Thursday, January 7, 2010

ശ്രീ അയ്യപ്പനും ഗിരീഷും

.
പഠിപ്പും പത്രാസും കഴിഞ്ഞ തൊണ്ണൂറൂകളുടെ പകുതിയില്‍. നാട്ടിലെ ജംഗ്ഷനിലൊരു വലിയ കെട്ടിടത്തിന്റെ പുറകിലെ ഒരൊറ്റമുറിയില്‍ കൂട്ടുകാരുമായി കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് ആയി ജിവിതം തള്ളി നീക്കുന്ന കാലം. നാട്ടുകാരുടെ കല്യാണം, മരണം, ജന്മദിനം തുടങ്ങി അമ്പല-പള്ളിപ്പരിപാടിയുടെ നോട്ടീസ് വരെ പ്രിന്റ് ചെയ്തും പോസ്റ്റെറെഴുതിയും രാത്രിയെ പകലാക്കി പണിയെടുത്തും ഓട്ടക്കീശയാല്‍ ഉത്സപ്പറമ്പു നിരങ്ങിയും കാലത്തും വൈകുന്നേരവും വായ് നോക്കിയുമൊക്കെ ജീവിതം ആസ്വദിച്ചു വരുന്ന ആ ‘യൌവ്വന തീഷ്ണവും പ്രേമസുരഭിലവുമായ കാലഘട്ടത്തില്‍‘ സ്ക്കൂള്‍ തലം മുതലേ ഞങ്ങളുടെ കൂട്ടുകാരനായ ഗിരീഷ് ഞങ്ങളുടെ മുറിയിലെ നിത്യ സന്ദര്‍ശകനായിരുന്നു. നാട്ടിലെ ഒരു സ്റ്റുഡിയോയില്‍ അസിസ്റ്റന്റ് ഫോട്ടൊഗ്രാഫറാണ് കക്ഷി. അമേച്ചര്‍ പരിപാടികളില്‍ ഫോട്ടോയെടുക്കുക, ലാബില്‍ പോകുക, പാസ് പോര്‍ട്ട് സൈസ് ഫോട്ടോസ് പ്രിന്റ് ചെയ്യുക, ബോസിനു ചായ വാങ്ങികൊണ്ടുവരിക രാവിലെ നേരത്തെ വന്ന് സ്റ്റുഡിയോ തൂത്തുവാരുക അങ്ങിനെ ഉത്തരവാദിത്വപ്പെട്ട പ്രൊഫഷനായിരുന്നു അവന്. അന്നൊക്കെ ഒരു ഫോട്ടോഗ്രാഫര്‍ എന്നു പറഞ്ഞാല്‍ ഇന്നത്തെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറേക്കാളും വിലയാ കുഗ്രാമത്തില്‍. മാത്രമല്ല ഏതു കല്യാണ വീട്ടില്‍ ചെന്നാലും പ്രത്യേക പരിചരണം. ആള്‍ക്കൂട്ടത്തില്‍ നിന്ന് കടാക്ഷം, പുഞ്ചിരി, പറ്റിയാല്‍ പോരുമ്പോഴേക്കും പോക്കറ്റില്‍ ഒരു കുഞ്ഞിക്കടലാസ്സില്‍ ഒരഡ്രസ്സും കിട്ടും. ഗിരീഷിനൊരൊറ്റ വീക്ക്നെസ്സ്. പ്രണയം. പ്രേമം പ്രേമേന ശാന്തി! എന്ന അവസ്ഥയിലാണ് മുഴുവന്‍ സമയവും. ഇന്നത്തേപ്പോലെ തന്നെ അന്നും അവന്‍ ഒടുക്കത്തെ ഗ്ലാമറായകാരണം പ്രേമിക്കാനുള്ള പെണ്‍പിള്ളാരുടെ ക്യൂവിന് നീളം ഒട്ടും കുറവല്ല. ഒരു വള്ളിയില്‍ നിന്ന് മറ്റൊന്നിലേക്ക് ടാര്‍സന്‍ ചാടുന്നതുപോലെ ഒരു പ്രേമത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അവന്‍ ഈസിയായി പ്രേമിച്ചു ചാടി.


സ്റ്റുഡിയോവില്‍ ഒമ്പതുമണിക്ക് എത്തിയാല്‍ മതിയെങ്കിലും വീട്ടില്‍ നിന്ന് 7.30 കഴിയുമ്പോഴേക്കും അവന്റെ ബി എസ് എ എസ് എല്‍ ആര്‍ ത്രീ സ്പീഡ് ‘ബൈക്കില്‍’ പുറപ്പെടും, സകല സ്റ്റോപ്പിലേയും, ട്യൂഷന്‍ സെന്ററിലേയും കണക്കെടുത്തിട്ട് അവന്റെ ഞങ്ങളുടെ മുറിയിലെത്തും. പെയിന്റും ബ്രഷുമായി ഞാനപ്പോഴേക്കും എന്റെ പണി തുടങ്ങിയിരിക്കും. കൂടെയുള്ള സുഹൃത്തുക്കള്‍ സ്ക്രീന്‍ പ്രിന്റിങ്ങിന്റെ പണിയും തുടങ്ങിയിട്ടുണ്ടാകും. റൂമിലെത്തിയാല്‍ ഗിരീഷിന്റെ പ്രണയ കഥകളായിരിക്കും. തലേന്നും രാവിലേയും കണ്ട സുന്ദരിമാരുടെ വര്‍ണന കാളിദാസനേക്കാള്‍ മികവോടെ പറഞ്ഞ് ഞങ്ങളുടെ ചിലവില്‍ ഒരു കാലിച്ചായയുമടിച്ച് സൈക്കിളെടുത്ത് സ്റ്റുഡിയോവിലെത്തുമ്പോള്‍ ഒമ്പതരയായിട്ടുണ്ടാകും. എന്തായാലും അവന്റെ ഭാ‍ഗ്യമെന്നോണം ബസ്റ്റോപ്പിന്റെ നേരെ എതിര്‍വശത്ത് ഒന്നാം നിലയിലായിരുന്നു സ്റ്റുഡിയോ.

കാലമിങ്ങനെ പോകവേ, സ്റ്റുഡിയോ തൂത്തുവാരലില്‍ നിന്നും വളര്‍ന്ന് ചില കല്യാണങ്ങള്‍ക്ക് ഫോട്ടോയെടുക്കുക എന്ന നിലയിലേക്ക് ഗിരീഷിന്റെ കരിയര്‍ വളര്‍ന്നു, അവന്റെ ഉടുപ്പുകള്‍ക്ക് നിറഭേദങ്ങളുണ്ടായി, സൈക്കിളിനു പുതിയ പെയിന്റടിച്ചു, സിസ്സര്‍ ഫില്‍ട്ടറില്‍ നിന്ന് വിത്സിലേക്ക് മാറി എങ്കിലും അവന്റെ വായ്നോട്ടത്തിനും പ്രേമത്തിനും യാതൊരു കുറവുമുണ്ടായില്ല എന്നു മാത്രമല്ല പരമാവധി കൂടുതലാവുകയായുണ്ടായത്. ഓരോ കല്യാണത്തിനു പോയി വരുമ്പോഴും പുതിയ ലൈനുകള്‍ ഒപ്പിക്കാനും അവരുടെ മേല്‍ വിലാസം ഒപ്പിച്ചെടുക്കാനും അവനു സാധിച്ചു. അവന്റെ പ്രേമത്തിന്റെ കണക്കെടുക്കാന്‍ കൈയ്യിലേയും കാലിലേയും വിരലുകള്‍ പോരാ എന്നൊരു അവസ്ഥ വരെയുണ്ടായി എന്നു പറഞ്ഞാല്‍ അവിശ്വസിക്കരുത്.



അങ്ങിനെ ഒരു ശബരിമല മണ്ഡലക്കാലം. തണുത്തുറയുന്ന വൃശ്ചികരാവില്‍ ഞങ്ങളെ നടുക്കിക്കൊണ്ട് ഗിരീഷിന്റെ ഒരു പ്രഖ്യാപനം ഉണ്ടായി

“ഞാന്‍ ഇപ്രാവശ്യം മലക്ക് പോകുന്നു”

ഞങ്ങള്‍ ഒന്നു അന്ധാളിച്ചു. ബ്രഷ് താഴെ വെച്ച് കൈലാസന്‍ അവനോട് ചോദിച്ചു.

“ നീയാ? ഒന്നു പോയേരെക്കേ..... നാഴികക്ക് നാല്‍പ്പതു വട്ടം വായ് നോക്കി നടക്കണ നീയല്ലേ മലക്ക് പോണത്”

“ അപ്പോ ഇത്തവണ അറിയാം മലേല് പുലിയുണ്ടോന്ന്...” രാജേഷ് അതുപറഞ്ഞ് പ്രിന്റിങ്ങിലേക്ക് നീങ്ങി.

“ എന്തറാ ഞാന്‍ പോയാല്? എനിക്കെന്താറാ കൊഴപ്പം?”

“ നിനക്ക് കൊഴപ്പം മാത്രല്ലേ ഉള്ളൂ.. ഡാ അയ്യപ്പസ്വാമിയോടാ കളീന്നോര്‍ക്കണം” ഞാന്‍ അടുത്ത ബാനറെഴുതാന്‍ നീങ്ങി.

മാലയിട്ടെങ്കിലും ശരണം വിളി തുടങ്ങിയെങ്കിലും ഗിരീഷിന്റെ ‘സ്വാമി‘ക്ക് വലിയ വിത്യാസമൊന്നുമുണ്ടായില്ല. മലക്കുപോകുന്നുണ്ടെങ്കിലും പ്രൊഫഷന്‍ ഫോട്ടോഗ്രാഫിയായതുകൊണ്ട് അടിപൊളി ജീന്‍സും ഷര്‍ട്ടും തന്നെയാണ് വേഷം. അങ്ങിനെയിരിക്കെ നാട്ടിലൊരു കല്യാണത്തിനു ഗിരീഷാണ് ഫോട്ടോഗ്രാഫര്‍. ചെറുക്കനും കുടുംബവും ഗിരീഷിന്റെ അടുത്ത സൌഹൃദത്തിലുള്ളവര്‍. കല്യാണ സംഘത്തോടൊപ്പം താരപ്രഭ ഒട്ടും കുറയാതെ ഗിരീഷും വധുവിന്റെ വീട്ടിലേക്ക് പോയി. പിന്നേ ഫോട്ടോഗ്രാഫര്‍ ഗിരീഷിന്റെ നിര്‍ദ്ദേശങ്ങളായിരുന്നു പന്തലില്‍ മുഴങ്ങിക്കേട്ടത്. അവന്റെ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം പുടവകൊടുക്കലും സാരി മാറലും താലികെട്ടലും മാലയിടലും ഗംഭീരമായി. അതിനിടയില്‍ കല്യാണപന്തലില്‍ വധുവിന്റെ സംഘത്തില്‍ രണ്ടു കണ്ണൂകള്‍ തന്നെ പിന്തുടരുന്നത് ഗിരീഷറിഞ്ഞു. ആള്‍ക്കുട്ടത്തില്‍ നിന്ന് ഗിരീഷിന്റെ ചലനത്തിനൊപ്പം ആ കണ്ണുകള്‍ വിടാതെ പിന്തുടരുന്നത് ഗിരീഷിലെ പ്രേമകുമാരനെ ഉണര്‍ത്തി. താന്‍ സ്വാമിയാണെന്നും, ഒരാഴ്ച കഴിഞ്ഞാല്‍ മലക്കു പോകേണ്ടവനാണെന്നും ഗിരീഷ് മറന്നു. ദിവസം രണ്ടു നേരം കുളിച്ച് വിഭൂതിയണിഞ്ഞ് ശരണം വിളിക്കുന്നവനാണ് താനെന്ന കാര്യം ആ കണ്ണൂകളുടെ ചാട്ടുള്ളി നോട്ടത്തില്‍ നിഷ്പ്രഭമായി. ചെറുക്കന്റേയും പെണ്ണിന്റേയും ഫോട്ടോയെടുക്കലിനിടയില്‍ തിളങ്ങുന്ന കണ്ണുകളുടെ ഇടയിലേക്ക് അഞ്ചാറ് ഫ്ലാഷ് വിടാന്‍ ഗിരീഷ് മറന്നില്ല. മാത്രമല്ല വധൂവരന്മാരൊടൊപ്പം തന്റെ പുതിയ കാമുകിയെ ചേര്‍ത്തു നിര്‍ത്തി ഫോട്ടൊയെടുക്കാനും അതുവഴി പരിചയപ്പെടാനും കഴിഞ്ഞു. വധുവിന്റെ വീട്ടുകാരാണ് കുട്ടിയെന്നും, കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുകയാണെന്നും നാളത്തെ കഴിഞ്ഞാല്‍ അല്പം അകലെയുള്ള അവളുടെ വീട്ടിലേക്ക് പോകുമെന്നും പോകുന്നതിനു മുന്‍പ് തന്റെ മേല്‍ വിലാസം തരാമന്നും രണ്ടുമൂന്ന് സ്നാപ്പിന് ഫ്ലാഷടിക്കുന്നതിനിടയില്‍ ഗിരീഷ് അറിഞ്ഞു വെച്ചു. ആ സംഭവങ്ങള്‍ക്കിടയില്‍ ‘ഗിരീഷ് സ്വാമി‘ പൂര്‍ണ്ണമായി ‘ആസാമി‘യായി മാറിയിരുന്നു.

ഫോട്ടോയെടുക്കല്‍ കഴിഞ്ഞ് സദ്യക്കുള്ള സമയമായി. ആദ്യത്തെ പന്തിയിലെ രണ്ടുമൂന്നു സ്നാപ്പിനു ശേഷം ഗിരീഷ് പുതിയ കാമുകിക്കരികിലേക്ക് വീണ്ടും പോയി പഞ്ചാരയടി തുടര്‍ന്നു. ശ്രീനിവാസന്‍ സിനിമയില്‍ പറഞ്ഞപോലെ അവിടെ ഫുഡടി ഇവിടെ പഞ്ചാരയടി, ഇവിടെ പഞ്ചാരയടി..അവിടെ.. രണ്ട് പന്തി സദ്യ കഴിഞ്ഞപ്പോള്‍ കാമുകിയും കൂട്ടുകാരികളും കൂടി സദ്യയുണ്ണാന്‍ പന്തലിലെത്തി. പിടക്കോഴിയുടെ ചുറ്റും പമ്മി നടക്കുന്ന ചാത്തനെപ്പോലെ ഗിരീഷും അവരെ ചുറ്റിപ്പറ്റി അവര്‍ക്കെതിരെയുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ചു. ഇരിക്കുമ്പോള്‍, ഇലയിടുമ്പോള്‍, ചെറുകറികള്‍ വിളമ്പുമ്പോഴൊക്കെ ഗിരീഷിന്റെ കണ്ണുകള്‍ കാമുകിയോട് കുശലം പറഞ്ഞു, നോട്ടങ്ങള്‍ കഥ പറഞ്ഞു,

“ എടാ കറികളൊക്കെ കൊള്ളാ ലേ... എന്താ ടേസ്റ്റ്!” ഗിരീഷ് അടുത്തിരുന്ന കൂട്ടുകാരനോട്

“ഉം.പറയാന്ണ്ടാ.. സൂപ്പറല്ലേ” കൂട്ടുകാരന്‍ ശരിവെച്ചു

“ ആരാണ്ടാ ഈ കല്യാണത്തിന്റെ പാചകക്കാരന്‍? സൂപ്പറായിട്ടുണ്ട്” ഗിരീഷ് ഇടം കണ്ണിട്ട് എതിരെയുള്ള കാമുകിയെ നോക്കി പ്രസ്താവിച്ചു.

“മാങ്ങച്ചാറും കാളനും ഗംഭീരം”

“പിന്നെ കാളന്‍ അടിപൊളി” ഗിരീഷ് ജഡ്ജ് മെന്റ് ചെയ്തു.

ഇടക്കിടെ കാമുകിയെ നോക്കലും കമന്റ് ചെയ്യലും കാളന്‍ നുണയലുമായി ഗിരീഷ് മുന്നേറി. അവരുടെ കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയിരിക്കുന്ന ആ സമയത്ത്......കൂട്ടുകാരനോടെന്ന വ്യാജേന കാമുകി കേള്‍ക്കാന്‍ എന്തോ കമന്റ് പറഞ്ഞ് ഗിരീഷ് കുറുക്ക് കാളനിലെ എണ്ണയില്‍ വറുത്തെടുത്ത മുളക് ചോറിനെ ലക്ഷ്യമാക്കി പിഴിഞ്ഞൊഴിക്കാന്‍ വേണ്ടി ഒറ്റ ഞെക്ക്....


“ശ്ഛ്ച് ച് ശ് ശ്ച് ച് ശ് ച്........”


“ അയ്യോ...അമ്മേ... ആശ്ച്...ഊം... ഊഊവ്വ്...”

എന്താപ്പോ ഇണ്ടായേ....എന്തൂറ്റാ സംഭവിച്ചേ എന്ന മട്ടില്‍ നോക്കിയ കൂട്ടുകാരന്‍ കണ്ടത് ഇടതുകൈ കൊണ്ട് ഇടതു കണ്ണൂ പൊത്തിപ്പിടീച്ചിരിക്കുന്ന ഗിരീഷിനെ. കൂടെയിരുന്ന് കഴിക്കുന്നവര്‍, സദ്യ വിളമ്പുന്നവര്‍ ഉരുളയുരുട്ടി അണ്ണാക്കിലേക്കെറിയുന്ന പുതിയകാമുകി വരെ ഷോര്‍ട്ട് ബേക്ക് എടുത്ത് സംഭവം നോക്കി. കല്യണ പന്തല്‍ നിശ്ചലം, വിമൂകം. ഗിരീഷിന്റെ അമറലും മുരളലും മാത്രം.

“എന്താടാ എന്തു പറ്റിയെടാ...കണ്ണൂ തുറക്ക്” കൂട്ടുകാരന്‍ ഗിരീഷിനെ നിര്‍ബന്ധിച്ചു.

“ ഓഹ്!! അമ്മെ... എടാ.. ...അയ്യോ!”

“എന്താടാ? “

“ഏടാ.. പണ്ടാറടങ്ങാന്‍... ഹെന്റമ്മേ..കണ്ണൂ തുറക്കാന്‍ പറ്റ്ല്ല്യടാ?”

കൂട്ടുകാരനും വന്നെത്തിയ ആളുകള്‍ക്കും അപ്പോഴാണ് സംഭവം മനസ്സിലായത്. സദ്യക്ക് ഇത്തിരി എരിവു പകരാനായി കാളനിലെ വെളിച്ചെണ്ണയില്‍ വറൂത്തെടുത്ത ചുവപ്പന്‍ മുളകെടുത്ത് പിഴിഞ്ഞതും എണ്ണ കുടിച്ചു വീര്‍ത്ത മുളക് സദ്യയില എന്ന ലക്ഷ്യം മറന്ന് ഗിരീഷിന്റെ കണ്ണിലേക്ക് ചന്ദ്രയാന്‍ പോലെ തെറിച്ചതും...

അവസാനം കണ്ണു തുറക്കാന്‍ പോലും പറ്റാതിരുന്ന ഗിരീഷിനെ രണ്ടു കൂട്ടുകാര്‍ പിടിച്ചെഴുന്നേല്‍പ്പിച്ച് ഇരുവശങ്ങളിലും പിടിച്ച് അന്ധനെ റോഡ് ക്രോസ് ചെയ്യിക്കുന്നതുപോലെ തന്റെ ഏറ്റവും പുതിയ കാമുകിയുടെ മുന്‍പിലൂടെത്തന്നെ കല്യാണ പന്തലിനു വെളിയിലെ വാട്ടര്‍ ടാപ്പിനടുത്തേക്ക് കൊണ്ടുപോയി. പോകുന്ന പോക്കില്‍ ഗിരീഷ് തൊട്ടുമുന്‍പ് പറഞ്ഞ അതേ ഡയലോഗ് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു, പക്ഷെ മറ്റൊരു ടോണിലായിരുന്നുവെന്ന് മാത്രം...

“ആരണ്ടാ ഈ കല്യാണത്തിന്റെ പാചകക്കാരന്‍..??”
.

52 comments:

nandakumar January 7, 2010 at 12:43 PM  

കാലമിങ്ങനെ പോകവേ, സ്റ്റുഡിയോ തൂത്തുവാരലില്‍ നിന്നും വളര്‍ന്ന് ചില കല്യാണങ്ങള്‍ക്ക് ഫോട്ടോയെടുക്കുക എന്ന നിലയിലേക്ക് ഗിരീഷിന്റെ കരിയര്‍ വളര്‍ന്നു, അവന്റെ ഉടുപ്പുകള്‍ക്ക് നിറഭേദങ്ങളുണ്ടായി, സൈക്കിളിനു പുതിയ പെയിന്റടിച്ചു, സിസ്സര്‍ ഫില്‍ട്ടറില്‍ നിന്ന് വിത്സിലേക്ക് മാറി എങ്കിലും അവന്റെ വായ്നോട്ടത്തിനും പ്രേമത്തിനും യാതൊരു കുറവുമുണ്ടായില്ല എന്നു മാത്രമല്ല പരമാവധി കൂടുതലാവുകയായുണ്ടായത്.

Sreenanda January 7, 2010 at 1:10 PM  

ആദ്യം തേങ്ങ.
ഒന്നോടിച്ചു വായിച്ചു, ഇഷ്ടമായി. ഇത്തിരി കഴിഞ്ഞു സമാധാനമായി ഒന്നൂടെ വായിക്കണം.

Unknown January 7, 2010 at 1:11 PM  

ആദ്യം തേങ്ങ
((((((((((((((ഠോ))))))))))))))))
ഇനി വായിക്കട്ടെ.

kARNOr(കാര്‍ന്നോര്) January 7, 2010 at 1:13 PM  

വായിക്കന്നേനുമുന്‍പേ ഒരു തേങ്ങ

ഡിം ......

കാര്‍ന്നോര്

kARNOr(കാര്‍ന്നോര്) January 7, 2010 at 1:19 PM  

കാര്‍ന്നോരോടാ കളി ????

എനിയ്ക്കു മുന്‍പ് തേങ്ങ താങ്ങിയ എല്ലാവര്‍ക്കും

%&^&*%*^%

പേടിയ്ക്കണ്ട പേട്ടുതേങ്ങയാ

Renjith Kumar CR January 7, 2010 at 1:22 PM  

“ അപ്പോ ഇത്തവണ അറിയാം മലേല് പുലിയുണ്ടോന്ന്...” നന്ദേട്ടാ, വായിച്ചു വളരെയേറെ ഇഷ്ടമായി

Rare Rose January 7, 2010 at 1:29 PM  

അങ്ങനെ വെറുമൊരു ചിന്ന മുളക് കാരണം അന്ധനെ പോലെ പ്രണയിനിയുടെ മുന്നിലൂടെ പോവേണ്ടി വന്നു അല്ലേ കൂട്ടുകാരനു.ആസാമിയായതിനു അയ്യപ്പന്റെ വക സമ്മാനമാവും.:)

Unknown January 7, 2010 at 1:30 PM  

സിനിമ യില്‍ ഒക്കെ മാത്രം കണ്ടിട്ടുള്ള ആ കാലത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ആ സൈക്കിള്‍ ലില്‍ ഉള്ള വരവും പിന്നെ ആ മുളക് പിടിച്ചുള്ള ഇരുത്തവും രണ്ടു വരകള്‍ ആക്കിയാല്‍ കുറെ കൂടി അടിപൊളി ആയേനെ
തല്‍കാലം അത് മനസ്സില്‍ കണ്ടിരിക്കുന്നു.

Rajiv January 7, 2010 at 1:38 PM  

super... aa short break prayogavum mattum kiddillam... kadhaykku nalla flow undu... interesting...

രഞ്ജിത് വിശ്വം I ranji January 7, 2010 at 1:49 PM  

നന്ദേട്ടാ.. സംഭവം കണ്ണില്‍ മുളകുവീണ ഒരു നിസ്സാര കര്യമാണെങ്കിലും അതിത്ര പൊലിമയോടെ നര്മ്മത്തോടെ എഴുതിപ്പൊലിപ്പിച്ചതിനൊരു സലാം. കഥയില്‍ പറയുന്ന അന്തരീക്ഷത്തെ അക്ഷരങ്ങളിലൂടെ പുന സൃഷ്ടിക്കാനായി. അതും ആസ്വാദ്യകരമായി... കലക്കി നന്ദേട്ടാ.. കലക്കി.

നന്ദന January 7, 2010 at 1:54 PM  

സത്യം പറയാലൊ നന്ദാ
ഇന്നലെ എനിക്കു സംബവിച്ച അമളി!
നന്നായി അവതരിപ്പിചു
നന്മകൽ നേരുന്നു.

Sandeepkalapurakkal January 7, 2010 at 1:55 PM  

അവന്റെ ഉടുപ്പുകള്‍ക്ക് നിറഭേദങ്ങളുണ്ടായി, സൈക്കിളിനു പുതിയ പെയിന്റടിച്ചു, സിസ്സര്‍ ഫില്‍ട്ടറില്‍ നിന്ന് വിത്സിലേക്ക് മാറി എങ്കിലും അവന്റെ വായ്നോട്ടത്തിനും പ്രേമത്തിനും യാതൊരു കുറവുമുണ്ടായില്ല എന്നു മാത്രമല്ല പരമാവധി കൂടുതലാവുകയായുണ്ടായത്. ഓരോ കല്യാണത്തിനു പോയി വരുമ്പോഴും പുതിയ ലൈനുകള്‍ ഒപ്പിക്കാനും അവരുടെ മേല്‍ വിലാസം ഒപ്പിച്ചെടുക്കാനും അവനു സാധിച്ചു


ഹോ.... ഈ ഗിരീഷേട്ടന്റെ ഒരു കാര്യം..... നന്നായിട്ടുണ്ട്....ശരിക്കും ഒരു കല്യാണത്തിനു പോയതു പോലെ തോന്നി. ഫോട്ടോ എടുക്കാന്‍ ഗിരീഷേട്ടനും

എറക്കാടൻ / Erakkadan January 7, 2010 at 2:00 PM  

നല്ല രസമുള്ള അനുഭവം തന്നെ...

നിരക്ഷരൻ January 7, 2010 at 2:26 PM  

B.S.A. SLR ങ്ങും ങും. അതൊക്കെ കുറേ കണ്ടിട്ടുണ്ട് :)

ഇപ്രാവശ്യന്‍ എന്തേ പടമൊന്നും ഇല്ല? ബുസിയാ ?

ശ്രീ January 7, 2010 at 2:33 PM  

നനേട്ടാ...

അയ്യപ്പനോട് കളിച്ചാല്‍ ഇങ്ങനെയിരിയ്ക്കും എന്ന് ഗിരീഷിന് മനസ്സിലായിക്കാണുമല്ലോ അല്ലേ?

പോസ്റ്റ് പെട്ടെന്നങ്ങ് തീര്‍ന്നതു പോലെ.

പിന്നെ ആ കാമുകിയ്ക്കെന്ത് സംഭവിച്ചു എന്നും പറഞ്ഞില്ല?

പുതുവത്സരാശംസകള്‍!

അഭി January 7, 2010 at 3:01 PM  

“ആരണ്ടാ ഈ കല്യാണത്തിന്റെ പാചകക്കാരന്‍..??”

നന്ദേട്ടാ, വായിച്ചു വളരെയേറെ ഇഷ്ടമായി

ചേച്ചിപ്പെണ്ണ്‍ January 7, 2010 at 3:27 PM  

ഗിരീഷിനെ രണ്ടു കൂട്ടുകാര്‍ ഇരുവശങ്ങളിലും പിടിച്ച് അന്ധനെ റോഡ് ക്രോസ് ചെയ്യിക്കുന്നതുപോലെ തന്റെ ഏറ്റവും പുതിയ കാമുകിയുടെ മുന്‍പിലൂടെ കല്യാണ പന്തലിനു വെളിയിലെ വാട്ടര്‍ ടാപ്പിനടുത്തേക്ക് കൊണ്ടുപോയി. പോകുന്ന പോക്കില്‍ ഗിരീഷ് തൊട്ടുമുന്‍പ് പറഞ്ഞ അതേ ഡയലോഗ് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു, പക്ഷെ മറ്റൊരു ടോണിലായിരുന്നുവെന്ന് മാത്രം...

“ആരണ്ടാ ഈ കല്യാണത്തിന്റെ പാചകക്കാരന്‍..??.....

നല്ല പോസ്റ്റ്‌ .. സ്വാമിമാര്‍ വായ്‌ നോക്കാന്‍ പോയ ഇങ്ങനെ ഇരിക്കും ...
അയ്യപ്പനോട കളി ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് January 7, 2010 at 4:21 PM  

നന്ദേട്ടാ..സൂപ്പർ

siva // ശിവ January 7, 2010 at 5:07 PM  

നന്ദാ,
പ്രധാന കഥാപാത്രത്തിലേയ്ക്ക് വരുന്നത് വരെയുള്ള കാലഘട്ടവും സംഭവങ്ങളും വളരെ മനോഹരമായി എഴുതിയിരിക്കുന്നു. ആ ശൈലി തന്നെ തുടര്‍ന്നൂടെ. ഗൃഹാതുരതയുടെ അതിപ്രസരമില്ലാതെ, നിര്‍വ്വികാരതയോടെ എന്നാല്‍ സൂക്ഷമതയോടെ കഥ പറഞ്ഞു പോകുന്ന രീതി. അത് വളരെ ഇഷ്ടപ്പെട്ടു.

സുമേഷ് | Sumesh Menon January 7, 2010 at 6:25 PM  

നല്ല വായനാസുഖം ഉണ്ടായിരുന്നു....
പെട്ടെന്ന് തീര്‍ന്നു പോയ ഒരു ഫീലിംഗ്...
പുതുവര്‍ഷത്തില്‍ നന്ദപര്‍വ്വം പോസ്റ്റുകളാല്‍ നിറയപ്പെടട്ടെ...

ആഗ്നേയ January 7, 2010 at 7:27 PM  

വായിക്കനുള്ള രസം കാരണം നന്ദൻ സ്വന്തം അനുഭവം കൂട്ടുകാരന്റെ അനുഭവമാക്കി പോസ്റ്റിയ ക്രിമിനൽകുറ്റം നോം പൊറുത്തിരിക്കുന്നു ;-)
പണ്ട് കല്യാണങ്ങൾക്കു പോകുമ്പോ പുറകെ ക്യാമറയുമായി കൂടുമായിരുന്ന ഫോട്ടോഗ്രാഫർ ആരാധകരെ ഓർത്തുപോയി..ആ കാലം ശരിക്ക് അനുഭവിപ്പിച്ചു.congrats.

അനില്‍@ബ്ലൊഗ് January 7, 2010 at 8:27 PM  

ഞെക്കിപ്പിഴിയുമ്പോള്‍ ഇച്ചിരി സൂക്ഷിച്ചാല്‍ ദുഖിക്കണ്ടാന്നാ പ്രമാണം, നന്ദാ.
:)

Anil cheleri kumaran January 7, 2010 at 8:36 PM  

ഗിരീഷൊരു ആങ്കുട്ടിയാരുന്നു.!

മാണിക്യം January 7, 2010 at 9:12 PM  

നന്ദാ പുതുവല്‍സരാശംസകള്‍!
സൈക്കിളില്‍ ചെത്തിവരുന്ന യൗവനങ്ങളെ വീണ്ടും ഓര്‍ത്തു.. പാവം ആണ്‍‌കുട്ടികള്‍ അവരുടെ ഒക്കെ വിചാരം പെമ്പിള്ളാരങ്ങ് 'ഇമ്പ്രസ്‌ഡ്' ആയീന്നാ
"ആക്കുവാരുന്നു" എന്ന് പതിറ്റാണ്ട് കഴിഞ്ഞാലും ഈ'അഴകിയരാവണന്മാര്‍‌'അറിയുനില്ല/ മനസ്സിലാക്കുന്നില്ല. കളറുകണ്ടാല്‍ ജ്വല്ല് വിട്ട് നോക്കി നില്‍ക്കുന്നവന്മാരെ ഒന്ന് വട്ടാക്കാന്‍ കിട്ടുന്ന അവസരം പെണ്‍പിള്ളാര്‍ ഒരിക്കലും പാഴാക്കാറുമില്ല. ആണ്‍കുട്ടികള്‍ കൂട്ടം കൂടി കമന്റ് അടിക്കും പോലെ തന്നെയുള്ള ഒരിടപാടാ കണ്മുനയാലെ വട്ടം കറക്കുന്ന പെണ്‍ബുദ്ധിയും
ലേഡീസ് ഹോസ്റ്റല്‍ മുറിയിലെ കൂട്ടചിരിക്ക് ഉള്ള വക!
പുരുഷന്മാര്‍ എന്തറിഞ്ഞു വിഭോ!

സ്വാമിഅയ്യപ്പന്റെ പുലി
വറുത്തമുളകിന്റെ രൂപത്തിലും വരും
മലവരെ ചെല്ലാന്‍ കാത്തിരിക്കില്ല!
പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെ ഇപ്പോ ഉടനുടന്‍

Typist | എഴുത്തുകാരി January 7, 2010 at 9:54 PM  

കാളനിലെ ഒരു മുളകിനെ ഒന്നു ഞെക്കിപ്പിഴിഞ്ഞെന്നുവച്ച്, അതിനെ ഇത്ര വല്യ കാര്യാക്കണ്ട വല്ല കാര്യോണ്ടോ? ഈ നന്ദന്റെ ഒരു കാര്യം!

കണ്ണനുണ്ണി January 7, 2010 at 10:09 PM  

നന്ദേട്ടാ...കാലങ്ങള്‍ക്ക് മുന്പ് നടന്ന കാര്യനെലും...ഒട്ടും തനിമ ചോരാതെ എവിടെ വീണ്ടും എത്തിച്ചു ട്ടോ...
ഗിരീഷിന്റെ ആ ലൈന്‍ എന്തായി പിന്നീട് ന്നു പറഞ്ഞില്യാലോ...
ശബരി മലയില്‍ പോയ്യോ...ഗടി

മാനസ January 7, 2010 at 10:16 PM  

ഹും.......അയ്യപ്പനോടാ കളി.....
മാഷേ.പതിവുപോലെ കസറി ട്ടോ.....

ബിന്ദു കെ പി January 7, 2010 at 10:41 PM  

ഈ സംഭവത്തിനുശേഷം കക്ഷി കാളൻ കൂട്ടാൻ ധൈര്യപ്പെട്ടിട്ടുണ്ടാവില്ല അല്ലേ..? :)

വിനുവേട്ടന്‍ January 7, 2010 at 10:49 PM  

നന്ദാ... അന്നൊക്കെ എന്ത്‌ രസകരങ്ങളായ അനുഭവങ്ങളായിരുന്നു അല്ലേ? ... നാട്ടിന്‍ പുറങ്ങളില്‍ മാത്രം കാണാന്‍ കഴിയുന്ന അപൂര്‍വ്വ നിമിഷങ്ങള്‍... വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആ തൃശൂര്‍ ഭാഷ വായിക്കുമ്പോള്‍ എന്തൊരു സുഖം... നാട്ടിലെത്തിയതു പോലെ...

G.MANU January 8, 2010 at 8:12 AM  

Kochu sambhavathe gambeeramaakki
so nice nandanz

..:: അച്ചായന്‍ ::.. January 8, 2010 at 4:48 PM  

നന്ദേട്ടാ , ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ത്തു പണ്ടത്തെ നാടും കൂട്ടുകാരും ഒകെ ഓര്‍മ്മ വന്നു ... അടിപൊളി ... പിന്നെ പെട്ടന്ന് തീര്‍ന്നു പോയ പോലെ തോന്നി ... അതെ വല്ലപ്പോഴും ഒന്ന് ഓണ്‍ലൈന്‍വരുമോ

സുനിൽ കൃഷ്ണൻ(Sunil Krishnan) January 8, 2010 at 11:16 PM  

നന്ദാ,

നന്ദന്റെ ഏതു കഥകള്‍ക്കും ഒരു പ്രത്യേകത ഉണ്ട്....എത്ര പെട്ടെന്നാണു ആ പഴയ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്..എവിടെയൊക്കെയോ കണ്ടു മറന്ന മുഖങ്ങള്‍...ആ ചിത്രങ്ങളും കൂടിയാവുമ്പോള്‍ ശരിക്കും കൊതി തോന്നും..( ഇത്തവണ ചിത്രങ്ങള്‍ കുറഞ്ഞു പോയല്ലോ).ശരിയാണു ഒരു കാലത്ത് ഫോട്ടോഗ്രാഫര്‍ എന്ന് പറഞ്ഞിരുന്നത് ഓരോ ഗ്രാമത്തിലേയും ഗ്ലാമര്‍ താരങ്ങള്‍ ആയിരുന്നു..ആ വലിയ ക്യാമറയും ഒക്കെ തൂക്കിയുള്ള വരവ്...കടലാസുകളില്‍ പകര്‍ത്തപ്പെടുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ !

അവര്‍ക്കു നേരേ പ്രണയത്തിന്റെ മിഴിമുനകള്‍ നീണ്ടിരുന്നത് സ്വാഭാവികം...സ്വപ്നങ്ങളിലെ രാജകുമാരന്മാര്‍”

ആശംസകള്‍ നന്ദന്‍...പുതുവത്സരത്തില്‍ ഇത്തരം അനവധി കഥകള്‍ പ്രതീക്ഷിക്കുന്നു!

Anonymous January 9, 2010 at 12:56 AM  

ഒരു ശരത്കൃഷ്ണ സ്റ്റൈല്‍ .....
നന്നായിട്ടുണ്ട്....വീണ്ടും ഒരു നൊസ്റ്റാള്‍ജിയ ........

aneeshans January 9, 2010 at 12:55 PM  

ohh ithu poraa. enikkishtayilla ;)

Muralee Mukundan , ബിലാത്തിപട്ടണം January 11, 2010 at 3:06 PM  

‘അയ്യപ്പസ്വാമ്യോടാ..കളി’
ഉഗ്രനായിരിക്കുന്നു ഭായി...
ഒരു കൊച്ചുകാര്യം പോലും, ഒരു സംഭവമാക്കാൻ കഴിയുന്ന നന്ദന്റെ കഴിവിനെ സമ്മതിച്ചുതന്നിരിക്കുന്നു !
ഇതോടൊപ്പം പുതുവത്സരത്തിന്റെ സർവ്വവിധ ഭാവുകങ്ങളും അർപ്പിച്ചുകൊള്ളുന്നു....

nandakumar January 12, 2010 at 6:33 PM  

പോസ്റ്റ് വായിച്ച് അഭിപ്രായം കമന്റായി അറിയിച്ച

ശ്രീനന്ദ, ശങ്കര്‍, കാര്‍ന്നോര്, രഞ്ജിത്, റെയര്‍ റോസ്, രാജീവ്, രഞ്ജിത് വിശ്വം, നന്ദന, സന്ദീപ് കളപ്പുരക്കല്‍, ഏറക്കാടന്‍, നിരക്ഷരന്‍, ശ്രീ, അഭി, ചേച്ചിപ്പെണ്ണ്,പ്രവീണ്‍, ശിവ, സുമേഷ് മേനോന്‍, ആഗ്നേയ, അനില്‍@ബ്ലോഗ്, കുമാരന്‍, മാണിക്യം എഴുത്തുകാരി, കണ്ണനുണ്ണി, മാനസ, ബിന്ദു കെ.പി, വിനുവേട്ടന്‍, ജി.മനു, അച്ചായന്‍, സുനില്‍ കൃഷ്ണന്‍, അനോണിമസ്, നൊമാദ്, ബിലാത്തിപ്പട്ടണം..

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

എം.എസ്.പ്രകാശ് January 15, 2010 at 1:55 PM  

കമന്റിനു പിറകേ വന്ന്, ഇപ്പോഴാണ് വായിച്ചത്. ഫ്ലക്സ് ബോര്‍ഡുകള്‍ തട്ടിയെടുത്ത ബാനറെഴുത്തിന്റെ കാലം,കല്ല്യാണപ്പന്തലിലെ പഞ്ചാരയടി... ഇനിയും പോരട്ടെ..
പണ്ട് തെരഞ്ഞെടുപ്പുകാലത്ത് നാട്ടുകാരുടെ മതിലുകളില്‍ എഴുതിയും കാര്‍ട്ടൂണ്‍ വരച്ചും നടന്ന കാലം ഓര്‍ത്തുപോയി.

Unknown January 16, 2010 at 1:53 PM  

പതിവ് നന്ദൻ മാജിക് കിട്ടിയില്ല. ദൃതി പിടിച്ച് എഴുതിയ ഒരു ഫീൽ.

ആ മാജിക് ഫീൽ കിട്ടാൻ ഞാൻ 2 തവണ വായിച്ചു എന്നിട്ടും അങ്ങോട്ട് ആ ഒരു ഇത് വന്നില്ലാ...:(

Manoraj January 18, 2010 at 8:24 PM  

thangalute chithrangal kanananu sarikkun evite kayariyathu..pakshe, e postil chithrangal kuravu.. kashtam..

രഘുനാഥന്‍ January 21, 2010 at 9:31 AM  

ഹ ഹ നന്ദേട്ടാ ..സാക്ഷാല്‍ അയ്യപ്പന്‍ അയച്ച മുളകാണോ അത്? ഏതായാലും നല്ല വിവരണം..

നട്ടപ്പിരാന്തന്‍ January 21, 2010 at 10:27 AM  

പ്രിയപ്പെട്ട നന്ദാ.....

മുകളില്‍ പറഞ്ഞ പോലെ, ആ നന്ദന്‍ മാജിക്ക് കിട്ടിയില്ല ഈ വായനയില്‍, അത് പിന്നെ ഒരു ചെറിയ സംഭവം കഥാവിഷയമാക്കിയതും, ഇതില്‍ നായകന്‍ നന്ദന്‍ അല്ലാത്തതിനാലും ആയിരിക്കാം അത്തരം ഒരു ഫീലിംഗ് വായനക്കാരില്‍ വന്നത്.

സത്യത്തില്‍ സംഭവിച്ചത് എന്താണെന്ന് വച്ചാല്‍ നന്ദന്‍ ആദ്യം അമ്പലപ്പുഴ പാല്‍പ്പായസം ഉണ്ടാക്കി ഞങ്ങളുടേ നാക്കില്‍ സ്വാദ് പിടിപ്പിച്ച് തന്നിട്ട്, പിന്നിടിപ്പോള്‍ കുക്കറിയില്‍ ഷോയില്‍ കാണുന്നമാതിരി “ഈസി സേമിയ പായസം” ഉണ്ടാക്കി തന്നിട്ട് രുചിക്കാന്‍ പറഞ്ഞാല്‍ എങ്ങിനെയിരിക്കും. അതിനാല്‍ എഴുത്തിന്റെ കുഴപ്പമല്ല, നന്ദന്‍ വായനക്കാരില്‍ ഉണ്ടാക്കിയ രുചിഭേതങ്ങളില്‍ വന്ന വിത്യാസമാണ് സത്യത്തില്‍ സംഭവിച്ചത്.

നന്ദന് നന്മകള്‍ നേര്‍ന്ന് കൊണ്ട്,

സ്നേഹത്തോടെ.........നട്ട്സ്

Unknown January 25, 2010 at 1:19 PM  

നല്ല ഒരോർമ്മ വളരെ നന്നായി അവതരിപ്പിച്ചു . വായിക്കാൻ നല്ല സുഖമായിരുന്നു . ആശംസകൾ

ജിജ സുബ്രഹ്മണ്യൻ January 26, 2010 at 8:28 PM  

നന്ദൻ വായിച്ചു.ഇഷ്ടമായി

ജീവി കരിവെള്ളൂർ January 30, 2010 at 12:19 AM  

ഫോട്ടോഗ്രാഫര്‍മാര്‍ പണ്ടേ ഭാഗ്യവന്‍മാര്‍ ആയിരുന്നു.എന്നാലും ഗിരീഷിന്‍റെ ഒരു യോഗം ....

ഒഴാക്കന്‍. February 5, 2010 at 8:35 PM  

ഇതാണല്ലേ കൊമ്പന്‍ മുളകും തന്നാലായത്.....

സിനോജ്‌ ചന്ദ്രന്‍ February 9, 2010 at 9:23 PM  

പോകുന്ന പോക്കില്‍ ഗിരീഷ് തൊട്ടുമുന്‍പ് പറഞ്ഞ അതേ ഡയലോഗ് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു, പക്ഷെ മറ്റൊരു ടോണിലായിരുന്നുവെന്ന് മാത്രം...

“ആരണ്ടാ ഈ കല്യാണത്തിന്റെ പാചകക്കാരന്‍..??”.

ഇവിടെ ആദ്യം. ഇനി സ്ഥിരം വരും . വന്നേ പറ്റു.

സിനോജ്‌ ചന്ദ്രന്‍ February 11, 2010 at 4:14 PM  

ഹോ എന്തൊരാശ്വാസം.. എല്ലാ പോസ്റ്റും വായിച്ചു തീര്‍ത്തു.
അടുത്ത പര്‍വ്വത്തിനായി കാത്തിരിക്കുന്നു.

അരുണ്‍ കരിമുട്ടം February 13, 2010 at 11:57 AM  

നന്ദേട്ടാ, വിരോധം തോന്നരുത്, നന്ദേട്ടന്‍റെ ടച്ച് കഥക്ക് ഉണ്ടെന്നല്ലാതെ പഴയ കഥകളുടെ അത്ര പോരാ.എല്ലാ കഥകളും വായിച്ചിട്ടുള്ളതിനാല്‍ എനിക്ക് തോന്നിയത് തുറന്ന് എഴുതി എന്ന് മാത്രം.പഴയതുമായി താരതമ്യ പെടുത്താതെ നോക്കിയാല്‍ നല്ല കഥ, നല്ല അവതരണം.
(പഴയതിന്‍റെ അത്രയും കാമ്പില്ല എന്നേ ഉദ്ദേശിച്ചുള്ളു, അല്ലാതെ അവതരണത്തെ അല്ല)
:)

nandakumar February 13, 2010 at 1:54 PM  

അരുണേ.
തുറന്നു അഭിപ്രായം പറയുമ്പോൾ എനിക്ക് വിരോധം തോന്നാന്നും വിഷമിക്കാനും ഞാനെന്താ വിശ്വസാഹിത്യകാരനോ? :) തോന്നുന്നതെല്ലാം തുറന്നെഴുതാനാണ് ബ്ലോഗ് എന്നു പറയുമ്പോൾതന്നെ തുറന്ന അഭിപ്രായങ്ങളെ തുറന്നു സ്വീകരിക്കാൻ മടിയുള്ളവരുടെ കൂട്ടത്തിൽ ഈ നന്ദനെ കൂട്ടല്ലെ ;)‌
ഇതു പോസ്റ്റ് ചെയ്യുമ്പോഴേ എനിക്കറിയാമായിരുന്നു അരുൺ; ഇത് മുൻപുള്ളപോസ്റ്റുകൾ സൃഷ്ടിച്ച ഒരു വായനാസുഖമോ അല്ലെങ്കിൽ ഇമ്പാക്റ്റോ ഉണ്ടാക്കില്ലെന്ന്. പലപ്പോഴും ജോലിത്തിരക്കും കൂടുതൽ മെച്ചപ്പെടുത്താനുള്ള സമയക്കുറവും, മടിയുമൊക്കെയാണ് പോസ്റ്റുകളെ ഈവിധമാക്കുന്നത്. അതുകൊണ്ടാണ് ഇപ്പോൾ പോസ്റ്റുകൾക്ക് വലിയ ഇടവേളകളും. ആടു തൂറുന്നതുപോലെ ധാരാളം പോസ്റ്റുകൾ ആഴ്ചയിൽ രണ്ടുപ്രാവശ്യമോ മറ്റോ സാധിക്കായ്കയല്ല, പക്ഷെ അങ്ങിനെ വേണ്ട എന്നു കരുതി തന്നെയാണ്. നിങ്ങളുടെ പ്രതീക്ഷകൾക്ക് മിനിമം ഗ്യാരണ്ടിയെങ്കിലും ഞാൻ തരണ്ടേ? :)

ഇനിയും ഇതുപോലെയും ഇതിൽ കൂടുതലുമായ വിമർശനങ്ങളും വിലയിരുത്തലുകളും എന്റെ പോസ്റ്റുകളോട് കാണിക്കണമെന്ന് തന്നെ ഞാൻ ആവശ്യപെടുന്നു. നന്ദി.

തുറന്ന അഭിപ്രായങ്ങൾ അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും, തുറന്നു പറഞ്ഞാൽ എനിക്ക് ഇഷ്ടപ്പെടുമോ എന്നു കരുതി കമന്റ് എഴുതാതിരുന്ന എന്റെ ആത്മ സുഹൃത്തുക്കൾക്കും നന്ദി. :)

Anonymous February 13, 2010 at 3:24 PM  

sorrrrrry its toooooooooo boring

nandakumar February 13, 2010 at 8:18 PM  

@Anonymous

ശ്ശെടാ.. ഇതു തന്നെയല്ലെ മുൻപത്തെ കമന്റിൽ ഞാനും പറഞ്ഞത്. (എന്തായാലും തുറന്ന അഭിപ്രായം സ്വന്തം ഐഡിയിലായിരുന്നെങ്കിൽ എനിക്ക് കൂടുതൽ സന്തോഷമായേനെ) :)

ചെലക്കാണ്ട് പോടാ February 18, 2010 at 7:27 PM  

മലമുകളില്‍ മന്നന്‍റെ മുളക് നന്പര്‍ അല്ലാതെന്ത് പറയാന്‍. സ്വാമി ശരണം