി പോങ്ങുമ്മൂടന്‍ വായ് പൊത്തി അമര്‍ത്തിച്ചിരിക്കുന്നു. ‘അങ്ങേര്‍ക്ക് വളര്‍ത്താനാണോ?” എന്ന് ചോദിക്കാന്‍ കൈകൊണ്ട് ആഗ്യം കാണിക്കുന്നു.

“അതൊരു കൊച്ചു പെണ്ണല്ലേ പ്രൊഡ്യൂസര്‍ സാര്‍, പിന്നെ നായകന്റെ ബ്ലാഷ്ബാക്കില്‍ വരുന്ന നായികയെ ഞാന്‍ മനസ്സില്‍ കണ്ടിട്ടുണ്ട്. പ്രേമവും നൃത്തപ്രാധാന്യവുമുള്ളതു കൊണ്ട് അത് നടി ശോഭനയായിരിക്കും ചെയ്യുക”

“ശോഭനയോ” പ്രൊഡ്യൂസര്‍ വാപിളര്‍ത്തി “എനിക്കു തോന്നുന്നില്ല ശരിയാകുമെന്ന്. എന്നാ പിന്നെ, ജയഭാരതിയേയോ ശാരദയേയോ വിളിക്കാമായിരുന്നില്ലേന്നു ചോദിക്കാതിരുന്നാല്‍ മതി ” പ്രൊഡ്യൂസര്‍ ഈര്‍ഷ്യയോടെ മുഖം തിരിച്ചു

“വിളിച്ചതാ.. പക്ഷേ നായകന്‍ ദിലീപാണെങ്കില്‍ അവര്‍ സമ്മതിക്കാമെന്ന്” പോങ്ങുമ്മൂടന്‍ പിന്നില്‍ നിന്ന് കമന്റ്

ഒന്നു മിണ്ടാതിരിക്കടാ എന്ന് ഞാനവനെ കണ്ണുകൊണ്ട് കാണിച്ചു, അവിചാരിതമായി കിട്ടിയ ഭാഗ്യം ഇവനായിട്ട് കളയുമോ ദൈവമേ!

“എങ്കില്‍ പിന്നെ നമുക്ക്....വേറെ....” ഒടുക്കം ഞാന്‍ പറഞ്ഞു.

“നിങ്ങള്‍ക്കു സനുഷയെ കാസ്റ്റ് ചെയ്യാമായിരുന്നില്ലേ ? “ വെള്ളമൊലിപ്പിച്ച മുഖവുമായി പ്രൊഡ്യൂസര്‍ “അല്ലാ...ആ കുട്ടിയാകുമ്പൊള്‍ നന്നയി അഭിനയിക്കും പിന്നെ യൂത്ത് പ്രേക്ഷകരുടെ ഹരവുമല്ലേ..”

‘സനുഷയോ??‘ ഞാനും പോങ്ങുമ്മൂടനും വാതുറന്ന് മുഖത്തോടു മുഖം നോക്കി.

“അതേ.... അതാകുമ്പോള്‍ ഒരു പുതുമയുണ്ടാകും.... പിന്നെ ചെറുപ്പവുമല്ലേ....” പ്രൊഡ്യൂസര്‍ ആത്മവിശ്വാസത്തിലാണ്.

പെട്ടെന്ന് പിന്നില്‍ നിന്ന് പോങ്ങുമ്മൂടന്റെ കമന്റ് : “ അവരെ വിളിച്ചതായിരുന്നു സാര്‍, പക്ഷേ ആ കൊച്ചപ്പോള്‍ രാവിലെ മുലകുടി കഴിഞ്ഞ് ഫാരക്സ് കഴിക്കുകയായിരുന്നു അത് കഴിഞ്ഞിട്ട് അമ്മ വിളിക്കാന്ന് പറഞ്ഞു” പോങ്ങുമ്മൂടന്‍ ചിരി വെളിയില്‍ വരാതിരിക്കാന്‍ വാ പൊത്തി നിന്നു.

“മിസര്‍ നന്ദന്‍, ഈ തടിയനെ പെട്ടെന്ന് തന്നെ പുറത്തിറക്കൂ... അല്ലേല്‍ ഞാന്‍ ഇവിടെനിന്നു പോകേണ്ടി വരും” പ്രൊഡ്യൂസര്‍ ചൂടായി

ഞാന്‍ കണ്ണൂകൊണ്ട് കാണിച്ചതു കാരണം പോങ്ങു വെളിയില്‍ പോയി.

“ നോക്കു നന്ദന്‍, പ്രായം ഒരു പ്രശ്നമല്ല, മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ബേബി അഞ്ചു തന്നെ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചിട്ടില്ലേ? പിന്നേന്താ??”

“ എന്തായാലും കുറച്ചു ദിവസങ്ങള്‍ കൂടിയില്ലേ... നമുക്ക് ഒന്നുകൂടി ആലോചിച്ചു ചെയ്യാം” സഹികെട്ട് ഞാന്‍ പറഞ്ഞു.

എന്തായാലും ഫ്ലാഷ്ബാക്കും സോങ്ങ് സീന്‍സും പിന്നെയുള്ള ഷെഡ്യ്യൂളുകളില്‍ ചെയ്യാം എന്ന് അപ്പോള്‍ തീരുമാനിച്ചു. മറ്റുള്ള സീനുകളൊക്കെ ഒറ്റഷെഡ്യൂളില്‍ പൂര്‍ത്തിയാക്കന്‍ തീരുമാനിച്ച് ഷൂട്ടിംഗ് തിയതി നിശ്ചയിച്ചു പിരിഞ്ഞു, പ്രൊഡ്യൂസര്‍ ഇറങ്ങിയപ്പോള്‍ ഞാനൊരു ഷേക്ക് ഹാന്‍ഡ് പോങ്ങുമ്മൂടനു സമ്മാനിച്ചു; സ്നേഹപൂര്‍വ്വം.



ഒറ്റപ്പാലം.
ഷൂട്ടിങ്ങിന്റെ ആദ്യദിവസം.

കാത്തുകാത്തിരുന്ന ദിവസം വന്നെത്തി. ഒട്ടേറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് എന്റെ ആദ്യസിനിമ ഷൂട്ടു ചെയ്യുന്ന ആദ്യദിവസം. ഹോട്ടലില്‍ നിന്ന് ഞാനും പോങ്ങുമ്മൂടനും മറ്റു അസിസ്റ്റന്റ്സും ക്യാമറാമാനും നേരത്തെ ലൊക്കേഷനിലെത്തി. ഷൂട്ടൂചെയ്യേണ്ട് സീന്‍ പ്ലാന്‍ ചെയ്തു. മമ്മുട്ടിയുടെ ക്ലോസില്‍ നിന്നാണ് ആദ്യ ഷോട്ട്. ലൈറ്റ് ബോയ്സ് ലൈറ്റ്സെല്ലാം അറേജ്ച് ചെയ്തു. കാമറാ‍മെന്‍ നിര്‍ദ്ദേശങ്ങള്‍ കൊടൂക്കുന്നു , മദ്രാസില്‍ നിന്നു കൊണ്ടുവന്ന അക്കല ക്രെയിനും ബോയ്സും ലൊക്ക്കേഷന്റെ ഒരു ഭാഗത്തുണ്ട്. ഉച്ചതിരിഞ്ഞ് എടുക്കാനുള്ള ഫൈറ്റ് സീനിനെകുറീച്ച് കനല്‍ കണ്ണന്‍ അസിസ്റ്റന്‍സിനു നിര്‍ദ്ദേശം കൊടൂക്കുന്നു. സഹ നടന്മാരും നടീകളും മേക്കപ്പ് ചെയ്യുന്നു. എല്ലാ ഒരുക്കങ്ങളും പൂത്തിയാകുന്നു., പ്രൊഡ്യ്യൂസരുടെ സഹായി കാഷ്യറ് എല്ലാ കാര്യങ്ങളും അറേഞ്ചു ചെയ്യുന്നു. എല്ലാം കൃത്യം, ഭദ്രം.


ആ സമയത്താണ് ഉരുള്‍പൊട്ടലില്‍ വലിയൊരു മലയിടിഞ്ഞു വരുന്നത് പോലെ ഓടിക്കിതച്ച് പോങ്ങുമ്മൂടന്‍ എന്റെ അടുത്ത് വന്ന് ഒരു സ്വകാര്യം പറയുന്നത്..” നന്ദേട്ടാ മമ്മൂട്ടി ഇതുവരെ വന്നിട്ടില്ല”

“ മൈ ഗോഡ്??!! വാട്ട്? ആദ്യ ഷോട്ട് അദ്ദേഹത്തിന്റെ തിരുമോന്തയില്‍ നിന്നാണെന്ന് പ്ലാന്‍ ചെയ്തിരുന്നതാണല്ലോ. മാത്രമല്ല ഇന്നെടുക്കേണ്ട 4 സീനുകളിലും മമ്മൂട്ടിയുണ്ട്. അദ്ദേഹമില്ലാതെ എന്തു ചെയ്യും. കോമ്പിനേഷന്‍ സീനിസിന്റെ ക്ലോസ് എടുത്താല്‍ തന്നെയും.......ആദ്യ ഷോട്ട്.. എന്റെ ആദ്യ സിനിമ..”

“ അറിയില്ല നന്ദേട്ടാ... ഞാന്‍ ആളുടെ മൊബൈലിലേക്കും കുറേ ടൈചെയ്തു കിട്ടുന്നില്ല.. അവസാനം പേഴ്സണല്‍ മേക്കപ്പ് മാന്‍ ജോര്‍ജ്ജിന്റെ മൊബൈലിലേക്ക് വരെ വിളിച്ചു. നോ രക്ഷ”

ഞാന്‍ കസേരയിലേക്ക് വീണു. പോങ്ങു ഒരു ഗോള്‍ഡ് കിങ്ങ് എന്റെ ചുണ്ടില്‍ വെച്ചു കത്തിച്ച് തന്നു. പെട്ടെന്ന് രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍ മാര്‍ എന്റെ അടുത്ത് വന്ന് പതിയെ തലചൊറിഞ്ഞു നിന്നു. കാര്യം പറയാന്‍ പറഞ്ഞപ്പോള്‍ അവര്‍ മടിച്ചു മടിച്ചാണെങ്കിലും പറഞ്ഞു :

“ സാര്‍, ഇന്നലെ അര്‍ദ്ധരാത്രി മറ്റേ പടത്തിന്റെ ഷൂട്ടീങ്ങ് കഴിഞ്ഞ് ഹോട്ടലിലെത്താമായിരുന്നു എന്നാണ് പറഞ്ഞിരുന്നത് പക്ഷെ ഇന്നലേയും എത്തിയില്ല ഇന്ന് വെളുപ്പിനും എത്തിയില്ല, അപ്പോള്‍ ഞങ്ങള്‍ കരുതി നേരെ അവിടെ നിന്ന് നമ്മുടെ ലൊക്കേഷനിലേക്ക് എത്തുമെന്ന്. ഞങ്ങള്‍ മൊബൈലില്‍ കുറെ ട്രൈ ചെയ്തു കിട്ടൂന്നില്ല. അദ്ദേഹത്തിന്റെ പേര്‍സണല്‍ മേക്കപ്പ്മാനേയും കോസ്റ്റൂമറേയും ബന്ധപ്പെടാന്‍ നോക്കി. കിട്ടൂന്നില്ല. അതിനിടയില്‍ ഒരു ശ്രുതി പരക്കുന്നുണ്ട്...........”

ഞാന്‍ പുകതള്ളി ചോദ്യഭാവത്തില്‍ നോക്കി

“ അല്ല ഈ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയില്ലെന്നും ബ്ലോഗില്‍ ചുമ്മാ ഓര്‍മ്മക്കുറിപ്പെഴുതുന്ന ആള്‍ സിനിമപിടിച്ചാല്‍ ശരിയാകില്ലെന്നും അതുകൊണ്ട് അദ്ദേഹം ഈ പ്രൊജക്സ്റ്റ് ഉപേക്ഷിക്കുകയാണെന്നുമൊക്കെ....... പലരും.......”

“നൊ” എന്റെ ശബ്ദം ഇത്തിരി ഉച്ചത്തിലായി

“നന്ദേട്ടാ പതുക്കെ....., നമുക്ക് വേറെ എന്തെങ്കിലും വഴികാണാം.” പോങ്ങു എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. “ മറ്റുള്ളവരുടെ സീനെടുത്തോ അല്ലെങ്കില്‍ എങ്ങിനെയെങ്കിലും രണ്ടു ദിവസം അഡ്ജസ്റ്റു ചെയ്തോ, ഇതിപ്പോ എല്ലാവരേയും അറിയിച്ച് ആദ്യ ദിവസം തന്നെ.....”

പെട്ടെന്ന് ഒരു കാറ് ചീറിപ്പാഞ്ഞ് ഫീല്‍ഡിലേക്ക് വന്നു നിന്നു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്. മമ്മൂട്ടിയെ വിളിക്കാന്‍ വേണ്ടി പോയതാണ്. എവിടെയൊക്കെയോ കറങ്ങി തിരിഞ്ഞ് വെട്ടി വിയര്‍ത്തമുഖവുമായി അവന്‍ എന്റെ അടൂത്തേക്ക് ഓടി വന്നു

“ നടക്കില്ല സാര്‍... ഈ ഷൂട്ടിങ്ങ് നടക്കില്ല...”

“ ഫ്!! എരണം കെട്ടവനെ... എന്ത് കോപ്രായണ്ടാ നീ പറയണേ?” സിഗററ്റ് തറയിലേക്കെറീഞ്ഞ് ഞാനവനെ ഷര്‍ട്ടിനു കുത്തി പിടിച്ചു.

“ അതേ നന്ദന്‍ സാര്‍, മമ്മുട്ടിക്കിതില്‍ താല്‍പ്പര്യമില്ലെന്ന്..... രണ്ടുമൂന്നു പടങ്ങള്‍ പൊട്ടി നില്‍ക്കുന്ന ഈ സമയത്ത് ഒരു തുടക്കക്കാരന്റെ സിനിമയില്‍ അഭിനയിച്ചാല്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടായിപ്പോയേക്കാമെന്ന് പലരും ഉപദേശിച്ചുവത്രെ.... എനിക്കു നേരിട്ടു സംസാരിക്കാനായില്ലെങ്കിലും ഒരു ദൂതന്‍ മുഖേന അദ്ദേഹം അതു അറിയിച്ചു, അയാള്‍ വശം മമ്മൂട്ടി തിരിച്ചു കൊടുത്തയച്ച അഡ്വാന്‍സ് ഇതാ....” എക്സിക്യൂട്ടീവ് ഒരു പൊതി എനിക്കു നീട്ടി.

ഞാന്‍ കസേരയിലേക്ക് വീണു. ഏറെക്കൊതിച്ച് ഏറെ കഷ്ടപ്പെട്ട് ഒരുവിധം ഷൂട്ടിങ്ങിന്റെ ദിവസമായതാണ്. ബ്ലോഗില്‍ നിന്നുള്ള ആദ്യസിനിമ. പക്ഷെ കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകുന്ന പോലെ ആ സ്വപ്നവും ഇല്ലാതാവുകയാണ്. മദ്രാസില്‍ നിന്നും വന്ന അക്കലാ ക്രെയിനും യൂണിറ്റംഗങ്ങളും, ഉച്ചഭക്ഷണം റെഡിയാക്കുന്ന മെസ്സും, മേക്കപ്പിട്ട താരങ്ങളും, ഫ്രെയിം സെറ്റ് ചെയ്ത കാമറാമാനും എല്ലാം എന്റെ കണ്ണീരിന്റെ മറ പടര്‍ന്ന കാഴ്ചയില്‍ കലങ്ങിയ ദൃശ്യങ്ങളായി... ഒന്നും വേര്‍തിരിച്ചെടൂക്കാനാവാത്ത കലങ്ങി മറിഞ്ഞ കാഴ്ചകള്‍

തണുപ്പിന്റെ നേര്‍ത്ത പാട പുതഞ്ഞുനിന്ന ആ പുലര്‍ച്ചയിലും എന്റെ ശരീരം വിയര്‍പ്പാല്‍ നനഞ്ഞു കുതിര്‍ന്നു. ആദ്യഷോട്ടു പോലും എടുക്കാതെ വിസ്മൃതിയിലേക്ക് പോകുന്ന ആ മൊത്തം യൂണിറ്റിനെ നോക്കി ഞാന്‍ അലറി........

“പാ‍യ്ക്കയ്ക്കയ്ക്കയ്ക്കയ്ക്കയ്ക്കയ്ക്ക......പ്പ്....”





“പായ്.....പായ്....ക്കപ്പ്....ക്കപ്പ്.....പായ്ക്ക.... കപ്പ്....”

“എന്താ എന്താ നന്ദേട്ട.... പായയില്‍ കിടന്നെന്താ കപ്പ് കപ്പ് എന്നു അലറുന്നേ?”

“പായ്.... ആ‍ാ..... ഞാന്‍... “ ഞാന്‍ കണ്ണൂ തുറന്ന് ചാടി എഴുന്നേറ്റ്. മുകളില്‍ സീലിങ്ങ് ഫാനിന്റെ മുരള്‍ച്ച. എന്റെ ശരീരം വെട്ടി വിയര്‍ത്തിരിക്കുന്നു. മുന്നിലെന്തോ അവ്യക്തമായ രൂപം. ഞാന്‍ രണ്ടു വട്ടം കണ്ണു തിരുമ്മി നോക്കി. കയ്യിലൊരു കയിലു(തവി)മായി ഭാര്യ..

“എന്താ നന്ദേട്ടാ.... എന്തിനാ കപ്പ് കപ്പ് എന്നലറിയേ... കാപ്പിക്കപ്പല്ലേ ഈ അടുത്തിരിക്കുന്നത്?”

“ കപ്പോ.... അയ്യോ മമ്മൂട്ടി എവിടെ?” ഞാന്‍ പുലമ്പി

“മമ്മൂട്ടിയോ? ഏത് ? ആ പത്രമിടാന്‍ വരുന്ന കന്നഡ ചെറുക്കനോ? അവന്‍ പത്രമിട്ടോണ്ട് പോയല്ലോ ദാ പത്രം” ഭാര്യ ‘മാതൃഭൂമി’ എന്റെ മടീയിലേക്കെറിഞ്ഞു

“അല്ല... സിനിമാ....നടന്‍.. മമ്മൂട്ടി... ഷൂട്ടിങ്ങ്... “

“ ഓ !! അപ്പോ ഇന്ന് മമ്മൂട്ടിയായിരുന്നോ? ഭാഗ്യം മുംതാസിനെയൊന്നും സ്വപ്നം കാണാഞ്ഞത്!!! നന്ദേട്ടാ അത് സ്വപ്നം കണ്ടതാ.. ദാ ഈ കട്ടന്‍ കാപ്പിയെടുത്ത് കുടിക്ക് ബോധം വീഴട്ടെ” ഭാര്യ ഫാനിന്റെ സ്പ്പീഡ് അല്പം കൂട്ടിയിട്ടു.



കണ്ടത് സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് വേര്‍തിരിച്ചെടുക്കാന്‍ വയ്യാതെ വിയര്‍പ്പില്‍ കുളിച്ച് ഞാനിരുന്നു. അരികിലിരുന്ന കാപ്പി കപ്പെടുത്ത് ഒരു കവിള്‍ മൊത്തി

“തണുത്തിരിക്കുന്നു”

“തണുക്കട്ടെ ഈ തലയൊന്നു നന്നായി തണുക്കട്ടെ.... കാപ്പി തണുത്തെങ്കില്‍ ഞാന്‍ ചൂടാക്കി വേറെ കൊണ്ടുവരാം. അല്ല ആക്വച്ചലി എന്തായിരുന്നു പ്രശ്നം? ” അവള്‍ ഒരു ചിരിയോടെ.

കിട്ടിയ വാക്കുകളോടെ ഞാന്‍ കാര്യം ചുരുക്കി പറഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ പരിഹാസപൂര്‍വ്വം പറഞ്ഞു :

“ നന്ദേട്ടോ... റിസഷന്‍ കാരണം ജോലി പോയെന്നു കരുതി ഇത്ര വെപ്രാളപ്പെടേണ്ട കാര്യമുണ്ടൊ? ഇവിടെ ബാംഗ്ലൂരില്‍ എത്ര പേര്‍ക്ക് ജോലി പോയിരിക്കുന്നു. അതൊക്കെ അങ്ങിനെ ഉണ്ടാകും എന്നുവെച്ച് ചാകാന്‍ പറ്റ്വോ? ഹോ ആ മാര്‍ച്ച് 31 രാത്രി മുതല്‍ തുടങ്ങിയതാ ഈ സ്വപ്നം കാണലും അലര്‍ച്ചയും... ഒരു ജോലി പോയെന്ന് വെച്ച് ഇങ്ങനുണ്ടോ മനുഷ്യന്മാര്‍?!”

എന്തു പറയണമെന്നറിയാതെ ഞാന്‍ കണ്ണുമിഴിച്ചിരുന്നു. പുതപ്പുകൊണ്ടെന്റെ വിയര്‍പ്പ് ഒപ്പി

“ഇതേ...സാമ്പത്തിക മാന്ദ്യത്തിന്റെ ആഫ്റ്റര്‍ എഫക്റ്റാ.. ഒരു കാര്യംചെയ്യ്. ഒരാഴ്ച കന്യാകുമാരിയില്‍ വന്ന് നില്‍ക്ക്. കാലത്തും വൈകീട്ടും രണ്ടു മണിക്കൂര്‍ വീതം അവിടെ കടല്‍ കരയില്‍ ചെന്നു നിന്നാ മതി. ആ കടല്‍ കാറ്റും വെയിലും കൊള്ളുമ്പോല്‍ തലേടെ ഈ പെരുപ്പൊക്കെ ഒന്നു മാറും..” അതും പറഞ്ഞ് അവള്‍ കാപ്പിയെടുക്കാന്‍ അടുക്കളയിലേക്ക് പോയി.

സ്വബോധം വീണ്ടു കിട്ടിയ ഞാന്‍ നഷ്ടപ്പെട്ട ഉറക്കത്തെ വീണ്ടെടുക്കാന്‍ കിടക്കയിലേക്ക് മറിഞ്ഞു.
.