മഴ പെയ്ത ഒരു പ്രണയ സന്ധ്യയില്‍
[2008-ല്‍ പബ്ലിഷ് ചെയ്ത ഒരു പഴയ പോസ്റ്റ് ആണിത്. വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി. വായിച്ചവര്‍ ഈ അക്രമം പൊറുക്കുമല്ലോ?! ബ്ലോഗ് ചിതലരിക്കണ്ടല്ലോ എന്നു കരുതീട്ടാ] :)
ഇടവഴിയില്‍ മഴ പെയ്തിരുന്നു. ഇരുവശവും ചെടിത്തലപ്പുകള്‍ മഴ നനഞ്ഞു നിന്നിരുന്നു. പകല്‍ മാഞ്ഞു തുടങ്ങിയ സന്ധ്യയില്‍ വെളിച്ചം ഇരുളിനു വഴിമാറാന്‍ കാത്തു കിടന്നു. ചരല്‍ കല്ലുകള്‍ പാകിയ ഇടവഴിക്കിരുവശവും കാട്ടുപൂക്കള്‍ തലകുമ്പിട്ടു നിന്നിരുന്നു. ചിലത് ഇതളടര്‍ന്ന് ഇടവഴിക്കിരുവശവും പൂക്കളങ്ങള്‍ തീര്‍ത്തിരുന്നു.
വഴി വിജനം. അകലെ ഇടവഴിയുടെ അങ്ങേയറ്റത്ത് പകലിന്റെ ഒരു ചെറിയ വെളിച്ചക്കീറ് വഴികാട്ടിനിന്നു.
ഞാനും അവളും മഴ നനഞ്ഞ് നടന്നു.(പ്രണയത്തിന്റെ നനുത്ത കാറ്റില്‍ അവള്‍ ചൂടു പകരുമെന്ന് വെറുതെ മോഹിച്ചു ഞാന്‍!) വിജനമായ വഴിയും, മഴയും, നനഞ്ഞീറനായ കാമുകിയും എന്നിലെ പ്രണയ കാമുകനെ ഉണര്‍ത്തി.ചരല്‍ക്കല്ലുകളില്‍ ഓരോ പാദ സ്പര്‍ശവും പതിച്ച് മഴയില്‍ നിന്ന് കുതറിമാറാന്‍ കൂട്ടാക്കാതെ ഞാന്‍ നടന്നു. ഇടക്കിടെ നനഞ്ഞും, കനത്ത മഴയില്‍ അലോസരപ്പെട്ട് വലിയ ഇലച്ചെടികള്‍ക്കടിയില്‍ അഭയം തേടിയും അവള്‍ ഓടിക്കളിച്ചു.
“ഇനിയും മഴ കൊണ്ടാല്‍ പനി പിടിക്കും” ഇലക്കീറ് സ്വന്തം തലയില്‍ ചൂടി അവള്‍ പറഞ്ഞു.
“ഈ സാന്ധ്യമഴയില്‍ നീയില്ലേ ചൂടു പകരാന്‍..” ഞാന്‍ കവിയായ കാമുകനായി.
“ഞാനും മഴ നനയല്ലേ?! എനിക്കെവിടെന്നാ ചൂട്?!” അവള്‍ കണ്ണു മിഴിച്ചു.
ഒരു പ്രണയ കാവ്യശകലം വഴിയില്‍ വീണു ചിതറിയതിന്റെ വേദനയില്‍ ഞാന്‍ മിഴിപൂട്ടി.
“നമ്മളെപ്പഴാ വീടെത്താ?” അവള്‍ അരികില്‍ വന്ന് ചോദിച്ചു.
“ഇതാണ് നമ്മുടെ വീട്. ഈ വിജനമായ ഇടവഴി. പ്രണയം പോലെ അലതല്ലുന്ന മഴ. ശരീരത്തെ ചൂഴുന്ന തണുപ്പ്. നമ്മുടെ വീട് ഇവിടം..” ഞാന്‍ പ്രണയാതുരനായി പറഞ്ഞു.
“ഇതോ? ഈ വഴിയോ? ചുമ്മാ പ്രാന്ത് പറയാതെ.” അവള്‍ ഈര്‍ഷ്യയോടെ കലമ്പി. “ ഒരു കുടയെടുക്കായിരുന്നു...!”
“കുടയോ..?? ഹ ഹ ഹ...” ഞാന്‍ പൊട്ടിച്ചിരിച്ചു. ചെടിത്തലപ്പുകള്‍ ചെറുതായി ഒന്നാടിയുലഞ്ഞു.
“പ്രിയേ....നമ്മുടെ പ്രേമത്തിന് നമുക്കു വേണ്ടി പെയ്തതാ ഈ മഴ....ഈ വിജനത........” എനിക്ക് മുഴുമിപ്പിക്കാനായില്ല.
“പ്രിയയോ??!! അതാരാ?? അപ്പോ എന്റെ പേരും മറന്നല്ലേ?! ഇനി കല്ല്യാണം കൂടി കഴിഞ്ഞാല്‍...??” അവള്‍ ചൊടിച്ചു.
‘എന്റെ അരസിക രാഞ്ജീീീ..!!! തിന്നു വീര്‍ത്ത ആ ഉരുണ്ട ശരീരത്തിനുള്ളില്‍, തീറ്റയുടെ ആക്രാന്തങ്ങള്‍ക്കപ്പുറത്ത് പ്രണയത്തിന്റെ ഒരു ഹൃദയമുണ്ടെന്ന് വിശ്വസിച്ച ഞാനെത്ര മണ്ടന്‍!!! ’ ഞാന്‍ മനസ്സില്‍ പ്രാകി
“ഹൌ! എന്തൊരു തണുപ്പ്!” അവള്‍ കൈകള്‍ ചുരുട്ടി സ്വയം പിണച്ചു കെട്ടി. “ ഈ മഴയത്തു നടക്കാന്‍ പ്രാന്താണോ?”
“മഴ നനഞ്ഞു നടന്നിരുന്ന എന്റേയും നിന്റേയും (നിനക്കുണ്ടായിരുന്നോ!) ബാല്യം നീയോര്‍മ്മിക്കുന്നുണ്ടോ?” ഞാന്‍ ഗൃഹാതുരനായി..”മഴയില്‍ തുള്ളിക്കളിച്ചത്...ഉമ്മറപ്പടിയിലിരുന്ന് മഴയെ നോക്കിയിരുന്നത്..തണുത്ത മഴ വെള്ളത്തില്‍ കാല്‍ നനച്ചത്....കടലാസ്സു വഞ്ചി ഒഴുക്കിയത്....”
“ഞാനങ്ങിനെ ചെയ്തിട്ടുണ്ടാവോ!! ഓര്‍മ്മല്ല്യ” അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. “ കൊറച്ച് നാള് എനിക്കും ഇഷ്ടായിരുന്നു..”
ഞാന്‍ അവള്‍ക്കു വേണ്ടി പ്രണയത്തോടെ കാതോര്‍ത്തു. ഈ മഴ അവളില്‍ പ്രണയത്തിന്റെ കുളിര്‍ പകര്‍ന്നോ എന്നു സംശയിച്ചു.
“ഹോസ്റ്റലില്‍ താമസിച്ചപ്പോള്‍..കൂട്ടുകാരികള് മഴയത്തിറങ്ങി ബഹളം വയ്ക്കും...ഹോസ്റ്റലിന്റെ ടറസില്‍ മഴ നനഞ്ഞ് ഡാന്‍സ് കളിക്കും..എന്തിനാണാവോ..?!”
ബാക്കി കേള്‍ക്കാന്‍ കൊതിച്ചു നിന്ന എന്നോട് മുഴുവനായെന്ന മട്ടില്‍ അവള്‍ നോക്കി. നിരാശയോടെ കണ്ണുകള്‍ പിന്‍ വലിച്ച് ഞാന്‍ ഇടവഴിയുടെ അങ്ങേയറ്റത്തേക്ക് നോക്കി. നൂലുകള്‍ പോലെ, വെളിച്ചക്കീറില്‍ മഴ.
“എന്തിനാ ഇപ്പോള്‍ ഇങ്ങിനെ മഴയിലൂടെ നടക്കണത്??” അവള്‍ വീണ്ടും.
“ഈ മഴയിലൂടെ നടന്നാല്‍........ഈ ഇടവഴിയിലൂടെ നനഞ്ഞ ചരല്‍ക്കല്ലുകള്‍ക്കു മുകളിലൂടെ നനഞ്ഞീറനായ ഇലപ്പടര്‍പ്പുകളെ മുട്ടിയിരുമ്മി നമ്മള്‍ ഇടവഴിയുടെ അങ്ങേയറ്റത്തെത്തും.......ഇരുളും വെളിച്ചവും സംഗമിക്കുന്ന പ്രണയത്തിന്റെ താഴ്വര.... ആ താഴ്വരയില്‍ വെച്ച് ഞാന്‍ നിനക്കെന്റെ പ്രണയം പകര്‍ന്നു തരും...”
ഒട്ടൊന്നു സംശയിച്ചു നിന്ന് അവള്‍ കണ്ണു മിഴിച്ചു ചോദിച്ചു : “ അതെങ്ങിനാ...?”
‘ആഹ്ഹ്.......!!’ പ്രണയം ഉള്ളിലൊതുക്കി, അരികില്‍ നിന്ന ഒരു ചെടിത്തുമ്പിനെ ഞാന്‍ ദ്വേഷ്യത്തോടെ ഒടിച്ചെറിഞ്ഞു.
മഴ കൂടിയും കുറഞ്ഞും പെയ്തുകൊണ്ടിരുന്നു. വെളിച്ചകീറുകള്‍ വഴിമാറാന്‍ തുടങ്ങി.
“ ഈ മഴയില്‍...എന്റേയും നിന്റേയും പ്രേമം തിരിച്ചറിയാന്‍, പ്രണയത്തിന്റെ ഭൂമികയിലൂടെ നടക്കാന്‍ ഞാനൊരു വഴി പറയട്ടെ?” ഞാനവളുടെ തോളില്‍ കൈവച്ചു.
“എന്താദ്?” അവളെനിക്കു മുഖമെറിഞ്ഞു.
“നീയെന്റെ കയ്യില്‍ ചേര്‍ത്തു പിടിക്കൂ” അവള്‍ കൈ ചേര്‍ത്തു പിടിച്ചു.
“എന്റെ കയ്യോട്, തോളോട് ചേര്‍ന്നു നില്‍ക്കു...“ ഞാനും ചേര്‍ന്നു നിന്നു.
“ നമുക്കിനി പതിയെ നടക്കാം.....നിന്റെ കണ്ണുകളടച്ചു പിടിക്കു...”
“കണ്ണുകളടച്ചാല്‍ നടക്കാന്‍ പറ്റോ? വീഴില്ലേ.? “
“ഞാന്‍ നിന്റെ കയ്യില്‍ പിടിച്ചിട്ടില്ലേ.......ഇനി എന്റെ ശരീരത്തോട് മുട്ടിയുരുമ്മി നടക്കൂ...എന്റെ ചൂട് നിന്നിലേക്ക് പകരും...”
“ശ്ശൊ, ഷര്‍ട്ട് ഒന്നു ഊരി പിഴിയായിരുന്നു...തണുക്കുന്നു” അവള്‍ കണ്ണുകളടച്ച് പറഞ്ഞു.
ഞാനത് കേള്‍ക്കതെ (നടിച്ചു) അവളുടെ കയ്യില്‍ കോര്‍ത്ത് ചരല്‍ കല്ലുകളിലൂടെ നടന്നു തുടങ്ങി
“കണ്ണുകള്‍ തുറക്കരുത്”
“ഉം” അവള്‍ മൂളി
മഴ ഞങ്ങളിലേക്ക് പിന്നേയും പെയ്തിറങ്ങിയിരുന്നു..അപ്പോള്‍ ഞാന്‍ പറഞ്ഞു തുടങ്ങി....
ഈ ഇടവഴിയില്‍ ഞാനും നീയും ഇടതോരാതെ പെയ്യുന്ന മഴയും മാത്രം...പരസ്പരം ശരീരത്തോടൊട്ടി അനന്തതയിലേക്കു നടക്കുകയാണ് നമ്മള്‍...”
“ഉം..”
“മനസ്സില്‍ നിനക്കെന്നോട് പ്രേമം മാത്രമേയുള്ളു, എനിക്കും.... മഴയും, സന്ധ്യയും, പൂക്കളും എല്ലാം നമുക്കു വേണ്ടി മാത്രം..”
‘ഉം”
“ഈ വഴിയിലൂടെ, മഴയിലൂടെ എന്നോടൊപ്പം ചേര്‍ന്നു നടക്കുമ്പോള്‍ നിനക്കെന്നോട് എന്തൊ പറയണമെന്നു തോന്നുന്നില്ലേ..?”
“ഉം”
എനിക്ക് ജിജ്ഞാസയായി..അവളുടെ മുഖത്തേക്ക് നോക്കി ഞാന്‍ വീണ്ടും..:
“നിന്റെ പറച്ചിലുകള്‍ കേള്‍ക്കാന്‍ ഞാനുണ്ടല്ലോ കൂടെ....പറയൂ
പ്രണയം തുളുമ്പുന്ന നിന്റെ വാക്കുകള്‍ കേള്‍ക്കാന്‍, കാതോര്‍ക്കാന്‍ ഞാനുണ്ടല്ലോ സഖീ നിന്റെയരികെ..
എന്നോട് പറയാന്‍...എന്നോട് മാത്രം പങ്കു വെയ്ക്കാന്‍ നീയെന്തൊ കൊതിക്കുന്നില്ലേ.....പറയൂ.”
“ഉം”
“ഈ തണുപ്പില്‍....നിനക്കു പറയാനുള്ളത് എന്നോടു മാത്രം എനിക്കുമാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറയൂ..”
“അതോ....” അവള്‍ വാ തുറന്നു
ഞാനവളെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു. മഴ ഞങ്ങളിലേക്ക് തിമിര്‍ത്തുപെയ്യാന്‍ തുടങ്ങി
“ഞാന്‍ പറയട്ടെ....” അവള്‍ വീണ്ടും
“പറയൂ നിന്റെ പ്രണയ മന്ത്രണങ്ങള്‍ കേള്‍ക്കാന്‍ എനിക്കു ധൃതിയായി...”
“നമ്മളീ മഴയത്തുകൂടി നടന്ന്.....”
“നടന്ന്....?”
“വേഗം നടന്ന്.....”
“വേഗം നടന്ന്..?? “
“വേഗം നടന്ന് വീട്ടിലെത്തിയാലെ....”
“വീട്ടിലെത്തിയാല്‍...??”
“നമ്മള്‍ വേഗം നടന്ന് വീട്ടിലെത്തിയാല്‍.....ചൂടോടെ രണ്ട് ഗ്ലാസ്സ് കട്ടന്‍ കാപ്പി വെച്ച് കുടിക്കണം..എന്താ തണുപ്പ്..”
.....................
പകല്‍ വഴി മാറിയ ഇടവഴിയില്‍ ഒരു ഭഗ്നകാമുകന്റെ ശവശരീരം മഴ നനഞ്ഞുകിടന്നു.
.
66 comments:
ഇടവഴിയില്‍ മഴ പെയ്തിരുന്നു. ഇരുവശവും ചെടിത്തലപ്പുകള്‍ മഴ നനഞ്ഞു നിന്നിരുന്നു. പകല്‍ മാഞ്ഞു തുടങ്ങിയ സന്ധ്യയില്‍ വെളിച്ചം ഇരുളിനു വഴിമാറാന്‍ കാത്തു കിടന്നു. ചരല്‍ കല്ലുകള്‍ പാകിയ ഇടവഴിക്കിരുവശവും കാട്ടുപൂക്കള്‍ തലകുമ്പിട്ടു നിന്നിരുന്നു. ചിലവ ഇതളടര്‍ന്ന് ഇരുവഴിക്കിരുവശവും പൂക്കളങ്ങള്‍ തീര്‍ത്തിരുന്നു.
വഴിമാറിയ പ്രണയകാലത്തില്‍ പ്രണയത്തിന് ഒരു ചരമക്കുറിപ്പ്.
നന്ദപര്‍വ്വത്തിലെ പുതിയ പര്‍വ്വം..പ്രണയ പര്‍വ്വം.
ഒരു തേങ്ങ ഉടയ്ക്കാനുള്ള മോഹം കൊണ്ടു കുറെ നടന്നതാ.
പളനിയാണ്ടവാ....
{{{{{{{{ഠേ}}}}}}}}}}}}}
“ഈ മഴയിലൂടെ നടന്നാല്‍........ഈ ഇടവഴിയിലൂടെ നനഞ്ഞ ചരല്‍ക്കല്ലുകള്‍ക്കു ....”
പ്രണയാര്‍ദ്രമീ പോസ്റ്റ്..
നടക്കാം നമുക്കിറ്റുനേരമീ മഴത്തുള്ളി-
ക്കിടയില്‍ കൂടി ചരല്‍ കല്ലുകള്‍ പാദത്തിന്മേല്‍
കുളിരും പടര്‍ത്തുമീ വഴിതന്നരികില്‍ക്കൂ
ടളികള്‍ ഇളം പൂവിന്‍ വരമ്പിലിരിക്കുമീ
മധുരവാടിത്തളിര്‍ കാറ്റിന്‍റെയരികിലൂ-
ടധരം വിറപൂണ്ടുമിമകള്‍ തിളക്കിയും
പറഞ്ഞും പറയാതെ മിഴിയില്‍ തിരക്കിയും
പെറുക്കിയെടുക്കുവാന്‍ എത്രയോ നിമിഷങ്ങള്‍....
ഓം. പ്രണയായ നമ:
:)
ഹും, ആ ഡല്‍ഹിക്കാരന്‍ തേങ്ങ സഞ്ചീലിട്ടു നടക്കുകയായിരുന്നോ?
ഒട്ടും റൊമാന്റിക്കല്ലാത്ത ആ പെണ്ണിനെ പ്രേമിച്ച നന്ദേട്ടാ........ സത്യം പറയാലോ ഇങ്ങക്ക് പ്രാന്തന്നേണ്......
“ഈ സാന്ധ്യമഴയില്‍ നീയില്ലേ ചൂടു പകരാന്‍..” ഞാന്‍ കവിയായ കാമുകനായി.
“ഞാനും മഴ നനയല്ലേ?! എനിക്കെവിടെന്നാ ചൂട്?!” അവള്‍ കണ്ണു മിഴിച്ചു.
ഒരു പ്രണയ കാവ്യശകലം വഴിയില്‍ വീണു ചിതറിയതിന്റെ വേദനയില്‍ ഞാന്‍ മിഴിപൂട്ടി.
നന്ദേട്ടാ......കൊല്ല്....ഹയ്യൊ!!!!
പകല്‍ വഴി മാറിയ ഇടവഴിയില്‍ ഞാനെന്ന ഭഗ്നകാമുകന്റെ ശവശരീരം മഴ നനഞ്ഞുകിടന്നു.
അല്ലെങ്കിലും ഈ പെന്‍പിള്ളേര്‍ ഇങ്ങ്നേ ആന്നെ.......
എന്റെ എത്ര എത്ര കിടിലന്‍ സാഹിത്യം ഇതു പോലേ
വെള്ളത്തില്‍ നനഞ്ഞ്..ഹഹഹഹ....
ഇത്ര പെട്ടെന്നു അവസാനിപ്പിക്കേണ്ടായിരുന്നു.......
(ഇനി എന്നെ ചിരിപ്പിക്കാന്‍ നോക്കണ്ട ...ഞാന്‍ ചിരിക്കില്ല......ഹഹഹ)
"പകല്‍ വഴി മാറിയ ഇടവഴിയില്‍ ഞാനെന്ന ഭഗ്നകാമുകന്റെ ശവശരീരം മഴ നനഞ്ഞുകിടന്നു."
നമുക്ക് കുറച്ച് റൊമാന്റിക്കായ ആരെയെങ്കിലും
തപ്പാമെന്നേ, വിഷമിക്കാണ്ടിരി....
റ്റൈറ്റില്‍ കലക്കീട്ടാ.....
-പ്രന്നയം കരകവിഞ്ഞൊഴുകുന്നു-
-മഴ പൊലെ manoharamaya post-
പിന്നെ ഇത്തിരി ചിരിയും.......
നന്ദൂ..!
കൊള്ളാം; നല്ല ഭാഷ!
എന്റെ ഒരു തോന്നല്‍ പറഞ്ഞോട്ടെ..!
അവള്‍ വാ തുറന്നു, അവള്‍ വീണ്ടും, എനിക്ക് ജിഞ്ജാസയായി തുടങ്ങിയ വികാര വിശദീകരണങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ കുറേക്കൂടി നന്നാകുമായിരുന്നോ? "! ?" പോലുള്ള സിംബല്‍സും ഉപയോഗിക്കാമായിരുന്നു.
അല്ലെങ്കിലും ഈ സ്ത്രീജനങ്ങളൊക്കെ ഭയങ്കര റിയലിസ്റ്റിക്കാ നന്ദന്‍.ദൈവം അവരെ പടച്ചിരിക്കുന്നതെ അങ്ങിനെയായിട്ടാണ്.കഥ ഇഷ്ടമായി.
“തിന്നു വീര്‍ത്ത ആ ഉരുണ്ട ശരീരത്തിനുള്ളില്‍, തീറ്റയുടെ ആക്രാന്തങ്ങള്‍ക്കപ്പുറത്ത് പ്രണയത്തിന്റെ ഒരു ഹൃദയമുണ്ടെന്ന് വിശ്വസിച്ച ഞാനെത്ര മണ്ടന്‍!!! “
ഹ ഹ ഹ നല്ല നടത്തം തന്നെ മഴയില്‍...
മഴയില്‍ കുതിര്‍ന്ന പ്രണയസന്ധ്യ ഇനിയവളുടെ ഏഴയലത്തുകൂടി വരില്ല്യ
അല്ല, ആരാ ഇവീടെ പെണ്ണുങ്ങളെ കുറ്റം പറയുന്നെ? റൊമാന്റിക് ആയവരും ഉണ്ട് ട്ടാ
ഈ പ്രണയ പര്‍വ്വതെക്കുറിച്ചു പറയാം .
ഒന്ന് .മനു ആ തേങ്ങ പൊട്ടിച്ചത് വെറുതെ ആയില്ല .
രണ്ടു .ഇന്നത്തെ ദിവസം കുഴപ്പമില്ലാതെ ഞാന്‍ ഇത് മനസില്‍ ഇടും കുറെ ദിവസം അവിടെ കിടക്കും .
മൂന്നു .നന്ദുവിന്റെ പ്രേമം മനസിലാക്കാനുള്ള ഒരു സ്ഥിതിയിലായിരിക്കില്ല ആ കുട്ടി .കാരണം അവള്‍ക്ക് തണുക്കുന്നു ,മനസും ശരീരവും .മഴ കൊണ്ടാല്‍ പണി പിടിക്കും എന്ന് അറിവുള്ള കുട്ടി .
പൊതുവേ ഇന്നത്തെ ദിവസം ധന്യമായി ..
ആഹ്ഹ്.......!!’ പ്രണയം ഉള്ളിലൊതുക്കി, അരികില്‍ നിന്ന ഒരു ചെടിത്തുമ്പിനെ ഞാന്‍ ദ്വേഷ്യത്തോടെ ഒടിച്ചെറിഞ്ഞു.
ഈ വരികള്‍ വായിച്ചപ്പോള്‍ നന്ദുവിന്റെ അപ്പോഴത്തെ മാനസികാവസ്ഥ ശരിക്കും പ്രതിഫലിക്കുന്നു
മൊത്തത്തില്‍ കിടിലന്‍ അല്ലെങ്കില്‍ കിടിലോല്‍കിടിലം :):)
നന്ദൂജി..
ഛേ..ഒന്നു റൊമാന്റിക്കായി വായിച്ചു വന്നപ്പോഴേക്കും കട്ടന്‍ കാപ്പിയുമായി നിക്കണൂ.. ആ കട്ടന്‍ കാപ്പിയുടെ കാര്യം എഴുതാതെ അവിടെ വച്ച് നിര്‍ത്തുകയായിരുന്നെങ്കില്‍, ഞാന്‍ ജിജ്ഞാസകൊണ്ട് തകര്‍ന്നേനെ..
ആ കാമുക കുപ്പായം ഊരിക്കളഞ്ഞതു നന്നായി പക്ഷെ വീണ്ടുമണിഞ്ഞ ആ നീല കാമുക കുപ്പായത്തിന്റെ കഥകൂടി എഴുതൂ...
പാവം കാമുക ഹൃദയം!
"...ഇരുളും വെളിച്ചവും സംഗമിക്കുന്ന പ്രണയത്തിന്റെ താഴ്വര.... ആ താഴ്വരയില്‍ വെച്ച് ഞാന്‍ നിനക്കെന്റെ പ്രണയം പകര്‍ന്നു തരും...”
ഒട്ടൊന്നു സംശയിച്ചു നിന്ന് അവള്‍ കണ്ണു മിഴിച്ചു ചോദിച്ചു : “ അതെങ്ങിനാ...?”
Buhaaaahaaaaaa... :)
അമ്പട കള്ളാ...
ചായയൊ കാപ്പിയൊ...?
എന്തായാലും കാശ് ഞാന്‍ കൊടുക്കും...
തനി നാട്ടിന്‍പുറത്തുകാരിയായ ഒരു കാമുകിയുമായി മഴ നനഞ്ഞ് നടന്ന പ്രതീതിയുണ്ടാക്കുന്ന വിധം മനോഹമായിരിക്കുന്നു വരികള്‍. മഴ വല്ലാത്തൊരു വീക്ക്‍നെസ്സാണ് എനിക്ക്. അതുകൊണ്ട് ഒരു മഴ നനഞ്ഞ സുഖം തന്നു ഈ പോസ്റ്റ്.
കൂട്ടത്തില്‍, പകല്‍ വഴി മാറിയ ഇടവഴിയില്‍ ഒരു ഭഗ്നകാമുകന്റെ ശവശരീരം മഴ നനഞ്ഞുകിടക്കാന്‍ ഇടയാക്കിയ കാമുകിയുടെ നിഷ്ക്കളങ്കതയില്‍ തീര്‍ത്ത നര്‍മ്മം ചിരിപടര്‍ത്തുകയും ചെയ്തു.
:) :)
ഹ ഹാ ഹാ.. കലക്കി.. വളരെ പ്രണയാര്‍ദ്രം ആയിട്ടുണ്ട്. പിന്നെ പാവം കാമുകി. ഒരു കുട വാങ്ങാന്‍ പോലും പൈസ ഇല്ലാത്ത കാമുകന്റെ കൂടെ മഴയും കൊണ്ട് നടക്കുമ്പോള്‍, അവള്‍ ദേഷ്യം കൊണ്ട് മനപൂര്‍വ്വം പറഞ്ഞതായിരിക്കും അങ്ങിനെ...
Thats a good one!
Ithu kalakki!
:)
“ഇനിയും മഴ കൊണ്ടാല്‍ പനി പിടിക്കും” ഇലക്കീറ് സ്വന്തം തലയില്‍ ചൂടി അവള്‍ പറഞ്ഞു
അവള്‍ പറ്റിച്ചു അല്ലേ....ഇലക്കീറ് കാമുകന് തന്നില്ല അല്ലേ.......
വെറുതെയല്ല രണ്ട് ആഴ്ച് പനി പിടിച്ചു കിടന്നത്....
“പ്രിയയോ??!! അതാരാ?? അപ്പോ എന്റെ പേരും മറന്നല്ലേ?! ഇനി കല്ല്യാണം കൂടി കഴിഞ്ഞാല്‍...??” അവള്‍ ചൊടിച്ചു.
അപ്പോള്‍ അത് പ്രിയ ആയിരുന്നില്ലേ.....പിന്നെങ്ങനാ......ഇത്രക്കും പ്രണയാര്‍ദ്രയായ താങ്കളുടെ പ്രണയിനി അതു ചോദിച്ചില്ലെങ്കിലേ അതിശയമുള്ളു........
എല്ലാരും ഒരുപോലെ അല്ലല്ലൊ.പെണ്‍കുട്ടികളെ ആരും അടച്ചാക്ഷേപിക്കണ്ട. മനസ്സില്‍ ഒരുപാട് ഇഷ്ട്ടമുള്ളവരുടെ കൂടെ മഴ നനഞ്ഞു നടക്കുക എന്നു പറഞ്ഞാല്‍ അതിന്റെ സന്തോഷം വിവരിക്കാന്‍ വാക്കുകള്‍ ഇല്ല ..അങ്ങനെ ഇഷ്ട്ടമുള്ള പെമ്പിള്ളേരെ കിട്ടാന്‍ പുണ്യം ചെയ്യണം ...ഹും ....
ഒരു പെണ്‍കുട്ടി...
(ഞാന്‍ ഓടി.. എന്റെ പിറകെ ആരും വരണ്ട :-) )
എന്നേലും എറിയാന്‍ അറിയാവുന്നവന്റെ കയില്‍ വടി കിട്ടീട്ടൊണ്ടോ??
പെണ്‍കുട്ടി
ജി.മനു. തേങ്ങക്കു നന്ദി. നല്ല ഐശ്വര്യമുള്ള തേങ്ങ!എന്റെ പോസ്റ്റിനേക്കാളും പ്രണയാര്‍ദ്രം ആയല്ലോ മാഷുടെ കമന്റ്. നന്ദി
തോന്ന്യാസി :ഇങ്ക്കെന്താ പ്രാന്താണൊ പ്രേമിക്കാന്‍? (നിന്റെ കമന്റ് കുറേ ചിരിപ്പിച്ചു. നന്ദി
പയ്യന്‍സ്: നീയെന്താ ‘അഭിലാഷങ്ങള്‍‘ക്കു പഠിക്കുകയാണോ മറ്റുള്ളവര്‍ക്ക് കമന്റു ചെയ്യാനുള്ള സ്ഥലം പോയല്ലോ :-) നന്ദി.
രഞിത്ത് ചെമ്മാട് : എന്തുചെയ്യാം മാഷെ, ഞാനും അന്വേഷണത്തിലാ :-) നന്ദീട്ടാ..
ജ്യോതി: അങ്ങിനെ മലയാളം ഇമ്പ്രൂവ് ആയി വരുന്നല്ലേ. നല്ലത്. വായനക്കും കമന്റിനും നന്ദി.
ആലുവാവാല : നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമായി ഇനിയും വരണം. നന്ദി
മുസാഫിര്‍ : അയ്യോ വിവാദത്തിനു ഞാനില്ല.:-) ആ പ്രിയ ഈ പരിസരത്തൊക്കെ കറങ്ങി നടക്കുന്നത് കണ്ടില്ലേ?? നന്ദി:-)
പ്രിയ ഉണ്ണികൃഷ്ണന്‍:ആ കാമുകനൊരു തെറ്റു പറ്റി.:-) നന്ദി വായനക്ക്. ഭീഷണി വേണ്ടാ..വിട്ടുകളാ..പിള്ളാരല്ലെ..
കാപ്പിലാന്‍ : അതുകൊള്ളാം, എന്നെ പിടിച്ചു ആ പെണ്ണിന്റെ അടുത്തിട്ടു അല്ലേ?? ആഹ്. അങ്ങിനെഒരു അബദ്ധം എനിക്കു പറ്റുമെന്നു തോന്നുന്നുണ്ടോ?? :-)എന്തായാലും അവള്‍ മിടുക്കി തന്നെ അല്ലെ?! :-) വായനക്ക് നന്ദി കെട്ടൊ. വരണം ഇടക്കിടെ.
കുഞ്ഞന്‍ : കുഞ്ഞാ അടി! അടി..ആഹ്.. എന്തുചെയ്യാം ആ പെണ്ണപ്പോള്‍ ചോദിച്ചത് കട്ടങ്കാപ്പിയാണെന്നേ.! ഒട്ടും റൊമാന്റിക്കല്ല അവള്‍! നീലകുപ്പായം??!! എന്തോ ദുസ്സൂചന അല്ലെ കുഞ്ഞാ അത്?? ങുമ്, ങും?? നന്ദി. :-)
വീണ : അതെ പാവം പാവം..അല്ലേലും ഈ പെണ്ണുങ്ങള്‍ക്കൊന്നും...(ഏയ് ഞാനൊന്നും പറഞ്ഞില്ല)
കോറോത്ത് : :-) എന്തു ചെയ്യാനാ ?? പാവം ഞാന്‍...അല്ല ആ കാമുകന്‍..നന്ദി വായനക്ക് :-)
കണ്ണന്‍ : കണ്ണാ കള്ള കാമുകാ.. ഇങ്ങിനേയും പാവം കാമുകന്മാരുണ്ട് കെട്ടൊ. കാപ്പി അവള്‍ വീട്ടില്‍ ചെന്നല്ലേ ഉണ്ടാക്കുന്നത്. :-) നന്ദി
നിരക്ഷരന്‍ :- നന്ദി നിരൂ..ക്ലൈമാക്സ് ഇഷ്ടായോ? നന്ദി.
കിച്ചു.: അല്ലേലും കാമുകന്മാരൊക്കെ അങ്ങനല്ലേ, മനസ്സു നിറയെ പ്രണയമുണ്ടാകും പോക്കറ്റു കാലിയും. ഏതു പെണ്ണിനു വേണം അവനെ. മിനിമം 4 ക്രെഡിറ്റു കാര്‍ഡെങ്കിലും വേണം പ്രേമിക്കാന്‍ ഇപ്പോള്‍.:-) നന്ദി
എം.എം. :- വേലു. നന്ദി. ജീവിച്ചിരുപ്പുണ്ടല്ലോ അല്ലേ?? :-)
സന്ദീപ് : എന്തു ചെയ്യാനാ അവന്റെ വിധി. :-) നന്ദീടാ..
അനോണി ചേട്ടാ/ചേച്ചി : മലയാളം നന്നായി ടൈപ്പു ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ!! അപ്പോ ബ്ലോഗറു തന്നെ? പക്ഷെ പേരില്ലേ? നല്ല ഭാഷയും ആണല്ലോ? ‘ഞാന്‍ ഓടി‘ എന്നു പറഞ്ഞപ്പോളെ മനസ്സിലായി ഫുള്‍ ടൈം മലയാളം ബ്ലോഗിലാണെന്ന്, എന്നാ പിന്നെ നേരെ വന്നു പറഞ്ഞൂടെ ചേട്ടാ/ചേച്ചി?? എന്തായാലും കമന്റിനു നന്ദി കെട്ടോ. പക്ഷെ വിവാദത്തിനിവിടെ സ്കോപ്പില്ലല്ലോ!??
തന്നെപോലത്തെ ഒരു മത്തങ്ങത്തലയന്റെ കൂടെ നടന്നാ ഏതു പെണ്‍കുട്ടിക്കാഡേയ് റൊമാന്റിക് ആവാന്‍ കഴിയുക?
നിന്റെ പാറപ്പുറത്ത് ചിരട്ടകൊണ്ട് ഉരക്കുന്ന പോലുള്ള ആ സൌണ്ടും കൂടി ആവുമ്പോ പറയേം വേണ്ട
അനോണി പറഞ്ഞപോലെ എറിയാന്‍ അറിയാവുന്നവന്റെ കയ്യില്‍ വടി കൊടുക്കില്ലല്ലോ
ഹ ഹ. അവസാനത്തെ കട്ടന്‍കാപ്പി ശരിക്കും രസിച്ചു.
നന്ദുവില്‍ നിന്നും അവള്‍ കേള്‍ക്കണമെന്നാഗ്രഹിച്ചതെല്ലാം നന്ദു പറഞ്ഞു. അതെല്ല്ലാം അവള്‍ ഒരു പൊട്ടിയെ പോലെ കേട്ടൂ എന്നാണോ നന്ദു കരുതുന്നേ? ആ ഓരോ വാക്കും അവള്‍ മനസ്സില്‍ വച്ച് താലോലിക്കുന്നുണ്ടാകും. പക്ഷെ അവളില്‍ നിന്ന് നന്ദു കേള്‍ക്കണമെന്നാഗ്രഹിച്ചതൊന്നും അവള്‍ പറഞ്ഞില്ലെങ്കിലും അവളുടെ മനസ്സ് അതിനേക്കാള്‍ ഒരുപാട് ഒരുപാട് പറഞ്ഞിട്ടുണ്ടാകും.അതാണ് പെണ്ണ്. ശ്രീയുടെ ‘വേലി’ പിന്നെയും ഓര്‍മ്മ വരുന്നു
ഈ പൈങ്ങോടന്റെ ഒരു കാര്യം..ഞാന്‍ പറയാന്‍ വിചാരിച്ചത് അപ്പഴയ്ക്കും കേറി പറഞ്ഞു :)
പോസ്റ്റ് കലക്കി. ഒരു പകുതി ആയപ്പോഴേ മനസിലായിരുന്നു കഥയുടെ പോക്ക്
“നമ്മള്‍ വേഗം നടന്ന് വീട്ടിലെത്തിയാല്‍.....ചൂടോടെ രണ്ട് ഗ്ലാസ്സ് കട്ടന്‍ കാപ്പി വെച്ച് കുടിക്കണം..എന്താ തണുപ്പ്..”
.....................
പകല്‍ വഴി മാറിയ ഇടവഴിയില്‍ ഒരു ഭഗ്നകാമുകന്റെ ശവശരീരം മഴ നനഞ്ഞുകിടന്നു.
ക്ലൈമാക്സ്സു കലക്കി.. അതു വായിച്ചു കുറെ നേരം ചിരിച്ചു പോയി..
ഒരു ചെറിയ സംശയം.... ഇതു സ്വന്തം അനുഭവമാണൊ???
പ്രണയത്തിന്റെ മഴ നനഞ്ഞ്, പനിപിടിച്ച്, മരിച്ചില്ലാതായവരാണ്‍് ഞങ്ങളൊക്കെ എങ്കിലും മറ്റൊരു പ്രണയമഴ ഇന്നും അറിയുന്നും....കേട്ടോ, കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം,വീണ്ടും വരാം......
നന്ദാ, തുടക്കം അതീവ ഹൃദ്യം.
"ഇടവഴിയില്‍ മഴ പെയ്തിരുന്നു. ഇരുവശവും ചെടിത്തലപ്പുകള്‍ മഴ നനഞ്ഞു നിന്നിരുന്നു."
ഒടുക്കം ചിരിയിലാണെങ്കിലും മാഞ്ഞുതുടങ്ങിയ എണ്റ്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ നിണ്റ്റെ വരികള്‍ സഫലമാക്കുന്നു. നന്ദി നന്ദ
"മഴ" എന്റെയും ഒരു ദൌര്ബല്യം ആണ്..
മഴയ്ക്ക് നവരസമല്ലേ....നന്ദന്‍ .
എന്നാലും ,ഒരു കട്ടന്‍ ചായ കുടിക്കാനായിട്ടായിരുന്നോ...ഈ പരക്രമങ്ങളെല്ലാം .ഒന്നു തമാശിച്ചതാണെ..അരസികനാണെന്ന് നിരിക്കരുതേ...
സംഗതി അസ്സലായിട്ടുണ്ട്...ഭാവുകങ്ങള്‍ .
പൈങ്ങോടന്‍:- പൈങ്ങോടാ എറിയാന്‍ നിനക്കെത്ര വടികള്‍ കിട്ടിയിട്ടുണ്ടാവോ?! :-) ഈ രൂപവും ശബ്ദവും കൊണ്ടു തന്നെ ജീവിക്കാന്‍ വയ്യ..ഈ ആരാധികമാരുടെ ശല്യം കൊണ്ട്..:-)
ലക്ഷ്മി:- ഒരു വാദത്തിനു പറയാമെന്നല്ലാതെ..ഏതൊരു കാമുകിക്കും അവന്റെ കാമുകനോടു എന്തും തുറന്നു പറയാമായിരുന്ന സാഹചര്യമല്ലായിരുന്നോ അപ്പോള്‍, എന്നിട്ടും കട്ടന്‍ കാപ്പി ചോദിച്ചപ്പോള്‍...എന്തൊ...അതു പെണ്ണു തന്നെ ആയതുകൊണ്ടോ അതോ റൊമാന്റിക് അല്ലാഞ്ഞിട്ടൊ അതുമല്ലെങ്കില്‍ എന്തിന്റെയോ കുറവോ? ഇല്ല ലക്ഷ്മി, ലക്ഷ്മി പറയുന്നതില്‍ കഴമ്പില്ലാന്നു തന്നെ ഇക്കഥയില്‍ ഉത്തരം. നന്ദി വായനക്കും കമന്റിനും
ജിഹേഷ് :- എനികിട്ടു പണിയാന്‍ തന്നെ നടന്നോട്ടാ..ഊഹിച്ചത്രെ..കള്ളന്‍ :-)
മിട്ടു :- മിട്ടൂ..അടി..അടി...ആ..ആവശ്യമില്ലാത്തതൊന്നും ചോദിക്കരുത്..വായിക്കുക ചിരിക്കുക..:-)നന്ദിട്ടോ
സപ്ന.ബി:- പ്രണയമഴയെ വീണ്ടും അറിഞ്ഞതില്‍ സന്തോഷം. നമ്മള്‍ പരിചയപ്പെടുന്നത് ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമാണ്.:-) ആദ്യമായി ഇവിടെ വന്നതിനും, വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി. ഇനിയും വരിക.:-)
സരിജാ:- സന്തോഷം, പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍. പ്രണയസങ്കല്‍പ്പളെ പുനരുജ്ജീവിപ്പിക്കാന്‍ ഈ പോസ്റ്റിനായെങ്കില്‍, എനിക്കും സന്തോഷം. ആദ്യമായി വന്നതിനും അഭിപ്രായത്തിനും നന്ദി.:-)
അത്കന്‍:- അരസികനാണെന്ന് എനിക്കഭിപ്രായമില്ല.:-) എന്തു ചെയ്യാം ആ പെണ്ണൊരു അരസികത്തി ആയിരുന്നെന്നേ..അതോണ്ടല്ലേ കട്ടങ്കാപ്പി ചോദിച്ചത്:-) നന്ദി കമന്റിന്.
നന്ദേട്ടാ..ആ കാമുകിക്ക് മാനസിക വളര്‍ച്ചയില്ല... അതാ..കാരണം..ബാലികാ പീഡന ശ്രമത്തിനു നമ്മുടെ കാമുകന്‍ അകത്താകാതിരുന്നത് പുള്ളിയുടെ ഭാഗ്യം.. :)
ഹെന്റമ്മോ...
നന്ദേട്ടാ... തുടക്കം മുതല്‍ ഈ രംഗം ഭാവനയില്‍ കണ്ട് ചിരി കടിച്ചു പിടിച്ചിരുന്നാണ് വായിച്ചത്. പാവം കാമുകന്‍!!!
:)
"തിന്നു വീര്‍ത്ത ആ ഉരുണ്ട ശരീരത്തിനുള്ളില്‍, തീറ്റയുടെ ആക്രാന്തങ്ങള്‍ക്കപ്പുറത്ത് പ്രണയത്തിന്റെ ഒരു ഹൃദയമുണ്ടെന്ന് വിശ്വസിച്ച ഞാനെത്ര മണ്ടന്‍!!!"
പോസ്റ്റ് കൊള്ളാം.
ഒരു ചോദ്യം:
മണ്ടിയാണെങ്കിലും, അവള്‍ സ്നേഹമുള്ളവളായിരുന്നെങ്കിലോ?
"മഴ പെയ്ത ഒരു പ്രണയ സന്ധ്യയില്‍" ...തലകെട്ട് കലക്കി ..
കലക്കീട്ടോ നന്ദന്‍ ഭായി..ഞാന്‍ അറിഞ്ഞില്ല ഭായി പുത്ടിയ പോസ്റ്റ് ഇട്ട കാര്യം...
എന്റെ പ്രണയിനി വായിച്ചിട്ട് എനിക്കൊരു മെയില്‍...
നന്ടപര്‍വത്ത്തില്‍ പുതിയ പോസ്റ്റ് വന്നിട്ടുണ്ട്.. നല്ല രസമുണ്ട് വായിക്കാന്‍...
എന്നിട്ടൊരു ചോദ്യവും...
"ഞാനും അതുപോലെയാണോ ഏട്ടാ?" എന്ന്..
ഈശ്വരാ... കുടുങ്ങീന്ന് പറഞ്ഞാല്‍ മതീലോ... ഈ നന്ദന്‍ ഉണ്ടാക്കുന്ന ഓരോ
പുലിവാലുകളെ.... നീ അങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞു രക്ഷപ്പെട്ടു..
അല്ല ഭായി.. ഇതു ഏതായിരുന്നു കക്ഷി... പിന്നെ കണ്ടിട്ടുണ്ടോ?
എന്റെ നന്ദാ..... എന്താ പറ്യുക. ഈയടുത്ത കാലത്തൊന്നും ഞാന്‍ ഇത്ര ചിരിച്ചിട്ടില്ല. കുറ്ച്ചു വൈകി പോയി എത്താന്‍, എങ്ങാനും ഇവിടെ വന്നില്ലായിരുന്നങ്കില്‍ എന്റെ ജന്മം പാഴായേനെ...
അവതരണം ഗംഭീരം........
ബ്ലോഗിങ്ങ് പയ്യന്‍ :- പയ്യാ പയ്യന്‍ പയ്യനായതോണ്ടാവും അങ്ങിനെ തോന്നിയത്. മാനസിക വളര്‍ച്ച ഇല്ലാത്തോണ്ടല്ല; മനസ്സു റൊമാന്റിക്കല്ലാത്തോണ്ടാ. :-) വായനക്കു നന്ദി കെട്ടാ. ഇനീം വരണം.
ശ്രീ :- അതെ ശ്രീ പാവം കാമുകന്‍! പാവം ഞാന്‍!! വായനക്കും ചിരിക്കും നന്ദി.
തസ്കരവീരന്‍ :- എടാ വീരാ..ആ കാമുകിക്കു സപ്പോര്‍ട്ടു കൊടുക്കാന്‍ എത്രയാളാ!! പാവം കാമുകന്‍. :-) സ്നേഹമില്ല എന്നു ഇവിടെ പറഞ്ഞില്ലാട്ടാ. അവള്‍ക്കതു പ്രകടിപ്പിക്കാന്‍ അറിയില്ലായിരിക്കും :-( വായനക്കു നന്ദി.
കള്ളപ്പൂച്ച:- അപ്പോ തലക്കെട്ടു മാത്രേ നന്നായുള്ളൂ അല്ലെ? നന്ദിട്ടൊ വായനക്ക് :-)
സനീഷ് :- സനീഷേ അപ്പോ ബ്ലോഗ് പോസ്റ്റുകൊണ്ട് ചില പ്രയോജനങ്ങളൊക്കെയുണ്ട് അല്ലേ?! :-) പിന്നെ പ്രണയിനിക്കു സമയാസമയത്ത് കട്ടങ്കാപ്പി വാങ്ങികൊടുക്കാന്‍ മറക്കല്ലേ :-) നന്ദി വായനക്ക്
കിലുക്കാം പെട്ടി :-) സന്തോഷം :-) വായനക്കും അഭിപ്രായത്തിനും നന്ദി.
Gud one! makes me to be romantic! tryng to be romantic! nice one. keep it up! wil tel u da real comments whn we meet.
ഇടവഴിയില്‍ നിന്ന് ആ ഭഗ്നകാമുകന്റെ ശവശരീരം ഒന്നെടുത്തുമാറ്റണേ....
മാര്‍ഗതടസ്സമുണ്ടാക്കരുത്. പ്ലീസ്...
ഞങ്ങള്‍ നാട്ടുകാര്‍ക്ക് ആ വഴിയൊക്കെ പോകേണ്ടതാ!!!
നന്ദേട്ടാ, നന്ദപര്‍വത്തിലെത്താന്‍ വൈകിപ്പോയതില്‍ ഖേദിക്കുന്നു.
പ്രസ്തുതപഞ്ചായത്തിലെ കോണത്തുകുന്ന് കിഴക്കുവശം ചിലങ്കദേശത്തെ ഒരെളിയപൗരനാണേ ഈയുള്ളവന്‍.
ഇവിടെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
എന്റീശ്വരാ! എന്താ ഒരു എഴുത്ത്! എന്നിട്ടാണോ എന്റെ പൊട്ട ബ്ലോഗില്‍ വന്ന വാഹ് വാഹ് വെക്കുന്നെ!! ഞാനങ്ങ് പൊങ്ങിയിരിക്യായിരുന്നു. ഠിം..
പിന്നില്ലെ തനിയെയാണെന്ന് തോന്നുമ്പോളാണ് ബ്ലോഗൊക്കെ തുറക്കുന്നെ. (ബൈപോളാര്‍ ഡിസോര്‍ഡര്‍ ;) അങ്ങനെ വല്ലപ്പോഴുമേ തോന്നാറുള്ളൂ. അതോണ്ട് തന്നെ ബ്ലോഗ് വായനയും കുറവാണ്. ഐ.ഡി യിലൊരു ഇന്‍വിറ്റേഷന്‍ അയക്കട്ടെ? സംതിങിലേയ്ക്ക്. അപ്പോ മനസ്സിലാവും ഒക്കെ ചുമ്മാ ആണെന്ന് :)
നന്ദന്‍ ജീ..,മഴ നനഞ്ഞു കുതിര്‍ന്ന ഈ പ്രണയ സന്ധ്യ കണ്മുന്നില്‍ കണ്ട പോലെ തോന്നി...ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും അത്ര ശ്രദ്ധയോടെ കാണിച്ചിരിക്കുന്നു...പ്രണയാതുരനായ കാമുകിയും..,..തീര്‍ത്തും വ്യത്യസ്തയായ കാമുകിയും ...ശരിക്കും ചിരിപ്പിച്ചൂ ട്ടോ ഓരോ സംഭാഷണവും..... പ്രണയവും,ചിരിയും ഇത്ര മനോഹരമായി കോര്‍ത്തെടുത്തതിനു അഭിനന്ദനങ്ങള്‍.. ...:)
“നമ്മള്‍ വേഗം നടന്ന് വീട്ടിലെത്തിയാല്‍.....ചൂടോടെ രണ്ട് ഗ്ലാസ്സ് കട്ടന്‍ കാപ്പി വെച്ച് കുടിക്കണം..എന്താ തണുപ്പ്..”
ആഹാ എന്തൊരു കാമുകി ....ഇവളെ എങ്ങനെ പ്രണയിച്ചു?
Nandan, good writing.
Toovaana thumpikal film ile chila scenes pole thonni !! good.
ഈ മഴ തോരാതിരുന്നെങ്കിൽ...
ഈ വഴി തീരാതെയുമിരുന്നെങ്കിൽ
എൻ കെ ദേശത്തിന്റെ മഴ എന്ന കവിതയെ ഓർമ്മിപ്പിച്ചു. അടിപൊളി നന്ദാ.
..”മഴയില്‍ തുള്ളിക്കളിച്ചത്...ഉമ്മറപ്പടിയിലിരുന്ന് മഴയെ നോക്കിയിരുന്നത്..തണുത്ത മഴ വെള്ളത്തില്‍ കാല്‍ നനച്ചത്....കടലാസ്സു വഞ്ചി ഒഴുക്കിയത്....”
Nalla varikal ...ente kuttikkalathekku poyi
Nannayirikkanu..Abhinandanagal...
നന്ദേട്ടാ....
നന്നായി എന്നല്ല തകര്‍പ്പന്‍ !!!!.... കൂടുതല്‍ എഴുതാന്‍ കഴിയട്ടെ ...എല്ലാ ആശംസകളും ..ജിജോസ്.
അത്രയും മഴ വേസ്റ്റ് ആക്കി......അല്ലേ മാഷേ...
2008-ല്‍ പബ്ലിഷ് ചെയ്ത ഒരു പഴയ പോസ്റ്റ് ആണിത്. വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി. വായിച്ചവര്‍ ഈ അക്രമം പൊറുക്കുമല്ലോ?! ബ്ലോഗ് ചിതലരിക്കണ്ടല്ലോ എന്നു കരുതീട്ടാ :)
ഇത് ഞാന്‍ പണ്ട് വായിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊന്നും ഓര്‍മയില്ല. രസമായി (വീണ്ടും) വായിച്ചു.
ഒകെ. ഒക്ടോബര്‍ 31, 2008 നു ഞാന്‍ എഴുതിയ കമന്റ് ദേണ്ടെ മുകളില്‍ കിടക്കുന്നു :-) എന്തൊരു ഓര്‍മ്മ :-)
അന്ന് വായിച്ചതാണെങ്കിലും പര്‍വ്വത്തിലെ ഏറെ ഇഷ്ടമുള്ള സുന്ദരന്‍ പോസ്റ്റുകളിലൊന്നായതു കൊണ്ട് ഈ സന്ധ്യയിലൊരു വട്ടം കൂടി വന്നു മഴ നനഞ്ഞു.:)
കഥയെക്കാൾ ഇതൊരു കവിതപോലുണ്ട്. കഥയിൽ കവിത കലരുന്നത് മിനിമം സക്കറിയയെങ്കിലും ക്ഷമിക്കില്ല.
തീർത്തും കാവ്യാത്മകപ്രണയത്തിൽ കുളിരുന്ന കാമുകനും അത് ആസൂത്രിതമായി കണ്ടില്ലന്നു നടിക്കുന്ന കാമുകിയും.
ആരുടെ ഭാഗമാണ് ശരി. ഫാന്റസിയിൽ ജീവിക്കുന്ന അവനോ? അതോ ലോകത്തെ രിയലൈസ് ചെയ്യുന്ന അവളോ
അങ്ങനെ ഒരു ചോദ്യം കഥയിൽ നിന്നുയരുന്നുണ്ട്.
മഴയത്ത് പ്രണയത്തെ ക്കാൾ ഇന്ന് ചായ കൊതിക്കുന്ന ഒരു ലോകത്തിന്റെ മാനസികമായ ഡ്രൈനെസ്സ് വരുന്നു.
പിന്നെ ചിക്കൻഗുനിയ പോലുള്ള രോഗങ്ങൾ കാരണം മഴ നനയൽ ഒരു പേടിസ്വപ്നമായി പുതിയ അതലമുറ.
എന്തൊരു അന്തരമാണല്ലേ?
കഥയിൽ വികാരങ്ങൾ ഫീൽ ചെയ്യുന്നുണ്ട്.
ഞാൻ പെട്ടന്ന് മയ്യഴിയിലെ ദാസനെയും ചന്ദ്രികയെയും ഓർത്തു.
മന:പൂർവ്വം കാമുകിയെ മന്ദബുദ്ധിപോലാക്കിയത് ഒരു ട്വിസ്റ്റ് നൽകുന്നു.
നമുക്കറിയാം അയാളാണ് ബുദ്ധിശൂന്യനെന്ന്.
കഥയിൽ പുതിയ പരീക്ഷണങ്ങളും വരട്ടെ.
നന്ദോട്ടോ കൊള്ളാം :)
അത്രയല്ലേ പറഞ്ഞുള്ളൂ.. വേറെ വല്ലോരും ആയിരുന്നെങ്കില്‍ കളഞ്ഞിട്ട് പോയെനേ... ഒരു മഴയും പ്രണയവും...
എന്നിട്ടു പിന്നെ എന്തായി? വീട്ടിപ്പോയോ? ചായ കുടിച്ചോ? ഒന്നു തെളിച്ചു പറയെന്നെ...
ഇത് വായിച്ചതാ ... ആദ്യ പാര കണ്ടപ്പോള്‍ തന്നെ അത് മനസിലായി .....
വായിച്ചിരുന്നു. ഇപ്പൊ ഒന്നൂടെ വായിച്ചു ... ഒന്നോടെ പറയുന്നു കിടിലം ..
ഇനിയും റീ പോസ്റ്റ് ഇടുമോ :)
കൊള്ളാം :)
കാമുകന് കട്ടന്‍ കാപ്പി ഇഷ്ട്ടല്ലാലേ.. അതായിരിക്കും അയാള്‍ക്ക് സങ്കടായത്
ആ കൊച്ചിന് നല്ല പാല്‍ചയ കുടിക്കാന്ന് പറയായിരുന്നു...
പകല്‍ വഴി മാറിയ ഇടവഴിയില്‍ ഒരു ഭഗ്നകാമുകന്റെ ശവശരീരം മഴ നനഞ്ഞുകിടന്നു....
തീരെ റൊമാന്റിക് അല്ലാത്ത ഒരു പെണ്ണിന് എങ്ങനെ കാമുകി ആകാന്‍ കഴിയും ?
ഇതിപ്പോള്‍ വീണ്ടുമെടുത്തിട്ടതിന്റെ ലോജിക് എന്തേ ഭായ്
;-)
ഈ പ്രണയമഴ നനഞ്ഞ് വല്ലാതെ കുളിരു കോരുന്നുണ്ട്...
മിക്ക ജോഡികളും ഇങ്ങനെയാണ് നന്ദാ. ഒരാള്‍ കലയും കല്‍പ്പനയും കാവ്യഭാവങ്ങളുമൊക്കെയായി ഉയര്‍ന്ന അനുഭൂതി തലങ്ങളില്‍...
മറ്റേയാള്‍ ഡൌണ്‍ ടു എര്‍ത് പ്രാക്ടിക്കലായി....
കഥ നന്നേ ഇഷ്ടമായി.
അണ്ണാ, കഥ സൂപ്പർ, ലവളുമാര് അപ്പോൾ അങ്ങനെയൊക്കെ പറയും, എന്നിട്ട് ഒരഞ്ചു കൊല്ലം കഴിഞ്ഞാൽ പറയും “അന്നെന്തു രസമായിരുന്നല്ലേ” എന്ന്, ങ്ഹാ ! ദിലീപ് ജി ചോദിച്ചതു പോലെ ഒടുക്കം എന്തായി ചായ കുടിച്ചോ ?
“ഇത്രേം നല്ലൊരു പ്രണയകഥ വായിച്ചിട്ട് ഒരു കമന്റ് ഇടണമെന്നു തോന്നുന്നില്ലേ?”
“ഉം”
“ഇതെഴുതിയ നന്ദേട്ടനെ അഭിനന്ദിക്കണമെന്നു തോന്നുന്നില്ലേ?”
“ഉം”
“ഇനിയും ഇതുപോലോരോന്നു പ്രതിക്ഷിക്കുന്ന്വെന്നു പറയണ്ടെ?”
“ഉം”
"ഇടവഴിയില്‍ മഴ പെയ്തിരുന്നു. ഇരുവശവും ചെടിത്തലപ്പുകള്‍ മഴ നനഞ്ഞു നിന്നിരുന്നു. പകല്‍ മാഞ്ഞു തുടങ്ങിയ സന്ധ്യയില്‍ വെളിച്ചം ഇരുളിനു വഴിമാറാന്‍ കാത്തു കിടന്നു. ചരല്‍ കല്ലുകള്‍ പാകിയ ഇടവഴിക്കിരുവശവും കാട്ടുപൂക്കള്‍ തലകുമ്പിട്ടു നിന്നിരുന്നു. ചിലത് ഇതളടര്‍ന്ന് ഇടവഴിക്കിരുവശവും പൂക്കളങ്ങള്‍ തീര്‍ത്തിരുന്നു.
വഴി വിജനം. അകലെ ഇടവഴിയുടെ അങ്ങേയറ്റത്ത് പകലിന്റെ ഒരു ചെറിയ വെളിച്ചക്കീറ് വഴികാട്ടിനിന്നു."
ഭായ്..ഇതു വായിച്ചപ്പോ എന്റെ മനസ് പഴയകാലത്തേക്കു പോയീട്ടാ... ഞാനേറ്റവും കൂടുതലിഷ്ടപ്പെടുന്ന ആ കാലം...
പ്രണയാതുരവും ...രസകരവും ...ആശംസകള്‍
അതിമനോഹരം ചേട്ടാ.കൽപ്പിതകഥയാണെങ്കിലും നായകൻ നിങ്ങൾ തന്നെയായി എഴുതിയത് നന്നായി.
Post a Comment