Thursday, August 14, 2008

ഒരു കൈനറ്റിക്ക് ഹോണ്ടയും, എന്റെ ഒടുക്കത്തെ പ് രാക്കും

.
ഒരു ബൈക്ക് സ്വന്തമാക്കണം എന്നത് എന്റെ എക്കാലത്തേയും ആഗ്രഹമായിരുന്നു. പക്ഷെ ഈയടുത്തകാലത്തോ ഈ ജന്മത്തിലോ അത് സാദ്ധ്യമാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല. പക്ഷെ ബാംഗ്ലൂരില്‍ വന്ന് ഒരു കൊല്ലം തികയുന്നതിന് മുന്‍പ് ഞാനൊരു ടൂ വീലര്‍ വാങ്ങി. സംഗതി കൈനറ്റിക്ക് ഹോണ്ടയാണെങ്കിലും ടൂ വീലര്‍ തന്നാണല്ലോ? ( രാത്രിയായാല്‍ മാത്രം 'ത്രീ വീല്‍' ആകും. ഹോണ്ടയും പുറത്തു ഞാനും!) വാങ്ങാനുള്ള സാഹചര്യം മറ്റൊന്നായിരുന്നില്ല.ആദ്യം ജോലി ചെയ്തിരുന്ന കമ്പനി ഒരു മലയാളി കമ്പനി ആയിരുന്നു. സ്റ്റാഫെല്ലം മലയാളികള്‍ ‘എന്ന് റിസൈന്‍ ചെയ്തൂന്ന് ‘ ചോദിച്ചാല്‍ മതി. അതായിരുന്നു അവസ്ഥ.! ക്ഷമയുടെ നെല്ലിപ്പലകയും, കട്ട് ളയും, അസ്ഥിവാരവും കണ്ടപ്പോള്‍ മറ്റൊരു ജോലി സംഘടിപ്പിക്കാന്‍ ശ്രമിച്ചു. ഒരു സുഹൃത്തിന്റെ സഹായത്താല്‍ പുതിയൊരു ജോലിക്ക് ശ്രമിച്ചു തുടങ്ങി. എനിക്കാണെങ്കില്‍ മാതൃഭാഷ നല്ലവണ്ണം വശം. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ എല്ലം പച്ചവെള്ളം പോലെ ഒരു തുള്ളിയറിയില്ല! പിന്നെ ഹൈസ്ക്കൂള്‍ മുതല്‍ തമിഴ് സിനിമ കണ്ടു പഠിച്ചതിന്റെ ഗുണമായി അല്പം തമിഴും പേശും. ഭാഷയല്ലല്ലോ ജോലിയല്ലേ വലുത്! ജീവിതമല്ലേ വലുത്. എന്നും എക്കാലത്തും കൂട്ടിനുണ്ടായിരുന്ന കരളുറപ്പും തൊലിക്കട്ടിയും കൈമുതലാക്കി ബാംഗ്ലൂര്‍ നഗരത്തിലെ പല പരസ്യകമ്പനിയിലും കയറിയിറങ്ങി. അപ്പോഴാ മറ്റൊരു തമാശ!!! ബാഗ്ലൂരിലെ ഒരു കമ്പനിയിലെ ഒരു അവന്മാര്‍ക്കും മലയാളം അറിയില്ല. ശ്ശോ!! എന്റെ ദൈവമേ, ഇനി എന്നാണ് ഇവനൊക്കെ മലയാളം പഠിക്കുന്നത് എന്നു സഹതപിച്ച് ഇംഗ്ലീഷിലുള്ള അവരുടെ ചോദ്യങ്ങള്‍ക്ക് " യാ യാ.“ ..“ങേ.?“ “ ഉം ഉം..“. “ഓ പിന്നേ!" എന്നൊക്കെ തട്ടിമൂളി ഒരുവിധം ഒപ്പിച്ചു പോന്നു. ഒടുവില്‍ ഒരു പരസ്യകമ്പനിയില്‍ ഇന്റര്‍വ്യൂ തരപ്പെടുന്നു. ഉടമസ്ഥരിലൊരാള്‍ മലയാളി. (അവരുടെ ഭാഗ്യം അല്ലെങ്കില്‍ ഇന്റര്‍വ്യൂവിന് അവര്‍ തെണ്ടിപ്പോയേനെ!) അങ്ങിനെ അവിടെ ജോലി തര്വായി.

താമസം വിനാ താമസവും മാറ്റി. ഒരു സുഹൃത്തിന്റെയൊപ്പം. ഇഷ്ടം പോലെ മല്ലു മെസ്സ് ഉള്ളതുകൊണ്ടോ മല്ലുമെസ്സില്‍ മത്തിക്കറി, മത്തിഫ്രൈ കിട്ടുന്നതുകൊണ്ടോ എന്താന്നറിയില്ല താമസസ്ഥലത്തിന്റെ പേര് 'മത്തിക്കരെ' എന്നായിരുന്നു. ഒരു പത്തു പന്ത്രണ്ടു കിലോമീറ്റര്‍ അകലെ ഇന്ദിരാനഗറിലാണ് ഓഫീസ്.ആദ്യമാദ്യം ബസ്സിലാണ് ഓഫീസില്‍ പോയിരുന്നത്. ഒരാഴ്ചകൊണ്ട് സംഗതി ശരിയാവില്ലെന്ന് മനസ്സിലായി. ഈ 'വാഗണ്‍ ട്രാജഡി' എന്നൊക്കെ നമ്മള്‍ സ്ക്കൂളില്‍ പഠിച്ചിട്ടേയുള്ളൂ നേരിട്ട് അനുഭവിക്കുന്നത് ബാംഗ്ലൂരില്‍ ബസ്സില്‍ പോയിത്തുടങ്ങിയപ്പോഴാണ്. ഓഫീസിനടുത്തു വേറെ വീടു നോക്കാന്‍ മാര്‍ഗ്ഗമില്ലെങ്കിലും അറ്റകൈക്ക് അതും നോക്കി. നോ റിസള്‍ട്ട്, നമ്മുടെ പോക്കറ്റിലൊതുങ്ങുന്നത് കിട്ടിയില്ല. എന്നാപിന്നെ ബസ്സെങ്കില്‍ ബസ്സ്. നാടും നഗരവും കാണാമല്ലോ എന്നു സമാധാനിച്ചു. അപ്പോഴാ വേറൊരു പ്രശ്നം. കന്നഡയില്‍ ചോദിച്ചാലേ ബസ്സ് ജീവനക്കാര്‍ക്കും ലോക്കത്സിനും മനസ്സിലാകൂ അല്ലെങ്കില്‍ ഹിന്ദി വേണം. ഷര്‍ട്ട് തൂക്കിയിട്ട ഹാങ്കര്‍ പോലത്തെ ഹിന്ദി അക്ഷരങ്ങള്‍ പണ്ടേ എന്റെ ശത്രുവാ! കന്നഡയിലെ ഏതാണ്ട് ചില വാക്കുകളോക്കെ കാണാപാഠം പഠിക്കാന്‍ തുടങ്ങി.

രണ്ട് ബസ്സ് മാറികയറണം ഓഫീസിലേക്ക്. ഒന്ന് ശിവാജി നഗറിലേക്ക് അവിടുന്ന് ഇന്ദിരാ നഗറിലേക്ക്. ഒരു ദിവസം മത്തിക്കരെ സ്റ്റോപ്പില്‍ ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ ഒരു ബസ്സ് വന്നു. എവിടെക്കാണെന്ന് ഒരു പിടുത്തവുമില്ല. മുന്നില്‍ മൂന്നക്ക നമ്പര്‍ മാത്രം. ആരോടു ചോദിക്കും??!! രണ്ടും കല്‍പ്പിച്ച് ബസ്സിലിരുന്ന ഒരു ചേട്ടനോട് കന്നഡയില്‍ ഞാന്‍ ചോദിച്ചു.

"ഗുരോ.. ഈ.....ബസ്സ്....ശിവാ‍ജി നഗര്‍...ഹോ...ഹോഗുമോ?"

ബസ്സിലെ ചേട്ടന്‍ ഒന്നു മന്ദഹസിച്ചു എന്നിട്ടു പറഞ്ഞു : " ആ! ഹോഗുമായിരിക്കും എനിക്കറീല്ല്യ "

ദൈവമേ മലയാളി!!!! അങ്ങേരോടാണോ ഞാനീ കന്നഡ കഷ്ടപ്പെട്ടു പറഞ്ഞത്. എന്തായാലും കന്നഡിഗകള്‍ ആരും കേള്‍ക്കാതിരുന്നത് ഭാഗ്യം. ഭാഷ വികൃതമാക്കി എന്ന ഒറ്റക്കാരണം മതി ബാംഗ്ലൂരില്‍ കലാപമുണ്ടാകാന്‍.

മത്തിക്കരെയില്‍ നിന്ന് ശിവാജിനഗറിലേക്ക് രാവിലെ ബസ്സുകള്‍ കുറവ്. ഉള്ളതു നമ്മള്‍ കുളിച്ചൊരുങ്ങി വരുമ്പോഴേക്കും പോയിട്ടുണ്ടാകും. പിന്നെ നാട്ടുകാര്‍ 'ബാംഗ്ലൂര്‍ ട്രിപ്പ്' ' എന്നു വിളിക്കുന്ന ഒരു ബസ്സാണ് ഉള്ളത്. ഒരു ദിവസം അതില്‍ കയറി. ബാംഗ്ലൂര്‍ നോര്‍ത്ത്-ഈസ്റ്റ് ഏരിയ മൊത്തം കണ്ടു. വെറും ഏഴു കിലോമീറ്റര്‍ അകലമുള്ള ശിവാജിനഗറിലെത്താന്‍ ഒരു മണിക്കൂര്‍ പതിനഞ്ചു മിനുട്ട്. മത്തിക്കരെ, യശ്വന്ത്പുരം, മല്ലേശ്വരം, റെയ്സ് ഹോഴ്സ്, മജെസ്റ്റിക്ക്, വസന്ത നഗര്‍, കന്റോണ്മെന്റ് ഏരിയായിലെ മൊത്തം വീടും കടകളും മരങ്ങളും എന്തിനു വീട്ടിലെ കുളിമുറിയും വരെ കാണിച്ചു തന്നു.. ഇനിയും അരമണിക്കൂര്‍ വേണം ഇന്ദിരാനഗറിലെത്താന്‍. അതും വേറെ ബസ്സില്‍. ഈശ്വരാ! 'പാപി ചെല്ലുന്നിടം പാതാളം' എന്നൊക്കെ എഴുതി വെച്ചത് എന്റെയീ അവസ്ഥ മുന്‍ കൂട്ടി കണ്ടാണോ?

തിരിച്ചുവരുന്ന അവസ്ഥയും മറ്റൊന്നല്ല. ഇന്ദിരാ നഗറില്‍ നിന്ന് ഒന്നുകില്‍ ശിവാജി നഗറിലേക്കു വരണം രണ്ടുകില്‍ മജെസ്റ്റിക്കിലേക്ക്. അവിടുന്നേ മത്തിക്കരെയിലേക്ക് ബസ്സു കിട്ടു. ശിവാജി നഗറിലെത്തിയാല്‍ കാണുന്ന കാഴ്ച, തൃശൂര്‍ പൂരം കഴിഞ്ഞാല്‍ അത്രയും ആളുകളെ ഒന്നിച്ചു കാണുന്നത് ശിവാജി നഗര്‍ ഏഴാം നമ്പര്‍ പ്ലാറ്റ് ഫോമിലാണ്. പണ്ട് കോളേജില്‍ ബസ്സിനു പോയിരുന്നത് എത്ര നന്നായെന്ന് അപ്പോള്‍ ഓര്‍ത്തു. വെറുതെയല്ല നിത്യാഭ്യാസി ദിനോസറിനേയും എടുക്കും എന്നു പറയുന്നത്. ദിനോസറിനെ മാത്രമല്ല ബി.എം.ടി.സി ബസ്സിലും കയറും.

മുറിയിലെത്തിയാല്‍ സഹമുറിയനുമായും തൊട്ടടുത്തു താമസിക്കുന്ന ഹൌസ് ഓണര്‍ 'അങ്കിളു'മായി കൂലംകഷമായ ചര്‍ച്ച.

" വണ്ടി വേണം അല്ലെങ്കീ ഞാന്‍ തെണ്ടിപ്പോകും"

ഒരു ദിവസം അങ്കിള്‍ എന്നോട് ഒരൊറ്റ ചോദ്യം.. "എടോ ഒരു കൈനറ്റിക്ക് ഉണ്ട് നോക്കുന്നോ?"

"എത്ര വേണ്ടി വരും" ഞാന്‍

"ഒരു എട്ട് എട്ടര പറയുന്നു. ഏഴിന് ചോദിച്ചു നോക്കാം. വണ്ടി കണ്ടീഷന്‍"

വീണ്ടും ആലോചനകള്‍ കണക്കെടുപ്പുകള്‍.

എന്തിനേറെ പറയുന്നു, ഒടുവില്‍ വണ്ടി വാങ്ങിച്ചു എന്നല്ലേ പറയേണ്ടു. വണ്ടിയും അതിന്റെ സ്ഥാവര ജംഗമവുമെല്ലാം അന്നു രാത്രി തന്നെ ഏര്‍പ്പാടാക്കി.

രാത്രി ഉറക്കം വന്നില്ല! എങ്ങിനെ വരും? ഇന്നു രാത്രി മുതല്‍ ഞാനൊരു ടൂ വീലറിന്റെ ഓണറാണ്. സ്വന്തമായൊരു വാഹനം. ഓഫീസിലേക്ക് പോകുന്നു, വരുന്നു. സുഹൃത്തിനെ കാണാന്‍ പോകുന്നു വരുന്നു, ഷോപ്പിങ്ങിന് പോകുന്നു വരുന്നു. ഒത്താല്‍ ഒരു ഗേള്‍ഫ്രെണ്ടിനേയും പുറകിലിരുത്തി ബാംഗ്ലൂര്‍ നഗരം ചുറ്റുന്നു (അമ്മ്യാണേ ഇതുവരെ നടന്നിട്ടില്ല, സത്യം!!)

പറയാന്‍ വിട്ടു ഒരു പ്രധാന കാര്യം, ഇന്നേവരെ ഒരു ഡി.എല്‍ അഥവാ ഡ്രൈവിങ്ങ് ലൈസന്‍സ് കണ്ടിട്ടുള്ളതല്ലാതെ, ങേഹെ! ഒരെണ്ണം സ്വന്തമാക്കിയിട്ടില്ല.

കുറച്ചു ദിവസത്തെ യാത്രയില്‍ ബാംഗ്ലൂരില്‍ വണ്ടിയോടിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ പഠിച്ചു :

ഓട്ടോറിക്ഷ, ബി.എം.ടി.സി. ബസ്സ്; അതിന്റെ പുറകെ ഫോളോ ചെയ്യാന്‍ നില്‍ക്കണ്ട. ഈ ജന്മത്തില്‍ അവന്‍ സൈഡ് തരില്ല. ഏതെങ്കിലും വിധത്തില്‍ എന്തു റിസ്കെടുത്തും ഓവര്‍ ടേയ്ക് ചെയ്ത് രക്ഷപ്പെടുക. സ്പെഷ്യലി ഓട്ടോറിക്ഷയുടെ പുറകില്‍ പെട്ടാല്‍ ജീവന്‍ പണയം വെച്ചും മുന്നില്‍ കയറി രക്ഷപ്പെടുക. കാരണം അവന്‍ ഇടത്തോട്ടോ വലത്തോട്ടോ വണ്ടി തിരിക്കുമെന്നോ അവിടെത്തന്നെ സഡന്‍ ബ്രേക്കിടുമെന്നോ അവനു തന്നെ നിശ്ചയമില്ല. 'എല്‍' (L) എന്ന ചുവന്ന സ്റ്റിക്കര്‍ കാണുന്ന ആക്ടീവ, സ്ക്കൂട്ടി, കൈനറ്റിക്ക് ഹോണ്ട മുതലായവയില്‍ യാത്ര ചെയ്യുന്ന അംഗലാവണ്യമാര്‍ന്ന തരുണീമണികള്‍ മുന്നില്‍ പെട്ടാല്‍ "എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദര്‍ന്മാരാണ് " എന്നു മൂന്നുവട്ടം മനസ്സില്‍ ഉരുവിട്ട് വേഗം ഓവര്‍ടേയ്ക്ക് ചെയ്ത് സ്ക്കൂട്ടാവുക. അല്ലെങ്കില്‍ ഇടം വലം സ്പേസ് കണ്ടെത്തുക. അല്ലെങ്കില്‍ ഒരു സഡ്ഡന്‍ ബ്രേക്കിനു സാധ്യത ഉണ്ട്. അല്ലെങ്കില്‍ ഉച്ചക്കകം ഓഫീസ് പൂകുമെന്ന് പൂതി വേണ്ട. പുറകില്‍ പ്രായമായ അച്ഛന്‍, അമ്മ എന്നിവരുമായി യാത്രചെയ്യുന്ന ബൈക്കു യാത്രക്കാര്‍, പഴയ സ്ക്കൂട്ടറില്‍ ഇപ്പോഴും യാത്ര ചെയ്യുന്ന മദ്ധ്യവയസ്കര്‍ ഇവരെയൊക്കെ ഒഴിവാക്കി ഇടം വലം തിരിഞ്ഞോ, വലതുമാറി ഇടതുമാറിയോ ഞെരിഞ്ഞമര്‍ന്നോ ഓവര്‍ടേയ്ക്ക് ചെയ്തു പോകണം. അല്ലെങ്കില്‍ ഒരു സഡന്‍ ബ്രേക്ക്, അരമണിക്കൂര്‍ ട്രാഫിക്ക് ജാമില്‍ ഇതിനു സാദ്ധ്യത.

ഓര്‍ക്കേണ്ട മറ്റൊരു പ്രധാന കാര്യം, അന്യസംസ്ഥാന റജിസ്ട്രേഷന്‍ (ഉദാ:കെ.എല്‍, ടി.എന്‍, പി.എന്‍) ഡോക്യുമെന്റ്സ് കയ്യിലില്ലാത്തവര്‍, നമ്പര്‍ ബോര്‍ഡ് ഇല്ലാത്തവര്‍ കഴിവതും വാഹനവൂഹത്തിന്റെ നടുക്കു വേണം യാത്ര ചെയ്യാന്‍. ട്രാഫിക്ക് സിഗ്നലിലോ റോഡിന്റെ ഇരുവശങ്ങളിലോ എവിടെയെങ്കിലും പതിയിരിക്കുന്ന പോലീസ് ചേട്ടന്‍മാരുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രമാണിത്. ചേട്ടന്മാര്‍ ചെക്കിങ്ങിനായി സ്ഥിരം തങ്ങുന്ന ഏരിയായകള്‍ കവര്‍ ചെയ്യാതെ ഷോര്‍ട്ട് / ലോങ്ങ് കട്ടുകള്‍ കണ്ടുപിടിക്കുന്നത് പോക്കറ്റിനു വളരെ നല്ലതാണ്.

കുറച്ചുമാസങ്ങള്‍ക്കു ശേഷം ഒരു ദിവസം, ഒരു വെള്ളിയാഴ്ച.

ബുധനാഴ്ചമുതല്‍ എന്റെ വയറിനെ പിടികൂടിയ സുനാമി തീരെ അങ്ങ്ട് ശമിക്കുന്നില്ല. രണ്ടു ദിവസം പിടിച്ചു നിന്നു. വെള്ളിയാഴ്ച ജോലിയെല്ലാം നേരത്തെ തീര്‍ന്നപ്പോള്‍ നേരത്തെ വീട്ടില്‍ പോകാം എന്നു തോന്നി. ഡോക്ടറെ കാണണം റെസ്റ്റ് എടുക്കണം. ഭക്ഷണം വീട്ടില്‍ തന്നെ ഉണ്ടാക്കാറാണ് പതിവ്. സമയ-ഗ്യാസ്-വെള്ളം ഇത്യാദികളുടെ ദൌര്‍ലഭ്യം കാരണം ചിലദിവസങ്ങളില്‍ നമ്മുടെ പ്രിയപ്പെട്ട കന്നഡികാ ഗഡികളുടെ ഭോജന ശാലയെ ഡിപ്പെന്‍ഡു ചെയ്യേണ്ടി വരും. അവിടെനിന്നും രണ്ടു നേരം ഭോജിച്ചാല്‍ ആറു നേരം കക്കൂസില്‍ സ്പെന്‍ഡു ചെയ്യേണ്ടിവരാറുണ്ട്. ശീലമായതുകൊണ്ട് അതിലൊരു അത്ഭുതവും തോന്നാറില്ല.

പക്ഷെ ഇത്തവണ സംഗതി അതു മാത്രമല്ല. വേദന നന്നായിട്ടുണ്ട്. എന്നാല്‍ 'കാര്യങ്ങള്‍' എപ്പഴും അങ്ങ്ട് സാധിക്കുന്നില്ല താനും. ഒരു തരം വര്‍ണ്ണ്യത്തിലാശങ്ക കണക്കേ. ഒടുക്കത്തെ വേദന ചില നേരങ്ങളില്‍.

ഓഫീസില്‍ നിന്നും പെര്‍മിഷന്‍ വാങ്ങി നേരത്തെ സ്ക്കൂട്ടറും കൊണ്ട് സ്ക്കൂട്ടായി.

സന്ധ്യാ സമയം! ബാംഗ്ലൂരില്‍ വന്നതിനുശേഷം സന്ധ്യാനേരം കാണാറുള്ളത് ഞായറാഴ്ചകളില്‍ മാത്രമായിരുന്നു.

ആഹാ!!! ആകാശത്തിനെന്തു ഭംഗി. സ്വയം പറഞ്ഞു. സന്ധ്യകഴിഞ്ഞാല്‍ മുഖത്ത് ചായം പൂശി പബ്ബിലേക്കിറങ്ങുന്ന ബാംഗ്ലൂര്‍ സുന്ദരിമാരേപോലെ അങ്ങ്, അള്‍സൂര്‍ ലെയ്ക്കിനപ്പുറം നമ്മുടെ സൂര്യേട്ടന്‍!

"കമ കമ കമ കമലാക്ഷി
ജല ജല ജല ജലജാക്ഷി
മിനു മിനു മിനു മീനാക്ഷി
പട പട പട പഞ്ചറാംഗി
ബാരേ.....അയ്ത്തലെക്കിഡി ബാരേ......"

ഒരു സൂപ്പര്‍ ഹിറ്റ് കന്നഡ ഗാനവും പാടി ഞാന്‍ വണ്ടി കത്തിച്ചു വിട്ടു. സിഗ്നലില്‍ ആളു കുറവ്, ട്രാഫിക്ക് കുറവ്, മര്‍ഫി റോഡും, അള്‍സൂര്‍ ലെയ്ക്കും, ബെന്‍സന്‍ ടൌണും കഴിഞ്ഞ് എന്നെ വഹിച്ച് എന്റെ കൈനി, ജെ.സി. നഗര്‍ ലക്ഷ്യമാക്കി നീങ്ങവേ......

അതാ ആരോ കൈ കാണിക്കുന്നു....

'വയറ്റിലൊരു സുനാമീം കൊണ്ട് പോകുമ്പോള്‍ ഏത് ശവ്വ്യണ്ടാ വണ്ടിക്ക് കൈ കാണിക്കണത്?" ഞാന്‍ മനസ്സില്‍ പ്രാകി

"ദൈവമേ"

മുപ്പത്തിമുക്കോടി ദൈവങ്ങളേയും ചേര്‍ത്തുള്ള ഒരൊറ്റ വിളിയായിരുന്നു എന്റെ.

മുന്നിലതാ ലവന്‍....ലവന്‍ തന്നെ...ഡാവ്... നമ്മടെ ട്രാഫിക്ക് പോലീസ് ചുള്ളന്‍. നോ കട്ട് വഴി! നോ സൈഡ് വഴി!!, കീഴടങ്ങുക തന്നെ വഴി!!!

ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങിനെയൊരു അനുഭവം. അതും മറുനാട്ടില്‍ വെച്ച്. കയ്യിലുള്ള മലയാളവും, സിനിമ കണ്ട് പഠിച്ച തമിഴും ഇവിടെ വിലപോകില്ലെന്ന് മനസ്സിലായി. വേറൊരു ഭാഷ അറിയില്ലതാനും.

ചേട്ടന്‍ വണ്ടി നിര്‍ത്തിച്ചു അരികില്‍ വന്നു, താക്കോള്‍ ഊരിയെടുത്തു കന്നടയില്‍ എന്തോ കല്‍പ്പിച്ചു..

എനിക്ക് മനസ്സിലായില്ല " വാട്ട്? വാട്ട് സാര്‍?"

"ഓയ് ........വണ്ടി സൈഡോതുക്കഡേ, ഡി. എല്‍. കാണിക്ക്, ഇന്‍ഷുറന്‍സ്, പൊലൂഷന്‍, സകല ഡോക്യുമെന്റ്സും കാണിക്കെഡേയ്. ഇത് ഹൈക്കോര്‍ട്ട് ഓര്‍ഡറാണ്. എല്ലാം കാണിച്ചിട്ടു പോയാ മതി..കേട്ടോഡാ..?"

കീഴടങ്ങിയാല്‍ ലോകത്തിലെ ഏതു ഭാഷയും നമുക്കു മനസ്സിലാകുമെന്ന് അന്നെനിക്കു മനസ്സിലായി.

ഞാനാദ്യം പരുങ്ങി. (എനിക്ക് ലൈസന്‍സില്ലല്ലോ, പക്ഷെ ബാക്കി എല്ലാ ഡോക്യുമെന്റ്സും ഉണ്ട്!)

" ഹൈക്കോര്‍ട്ട് ഓര്‍ഡറാണ്, വേഗമെടുക്കെടാ"

സാറിന്റെ കയ്യില്‍ നിന്നു കീ വാങ്ങി ഞാന്‍ വണ്ടിയുടെ കാബിന്‍ തുറന്നു.

'എന്റീശ്വരാ‍രാ‍രാ‍രാ‍രാ‍രാ‍രാ‍!!'

അധികാരത്തിലേറിയ പുതിയ സര്‍ക്കാര്‍ ഖജനാവു തുറന്നപ്പോള്‍ കണ്ട കാഴ്ച പോലെ, അതിനകം ശൂന്യമായിരുന്നു.

കഴിഞ്ഞയാഴ്ച വണ്ടി സര്‍വ്വീസിനു കൊടുത്തപ്പോള്‍ ഡോക്യുമെന്റ്സെല്ലാം വണ്ടിയില്‍ നിന്നെടുത്ത് അലമാരയില്‍ വെച്ചത് ഒരു മിന്നായം പോലെ ഓര്‍മ്മയില്‍ മിന്നി.

" സാര്‍,.....ഡോക്യുമെന്റ്സ് വീട്ടിലാണ്"

"എവിടെ വീട്?"

"മത്തിക്കരെ"

" വണ്ടി സൈഡൊതുക്കിയിട്, ബസ്സിലോ ഓട്ടോയിലോ പോയി ഡോക്യുമെന്റ്സ് എടുത്തിട്ടു വാ.. ഡേയ് ഹൈക്കോര്‍ട്ട് ഓര്‍ഡറാണ്"

പെട്ടെന്നോര്‍മ്മ വന്ന നമ്പര്‍ ഇറക്കാമെന്നു കരുതി

" സാറെ, രാമയ്യ ഹോസ്പിറ്റലില്‍ ഒരു സുഹൃത്തിനു രക്തം കൊടുക്കാന്‍ പോകുന്നതാ... പറഞ്ഞുവിടണം. ഞാന്‍ അടുത്ത ദിവസം........"

"ഓട്ടോറിക്ഷക്കു പൊയ്ക്കോ, വണ്ടി ഇവിടെ ഇരിക്കട്ടെ. പേപ്പേഴ്സ് കാണിച്ചിട്ട് വണ്ടി കോണ്ടുപോകാം"

ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങാന്‍ തോന്നിയതിനേയും അതിനു കാരണമായ വയറു വേദനയേയും മനസ്സാ ശപിച്ചു. കാരണവന്മാര്‍ ഉണ്ടാക്കിവെച്ച എല്ലാ ചൊല്ലുകളും അന്വര്‍ത്ഥമാണെന്ന് അന്ന് മനസ്സിലായി.

"സാറെ....സാറെ..എന്തെങ്കിലും അഡ്ജസ്റ്റ്മെന്റ്?"

"എന്തോന്നു അഡ്ജ്സ്റ്റ്മെന്റ്? വല്ല ഡോക്യുമെന്റ്സും ഉണ്ടോഡേ? ഇല്ലേല്‍ ഒരു നാലായിരം കെട്ടിക്കോ.."

"നാലായിരോ? പൊന്നു സാറെ എന്തേലും....എങ്ങിനേലും...ഒരു...പ്ലീസ്.."

" ഉം ശരി ശരി....ഒരു ഒരു ആയിരം കൊട്...അതു മതി."

"എന്റമ്മോ...സാറെ അത്രയും വേണോ? ഒരു നൂറ്....അല്ലേല്‍ ഇരുന്നൂറ്..അതു പോരെ...?"

"ഓയ്.......ഒരു ഡോക്യുമെന്റ്സും ഇല്ലാതെ നൂറു രൂപായോ?? ഡേയ് ഇത് ഹൈക്കോര്‍ട്ട് ഓര്‍ഡറാണ്."

ഞാന്‍ പഴ്സ് തുറന്നു. തുറന്നില്ലെങ്കില്‍ വീട്ടീപ്പോകാനും പറ്റില്ല, ഡോക്ടറെകാണാനും പറ്റില്ല.. തുറന്നപ്പോള്‍....കഷ്ടകാലത്തിന് പാമ്പല്ല പെരുമ്പാമ്പ് വിഴുങ്ങാന്‍ അതിലാണെങ്കില്‍ ഒരു അഞ്ഞൂറിന്റെ നോട്ടും ഒരു പത്തു രൂപാ നോട്ടും..!!!

എടുക്കേണ്ടി വന്നില്ല. ചേട്ടന്‍ തന്നെ സഹായിച്ചു. ചുള്ളന്‍ അഞ്ഞൂറു രൂപാ സ്വന്തം പോക്കറ്റിലേക്ക് കട്ട് ആന്റ് പേസ്റ്റ് ചെയ്തു.! സാമദ്രോഹി!

"അഞ്ഞൂറെങ്കില്‍ അഞ്ഞൂറ്...ങാ നീ പോ" അണ്ണന്‍ കീ കൈമാറി.

ബ്രേക്ക് ഏത്, ആക്സിലേറ്റര്‍ ഏത് എന്നറിയാതെ ഞാന്‍ പരുങ്ങി. കണ്ണിലിരുട്ട് കയറിയിട്ട് ഒന്നും കാണാന്‍ വയ്യ. ദൈവമേ! ഇത്ര വേഗം ഇരുട്ടായോ? വേദനയോ തളര്‍ച്ചയോ? അതോ രണ്ടും കൂടിയതോ??!!

ഒരു കണക്കിന് വണ്ടി സ്റ്റാര്‍ട്ടാക്കി ഒരു മുപ്പത് വാര അകലെ കൊണ്ടുവന്നു നിര്‍ത്തി. സങ്കടവും വിഷമവും എല്ലാംകൊണ്ടും ഞാന്‍ ഒരു പരുവമായി. അവനോടുള്ള ധാര്‍മ്മിക രോക്ഷം ആളിക്കത്തി.

'എന്റെ കൊടുങ്ങല്ലൂരമ്മേ, ഡോക്ടറെ കാണാനും മരുന്നു വാങ്ങാനും പെട്രോളടിക്കാനും വച്ച കാശായിരുന്നല്ലോ ആ ബാംഗ്ലൂര്‍ സാമദ്രോഹി അടിച്ചെടുത്തത്.'

വണ്ടി നീങ്ങുന്നില്ല. ഒരൊറ്റ നിമിഷം കൊണ്ട് ഒന്നും കാണാതായി. ഇരുട്ട് തന്നെ ഇരുട്ട്. ഞാന്‍ പിന്തിരിഞ്ഞു നോക്കി. ആ അരണ്ട വെളിച്ചത്തിലും ഞാന്‍ കണ്ടു. ലവന്‍ അടുത്ത ഇരയ്ക്കു നേരെ കൈ നീട്ടുന്നത്.

"ഹെന്റെ ദൈവമേ..." മുപ്പത്തിമുക്കോടു ദൈവങ്ങളേയും അവരുടെ ബന്ധുമിത്രാദികളേയും ഒരുമിച്ചു വിളിച്ചു.

സത്യം പറയാലോ, ജനിച്ച നാള്‍ തൊട്ട് ഇന്നേ വരെ ഞാന്‍ അങ്ങിനെ ദൈവത്തെ വിളിച്ചിട്ടില്ല.

'കൊടുങ്ങല്ലൂരമ്മേ, ദേവീ, നീ കാണുന്നില്ലേ ഈ പകല്‍ കൊള്ള?! അകാരണമായി ഈ ഭക്തനെ ദ്രോഹിച്ച ആ പോലീസുകാരനെ......ഒരു ദാക്ഷിണ്യവുമില്ലാതെ അഞ്ഞൂറു രൂപാ തട്ടിപ്പറിച്ച ആ പണ്ടാറക്കാലനെ തക്കശിക്ഷ നല്‍കണേ ദേവീ....അവന്‍......അവന്‍...പണ്ടാറമറങ്ങിപ്പോകണേ....

ജീവതത്തിലാദ്യമായി മനസ്സുരുകി ഒരുത്തനെ പ് രാകി. പ്രാക്കെന്നു പറഞ്ഞാല്‍ ഒടുക്കത്തെ പ്രാക്ക്!!

കൊടുങ്ങല്ലൂരമ്മ എന്നെ കൈവിടാറില്ല.

ആ പോലീസുകാരനു വല്ലതും പറ്റിയോ ആവോ, ഇപ്പോ ജീവിച്ചിരിക്കുന്നുണ്ടോ ആവോ!? ആ! ആര്‍ക്കറിയാം? ഞാനന്വേഷിക്കാന്‍ പോയില്ല...!!

.